Saturday, August 23, 2014

ടോം ജോസഫും വോളിബോൾ കാലങ്ങളും....

ടോം ജോസഫിനു അർജ്ജുനാ അവാർഡ് കിട്ടുമ്പോൾ ഞാൻ സന്തോഷിയ്ക്കുന്നു...
കാരണം...
ഒരു കാലത്ത് വോളിബോളിലെ "സ്മാഷ് " വീരന്മാരെ ആരാധനയോടെ കണ്ടു നിന്നിട്ടുണ്ട്..
കുന്നുകളും തട്ടുതട്ടായ ഭൂമിയും ഇടപ്രദേശങ്ങളുമുള്ള കോട്ടയം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ വോളിബോൾ അക്കാലത്ത് പ്രചാരം നേടാൻ ഒരു കാരണം ഭൂപ്രകൃതിയും കാരണമായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു.ചെറിയ സ്ഥലത്ത് കൂടുതൽ ആൾക്കാർക്ക് കളിക്കാൻ പറ്റുന്നു എന്ന പ്രത്യേകത  വോളിബോളിനുണ്ടല്ലോ.അത്രയധികം വോളിബോൾ കോർട്ടുകൾ എന്റെ ചെറുപ്പത്തിൽ നാട്ടിൻ പുറങ്ങളിൽ കണ്ടിട്ടുണ്ട്..
തിടനാട്ടെ ഞങ്ങളുടെ സർക്കാർ സ്കൂളിന്റെ മുറ്റത്തായിരുന്നു വോളിബോൾ കോർട്ട്..അന്ന് സ്കൂളിനു ഇന്നത്തെ മതിൽക്കെട്ടില്ല..ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി റോഡിനോട് ചേർന്നുള്ള കോർട്ടിൽ നിന്ന് വൈകുന്നേരമായാൽ ആരവങ്ങളുയരും..ഇന്നത്തെപ്പോലെ ടി വി സീരിയലുകൾ ഒന്നും ഇല്ലാതിരുന്ന വൈകുന്നേരങ്ങളിൽ ഞങ്ങളുടെ നാട്ടുകാർ അവിടെ വന്നു വോളിബോൾ കളിക്കുകയും കളി കാണുകയും 'അടിയെടാ മോനേ' എന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു...ഓരോ നാട്ടിലും 'ഹീറോ' കൾ ഉയർന്നു വന്നു..!
വേനൽക്കാലമായാൽ ടൂർണ്ണമെന്റുകളുടെ കാലമായി..അടുത്തുള്ള പല നാടുകളിൽ നിന്നും ടീമുകൾ എത്തുന്നു..അവരോടൊപ്പം ടീം ആരാധകരും..എല്ലാവരും ഒരേ മനസ്സോടെ കളികൾ കണ്ടു..ആനന്ദിച്ചു...

പല ഓർമ്മകളുമുണ്ട് അക്കാലത്തെപ്പറ്റി..

ഞാനോർക്കുന്നു ഒരിക്കൽ നാട്ടിലെ വോളിബോൾ ടൂർണ്ണമെന്റിൽ അടുത്ത നാടായ മണിമലയ്ക്കടുത്ത് ചെറുവള്ളിയിലെ ടീമിനെ നയിച്ചത് അവരുടെ പള്ളിയിലെ അച്ചനായിരുന്നു..ളോഹ ഇട്ട് വന്ന് ടീ ഷർട്ടും പാന്റും ധരിച്ച് അച്ചൻ സ്മാഷ് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും നടത്തുന്നത് വ്യത്യസ്തമായ ഒരു അത്ഭുതത്തോടെ കുട്ടികൾ നോക്കി നിന്നു..
മറ്റൊരിക്കൽ ടൂർണ്ണമെന്റ് വച്ചത് ടിക്കറ്റ് വച്ചാണു!..തുറസായ റോഡിന്റെ വശങ്ങളെല്ലാം മെടഞ്ഞ ഓലവച്ച് മറച്ചൂ...അതിനെ നാട്ടുകാർ എതിർത്തതുകൊണ്ടാണെന്ന് തോന്നുന്നു പിന്നെ ടിക്കറ്റ് വച്ച് ടൂർണ്ണമെന്റ് ഉണ്ടായിട്ടില്ല.. അക്കാലത്ത് ഒഴുകി വന്ന ഒരു പാട്ട് ഇപ്പോളും ഓർക്കുന്നു...
"തേരെ മേരെ ബീച്ച് മേം...കൈസാ ഹോയേ ബന്ധൻ...." ഒരു നല്ല ഹിന്ദിപ്പാട്ട് അക്കാലത്താണു ആദ്യമായി കേൾക്കുന്നത്..ആ പാട്ട് ഇന്നും കേൾക്കുമ്പോൾ വോളിബോൾ കോർട്ടിനു വശത്ത് കളികാണാൻ നിന്ന കാലം ഓർമ്മ വരും !

ജിമ്മി ജോർജ്ജ് ആയിരുന്നു നാട്ടിലെ താരം..ജിമ്മി ജോർജ്ജിനെപ്പോലെയാകാൻ ഓരോ കളിക്കാരനും കൊതിച്ചു. അകാലത്തിലെ ആ മരണം ഓരോരുത്തരും നെഞ്ചിലേറ്റി...ജിമ്മിക്ക് സ്മാരകങ്ങൾ ഉയർന്നു...ഒരു നാട് വേദനിച്ചു...ഇത്തവണ അർജ്ജുന അവാർഡ് കമ്മ്റ്റിയിൽ അഞ്ജു ബോബി ജോർജ്ജ് ഉണ്ടായത് ഒരു പക്ഷേ ചരിത്രത്തിന്റെ ഒരു ഓർമ്മപ്പെടുത്തലാവാം..ജിമ്മിയുടെ സഹോദര ഭാര്യകൂടിയായ അവർ ടോം ജോസഫിനു വേണ്ടി വാദിക്കുമ്പോൾ വോളിബോളിന്റെ ഒരു സുവർണ്ണകാലം ഒട്ടനവധി ആൾക്കാരുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാവാം..

ക്രിക്കറ്റിന്റെ തള്ളിക്കയറ്റത്തിൽ വോളിബോളിനേയും നമ്മൾ മറന്നു...ഞങ്ങളുടെ നാട്ടിലും അത് അപ്രത്യക്ഷമായി...

എങ്കിലും,

തടുക്കാനാവാത്ത 'സ്മാഷു'കളുടെ രാജാവ് ടോം ജോസഫിനു ഓരായിരം അഭിനനന്ദനങ്ങൾ !
Better Late than never !

(ചിത്രം കടപ്പാട്" ഗൂഗിൾ)

Friday, August 15, 2014

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ....!

ഒരു സ്വാതന്ത്ര്യദിനം കൂടി വരവായി.. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ നാൾവഴികളിലെ സ്വപ്നങ്ങൾ ഇന്നെവിടെ എന്ന് ചോദിയ്ക്കരുത്...ഇനിയെത്ര പോരാട്ടങ്ങൾ കൂടി വേണ്ടി വരും എന്നത് മാത്രമാണു ചോദ്യം...

മതം..

മതനിരപേക്ഷത....

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതല്ലേ?

കാരണം,

മതനിരപേക്ഷത എന്നാൽ എല്ലാ മതത്തോടും തുല്യ ബഹുമാനം എന്നൊരു നിർവചനം എങ്ങനെയോ വന്നു പോയിട്ടുണ്ട്

എന്നാൽ അതാണോ? അല്ല...

എന്താണു യഥാർത്ഥ മതനിരപേക്ഷത?

മതവും രാഷ്ട്രീയവും രണ്ടായി നിൽക്കുകയും മതം മതകാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുകയും രാഷ്ട്രീയം ഭരണ നിർവഹണം മാത്രം നടത്തുകയും ചെയ്യുന്നതാണു ശരിയായ മതനിരപേക്ഷത.

അതായത് 'സീസറിനുള്ളത് സീസറിനും ചെകുത്താനുള്ളത് ചെകുത്താനും" എന്ന് പറഞ്ഞ പോലെ

എന്നാൽ ഇന്ന് അങ്ങനെ ഒരു പ്രതീക്ഷക്ക് വകയുണ്ടോ?

ഇല്ല തന്നെ...

മതം തന്നെ  ആവശ്യമാണോ എന്നാവും ചോദിക്കുന്നത്..ആ ചോദ്യം തൽക്കാലം അവിടെ നിൽക്കട്ടെ ..

മതനിരപേക്ഷത എന്നത് ഒരു ബൂർഷ്വാ മുദ്രാവാക്യമെന്ന് പറയുന്നത് ഈ ചോദ്യം ഉണ്ടാവുന്നത് കൊണ്ടാണു്...എന്നാൽ ഇൻഡ്യയെ സംബന്ധിച്ചിടത്തോളം അത് വിപ്ലവകരവും പുരോഗമനപരവുമാണു.  ഇവിടെ മതം ഒരു യാഥാർത്ഥ്യമാണ്.എന്നാൽ  മതം രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ അത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിയ്ക്കുന്നു..ഫാസിസത്ത്ലേക്കുള്ള ചുവടുവയ്പ്പിന്റെ ആദ്യപടിയാണിത്..

മതത്തെ പരിപൂർണ്ണമായും ഭരണ നിർവഹണത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചിട്ടുള്ളത് കമ്യൂണീസ്റ്റ് രാഷ്ട്രങ്ങൾ മാത്രമാണെന്നത് ചരിത്രമാണു..അതുകൊണ്ട് തന്നെയാണു മതശക്തികളുടെ ഏറ്റവും വലിയ ആക്രമണവും ശത്രുതയും അവർക്കെതിരെ ആയിട്ടുള്ളതും..

ഈ മത- വർഗീയ ശക്തികളെന്നത് സാമ്പത്തിക നയങ്ങളിൽ മുതലാളിത്തവുമായി സന്ധി ചെയ്യുന്നും..അതുകൊണ്ടു തന്നെ വർഗീയതെയ്ക്കെതിരെ ഉള്ള സമരമെന്നത് മുതലാളിത്തതിനെതിരെയുള്ള അനിവാര്യമായ സമരമാകുന്നു..

മുതലാളിത്ത കോർപ്പറേറ്റ് മേഖലകൾക്ക് എന്തുകൊണ്ടാണു വർഗീയ ശക്തികൾ ഉറ്റ തോഴന്മാരായി മാറുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

കാരണം

ജനവിരുദ്ധമായ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ എപ്പോളും മതത്തിന്റെ ഒരു ആവരണം കൂടെയുണ്ടാവാൻ അവർ ആഗ്രഹിക്കുന്നു.അങ്ങനെ മതശക്തികളെ കൈയിലെടുത്താൽ അവരുടെ കോർപ്പറേറ്റ് - മുതലാളിത്ത സാമ്പത്തിക നയങ്ങൾ എളുപ്പത്തിൽ ഒളിച്ചു കടത്താൻ പറ്റുന്നു.

യാഥാർത്ഥ്യമായ മനുഷ്യന്റെ   സാമൂഹ്യാവസ്ഥകളെ അവഗണിച്ച് സാമ്പത്തിക വളർച്ച എന്നതാണു കോർപ്പറേറ്റ് ലക്ഷ്യം..ഇതും വർഗീയതയും ഒന്നിച്ചു ചേരുമ്പോൾ 'മത നിരപേക്ഷത" എന്നത് കടലിൽ താഴുന്നു..

അതുകൊണ്ട് തന്നെ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണു ഇന്നിന്റെ ആവശ്യം..അത് ആത്യന്തികമായി മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെ യുള്ള പോരാട്ടം തന്നെയായിരിയ്ക്കും...

അല്ലാത്ത പക്ഷം ഓരോ സ്വാതന്ത്ര്യ ദിനത്തിലും കൊടിയുയർത്തിയും ദേശീയ ഗാനമാലപിച്ചും "അഭിമാനിച്ച്" കഴിയാം...ദാരിദ്ര്യവും തൊഴിലില്ലായ്മയും നമ്മുടെ "അഭിമാനസ്തംഭ" ങ്ങളായി തുടരുകയും ചെയ്യും..!

പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ല....! ചെറുത്തു നിൽപ്പുകൾ ഉയർന്നു വരികതന്നെ ചെയ്യും !

Thursday, July 31, 2014

സ്വപ്നങ്ങൾ നിറയും തീവണ്ടി യാത്രകൾ !

'വെളുപ്പാൻ കാലത്ത് വണ്ടി ഏതോ സ്റ്റേഷനിൽ ചെന്നു നിന്നു.ഗാഡനിദ്രയിലായിരുന്ന ഞാൻ 'വെള്ളം വെള്ളം" എന്ന വിളികേട്ടാണു ഉണർന്നത്.വെളിയിലേയ്ക്ക് നോക്കി.പാലക്കാട് സ്റ്റേഷനാണു.ദാഹമില്ലാതിരുന്നിട്ടും വെള്ളം വെള്ളം എന്ന വിളി കേട്ട് ഞാൻ വെള്ളം വാങ്ങി കുടിച്ചു"

വാചകങ്ങൾ ഇതേപോലെ അല്ല.പക്ഷേ ഇത് എസ് കെ പൊറ്റെക്കാടിന്റെ നൈൽ ഡയറിയുടെ ആമുഖത്തിൽ പറഞ്ഞിരിയ്ക്കുന്ന വാചകങ്ങളാണെന്നാണു എന്റെ ഓർമ്മ.ഏതാണ്ട് ഒന്നര വർഷം നീണ്ട യാത്രയ്ക്കു ശേഷം അന്നത്തെ ബോംബെയിൽ നിന്നും നാട്ടിലേക്ക് മടങ്ങി വരുമ്പോൾ പാലക്കാട് സ്റ്റേഷനിൽ എത്തിയപ്പോൾ നാട്ടിലെത്തിയതിന്റെ സന്തോഷാധിരേക്യത്താൽ വെള്ളം വാങ്ങിക്കുടിച്ചതിന്റെ കഥയാണു ഇവിടെ  പറയുന്നത്..

യാത്രകൾ..

പ്രത്യേകിച്ചും തീവണ്ടിയിലെ യാത്രകൾ..

ഓരോ തീവണ്ടിയും സ്വപ്നങ്ങളുടെ ഒരു വലിയ കൂടാരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ആയിരക്കണക്കിനു സ്വപ്നങ്ങളേയും വഹിച്ചുകൊണ്ട് ചൂളം വിളിച്ചുള്ള അനന്തമായ യാത്രകൾ.

ഓരോ സ്റ്റേഷനിലും ചിലർ ഇറങ്ങുന്നു..ചിലർ കയറുന്നു..വണ്ടി ലക്ഷ്യസ്ഥാനം വരെ കുതിച്ചു പായുന്നു..നമ്മുടയൊക്കെ ജീവിതം പോലെ തന്നെ.

എന്നാണു ആദ്യമായി തീവണ്ടിയിൽ യാത്ര ചെയ്തതെന്ന് ഞാൻ ഓർത്തു നോക്കി !

അത് വളരെ ചെറുപ്പത്തിൽ.ഒരു ചെറിയ ദൂരം മാത്രം..അമ്മയോടും വല്യച്ഛനോടുമൊപ്പം ചെങ്ങന്നൂർ മുതൽ കോട്ടയം വരെ.അന്ന്  തീവണ്ടിയിൽ കയറാനുള്ള എന്റെയും അനിയന്റേയും ആഗ്രഹം കൊണ്ട് യാത്ര ചെയ്തതാണു.അന്നത്തെ യാത്രയെപ്പറ്റി ഇന്ന് വ്യക്തമായ ഓർമ്മയില്ലെങ്കിലും കോട്ടയം സ്റ്റേഷനോട് അടുക്കുമ്പോളുള്ള രണ്ട് ചെറിയ ടണലുകൾ വഴി വണ്ടി കടന്നു പോയത് ഇപ്പോളും ഓർക്കുന്നു.ജീവിതത്തിനു മേൽ ഇരുളു വീഴുന്നത് പോലെ !

പിന്നീട് ഒന്നോ രണ്ടൊ തവണ കൂടി ചെറിയ ദൂരങ്ങളിൽ തീവണ്ടി യാത്ര ചെയ്തുവെങ്കിലും തീവണ്ടിയിൽ  പാലക്കാട് കടന്ന് പോകുന്നത് 1991 ലാണു.ഞാനും എന്റെ സുഹൃത്ത് തോമസും കൂടി അന്നത്തെ മദ്രാസ് ഐ ഐ ടിയിൽ ഒരു ടെസ്റ്റ് എഴുതാൻ പോയപ്പോളായിരുന്നു അത്.സ്റ്റേഷനിൽ വന്നു നിന്ന തീവണ്ടിയിൽ എസ് 5 ബോഗി കണ്ടു പിടിച്ച് കയറിയിരുന്നു.എങ്ങനെ ബർത്ത് ശരിയാക്കണമെന്നൊന്നും  അറിയില്ലായിരുന്നു.കൂടെ ഉണ്ടായിരുന്നവർ സഹായിച്ചു.അങ്ങനെ ആടിയാടി ഉറങ്ങുന്നതിന്റെ തുടക്കമായി.ട്രയിൻ സഞ്ചരിയ്ക്കുമ്പോൾ ഉറങ്ങാൻ സാധിക്കുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടു.എന്നാൽ ഒരു തൊട്ടിലിൽ കിടന്ന് ശാന്തമായി ഉറങ്ങുന്നതുപോലെയാണു എനിക്ക് തോന്നിയത്.നേരം പര പരാ വെളുത്തപ്പോൾ ഞങ്ങൾ  നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന മദ്രാസ് നഗരത്തിലെത്തി.

പിറ്റേന്ന് തിരിച്ച് മദ്രാസിൽ നിന്നും കോട്ടയത്തും തീവണ്ടിയിൽ വന്നു.രാത്രി യാത്രകൾ ആയിരുന്നത് കൊണ്ട് ആ യാത്രകൾ ഒക്കെ പെട്ടെന്ന് തീർന്ന് പോയത് പോലെ തോന്നി.

എന്നാൽ 1991 ആഗസ്റ്റ് മാസത്തെ 'ബോംബെ'യാത്ര ഒരിയ്ക്കലും മറക്കാനാവാത്തത് ആണു.ചില യാത്രകൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കും..എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ യാത്രയായിരുന്നു അത്.ബോംബെ യൂണിവേർസിറ്റിയിൽ അഡ്‌മിഷൻ ലഭിച്ച്  അവിടെ ചേരാൻ പോകുമ്പോൾ അച്ഛനോടും അളിയനോടും ഒപ്പം നടത്തിയ ആ രണ്ടു ദിവസത്തെ യാത്ര നീണ്ടു നിന്ന , ഇപ്പോളും തുടരുന്ന എന്റെ തീവണ്ടി യാത്രകളുടെ തുടക്കമായിരുന്നു.പിന്നിട് എത്രയെത്രെ തീവണ്ടിയാത്രകൾ കണക്കില്ല..1991 വരെ മൂന്നോ നാലോ തീവണ്ടി യാത്രകൾ മാത്രം നടത്തിയിരുന്ന ഞാൻ 1991 നും 1994 നും ഇടയിലുള്ള മൂന്നു വർഷത്തിനിടയിൽ കോട്ടയം - ബോംബെ മാത്രമായി തന്നെ 18 യാത്രകൾ നടത്തി എന്ന് പറഞ്ഞാൽ ഇപ്പോൾ എനിക്ക് പോലും അവിശ്വസനീയമായി തോന്നുന്നു.

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണു..എത്രയെത്ര മുഖങ്ങൾ, എത്രയെത്ര മനുഷ്യർ അവർക്കൊക്കെ എത്രെയെത്രെ കഥകൾ..ജീവിതത്തിന്റെ വൈചിത്ര്യങ്ങൾ, ജനങ്ങളുടെ വൈചിത്ര്യങ്ങൾ, ഭൂമിയുടെ ഭിന്ന ഭാവങ്ങൾ, കാലാവസ്ഥയിലെ മാറ്റങ്ങൾ, പ്രകൃതി ഭംഗികൾ, പ്രണയം തുളുമ്പുന്ന മിഴികളുള്ള സുന്ദരിപെൺകുട്ടികൾ, യാത്രകളിൽ മൊട്ടിട്ട് യാത്രാവസാനം അവസാനിക്കുന്ന പ്രണയങ്ങൾ..ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളാണു കഴിഞ്ഞ 23 വർഷത്തെ തീവണ്ടിയാത്രകൾ എനിക്ക് സമ്മാനിച്ചത്..!

കേരളത്തിന്റെ പച്ചപ്പ് മാത്രം കണ്ടു വളർന്ന ഞാൻ ആദ്യമായി വരണ്ടുണങ്ങിയ പ്രദേശങ്ങളും പാറക്കെട്ടുകൾ നിറഞ്ഞ ഭൂമിയും കാണുന്നത് ആദ്യ ബോംബെ യാത്രയിൽ തീവണ്ടി ആന്ധ്രപ്രദേശിലെ റായൽ സീമയിൽ പെട്ട കടപ്പ, ഗുണ്ടക്കൽ പ്രദേശങ്ങളിലൂടെ കടന്നു പോയപ്പോളാണു.നോക്കെത്താ ദൂരത്തോളം ഒരു മനുഷ്യനെപ്പോലും കാണാനാവാതെ സൂര്യതാപമേറ്റ് കിടക്കുന്ന ഭൂമിയുടെ മാറിൽ തലയുയർത്തി നിൽക്കുന്ന പാറക്കെട്ടുകൾ.ഇങ്ങനെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതുകൊണ്ടാണു 'റായൽ' സീമ എന്ന് പറയുന്നതു തന്നെ എന്ന് അന്ന് തീവണ്ടിയിൽ കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു തന്നു.

മുംബൈയിലേക്കുള്ള യാത്രകൾ ഇന്നത്തെപ്പോലെ എളുപ്പമല്ല.രണ്ടു രാത്രിയും ഒരു പകലും ട്രയിനിൽ ഇരിക്കണം.മൂന്നാം ദിവസം രാവിലെയാണു തീവണ്ടി ദാദർ സ്റ്റേഷനിൽ എത്തുന്നത്.അപ്പോളേക്കും കൂടെയുള്ളവരുമായി നല്ല അടുപ്പത്തിലാവും.ചിലർ പോകുമ്പോൾ വിലാസവും ഫോൺ നമ്പരുമൊക്കെ തരും.അങ്ങനെ അക്കാലത്ത് സൗഹൃദം സ്ഥാപിച്ച ചിലർ ഇപ്പോളും സൗഹൃദം തുടരുന്നു.

തുടക്കത്തിൽ ഞാൻ എഴുതിയ എസ് കെ പൊറ്റെക്കാടിന്റെ അനുഭവം പോലൊന്നു തീവ്രമായി അനുഭവിച്ചത് 1991ൽ തന്നെയാണു.മുംബൈയിൽ യൂണിവേർസിറ്റിയിൽ ചേർന്നതിനു ശേഷം ആദ്യമായി നാട്ടിലേക്ക് തിരിച്ചു വന്നത് ആ വർഷം ഒക്റ്റോബറിൽ ആയിരുന്നു.ദീപാവലിയ്ക്ക് ഞങ്ങൾക്ക് 12 ദിവസം അവധി ഉണ്ടായിരുന്നു.അതിനായി കാത്തിരിയ്ക്കുകയായിരുന്നു എന്ന് പറയാം.കാരണം 13 പേർ ഉണ്ടായിരുന്ന ഞങ്ങൾ മലയാളികൾ എല്ലാവരും തന്നെ ആദ്യമായി വീടുവിട്ട് പുറത്തു താമസിക്കുകയായിരുന്നു..പുതിയ ദേശം, പുതിയ ഭാഷ, പുതിയ ആഹാരം, പുതിയ സാഹചര്യങ്ങൾ...ഹോസ്റ്റൽ ജീവിതം..ഇതുമായൊക്കെ ആദ്യം പൊരുത്തപ്പെടാൻ ആർക്കും പറ്റിയിരുന്നില്ല. ദൂരെ ദൂരെ മൂന്നു ദിവസം മാത്രം യാത്ര ചെയ്താൽ എത്തുന്ന കേരളത്തെ ഏതു നിമിഷവും ഞങ്ങൾ സ്വപ്നം കണ്ടു.ഇന്നത്തെപ്പോലെ മൊബൈലോ , ടി വി ചാനലുകളോ, ഇന്റർ നെറ്റോ  ഒന്നും ഇല്ലാതിരിന്ന അക്കാലത്ത് നാട്ടിൽ നിന്ന് വരുന്ന കത്തുകൾ മാത്രമായിരുന്നു ആശ്രയം.ഹോ..ആ കാത്തിരിപ്പുകൾ ഇപ്പൊൾ ഓർക്കാൻ കൂടി വയ്യ! പലപ്പോളും നാട്ടിലേക്ക് പോകുന്ന 'ജയന്തി ജനത എക്സ്‌പ്രസ്' സ്റ്റേഷനിൽ പോയി നോക്കി നിൽക്കുന്നത് പോലും ഒരു രസമായിരുന്നു..ഒരു തീവണ്ടിയിൽ ഞങ്ങൾ ഒരു നാടിനെ കണ്ടു..!

അങ്ങനെ നാടിന്റെ ഗന്ധമറിയാൻ ഓരോ മനസ്സും വെമ്പൽ പൂണ്ടു.ടിക്കറ്റുകൾ ഒക്കെ നേരത്തെ തന്നെ പോയി ബുക്ക് ചെയ്തു.അങ്ങനെ ഒക്ടോബറും വന്നെത്തി.അന്നത്തെപ്പോലൊരു സന്തോഷം പിന്നെ ഏതെങ്കിലും ഒരു യാത്രയിൽ ഞാൻ അനുഭവിച്ചിട്ടുണ്ടോ എന്ന് സംശയമാണു.ഞങ്ങൾ മലയാളികൾ എല്ലാവരും അടുത്തടുത്ത ക്യാബിനുകളിലായിട്ടായിരുന്നു ബുക്ക് ചെയ്തിരുന്നത്.അതുകൊണ്ടു തന്നെ യാത്ര വളരെ രസകരമായിരുന്നു..പാട്ടും തമാശയും ചീട്ടുകളികളും ഒക്കെയായി നേരം പോകുന്നതേ അറിഞ്ഞില്ല..ക്യാബിനിൽ ഉണ്ടായിരുന്ന മറ്റുള്ളവരും ഞങ്ങളുടെ ആഹ്ലാദത്തിൽ പങ്കെടുത്തു.

രണ്ടാം ദിവസം വൈകുന്നേരം ഗുണ്ടക്കൽ സ്റ്റേഷനിൽ എത്തി.നാട് അടുത്തു കൊണ്ടിരിയ്ക്കുന്നു എന്നത് എല്ലാവരിലും സന്തോഷമുണ്ടാക്കി.അങ്ങനെയാണു അന്നത്തെ രാത്രി ഉറങ്ങാൻ പോയത്..

ഗിരീഷ് തട്ടിവിളിക്കുമ്പോളാണു ഞാൻ ഉണരുന്നത്.താഴത്തെ ബർത്തിൽ കിടന്നിരുന്ന അവൻ വിളിക്കുന്നു " സുനിലേ എഴുനേൽക്കു..വെളിയിലേക്ക് നോക്ക്"

ഗിരീഷ് ചില്ലു പൊക്കി വച്ച് പുറം കാഴ്ചകൾ കാണുകയാണു..ഞാൻ താഴെയിറങ്ങി അവന്റെ സീറ്റിൽ ഇരുന്നു.വെളിയിലേക്ക് നോക്കി..

വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ഭാരതപ്പുഴ.....മിന്നി മറയുന്ന വീടുകൾ ചെറിയ വിളക്കുകൾ ..ദൂരെ എവിടെയൊക്കെയോ കത്തുന്നു..നേരം വെളുത്തു വരുന്നതേയുള്ളൂ...മനസ്സ്  കോരിത്തരിച്ചു..വണ്ടി പാലക്കാട് സ്റ്റേഷൻ വിട്ടിരിക്കുന്നു...നാടെത്തി..! ഞാൻ അപ്പോൾ പണ്ട് വായിച്ച എസ് കെ പൊറ്റെക്കാടിന്റെ പുസ്തകത്തിലെ വരികളുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി...!  അതുപോലെ ഒരു അനുഭവം പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല.അതൊരു വലിയ ഗൃഹാതുരത്വത്തിന്റെ അവസാനം ആയിരുന്നു.പിന്നീട് എത്രയോ വട്ടം പാലക്കാട് കടന്ന് പോയിരിക്കുന്നു..അന്നത്തെപ്പോലെയുള്ള ഒരു തീവ്രത ഒരിയ്ക്കലും തോന്നിയിട്ടില്ല.എങ്കിലുമെവിടെയോ ചില നഷ്ടബോധം ! അത് എപ്പോളും ഉണ്ടാകും..

തീവണ്ടി അനുഭവങ്ങൾ ഇനിയും ഒട്ടനവധി..ഓരോന്നായി എഴുതാം..!

Saturday, July 26, 2014

ബീഫും പോർക്കും....!


ബീഫ് കഴിയ്ക്കാൻ പഠിപ്പിച്ചത് വാസുദേവൻ സാർ ആയിരുന്നു..സാറിനും ലക്ഷ്മിക്കുട്ടി ടീച്ചറിനും കുട്ടികൾ ഇല്ലായിരുന്നു..അവർ എന്നെയും അനിയനേയും സ്വന്തം മക്കളെപ്പോലെ കരുതി. സാർ വർഷങ്ങളായി ഗൾഫിലായിരുന്നു.നാട്ടിൽ വരുമ്പോൾ എല്ലാ ഞായറാഴ്ചയും രാവിലെ വീട്ടിൽ വരും..' സുനിയേയും അനിയേയും ഉച്ചയ്ക്ക് ഉണ്ണാൻ അങ്ങോട്ട് വിടണമെന്ന്' " അച്ഛനോട് പറയും..

രണ്ടാം ക്ലാസുകാരനായ ഞാൻ അനിയനെയും കൂട്ടി പോകും..അല്പം ദൂരമേയുള്ളൂ..അമ്പലത്തിനു പിന്നിലുള്ള ഇടവഴിയിലൂടെ കാഴ്ചകൾ കണ്ടും മഴിത്തണ്ട് ചെടി പറിച്ചും ഞങ്ങൾ പോകും.ഇടക്ക് എതിരെ വല്ല പശുവോ മറ്റോ വന്നാൽ പേടിച്ചരണ്ട് ഒരു സൈഡിലേക്ക് മാറും..ടീച്ചറിന്റെ വീട്ടിൽ എത്തണമെങ്കിൽ കയ്യാലയിലെ കുത്തുകല്ലുകൾ വഴി വിഷമിച്ച് കയറണം..ഇന്നത്തെപ്പോലെ വീട്ടുമുറ്റം വരെ ആരും റോഡുണ്ടാക്കില്ലല്ലോ..ഞാൻ ആദ്യം വലിഞ്ഞുകയറിയിട്ട് അനിയനെ കൈകൊടുത്ത് വലിച്ചു കയറ്റും.ആങ്ങനെ അവിടെ ചെല്ലുമ്പോൾ സാറും ടീച്ചറും 'വരൂ മക്കളേ" എന്ന് സ്നേഹത്തോടെ വിളിച്ച് സ്വീകരിക്കും..ഞങ്ങളെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും..

അവിടെ ഞങ്ങൾക്കുള്ള ഭക്ഷണമുണ്ട്..അതിനു കൂട്ടാൻ പോത്തിറച്ചി ആണു..അതിങ്ങനെ ഉപ്പും മുളകുമൊക്കെ ചേർത്ത് നന്നായി വറുത്ത് വച്ചിരിക്കും..അത് മൂക്കറ്റം കഴിക്കും..സാറിനും ടീച്ചറിനും മുഖത്ത് സംതൃപ്തിയുടെ പൂക്കൾ വിടരും..ആ സ്നേഹത്തിൽ ഞങ്ങൾ അലിഞ്ഞ് ഇല്ലാതാവും...

ഊണിനു ശേഷം സാർ ഞങ്ങളെ ടേപ്പ് ടിക്കാർഡർ കേൾപ്പിക്കും..ആദ്യമായി അങ്ങനെ ഒരു സാധനം കാണുന്നത് അവിടെ വച്ചാണു..ഇപ്പറയുന്നത് 1976-77 കാലത്തെ കഥയാണു..ഞങ്ങളൂടെ ശബ്ദം ടേപ്പിൽ പിടിച്ച് കേൾപ്പിക്കും..അന്നുവരെ ജീവിതത്തിൽ കണ്ട മഹാത്ഭുതമായിരുന്നു അത്..സ്വന്തം ശബ്ദം ഒരു ഉപകരണത്തിലൂടെ കേൾക്കുന്നു..പിന്നീട് എത്രയോ വർഷങ്ങൾ ഈ കാസറ്റ് സാർ ഞങ്ങൾക്ക് കേൾപ്പിച്ചു തന്നിരുന്നു..മുതിർന്നതിനു ശേഷവും അവിടെ ചെല്ലുമ്പോൾ ആ പഴയ ശബ്ദം കേൾക്കുമ്പോൾ ഞങ്ങൾ അന്നത്തെ ചെറിയ കുട്ടികളായി മാറും...വർഷങ്ങൾക്ക് ശേഷം അവർക്ക് കുട്ടി ഉണ്ടായി.അവൾ ഇന്ന് വിവാഹമൊക്കെ കഴിഞ്ഞ് ജീവിക്കുന്നു..ഈ എഴുതുന്നത് ഒരു പക്ഷേ ഫേസ്‌ബുക്കിൽ കാണുന്നുണ്ടാവാം..സാർ ഇന്ന് ജീവിച്ചിരിപ്പില്ല..അദ്ദേഹത്തെപ്പറ്റി ഞാൻ എന്റെ ബ്ലോഗിൽ ഒരിക്കൽ എഴുതിയിരുന്നു.ടീച്ചറിനെ ഈ അടുത്ത കാലത്തും കണ്ടു..

പറഞ്ഞു വന്നത് അങ്ങനെയാണു പോത്തിറച്ചി ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നാണു..അന്നത്തെ ആ എരിവു ഇപ്പോളും നാവിൻ തുമ്പിലുണ്ട്..പന്നിയിറച്ചി പിന്നീടെപ്പോളോ കടന്നുവന്നപ്പോൾ പോത്തിറച്ചിയോടുള്ള ഇഷ്ടം കുറഞ്ഞു..ഏറ്റവും ഇഷ്ടമുള്ള ഒന്നായി പന്നിയിറച്ചി...! എവിടെ കിട്ടിയാലും ഒന്ന് രുചിയ്ക്കാതെ വിടില്ല...ചെന്നൈയിൽ ഇത് കിട്ടുന്ന സ്ഥലങ്ങളൊക്കെ 'നോട്ട്' ചെയ്ത് വച്ചിട്ടുണ്ട്...!

മുംബൈയിൽ ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ബീഫ് കിട്ടാൻ മാർഗമില്ല.പന്നിയുടെ കാര്യം പറയാനുമില്ല.പക്ഷേ ചില മലയാളി ഹോട്ടലിൽ ബീഫ് കിട്ടും..ബീഫ് എന്ന പേരിൽ അല്ല." സുഖാ മട്ടൻ" എന്ന് പറയണം..ആ അതാണു പേരു.., 'ഉണങ്ങിയ മട്ടൻ" 

അതിലൊന്ന് മാട്ടുംഗയിലെ "ചേട്ടായിയുടെ കട" ആണു..പിന്നെ ആന്റോപ്‌ഹിൽ..പിന്നെ ഫ്ലോറ ഫൗണ്ടനടുത്ത് 'ഫൗണ്ടൻ പ്ലാസ" അതൊക്കെ പിന്നീട് ഒരിക്കൽ എഴുതാം..

എഴുതാൻ വന്നത് എന്തെന്നാൽ നമുക്ക് ഇഷ്ടമുള്ള ആഹാരം കഴിയ്ക്കാൻ പറ്റാത്ത ഒരു കാലമാണോ വരുന്നതെന്ന് ഞാൻ ഭയപ്പെടുന്നു.മതഭ്രാന്തന്മാർ തരുന്ന ലിസ്റ്റ് അനുസരിച്ച് ഭക്ഷണം കഴിക്കേണ്ടി വരുമോ?

ഈ മതഭ്രാന്തന്മാരെല്ലാം കൂടി ബീഫിനെയും പന്നിയേയും അരച്ചു കലക്കി കുടിയ്ക്കട്ടെ... ആഹാരത്തിലെ മതഭ്രാന്തുകൾ അങ്ങനെ അവസാനിയ്ക്കട്ടെ !

Saturday, July 19, 2014

ഗാന്ധിസം - അല്പം ചിതറിയ ചിന്തകൾ.............





ദരിദ്രനാരായണന്മാർ എന്നാണു ഗാന്ധിജി പാവപ്പെട്ടവരെ വിളിച്ചത്..ദരിദ്രരാണു എന്റെ ദൈവം എന്നതായിരുന്നു ഗാന്ധിയുടെ ദർശനം..ദരിദ്രരുമായി താദാത്മ്യം പ്രാപിക്കാൻ അദ്ദേഹം അവരിലൊരാളായി എല്ലാ അർത്ഥത്തിലും , ധരിച്ചിരുന്ന വേഷത്തിലടക്കം..തീവണ്ടിയിൽ പോലും അന്ന് മൂന്നാം ക്ലാസിലേ സഞ്ചരിയ്ക്കുമായിരുന്നുള്ളൂ..

എന്നാൽ ഈ താദാത്മ്യം പ്രാപിക്കലിലും അനുകമ്പയിലും വ്യക്തിവിശുദ്ധതയിലും അവസാനിയ്ക്കുന്നു ഗാന്ധിദർശനത്തിലെ ദരിദ്രനാരായണ്മാരോടുള്ള ഉത്തരവാദിത്വം.അവരെ വിമോചനത്തിലെ പടയാളികളാക്കാനോ അങ്ങനെ ഒരു കരുത്തുറ്റ ശക്തിയാക്കി മാറ്റി അധികാരത്തിലേക്ക് മുന്നേറ്റം നടത്തുവാനോ ഗാന്ധിയോ ഗാന്ധിസമോ ഒരുകാലത്തും അനുവദിച്ചിരുന്നില്ല. 'അഹിംസാ സിദ്ധാന്തം' തന്നെ ഒരർത്ഥത്തിൽ ഇങ്ങനെ പാവപ്പെട്ടവരായ തൊഴിലാളികളുടെ സംഘടിതശക്തിക്കും മുന്നേറ്റത്തിനും തടയിട്ടു എന്നതാണു സത്യം. അതല്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു . ഇൻഡ്യയിൽ വളർന്നു വന്നിരുന്ന വിപ്ലവപ്രസ്ഥാനത്തിനു മുന്നോട്ട് പോകാൻ സാധിക്കാതിരുന്നത് ദേശീയപ്രസ്ഥാനത്തിന്റെ ഈ നിലപാട് മൂലം കൂടിയായിരുന്നു..

ഈ മുന്നേറ്റങ്ങൾക്ക് തടയിടാൻ അഹിംസ സിദ്ധാന്തത്തെ എന്നപോലെ ജാതി-മത ബിംബങ്ങളേയും ഗാന്ധിജി അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചു. ഗാന്ധി എന്ന് ഞാൻ പറയുമ്പോൾ ഗാന്ധിസം എന്നാണു ഉദ്ദേശിക്കുന്നത്. സാമ്പത്തിക തലത്തിൽ ദരിദ്രനാരായണന്മാർ എന്ന പേരിട്ട് പാവപ്പെട്ടവരായ തൊഴിലാളികളെ വിളിച്ചുവെങ്കിലും എങ്ങനെ അവരുടെ മുന്നേറ്റം തടഞ്ഞുവോ അതുപോലെ സാമൂഹ്യതലത്തിൽ ജാതി-മതവ്യവസ്ഥകൾറക്കെതിരായി ഒരു ചെറുവിരൽ പോലും അനക്കാതെ ആ മുന്നേറ്റവും അവസാനിപ്പിച്ചു. ജാതിവ്യവസ്ഥ നിലനിൽക്കേണ്ടതല്ല എന്നൊരു കാഴ്ചപ്പാട് പോലും ഗാന്ധിക്ക് ഇല്ലായിരുന്നു എന്ന് വേണം കാണാൻ..

ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വേളയിൽ അദ്ദേഹം നടത്തിയ സംഭാഷണം ഇതിനു ഒരു ഉദാഹരണമാണു..ജാതിവ്യവസ്ഥിതിയെപ്പറ്റി സംസാരിയ്ക്കുമ്പോൾ സംശയാലുവായ ഗാന്ധിജി, ഇരുവരുടെയും കൂടിക്കാഴ്ച നടന്ന മനയ്ക്കലെ ആല്‍മരം ചൂണ്ടി ചോദിച്ചത് ഇങ്ങനെ ആയിരുന്നു

" അവയിലെ ഇലകളെല്ലാം ഒരുപോലെയാണോ?"
അതിന് ഗുരു നല്‍കിയ മറുപടി ഇങ്ങനെ:
"ഇലകള്‍ വ്യത്യസ്തമാണെങ്കിലും അവയെല്ലാം അരച്ച് നീരാക്കി രുചിച്ചാല്‍ ഒരേ രസമായിരിക്കും".

'ഹരിജനങ്ങൾ" അങ്ങനെ തന്നെ നിലനിൽക്കുന്ന ഒരു വ്യവസ്ഥിതിയെപ്പറ്റി മാത്രമേ ഗാന്ധി ചിന്തിച്ചിരുന്നുള്ളൂ.അങ്ങനെ പരോക്ഷമായിട്ടെങ്കിലും നിലനിന്നിരുന്ന ജാതിവ്യവസ്ഥിതിയുടെ ഒരു മൂടുതാങ്ങിയായി മാത്രം ഗാന്ധിസം നിലകൊണ്ടു.എന്നാൽ ഇതേ ഗാന്ധിജി തന്നെ നമ്മുടെ സ്വന്തം കേരളത്തിൽ ജാതിവിവേചനത്തിന്റെ ഇരയായിട്ടുണ്ടെന്നുള്ളതും കൗതുകകരമാണു.

വൈക്കം സത്യാഗ്രഹകാലത്ത് അവിടം സന്ദർശിച്ച ഗാന്ധിജി അന്ന് ക്ഷേത്രഭരണത്തിന്റെ ചുമതലക്കാരനായിരുന്ന ഇണ്ടംതുരുത്തി മനയിലെ കാരണവരുമായി സന്ധി സംഭാഷണത്തിനു ചെന്നപ്പോൾ വൈശ്യനായ ഗാന്ധിയെ മുറ്റത്തിരുത്തി പടിപ്പുരയിൽ കസേരയിലിരുന്നാണു അന്നത്തെ കാരണവർ സംസാരിച്ചത്.അത്രയ്ക്കുണ്ടായിരുന്നു കേരളത്തിലെ ജാത്യാചാരം ! ഇത് ചരിത്രപുസ്തകങ്ങൾ തരാത്ത നമ്മുടെ ചരിത്രം !

പറഞ്ഞു വന്നത്, വ്യക്തിജീവിതത്തിൽ പരിശുദ്ധിയും തെളിമയും ദർശനത്തിൽ ദരിദ്രരോടുള്ള ചായ്‌വും എന്നും ഉയർത്തിപ്പിടിച്ചിരുന്ന ഗാന്ധിജി ഇന്ന് നാം പറയുന്ന അർത്ഥത്തിൽ ഒരു വർഗീയവാദി ആയിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല.എന്നാൽ സാമൂഹ്യ- സാമ്പത്തിക തലങ്ങളിൽ ഗാന്ധിസം ജാതി വ്യവസ്ഥയേയും അതിന്റെ സാമ്പത്തിക രൂപമായ ഫ്യൂഡലിസത്തേയും താങ്ങി നിർത്തി എന്ന് പറയേണ്ടി വരും.

ദരിദ്രസാമാന്യജനങ്ങളോടുള്ള ഗാന്ധിയൻ വീക്ഷണത്തിന്റെ എല്ലാ പോരായ്മകളേയും ഇല്ലാതാക്കി അതിന്റെ വികസിതരൂപമാണു തങ്ങൾ ഉയർത്തിപ്പിടിക്കുന്ന കമ്യൂണീസം എന്ന് ഇ എം എസിനെപ്പോലെയുള്ളവർ പറഞ്ഞിട്ടുള്ളതും ഈ അർത്ഥത്തിൽ തന്നെ !


Tuesday, June 3, 2014

പടയോട്ടങ്ങളേറെക്കണ്ട ചന്ദ്രഗിരിക്കോട്ട !

ചന്ദ്രഗിരിപ്പുഴ...

കർണ്ണാടകത്തിൽ നിന്ന് ഉത്ഭവിച്ച് നൂറു കിലോമീറ്ററുകൾ താണ്ടി   ഒരു വെള്ളിയരഞ്ഞാണം പോലെ കാസർഗോഡ് പട്ടണത്തെ തഴുകിക്കൊണ്ട്  അറബിക്കടലിന്റെ  അഗാധതയിൽ വിലയം പ്രാപിക്കുന്നു.കാലത്തിനും ചരിത്രത്തിനും സാക്ഷിയായി..ഏതെതെല്ലാം രാജാക്കന്മാർ, എത്രയെത്ര പടയോട്ടങ്ങൾ, എതൊക്കെ അധിനിവേശങ്ങൾ,ഏതൊക്കെ സംസ്കാരങ്ങൾ..  ചന്ദ്രഗിരിപ്പുഴയ്ക്ക്  പറയാൻ എത്രയെത്ര കഥകളാണുണ്ടാവുക !

ചെവിയോർക്കുക..

ആ കഥകൾ ചന്ദ്രഗിരി നമ്മോട് പറയും!

കുമ്പളരാജവംശം,കോലത്തിരി രാജവംശം,വിജയനഗര സാമ്രാജ്യം,ഇക്കേരി നായ്ക്കന്മാർ,ബേഡന്നൂർ നായ്ക്കന്മാർ,ടിപ്പു സുൽത്താൻ, ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി...ഇങ്ങനെ കാസർഗോഡിനെ ഭരിച്ച എത്രയോ പേർ..ഒരു നൂറു കഥകൾ...

ചന്ദഗിരിപ്പുഴയ്ക്ക് വടക്ക് തുളുനാടും തെക്ക് മലയാളനാടും എന്നതാണു കണക്ക്.തെക്ക് ഭാഗം ദീർഘകാലം കണ്ണൂരിലെ കോലത്തിരി രാജവംശത്തിന്റെ  കീഴിലും ആയിരുന്നു.തുളുനാടിന്റെയും കോലത്തിരി നാടിന്റെയും അതിർത്തികൂടിയായിരുന്നു ചന്ദ്രഗിരിപ്പുഴ.

കാസർഗോഡ് നിന്ന് തെക്കോട്ട് തീവണ്ടിയിൽ യാത്രചെയ്യുമ്പോൾ ഏകദേശം അഞ്ചു കിമീ കഴിയുമ്പോൾ നനയനാന്ദകരമായ കാഴ്ചകൾ സമ്മാനിച്ചുകൊണ്ട് ട്രയിൻ ഒരു വലിയ പാലം കടക്കുന്നു.ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലത്തിൽ നിന്നുള്ള കാഴ്ച ഒരു വട്ടമെങ്കിലും കണ്ടിട്ടുള്ളവർ അത് മറക്കാനിടയില്ല.വലതുവശത്ത് ശാന്തയായ അറബിക്കടൽ..ഒഴുകി ഒഴുകി എത്തുന്ന ചന്ദ്രഗിരിപ്പുഴ  അറബിക്കടലിന്റെ മാറിൽ വിലയം പ്രാപിക്കുന്നു..എല്ലാം ഒന്നാവുന്ന നിമിഷം.. പ്രകൃതി സൃഷ്ടിച്ചിരിക്കുന്ന പുലിമുട്ട്.

(തീവണ്ടിയിൽ നിന്നുള്ള കാഴ്ച..അങ്ങു ദൂരെ കോട്ട കാണാം )
ഇടതു ഭാഗത്ത് കിഴക്കേ ദിക്കിൽ നിന്നും പ്രൗഡയായി എത്തുന്ന പുഴ..സൂര്യന്റെ പ്രഭയിൽ ആ സൗന്ദര്യം വെട്ടിത്തിളങ്ങുന്നു.അങ്ങു ദൂരെ കുന്നിൻ മുകളിൽ  തലയുയർത്തി  നിൽക്കുന്ന തെങ്ങിൻ തോപ്പുകൾ..ചെറിയ വീടുകൾ.അവയ്ക്കിടയിലൂടെ കുന്നിൻ മുകളിലേയ്ക്ക് ശ്രദ്ധയോടെ ഒന്ന് കണ്ണോടിച്ചാൽ ഒരു ചെറിയ കോട്ട ഉയർന്നു നിൽക്കുന്നത് കാണാം..കണ്ണടച്ചു തുറക്കും മുൻപേ ട്രയിൻ പാലം കടന്ന് പോകുന്നു..ഒരു ചെറിയ സ്റ്റേഷൻ പുഴക്കരയിൽ തന്നെ ..കളനാട്  സ്റ്റേഷൻ.

ഇതാണു ചന്ദ്രഗിരിക്കോട്ട...വലിപ്പത്തിൽ ചെറുതെങ്കിലും ചരിത്രത്തിന്റെ ദശാസന്ധികൾ പലതും കണ്ട മനോഹര കോട്ട...അവിടേയ്ക്കാണു ഇന്ന് എന്റെ യാത്ര.

എന്നോടൊപ്പം യാത്രയിൽ കാസർ ഗോഡ് താമസിക്കുന്ന എന്റെ ബന്ധുകൂടിയായ ഒരു ചേച്ചിയും അവരുടെ മകനും ഉണ്ടായിരുന്നു.ഞങ്ങൾ കോട്ടയിലേക്ക് പോയത് റോഡ് മാർഗമാണു.ഒരു ജനുവരിമാസത്തെ ഞായറാഴ്ച ഉച്ച തിരിഞ്ഞ് കാസർഗോഡ്  പുതിയ ബസ്‌സ്റ്റാൻഡിൽ ഞങ്ങൾ കണ്ടുമുട്ടി.അവിടെ നിന്നും കാസർഗോഡ് -കാഞ്ഞങ്ങാട് പാതയിൽ അഞ്ചു കിമീ സഞ്ചരിച്ചാൽ എത്തുന്ന ഒരു ചെറിയ ടൗൺ ഉണ്ട്.മേൽപ്പറമ്പ് ടൗൺ.ബസ്‌സ്റ്റാൻഡ് പരിസരത്ത് നിന്ന് ഓട്ടോ വിളിച്ചു.അന്ന് 60 രൂപ.ഞങ്ങൾ കയറി.ഓട്ടോ റിക്ഷക്കാരൻ ഞങ്ങളേയും കൊണ്ട് ദേശീയപാതയിലേക്ക് കടന്നു.

നേരത്തെ ഒന്നു രണ്ടു വർഷം മുൻപ് ബേക്കൽ കോട്ട കാണാൻ ഇതേ പാതയിലൂടെ പോയിട്ടുണ്ട്.അത് കാസർഗോഡ് നിന്ന് ഏതാണ്ട് 20 കിമീ ദൂരെയാണു.അന്ന് പക്ഷേ എനിക്ക് ചന്ദ്രഗിരിക്കോട്ട കാണാൻ സാധിച്ചിരുന്നില്ല.


അല്പദൂരം ചെന്നപ്പോൾ ഓട്ടോ ചന്ദ്രഗിരിപ്പുഴക്ക് കുറുകെയുള്ള പാലത്തിലെത്തി.വീതികൂടിയ പാലമെത്തിയപ്പോൾ ഓട്ടോക്കാരൻ ചേട്ടനോട് അല്പമൊന്നു നിർത്താൻ ഞാൻ ആവശ്യപ്പെട്ടു.അയാൾ വാഹനം റോഡരുകിൽ ചേർത്തു നിർത്തി.ഞങ്ങളിറങ്ങി പാലത്തിലൂടെ നടന്നു. നിറഞ്ഞൊഴുകുന്ന പുഴ ..നീല നിറം..ഇരു വശങ്ങളിലും സമൃദ്ധമായി വളരുന്ന തെങ്ങുകൾ..ദൂരെ ദൂരെ നോക്കെത്താ ദൂരത്തോളം പുഴ ഒഴുകി വരുന്നു.ആ ഭംഗി കണ്ടു തന്നെ അറിയേണ്ടതാണു.ഒന്നു രണ്ടു ചിത്രങ്ങളുമെടുത്ത് ഞങ്ങൾ യാത്ര തുടർന്നു. മേൽപ്പറമ്പ് ടൗണിൽ എത്തി.ഒരു സാധാരണ ഗ്രാമീണ ടൗൺ ആണു മേൽപ്പറമ്പ്.ഇവിടെ ചന്ദ്രഗിരിക്കോട്ടയിലേക്കുള്ള പാത കൃത്യമായി ബോർഡിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.അവിടെനിന്ന് 900 മീറ്റർ മാത്രമേയുള്ളൂ.ഓട്ടോക്കാരൻ അങ്ങോട്ട് തിരിച്ചു.അത്രയധികം ആൾത്താമസമില്ലാത്ത പാതയോരം ..ഇടുങ്ങിയ പാതയാണ്..അധികം താമസിയാതെ തന്നെ കോട്ടയുടെ മുൻഭാഗത്തെത്തി.


സമുദ്രനിരപ്പിൽ നിന്ന് 150 അടിയോളം ഉയരത്തിലാണു കോട്ട.അതുകൊണ്ട് തന്നെ പടികളിലൂടെ മേലോട്ട് കയറിപ്പോയെങ്കിൽ മാത്രമേ കോട്ടക്കുള്ളിൽ എത്താൻ സാധിയ്ക്കൂ..കോട്ടയ്ക്ക് മൂന്നു വാതിലുകളാണുള്ളത്.പ്രധാന വാതിലിൽ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥൻ ഉണ്ട്.അവിടെ ഒരു രജിസ്റ്ററിൽ നമ്മൾ വിവരങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞാൽ ഉള്ളിലേയ്ക്ക് പോകാം.

ഏതാണ്ട്  7 ഏക്കറിലാണു കോട്ട സ്ഥിതിചെയ്യുന്നത്.ഞങ്ങൾ ചെല്ലുന്ന സമയത്തും കോട്ട അത്ര നല്ല നിലയിലായിരുന്നില്ല.എന്നാൽ കോട്ട വൃത്തിയാക്കി മോടി പിടിപ്പിക്കുന്ന പണി ആ സമയത്ത് നടന്നുകൊണ്ടിരുന്നു.കോടിയേരി ബാലകൃഷ്ണൻ ടൂറിസം വകുപ്പ് ഭരിയ്ക്കുന്ന സമയമായിരുന്നു അത്.നശിച്ചു കൊണ്ടിരുന്ന പല പ്രധാന കോട്ടകളും സംരക്ഷിക്കാൻ തുടങ്ങിയിരുന്ന സമയം.


കോട്ടയ്ക്കുള്ളിൽ ഞങ്ങൾ ഒന്ന് ചുറ്റി.അതിന്റെ കൊത്തളങ്ങളിൽ കയറിനിന്നു ചുറ്റും നോക്കിയാൽ കാണുന്ന കാഴ്ചകളെ ഒപ്പിയെടുക്കാൻ എത്ര നല്ല ക്യാമറയ്ക്കും പറ്റില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും ഈ കാഴ്ച കണ്ടു തന്നെ അറിയണമെന്നാണെനിക്ക് പറയാനുള്ളത്.ഒരു ഭാഗത്ത് അറബിക്കടലിന്റെ അനന്ത വിശാലത.. മറുഭാഗത്ത് ഏഴു ഭാഷകളും സംസ്കാരങ്ങളും സംഗമിയ്ക്കുന്ന കാസർ ഗോഡൻ തീരദേശ ഗ്രാമങ്ങളുടെ മനോഹാരിത.അങ്ങകലെ കാസർഗോഡ് പട്ടണം ഒരു പൊട്ടുപോലെ കാണാം.അവിടെ നിന്ന് നോക്കിയാൽ മുനിസിപ്പൽ ബിൽഡിംഗ് തലയുയർത്തി നില്ക്കുന്നത് കാണാം.


താഴെ അങ്ങു ദൂരെ ചന്ദ്രഗിരിപ്പുഴ നോക്കെത്താദൂരത്തു നിന്നും ഒഴുകിയെത്തി കടലിൽ ചേരുന്നു.അതിനു കുറുകെയുള്ള പാലത്തിലൂടെ ഒരു തീവണ്ടി ചൂളം വിളിച്ച് കടന്നു പോകുന്നു.അതിനോട് ചേർന്ന് ഫിഷിംഗ് ഹാർബർ ..ഈ കാഴ്ചകൾക്ക് പകരം വയ്ക്കാൻ മറ്റെന്താണുള്ളത്!

കോട്ടയിൽ രണ്ടു ഗുഹകളും ഒരു കുളവും ഒരു കിണറുമുണ്ട്.പക്ഷേ പലതും അപ്പോൾ കാടു പിടിച്ചു കിടന്നിരുന്നു.

അല്പം ചരിത്രം

ആദ്യം പറഞ്ഞ പോലെ ഒരു ഭാഗത്ത് കോലത്തുനാടും മറുഭാഗത്ത് തുളുനാടുമായിരുന്നു.എന്നാൽ പതിനാറാം നൂറ്റാണ്ടിൽ തുളുനാട്  വിജയനഗര സാമ്രാജ്യത്തിനു കീഴടങ്ങി.ആ സമയത്ത് ചന്ദ്രഗിരിയുൾപ്പെടുന്ന ഭാഗം കോലത്തു നാടിനും നഷ്ടമായി.അതും വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലെത്തി.ഈ ഭാഗം ഭരിയ്ക്കാൻ ഏൽപ്പിച്ചിരുന്നത് ഇക്കേരിയിലെ കേലാടി നായ്ക്കന്മാരെ ആയിരുന്നു.എന്നാൽ വിജയ നഗര സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം അതുവരെ അവരുടെ സാമന്തന്മാരെപ്പോലെ ആയിരുന്ന കേലാടി നായ്ക്കന്മാർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.വെങ്കപ്പ നായക ആയിരുന്നു അക്കാലത്തെ രാജാവ്..പിന്നീട്  പതിനേഴാം നൂറ്റാണ്ടിൽ ശിവപ്പ   നായിക് ആണു രാജ്യം വിപുലമാക്കിയതും കോട്ടകൾ പണിതതും.ബേക്കൽ അതിലൊന്നാണു. .ചന്ദ്രഗിരിക്കോട്ടയാണ് അടുത്തത്.അങ്ങനെ ദീർഘകാലം ഈ പ്രദേശം കേലാടി നായ്ക്കന്മാരുടെ കീഴിലായിരുന്നു.എന്നാൽ പിന്നീട് ഇത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അവരുടെ കൈയിലും അതിനുശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ കൈയിലും എത്തിച്ചേർന്നു.ഇന്നിപ്പോൾ പുരാവസ്തു വകുപ്പിനു കീഴിലുള്ള ഒരു സംരക്ഷിത സ്മാരകമാണു ചന്ദ്രഗിരിക്കോട്ട.


കോട്ടയിലൂടെ ചുറ്റിനടന്ന് അറബിക്കടലിന്റെയും മലനാടിന്റെയും മനോഹാരിത ആവോളം ആസ്വദിച്ചു.ചില ചിത്രങ്ങൾ എടുത്തു.ഏതെല്ലാം രാജാക്കന്മാർ ഇവിടെ വന്നുപോയിട്ടുണ്ട്.ഏതൊക്കെ നാടിന്റെ ചരിത്രം ആ വാൾ മുനകളുടെ തുമ്പിൽ മാറി മറിഞ്ഞിട്ടുണ്ടാവും! ചരിത്രത്തിലേക്ക് ഒന്ന് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ !

ആകാശം ചുവന്നു തുടുത്തു..ഞങ്ങൾ കോട്ടയിൽ നിന്ന് വെളിയിലിറങ്ങി.പടികളിറങ്ങി താഴെയെത്തി ചന്ദ്രഗിരിയുടെ തീരത്തേക്ക് നടന്നു..പുഴയിലെ കുഞ്ഞോളങ്ങൾ അസ്തമയ സൂര്യന്റെ പ്രഭയിൽ മിന്നിത്തിളങ്ങി..അവ ഞങ്ങളെ മാടി വിളിച്ചു..!


ചന്ദ്രഗിരിയോട് വിടപറഞ്ഞ്  മേൽപ്പറമ്പ് ടൗണിലേയ്ക്ക് നടക്കുമ്പോൾ എവിടെയോ ചരിത്രത്തിൽ നിന്നൊരു കുളമ്പടി ശബ്ദം കേൾക്കുന്നുവോ? ഏതൊക്കെയോ രണഭേരികൾ മുഴങ്ങുന്നുവോ?

കോട്ടയിൽ പോയിട്ട് മൂന്നിലേറെ വർഷങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു.എങ്കിലും ഇന്നും മനസ്സിന്റെ കോണിൽ ഓരോ കാഴ്ചകളും പച്ച പിടിച്ചു നിൽക്കുന്നു..മറക്കാനാവില്ലൊരിയ്ക്കലും ഈ മനോഹരക്കാഴ്ചകൾ !

(കടപ്പാട്:വിവിധ പുസ്തകങ്ങളിൽ നിന്നുള്ള വിവരങ്ങൾക്ക്)