Friday, October 30, 2009

കഷ്ടം! കേഴുക ഭാരത മാതാവേ കേഴുക ......!!!

എന്തൊക്കെയാണു നമ്മുടെ പുതിയ നേട്ടങ്ങൾ?

പൊക്രാനിൽ വീണ്ടും ആണവ സ്ഫോടനം നടത്തി.
ചന്ദ്രനിൽ വിജയകരമായി പര്യവേഷണ വാഹനം ഇറക്കി
ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ചന്ദ്രയാൻ -1 കണ്ടു പിടിക്കുന്നു.
ശൂന്യാകാശ വിനോദയാത്രക്ക് ‘സന്തോഷ് കുളങ്ങര’ തയ്യാറായിരിക്കുന്നു.
വിവരസാങ്കേതിക വിദ്യയും അതു വഴി ‘ഇ ഗവേർണൻ‌സും’ നടപ്പിലാകുന്നു.
പ്രോട്ടീനുകൾ നിർമ്മിക്കുന്ന റൈബോസോമുകളുടെ മാപ്പിംഗ് നിർ‌വഹിച്ചതിനു ഭാരതീയനായ ഗവേഷകൻ ശ്രീ വെങ്കട്ട രാമൻ രാമകൃഷ്ണൻ നോബൽ സമ്മാനം നേടിയിരിക്കുന്നു.

അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ‘വെല്ലുവിളി’കളെ എറ്റെടുക്കാൻ യുദ്ധസജ്ജരായി നാം മാറിക്കഴിഞ്ഞിരിക്കുന്നു.പുരോഗതിയിൽ നിന്നു പുരോഗതിയിലേക്ക് അനുദിനം കുതിച്ചു കൊണ്ടിരിക്കുന്നു.

“ഇൻ‌ഡ്യ തിളങ്ങുന്നു”.....എവിടെ?

ഇതാ ഈ തമിഴകത്ത്....നമ്മുടെ തൊട്ടയൽ‌പക്കത്ത്..

എങ്ങനെ?

ദാ, ഈ വാർത്ത കാണൂ.ഒക്ടോബർ 29ലെ മലയാള മനോരമയുടെ ചെന്നൈ എഡിഷനിൽ വന്ന വന്നത് ഇതാണ്.
വാർത്ത മുഴുവനായി വായിക്കാൻ ഈ ലിങ്ക് നോക്കുക.

ഇതേ വാർത്ത “ദി ഹിന്ദു ‘ ദിനപത്രം റിപ്പോർട്ട് ചെയ്തത് ഇവിടെ കാണാം.


തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ ചെട്ടികുളം ഏകാംബരേശ്വര ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ 27 നു ദളിതർ ആദ്യമായി പ്രവേശിച്ച വാർത്തയാണു ഇത്.നൂറോളം വർഷങ്ങളായി താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഈ ക്ഷേത്രത്തിൽ പ്രവേശനത്തിനായി പ്രക്ഷോഭം തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു.സെപ്റ്റംബർ 30 നും ഒക്ടോബർ 14 നും ക്ഷേത്രപ്രവേശനം നടത്താനുള്ള “തീണ്ടാമൈ ഒഴിപ്പ് മുന്നണി’യുടെ ശ്രമങ്ങൾ പോലീസ് വെടിവയ്പ്പിലായിരുന്നു കലാശിച്ചത്.മുന്നോക്ക ജാതിക്കാരുടെ എതിർപ്പായിരുന്നു അതിനു പ്രധാന കാരണം.(‘ഹിന്ദു’വിൽ വന്ന ആ വാർത്ത ഇവിടെ കാണുക).സി.പി.എമ്മിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ തീണ്ടലിനെതിരെയും ജാതി വ്യത്യാസങ്ങൾക്കെതിരായും കുറെ നാളുകളായി നടക്കുന്ന സമരങ്ങളുടെ മറ്റൊരു വിജയമാണു ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ ക്ഷേത്ര പ്രവേശനം.

കേരളത്തിനോട് അല്പം കൂടി അടുത്ത മധുര ജില്ലയിലെ ഉത്തപുരം ഗ്രാമത്തിൽ രണ്ടു സമുദയങ്ങളെ തമ്മിൽ വേർതിരിക്കാൻ മതിലുണ്ടായിരുന്ന വാർത്ത പലരും അറിഞ്ഞിരിക്കാൻ ഇടയുണ്ട്.ദളിത്-പിന്നോക്ക വിഭാഗങ്ങൾക്ക് ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയിലുണ്ടായിരുന്ന മതിൽ നീണ്ടു നിന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ തകർക്കപ്പെടുകയായിരുന്നു.അന്നും അതിനു നേതൃത്വം കൊടുത്തത് സി.പി.എം ആയിരുന്നു.ആ സംഭവത്തെ പറ്റിയുള്ള വിശദമായ വാർത്ത വായിക്കാൻ ഈ ലിങ്ക് കാണുക.

കോൺഗ്രസും ദ്രാവിഡ കക്ഷികളും മാറി മാറി ഭരിച്ച തമിഴ്‌നാടിന്റെ ഇന്നത്തെ അവസ്ഥയാണ് ഇത്.

ആന്ധ്രാപ്രദേശിലും ഇതു തന്നെ സ്ഥിതി.അവിടെ ഇപ്പൊളും പിന്നോക്ക ദളിത് ജാതിക്കാരുടെ വീടുകൾ ഗ്രാമത്തിനു പുറത്തോ അല്ലെങ്കിൽ ഗ്രാമത്തിന്റെ ഏറ്റവും അവസാന ഭാഗത്തോ ആണ്.ഞാൻ ആന്ധ്രയിലുണ്ടായിരുന്ന കാലത്ത് വിശാഖപട്ടണം ജില്ലയിൽ പൊതു കിണറിൽ നിന്ന് വെള്ളമെടുത്തതിനു ഒരു താഴ്ന്ന ജാതിക്കാരൻ മർദ്ദനമേറ്റ് മരിച്ച സംഭവം ഉണ്ടായിരുന്നത് ഓർമ്മ വരുന്നു.അന്നു വിവരസാങ്കേതിക വിദ്വാൻ ശ്രീ ചന്ദ്രബാബു നായിഡു ആയിരുന്നു മുഖ്യ മന്ത്രി.

ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച ‘കൊട്ടിഘോഷിക്കപ്പെടുന്ന” നേട്ടങ്ങളുടെ മറുപുറമാണു ഇവിടെ കൊടുത്ത പത്രവാർത്തകളിൽ കാണുന്നത്.സ്വാതന്ത്ര്യം കിട്ടിയിട്ട് ആറു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.രാജ്യം വൻ‌ശക്തിയാകാൻ തയാറായിക്കഴിഞ്ഞു എന്ന് മാറി മാറി വന്ന ഭാരത സർക്കാരുകൾ നമ്മെ അനുദിനം ഓർമ്മപ്പെടുത്തുമ്പോൾ, ഇപ്പോളൂം ഇരുളടഞ്ഞ ഇൻഡ്യൻ ഗ്രാമങ്ങളിൽ എന്തു നടക്കുന്നു എന്നതിന്റെ ഒരു നേർചിത്രമാണു നാഗപട്ടണം സംഭവം നമുക്ക് കാട്ടിത്തരുന്നത്.ജാതിയുടെയും മതത്തിന്റേയും പേരിലുള്ള തീണ്ടലും തൊടീലും ഇപ്പോളും ഒരു യാഥാർത്ഥ്യം തന്നെയായി അവശേഷിക്കുന്നു.മനുഷ്യനായി ജനിച്ചെങ്കിലും മൃഗമായി, അടിമയായി ജീവിക്കേണ്ടി വരുന്ന നഗ്ന യാഥാർത്ഥ്യം.ഇവരുടെ മുന്നിലാണു നാം വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പങ്കു വയ്ക്കുന്നത്.

മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന ഒരു സമൂഹം എന്നാണു നമുക്കുണ്ടാവുക?വിവേകാനന്ദൻ ഒരിക്കൽ കേരളത്തെ വിശേഷിപ്പിച്ചത് “ഭ്രാന്താലയം “ എന്നായിരുന്നെങ്കിൽ വീണ്ടും അത്തരം ഒരു ഭ്രാന്താലയം സൃഷ്ടിക്കാൻ ജാതി മത ശക്തികൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.അന്നു ജാതി മത സവണ്ണ മേധാവിത്വത്തിന്റെ മുഖത്തു നോക്കി “ഞാനൊരു ഈഴവശിവനെയാണു പ്രതിഷ്ഠിച്ചത്” എന്നു പറയാൻ നമുക്കൊരു ശ്രീനാരായണ ഗുരു ഉണ്ടായി.ജാതി വ്യവസ്ഥയുടെ അടിവേരാണ് ആ ഒറ്റ ഉത്തരത്തിലൂടെ നാരായണ ഗുരു പിഴുതെടുത്തത്.പിന്നീട് ഇടതു പക്ഷം അതിന്റെ തുടർച്ച ഏറ്റെടുത്തു.ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിനു മുന്നോടിയായി ക്ഷേത്ര മതിൽക്കെട്ടിൽ പ്രവേശിച്ച് മണിയടിച്ച സഖാവ് പി.കൃഷ്ണപിള്ളക്ക് ഏൽക്കേണ്ടി വന്ന മർദ്ദനങ്ങൾ ചില്ലറയല്ല.എന്തിനധികം, വൈക്കം സത്യാഗ്രഹം നടക്കുമ്പോൾ ഒത്തു തീർപ്പിനായി എത്തിയ ഗാന്ധിജിയെ അന്നത്തെ ജന്മിയായിരുന്ന ഇണ്ടന്തുരുത്തി മനയിലെ കാരണവർ പടിപ്പുരക്കു വെളിയിൽ മുറ്റത്താണു ഇരുത്തിയത്.എന്നിട്ട് സ്വയം പടിപ്പുരയിൽ കസേരയിലും ഉപവിഷ്ടനായി.ഗാന്ധിജി താഴ്ന്ന ജാതിക്കാരനായിരുന്നു എന്നതായിരുന്നു കാരണം.ഇണ്ടന്തുരുത്തി മന ഇരുന്ന സ്ഥലം ഇന്ന് ചെത്തു തൊഴിലാളി യൂണിയൻ ആഫീസ് ആണെന്നത് ചരിത്രത്തിന്റെ തമാശകളിൽ ഒന്ന്!ഇത്തരം കയ്പേറിയ ഒട്ടനവധി അനുഭവങ്ങളിലൂടെയാണു ഇന്നത്തെ കേരളം ഉണ്ടായത്.ഈ ചരിത്രത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണു നമ്മൾ ജാഗരൂകരാകേണ്ടത്!

കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഇപ്പോളും നൂറ്റാണ്ടുകൾ പിന്നിൽ ജീവിക്കേണ്ടി വരുന്ന ഒരു സമൂഹവും എല്ലാം കൈയടക്കി വച്ചിരിക്കുന്ന ഒരു ചെറു വിഭാഗവും.ഈ അസമത്വങ്ങൾ മാറാതെ എന്തു നേട്ടങ്ങൾ ഉണ്ടായിട്ട് എന്ത് ഫലം?സിരകളിൽ ഒരേ ചോര ഒഴുകുന്ന ഒരേ വികാര വിചാരങ്ങൾ ഉള്ള ജീവി വർഗ്ഗങ്ങളിൽ, തമ്മിൽ തമ്മിൽ അകറ്റി നിർത്തുന്നത് മനുഷ്യൻ മാത്രമേ ഉണ്ടാകാൻ ഇടയുള്ളൂ.അറുപതാണ്ടുകൾ മാറി മാ‍റി ഭരിച്ചവർ അടിസ്ഥാന സാമൂഹിക ഘടനയിൽ എന്തു മാറ്റമാണു ഉണ്ടാക്കിയത്? ഉപരിപ്ലവമായ ചില നേട്ടങ്ങളെ പൊക്കിപ്പിടിച്ച് ഉന്മാദം കൊള്ളുമ്പോൾ ഇവിടെയൊരു സമൂഹം ഇപ്പോളും പൊതുവഴിയിൽ ഇറങ്ങി നടക്കാൻ പോലുമാവാതെ കാലത്തിന്റെ ഇരുളടഞ്ഞ മൂലകളിൽ അപ്രത്യക്ഷരായി കഴിയുന്നു.

ലജ്ജിക്കൂ ഭാരത മാതാവേ....നാണിച്ചു തല താഴ്ത്തി കേഴുക മാതാവേ കേഴുക !!!

ഇതുമായി ബന്ധപ്പെട്ട് വന്ന പ്രസക്തമായ രണ്ടു പോസ്റ്റുകൾ കൂടി കാണുക

1:തമിഴകം വാഴും ജാതിപിശാച്
2:അയിത്ത ഗ്രാമം സമരം അറസ്റ്റ്

Sunday, October 25, 2009

‘ബൂലോക‘ത്തിനു ഒരു അംഗീകാരം

കലാകൌമുദിയുടെ 1780ആം ലക്കത്തിലൂടെ ശ്രീ യേശുദാസ് നടത്തിയ ഒരു വെളിപ്പെടുത്തലിനെ അധികരിച്ച് “യേശുദാസ് പറഞ്ഞ റിയാലിറ്റി” എന്നൊരു പോസ്റ്റ് ഞാൻ പ്രസിദ്ധീകരിച്ചിരുന്നു.

ആ പോസ്റ്റ് പ്രസിദ്ധികരിക്കുമ്പോൾ ഞാൻ മനസ്സിൽ പോലും വിചാരിക്കാതിരുന്നത്ര വായനയും പ്രതികരണങ്ങളുമാണു അതിനു ലഭിച്ചത്.ഏതാണ്ട് രണ്ടായിരത്തോളം പേർ ഇതിനകം ആ ലേഖനം വായിച്ചു കഴിഞ്ഞതായാണ് എനിക്ക് മനസ്സിലാവുന്നത്.നല്ല രീതിയിലുള്ള പ്രതികരണങ്ങളും പലരും നടത്തി.

ആ ചർച്ചയെക്കുറിച്ച് കേരള കൌമുദി പ്രസിദ്ധീകരണമായ കൌമുദി പ്ലസിൽ ഇന്ന് ഒരു വാർത്ത വന്നിട്ടുണ്ട്.

അത് താഴെ കൊടുക്കുന്നു.




ഇത് ബൂലോകത്തിനു കിട്ടുന്ന അംഗീകാരമായി ഞാൻ കരുതുന്നു.എഴുത്തുകാരനും പ്രസാധകനും എഡിറ്ററും എല്ലാം ഒരാളാകുന്ന ബ്ലോഗിന്റെ ലോകത്ത് വായനക്കാരന് അനല്പമായ പ്രസക്തിയാണുള്ളത്.പ്രതികരണങ്ങൾ അപ്പപ്പോൾ ലഭിക്കുന്ന മറ്റൊരു മാധ്യമവുമില്ല.ഒരു പക്ഷേ യേശുദാസുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച കലാകൌമുദിക്കുപോലും വായനക്കാരുടെ പ്രതികരണമറിയാൻ കാത്തിരിക്കേണ്ടി വരുന്നു എന്നിടത്താണു ബ്ലോഗ് വിജയിക്കുന്നത്.അതുകൊണ്ടാണു ബ്ലോഗ് നാളെയുടെ മാധ്യമം എന്ന് പറയുന്നതും.


ബ്ലോഗിന്റെ സാധ്യതകൾ അനന്തമാണ്.സിറ്റിസൺ ജേർണലിസത്തിന്റെ പുതിയ രൂപമായി മലയാളം ബ്ലോഗുകൾ മാറണമെന്നാനു എന്റെ ആഗ്രഹം.പല വിഷയങ്ങളെക്കുറിച്ചും ഇപ്പോൾ തന്നെ ഗൌരവമായ ചർച്ചകൾ ബൂലോകത്തു നടക്കുന്നുണ്ട്.ചിലതൊക്കെ മറ്റു പ്രിന്റ്-വിഷ്വൽ മീഡിയാകളിൽ വരുന്നതിലും ഭംഗിയായിത്തന്നെ.ഉദാഹരണത്തിനു ലാവ്‌ലിൻ വിഷയത്തിൽ അങ്കിളിന്റെ ബ്ലോഗിൽ നടന്ന ചർച്ച.അതു പോലൊരെണ്ണം നമ്മുടെ പ്രിന്റ് മീഡിയായിൽ ഒന്നും വന്നു കണ്ടില്ല.

ഈ ചെറിയ വാർത്ത ബൂലോകത്ത് ഉള്ളവർക്കെല്ലാമുള്ള ഒരു അംഗീകാരമാണ്.സാർത്ഥകമായ ചർച്ചകളിലൂടെ ഓരോ വിഷയത്തിലും ഇടപെടുന്ന ഓരോരുത്തർക്കും അതിനുള്ള അവകാശമുണ്ട്.ഈ സന്തോഷം എല്ലാവരുമായി ഞാൻ പങ്കു വക്കുന്നു.എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ
കൌമുദി പ്ലസിൽ വന്ന വാർത്ത കാണാവുന്നതാണ്.

(നന്ദി : ഈ വാർത്ത എന്നെ ആദ്യം അറിയിച്ച ബ്ലോഗർ ‘നട്ടപ്പിരാന്തനും‘, മറ്റൊരു സുഹൃത്ത് ഷിബുവിനും)

Friday, October 23, 2009

കണ്ടിട്ടും കാണാതെ പോയ തിരഞ്ഞെടുപ്പ് വാർത്തകൾ...!

കഴിഞ്ഞ വേനൽക്കാലത്ത് ഭാരതത്തിലും അതിനു ശേഷം ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും നടന്ന ചില തിരഞ്ഞടുപ്പ് ഫലങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാനാഗ്രഹിക്കുന്നു.

തൽക്കാലം ഭാരതത്തിൽ നടന്ന പൊതു തിരഞ്ഞെടുപ്പ് ഫലത്തെ വിടാം.അതു വഴിയെ പരാമർശിക്കുന്നുണ്ട്.നമ്മുടെ തെരഞ്ഞെടുപ്പിനു ശേഷം രണ്ടു മൂന്നു പ്രധാനപ്പെട്ട രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു.അവയെ അല്പം വിശദമായി ഒന്നു നോക്കിക്കാണാം

1:ജപ്പാൻ

ഏഷ്യയിലെ എന്നല്ല, ലോകസാമ്പത്തികശക്തികളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണു ജപ്പാൻ.ഇക്കഴിഞ്ഞ ആഗസ്റ്റ് 30 നു ആണവിടെ തിരഞ്ഞെടുപ്പു നടന്നത്.വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണു അവിടെ ഉണ്ടായിട്ടുള്ളത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ നാശങ്ങളിൽ നിന്ന് ഒരു ഫീനിക്സു പക്ഷിയെപ്പോലെ ഉയിർത്തെഴുനേറ്റ ജപ്പാനിൽ 1955 നു ശേഷം ഇന്നു വരെ ( ഇടക്ക് 1993-1994 കാലഘട്ടത്തിലെ 11 മാസം ഒഴികെ) ഭരണം കൈയ്യാളിയിരുന്ന ലിബറൽ ഡമോക്രാറ്റിക് പാർട്ടിയെ അക്ഷരാർത്ഥത്തിൽ നിലം‌പരിശാക്കി പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാൻ അധികാരത്തിൽ വന്നിരിക്കുന്നു.തിരഞ്ഞെടുപ്പിൽ 42.3% വോട്ട് നേടുകയും പാർലിമെന്റിൽ ആകെയുള്ള 480 സീറ്റുകളിം 308 എണ്ണവും കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണു ഡമോക്രാറ്റിക് പാർട്ടി ഏതാണ്ട് ആറു പതിറ്റാണ്ടോളം നീണ്ട ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ ഭരണത്തിനു അറുതി വരുത്തിയത്.

എന്താണു ഈ വിജയത്തിന്റെ അടിസ്ഥാനവും പ്രത്യേകതയും?ലോകസാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണു ജപ്പാൻ.വളരെ പ്രത്യക്ഷമായും മുതലാളിത്ത നയങ്ങൾ പിന്തുടർന്നിരുന്ന ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ കീഴിൽ തൊഴിലില്ലായ്മ സർ‌വകാല റെക്കോർഡ് ആയ 5.7% ആയിത്തീർന്നു.ജപ്പാനിലെ സാമൂഹിക ജീവിതത്തെ കുറച്ചൊന്നുമല്ല അത് ബാധിച്ചത്.കയറ്റുമതിയിൽ ഉണ്ടായ വൻ ഇടിവ് സാമ്പത്തിക രംഗത്തെ സ്ഥിതി കൂടുതൽ രൂക്ഷമാക്കി.യുവാക്കൾക്കിടയിലും ജപ്പാനിലെ ഭവനങ്ങളിലും അരക്ഷിതാവസ്ഥ വളർന്നു വന്നു.കൂടാതെ വർദ്ധിച്ചു വരുന്ന ആയുർ‌ദൈർഘ്യം കൂടുതൽ പെൻഷൻ‌കാരെ സൃഷ്ടിക്കുകയും അവരെ താങ്ങി നിർത്താനുള്ള വരുമാനശേഷിയുള്ള മറ്റു കുടുംബാഗംങ്ങാൾ കുരഞ്ഞു വരികയും ചെയ്തു.പരമ്പരാഗതമായി വൻ വ്യവസായികൾക്കും യാഥാസ്ഥിതികർക്കും മുൻ‌തൂക്കമുള്ള പ്രസ്ഥാനമായിരുന്നു ലിബറൽ ഡമോക്രാറ്റിക് പാർട്ടി.

എന്നാൽ അവരിൽ നിന്നു വ്യത്യസ്തമായി വ്യക്തമായും ഇടതു പക്ഷ നയങ്ങളെ പിന്തുണക്കുന്ന പ്രസ്ഥാനമാണു ഡമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാൻ.മാധ്യമ കുത്തകയായ ബനറ്റ് & കോൾമാന്റെ പത്രമായ “ടൈംസ് ഓഫ് ഇൻ‌ഡ്യ”യുടെ മറ്റൊരു പ്രസിദ്ധീകരണമായ “മുംബൈ മിററി”ൽ വന്ന ഈ ലേഖനത്തിൽ പോലും ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത് കാണാവുന്നതാണ്.

വ്യക്തമായ നയവ്യതിയാനങ്ങളാണു സാമ്പത്തിക വിദേശ രംഗങ്ങളിൽ ഡമോക്രാറ്റിക് പാർട്ടി മുന്നോട്ട് വച്ചിട്ടുള്ളത്.ടോൾ ഫ്രീ ഹൈ വേ, കർഷകർക്ക് സാമ്പത്തിക ഉദ്ദാരണ പദ്ധതികൾ, സൌജന്യ വിദ്യാഭ്യാസം,തൊഴിൽ തേടുകയും പരിശീലനത്തിലിരിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർക്ക് അലവൻസ്, തൊഴിലാളികൾക്കുള്ള മിനിമം അടിസ്ഥാനശമ്പളത്തിലുള്ള വർദ്ധനവ് എന്നിങ്ങനെ ഒട്ടനവധിയായ പദ്ധതികളാണു അവർ വിഭാവനം ചെയ്തിരിക്കുന്നത്.അതിലെല്ലാം ഉപരി അമേരിക്കയുമായുള്ള സൌഹൃദം നിലനിർത്തുമെങ്കിലും അവരിൽ നിന്നും കൂടുതൽ “സ്വാതന്ത്ര്യം” നേടുമെന്നും അവർ പറയുന്നു.ഏഷ്യയിലെ അയൽ രാജ്യങ്ങളുമായി കൂടുതൽ അടുക്കാനാണവർ ആഗ്രഹിക്കുന്നത്.

2:ഗ്രീസ്
ഇക്കഴിഞ്ഞ ഒക്ടോബർ 4 നു നടന്ന ഗ്രീസ്‌ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് പാപെന്‍ഡ്ര്യൂവിന്‍റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഉജ്ജ്വല വിജയമാണുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയും ഭരണ കക്ഷിയായ കണസര്‍വേറ്റീവ് പാര്‍ട്ടിയുടെ അഴിമതിയുമാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വിജയം നേടിക്കൊടുത്തത്.ആധുനിക ഗ്രീക്ക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രിയായിരുന്ന കോസ്റ്റാസ് കരാമാൻലിസിന്റെ നേത്രത്വത്തിലുള്ള സർക്കാരിനെയാണു സോഷ്യലിസ്റ്റ് പാർട്ടി അധികാര ഭൃഷ്ടരാക്കിയത്.ഇക്കഴിഞ്ഞ വർഷം വരെ ശക്തമെന്ന് തോന്നിച്ചിരുന്ന ഗ്രീക്ക് സാമ്പത്തിക രംഗം സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലഞ്ഞപ്പോൾ ശമ്പളം വെട്ടിക്കുറക്കൽ ,പെൻഷനുകൾ നിർത്തി വയ്കൽ തുടങ്ങിയ ജനദ്രോഹ നടപടികളായിരുന്നു നിലവിലുള്ള ഭരണകക്ഷി ചെയ്തിരുന്നെങ്കിൽ ഇടതു ബദൽ നയങ്ങൾ മുന്നോട്ടു വച്ചാണു സോഷ്യലിസ്റ്റ് പാർട്ടി അധികാരത്തിൽ വരുന്നത്.ഗ്രീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും നിലവിലുള്ള മൂന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

ഗ്രീസിലെ ഭരണമാറ്റത്തെക്കുറിച്ച് ‘ദ ഹിന്ദു’ എഴുതിയ എഡിറ്റോറിയൽ ഈ ലിങ്ക് വഴി വായിക്കാവുന്നതാണ്.

3:പോർട്ടുഗൽ

ജപ്പാനിലും ഗ്രീസിലും നിലവിലുള്ള ഭരണകക്ഷികൾ പരാജയത്തിന്റെ രുചി അറിഞ്ഞപ്പോൾ,ഗ്രീസിനോടു ചേർന്നു കിടക്കുന്ന പോർട്ടുഗലിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 27 നു നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടി,നിലവിലുള്ള പ്രധാന മന്ത്രി ജോസ് സോക്രട്ടീസിന്റെ കീഴിൽ അധികാരം നില നിർത്തുക കൂടി ചെയ്തിരിക്കുന്നു എന്നതാണു പ്രത്യേകം ശ്രദ്ധിക്കേണ്ടത്.2005 ൽ സോഷ്യലിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുക്കുന്നതിനു മുൻപുള്ള 3 വർഷങ്ങളിൽ 3 സർക്കാരുകൾ മാറി മറിഞ്ഞു വന്നിരിന്നു.കഴിഞ്ഞ 33 വർഷത്തെ ജനാധിപത്യ ചരിത്രത്തിൽ ഇതിനു മുൻപ് ഒരേ ഒരു സർക്കാർ മാത്രമേ അവിടെ കാലാവധി പൂർത്തിയാക്കിയിട്ടുള്ളൂ.അങ്ങനെ നോക്കുമ്പോൾ പോർട്ടുഗീസിൽ ഒരു ഭരണ സ്ഥിരത ഉണ്ടാക്കാൻ കൂടി ഇടതു സോഷ്യലിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിരിക്കുന്നു.

സോഷ്യലിസ്റ്റുകളും, മറ്റു ഇടതു കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് 55% വോട്ടാണു തെരഞ്ഞെടുപ്പിൽ നേടിയെടുത്തത്.സാമ്പത്തിക പ്രതിസന്ധി പോർട്ടുഗലിനേയും ബാധിച്ചിരുന്നുവെങ്കിലും, അതിനെ മറികടക്കാൻ സ്വകാര്യ നിക്ഷേപം വൻ‌തോതിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പ്രതിപക്ഷ സോഷ്യൽ ഡമോക്രാ‍റ്റിക് പാർട്ടിയുടെ പരാ‍ജയം നവ ലിബറൽ നയങ്ങളെ പോർട്ടുഗീസ് ജനത തള്ളിക്കളഞ്ഞു എന്നതിന്റെ കൂടി തെളിവാണ്.



എന്താണു ഈ തിരഞ്ഞെടുപ്പുകൾ നമുക്ക് നൽ‌കുന്ന സന്ദേശം? ലോകമാസകലം ഒരു ബദൽ നയത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാണു മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങൾ.അതാവട്ടെ നിലവിലുള്ള സാമ്പത്തിക സംവിധാനത്തിനു മാത്രമായുള്ള ബദലല്ല, സാമ്രാജ്യത്വ വിരുദ്ധ ബദലന്വേഷണങ്ങൾ കൂടിയാണ്.ഇക്കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളിലായി 11 ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണു ഇടതു പക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നത്.നമ്മുടെ ഭാരതത്തെപ്പോലെയുള്ള സാമ്പത്തിക വ്യവസ്ഥ നില നിൽക്കുന്ന രാജ്യങ്ങളായിരുന്നു അവയിൽ പലതും.എൽ‌സാൽ‌വദോറിലെ ഈ മാറ്റത്തെക്കുറിച്ച് മുൻ‌പൊരിക്കൽ ഞാൻ കുറിച്ചിട്ടുമുണ്ട്.( ഈ ലിങ്ക് കാണുക).

ജപ്പാനിലും ഗ്രീസിലും ഉണ്ടായ ഭരണമാറ്റങ്ങൾ ഏഷ്യയിലേയും യൂറോപ്പിലേയും ജനങ്ങളും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ്.മുതലാളിത്ത സാമ്പത്തിക രംഗം അനിവാര്യമായ അതിന്റെ തകർച്ചയെ നേരിടുന്ന കാലഘട്ടമാണിത്.യു.എസ് തെരഞ്ഞെടുപ്പിൽ ഒബാമക്കുണ്ടായ വിജയം പോലും ഒരു ബദലന്വേഷണത്തിനായുള്ള അവിടുത്തെ ജനങ്ങളുടെ ത്വരയാണു കാണിക്കുന്നത്.യൂറോപ്യൻ രാജ്യങ്ങളിൽ പലതിലും പെൻഷൻ സംരക്ഷണത്തിനും ഉയർന്ന മിനിമം വേതനത്തിനുമായി സമരങ്ങൾ നടക്കുന്നു.അതു കൊണ്ടൊക്കെയാണു ഫ്രാൻസിലും ഹോളണ്ടിലും യൂറോപ്യൻ യൂണിയന്റെ ഭരണഘടനാ ഹിത പരിശോധന പരാജയപ്പെട്ടതും.നവ ലിബറൽ നയങ്ങൾക്കെതിരായുള്ള പോരാട്ടം വളരെ ശക്തമായി പല രാജ്യങ്ങളിലും ഉയർന്നു വരുന്നു.അഗാധമായ സാമ്പത്തിക പ്രതി സന്ധി അതിന്റെ ആക്കം കൂട്ടുന്നു.

ഇവീടെയെല്ലാം പൊതുവായി കാണുന്ന ഒരു കാര്യമെന്നത് അതി തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന തിരിച്ചടിയാണ്.ഇൻ‌ഡ്യയിൽ പോലും കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും ഇപ്പോൾ കഴിഞ്ഞ മഹാരാഷ്ട്രാ, ഹരിയാന നിയമ സഭാ തിരഞ്ഞെടുപ്പുകളിലും ഈ സവിശേഷത കാണാവുന്നതാണ്.നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം തീവ്ര വലതു പക്ഷ പ്രസ്ഥാനങ്ങളായ സംഘ പരിവാർ സംഘടനകൾക്കും ശിവസേനക്കുമൊക്കെ ഇനിയൊരു തിരിച്ചു വരവു പോലും അസാദ്ധ്യമാകുന്ന രീതിയിലുള്ള തിരിച്ചടികളാണു നേരിട്ടിട്ടുള്ളത്.ഇതു മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും അത്യതിയായ സന്തോഷമുളവാക്കുന്ന വസ്തുതയാണ്.എന്നും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനു പോലും താലിബാൻ പോലുള്ള പ്രസ്ഥാനങ്ങളോട് ഏറ്റു മുട്ടേണ്ടതായി വന്നിരിക്കുന്നു.പാക്കിസ്ഥാന്റെ കൈയിൽ നിന്നാണെങ്കിലും താലിബാനും അസ്തമയത്തോട് അടുക്കുകയാണെന്ന് നമുക്ക് പ്രത്യാശിക്കാം.

എന്നാൽ മതേതരമെങ്കിലും സാമ്രാജ്യത്വത്തിനു കുടപിടിക്കുന്ന നടപടികളാണു ഭാരതത്തിലെ സർക്കാർ ചെയ്യുന്നത്.മറ്റു പല ലോക രാഷ്ട്രങ്ങളും ബദൽ നയങ്ങൾക്കായി ചുവടു മാറ്റിക്കഴിയുമ്പോളും സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ കളിത്തോഴനായിരിക്കുന്നു നമ്മുടെ സർക്കാർ.നവ ലിബറൽ നയങ്ങൾക്കെതിരെ പോരാട്ടം നയിക്കുന്നവരും ഇടതു പക്ഷ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരുമായിട്ടുള്ളവരുടെ മുന്നിലെ വെല്ലു വിളി എന്നത് ലോകമാസകലം ഉണ്ടാകുന്ന പുരോഗമന കൊടുങ്കാറ്റിനെ ഭാരതത്തിൽ ശരിയായ ദിശയിലേക്ക് നയിക്കുക എന്നതാണ്.

അത്യന്തികമായി ലോകം എന്നും പുരോഗമനചിന്തകളിലേക്കും അതു വഴി പുരോഗതിയിലേക്കും മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ.മനുഷ്യന്റെ ഇന്നേ വരെയുള്ള ചരിത്രം അതാണു നമ്മെ പഠിപ്പിക്കുന്നത്.അതിന്റെ വേഗത എത്രമാത്രം വർദ്ധിപ്പിക്കാൻ നമുക്കു കഴിയുന്നു എന്നതാണു വിജയത്തിലേക്കുള്ള ദൂരം നിശ്ചയിക്കുന്നത്.

(നന്ദി:മുംബൈ മിറർ ലിങ്ക് തന്ന് സഹായിച്ച സുഹൃത്ത് വിജി പിണറായിക്കും, ചിത്രങ്ങൾ തന്ന് സഹായിച്ച ഗൂഗിളിനും)

Monday, October 19, 2009

യേശുദാസ് പറയുന്ന ‘റിയാലിറ്റി‘

നമുക്കാദ്യം ഈ പാട്ടു കേൾക്കാം.

വടക്കുംനാഥൻ എന്ന ചിത്രത്തിനു വേണ്ടി രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തി ഗാനഗന്ധർവൻ ശ്രീ യേശുദാസ് പാടിയ പാട്ട്.




ഈ പാട്ടിന്റെ തുടക്കത്തിലുള്ള, പതിനേഴു സെക്കന്റ് നീണ്ടുനിൽക്കുന്ന “ഗംഗേ.....” എന്ന ആലാപനമാണു ഈ പാട്ടിന്റെ മുഖ്യമായ ആകർഷണം.ഗാനമേളകളിലും , മത്സരങ്ങളിലും റിയാലിറ്റി ഷോകളിലുമെല്ലാം പാട്ടുകാർക്കും മത്സരാർത്ഥികൾക്കും ഒരു വെല്ലുവിളിയായി ഈ പാട്ട് നിലനിൽക്കാനുള്ള പ്രധാന കാരണവും ശ്വാസം പിടിച്ച് പാടേണ്ടുന്ന ഈ പതിനേഴ് സെക്കന്റുകളായിരുന്നു.

കലാകൌമുദി വാരികയുടെ 1780 ആ‍ം ലക്കത്തിൽ വി.ഡി ശെൽ‌വരാജിനു അദ്ദേഹം കൊടുത്ത അഭിമുഖം അച്ചടിച്ചു വന്നിരിക്കുന്നു.അതിൽ ഈ പതിനേഴു സെക്കന്റുകൾ എങ്ങനെ ‘മാനേജ്” ചെയ്തു എന്നതിന്റെ രഹസ്യം അദ്ദേഹം വെളിവാക്കുന്നുണ്ട്.ആ ചോദ്യവും ഉത്തരവും ഇങ്ങനെ:

  • പാട്ടിൽ ‘ഗംഗേ....’ എന്ന് 18 സെക്കന്റോളം നീട്ടി ആലപിക്കുന്നത് മറ്റു ഗായകർക്കും പ്രേക്ഷകർക്കും വിസ്മയമായി ഇന്നും ശേഷിക്കുന്നു.
  • ‘ഗംഗേ..’ എന്നു അത്രയും നീണ്ട നേരം ഞാൻ ശ്വാസം പിടിച്ച് ആലപിച്ചിട്ടില്ല.അമേരിക്കൻ എഞ്ചിനീയറുടെ മിടുക്കാണത്.ഒരിക്കലും അത്രയും നേരം ശ്വാസം പിടിച്ചു നിർത്താനുമാവില്ല.റിയാലിറ്റി ഷോകളിൽ ചെറുപ്പക്കാരൊക്കെ ശ്വാസം മുട്ടി ചാകാതിരിക്കാനാണു ഞാനിത് തുറന്ന് പറയുന്നത്.ഇതു തുറന്നു പറയുന്നതിൽ ഒരു നാണക്കേടുമില്ല,വെറുതെ ശ്വാസം പീടിച്ച് പിള്ളാരൊക്കെ ബോധക്കേടുണ്ടാക്കരുത്.

  • നീട്ടിപ്പാടുന്നതിനെപ്പറ്റി രവീന്ദ്രൻ മാഷിനോട് പറഞ്ഞിരുന്നോ?
  • ഗംഗേ എന്ന വിളിക്ക് ഇത്ര നീളം വേണോ എന്ന് രവിയോട് ഞാൻ ചോദിച്ചിരുന്നതാണ്.ഗംഗയുടെ നീളം നമുക്ക് അളക്കാനാവില്ല എന്നായിരുന്നു രവിയുടെ മറുപടി.അതു ശരിയാണെന്ന് എനിക്കു തോന്നി.ഗംഗാനദി അത്രക്ക് നീണ്ടു പ്രവഹിക്കുകയല്ലേ.ഗംഗേ വിളിയുടെ പകുതിക്കു വച്ച് ഞാൻ നിർത്തിയതാണ്.ബാക്കി എഡിറ്റ് ചെയ്തു ചേർത്തതാണ്.ഒരു പൊടി പോലും അറിയാത്ത വിധമാണു അതു എഡിറ്റ് ചെയ്തു ചേർത്തിരിക്കുന്നത്.അത് എഞ്ചിനീയറുടെ സാങ്കേതിക മികവാണ്.അമേരിക്കയിലെ ഡാലസിൽ ഞങ്ങളുടെ വീടിനു അടുത്താണ് ഇതു റെക്കാർഡ് ചെയ്ത സ്റ്റുഡിയോ.
യേശുദാസ് വെളിപ്പെടുത്തുന്ന ഈ ‘റിയാലിറ്റി’ നമ്മുടെ മ്യൂസിക് റിയാലിറ്റി ഷോകളുടെ ഒരു പ്രധാന ന്യൂനതയിലേക്കാണു വിരൽ ചൂണ്ടുന്നത്.ഒരു പുനർ വിചിന്തനം ആവശ്യമായെന്നു വരാം.ഇന്ന് റിയാലിറ്റി ഷോകൾ ഒരു പ്രധാന ബിസിനസ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു.’വിനോദ വ്യവസായം” എന്ന ആ വ്യവസായം നില നിൽക്കുന്നത് തന്നെ അവർ നൽകുന്ന മോഹന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ്.പാട്ടു പാടി വിജയിച്ചാൽ രണ്ടു കോടിയുടെ ഫ്ലാറ്റ് കിട്ടുമെന്ന് വരുമ്പോൾ പാട്ട് ഒരു വിൽ‌പ്പന ചരക്കായി മാറിക്കഴിഞ്ഞു.അപ്പോൾ പിന്നെ മൂല്യം കൂടിയ പാട്ടുകൾ ആലപിച്ച് കൂടുതൽ മൂല്യം തങ്ങൾക്ക് വരുത്തി ഫ്ലാറ്റിന്റെ പടികൾ നടന്നു കയറാനാണു ഓരോ മത്സരാർത്ഥിയും ശ്രമിക്കുന്നത്.അങ്ങനെ, യേശുദാസ് പറയുന്നത് പോലെ ,‘മനുഷ്യനാൽ അസാദ്ധ്യമായ’ പലതും ചെയ്യാൻ കുട്ടികൾ മുതൽ യുവാക്കളും യുവതികളും വരെ തുനിഞ്ഞിറങ്ങുന്നു.ഫലമോ ശ്വാസം കിട്ടാതെയുള്ള മരണവും.‘മലയാളിയുടെ നൂറ്റാണ്ടിന്റെ ശബ്ദം” ആയി വിശേഷിപ്പിക്കപ്പെടുന്ന യേശുദാസിനു പോലും ഒറ്റയിരുപ്പിൽ പാടാൻ പറ്റാത്ത ഗാനങ്ങൾ വരെ മത്സരങ്ങളിൽ കൊണ്ടു വന്നു പാടുന്ന യുവാക്കളെയും അവരുടെ പരാജയവും നമുക്ക് കാണാവുന്നതാണ്.

ഒരു ഉദാഹരണം താഴെ.



ഇതിനു വിധികർത്താക്കൾ നൽകുന്ന കമന്റുകൾ കൂടി കാണൂ..



റിയാലിറ്റി ഷോ നടത്തിപ്പുകാർക്ക് ഇതിൽ‌പ്പരം ഒരു ‘ഷോക് ട്രീറ്റ്മെന്റ്’ കിട്ടാനില്ല.എടുത്താൽ പൊങ്ങാത്ത പാട്ടുകളെടുത്ത് വേദിയിൽ ‘മരണം’ വരിക്കുന്നവർ ഒരു നിത്യ കാഴ്ചയാണിന്ന്. ഇത്തരം പാട്ടുകൾ പാടുമ്പോലുള്ള ശ്രുതിയില്ലായ്മയും സംഗതിയില്ലായമയും ഒക്കെ എടുത്തെടുത്ത് പറയുന്നവർ രഹസ്യമായെങ്കിലും സമ്മതിക്കും ഇതുപോലൊന്നു പാടാൻ തങ്ങളെക്കൊണ്ടും സാ‍ധിക്കില്ല എന്ന്.

എങ്കിലും റിയാലിറ്റി ഷോകൾ തകർത്താടിക്കൊണ്ടേയിരിക്കുന്നു.കഴിവുള്ളവർക്ക് ഒരു വേദി കിട്ടുന്നു എന്ന ഒരു നല്ല വശം ഇതിനുണ്ടെന്ന് ഞാനും സമ്മതിക്കുന്നു.എന്നാൽ മറ്റുള്ളവർക്ക് വേദിയൊരുക്കി സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുക എന്നതിലുപരി ഇന്നത് ചാനലുകളുടേയും മൊബൈൽ കമ്പനികളുടേയും എന്തിനു ഡ്രസ് സ്പോൺസർ ചെയ്യുന്ന തുണിക്കടകളുടെ വരെ പ്രധാന വരുമാന മാർഗവും ബിസിനസ് തന്ത്രവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.ദിവസേന ലക്ഷോപലക്ഷം എസ്.എം.എസുകളാണു ഇത്തരം റിയാലിറ്റി ഷോകളുടെ പേരിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.ഇതിനാവട്ടെ 3 മുതൽ 5 രൂപവരെ ഈടാക്കുന്നു കമ്പനികൾ.കോടിക്കണക്കിനു വരുന്ന ഈ വരുമാനം മൊബൈൽ കമ്പനികളും ചാനലുകളും തമ്മിൽ വീതിച്ചെടുക്കുന്നു.ആരും കയറാനില്ലാതിരുന്ന തുണിക്കടകൾ വരെ ഇന്നിപ്പോൾ വൻ ബിസിനസ് കേന്ദ്രങ്ങൾ ആയിമാറിക്കഴിയുന്നു.മാത്രമോ റിയാലിറ്റി ഷോ എന്ന ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് കഴിയുന്ന എല്ലാ അനുബന്ധ ബിസിനസുകളും പുഷ്ടിപ്രാപിക്കുന്നു.ആയിക്കോട്ടെ, അതൊക്കെ ഉണ്ടാകട്ടെ.ഇതിനിടയിൽ നഷ്ടപ്പെടുന്ന ചിലതില്ലേ?

യേശുദാസ് തന്നെ ഈ അഭിമുഖത്തിൽ മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു:

നമ്മളൊക്കെ വീടിനു വേണ്ടി തന്നെയാണു പാടിയത്.എന്നാൽ ഒരു ലോട്ടറി ടിക്കറ്റു പോലെ ആശ കൊടുത്ത് പാടിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.പാട്ടുകഴിഞ്ഞു ഗായകർ തന്റെ എസ്.എം.എസ് വിലാസം പറഞ്ഞ് വോട്ടു ചെയ്യാൻ യാചിക്കുന്നു.ഗായകൻ തെണ്ടിയല്ല............അല്ലാതെ സഹകായകനെ താഴ്ത്തിക്കെട്ടി അവനെ നശിപ്പിച്ചാലേ നമുക്ക് നില‌നിൽ‌പ്പുള്ളൂ എന്നത് നിന്ദ്യമാണ്.ഈ പ്രവണതയാണു ഇപ്പോൾ പ്രചരിച്ചു വരുന്നത്.”

ഇതൊരു മോഹന ലോകമാണ്.ഇവിടെ വിജയിക്കാൻ കുട്ടികൾ എന്തും ചെയ്യും.കയ്യെത്തും ദൂരത്ത് സ്വപ്ന കാണാൻ പറ്റാത്ത സൌഭാഗ്യങ്ങൾ തേടിയെത്തിയിരിക്കുന്നു എന്ന ഓർമ്മ പോലും അവരെ മത്സരങ്ങളുടെ അടിമകളാക്കുന്നു.മത്സരങ്ങളിൽ നിന്നു പല ഘട്ടങ്ങളിലായി പുറത്താകുന്നവരുടെ കണ്ണീരു വരെ ചാനലുകൾ വിറ്റു കാശാക്കുന്നു.ഇപ്പോൾ “എലിമിനേഷൻ ഘട്ടങ്ങളിൽ” കരയുന്നവരുടെ എണ്ണം പൊതുവേ കുറവായി കാണുന്നു.തീക്ഷ്ണമായ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നപ്പോൾ ഇത്തരം കരച്ചിൽ സീനുകൾ ചാനലുകൾ തന്നെ ഒഴിവാക്കിയതാവാനേ വഴിയുള്ളൂ.മരണ വീട്ടിലുള്ളതിനേക്കാൾ ശോകമൂകമായ അന്തരീക്ഷമാണ് ‘എലിമിനേഷൻ റൌണ്ടു’കളിൽ കാണുന്നത്.

കഴിഞ്ഞ 32 വർഷമായി സൂര്യ ഫെസ്റ്റിവലിൽ കച്ചേരി അവതരിപ്പിക്കുന്ന ശ്രീ യേശുദാസ് ഇത്തവണ അവതരിപ്പിച്ച ‘കനകാംഗി’ രാഗത്തിനുവേണ്ടി നാലുവർഷത്തോളമാണു പ്രാക്ടീസ് ചെയ്തത് എന്ന് ഈ അഭിമുഖത്തിൽ മറ്റൊരിടത്ത് അദ്ദേഹം വെളിപ്പെടുത്തുന്നു.ഈ എഴുപതാം വയസ്സിലും അദ്ദേഹത്തിനു സംഗീതം ഒരു തപസ്യയാണ്,നിരന്തരമായ വിദ്യാഭ്യാസമാണ്.റിയാലിറ്റി ഷോകൾ ഇത്തരമൊരു സാദ്ധ്യത തുറന്നിടുന്നുണ്ടോ?ഇല്ലെന്നാണു എനിക്ക് തോന്നുന്നത്.റിയാലിറ്റി ഷോകളുടെ ബാക്കിപത്രം എന്താവും എന്ന് വരും കാലങ്ങൾ തെളിയിക്കാനിരിക്കുന്നതേയുള്ളൂ.

അതു വരെ എസ്.എം.എസ് അയച്ചും, സിനിമാ താരങ്ങളുടെ മാർക്കിടീൽ കണ്ടും,അവതാരകരുടെ ‘മലയാലം’ കേട്ടും, അവരുടെ വേഷങ്ങൾ അനുകരിച്ചും നമുക്ക് കാലം കഴിക്കാം.പഞ്ചു ചെയ്ത് റിക്കാർഡ് ചെയ്ത പാട്ടുകളിൽ ശ്രുതിയും സംഗതിയും വരുത്താനാവാതെ കുഴങ്ങുന്ന മത്സരാർത്ഥികളുടെ ഫ്ലാറ്റ് സ്വപ്നങ്ങളിൽ കരിനിഴൽ വീഴുമ്പോൾ നമുക്കവരെയോർത്ത് വിലപിക്കാം.

യേശുദാസുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ഇവിടെ ക്ലിക്ക് ചെയ്ത് കേൾക്കാവുന്നതാണ്.

(കടപ്പാട്:യു.ട്യൂബിൽ ഈ വീഡിയോസ് ഇട്ട മാന്യവ്യക്തികളോട്)

Saturday, October 10, 2009

ഒരു പ്രണയ കഥ കൂടി.....!

പത്തിരുപത് വര്‍ഷം മുന്‍‌പുള്ള ഒരു ട്രയിന്‍ യാത്ര..കേരളത്തിനു പുറത്തേക്ക് ആദ്യമായി പോകുകയാണ്.നീണ്ട പകലിന്റെ അവസാനം...ജനലിനടുത്തുള്ള സീറ്റിലിരുന്നു അലസമായി വെളിയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു.വള്ളുവനാടൻ ഗ്രാമങ്ങളുടെ സൌന്ദര്യം കാണായിത്തുടങ്ങി.പെട്ടെന്നാണു ഞാനത് ശ്രദ്ധിക്കുന്നത്.അതിസുന്ദരിയായ അവൾ....!ഇതവൾ തന്നെയല്ലേ? അതേ..അതേ..ചിത്രങ്ങളിൽ പണ്ടേ കണ്ടു പരിചയിച്ച് ഇഷ്ടപ്പെട്ട മുഖം.. റയിൽ‌പ്പാതയുടെ വെളിയിലൂടെ അവൾ മന്ദമായി സഞ്ചരിക്കുന്നത് ഞാൻ കാണുന്നത് ഷൊര്‍ണ്ണൂര്‍ വച്ചാണ് .എന്റെ ഹൃദയത്തിൽ ഒരു കുളിർകാറ്റു വീശി.ആ മിഴികളിൽ ആർദ്രത നിറഞ്ഞു നിൽക്കുന്നതു പോലെ തോന്നി.വല്ലാത്ത ഒരു മായിക സൌന്ദര്യം തന്നെ!.സ്റ്റേഷനടുത്തതു കൊണ്ട് വളരെ വേഗം കുറഞ്ഞായിരുന്നു തീവണ്ടി നീങ്ങിയിരുന്നത്.അണച്ചും കിതച്ചും അതു ഷൊർണ്ണൂർ സ്റ്റേഷനിൽ വന്നു നിന്നു.

തീവണ്ടിയിൽ നിന്നുംഞാനിറങ്ങി പ്ലാറ്റ് ഫോമിൽ നിന്നു...കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും തിരക്ക്...ചായ, കാപ്പി, വട....കച്ചവടക്കാരുടെ നീട്ടിയുള്ള വിളി.

ഞാൻ ദൂരേക്ക് നോക്കി..അവൾ അവിടെയെങ്ങാനുമുണ്ടോ?എന്തോ ഒറ്റ നോട്ടത്തിൽ തന്നെ ആ വശ്യതയിൽ ഞാൻ മയങ്ങിപ്പോയിരുന്നു.ഇല്ല അവളെ കാണാനില്ല..നീയെങ്ങു പോയി മറഞ്ഞു?ഒരു നിരാശ എന്നിൽ പടർന്നുവോ?ഒന്നുകൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!

ഞാനൊരു ചായ വാങ്ങി.അപ്പോളെക്കും ട്രയിൻ വിടാനുള്ള ബെൽ മുഴങ്ങി.അത്യുച്ചത്തിൽ ചൂളം വിളിയുയർന്നു.ഞാൻ ചായയുമായി വേഗം കയറി സീറ്റിലിരുന്നു.ഓടിക്കയറിയവർ ഇരിക്കാൻ തത്രപ്പെടുന്നു.വണ്ടി മെല്ലെ മെല്ലെ സ്റ്റേഷൻ വിട്ടു.

പെട്ടെന്നതാ...എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുമോ? അവളിതാ എന്റെ തൊട്ടുമുന്നിൽ...!മുന്നിൽ ആരുമില്ലാതിരുന്ന സീറ്റിലൊന്നിൽ അവളെന്റെ സഹയാത്രികയായിരിക്കുന്നു!

ആരോ എന്നെ ആകാശത്തേക്ക് പിടിച്ചുയർത്തുന്നപോലെ എനിക്കു തോന്നി.ഭാരമില്ലാത്ത ഒരു തൂവലായി അങ്ങനെ ഒഴുകി നടക്കുന്നതുപോലെ അനുഭൂതി എന്നിൽ ഉണർന്നു.അവളിൽ നിന്ന് കണ്ണെടുക്കാനായില്ല.

എന്റെ സഹയാത്രികയായി വന്ന അവളോട് ആദ്യദര്‍ശനത്തില്‍ തന്നെ അനുരാഗം തോന്നി എന്ന് പറയുന്നതാവും ശരി.അവളുടെ ചിത്രങ്ങള്‍ ഞാന്‍ നേരത്തേയും കണ്ടിരുന്നു. കണങ്കാലോളമെത്തുന്ന നീണ്ടമുടി അഴിച്ചിട്ടിരിക്കുന്നു.അവളുടെ ശരീര വടിവു ഒരു ശില്പിയ്ക്കും കൊത്തിയുണ്ടാക്കാനാവാത്ത വണ്ണം മനോഹരമായിരുന്നു. ശാന്തമായ നടത്തം.ഇരിപ്പിലും എടുപ്പിലും ഒരു ഗാംഭീര്യവും എന്നാൽ അതേ സമയം ലാളിത്യവും നിറഞ്ഞു നിന്നു. ആ സാമീപ്യം ഞാന്‍ ഇഷ്ടപ്പെട്ടു.മുത്തുമണികള്‍ നിലത്തു വീണു ചിതറുമ്പോലുള്ള ആ ചിരിയിൽ എന്റെ മനസ്സിലുള്ളിൽ ഒരായിരം നക്ഷത്രങ്ങൾ വീണു പൊട്ടിച്ചിതറി.

“എങ്ങോട്ടാണു യാത്ര?” മൌനം വെടിയാതിരിക്കാൻ എനിക്കായില്ല.
“ഇപ്പോ പാലക്കാട് വരെയേ ഉള്ളൂ..അവിടെ നിന്നു അച്ഛന്റെ വീട്ടിൽ പോകണം”പൂത്തിരി കത്തിച്ച പോലെയുള്ള സംസാരം.

“അപ്പോൾ ഇവിടെ നിന്നു കയറിയത്?”

“അതു ഞാൻ അമ്മയുടെ അടുത്ത് പോയി വന്നതാ..അങ്ങു ദൂരെ പൊന്നാനിയിൽ..”

“അതു ശരി..”..ഞാൻ തലകുലുക്കി.

അങ്ങനെ ഞങ്ങൾ മെല്ലെ പരിചയക്കാരായി.നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവച്ചു.വാ തോരാതെ വർത്തമാനം പറയുന്ന ആ സുന്ദരിക്കുട്ടി എന്റെ ഹൃദയം കവർന്നെടുത്തു.സമയം എത്ര വേഗമാണു പോകുന്നത്.വണ്ടി വീണ്ടും വേഗത കുറച്ചു.കിതച്ചു കിതച്ച് പാലക്കാടു സ്റ്റേഷനിലെത്തി നിന്നു.

“അയ്യോ എനിക്കിറങ്ങണം...ഇനി പിന്നെ ഒരിക്കൽ കാണാം”...അവൾ ചാടിയെഴുനേറ്റു.

അവളെ വിടാൻ എന്റെ മനസ്സ് അനുവദിച്ചില്ല.പെട്ടെന്ന് ഞാനവളുടെ കരം ഗ്രഹിച്ചു.തളിരുപോലെയുള്ള വിരലുകൾ....അവൾക്ക് പോകാനായിരിക്കുന്നു.

“ഞാൻ പോട്ടെ“...മൃദുവായി എന്റെ കരങ്ങൾ ഒഴിവാക്കി അവൾ തീവണ്ടിയുടെ പടികളിറങ്ങി.വണ്ടി നീങ്ങിത്തുടങ്ങി..അവളും തിരിഞ്ഞു നടന്നു..ഇടക്കിടെ എന്നെ നോക്കിക്കൊണ്ട്..ഞാനും വാതിൽക്കൽ നിന്നു പുറകിലേക്ക് നോക്കി..അവൾ കണ്ണിൽ നിന്നു മറയുംവരെ...ഏതോ വിഷാദം എന്റെ ഉള്ളിൽ വിതുമ്പി.എവിടെയോ രണ്ടു തുള്ളി കണ്ണു നീർ വീണു പൊട്ടിച്ചിതറിയപോലെ !

**********************************************************************************
പിന്നെ എത്രയോ യാത്രകളില്‍ അവളെന്നോടൊപ്പം വന്നു.ഒന്നല്ല.ഒത്തിരിവട്ടം.ഷൊർണ്ണൂർ ആയാലും പാലക്കാട് ആയാലും അവളെത്തും.ആ യാത്രകളിൽ എന്തൊക്കെ ഞങ്ങൾ സംസാരിച്ചില്ല! ഹൃദയം ഹൃദയത്തോട് സംവദിച്ചു.അവാച്യമായ ഒരു അനുഭൂതിയാണു അവളെനിക്കേകിയത്. ആ സാമീപ്യം എപ്പോളും ഉണ്ടാകാൻ ഞാന്‍ ആഗ്രഹിച്ചു. എന്നും എപ്പോളും അവളുടെ അടുത്തായിരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.അവൽ എന്നിൽ ഒരു ആവേശമായി പടർന്നു കയറി.ഒരു മധ്യതിരുവിതാംകൂറുകാരനു വള്ളുവനാടിന്റെ മണ്ണിൽ പ്രണയം പൊട്ടിമുളച്ചു.അവളുടെ ഓരോ നോട്ടവും എന്നെ ആ മണ്ണിലേക്ക് ക്ഷണിച്ചു.ജോലി സംബന്ധമായി നാടു വിട്ടു പോരേണ്ടി വരുമ്പോളെല്ലാം മനസ്സിന്റെ കോണിൽ ഒരിക്കലും അണയാത്ത ഒരു നെയ്ത്തിരിനാളമായി അവൾ കത്തി നിന്നു.എന്നെങ്കിലും കേരളത്തിലേയ്ക്കു മടങ്ങിയാല്‍ താമസം തന്നെ അവളുടെ നാട്ടിലേയ്ക്കാക്കിയാലോ എന്ന് ആലോചിച്ചു..നീയെന്നോടൊപ്പം വരില്ലേ എന്ന ചോദ്യത്തിനു മുന്നില്‍ നാണത്തില്‍ പൊതിഞ്ഞ ഒരു കള്ള നോട്ടത്തോടെ , പഞ്ചാരമണലില്‍ കാലടികള്‍ കൊണ്ട് കളം വരച്ചു മൌനമായി അവള്‍ നിന്നു.

വണ്ടിയോടൊപ്പം കാലവും കുതിച്ചു പാഞ്ഞു .
************************************************************************************
ജിവിയ്ക്കാനായി മഹാനഗരങ്ങളിലൂടെയുള്ള വർഷങ്ങളോളമുള്ള അലച്ചില്‍...അക്കാലത്തൊന്നും ഒരിക്കൽ പോലും നാട്ടില്‍ വരാന്‍ കഴിഞ്ഞില്ല.ജീവിതം എങ്ങനെയൊക്കെയോ ഒന്നു കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിൽ കാലം അതിവേഗം മുന്നോട്ട് പാഞ്ഞു പോയതൊന്നും ഞാനറിഞ്ഞതേയില്ല.

ഒന്നു പിടിച്ചു നിൽക്കാമെന്നായപ്പോളാണു വീണ്ടും നാട്ടിലേക്ക് വണ്ടി കയറുന്നത്.ഒരു വർഷം മുൻപ്...ഇക്കാലമത്രയും മനസ്സിൽ അടക്കിപ്പിടിച്ചിരുന്ന ആ പഴയ സൌന്ദര്യം പെട്ടെന്നെന്റെ സിരകളിൽ ആവേശമായി പടർന്നു കയറി.ആ ഓർമ്മകൾ പോലും എന്നെ പുളകമണിയിച്ചു.എന്റെ മനസ്സിൽ ആയിരം തുടികൾ താളമിട്ടു.

നേരം പരപരാ വെളുക്കുന്ന ഒരു പ്രഭാതത്തിൽ “വെള്ളം വെള്ളം” എന്ന വിളികേട്ട് ഞാനുണർന്നു.വണ്ടി പാലക്കാട് എത്തിയിരിക്കുന്നു.എന്റെ നാട് ..എന്റെ മണ്ണ്..എന്നിൽ സന്തോഹം നിറഞ്ഞു തുളുമ്പി..എന്റെ സുന്ദരി എവിടെയാണാവോ?
അവൾക്കായി എന്റെ മനം തുടിച്ചു. വളരെ ദൂരെ നിന്നു പോലും ഞാന്‍ തിരിച്ചറിഞ്ഞിരുന്ന അവള്‍ എവിടെ? നിരാശയില്‍ ഞാന്‍ മുങ്ങി.എന്താണവൾ വരാൻ വൈകുന്നത്? ഈ തിരക്കിലെവിടെ ഒളിച്ചിരിക്കുകയാണവൾ? ഒരു പക്ഷേ പരിഭവമായിരിക്കാം..ഇത്രയും നാൾ ഒന്നു തിരിഞ്ഞു നോക്കാൻ പോലും കഴിയാതിരുന്ന എന്നോട് എനിക്കു തന്നെ അവജ്ഞ തോന്നി.

വണ്ടി മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങി.എനിക്കാണെങ്കിൽ എന്തു ചെയ്യണെമെന്ന് ഒരു എത്തും പിടിയുമില്ല.

സ്റ്റേഷന്‍ വിട്ടു വണ്ടി പുറത്തു കടന്നു കുറെ ദൂരം വന്നു.

ഒരു നിമിഷം !!

“അതവൾ അല്ലേ?”

അതെ..ഞാനവളെ കണ്ടു,.അങ്ങു ദൂരെ..ഞാൻ ഞെട്ടിപ്പോയി..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.എതൊരു മാറ്റമാണവൾക്ക്..ഈ കാലം കൊണ്ട് അവളെങ്ങനെ ഇത്ര വിരൂപയെപ്പോലെ ആയി മാറി? എന്തൊരു കോലം ! ഉണങ്ങി വരണ്ടു പോയപോലെ! അസ്ഥി പഞ്ജരം മാത്രം ശേഷിക്കുന്നതു പോലെ .....എന്റെ സ്വപ്നങ്ങളിലെ രാജകുമാരീ..നിനെക്കെന്തു പറ്റി?
സ്വന്തം നഗ്നത മറയ്കാൻ തക്കവണ്ണം നീളമുണ്ടായിരുന്ന ആ കേശഭാരം എവിടെപ്പോയി?എത്രയോ ആൾക്കാ‍രെ എന്നും മോഹിപ്പിച്ചിരുന്ന നിന്റെ രൂപം എങ്ങനെ ഇത്രമാത്രം മാറിപ്പോയി?

എപ്പോൾ വേണമെങ്കിലും മരിച്ചേക്കാം എന്ന അവസ്ഥപോലെ..ദേഹമാസകലം വരഞ്ഞു കീറലുകൾ! ആരാണിവളെ ഈ കോലത്തിലാക്കിയത്?ആരൊക്കെയോ ഇവളെ ചവിട്ടി മെതിക്കുന്നുവോ? വേച്ചു വേച്ചുള്ള ആ നടത്തം കണ്ട് ഒരു നിമിഷം ഞാൻ മുഖം തിരിച്ചു പോയി.

“എല്ലാവരും കൂടി അവളെ നശിപ്പിച്ചു എന്നാ തോന്നുന്നത്” എന്നോടൊപ്പം വണ്ടിയിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കമന്റ്.

ആ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ചു..നശിപ്പിക്കുകയോ? അതും അവളെ?എനിക്ക് സഹിച്ചില്ല.ഞാനോടി വാതിൽക്കലെത്തി....അവളുടെ അടുത്തെത്താൻ ഞാനാഗ്രഹിച്ചു..

വണ്ടിക്ക് വേഗത കൂടിക്കൊണ്ടേയിരുന്നു.ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ അത് കുതിച്ചു പാഞ്ഞു.അവളതാ അകന്നകന്നു പോകുന്നു..

നിലവിളിക്കണമെന്ന് തോന്നിപ്പോയി....ശബ്ദം പുറത്തു വരാതെ തൊണ്ടയിൽ കുരുങ്ങിയോ?

സർവശക്തിയും സംഭരിച്ച് ഞാനവളെ ഉറക്കെ വിളിച്ചു ..

“ നിളാ....എന്റെ പ്രിയപ്പെട്ട നിളാ........!“

വണ്ടി അത്യുച്ചത്തിൽ ചൂളം വിളിച്ചു കുതിച്ചു പാഞ്ഞു.ആ ശബ്ദ പ്രപഞ്ചത്തിൽ എന്റെ വാക്കുകൾ അലിഞ്ഞില്ലാതെയായി...അവൾ എന്നെ കേട്ടില്ലയോ? എന്നിൽ നിന്നും നീ അകന്നു പോകുന്നുവോ?

‘എങ്കിലും എന്റെ നിളാ എനിക്ക് നിന്നെ ഈ കോലത്തിൽ കാണേണ്ടി വന്നല്ലോ...ഇതു കാണാനുള്ള കരുത്തെനിക്കില്ല..”

എന്റെ കൈകാലുകൾ തളരുന്നുവോ?ഉമിനീരില്ലാതെ വായ ഉണങ്ങിപ്പോയോ?അവളെ സംരക്ഷിക്കാനാവത്തതിന്റെ കുറ്റബോധം എന്നി നിറയുന്നുവോ?

ശരീരത്തിന്റെ ശക്തി നഷ്ടപ്പെടുന്നപോലെ..കണ്ണൂകളിൽ ഇരുട്ട് നിറയുന്നു..ഞാനൊരിക്കൽ കൂടി ഭാരമില്ലാത്ത തൂവലായി മാറുന്നുവോ?

ആരാണെന്നെ താങ്ങുന്നത്?

ആരുടെ കൈകളാണ് എന്നെ വീണ്ടും ഉയർത്തുന്നത്?

ആ മൃദുസ്പർശം ഇന്നും അതു പോലെ തന്നെ..ഞാനത് തിരിച്ചറിഞ്ഞു.അവൾ തന്നെ..എന്റെ പ്രിയപ്പട്ട സുന്ദരിക്കോത..അതേ രൂപത്തിൽ..ആദ്യം കണ്ടപോലെ തന്നെ......ആ കൈകളിലേക്ക് ഞാൻ വീണുവോ?

അവളെന്നെ താങ്ങി !

അങ്ങിങ്ങ് വെള്ളാരം കല്ലുകൾ നിറഞ്ഞ വിശാലമായ പഞ്ചാരമണൽത്തിട്ടയിൽ അവളിരുന്നു..ആ മടിയിൽ തലചായ്ച് ഞാൻ കിടന്നു.ആ വിരലുകൾ എന്റെ നെറ്റിയിലും മുടിയിലും തലോടിക്കൊണ്ടേയിരുന്നു....പ്രഭാ‍തത്തിൽ കിഴക്കു നിന്നും വരുന്ന കുളിർതെന്നലിൽ എന്റെ മനം കുളിർത്തു...

എനിക്കായി ഒരിക്കൽ കൂടി മനോഹരമായി അവൾ പാടി..

“നിളാ നദിയുടെ നിർമ്മല തീരം..
അനുപമ സായൂജ്യ തീരം..”

ഞാൻ ആ ശാന്തതയിൽ ലയിച്ചു.....ഒരിക്കലും മറക്കാത്ത ഓർമ്മകളിൽ മയങ്ങി ! ഉണരാതെ..........!
**********************************************************************************