Thursday, May 5, 2011

‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !

ഹോട്ടല്‍ ചിക്കാഗോ’യിലെ മെയ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നാളെ വരുന്നോ സുനിലേ?” എന്ന് മദിരാശി കേരള സമാജം ജനറല്‍ സെക്രട്ടറിയും കേരളാ പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ സാര്‍ തലേ ദിവസം എന്നോട് ചോദിക്കുമ്പോള്‍ ഞാന്‍ പെട്ടെന്ന് അതിശയിച്ചു.

ഹോട്ടല്‍ ചിക്കാഗോയോ? ഇങ്ങനെ ഒരു പേരു ഞാനാദ്യം കേള്‍ക്കുകയാണല്ലോ എന്ന് അത്ഭുതം കൂറി.

“അങ്ങനെ ഒരു ഹോട്ടല്‍ ഉണ്ട് ഇവിടെ.ഇത് അമേരിക്കയിലെ ചിക്കാഗോ അല്ല..ചെന്നൈയിലെ ‘ചിക്കാഗോ’ ആണ്.ചെന്നൈ അഡയാറിലെ കാമരാജ് അവന്യൂവിലുള്ള “ചിക്കാഗോ ഹോട്ടല്‍.
കണ്ണൂര്‍ പാട്യം സ്വദേശി ടി ടി സുകുമാരന്റെ സ്വന്തം ഹോട്ടല്‍...

മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ബോണസ് നല്‍കുന്ന ഹോട്ടലിനെ പറ്റി സുനില്‍ കേട്ടിട്ടുണ്ടോ എന്നു കൂടി ഉണ്ണികൃഷ്ണന്‍ സാര്‍ ചോദിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാനും വ്യത്യസ്തനായ ഈ ഹോട്ടലുടമയെ കാണാനും ഒരു ആഗ്രഹം തോന്നി.

അങ്ങനെയാണു ഞാനും എന്റെ സുഹൃത്ത് പ്രതീഷും കൂടി ആഘോഷപരിപാടികള്‍ നടക്കുന്ന പള്ളിപ്പേട്ടയില്‍ എത്തിയത്.അങ്ങനെ ഇത്തവണത്തെ മെയ് ദിനം തികച്ചു വ്യത്യസ്തതയുള്ള ഒന്നായി മാറി എന്നെ സംബന്ധിച്ചിടത്തോളം.ആഘോഷപരിപാടികള്‍ നടക്കുന്ന സ്ഥലം കൊടി തോരണങ്ങളാല്‍ അലം‌കൃതമായിരുന്നു.തൊഴിലാളീകളും കുടുംബങ്ങളും സുഹൃത്തുക്കളും ഒക്കെ അവിടെ ഒത്തു കൂടിയിരുന്നു.ഉണ്ണികൃഷ്ണന്‍ സാര്‍ ഞങ്ങള്‍ക്ക് ശ്രീ സുകുമാരനെ പരിചയപ്പെടുത്തി.

വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് തലമുടി മുഴുവന്‍ നരച്ച ഒരു സാധാരണക്കാരന്‍.അദ്ദേഹം ഞങ്ങളെ സ്നേഹപുരസരം ഹാളിലേക്ക് ക്ഷണിച്ചു.അവിടെ ഒരു ചെറിയ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.അതിന്റെ സ്റ്റേജിനോട് ചേര്‍ന്നിരുന്നു ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു.

മെയ് ദിനത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ശ്രീ സുകുമാരന്‍ തന്റെ ആദ്യത്തെ ഹോട്ടല്‍ സംരഭത്തിനു “ചിക്കാഗോ”യുടെ സ്മരണ നിലനിര്‍ത്തുന്ന പേരു നല്‍കിയത്.

തീരുന്നില്ല ഈ കൊച്ചു ഹോട്ടലിലെ വിശേഷങ്ങള്‍!

  • മെയ് 1 തൊഴിലാളികള്‍ക്ക് ശമ്പളത്തോടു കൂടിയ അവധി
  • വളരെ കൃത്യമായി കഴിഞ്ഞ 25 വര്‍ഷങ്ങളായി മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി വിതരണം ചെയ്യുന്നു
  • വര്‍ഷത്തില്‍ 300 ദിവസം ജോലി ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും സ്വര്‍ണ്ണ മോതിരം
  • എല്ലാ തൊഴിലാളികള്‍ക്കും1500 രൂ വസ്ത്രത്തിനായി ഒരു വര്‍ഷം കൊടുക്കുന്നു.
  • എല്ലാ വര്‍ഷവും ദീപാവലിക്കും മെയ് ദിനത്തിനും ശമ്പള വര്‍ദ്ധനവ്.
ഈ ആനുകൂല്യങ്ങളെല്ലാം നല്‍കുന്ന ഈ ഹോട്ടല്‍ ഒരു ത്രീ സ്റ്റാറോ ഫൈവ് സ്റ്റാറോ ഒന്നുമല്ല.ഒരു ചെറിയ സംരഭമാണു “ഹോട്ടല്‍ ചിക്കാഗോ” എന്നറിയുമ്പോളാണ് അതിലെ വ്യത്യസ്തത നമ്മളെ ഏറെ ആകര്‍ഷിക്കുന്നത്.

ഹോട്ടല്‍ ചിക്കാഗോയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി മെയ് ദിനം സമുചിതമായി കൊണ്ടാടപ്പെടുന്നു.കൊടിതോരണങ്ങളാല്‍ അന്നേ ദിവസം ഹോട്ടലും പരിസരവും അലംകൃതമാകും.അന്ന് കടയില്‍ വരുന്നവര്‍ക്കൊക്കെ രാവിലെ ചായയും പ്രഭാത ഭക്ഷണവുമൊക്കെ സൌജന്യമായിരിക്കും..പിന്നിട് ആഘോഷങ്ങളാണ്.ഹോട്ടലിലെ തൊഴിലാളികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്ഷണിച്ചു വരുത്തിയ അതിഥികളും ചേര്‍ന്നുള്ള മെയ് ദിന ആഘോഷങ്ങള്‍. ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ്.
(ശ്രീ സുകുമാരനോടൊപ്പം)

“എങ്ങനെയാണു ഈ ഹോട്ടല്‍ രംഗത്തേക്ക് കടന്നു വന്നത് ?” എന്റെ ചോദ്യം കേട്ടപ്പോള്‍ അദ്ദേഹം പഴയകാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നടന്നു.

1971 ലാണു ചെന്നൈയില്‍ എത്തുന്നത്.ചെന്നൈയില്‍ വരുന്നതിനു മുന്‍പു തന്നെ പാട്യത്ത് പഠനസമയത്ത് തന്നെ ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ( അന്നത്തെ കെ എസ് എഫ്) ബന്ധപ്പെട്ട സജീവ പ്രവര്‍ത്തനം നടത്തിയിരുന്നു.സജീവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടനവധി കേസുകളിലും ഉള്‍പ്പെട്ടു.പഠനം ശരിയായി നടന്നില്ല.എസ് എസ് എല്‍ സി പാസാകാന്‍ പറ്റാതെ വന്നപ്പോള്‍ ചെന്നൈയിലേക്ക് വണ്ടി കയറി.അവിടെ മാമനു ജേഷ്ഠനും ഉണ്ടായിരുന്നു.അങ്ങനെ ചെന്നൈയിലെത്തി.പലവിധത്തിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടു.അതില്‍ തന്നെ ചായക്കടകളില്‍ ആയിരുന്നു കൂടുതലും ജോലി ചെയ്തിരുന്നത്.ഒന്നര രൂപയോ രണ്ടു രൂപയോ ഒക്കെ ആ‍യിരുന്നു അക്കാലത്ത് ശമ്പളം.ചായക്കടകളില്‍ ജോലി ചെയ്തിരുന്നവരുടെ ദയനീയ സ്ഥിതി കണ്ടപ്പോള്‍ തന്നിലെ ഇടതു പക്ഷക്കാരന്‍ ഉണര്‍ന്നു.അങ്ങനെ ഒരു “ചായക്കട തൊഴിലാളി സംഘം” 1979 ല്‍ രൂപീകരിച്ചു.ഏതാണ്ട് 2000 ഓളം അംഗങ്ങള്‍ അതില്‍ ഉണ്ടായിരുന്നു.ഇതേ സമയം തന്നെ ചെന്നൈയിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി.സി പി ഐ എം ല്‍ സജീവമായി.ചായക്കട തൊഴിലാളി യൂണിയനെ സി ഐ ടിയുമായി ബന്ധപ്പെടുത്തി.ഈ യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും കുറെ കേസുകള്‍ നിലവിലിരുന്നു.“

“അങ്ങനെയിരിക്കെ ഒരു കേസില്‍ വന്ന വിധിയിലൂടെ കോടതി വിധിച്ചതനുസരിച്ച് 60,000 രൂ ഒരു ഹോട്ടലുടമ നല്‍കേണ്ടി വന്നു.അയാള്‍ ആ തുക ഒന്നിച്ചു നല്‍കാതെ പല തവണകളായിട്ടാണ് നല്‍കിയത്.അങ്ങനെ കിട്ടിയ ആ തുക കൊണ്ടാണ് 1986 ല്‍ ആദ്യത്തെ ചായക്കട കാമരാജ് അവന്യൂവില്‍ തുടങ്ങിയത്.അത് തുടങ്ങുമ്പോള്‍ പേരിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നതേയില്ല.ചെറുപ്പം മുതല്‍ മനസ്സില്‍ ചുവന്ന സ്വപ്നങ്ങള്‍ കോറിയിട്ട മെയ് ദിനത്തിന്റെ ഓര്‍മ്മയ്ക്കായി “ഹോട്ടല്‍ ചിക്കാഗോ” തുടങ്ങി.ഒറ്റക്കായിരുന്നു ആദ്യം എല്ലാ ജോലിയും ചെയ്തിരുന്നത്.പതിയെ പതിയെ ഹോട്ടല്‍ വിപുലമാക്കി.ഇന്നിപ്പോള്‍ മൂന്ന് ഹോട്ടലുകള്‍ ഉണ്ട്.അതിലൊന്നു ബന്ധുവാണു നടത്തുന്നത്. ഇരുപത്തി രണ്ട് ( 22) തൊഴിലാളികള്‍ ഈ കൊച്ചു ഹോട്ടലില്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്.”

“ഞാന്‍ ഒരു ഹോട്ടല്‍ നടത്തുമ്പോള്‍ ഒരിക്കലും തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ എടുക്കാന്‍ എനിക്ക് സാധ്യമല്ല.അതുകൊണ്ടു തന്നെ തൊഴിലാളികളേയും ഹോട്ടലിന്റെ ഭാഗമായി കണ്ട് അവരുടെ ക്ഷേമത്തിനു കൂടുതല്‍ മുന്‍‌ഗണന നല്‍കുന്നു.അവരുടെ ഇന്‍ഷ്വറന്‍സ് , ക്ഷേമനിധി എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങളെല്ലാം ലഭിക്കാന്‍ ഞാന്‍ തന്നെയാണു മുന്നിട്ടിറങ്ങുന്നത്.” ശ്രീ സുകുമാരന്‍ പറഞ്ഞു നിര്‍ത്തി.


(സമ്മേളനത്തില്‍ നിന്ന്)
ഇത്രയും സംസാരിക്കുമ്പോളേക്ക് ആ ചെറിയ സമ്മേളനം തുടങ്ങാറായി.ക്ഷണിക്കപ്പെട്ട അതിഥികളായിരുന്ന സി പി ഐ എം ജില്ലാ സെക്രട്ടറി ബീമാറാവു, മദിരാശി കേരള സമാജം സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍,വൈസ് പ്രസിഡണ്ട് കെ വി വി മോഹനന്‍, ഡി വൈ എഫ് ഐ ജില്ലാ നേതാക്കള്‍, കൂടാതെ കണ്ണൂരില്‍ നിന്നെത്തിയ സഖാക്കള്‍ എന്നിവര്‍ വേദിയെ അലങ്കരിച്ചു.സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ഇവരെ കൂടാതെ സംസാരിച്ചു.എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്നിവ നേടിയെടുക്കാനായി ചിക്കാഗോ തെരുവീഥികളില്‍ സമരം നടത്തിയവരെ ആ സമ്മേളനം സ്മരിച്ചു.ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തിലെ തൊഴിലാളി വിരുദ്ധസമീപനങ്ങളെക്കുറിച്ചും മുതലാളിത്ത പ്രതിസന്ധികളെക്കുറിച്ചും യോഗത്തില്‍ സംസാരിച്ചവര്‍ എടുത്തു പറഞ്ഞു.

(മെയ് ദിനം ആഘോഷിക്കാന്‍ ഒത്തു കൂടിയവര്‍)

“ഹോട്ടല്‍ ചിക്കാഗോ”ആരംഭിച്ചതിന്റെ 25 ആം വാര്‍ഷികം പ്രമാണിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഈ വര്‍ഷത്തെ സ്പെഷല്‍ സമ്മാനമായി ഓരോ ടൈറ്റാന്‍ വാച്ച് സമ്മാനിക്കപ്പെട്ടു.ഇതു കൂടാതെ തൊഴിലാളികള്‍ക്കുള്ള ബോണസും മോതിരവും ചടങ്ങില്‍ വച്ച് ശ്രീ സുകുമാരന്‍ വിതരണം നടത്തി.


(ബോണസ് വിതരണം)
ഒരു ഉത്സവഛായ അവിടെയെങ്ങും നിറഞ്ഞു നിന്നിരുന്നു.ഓരോ തൊഴിലാളിയുടെ മുഖത്തും സന്തോഷം കളിയാടി.അവരില്‍ ചിലരോടും ഞങ്ങള്‍ സംസാരിച്ചു.

“സ്വന്തം സ്ഥാപനം പോലെ ജോലി ചെയ്യാന്‍ തോന്നുന്നു “ എന്നാണു കഴിഞ്ഞ 11 വര്‍ഷമായി ഈ ഹോട്ടലില്‍ ജോലി ചെയ്യുന്ന പെരിയസ്വാമി പറയുന്നു.യാതൊരു വിധമായ തൊഴില്‍ പ്രശ്നങ്ങളും ഇതു വരെ ഇവിടെ ഉണ്ടായി കണ്ടിട്ടില്ല.എല്ലാ മാസവും തൊഴിലാളികളുമായി മീറ്റിംഗ് ഉണ്ടാവും.ഇത്തരം മീറ്റിംഗുകളില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കും.കൂടാതെ കടയില്‍ വരുന്ന ആള്‍ക്കാരുടെ അഭിപ്രായങ്ങളും ചോദിച്ചറിയാറുണ്ട്, പെരിയസ്വാമി പറഞ്ഞു.

കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഇരുപതുകാരന്‍ ബീഹാര്‍ സ്വദേശി ബബ്‌ലുവിനെ കണ്ടാല്‍ ഒരു കൊച്ചു കുട്ടിയാണെന്ന് തോന്നും.തിളങ്ങുന്ന ചിത്രപ്പണികളുള്ള ഷര്‍ട്ടും പാന്‍‌സുമൊക്കെ ധരിച്ചാണു ബബ്‌ലുവിനെ കണ്ടത്.ഇതും ശ്രീ സുകുമാരന്‍ എടുത്തു തന്നതാണെന്ന് ബബ്‌ലു പറഞ്ഞു.സന്തുഷ്ടനാണു ബബ്‌ലു.നല്ലൊരു തുക എല്ലാ മാസവും കൃത്യമായി നാട്ടിലേക്കയക്കാന്‍ സാധിയ്ക്കുന്നുണ്ടെന്ന് ബബ്‌ലു പറഞ്ഞു.ശ്രീ സുകുമാരന്റെ സമീപനത്തിലും പെരുമാറ്റത്തിലുമെല്ലാം ബബ്‌ലു വളരെ സംതൃപ്തനാണ്.

ഇതുകൂടാതെ സാമൂഹിക സേവന രംഗത്തും ഹോട്ടല്‍ ചിക്കാഗോ മുന്‍‌പന്തിയില്‍ തന്നെ.ശ്രീ സുകുമാ‍രന്റെ നേതൃത്വത്തില്‍ ചിക്കാഗോ ഹോട്ടല്‍ തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം ഒരു രക്തദാന ക്യാമ്പ് തന്നെ നടത്തി.തൊഴിലാളികളടക്കം നാല്പത്തഞ്ചോളം ആള്‍ക്കാരുടെ രക്തഗ്രൂപ്പുകള്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നിര്‍ണ്ണയിച്ച് ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ട്.ഏതു സമയത്തും അത്യാവശ്യക്കാര്‍ക്ക് രക്തദാനം ചെയ്യാന്‍ ഇവര്‍ സ്വയം സന്നദ്ധരായിരിക്കുന്നു.

ചെന്നൈ പോലെയുള്ള മെട്രൊസിറ്റിയില്‍ ഒട്ടനവധി ചെറിയ ചായക്കടകളും ഹോട്ടലുകകളും ഉണ്ട്.വളരെ ദയനീയമായ സാഹചര്യങ്ങളിലാണു മിക്കയിടങ്ങളിലും ആള്‍ക്കാര്‍ ജോലി ചെയ്യുന്നത്.കഠിനമായ ജോലിക്ക് തുച്ഛമായ കൂലിയാണു എല്ലായിടങ്ങളിലും.ശ്രീ സുകുമാരന്‍ വ്യത്യസ്തനാകുന്നത് അവിടെയാണ്.പിന്നിട്ട് വന്ന പാതകളെ അദ്ദേഹം മറക്കുന്നില്ല.തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരുന്നതിന്റെ കാരണമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കിടയില്‍ കഴിഞ്ഞ 25 വര്‍ഷമായി ഹോട്ടല്‍ ചിക്കാഗോയും സുകുമാരനും തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു.വന്‍‌കിട കമ്പനികള്‍ പോലും പരമാവധി ചൂഷണം ചെയ്ത് തൊഴിലും ആനുക്കൂല്യങ്ങളും വെട്ടിക്കുറക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.എന്നാല്‍ എങ്ങനെയാണു ഒരു സ്ഥാപനത്തെ സ്വന്തം സ്ഥാപനമെന്ന് കരുതി തൊഴിലാളികള്‍ സ്നേഹിക്കുന്നതെന്ന് അറിയാന്‍ ഹോട്ടല്‍ ചിക്കാഗോയില്‍ വന്നാല്‍ മതി. (മെയ് ദിനം പ്രമാണിച്ച് അടഞ്ഞു കിടന്നിരുന്ന ചിക്കാഗോ ഹോട്ടല്‍)
ഇവിടെ മുതലാളിയും തൊഴിലാളിയുമില്ല.പകരം എല്ലാവരും തൊഴിലാളികളും എല്ലാവരും നടത്തിപ്പുകാരും ആകുന്നു.അതുകൊണ്ട് തന്നെയാണു ഓരോ തൊഴിലാളിക്കും ഇദ്ദേഹം മുതലാളിയല്ലാതെ “തോഴര്‍” സുകുമാരന്‍ മാത്രമാകുന്നത്.സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന്‍ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം..അത് ഒരു ജനസമൂഹത്തിന്റെ മുഴുവന്‍ വെളിച്ചമാകാന്‍ കാത്തിരിയ്ക്കുകയാണു സി പി ഐ എം ഏരിയാ കമിറ്റി മെമ്പര്‍ കൂടിയായ സ:സുകുമാരന്‍.

ബിരിയാണി സദ്യകഴിഞ്ഞ് പ്രതീഷിനോടൊപ്പം മടങ്ങുമ്പോള്‍ മനസ്സു നിറഞ്ഞു നിന്നത് ഈ നന്മ മാത്രമായിരുന്നു.ഈ മെയ്‌ദിനം ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല !!!

( കടപ്പാട്:: എന്നോടൊപ്പം മുഴുവന്‍ സമയം ഉണ്ടാവുകയും ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്ത പ്രതീഷിനും ഈ പരിപാടിക്ക് ക്ഷണിച്ച ശ്രീ കുമ്പളങ്ങാട് ഉണ്ണികൃഷ്ണനും)

Sunday, May 1, 2011

തുഞ്ചന്‍ പറമ്പ് --“ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍“

2009 മെയ് 24 നു തൊടുപുഴയില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റിലാണു ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത്.വായനയില്‍ക്കൂടി മാത്രം പരിചയപ്പെട്ട ഒട്ടനവധിപ്പേരെ അന്ന് ആദ്യമായി നേരില്‍ കണ്ടു, പരിചയപ്പെട്ടു,സുഹൃത്തുക്കളായി.എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആ മീറ്റില്‍ 30 ബ്ലോഗര്‍‌മാരായിരുന്നു പങ്കെടുത്തിരുന്നത്.ഉച്ചവരെയുള്ള പരിചയപ്പെടലുകള്‍ക്കും സൌഹൃദസംഭാഷണങ്ങള്‍ക്കും ഉച്ചയൂണിനും ശേഷം “തൊമ്മന്‍ കുത്ത്” വെള്ളച്ചാട്ടങ്ങളും കൂടി സന്ദര്‍ശിച്ച ശേഷമായിരുന്നു ആ മീറ്റ് അവസാനിച്ചത്.

പിന്നീട് അതേ വര്‍ഷം തന്നെ ജൂലൈയില്‍ ചെറായില്‍ വച്ചു നടന്ന വളരെ വിപുലമായ ബ്ലോഗ് മീറ്റിലും പങ്കെടുക്കാന്‍ എനിക്ക് സാധിച്ചു.അതിനു ശേഷം“ ചെറായിമീറ്റ് -വ്യത്യസ്തനാമൊരു ബ്ലോഗറാം....’ എന്ന പേരില്‍ ഒരു പോസ്റ്റ് ഞാന്‍ “ആല്‍ത്തറ’ ബ്ലോഗില്‍ ഇട്ടിരുന്നു.തൊടുപുഴയില്‍ നിന്ന് ചെറായിയില്‍ എത്തുമ്പോള്‍ പങ്കെടുത്തവരുടെ എണ്ണം 30 ല്‍ നിന്ന് 80 ആയിരുന്നു.

പിന്നീട് നടന്ന എറണാകുളം മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

പിന്നെ ഒരു ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കാന്‍ പറ്റിയത് ഇപ്പോളാണ്.ചെന്നൈയില്‍ നിന്ന് ടിക്കറ്റ് കിട്ടാനുള്ള വിഷമം കാരണം വന്നെത്താന്‍ സാധിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം ടിക്കറ്റ് ലഭിച്ചു.മാത്രവുമല്ല മംഗലാപുരത്ത് ഓഫീസ് ആവശ്യത്തിനായി പോകേണ്ടതുമുണ്ടായിരുന്നതുകൊണ്ട് യാത്ര “പകുതി” ഒഫീഷ്യല്‍ ആയി മാറുകയും ചെയ്തു.

അങ്ങനെയാണു 17നു രാവിലെ തിരൂര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നത്.സാബു കോട്ടോട്ടിയെ വിളിച്ച വരാനുള്ള വഴി ചോദിച്ച് ഓട്ടോ പിടിച്ച് തുഞ്ചന്‍ പറമ്പിലെത്തി.ആദ്യമായിട്ടാണു അവിടെ പോകുന്നത്.അവിടെ അപ്പോള്‍ തന്നെ പലരും എത്തിച്ചേര്‍ന്നിരുന്നു.എല്ലാവരേയും പരിചയപ്പെട്ടു. പത്തരയോടെ കൂടുതല്‍ ആളുകള്‍ വന്നെത്തി.പലരേയും നേരത്തെ പരിചയമുണ്ടായിരുന്നു.ചിലരെ ആദ്യമായി കണ്ടു പരിചയപ്പെട്ടു.കാണാന്‍ ആഗ്രഹിച്ച പലരേയും കണ്ടു..ചില സുഹൃത്തുക്കളുമായി ഓര്‍മ്മ പുതുക്കി.എല്ലാവരേയും നേരിട്ട് പരിചയപ്പെടാന്‍ സാധിച്ചില്ല.പങ്കാളിത്തം കൊണ്ട് ഏറ്റവും വലിയ മീറ്റായിരുന്നു തിരൂരിലേത്.

വിശദമായ വിവരണം പലരും എഴുതിയതുകൊണ്ട് വീണ്ടും എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ക്യാമറ കൊണ്ടു പോകാതിരുന്നതുകൊണ്ട് ചിത്രങ്ങളുമെടുക്കാനും സാധിച്ചില്ല.പല നല്ല സുഹൃത്തുക്കളില്‍ നിന്നും ലഭിച്ചതും “മോഷ്ടിച്ചതും”ആയ ചില ചിത്രങ്ങള്‍ ഇടുക മാത്രമേ ഈ പോസ്റ്റില്‍ ഞാന്‍ ചെയ്യുന്നുള്ളൂ.മനോരാജ്, മുള്ളൂക്കാ‍രന്‍, ശങ്കര്‍,ജയന്‍ ഏവൂര്‍,സജ്ജീവേട്ടന്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി.


(അപരിചിതരായി നമ്മള്‍ വരുന്നു...പരിചിതരായി മടങ്ങുന്നു..ഒരു പിടി സ്നേഹവുമായി)



( സജ്ജീവേട്ടന്റെ ഓരോരോ വികൃതികള്‍-ഒരു കൊടിയും കൂടി ഏല്‍പ്പിച്ചു)



( അതുല്യ, ഞാന്‍, ശങ്കര്‍ , മത്താപ്പ് എന്ന ദിലീപ് നായര്‍)



(ജബ്ബാര്‍ മാഷിനോടൊപ്പം)


(ചിരിച്ച മുഖത്തോടെ അല്ലാതെ കാണാന്‍ പറ്റാത്ത ബ്ലോഗര്‍ കിച്ചു എന്ന വാഹിദ)



( ബ്ലോഗര്‍ അച്ചായന്‍ എന്ന സജി മാര്‍ക്കോസിന്റെ ഒരു പൊക്കം)



( നന്ദകുമാര്‍,കിച്ചു,മനോരാജ്,പ്രവീണ്‍ എന്നിവരോടൊപ്പം)


(നിരക്ഷരന്‍, അതുല്യ)


(ശൈലന്റെ കവിതകളിലെ പ്രണയഭാവങ്ങളില്‍ മുഴുകി ഇരുന്നപ്പോള്‍)




(ബ്ലോഗര്‍ ലതി എന്ന ലതികാ സുഭാഷ് വന്നപ്പോള്‍....വലതുവശത്ത് അതുല്യ)



(തുഞ്ചന്‍ സ്മാരകത്തിനു മുന്നില്‍)

മീറ്റിലെ ഈറ്റിനു ആദ്യ പന്തിയില്‍ തന്നെ ഇടിച്ചു കയറി.എനിക്ക് 2.45 നുള്ള പരശുരാമനെ പിടിക്കണമായിരുന്നു.ടിക്കറ്റ് നേരത്തെ തന്നെ റിസര്‍വ് ചെയ്തിട്ടുള്ളതാണ്.സജി അച്ചായനും കൂട്ടര്‍ക്കും എറണാകുളത്തിനും പോകണം.അവരെന്നെ സ്റ്റേഷനില്‍ ഇറക്കി വിടാമെന്ന് സമ്മതിച്ചു.’ഈറ്റ്” കഴിഞ്ഞപ്പോള്‍ തന്നെ 2.15. എറണാകുളത്തിനു പോകേണ്ട സജ്ജീവേട്ടന്‍ അപ്പോളും കാരിക്കേച്ചര്‍ സൃഷ്ടികളില്‍ മുഴുകി ഇരിക്കുന്നു.പിന്നെ സജി അച്ചായനും നന്ദനും കൂടി ഒരു വിധത്തില്‍ സജ്ജിവേട്ടനെ പൊക്കിയെടുത്ത് വണ്ടിയിലിട്ടു...സജിഅച്ചായന്‍, സജ്ജിവേട്ടന്‍,അതുല്യ, കിച്ചു, ഞാന്‍ പിന്നെ പുറകില്‍ പെട്ടികള്‍ക്കിടയില്‍ മത്താപ്പ് എന്ന ദിലിപ് നായരും.തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ ആ വണ്ടിയില്‍ ഇരുന്നപ്പോള്‍ സത്യത്തില്‍ മംഗലാപുരം യാത്ര വിട്ട് ഇവരോടൊപ്പം എറണാകുളത്തേക്ക് പോയാലോ എന്ന് തോന്നിപ്പോയി.പക്ഷേ എന്തു ചെയ്യാം..? സജി അച്ചായന്‍ വണ്ടി പായിച്ചു..എന്നിട്ടെന്ത് ? രണ്ടു തവണ വഴി തെറ്റിപ്പോയി..അപ്പോള്‍ സമയം 2.40..ട്രയിന്‍ വരാന്‍ അഞ്ചുമിനിട്ട് മാത്രം.ഒരു വിധത്തില്‍ ഓടിപ്പിടിച്ച് സ്റ്റേഷനില്‍ ചാടിയിറങ്ങി പ്ലാറ്റ് ഫോമില്‍ ചെന്നു..അപ്പോള്‍ അതാ അനൌണ്‍സ്‌മെന്റ്

“ തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ പോകുന്ന പരശുറാം എക്സ്‌പ്രസ് 15 മിനിട്ട് വൈകി ഓടിക്കൊണ്ടിരിയ്കുന്നു....” ..

ഹോ...ആശ്വാ‍സം..ഒരു കുപ്പി വെള്ളം വാങ്ങിക്കുടിച്ചു ! വെയിറ്റിംഗ് റൂമില്‍ ഇരുന്ന് മറ്റൊരു മീറ്റിന്റെ കൂടി ഓര്‍മ്മകളില്‍ മുഴുകി !