Saturday, January 15, 2011

ശബരിമല-മകരവിളക്കും മറ്റുള്ളവയും -യാഥാര്‍ത്ഥ്യങ്ങളെന്ത്?

ഈ ലേഖനം പ്രസിദ്ധികരിക്കുമ്പോളേക്കും ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവം ശബരിമലയില്‍ അവസാനിച്ചിട്ടുണ്ടാവും.പതിവു പോലെ ഈ വര്‍ഷവും അഭൂതപൂരവമായ ജനത്തിരക്കാണു ശബരിമലയില്‍ ഉള്ളത്.പമ്പ മുതല്‍ സന്നിധാനം വരെയുള്ള അഞ്ചു കി.മീറ്ററോളം ദൂരം ക്യൂ ആണെന്നാണു വിവരം.അതില്‍ ഭൂരിപക്ഷവുമാകട്ടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തന്മാരാണ്. “അതീവ ദിവ്യ“മായ മകരവിളക്ക് വണങ്ങി സായൂജ്യമടയാനാണ് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനു അവര്‍ തയ്യാറാകുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭൂ‍രിപക്ഷത്തില്‍ നിന്നു നന്നേ വിഭിന്നമാണു ശബരിമല.കാനനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുള്ള ഒരു ക്ഷേത്രമാണ്.വര്‍ഷത്തില്‍ എല്ലാ ദിവസവും തുറക്കാത്ത ഈ ക്ഷേത്രം ആചാരങ്ങളിലും മറ്റ് രീതികളിലും എല്ലാം മറ്റെല്ലാ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.

ഈശ്വരവിശ്വാസത്തേയോ ശബരിമലയേയോ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.എന്നാല്‍ അതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും നടക്കുന്ന ഒരു സ്ഥലം കൂടിയാണു ശബരിമല.
ഈ പോസ്റ്റ് എഴുതാന്‍ തുടങ്ങിയതിനു ശേഷം പാതി വഴിയില്‍ നിര്‍ത്തിയതായിരുന്നു.എന്നാല്‍ ഇന്നു വൈകിട്ട് ടി വി ചാനലുകളില്‍ മകരവിളക്കിന്റെ തത്സമയ സം‌പ്രേഷണം കേട്ടുകഴിഞ്ഞപ്പോള്‍ വീണ്ടും എഴുതാന്‍ തുടങ്ങി.

ക്രിക്കറ്റ് കമന്ററികളെ വെല്ലുന്ന വിവരണമായിരുന്നു മകരവിളക്കിനു ചാനലുകാര്‍ നല്‍കിയത്.ഈ ജന്മത്തില്‍ മോക്ഷം
കിട്ടണമെങ്കില്‍ ഒരിക്കലെങ്കിലും ഈ ദിവ്യമായ മകരജ്യോതിസ് കാണണമെന്നാണു കമന്റേറ്റര്‍‌മാര്‍ ചാനലുകളിലൂടെ ഉദ്‌ബോധിപ്പിച്ചത്.ലക്ഷക്കണക്കിനു ഭക്തന്മാരാണു ഈ ദിവ്യദര്‍ശനത്തിനായി എല്ലാവര്‍ഷവും തടിച്ചു കൂടുന്നത്.അവരില്‍ ഭൂരിപക്ഷവും അന്യ സംസ്ഥാനക്കാരാണ്.സത്യമായും പുണ്യം കിട്ടും എന്ന വിശ്വാസമാണു അവരില്‍ ഉള്ളത്.ഞാനാ വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല.പകരം എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിന്തകള്‍ നേരത്തെ ചില അന്വേഷണങ്ങളിലേക്ക് നയിച്ചിരുന്നു.അങ്ങനെയാണു ഞാന്‍ ശ്രീ ജെ ഇടമറുക് രചിച്ച “ ശബരിമല - ചരിത്രത്തിന്റേയും നേരിന്റേയും ഉരകല്ലില്‍” എന്ന പുസ്തകം വായിക്കാനിടയായത്.

ആ പുസ്തകമാണു ഞാനിവിടെ പരിചയപ്പെടുത്തുന്നത്.

ശബരിമലയെ സംബന്ധിച്ച് വളരെ വര്‍ഷങ്ങളായി ആഴത്തില്‍ നടത്തിയ പഠനത്തിന്റെ അവസാനം ഇടമറുക് രചിച്ചതാണു ഈ ഗ്രന്ഥം.ഇടമറുക് യുക്തിവാദിയായ ഒരു മനുഷ്യനായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.ശബരിമലയുടെ നേരറിയാന്‍ തന്റെ യുക്തി ചിന്തകളെ അടിസ്ഥാനമാക്കി വ്യക്തമായ തെളിവുകളോടെ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന സത്യത്തിനു നേരെ ആര്‍ക്കും കണ്ണടക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല.ഒട്ടനവധി പ്രചാരണങ്ങളും വിശ്വാസങ്ങളും അത്ഭുത കഥകളുമാണ് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ ഉള്ളത്.അവയെ നേരിന്റെ ഉരകല്ലില്‍ അരച്ച് നോക്കുകയാണു ഈ പുസ്തകത്തില്‍.

  • എരുമേലിയില്‍ അമ്പലപ്പുഴ സംഘം പേട്ടതുള്ളുന്ന സമയത്ത് മാനത്ത് പരുന്ത് പറക്കുന്നുണ്ടോ?
  • ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ സമയത്ത് പകല്‍ നക്ഷത്രം ഉദിയ്ക്കാറുണ്ടോ?
  • മകരവിളക്ക് സമയത്ത് പൊന്നമ്പല മേട്ടില്‍ കാണുന്ന ദിവ്യജ്യോതിസ് ആരാണു കത്തിയ്കുന്നത്?
  • ശബരിമലയിലെ പ്രതിഷ്ഠ യഥാര്‍ത്ഥത്തില്‍ എന്താണ്?
  • ആരാണു ഈ ക്ഷേത്രം നിര്‍മ്മിച്ചത്?
  • ശിവന്റേയും വിഷ്ണുവിന്റേയും പുത്രനാണു ശാസ്താവ് എന്ന ഐതിഹ്യം എങ്ങനെ ഉണ്ടായി?
  • ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് ചരിത്രവുമായി എത്രമാത്രം ബന്ധമുണ്ട്?
ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഇതില്‍ വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ഇടമറുകും കൂട്ടരും നടത്തിയ അന്വേഷണങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളതായി കാണാം.സ്വാഭാവികമായും ഇതിലൂടെ വിശ്വാസത്തെ തന്നെ ഇടമറുക് ചോദ്യം ചെയ്യുന്നുവെങ്കിലും,അതിലുപരി വിശ്വാസവുമായി ബന്ധപ്പെട്ട കള്ള പ്രചാരണങ്ങളെ ആണു അദ്ദേഹം തുറന്നു കാട്ടുന്നത് എന്ന് കാണാം.എന്റെ താല്‍‌പര്യവും അതില്‍ മാത്രമേ ഉള്ളൂ.

പേട്ടതുള്ളല്‍
പേട്ടതുള്ളലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇടമറുക് വെളിച്ചത്ത് കൊണ്ടു വരുന്നെങ്കിലും പരുന്ത് പറക്കലും പകല്‍ നക്ഷ്ത്രം ഉദിക്കലും എത്രമാത്രം സത്യമാണെന്ന് കണ്ടുപിടിക്കാന്‍ എരുമേലിയില്‍ നടത്തിയെ അന്വേഷണങ്ങളാണിതില്‍ പ്രധാനം.അതില്‍ കണ്ടെത്തിയ വസ്തുതകള്‍ ഡയറിക്കുറിപ്പുകളായി തന്നെ കൊടുത്തിരിക്കുന്നു.വനത്തിനോട് അടുത്ത് കിടക്കുന്ന എരുമേലിയിലും പരിസരപ്രദേശങ്ങളിലും പരുന്ത് ഒരു പതിവ് കാഴ്ചയാണെന്നുള്ളതാണു സത്യം.പേട്ടതുള്ളതിനു മുന്‍പുള്ള ഒരാഴ്ചയോളം കാലം ദിവസം മുഴുവനും എരുമേലിയും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചതിനു ശേഷമാണ് ഈ കാര്യം മനസ്സിലാക്കുന്നത്.ഡോ.കാനം ശങ്കരപ്പിള്ളയുടെ വെല്ലുവിളി സ്വീകരിച്ച് പേട്ടതുള്ളല്‍ നടക്കുന്ന ദിവസം എരുമേലിയില്‍ കാത്തിരുന്നിട്ടും പരുന്തിനെ കാണാതെ പോയ കാര്യം ഇതില്‍ വിവരിയ്കുന്നു.പകല്‍ നക്ഷത്രം ഉദിക്കും എന്നത് വിശ്വാസം മാത്രമെന്ന് വിശ്വാസികള്‍ തന്നെ പറയുന്നു.ഇതിന്റെ പിന്നിലെ സത്യവും ഇടമറുക് വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്.

ഐതിഹ്യങ്ങള്‍, ചരിത്രങ്ങള്‍

പിന്നെയുള്ള ഭാഗങ്ങളില്‍ അയ്യപ്പനെക്കുറിച്ചുള്ള സത്യവും മിഥ്യയും വേര്‍തിരിക്കാനാണു ഇടമറുക് ശ്രമിയ്ക്കുന്നത്.ശബരിഗിരീശന്‍,ഹരിഹരസുതന്‍,ജലന്ധരനിഹന്താവ്,മോഹിനീസുതന്‍,
കയ്യപ്പന്‍,മഹിഷീമര്‍ദ്ദകന്‍,താരകബ്രഹ്മം,ശാസ്താവ്,ചാത്തന്‍,അയ്യന്‍,വേട്ടക്കൊരു മകന്‍,ഭൂതനാഥന്‍,മണികണ്ഠന്‍,പന്തളദാസന്‍,മലയാളി,പുലിവാഹനന്‍ തുടങ്ങി വിവിധ പേരുകളില്‍ ശബരിമലയിലെ അയ്യപ്പന്‍ അറിയപ്പെടുന്നതിനു പിന്നില്‍ ഓരോന്നിനും ഓരോ ഐതിഹ്യം ഉണ്ട്.ഈ ഐതിഹ്യങ്ങളെ ചരിത്രവുമായി വളരെ വിദഗ്ദ്ധമായി കെട്ടുപിണച്ചാണു ഓരോ കഥകളും സൃഷ്ട്രിയ്ക്കപ്പെട്ടിട്ടുള്ളത്.ഈ കഥകളോരോന്നിനേയും ഇഴകീറി പരിശോധിയ്ക്കുന്നുണ്ട് ഈ പുസ്തകത്തില്‍.അതെല്ലാം ഞാന്‍ ഇവിടെ എഴുതുന്നില്ല.

അയ്യപ്പന് പന്തളം രാജാവുമായി അടുത്ത ബന്ധമുണ്ടെന്നുള്ളത് ചരിത്ര വസ്തുതയായി എടുത്താല്‍ അയ്യപ്പന്റെ കാലം എന്നത് പന്തളരാജ്യം ഉണ്ടായതിനു ശേഷം ആണെന്നുള്ളത് ഉറപ്പാണ്.ചരിത്രപരമായി നോക്കിയാല്‍ മധുരയിലെ പാണ്ഡ്യരാജ്യത്തിലെ രണ്ട് ശാഖകളാണു പൂഞ്ഞാറിലും പന്തളത്തും എത്തി കുടിയേറിപ്പാര്‍ത്തത്.ഇതില്‍ ആദ്യമെത്തിയത് പൂഞ്ഞാര്‍ രാജവംശമാണ്.അത് എ.ഡി പതിമൂന്നാം നൂറ്റാണ്ടിലാണ്.അതിനോടടുത്ത കാലത്താണു പന്തളത്തും കുടിയേറ്റം നടന്നത്.അതായത് ചരിത്രപുരുഷനായ അയ്യപ്പന്‍ ആ കാലഘട്ടത്തിലാണു ജീവിച്ചിരുന്നതെന്ന് കാണാം.അങ്ങനെയെങ്കില്‍ മോഹിനീ സുതനായ അയ്യപ്പന്‍ എങ്ങനെ വന്നു എന്നതാണ് ഇടമറുക് ഉന്നയിയ്കുന്ന ചോദ്യം.

ശബരിമലയുടെ ചരിത്രം

ശബരിമല ക്ഷേത്രം എങ്ങനെ ഉണ്ടായി? എന്താണു അതിനു പിന്നിലെ ചരിത്രം എന്നീ കാര്യങ്ങളാണ് ഈ ഭാഗത്ത് അദ്ദേഹം അന്വേഷിയ്കുന്നത്.ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകളാണു ശബരിമലയിലേത് എന്ന് അദ്ദേഹം കണ്ടെത്തുന്നു.എന്തായാലും ഇന്നത്തെ രീതിയിലുള്ള ക്ഷേത്രം വന്നത് പന്തളം രാജാക്കന്മാര്‍ വന്നതിനു ശേഷം ആകാനാണു സാധ്യത.അതാകട്ടെ പലവട്ടം അഗ്നിബാധയ്കിരയാവുകയും പുതുക്കിപ്പണിയുകയും ചെയ്യപ്പെട്ടതുമാണ്.എങ്കിലും 19 ആം നൂറ്റാണ്ടു വരെ ശബരിമലയ്ക് വലിയ പ്രാധാന്യം ഇല്ലായിരുന്നു എന്ന് കാണാം.1900 ല്‍ ഉണ്ടായ അഗ്നിബാധയെത്തുടര്‍ന്ന് ക്ഷേത്രം പുതുക്കിപ്പണിയാന്‍ രാജാവ് ആവശ്യപ്പെട്ടെങ്കിലും കൊടുംകാട്ടില്‍ ദുര്‍ഘടമായ വഴികളിലൂടെ സാധനസാമഗ്രികള്‍ എത്തിക്കാന്‍ ആരും തയ്യാറായില്ലെന്നും അവസാനം അത് കോണ്‍‌ട്രാക്ട് എടുത്തത് കൊച്ചുമ്മന്‍ മുതലാളിയും അവസാനം പണി തീര്‍ത്തത് സ്കറിയാ കത്തനാരും ആയിരുന്നുവെന്നും രേഖകളില്‍ കാണാം.ഇതിനെ കത്തനാര്‍ പണിയിച്ച ക്ഷേത്രം എന്ന് ഇടമറുക് പറയുന്നു.

മകരവിളക്ക്
ഏതാണ്ട് 1940 കള്‍ക്ക് ശേഷമാണു പൊന്നമ്പലമേട്ടില്‍ മകര സംക്രാന്തി ദിനം ദിവ്യജ്യോതിസ് പ്രത്യക്ഷപ്പെടുന്ന കഥകള്‍ പ്രചരിയ്കാന്‍ തുടങ്ങിയത്.ശബരിമലയ്കടുത്ത് മനുഷ്യ പാദസ്പര്‍ശമേല്‍ക്കാത്ത പൊന്നമ്പലമേട്ടിലാണു ഈ ജ്യോതി പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു പ്രചാരണം.

“സ്ഥിരമായി മഞ്ഞു മൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കാ ഭൂഖണ്ഡത്തിലും ആര്‍ട്ടിക് പ്രദേശങ്ങളിലും സാഹസികരായ മനുഷ്യര്‍ ചെന്നെത്തി.ഹിമാലയത്തിനെ ഉന്നത ശൃംഗങ്ങള്‍ വരെ അവര്‍ കീഴടക്കി.എന്നിട്ടും നമ്മുടെ സഹ്യപര്‍വതത്തില്‍ മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത ഒരു സ്ഥലമുണ്ടെന്ന് പറഞ്ഞാല്‍ ആരാണത് വിശ്വസിയ്കുക?” ഇടമറുക് ചോദിയ്കുന്നു.

എന്നാല്‍ ഈ പറയുന്നത്ര വിഷമം പിടിച്ച ഒന്നല്ല പൊന്നമ്പലമെട് യാത്ര എന്ന് ഇടമറുക് സ്വന്തം അനുഭവത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്നു.മകര വിളക്കിന്റെ സത്യാവസ്ഥയെക്കുറിച്ച് ആദ്യമായി ഇടമറുകിനു വിശദീകരിക്കുന്നത് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ എം ആര്‍ എസ് നാഥനാണ്.പൊന്നമ്പലമേട്ടിലെ വാസക്കാരായ മലമ്പണ്ടാരങ്ങള്‍ എന്ന ഗിരി വര്‍ഗക്കാരാണു അത് കത്തിക്കുന്നതെന്നായിരുന്നു അന്ന് വരെ യുക്തിവാദികളുടെ ധാരണ.എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ ഇപ്പോള്‍ അവിടെ കൃത്യ ദിവസം സന്ധ്യക്ക് വലിയ പാത്രങ്ങളില്‍ കര്‍പ്പൂരം കത്തിച്ച് ജ്യോതിസ് സൃഷ്ട്രിയ്കുകയാണെന്ന് എം ആര്‍ എസ് നാഥന്‍ പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഞെട്ടിപ്പോയതായി ഇടമറുക് പറയുന്നു.ഇത് നടക്കുന്നത് 1973 ലാണ്.അതിനുശേഷം പലപ്പോളും പലരും ഒറ്റയ്കും മറ്റും ഇതിന്റെ രഹസ്യം അറിയാന്‍ ശ്രമിച്ചിട്ടുണ്ട്.എം ആര്‍ എസ് നാഥന്‍ തന്നെ 1973 ല്‍ ഇതിന്റെ രഹസ്യം കണ്ടെത്തിയത് ഇടമറുകും മറ്റും പ്രസിദ്ധികരിച്ചെങ്കിലും ആരും അതിനു പ്രാധാന്യം നല്‍കിയില്ല,പോലീസിന്റെ സാന്നിധ്യത്തില്‍ ഈ പരിപാടി നടത്തുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്നത് അവിടെ ചെന്നെത്താന്‍ പ്രധാന തടസ്സമായി.പിന്നീട് 1983 ലാണു യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിതമായ ഒരു ശ്രമം ഉണ്ടായത്.അതിനെ പറ്റി ഇടമറുക് വിശദമായി പറയുന്നുണ്ട്.1983 ജനുവരി 13 ,14 തീയതികളില്‍ നടത്തിയ സാഹസിക യാത്രയും അതില്‍ പങ്കെടുത്തവരെ അതി ക്രൂരമായി പോലീസ് തല്ലിച്ചതച്ചതും ക്യാമറകള്‍ പിടിച്ചു വാങ്ങിയതുമൊക്കെ വിവരിയ്കുന്നുണ്ട്.എങ്കിലും എല്ലാ മര്‍ദ്ദനങ്ങളേയും നേരിട്ട് അവര്‍ സത്യം കണ്ടെത്തുക തന്നെ ചെയ്തു. അക്കാലത്ത് എടുത്ത ചിത്രങ്ങളില്‍ ചിലത് ലഭിക്കുകയും അവയെല്ലാം ഈ പുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.അതില്‍ കര്‍പ്പൂരം കത്തിയ്കുന്നത് വ്യക്തമായി കാണാവുന്നതുമാണ്.

യുക്തിവാദികളുടെ ഈ രീതിയിലുള്ള നീക്കങ്ങള്‍ മകരവിളക്കിനെ സംബന്ധിച്ച് ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും നീക്കാന്‍ സഹായിച്ചിട്ടുണ്ട്.പിന്നിട് 1989 ല്‍ യുക്തിവാദസംഘം സംഘടിപ്പിച്ച “സത്യപ്രചാരണ ജാഥ”യോടനുബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നായനാരുമായുള്ള അഭിമുഖം ഇടമറുക് ഡല്‍ഹിയില്‍ നടത്തിയത് പൂര്‍ണ്ണമായി ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.
അതില്‍ മകരജ്യോതിസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “അത് ഭട്ടതിരിപ്പാടി( അന്നത്തെ ബോര്‍ഡ് പ്രസിഡണ്ട്)ന്റെ പണിയാണ്” എന്ന് സ:നായനാര്‍ പ്രസ്താവിച്ചത് ഇതില്‍ എടുത്ത് പറയേണ്ടതാണ്.

1999ലാണു മകരവിളക്കിനോടനുബന്ധിച്ച പമ്പയില്‍ തിക്കിലും തിരക്കിലും പെട്ട അയ്യപ്പന്മാര്‍ മരണമടഞ്ഞത്.അതിനെ തുടര്‍ന്ന് മകരജ്യോതി എന്ന തട്ടിപ്പിനെ പറ്റി മുന്‍ ഡി ജിപി എന്‍. കൃഷ്ണന്‍‌നായരും “ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും” എന്ന പേരില്‍ സുഗതകുമാരിയും യഥാക്രമം മലയാള മനോരമയിലും മാതൃഭൂമിയിലും എഴുതിയ ലേഖനങ്ങള്‍ അതേ പടി ഈ പുസ്തകത്തില്‍ കൊടുത്തിരിയ്കുന്നു.മദ്യരാജാവിന്റെ പണം കൊണ്ട് ശ്രീകോവില്‍ സ്വര്‍ണ്ണം പൂശിയതിനേയും അതില്‍ സുഗതകുമാരി വിമര്‍ശിയ്കുന്നുണ്ട്.

ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനവധി കള്ളങ്ങളെ ആണു ഈ പുസ്തകം തുറന്നു കാട്ടുന്നത്.അതൊക്കെ വെറും ‘കൊട്ടത്താപ്പ്” കണക്കില്‍ അല്ല അവതരിപ്പിച്ചിരിക്കുന്നത്.ശബരിമലയും പൊന്നമ്പലമേടുമടക്കം അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും പല പ്രാവശ്യം സന്ദര്‍ശിയ്കുകയും ശബരിമല വിഷയത്തില്‍ വന്നിട്ടുള്ള ഏതാണ്ട് എല്ലാ കൃതികളും ലേഖനങ്ങളും ചരിത്രവും പുരാണവും ഒക്കെ ആഴത്തില്‍ പഠിയ്കുകയും ചെയ്തിട്ടാണു ഇടമറുക് ഈ പുസ്തകം എഴുതിയിരിയ്കുന്നത്.അവയെല്ലാം അതാത് സന്ദര്‍ഭങ്ങളില്‍ ഇതില്‍ എടുത്ത് ഉപയോഗി(quote)ച്ചിട്ടുമുണ്ട്.

ഇത് എഴുതിക്കൊണ്ടിരിയ്കുമ്പോള്‍ ഈ വര്‍ഷത്തെ മകരവിളക്കിനു ശേഷം മടങ്ങിയ അയ്യപ്പന്മാരും തിക്കിലും തിരക്കിലും പെടുകയും ഒട്ടനവധി പേര്‍ മരണമടയുകയും ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിയ്കുന്നു.യുക്തിവാദികളുടേയും മറ്റും പ്രവര്‍ത്തനഫലമായി മകരജ്യോതി ഒരു തട്ടിപ്പാണെന്നും അത് കത്തിയ്കുന്നതാണെന്നും മിക്കവര്‍ക്കും അറിയാം.എന്നാല്‍ കേരളത്തിനു വെളിയില്‍ ഇത് ദിവ്യജ്യോതിസ് ആണെന്നാണു ഇപ്പോളും ആള്‍ക്കാര്‍ കരുതുന്നത്.എന്നോടു തന്നെ പലരും ഇത് ചോദിച്ചിട്ടുണ്ട്.അവരാണു കൂട്ടം കൂട്ടമായും ഭക്തിലഹരിയില്‍ മുഴുകി ഇവിടെ എത്തുന്നത്.അനിയന്ത്രിതമായ തിരക്കുകളില്‍ പെട്ട് ജീവന്‍ കളയേണ്ടിയും വരുന്നു.ആരിതിനു സമാധാനം പറയും?ദൈവവിശ്വാസത്തിന്റെ പേരിലുള്ള ഈ കള്ളക്കളികള്‍ അവസാനിപ്പിച്ചുകൂടെ?

കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് കൈരളി ടി വി പൊന്നമ്പലമേട്ടില്‍ പോവുകയും ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തിരുന്നു.അത് ഇവിടെ കാണാം



പൊന്നമ്പലമേട്ടില്‍ ശബരിമലയ്ക് അഭിമുഖമായി നില്‍ക്കുന്ന പാറയിലാണു ഇത് കത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അതിനായി അവിടെ ഒരു തറ തന്നെ രൂപം കൊടുത്തിട്ടുണ്ട്.

ഇതിന്റെ വ്യക്തമായ ഒരു ചിത്രം ഇവിടെ കാണാം.( വിനോദിനു നന്ദി).ശബരിമലയുടെ വിദൂര വീക്ഷണവും അതില്‍ കാണാം.

കാര്യങ്ങള്‍ ഇത്രയൊക്കെ വ്യക്തമായിട്ടും ഇപ്പോളും ഇത് ദിവ്യമെന്ന് കരുതി ആള്‍ക്കാര്‍ ആരാധിക്കുന്നു.ജീവന്‍ ബലികഴിയ്കുന്നു.

ഇത്തരം ദുരന്തങ്ങളെങ്കിലും നമ്മുടെ കണ്ണുതുറപ്പിയ്കുമോ?

സത്യം അറിയാന്‍ താല്‍‌പര്യമുള്ളവര്‍ക്ക് ഈ പുസ്തകം വായിക്കാം.എന്നിട്ട് വസ്തുതാപരമായ വിമര്‍ശനം നടത്തട്ടെ.മകരവിളക്കിന്റെ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവര്‍ക്ക് എന്റെ ആദരാഞ്ജലികള്‍.അവര്‍ക്കായി ഈ പോസ്റ്റ് സമര്‍പ്പിയ്കുന്നു.


ശബരിമല-ചരിത്രത്തിന്റെയും നേരിന്റേയും ഉരകല്ലില്‍
രചന: ഇടമറുക്
പ്രസിദ്ധീകരണം: ഇന്‍‌ഡ്യന്‍ എത്തീസ്റ്റ് പബ്ലീഷേര്‍സ്,ന്യൂ ഡല്‍ഹി
(ഈ പുസ്തകം ലഭിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് 011-64630651 എന്ന നമ്പരില്‍ വിളിക്കാം.വി പി പി ആയി അവര്‍ അയച്ചു തരും.ഇല്ലെങ്കില്‍ indianatheist@gmail.com എന്ന ഐ ഡിയില്‍ മെയില്‍ അയച്ചാലും മതി.എറണാകുളം കലൂരിലുള്ള ബുക്ക് ഡിപ്പോയില്‍ നിന്ന് നേരിട്ടും വാങ്ങാം)


(ശബരിമലയുടെ ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്)

Friday, January 14, 2011

“ആടുജീവിതം“- അതിജീവനത്തിന്റെ മഹാഗാഥ

2009 ലെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ “ആടുജീവിതം” എന്ന നോവല്‍ രചിച്ചത് ബഹറൈനില്‍ താമസിക്കുന്ന ശ്രീ ബെന്യാമിന്‍ ആണ്.

‘ആടുജീവിതം‘ മരുഭൂമിയില്‍ ഏകാന്തവാസം നടത്താന്‍ വിധിയ്കപ്പെട്ട ഒരാളുടെ കഥയാണ്.ഒറ്റപ്പെടലിന്റെ കഥയാണ് ഈ എന്ന നോവലിലെ നായകനായ നജീബിനും ഉള്ളത്.“നാം അനുഭവിയ്ക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” എന്ന് നോവലിന്റെ പുറം ചട്ടയില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.തീര്‍ച്ചയായും ഒരു കെട്ടുകഥ പോലെ ആര്‍ക്കും തോന്നാവുന്ന ഈ കഥ യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യന്‍ അനുഭവിച്ചു തീര്‍ത്തതായിരുന്നു എന്നറിയുമ്പോളാണു നമ്മളില്‍ പലരും എത്രയോ ഭാഗ്യവാന്മാരാണെന്ന് തോന്നിപ്പോകുന്നത്.

മനോഹരമായ ഈ നോവലിനെക്കുറിച്ച് ഞാനൊരു ആസ്വാദനക്കുറിപ്പ് എഴുതിയത് ഓണ്‍‌ലൈന്‍ പത്രമായ “നമ്മുടെ ബൂലോകം “ പ്രസിദ്ധീകരിച്ചിരിക്കുന്നു.

താഴെ കൊടുക്കുന്ന ലിങ്ക് വഴി ചെന്നാല്‍ ആസ്വാദനം വായിക്കാം.നിങ്ങളുടെ അഭിപ്രായങ്ങള്‍ അവിടെ തന്നെ എഴുതാന്‍ ശ്രദ്ധിയ്കുമല്ലോ..

ലിങ്ക്::: ആടുജീവിതം-അതിജീവനത്തിന്റെ മഹാഗാഥ

Sunday, January 9, 2011

അടിമച്ചന്ത അഥവാ വികസനം

അടിമച്ചന്തയുടെ ദിനം...

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന അടിമലേലത്തില്‍ പങ്കെടുക്കാനും ലേലം കാണാനും രാവിലെ മുതല്‍ ജനത്തിരക്കു തുടങ്ങിയിരുന്നു..ജനുവരിയിലെ തണുത്ത് വിറങ്ങലിച്ച പ്രഭാതത്തിനു പോലും അവരെ തടയാന്‍ സാധിച്ചില്ല.

മല്ലയുദ്ധങ്ങള്‍ക്കു വേണ്ടിയാണു ഈ അടിമകളെ ലേലത്തില്‍ പിടിക്കുന്നത്.ലക്ഷക്കണക്കിനു ആള്‍ക്കാരാണു ഈ മല്ലയുദ്ധം കാണാന്‍ കാത്തിരിക്കുന്നത്.അതുകൊണ്ടു തന്നെ ഏറ്റവും വരുമാനം കൂടിയ ഒരു കായിക വിനോദമായി അത് മാറിക്കഴിഞ്ഞിരുന്നു.ഉറച്ച പേശീബലമുള്ള മല്ലന്മാരെ സ്വന്തമാക്കാന്‍ രാജ്യത്തെ മുഴുവന്‍ കോടീശ്വരന്മാരും അന്നവിടെ എത്തിച്ചേരും.

സ്വന്തമാക്കിക്കഴിയുന്ന നല്ല യോദ്ധാക്കളുടെ പേരുകള്‍ പറഞ്ഞ് അവര്‍ സ്വയം അഭിമാനം കൊണ്ടു.

എത്തിപ്പെടാന്‍ പറ്റാത്തവര്‍ സ്വന്തം വീട്ടിലെ വിഡ്ഡിപ്പെട്ടികള്‍ തുറന്നുവച്ച് സാകൂതം വീക്ഷിച്ചിരുന്നു.

ലേലം തുടങ്ങി...സ്വയം വില്‍ക്കാന്‍ തയ്യാറായി വന്ന അടിമകള്‍ ചന്തയുടെ പല ഭാഗങ്ങളിലായി നിലയുറപ്പിച്ചിരുന്നു..തങ്ങളെ വിറ്റുകിട്ടുന്ന പണം കൊണ്ടു പോകാന്‍ അവരില്‍ ചിലര്‍ വലിയ ചാക്കുകള്‍ കൈയില്‍ കരുതിയിരുന്നു.

അവരില്‍ പല തരക്കാര്‍, പല രാജ്യക്കാര്‍..പല പ്രായക്കാര്‍..ചില അടിമകളെ കണ്ട് നാട്ടുകാര്‍ സന്തോഷഭരിതരായി..

പല്ലു കൊഴിഞ്ഞ ചില അടിമകള്‍ ചന്തയില്‍ സ്വയം വില്‍‌ക്കാന്‍ വച്ചിരുന്നു...

പണ്ട് പറമ്പില്‍ കിളച്ചതിന്റേയും വെള്ളം കോരിയതിന്റേയും പല പല മല്ലയുദ്ധങ്ങളില്‍ പങ്കെടുത്തതിന്റേയും ഫോട്ടോകള്‍ അവരില്‍ ചിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു..അക്കാലത്ത് അവരില്‍ നല്ല മസിലുകള്‍ വളര്‍ന്നു നിന്നിരുന്നു....അന്ന് അടിമക്കച്ചവടം ഇല്ലാതിരുന്നതിനാല്‍ സ്വയം വിറ്റ് പണം സമ്പാദിക്കാന്‍ പറ്റാത്തവരായിരുന്നു അവര്‍....ഒരു കാലത്ത് അവരെ കണ്ടാല്‍ ആര്‍ത്തുല്ലസിച്ചിരുന്ന നാട്ടുകാരില്‍ പലരും അവരെ ശ്രദ്ധിച്ചതേ ഇല്ല.

ഇനിയവരെ ആര്‍ക്ക് വേണം.....

കാലം മാറി..ഇന്നലെ വരെ തങ്ങള്‍ക്കായി കാത്തു കെട്ടിക്കിടന്നവര്‍ അവരെ കണ്ടഭാവം നടിച്ചില്ല..

പുതിയ യജമാനന്മാര്‍ക്ക് നല്ല പുളപ്പന്‍ അടിമകളോടായി താല്‍‌പര്യം...പണം അവര്‍ക്കൊരു പ്രശ്നവുമല്ല....ഉള്ളി വാങ്ങാനല്ലേ പണം തികയാത്തതുള്ളൂ.....ഇതിനൊക്കെ പണത്തിനാണോ പഞ്ഞം ?

ലേലം തുടങ്ങി...

അവര്‍ കോടികള്‍ വാരിയെറിഞ്ഞു .

ആ പണം കണ്ട് കച്ചവടം കണ്ടു നിന്ന നാട്ടുകാര്‍ “ഹുറേ ഹുറേ” എന്നാര്‍ത്തു വിളിച്ചു..അവരില്‍ ഭൂരിപക്ഷവും നാളുകളായി ഒരു നോട്ടു കെട്ട് പോലും കണ്ടിട്ടില്ലാത്തവരായിരുന്നു..കൊടീശ്വരന്മാരുടെ പണ സഞ്ചിയില്‍ നിന്ന് ഇറങ്ങുന്ന പണക്കിഴികള്‍ കണ്ട് അവരില്‍ പലരും ഹര്‍ഷോന്മാദത്തിലായി.ഒരു കഷണം ഉള്ളിയോ ഒരു തുള്ളി എണ്ണയോ ഇല്ലാത്തതുകൊണ്ട് വീട്ടിലെ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായി എന്ന ചിന്ത അവരില്‍ ഉണ്ടായതേ ഇല്ല......

ഇത്രേം പണം നമ്മുടെ നാട്ടിലുണ്ടായിട്ടാണോ ഈ നമുക്ക് പണമില്ലാത്തതെന്നും പട്ടിണി കിടക്കേണ്ടി വന്നതെന്നും അവരില്‍ ചില ദുഷ്ടന്മാര്‍ അടക്കം പറഞ്ഞു...അവരെ ലേലക്കാരുടെ പിണിയാളുകള്‍ കൈകാര്യം ചെയ്തു ..പ്രതിഷേധക്കാരുടെ പ്രധാന അവയവങ്ങള്‍ അവര്‍ വൃത്തിയായി അരിഞ്ഞെടുത്തു സഞ്ചികളില്‍ സൂക്ഷിച്ചു.

ലേലം പൊടി പൊടിച്ചു.സ്വന്തമാക്കപ്പെട്ട അടിമകളുമായി യജമാനന്മാര്‍ ചന്തക്ക് വലം വച്ചു.മല്ലയുദ്ധം കൊണ്ടുവരാന്‍ പോകുന്ന വികസന സാധ്യതകളെ പറ്റി അവിടെ എത്തിച്ചേര്‍ന്നിരുന്ന ഭരണാധികാരികള്‍ വാചാലരായി.കിട്ടിയ പണം ചാക്കുകളിലാക്കി അടിമകള്‍ തലയില്‍ ചുമന്നു നടന്നു.

സന്ധ്യയായി.

അപ്പോളും ആര്‍ക്കു വേണ്ടാത്തവര്‍ കാത്തിരുന്നു.അവരുടെ കണ്ണുകളില്‍ നനവിന്റെ ആര്‍ദ്രത.ഗതകാല സ്മരണകളില്‍ അവര്‍ മുഴുകി.ഒട്ടനവധി മല്ലയുദ്ധങ്ങളില്‍ യജമാനന്മാര്‍ക്ക് വേണ്ടി പോരാടിയതിന്റെ ഓര്‍മ്മകള്‍ ദു:ഖങ്ങള്‍ക്കിടയിലും ഒരു ചെറു പുഞ്ചിരി അവരുടെ ചുണ്ടുകളില്‍ വിടര്‍ത്തി

ആളുകള്‍ പിരിഞ്ഞു തുടങ്ങി..നാടിന്റെ പുരോഗതി ഓര്‍ത്ത് അവര്‍ അഭിമാനിച്ചു.

ചന്ത നാളെയും ഉണ്ടാവും..വ്യാപാരം പൊടി പൊടിച്ചേക്കാം...തങ്ങള്‍ക്കും ഒരു യജമാനന്‍ വരാതിരിക്കില്ല എന്നവര്‍ ആശ്വാസം കൊണ്ടു.........

നിങ്ങള്‍ക്ക് വേണ്ടിയാണ് ഇതെല്ലാം ഞങ്ങള്‍ ചെയ്യുന്നതെന്ന് ഭരണാധിപന്മാര്‍ ജനങ്ങളോട് പറഞ്ഞു.അവര്‍ സന്തോഷപൂര്‍വം വീടുകളിലേക്ക് മടങ്ങി....!

(ചിത്രം മാത്രം ഗൂഗിളിനു സ്വന്തം)