Monday, September 28, 2009

“അണ്ണാ”യ്ക്ക് നൂറ് വയസ് !

ഈ സെപ്റ്റംബറിനു ഒരു പ്രത്യേകതയുണ്ട്.

ഇക്കഴിഞ്ഞ 15 ആം തീയതി ‘അണ്ണാ’യ്ക്ക് നൂറ് വയസ്സ് തികഞ്ഞു.
‘അണ്ണാ‘ എന്നു പറഞ്ഞാൽ അതു മറ്റാരുമല്ല.തമിഴകത്തിന്റെ ഒരേ ഒരു ‘അണ്ണാ’...അണ്ണാദുരൈ !
ദ്രാവിഡ രാഷ്ട്രീയത്തിലെ കരുത്തൻ.

പട്ടുവ്യവസായത്തിനു പ്രസിദ്ധി നേടിയ കാഞ്ചീപുരത്തെ ഒരു നെയ്ത്തുകാരനായിരുന്ന നടരാജന്റേയും ബംഗാരു അമ്മാളുടെയും മകനായി 1909 സെപ്റ്റംബർ 15 നു ആയിരുന്നു അദ്ദേഹം ജനിച്ചത്.1969ൽ അറുപതാം വയസ്സിൽ ഈ ലോകത്തോടു വിടപറഞ്ഞ അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികം ആണ് ഇപ്പോൾ തമിഴകമാകെ കൊണ്ടാടുന്നത്.


1967 ൽ കോൺഗ്രസിന്റെ നീണ്ടു നിന്ന അധികാര കുത്തക തകർത്ത് അണ്ണാദുരൈയുടെ ‘ദ്രാവിഡ മുന്നേറ്റ കഴകം” തമിഴകത്ത് അധികാരം പിടിച്ചടക്കുമ്പോൾ പാർട്ടി രൂപീകൃതമായിട്ട് വെറും 18 വർഷങ്ങൾ മാത്രമേ ആയിരുന്നുള്ളൂ.അണ്ണാദുരൈയുടെ ശക്തമായ നേതൃത്വത്തിൽ ഡി.എം.കെ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ കടപുഴകി വീണ കോൺഗ്രസിനു പിന്നിടൊരിക്കലും തമിഴ്‌നാട്ടിൽ അധികാരത്തിൽ വരാൻ സാധിച്ചിട്ടില്ല എന്ന വസ്തുത വിശകലനം ചെയ്യുമ്പോളാണ് അണ്ണാദുരൈ തുടങ്ങിവച്ച ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുകൾ എത്ര ആഴത്തിലാണു തമിഴ് മനസ്സുകളിൽ ആഴ്ന്നിറങ്ങിയത് എന്ന് മനസ്സിലാകുന്നത്.

വളരെ സാധാരണക്കാരുടെ കുടുംബത്തിൽ പിറന്ന് സ്വന്തം പ്രയത്നം കൊണ്ട് നേതാവായി വളർന്ന ചരിത്രമാണു അണ്ണാദുരൈയുടേത്.പാവങ്ങളോടുള്ള അടങ്ങാത്ത അനുകമ്പയും ആഭിമുഖ്യവും, ഏറ്റവും ലളിതമായ ജീവിത ശൈലിയും അദ്ദേഹത്തെ “ഏഴകളു’ടെ പ്രിയങ്കരനാക്കി.അവരുടെ ഹൃദയങ്ങളിൽ അദ്ദേഹം ജീവിച്ചു.യാതൊരു സാമ്പത്തിക അടിത്തറയുമില്ലാതിരുന്ന ഒരു പ്രസ്ഥാനമായിരുന്ന ഡി.എം.കെയ്ക്ക് , അന്നത്തെ കാലത്ത് കോൺഗ്രസിനെപ്പോലെ ഒരു വലിയ പ്രസ്ഥാനത്തെ ‘മദ്രാസ്’ പോലെ ഒരു സംസ്ഥാനത്ത്( തമിഴ് നാട് എന്ന പേരു നൽ‌കിയതും 1967 ൽ അധികാരത്തിൽ വന്ന അണ്ണാദുരൈ മന്ത്രി സഭയാണ്) അധികാരത്തിൽ നിന്നു പുറത്താക്കാൻ സാധിച്ചത് തന്നെ അണ്ണാദുരൈ എന്ന ഒരു മനുഷ്യന്റെ നേതൃപാടവമാണു.അനുകൂലമായിരുന്ന ഒട്ടനവധി സാഹചര്യങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതിൽ അദ്ദേഹം വിജയച്ചു.

കോളേജ് പ്രിൻസിപ്പൽ കനിഞ്ഞു നൽ‌കിയ സ്കോളർഷിപ്പിന്റെ പിൻ‌ബലത്തിൽ ‘പാച്ചിയപ്പാസ്” കോളേജിൽ നിന്നും ബി.എ ബിരുദം നേടിയ അദ്ദേഹം 1934 ൽ ‘ജസ്റ്റീസ് പാർട്ടി’ നേതാവായിരുന്ന ഇ.വി.രാമസാമി ( ഇ.വി.ആർ അല്ലെങ്കിൽ പെരിയാർ)യെ കണ്ടു മുട്ടിയതോടെയാണു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.വളരെ പെട്ടെന്നു തന്നെ അദ്ദേഹം പാർട്ടിയിൽ വളർന്നു.1944ൽ ജസ്റ്റീസ് പാർട്ടി ഒന്നടങ്കം “ദ്രാവിഡർ കഴകം” ആയി മാറി.എന്നാൽ പിന്നിടു വന്ന വർഷങ്ങളിൽ ഇ.വി.ആറും അണ്ണാദുരൈയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ഛിച്ചു വരികയും അതിന്റെ അനന്തര ഫലമായി അണ്ണാദുരൈ പാർട്ടി വിടുകയും 1949 “ദ്രാവിഡ മുന്നേറ്റ കഴകത്തി’നു രൂപം നൽകുകയും ചെയ്തു.

പിന്നീടുള്ള ചരിത്രം ഇൻ‌ഡ്യയിലെ ദ്രാവിഡ രാഷ്ട്രിയത്തിന്റെ ചരിത്രമാണ്.1952 ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഡി.എം കെ മൽ‌സരിച്ചില്ല.1957 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും 15 സീറ്റുകൾ മാത്രം ലഭിക്കുകയും ചെയ്തു.1957 ൽ വിജയിച്ച അണ്ണാദുരൈ 1962 ലെ തെരഞ്ഞെടുപ്പിൽ കാഞ്ചീപുരത്ത് പരാജയപ്പെട്ടു.എന്നാൽ അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല.

“ദ്രാവിഡ നാട്” എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു ആദ്യകാലത്ത് ഡി.എം.കെ ഉയർന്നു വന്നതെങ്കിൽ ചൈനീസ് യുദ്ധത്തെ തുടർന്ന് അത്തരം വിഘടന വാദപരമായ സമീപനം അവർ ഉപേക്ഷിച്ചു.അതേ സമയത്തു തന്നെയാണു 1964 ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ബിൽ പാർലിമെന്റിൽ എത്തുന്നത്.ശക്തമായ ‘ഹിന്ദി വിരുദ്ധ പ്രക്ഷോഭം” ആണു അതിനെ തുടന്ന് തമിഴകത്ത് അലയടിച്ചത്.ഇതു തമിഴ് ദേശീയ വികാരം ആളിക്കത്തിക്കാനും ഡി.എം.കെയെ കൂടുതൽ ജനങ്ങളിൽ എത്തിക്കാനും ഇടയാക്കി.സിനിമയിലും നാടകത്തിലും മറ്റു പ്രസിദ്ധികരണങ്ങളിലൂടെയും യുവ ജനങ്ങളിലേക്ക് അവർ കൂടുതൽ അടുത്തു.അണ്ണാദുരൈ തന്നെ നല്ല എഴുത്തുകാരനും വാഗ്മിയും ആയിരുന്നു.അദ്ദേഹത്തിന്റെ എഴുത്തുകളെല്ലാം പാവങ്ങൾക്കു വേണ്ടിയുള്ളവയായിരുന്നു.സിനിമയെ ഒരു പ്രധാന പ്രചാരണ ആയുധമാക്കി മാറ്റിയത് അദ്ദേഹമാണു.(ഒട്ടനവധി പുസ്തകങ്ങളും നാടകങ്ങളും ഇതിനായി എഴുതിയ അദ്ദേഹം ആറു സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.).ഇതിലെല്ലാം ഉപരിയായി യുദ്ധവും വരൾച്ചയും സമ്മാനിച്ച ക്ഷാമകാലം ജനങ്ങളെ നിലവിലിരുന്ന കോൺഗ്രസ് സർക്കാരിനെതിരാക്കി.കൂടാതെ 1 രൂപക്ക് 4.5 കി.ഗ്രാം അരി കൊടുക്കും എന്ന ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും കൂടിയായപ്പോൾ 1967 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലം പൊത്തി.പിന്നീടെന്നും ഏതെങ്കിലും ദ്രാവിഡ കക്ഷിയുടെ വാലിൽ തൂങ്ങി മാത്രം നില നിൽ‌ക്കേണ്ട ഒരു ഗതികേടിലേക്കാണ് കോൺ‌ഗ്രസ് ചെന്നു ചേർന്നതെന്നത് ചരിത്രം.

1967ൽ മുഖ്യമന്ത്രിയായെങ്കിലും വെറും രണ്ടു വർഷം കൂടി മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. 1969ൽ അർബുദം ബാധിച്ച് അദ്ദേഹം മരണമടയുകയാണുണ്ടായത്.അന്ന് അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ മറീനാ ബീച്ചിൽ എത്തിച്ചേർന്നതു പോലെയൊരു ജനാവലി പിന്നിടൊരു നേതാവിനും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇൻ‌‌ഡ്യയിൽ ഒന്നിച്ചു കൂടിയിട്ടില്ലെന്ന് ചരിത്രം പറയുന്നു.(ഇന്നവിടം “അണ്ണാ സ്ക്വയർ’ എന്നറിയപ്പെടുന്നു)

(അണ്ണായുടെ മരണം..എം.ജി.ആറിനേയും കാണാം.ചിത്രം കാണുക)

ദ്രാവിഡ രാഷ്ട്രീയം പിന്നീട് ഒട്ടേറേ കാറും കോളും നിറഞ്ഞ വഴികളിലൂടെ കടന്നു പോയി.എം.ജി ആറും, കരുണാനിധിയും ജയലളിതയും ഒക്കെ വന്നു.എന്നാൽ “അണ്ണാദുരൈ”ക്ക് സമാനനായ ഒരു നേതാവിനേയും തമിഴകം പിന്നീട് കണ്ടിട്ടില്ല.”അണ്ണാ” എന്ന പേര് ഇന്നും തമിഴന്റെ ഉള്ളിന്റെ ഉള്ളിലെ വികാരമാണ്.അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ ആയിരുന്നു.



മക്കളില്ലാതിരുന്നതിനാൽ സഹോദരിയുടെ പേരക്കിടാങ്ങളെയാണു അദ്ദേഹം എടുത്തു വളർത്തിയിരുന്നത്.അവരെ ആരേയും അദ്ദേഹം പിൻ‌ഗാമിയാക്കിയില്ല.അവരും എല്ലാ വെള്ളി വെളിച്ചങ്ങളിൽ നിന്നും അകന്നു നിന്നു.അവരിലൊരാളായിരുന്ന പരിമളം എന്ന വളർത്തുമകൻ കഴിഞ്ഞവർഷം സാമ്പത്തിക പരാധീനതകൾ മൂലം ആത്മഹത്യ ചെയ്തു.അപ്പോളാണു ഈ മഹാനായ നേതാവിന്റെ പിൻ‌തലമുറ എങ്ങനെ ജീവിക്കുന്നുവെന്ന് തമിഴകമറിയുന്നത്.

എന്തായിരുന്നു അണ്ണാദുരൈയുടെ വിജയമന്ത്രം?ഈ പോസ്റ്റ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ പിന്താങ്ങുന്ന ഒന്നല്ല.മറിച്ച് സാധാരണക്കാരനായി ജനിച്ച് സാധാരണക്കാരനായി മരിച്ച ഒരു മനുഷ്യൻ എപ്രകാരമാണു ഇന്നും മനുഷ്യമനസ്സുകളിൽ മരിക്കാതെ ജീ‍വിക്കുന്നത് എന്നറിയാനുള്ള ഒരു ശ്രമം മാത്രമാണ്.ഒരു സാധാരണക്കാരന്റെ , ഒരു പാവപ്പെട്ടവന്റെ മനസ്സറിയാൻ കഴിഞ്ഞു എന്നതാണു അദ്ദേഹത്തിന്റെ വിജയം.മരണം വരെ അവരിലൊരാളായി കഴിയാൻ അദ്ദേഹത്തിനു സാധിച്ചു എന്നതും കൂടി ഓർക്കേണ്ടതാണ്.

അതു കൊണ്ടു തന്നെ തമിഴ് മനസ്സുകളിൽ അദ്ദേഹത്തിനു ഒരിക്കലും മരണമില്ല.

“അണ്ണാ” ഇന്നും ജീവിക്കുന്നു....എന്നും ജീവിച്ചു കൊണ്ടേയിരിക്കും....!

(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)

Friday, September 25, 2009

സാധാരണക്കാരനായ പ്രവാസി - ചില ഓർമ്മച്ചിത്രങ്ങൾ!

ഇതൊരു ഓർമ്മക്കുറിപ്പാണ്.വെറും സാധാരണക്കാരനായ ഒരു പ്രവാസിയെക്കുറിച്ച്, എന്നാൽ അടുത്തറിയാവുന്നവരുടെ ആത്മ മിത്രമായിരുന്ന ഒരു നാട്ടിൻ പുറത്തുകാരനെക്കുറിച്ച്......

ചന്നം പിന്നം മഴപെയ്തു കൊണ്ടിരിക്കുന്ന ഒരു സായാഹ്നം.ഓഫീസിലെ തിരക്കിട്ട ജോലിക്കിടയിൽ ഇടക്കിടെ ചൂടുചായയിൽ നിന്നു ഓരോ കവിൾ വീതം കുടിച്ചു കൊണ്ടിരിക്കുമ്പോളാണു മൊബൈൽ ശബ്ദിച്ചത്.നോക്കിയപ്പോൾ നാട്ടിൽ നിന്നു അച്ഛന്റെ ഫോൺ.

“എന്താ അച്ഛാ ഇപ്പോൾ വിളിച്ചത്?”
“അത് ഞാനൊരു കാര്യം പറയാൻ വിളിച്ചതാ..നമ്മുടെ വാസുദേവൻസാർ കുറച്ചു മുൻ‌പ് മരിച്ചു പോയി”

ഒരു നിമിഷം ഞാൻ മൌനമായിപ്പോയി.ഇതെന്തൊരു ദുരന്ത വാർത്ത !

“മരിക്കുകയോ?വാസുദേവൻ സാറോ?അതെങ്ങനെ പെട്ടെന്ന്?” എന്റെ ചോദ്യത്തിൽ തികച്ചും അവിശ്വസനീയത കലർന്നിരുന്നു.

“ഒന്നും പറയേണ്ട.സാറിനു ഒന്നു രണ്ടു ദിവസമായി അത്ര സുഖമില്ലാതെ ഇരിക്കുവായിരുന്നു.മുന്നിലത്തെ റൂമിൽ ടി.വി.കണ്ടു കൊണ്ടിരിക്കുകയായിരുന്നു.ടീച്ചറും ( സാറിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി ടീച്ചർ) മോളും അടുക്കളയിലായിരുന്നു.വിളിച്ചിട്ട് കേൾക്കാത്തപ്പോൾ അവർ ചെന്നു നോക്കിയപ്പോൾ കസേരയിൽ നിന്നു വീണുകിടക്കുന്നു.വായിൽ നിന്നു രക്തം.ബോധമില്ല.ഉടനെ അടുത്തുള്ളവരെ വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയി.പക്ഷേ ഇവിടെ നിന്നു പോകുമ്പോൾ തന്നെ എല്ലാം കഴിഞ്ഞിരുന്നു”

അച്ഛൻ പറഞ്ഞു നിർത്തി.

എനിക്കൊന്നും സംസാരിക്കാൻ തോന്നിയില്ല.സാറിനെ കണ്ടിട്ട് കുറെ നാളായിരുന്നു.മോളുടെ കല്ല്യാണമൊക്കെ നിശ്ചയിച്ചു വച്ചിരിക്കുകയായിരുന്നു.ഇത്രെ പെട്ടെന്ന്...മരിക്കാനുള്ള പ്രായം ആയോ...നൂറു ചിന്തകൾ മനസ്സിലൂടെ കടന്നു പോയി.

“ശരി..ഞാൻ വൈകിട്ടു വിളിക്കാം” എന്ന് പറഞ്ഞ് ഫോൺ വച്ചു.

ജോലി ചെയ്യാൻ തോന്നിയില്ല.വെളിയിൽ മഴയുടെ ശക്തി കൂടി.വല്ലാത്ത കാറ്റ് വാതിൽ പാളികളെ മുറിച്ച കടന്നു വന്നുകൊണ്ടിരിക്കുന്നു.ചായ ഗ്ലാസിൽ വെറുതെ പിടിച്ച് തിരുമ്മിക്കൊണ്ട് ഞാനിരുന്നു.ഓർമ്മകൾ കാലങ്ങൾക്കു പിറകിലേക്ക് സഞ്ചരിച്ചു.

സ്നേഹത്തിന്റെ പ്രതി രൂപമായിരുന്നു വാസുദേവന്‍ സാര്‍...എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സാറിനെ ആദ്യമായി കാണുന്നത്.സാറിന്റെ ഭാര്യയായിരുന്ന ലക്ഷ്മിക്കുട്ടി ടീച്ചര്‍ എന്നെ ‍പഠിപ്പിച്ചത് മൂന്നാം ക്ലാസില്‍ ആയിരുന്നു.അതിനും മുന്‍പ് അവരെ പരിചയമായിക്കഴിഞ്ഞിരുന്നു.എന്റെ മാതാപിതാക്കളും അദ്ധ്യാപകർ ആയിരുന്നതിനാൽ കുടുംബ സുഹൃത്തുക്കളായിരുന്നു.ടീച്ചറിനു ജോലി ഞങ്ങളുടെ നാട്ടിലെ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയതു കാരണമാണു അവർ ഞങ്ങളുടെ നാട്ടിൽ എത്തിപ്പെട്ടത്.

സാറന്ന് ദുബായില്‍ ആയിരുന്നു.സാർ ‘പേർഷ്യ’യിലാണെന്നാണു അമ്മയൊക്കെ പറഞ്ഞിരുന്നത്.വര്‍ഷത്തിലൊരിയ്ക്കല്‍ അവധിയ്ക്കു നാട്ടില്‍ വരുമ്പോള്‍ സന്തോഷത്തിന്റെ ദിനങ്ങള്‍ ആരംഭിയ്ക്കുകയായി.സാര്‍ തന്നിരുന്ന ബബിള്‍ഗം പോലുള്ള ഒരു തരം മിഠാ‍യിയുടെ മധുരം, ദാ ഇപ്പോളും ഈ നാവിന്‍ തുമ്പത്തുണ്ട്.അവര്‍ക്കു കുട്ടികളില്ലായിരുന്നു.അനപത്യ ദു:ഖം അലട്ടിയിരുന്ന അവര്‍ എത്രമാത്രം എന്നേയും എന്റെ അനിയനെയും സ്നേഹിച്ചിരുന്നോ?സ്വന്തം കുട്ടികളായി അവര്‍ ഞങ്ങളെ കരുതി. ടീച്ചർ എന്റെ അദ്ധ്യാപിക ആകുന്നതിനും എത്രയോ മുന്നേ ഞാനും അനിയനും അവരുടെ വീട്ടിലെ നിത്യ സന്ദർശകർ ആയി മാറിയിരുന്നു.എല്ലാ കുട്ടികളേയും "മോനേ" എന്നായിരുന്നു ടീച്ചര്‍ വിളിച്ചിരുന്നത്.എല്ലാ സംസാരത്തിലും ആത്മാര്‍ഥത പുലര്‍ത്തിയിരുന്നു സാര്‍.സാറിന്റെ വീട്ടില്‍ നിന്നാണ് ടേപ് റിക്കാര്‍ഡര്‍ ആദ്യമായി കാണുന്നത്. കാസറ്റ് ഇടുമ്പോൾ അതു ടേപ്പ് റിക്കാർ‌ഡറിനുള്ളിൽ കറങ്ങുന്നത് ഞാനും അനിയനും സാകൂതം വീക്ഷിച്ചു നിന്നു.ഒരു ഭാഗത്തെ ടേപ്പ് അയഞ്ഞയഞ്ഞ് മറുഭാഗത്ത് ചുറ്റി വരുന്നത് എങ്ങനെയെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു.അതിലെവിടെയാണു പാട്ടുകൾ പിടിച്ചു വച്ചിരിക്കുന്നതെന്ന് ഓർത്ത് ഞങ്ങൾ തല പുകച്ചു.അന്നു ചെറിയ കുട്ടികളായിരുന്ന ഞങ്ങളുടെ സംസാരം ഒരു ദിവസം സാർ ടേപ്പ് റിക്കാർഡറിൽ പിടിച്ചു.ഞങ്ങളറിയാതെയാണു അതു ചെയ്തത്.കുറെ കഴിഞ്ഞു ടേപ്പ് റിക്കാർഡറിൽ നിന്നു ഞങ്ങളുടെ തന്നെ ശബ്ദം കേട്ടപ്പോൾ ഉണ്ടായത്ര അത്ഭുതം പിന്നീട് എത്രയോ വില കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചപ്പോളൊന്നും അനുഭവിച്ചിട്ടില്ല.ഇന്നിപ്പോൾ ഈ കുറിപ്പ് എഴുതുമ്പോളും ഒരു ആറു വയസ്സുകാരന്റെ മനസ്സിൽ ഓരായിരം നക്ഷത്രങ്ങൾ പൊട്ടിച്ചിതറിയ ആ അത്ഭുത നിമിഷം ഞാൻ വ്യക്തമായി ഓർക്കുന്നു.

പിന്നീട് എത്രയോ വർഷങ്ങൾ കഴിഞ്ഞാണു സ്വന്തമായി ഒരു ടേപ്പ് റിക്കാർഡർ ഉണ്ടാകുന്നത്.ഞങ്ങൾ മുതിർന്നതിനു ശേഷവും അവിടെ ചെല്ലുമ്പോളൊക്കെ ആ പഴയ സംഭാഷണങ്ങളുടെ കാസറ്റ് ഇട്ടു കേൾപ്പിക്കുമായിരുന്നു.ആ ആഹ്ലാദ നിമിഷങ്ങളെ വാക്കുകൾ വിവരിക്കാൻ എന്റെ ഭാഷക്ക് ശക്തി പോരാ.

സാർ നാട്ടിലുണ്ടാവുന്ന നാളുകൾ ഞങ്ങൾക്ക് സന്തോഷത്തിന്റേതായിരുന്നു.സാർ ഇട്ടിരുന്ന ഷർട്ടിനു ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു.അറ്റത്ത് സ്പോഞ്ച് വച്ച സിഗരറ്റ് ( ഫിൽറ്റർ സിഗരറ്റ്) ആദ്യമായി കണ്ടു.അക്കാലങ്ങളിലൊരിക്കൽ സാറാണു ഞങ്ങൾക്ക് ആദ്യമായി ടി.ഷർട്ട് കൊണ്ടു വന്നു തന്നത്.ആ പുത്തർ ടീ ഷർട്ടുകൾ തിളങ്ങിരുന്നു.അവയുടെ പ്രത്യേക പുത്തൻ സുഗന്ധം ഇപ്പോളും മനസ്സിൽ ഓടിയെത്തുന്നു.അതിട്ട് ഞങ്ങൾ ക്ലാസിൽ മിടുക്കന്മാരായി.


കേരളത്തിനു പുറത്തുള്ള ഒരു ലോകത്തെക്കുറിച്ചു ഞാനാദ്യം അറിയുന്നത് സാര്‍ പറഞ്ഞാണ്.അല്പം കൂടി ഞങ്ങൾ മുതിർന്നപ്പോൾ അത്തരം കഥകൾ പറഞ്ഞു തന്നു.ജോലി തേടി മുംബൈയില്‍ പോയതു മുതലുള്ള കഥകള്‍.ദുരിത പൂര്‍ണ്ണമായ അവിടുത്തെ ജിവിതം.അന്നു കുര്‍ള പൈപ് ലൈന്‍( കുർള - സാക്കിനാക്ക പൈപ്പ ലൈൻ) വഴി നടന്നു ജോലിയ്ക്കു പോയിരുന്നതും,മുംബൈയിലെ ലോക്കല്‍ ട്രയിന്‍ യാത്രകളും, ഒറ്റ മുറിയിലെ താമസവും ഒക്കെ സാര്‍ ഞങ്ങള്‍ക്കു പറഞ്ഞു തന്നത് അത്ഭുതം വിടര്‍ന്ന മിഴികളോടെ ഇരുന്നു ഞങ്ങള്‍ കേട്ടു.മുംബൈ എന്നൊരു അത്ഭുത ലോകം എവിടെയോ ഉണ്ടെന്ന് ഞങ്ങളറിഞ്ഞു.ഹിന്ദി സിനിമകളെക്കുറിച്ചും പട്ടണത്തിന്റെ വലിപ്പത്തെക്കുറിച്ചുമൊക്കെ പറഞ്ഞതു കേട്ട് ഞങ്ങൾ അത്ഭുത പരതന്ത്രരായി.മുംബൈയിലെ ജീവിതത്തിനു ശേഷം വിസ ഇല്ലാതെ "നാടോടിക്കാറ്റിലെ" പോലെ ഉരു വഴി ദുബായില്‍ എത്തിയ വിസ്മയിപ്പിയ്ക്കുന്ന കഥ. ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത ദുബായുടേയും ഷാര്‍ജയുടെയും ഒക്കെ കഥകള്‍......രണ്ടു കുഞ്ഞു മനസ്സുകളിൽ വിസ്മയങ്ങൾ നിറക്കാൻ മറ്റെന്തു വേണം !


നാട്ടിലന്ന് ക്രിക്കറ്റ് കളി പ്രചരിച്ചു വരുന്നതേ ഉള്ളൂ.ക്രിക്കറ്റ് മനസ്സിൽ ഒരു ജ്വരമായി മാറി.എന്നാൽ ഇന്നത്തെ പ്പോലെ ടി.വി.യോ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് ക്രിക്കറ്റ് കളിയുടെ ബാലപാഠങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നത് സാറായിരുന്നു.എണ്ണക്കപ്പലില്‍ ജോലി ചെയ്തിരുന്ന സാര്‍ ക്രിക്കറ്റ് ക
ളി ടി.വി യില്‍ കണ്ടിട്ടുണ്ട് എന്നു അറിഞ്ഞപ്പോള്‍ മുതല്‍ ക്രിക്കറ്റ് കളിയെക്കുറിച്ചു ഉള്ള സംശയങ്ങളെല്ലാം സാറിനോടായി പിന്നെ.മുംബൈയിലെ ഒരു പാര്‍ക്കില്‍ വച്ചു അവിചാരിതമായി സുനില്‍ ഗാവസ്കറെ കണ്ടിട്ടൂണ്ട് എന്ന് സാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ അസൂയ തെല്ലൊന്നുമല്ലായിരുന്നു,കൂടെ അല്‍‌പം ആരാധനയും.


എല്ലാം സുഖങ്ങള്‍ക്കിടയിലും അലട്ടിയിരുന്ന ഒടുങ്ങാത്ത അനപത്യദു:ഖം ഇല്ലാതാക്കാന്‍ ആ നല്ല ജോലി വിട്ടെറിഞ്ഞു സാര്‍ നാട്ടില്‍ വന്നു.ഞങ്ങളുടെ നാട്ടിൽക്കൂടീ ഒഴുകുന്ന രണ്ടു പുഴകളിൽ ഒന്നായ ‘പന്നിക്കാടൻ തോടിന്റെ” അരികിലായി അല്പം സ്ഥലവും ഒരു ചെറിയ വീടും വാങ്ങി താമസ്സമായി.


വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവര്‍ക്കും സന്തോഷത്തിന്റേതായി.കുഞ്ഞു പിറന്നു.പക്ഷേ പിന്നിടൊരിയ്ക്കലും സാര്‍ തിരിച്ചു ഗൾഫിൽ പോയില്ല
.അതിൽ അദ്ദേഹം ദു:ഖിച്ചു കണ്ടിട്ടുമില്ല.നഷ്ടമായിപ്പോയ ആ സുഖ സൌകര്യങ്ങളേക്കാളേറെ നമ്മുടെ കൊച്ചു നാടിന്റെ പരിമിതികളികളില്‍ അദ്ദേഹം ആനന്ദം കണ്ടെത്തി.നാടിന്റെ ശുദ്ധവായുവും, ശുദ്ധജലവും തരുന്ന ആനന്ദം ലോകത്തൊരിടത്തും കിട്ടില്ല എന്ന് എന്നെ കാണുമ്പോളൊക്കെ പറയുമായിരുന്നു.നാറ്റു വിട്ടതിനു ശേഷം സാറിനെ കാണാൻ അവധിക്കാലത്ത് ചെല്ലുമ്പോളൊക്കെ അതിമോഹങ്ങളുടെ പുറകേ മനസ്സിനെ സഞ്ചരിയ്ക്കാന്‍ വിടരുതെന്നും അപ്പോള്‍ നാം ജീവിയ്ക്കാന്‍ മറന്നു പോകുമെന്നും ഉപദേശിച്ചു.ഒരു പ്രവാസിയുടെ ജീവിത വ്യഥകള്‍ ആ ജീവിതം കണ്ട് ഞാൻ പഠിച്ചു.




ഒരിക്കൽ ബസ്സിൽ വച്ചു സാറിനെ കണ്ടു.വളരെ ദു:ഖിതനായി കാണപ്പെട്ടു.ചോദിച്ചപ്പോൾ പറഞ്ഞു.”ഇന്നു കേസിന്റെ ദിവസമായിരുന്നു.വസ്തു ഭാഗം വയ്ക്കലുമായി ബന്ധപ്പെട്ട് അനുജൻ കേസ് കൊടുത്തിരിക്കുന്നു”.അല്പം കഴിഞ്ഞു സാർ പറഞ്ഞു:‘ഞാനിന്ന് ആരുമല്ല.മണ്ണിനോടടുക്കുമ്പോൾ അറിയാം സഹോദര സ്നേഹം”..ആ വാക്കുകളുടെ മൂർച്ച എന്റെ ഹൃദയത്തിൽ തുളച്ചു കയറി.


ഞാനും എന്റെ സുഹൃത്തു മോഹനനും എന്നും വൈകിട്ട് നടക്കാനിറങ്ങും.സാഹിത്യവും, രാഷ്ട്രീയവും നിറഞ്ഞ സംഭാഷണങ്ങള്‍ക്കിടയില്‍ പുഴയരികിലൂടെ സുന്ദരിമാരേയും കണ്ടു നടന്നു നടന്നു ഞങ്ങള്‍ സാറിന്റെ വീട്ടു പടിക്കല്‍ എത്തും.പിന്നെ അവിടെക്കയറി നീണ്ട സംഭാഷണങ്ങൾ.അന്നു എന്നെയും മോഹനനേയും അത്ഭുതപ്പെടുത്തിയിരുന്ന ഒരു കാര്യം സാര്‍ അജ്ഞാതനായ ഒരു കമ്യൂണിസ്റ്റ് ആയിരുന്നു എന്നതാണ്.ഞങ്ങളുടെ നാട്ടില്‍ ദേശാഭിമാനി സ്ഥിരമായി വരുത്തുന്ന അപൂരവം ഒരാളായിരുന്നു സാര്‍, മാത്രവുമല്ല രാഷ്ട്രീയകാര്യങ്ങളില്‍ നല്ല പരിജ്ഞാനവും ആയിരുന്നു.രാഷ്ട്രീയ സംബന്ധമായി പല കാര്യങ്ങളും വളരെ വ്യക്തതയോടെ ഞങ്ങൾക്ക് സാർ പറഞ്ഞു തന്നിട്ടുണ്ട്.

ആരാലും അറിയപ്പെടാതെ ഒതുങ്ങി അദ്ദേഹം ജീവിച്ചു. എന്നാല്‍ അറിയുന്നവര്‍ക്കൊക്കെ സ്നേഹം വാരിക്കോരി കൊടുത്തു.അങ്ങനെ അദ്ദേഹവും നിശബ്ദനായി കടന്നു പോയി.മരണം രംഗബോധധമില്ലാത്ത ഒരു കോമാളി എന്നു പറയുന്നത് എത്ര ശരിയാണ്.എത്രയോ കാലങ്ങൾ കാത്തിരുന്നുണ്ടായ കുട്ടിയുടെ വിവാഹത്തിനു തൊട്ടു മുൻപുള്ള മരണം.ഒരു ജന്മം മുഴുവന്‍ മറ്റുള്ളവര്‍ക്കായി ജിവിച്ചു തീര്‍ക്കുന്ന പ്രവാസി പരമ്പരയിലെ ഒരു കണ്ണി കൂടി ഇല്ലാതാവുന്നു.ഒരിയ്ക്കല്‍ കൂടി ഒന്നു സംസാരിയ്ക്കാന്‍ പോലും അവസരം തരാതെ പോയി എന്നറിഞ്ഞപ്പോള്‍ , കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ സാറിനെ കാണാന്‍ പറ്റിയിരുന്നില്ലല്ലോ എന്നോര്‍ത്തു കുറ്റ ബോധവും തോന്നിപ്പോയി...

കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ മുന്നോട്ട് കുതിച്ചു പായുന്നു.എന്താണിതിന്റെ ഒക്കെ ബാക്കി പത്രം? വാസുദേവന്‍ സാറിനെപ്പോലെ ഞാന്‍ കണ്ടിരുന്നതും, എന്നെ സ്നേഹിച്ചിരുന്നതുമായ ഒട്ടനവധി മുഖങ്ങള്‍ ഓരോ ദിവസവും ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നു..പതിനെട്ടു വര്‍ഷത്തെ പ്രവാസ ജിവിതം ഉണ്ടാക്കിയ നേട്ടങ്ങളോടൊപ്പം ഇത്തരം നഷ്ടങ്ങളാണ് ഒരിയ്ക്കലും തിരിച്ചു കിട്ടാനാവാത്തവ...എന്നെങ്കിലും നാം തിരിച്ചു ചെല്ലുമ്പോള്‍ നമ്മേ അറിയുന്ന ആരുണ്ടാവും?നമ്മേ സ്നേഹിയ്ക്കാന്‍, നമ്മളെ വഴക്കു പറയാന്‍ ,നമ്മെ ഉപദേശിക്കാൻ ആരുണ്ടാവും? തികച്ചും അപരിചിതമായ ഒരു ലോകത്തേയ്കല്ലേ നമ്മളെല്ലാം തിരിച്ചു പോകും എന്നു കരുതുന്നത്?പ്രവാസികളുടെ ജീവിത ദു:ഖമാണിത്.എന്തിനൊക്കെയോ വേണ്ടി, എവിടെയൊക്കെയോ ജീവിതം മുഴുവന്‍ ഹോമിയ്ക്കുന്നു..എന്തിനു വേണ്ടി?സ്നേഹത്തോടെ നമ്മെ നോക്കുന്ന ആരെയെങ്കിലും കാണാത്ത ഒരു ലോകത്തു നമ്മളെങ്ങനെ ജീവിയ്ക്കും?നമുക്കെതിരേ വരുന്ന മുഖങ്ങളില്‍ മുഴുവന്‍ ‘ഇവനാര് ‘എന്ന അപരിചിതത്വം നിറഞ്ഞു നിന്നാല്‍?

സാറിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തു പറഞ്ഞ പോലെ , സ്നേഹമില്ലാത്ത കണ്ണുകളോടെ നമ്മെ നോക്കുന്നവരുടെ മുന്നില്‍ കിടന്നു മരിയ്ക്കുക എന്നതിനോളം ഭീതിതമായ ഒരവസ്ഥ വേറേയില്ല....ചിലപ്പോള്‍ തോന്നിപ്പോകുന്നു. എന്തിനിതെല്ലാം..?
അവശേഷിയ്ക്കുന്ന സ്നേഹത്തിന്റെ മുഖങ്ങളും കൂടി ഇല്ലാതാവുന്നതിനു മുന്‍പ് നമുക്ക് തിരിച്ചു പോകാം !!!

അതു വരെ?

അതു വരെ?

ഈ മണ്ണിൽ, അതെവിടെയായാലും, പരസ്പരം സ്നേഹിച്ചു മാത്രം കഴിയാം !!!!

Friday, September 11, 2009

‘ബൂലോക പൌരപ്രമുഖ’രോട് ഒരു ചോദ്യം...!

മാതൃഭൂമിയിൽ സെപ്റ്റംബർ 9 നു വന്ന വാർത്ത താഴെ

“അർത്ഥ നഗ്നനായ ഫക്കീർ” എന്നറിയപ്പെട്ട ഗാന്ധിജിയുടെ ശിഷ്യന്മാരായ അഭിനവ ഗാന്ധിയന്മാരുടെ ജീവിത ശൈലി കാണുക.എന്നിട്ട് നൽകുന്ന വിശദീകരണമാണു അതിലേറെ രസാവഹം.സ്വന്തം പോക്കറ്റിലെ കാശെടുത്താണ് കൊടുത്തതെന്ന്.ഇവരാര് “മൾട്ടി മില്യനയർ”മാരോ?നൂറു വർഷത്തിലേറെ പഴക്കമുള്ളതെന്ന് അഭിമാനിക്കുന്ന കോൺഗ്രസ് പാർട്ടി ചെന്നെത്തിയിരിക്കുന്ന അവസ്ഥയുടെ നേർപ്പതിപ്പാണു ഈ “പാച്ചുവും കോവാലനും”

മഹാരാഷ്ട്രയിൽ ഇപ്പോളും തുടരുന്ന കർഷക ആത്മഹത്യ ശ്രദ്ധിക്കുക.ഈ വർഷം മാത്രം വിദർഭ ഏരിയായിൽ 637 കർഷകർ ആണു ആത്മഹത്യ ചെയ്തത്.
“ജയ് ജവാൻ ജയ് കിസാൻ’ എന്ന മന്ത്രം ഒരിക്കൽ ഉരുവിട്ടിരുന്ന
കോൺഗ്രസിൽ തന്നെ ആണല്ലോ ഈ ‘ധൂർത്ത പുത്രന്മാർ’ വന്നു ചേർന്നിരിക്കുന്നതെന്നത് ഒട്ടും അതിശയോക്തിപരമല്ല.കാരണം ജന്മം മുതൽ ഇന്നു വരെ ഇത്തരം ആൾക്കാരുടെ താൽ‌പര്യ സംരക്ഷണമായിരുന്നല്ലോ കോൺഗ്രസ് ഏറ്റെടുത്തിട്ടുള്ളത്.ഇപ്പോളും ഏതാണ്ട് 50 കോടിയോളം ജനങ്ങൾ ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന ഈ രാജ്യത്തെ രണ്ട് ജനസേവകരാണു ദിവസവാടക ഒരു ലക്ഷം രൂപ വരുന്ന സ്യൂട്ടുകളിൽ കഴിഞ്ഞ 100 ദിവസമായി താമസിച്ച് 2 കോടിയോളം രൂപ പൊടിച്ചു കളഞ്ഞത്!സ്വന്തം ഭൌതിക സുഖങ്ങളിൽ ഇവർ എത്രമാത്രം രമിക്കുന്നു എന്നതാണു “ലളിതജീവിതം” ആഹ്വാനം ചെയ്യുന്ന ഗാന്ധിയൻ മാർഗം പഠിക്കുന്നവർ ശ്രദ്ധിക്കേണ്ടത്!ഈ ‘മഹാന്മാരായ’ഗാന്ധിയന്മാരുടെ ആഡംബര ജീവിതം വാർത്തകളിൽ നിറഞ്ഞതോടെ സോണിയാഗാന്ധി നേരിട്ട് ഇടപെട്ടാണു അത് അവസാനിപ്പിക്കാൻ നിർദ്ദേശിച്ചതെന്ന് പത്രങ്ങൾ പറയുന്നു.അല്ലായിരുന്നെങ്കിൽ അതിപ്പോളും തുടരുമായിരുന്നു.എസ്.എം കൃഷ്ണ താമസിച്ച സ്യൂട്ട് ആകട്ടെ അമേരിക്കൻ പ്രസിഡണ്ടുമാർ ഇൻഡ്യയിൽ വന്നപ്പോൾ താമസിച്ചിരുന്ന അതേ പ്രസിഡൻഷ്യൽ സ്യൂട്ടുകളാണ്.
(ശശി തരൂരുമാർക്ക് ബാധ്യതയായ “മനുഷ്യൻ’)

കേരളത്തിൽ നിന്നു തന്നെയുള്ള പല സഹമന്ത്രിമാരും വീട് ലഭിക്കുന്നതു വരെ കേരളാഹൌസിലാണു താമസിച്ചത്.എന്നാൽ നമ്മുടെ മഹാനായ തരൂരദ്ദേഹത്തിനു അതു വെറും ‘കൺ‌ട്രി ക്ലബ്’ആയി തോന്നിയതിനാലാണത്രേ മുന്തിയ ഇനം ഹോട്ടലിലേക്ക് മാറിയത്.സ്വന്തം കൈയിൽ നിന്നും കോടിക്കണക്കിനു പണം മുടക്കിയുള്ള ജനസേവന ത്വരയെ മാനിക്കാതെ വയ്യ!കണ്ടു പഠിക്കണം നമ്മൾ!


എസ്.എം.കൃഷ്ണയെ നമുക്കറിയാം.കർണ്ണാടകത്തിൽ “പുരോഗതിയുടെ കുതിച്ചു ചാട്ടം” നടത്തിയതിന്റെ ഫലമായി ജനങ്ങൾ തൂത്തെറിഞ്ഞ് അവസാനം വർഗീയ ശക്തികൾക്ക് അധികാരം വെള്ളിത്താലത്തിൽ ഏൽ‌പ്പിച്ചു കൊടുത്ത് ഇറങ്ങിപ്പോയ മഹാൻ.

പക്ഷേ തരൂർ അങ്ങനെ ആണോ? എന്തായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് “തരൂർ ഫാൻസി’ന്റെ തള്ളിക്കയറ്റം?’മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം” എന്ന് പാടി പ്രകീർത്തിക്കാൻ നമ്മുടെ ബൂലോകത്തെ തന്നെ എത്ര പൌര പ്രമുഖരായിരുന്നു ഉണ്ടായിരുന്നത്...അവരൊക്കെ ഇന്നെവിടെ? ഈ വിഷയത്തിൽ എന്താണു അഭിപ്രായം എന്നാണു എന്റെ ചോദ്യം.താഴെപ്പറയുന്ന പ്രമുഖരോടാണു എന്റെ ഈ ചോദ്യം.

1:മുൻ കാല “സോഷ്യലിസ്റ്റും” ചാനൽ ചർച്ചകളിലെ പ്രമുഖനും,സി.പി.എമ്മിന്റെ മൂല്യശോഷണത്തിൽ അതീവ ഖിന്നനും ,അതിനാൽ തന്നെ സി.പി.എമ്മിനെ നിരന്തരം ഉപദേശിക്കുകയും ചെയ്യുന്ന ബഹുമാന്യനായ ശ്രീ.ബാബു ഭാസ്കർ.അദ്ദേഹത്തിന്റെ ഈ പോസ്റ്റും അതിൽ തരൂരിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന സുപ്രസിദ്ധമായ വാചകവും ആരും മറന്നു കാണാനിടയില്ല.

2:അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് സ്വയം പ്രഖ്യാപിക്കുകയും, അക്ഷരാർത്ഥത്തിൽ തന്നെ അത് ശരിയെന്ന് തെളിയിക്കും വിധം നിമിഷാർദ്ധം തോറും പറഞ്ഞത് മാറ്റിപ്പറയുകയും ചെയ്യുന്ന, ഞാനേറെ ഇഷ്ടപ്പെടുന്ന, ശ്രീ.കെ.പി.സുകുമാരൻ അഞ്ചരക്കണ്ടി.ശശിതരൂരിനെക്കുറിച്ച് അദ്ദേഹം രചിച്ച ഈ കവിതയിൽ കോൺഗ്രസിൽ തിരിച്ചു വന്നിരിക്കുന്ന മൂല്യബോധത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക.

3:ബൂലോകത്ത് ഞാനേറെ ബഹുമാനിക്കുന്ന ശ്രീ അങ്കിൾ.ശ്രീ തരൂരിന്റെ ഒരു ‘പേർസണൽ മാർക്കറ്റിംഗ് മാനേജരെ’പ്പോലെ പരസ്യവാചകങ്ങൾ കൊടുക്കാനായി മാത്രം അദ്ദേഹം ഇട്ടിരിക്കുന്ന ഈ പോസ്റ്റ് എല്ലാവരും കണ്ടു കാണും.നിരന്തരം അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഈ പോസ്റ്റിൽ പുതിയതായി വന്നിരിക്കുന്ന ഈ വിവരവും അദ്ദേഹം കൊടുക്കുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്.

4:ശ്രീ.കേരളാ ഫാർമർ.ശ്രീ ശശി തരൂരിന്റെ ഏറ്റവു വലിയ ഫാൻ.അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ശ്രദ്ധിക്കുക.മാത്രവുമല്ല കർഷകർ കടക്കെണിയിൽ ആത്മഹത്യ ചെയ്യുമ്പോൾ ആഡംബര ജീവിതം നയിച്ച ഈ മഹാന്റെ അടുത്താണു ഫാർമർ ചേട്ടൻ കർഷകരുടെ ആവലാതികളുമായി ചെല്ലുന്നത്.ദിവസം അരലക്ഷം വാടക കൊടുക്കുന്നവന്റെ മുന്നിലാണു ഫാർമർ ചേട്ടൻ നാലായിരത്തി അഞ്ഞൂറിന്റെ കണക്ക് പറയുന്നത്.ഈ വീഡിയോ മറക്കാതെ കാണുക.

5:എന്റെ അടുത്ത സ്നേഹിതനായ ശ്രീ പ്രശാന്ത് കൃഷ്ണ.അദ്ദേഹം ശശി തരൂരിനായി മാത്രം എത്രയോ പോസ്റ്റുകൾ നീക്കി വച്ചിരുന്നു.തികഞ്ഞ ഒരു ഗാന്ധിയനായ പ്രശാന്തിനു ഇപ്പൊൾ എന്താണു അഭിപ്രായം എന്നറിയാൻ ആഗ്രഹമുണ്ട്.

ഇടതു പക്ഷ പാർട്ടികളിലെ നേതാക്കന്മാരുടെ വണ്ണവും വലിപ്പവും വരെ പോസ്റ്റിനു വിഷയമാക്കുന്നവരും ,ഉറഞ്ഞു തുള്ളി ചർച്ചവാരം ആഘോഷിക്കുന്ന മാധ്യമ പുംഗവന്മാരും എത്ര വിദദ്ധമായാണ് ഇക്കാര്യങ്ങൾ കാണാതെ പോകുന്നതെന്ന് മനസ്സിലാക്കണമെന്നു മാത്രമേ ഇത്തരുണത്തിൽ എനിക്ക് ഓർമ്മിപ്പിക്കാനുള്ളൂ......!

Thursday, September 10, 2009

പാചക ബ്ലോഗ് റാണിമാർ....!

‘പാചക ബ്ലോഗുകൾ” നമുക്ക് സുപരിചിതമാണല്ലോ.
അത്തരമൊരു സംരഭത്തെക്കുറിച്ച് ഇന്നത്തെ“ദി ഹിന്ദു”വിൽ വന്ന ഒരു വാർത്ത വായിക്കുക.ഈ രംഗത്ത് പ്രവർത്തിക്കുന്ന,ബൂലോകത്ത് സുപരിചിതയായ, ഒരു പ്രമുഖ ബ്ലോഗറുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ആണിത്.

അത് വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
ബ്ലോഗിംഗ് രംഗത്തെ പല പുതിയ വിവരങ്ങളും ഇതിൽ നിന്നു നമുക്കു ലഭ്യമാകുന്നതാണ്.

Monday, September 7, 2009

തീക്കട്ടയിൽ ഉറുമ്പരിക്കുമ്പോൾ.......!

ഭാരതത്തിൽ ഏറ്റവും സുരക്ഷയുള്ള കെട്ടിടമാണു രാഷ്ട്രപതി ഭവൻ.ഇതാ താഴെക്കൊടുത്തിരിക്കുന്ന മനോരമ വാർത്തയിൽ പറയുന്നതെന്താണെന്ന് വായിച്ചു നോക്കൂ



സംശയം തീർക്കാൻ മാതൃഭൂമിയും നോക്കി.അവിടെയും കിടക്കുന്നു.


‘ദേശാഭിമാനിയിൽ” ആണെങ്കിൽ വാർത്ത കള്ളമെന്ന് പറയാമായിരുന്നു.പക്ഷേ ഇതങ്ങനെ അല്ലല്ലോ.അപ്പോൾ ‘വിശ്വസിച്ചേ പറ്റൂ”

കേരളത്തിൽ പിന്നെ ഈ ‘വൃത്തികെട്ട എടതന്മാർ’ ഭരിക്കുന്നത് കൊണ്ടാണു പോൾ .എം .ജോർജ്ജിനെ പ്പോലെയുള്ള നല്ല മനുഷ്യർ ഗുണ്ടകളാൽ കൊല്ലപ്പെടുന്നതെന്നും അവർക്ക് സംരക്ഷണം നൽ‌കുന്നത് കോടിയേരിയും മകനുമാണെന്നും ഒക്കെ പറയാമായിരുന്നു.ഇതിപ്പോൾ ആരെ കുറ്റം പറയും?ഡൽഹി നമ്മുടെ സ്വന്തം മൻ‌മോഹൻ‌ജിയുടേയും സോണിയാജിയുടേയും ഷീലാ ദീക്ഷിതിന്റെയും ഒക്കെ മൂക്കിനു താഴെയുള്ള സ്ഥലമല്ലേ..അവിടെ കള്ളന്മാരോ? ‘നോ ചാൻസ്’.. അതും രാഷ്ട്രപതി ഭവനിൽ കയറുമോ? ഒരിക്കലുമില്ല.പക്ഷേ അതും സംഭവിച്ചിരിക്കുന്നു.ആർക്കെതിരെ നമ്മൾ “അന്വേഷണാത്മക പത്രപ്രവർത്തനം’ നടത്തും?

രാഷ്ട്രപതി ഭവനിൽ വരെ കള്ളൻ കയറിയ സ്ഥിതിക്ക് സാമാന്യ ജനങ്ങളുടെ ജീവനും സ്വത്തിനും എന്താണു സംരക്ഷണം എന്നോർത്ത് നമ്മൾ വേവലാതിപ്പെടുന്നില്ല.അതൊക്കെ കേരളത്തിൽ മാത്രം ചോദിക്കേണ്ട ചോദ്യങ്ങൾ!പത്രങ്ങൾ പറയുന്നത് ‘കള്ളൻ കപ്പലിൽ തന്നെ’ എന്നാണ്.അതാണിപ്പോൾ ഏറ്റവും രസമായത്.ഇൻ‌ഡ്യയുടെ പ്രഥമ പൌര(ൻ) താമസ്സിക്കുന്നിടത്ത് ഒരുത്തനേയും വിശ്വസിക്കാൻ വയ്യെന്നായിരിക്കുന്നത്രേ...കള്ളന്മാരുടെ കേന്ദ്രം!

ഈ കേസിപ്പോൾ ആ‍രന്വേഷിക്കും? സി.ബി.ഐ യോ?അതിനും മുകളിലുള്ള ആർമിയിലെ കമാൻഡറിന്റെ ലാപ്‌ടോപ്പാണു അടിച്ചു മാറ്റിയത്.അപ്പോൾ പിന്നെ എന്തു ചെയ്യും? സി.ഐ.എ യെ വിളിക്കാം.അതാകുമ്പോൾ മൻ‌മോഹൻ സർദാർജിയുമായുള്ള അമേരിക്കൻ വല്യേട്ടന്റെ അടുപ്പം വച്ച് വേഗം നടക്കുകയും ചെയ്യും! അവർക്ക് രാഷ്ട്രപതിഭവനൊന്നു ചുറ്റിക്കാണുകയുമാവാം.അതിനാരോട് പരാതിപ്പെടണം? നമ്മുടെ പ്രതിഭാജിയോടോ? അതോ ആർമിയുടെ തലവൻ ‘സെന്റ് ആന്റണി ‘പുണ്യവാളനോടോ?

ഇനി ഈ കള്ളനും കേരളത്തിലെ വല്ല ‘മന്ത്രി പുത്രനു‘മാവുമോ?

ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങൾ !