Saturday, August 23, 2014

ടോം ജോസഫും വോളിബോൾ കാലങ്ങളും....

ടോം ജോസഫിനു അർജ്ജുനാ അവാർഡ് കിട്ടുമ്പോൾ ഞാൻ സന്തോഷിയ്ക്കുന്നു...
കാരണം...
ഒരു കാലത്ത് വോളിബോളിലെ "സ്മാഷ് " വീരന്മാരെ ആരാധനയോടെ കണ്ടു നിന്നിട്ടുണ്ട്..
കുന്നുകളും തട്ടുതട്ടായ ഭൂമിയും ഇടപ്രദേശങ്ങളുമുള്ള കോട്ടയം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ വോളിബോൾ അക്കാലത്ത് പ്രചാരം നേടാൻ ഒരു കാരണം ഭൂപ്രകൃതിയും കാരണമായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു.ചെറിയ സ്ഥലത്ത് കൂടുതൽ ആൾക്കാർക്ക് കളിക്കാൻ പറ്റുന്നു എന്ന പ്രത്യേകത  വോളിബോളിനുണ്ടല്ലോ.അത്രയധികം വോളിബോൾ കോർട്ടുകൾ എന്റെ ചെറുപ്പത്തിൽ നാട്ടിൻ പുറങ്ങളിൽ കണ്ടിട്ടുണ്ട്..
തിടനാട്ടെ ഞങ്ങളുടെ സർക്കാർ സ്കൂളിന്റെ മുറ്റത്തായിരുന്നു വോളിബോൾ കോർട്ട്..അന്ന് സ്കൂളിനു ഇന്നത്തെ മതിൽക്കെട്ടില്ല..ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി റോഡിനോട് ചേർന്നുള്ള കോർട്ടിൽ നിന്ന് വൈകുന്നേരമായാൽ ആരവങ്ങളുയരും..ഇന്നത്തെപ്പോലെ ടി വി സീരിയലുകൾ ഒന്നും ഇല്ലാതിരുന്ന വൈകുന്നേരങ്ങളിൽ ഞങ്ങളുടെ നാട്ടുകാർ അവിടെ വന്നു വോളിബോൾ കളിക്കുകയും കളി കാണുകയും 'അടിയെടാ മോനേ' എന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു...ഓരോ നാട്ടിലും 'ഹീറോ' കൾ ഉയർന്നു വന്നു..!
വേനൽക്കാലമായാൽ ടൂർണ്ണമെന്റുകളുടെ കാലമായി..അടുത്തുള്ള പല നാടുകളിൽ നിന്നും ടീമുകൾ എത്തുന്നു..അവരോടൊപ്പം ടീം ആരാധകരും..എല്ലാവരും ഒരേ മനസ്സോടെ കളികൾ കണ്ടു..ആനന്ദിച്ചു...

പല ഓർമ്മകളുമുണ്ട് അക്കാലത്തെപ്പറ്റി..

ഞാനോർക്കുന്നു ഒരിക്കൽ നാട്ടിലെ വോളിബോൾ ടൂർണ്ണമെന്റിൽ അടുത്ത നാടായ മണിമലയ്ക്കടുത്ത് ചെറുവള്ളിയിലെ ടീമിനെ നയിച്ചത് അവരുടെ പള്ളിയിലെ അച്ചനായിരുന്നു..ളോഹ ഇട്ട് വന്ന് ടീ ഷർട്ടും പാന്റും ധരിച്ച് അച്ചൻ സ്മാഷ് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും നടത്തുന്നത് വ്യത്യസ്തമായ ഒരു അത്ഭുതത്തോടെ കുട്ടികൾ നോക്കി നിന്നു..
മറ്റൊരിക്കൽ ടൂർണ്ണമെന്റ് വച്ചത് ടിക്കറ്റ് വച്ചാണു!..തുറസായ റോഡിന്റെ വശങ്ങളെല്ലാം മെടഞ്ഞ ഓലവച്ച് മറച്ചൂ...അതിനെ നാട്ടുകാർ എതിർത്തതുകൊണ്ടാണെന്ന് തോന്നുന്നു പിന്നെ ടിക്കറ്റ് വച്ച് ടൂർണ്ണമെന്റ് ഉണ്ടായിട്ടില്ല.. അക്കാലത്ത് ഒഴുകി വന്ന ഒരു പാട്ട് ഇപ്പോളും ഓർക്കുന്നു...
"തേരെ മേരെ ബീച്ച് മേം...കൈസാ ഹോയേ ബന്ധൻ...." ഒരു നല്ല ഹിന്ദിപ്പാട്ട് അക്കാലത്താണു ആദ്യമായി കേൾക്കുന്നത്..ആ പാട്ട് ഇന്നും കേൾക്കുമ്പോൾ വോളിബോൾ കോർട്ടിനു വശത്ത് കളികാണാൻ നിന്ന കാലം ഓർമ്മ വരും !

ജിമ്മി ജോർജ്ജ് ആയിരുന്നു നാട്ടിലെ താരം..ജിമ്മി ജോർജ്ജിനെപ്പോലെയാകാൻ ഓരോ കളിക്കാരനും കൊതിച്ചു. അകാലത്തിലെ ആ മരണം ഓരോരുത്തരും നെഞ്ചിലേറ്റി...ജിമ്മിക്ക് സ്മാരകങ്ങൾ ഉയർന്നു...ഒരു നാട് വേദനിച്ചു...ഇത്തവണ അർജ്ജുന അവാർഡ് കമ്മ്റ്റിയിൽ അഞ്ജു ബോബി ജോർജ്ജ് ഉണ്ടായത് ഒരു പക്ഷേ ചരിത്രത്തിന്റെ ഒരു ഓർമ്മപ്പെടുത്തലാവാം..ജിമ്മിയുടെ സഹോദര ഭാര്യകൂടിയായ അവർ ടോം ജോസഫിനു വേണ്ടി വാദിക്കുമ്പോൾ വോളിബോളിന്റെ ഒരു സുവർണ്ണകാലം ഒട്ടനവധി ആൾക്കാരുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാവാം..

ക്രിക്കറ്റിന്റെ തള്ളിക്കയറ്റത്തിൽ വോളിബോളിനേയും നമ്മൾ മറന്നു...ഞങ്ങളുടെ നാട്ടിലും അത് അപ്രത്യക്ഷമായി...

എങ്കിലും,

തടുക്കാനാവാത്ത 'സ്മാഷു'കളുടെ രാജാവ് ടോം ജോസഫിനു ഓരായിരം അഭിനനന്ദനങ്ങൾ !
Better Late than never !

(ചിത്രം കടപ്പാട്" ഗൂഗിൾ)

Friday, August 15, 2014

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ....!

ഒരു സ്വാതന്ത്ര്യദിനം കൂടി വരവായി.. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ നാൾവഴികളിലെ സ്വപ്നങ്ങൾ ഇന്നെവിടെ എന്ന് ചോദിയ്ക്കരുത്...ഇനിയെത്ര പോരാട്ടങ്ങൾ കൂടി വേണ്ടി വരും എന്നത് മാത്രമാണു ചോദ്യം...

മതം..

മതനിരപേക്ഷത....

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതല്ലേ?

കാരണം,

മതനിരപേക്ഷത എന്നാൽ എല്ലാ മതത്തോടും തുല്യ ബഹുമാനം എന്നൊരു നിർവചനം എങ്ങനെയോ വന്നു പോയിട്ടുണ്ട്

എന്നാൽ അതാണോ? അല്ല...

എന്താണു യഥാർത്ഥ മതനിരപേക്ഷത?

മതവും രാഷ്ട്രീയവും രണ്ടായി നിൽക്കുകയും മതം മതകാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുകയും രാഷ്ട്രീയം ഭരണ നിർവഹണം മാത്രം നടത്തുകയും ചെയ്യുന്നതാണു ശരിയായ മതനിരപേക്ഷത.

അതായത് 'സീസറിനുള്ളത് സീസറിനും ചെകുത്താനുള്ളത് ചെകുത്താനും" എന്ന് പറഞ്ഞ പോലെ

എന്നാൽ ഇന്ന് അങ്ങനെ ഒരു പ്രതീക്ഷക്ക് വകയുണ്ടോ?

ഇല്ല തന്നെ...

മതം തന്നെ  ആവശ്യമാണോ എന്നാവും ചോദിക്കുന്നത്..ആ ചോദ്യം തൽക്കാലം അവിടെ നിൽക്കട്ടെ ..

മതനിരപേക്ഷത എന്നത് ഒരു ബൂർഷ്വാ മുദ്രാവാക്യമെന്ന് പറയുന്നത് ഈ ചോദ്യം ഉണ്ടാവുന്നത് കൊണ്ടാണു്...എന്നാൽ ഇൻഡ്യയെ സംബന്ധിച്ചിടത്തോളം അത് വിപ്ലവകരവും പുരോഗമനപരവുമാണു.  ഇവിടെ മതം ഒരു യാഥാർത്ഥ്യമാണ്.എന്നാൽ  മതം രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ അത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിയ്ക്കുന്നു..ഫാസിസത്ത്ലേക്കുള്ള ചുവടുവയ്പ്പിന്റെ ആദ്യപടിയാണിത്..

മതത്തെ പരിപൂർണ്ണമായും ഭരണ നിർവഹണത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചിട്ടുള്ളത് കമ്യൂണീസ്റ്റ് രാഷ്ട്രങ്ങൾ മാത്രമാണെന്നത് ചരിത്രമാണു..അതുകൊണ്ട് തന്നെയാണു മതശക്തികളുടെ ഏറ്റവും വലിയ ആക്രമണവും ശത്രുതയും അവർക്കെതിരെ ആയിട്ടുള്ളതും..

ഈ മത- വർഗീയ ശക്തികളെന്നത് സാമ്പത്തിക നയങ്ങളിൽ മുതലാളിത്തവുമായി സന്ധി ചെയ്യുന്നും..അതുകൊണ്ടു തന്നെ വർഗീയതെയ്ക്കെതിരെ ഉള്ള സമരമെന്നത് മുതലാളിത്തതിനെതിരെയുള്ള അനിവാര്യമായ സമരമാകുന്നു..

മുതലാളിത്ത കോർപ്പറേറ്റ് മേഖലകൾക്ക് എന്തുകൊണ്ടാണു വർഗീയ ശക്തികൾ ഉറ്റ തോഴന്മാരായി മാറുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

കാരണം

ജനവിരുദ്ധമായ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ എപ്പോളും മതത്തിന്റെ ഒരു ആവരണം കൂടെയുണ്ടാവാൻ അവർ ആഗ്രഹിക്കുന്നു.അങ്ങനെ മതശക്തികളെ കൈയിലെടുത്താൽ അവരുടെ കോർപ്പറേറ്റ് - മുതലാളിത്ത സാമ്പത്തിക നയങ്ങൾ എളുപ്പത്തിൽ ഒളിച്ചു കടത്താൻ പറ്റുന്നു.

യാഥാർത്ഥ്യമായ മനുഷ്യന്റെ   സാമൂഹ്യാവസ്ഥകളെ അവഗണിച്ച് സാമ്പത്തിക വളർച്ച എന്നതാണു കോർപ്പറേറ്റ് ലക്ഷ്യം..ഇതും വർഗീയതയും ഒന്നിച്ചു ചേരുമ്പോൾ 'മത നിരപേക്ഷത" എന്നത് കടലിൽ താഴുന്നു..

അതുകൊണ്ട് തന്നെ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണു ഇന്നിന്റെ ആവശ്യം..അത് ആത്യന്തികമായി മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെ യുള്ള പോരാട്ടം തന്നെയായിരിയ്ക്കും...

അല്ലാത്ത പക്ഷം ഓരോ സ്വാതന്ത്ര്യ ദിനത്തിലും കൊടിയുയർത്തിയും ദേശീയ ഗാനമാലപിച്ചും "അഭിമാനിച്ച്" കഴിയാം...ദാരിദ്ര്യവും തൊഴിലില്ലായ്മയും നമ്മുടെ "അഭിമാനസ്തംഭ" ങ്ങളായി തുടരുകയും ചെയ്യും..!

പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ല....! ചെറുത്തു നിൽപ്പുകൾ ഉയർന്നു വരികതന്നെ ചെയ്യും !