Wednesday, December 29, 2010

മുംബൈ കഥകള്‍ -1 :ഹിജഡയുടെ തലോടല്‍

എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാലഘട്ടം ഞാന്‍ കഴിച്ചു കൂട്ടിയത് അന്നത്തെ ബോംബെ ( ഇന്ന് മുംബൈ)യില്‍ ആണ്.കേരളത്തില്‍ നിന്ന് ആദ്യമായി വെളിയില്‍ പോയതും മുംബൈ യൂണിവേര്‍സിറ്റിയില്‍ പഠിക്കാനായിരുന്നു.യൂണിവേര്‍സിറ്റി ഹോസ്റ്റലിലെ മൂന്നുവര്‍ഷം എന്റെ ജീവിതത്തിലെ തന്നെ മനോഹരദിനങ്ങളായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാക്കുന്നു.അതിനുശേഷം മറ്റൊരു നാലു വര്‍ഷം ജോലിയുമായി മുംബൈയിലെ ബാച്ചിലര്‍ ജീവിതം.വീട്ടില്‍ നിന്നുള്ള ആദ്യ മാറിത്താമസം, അന്യ നാട്, അറിയാത്ത ഭാഷ, ആഹാരം, രീതികള്‍..എല്ലാം പുതുമയുള്ള അനുഭവങ്ങള്‍ ആയിരുന്നു.ഏഴുവര്‍ഷം( 1991-98) നീണ്ട മുംബൈ ജീവിതത്തിലെ മറക്കാനാവാത്ത ചില ഏടുകളാണ് മുംബൈ കഥകളില്‍.ഇതെഴുതുന്നത് പ്രധാനമായും എനിക്കു തന്നെ പിന്നീട് വായിക്കാ‍നായിട്ടാണ്..എല്ലാവര്‍ക്കും കാണാവുന്ന എന്റെ ഡയറിക്കുറിപ്പുകള്‍ എന്ന് പ്രൊഫൈലില്‍ ഞാന്‍ പറഞ്ഞിരിക്കുന്നത് പോലെ തന്നെ.

ഈ കഥകള്‍ക്ക് കാലക്രമം പാലിച്ചിട്ടില്ല.മനസ്സില്‍ ഓടി വരുന്നവ എഴുതുന്നു.സംഭവങ്ങള്‍ എല്ലാം നടന്നത് തന്നെ.ചില സ്ഥലങ്ങളില്‍ ആള്‍ക്കാരുടെ പേരുകള്‍ മാറ്റിയിരിയ്കുന്നു എന്ന് മാത്രം.അതിന്റെ ആദ്യ ഭാഗമാണു ഇത്.

ഹിജഡയുടെ തലോടല്‍


ഹിജഡകള്‍ എന്ന് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അവരെ ജീവനോടെ കാണാന്‍ പറ്റിയത് മുംബൈയില്‍ ചെന്നപ്പോളാണ്.യൂണിവേര്‍സിറ്റി ഹോസ്റ്റലില്‍ ചെന്ന കാലത്തു തന്നെ ഹിജഡകളെക്കുറിച്ചൊക്കെ പലരും പറഞ്ഞറിഞ്ഞിരുന്നു.എങ്കിലും അത്രവേഗം നേരിട്ട് ഒരു കണ്ടു മുട്ടല്‍ ഉണ്ടാകുമെന്ന് കരുതിയില്ല.

അന്നൊരു ശനിയാഴ്ചയായിരുന്നു.മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അവധിയാണ്.ക്ലാസില്ലാത്തതിനാല്‍ ഉച്ചയൂണിനുശേഷം ഞാനും എന്റെ സുഹൃത്ത് രമേശും ( പേരു മാറ്റിയിരിക്കുന്നു)കൂടി ചുമ്മാ ഒന്നു കറങ്ങാനും ചില സാധനങ്ങള്‍ വാങ്ങാനുമായി മാട്ടുംഗ റയില്‍‌വേസ്റ്റേഷനടുത്ത് പോകാമെന്ന് കരുതി ഇറങ്ങി.കോളേജില്‍ നിന്ന് ഒരു 10 മിനിട്ട് നടക്കാനുണ്ട്.ഞങ്ങളാണെങ്കില്‍ മുംബൈയില്‍ വന്നിട്ട് 1 മാസം തികഞ്ഞില്ല.ഹിന്ദി പരിജ്ഞാനവും കമ്മി.എന്നാലും മുംബൈ തന്ന പുതിയ മുഖം ഞങ്ങള്‍ ഇഷ്ടപ്പെട്ടു.രമേശ് എന്റെ പഴയ കൂട്ടുകാരനാണ്.നാട്ടുകാരന്‍.പ്രീഡിഗ്രി മുതല്‍ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചു.ഇപ്പോള്‍ മുംബൈ യൂണിവേര്‍സിറ്റിയിലും ഒന്നിച്ചു തന്നെ.മുംബൈയില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ ഗൃഹാതുരത്വം, ആദ്യമായി വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നതിന്റെ വിഷമം ഒക്കെ പരസ്പരം സംസാരിക്കുമ്പോള്‍ ഞങ്ങള്‍ മറന്നു.

അങ്ങനെ നടന്ന് ഞങ്ങള്‍ കൊച്ചുഗുരുവായൂര്‍ അമ്പലത്തിനടുത്ത് എത്തി.മലയാളികളുടെ ക്ഷേത്രമാണ്.അവിടെ ഞങ്ങള്‍ നിന്നു.അവിടെ നിന്നത് ഭക്തി കൊണ്ടല്ല..മറിച്ച് അവിടെ വന്നും പോയുമിരുന്ന മലയാളികളെയും കാണാനായിരുന്നു.അവിടെയുള്ള കാസറ്റ് കടയില്‍ നിന്നും പുതിയ ചില കാസറ്റുകള്‍ ഒക്കെ എടുത്ത് ചുമ്മാ നോക്കിയിട്ട് തിരികെ വച്ചു...പിന്നെ വീണ്ടും നടന്നു..

സ്റ്റേഷനടുക്കാറായപ്പോള്‍ റോഡ് മുറിച്ചു കടക്കണമായിരുന്നു.അധികം വീതിയില്ലെങ്കിലും ഒരടി പൊക്കത്തില്‍ നടുക്ക് ‘ഡിവൈഡര്‍ ‘ ഉള്ള റോഡാണ്.രമേശ് റോഡ് മുറിച്ചു കടന്ന് ഡിവൈഡരില്‍ കയറി.ഞാന്‍ കടക്കാന്‍ തുടങ്ങിയപ്പോളേക്കും ഒരു ടാക്സി വന്ന് എന്റെ നടത്തത്തെ തടസ്സപ്പെടുത്തി.ഞാന്‍ അരികിലേക്ക് നീങ്ങിയപ്പോള്‍ പെട്ടെന്ന് “സുനിലേ” എന്നൊരു വിളികേട്ടു...

നോക്കിയപ്പോള്‍ അത് രമേശാണു.ഡിവൈഡറില്‍ തന്നെ നില്‍ക്കുന്നു കക്ഷി.പക്ഷെ ചുറ്റിലും ഒരു മൂന്നു നാലു ഹിജഡകള്‍.അവരിലൊരാള്‍ രമേശിന്റെ ദേഹത്തെവിടെയൊക്കെയോ പിടിക്കുന്നുണ്ട്.രമേശ് ആകപ്പാടെ പേടിച്ചു വിളറിയ മുഖത്തോടെ നില്‍ക്കുന്നു.എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുന്‍‌‌പേ അവരിലൊരാള്‍ രമേശിന്റെ പാന്‍‌സിന്റെ പോക്കറ്റില്‍ നിന്ന് പേഴ്സ് കൈക്കലാക്കി.ഒറ്റനിമിഷം ! അതില്‍ ആകെയുണ്ടായിരുന്ന 100 രൂ കൈക്കലാക്കി.( 1991 ലെ കാര്യമാണു..അന്ന് 100 രൂപക്ക് ഇന്നത്തെ 1000 രൂപയുടെ എങ്കിലും വില ഉണ്ടായിരുന്നു).സന്തോഷത്തോടെ പേഴ്സ് തിരിച്ചു കൊടുത്തു..ഉച്ചത്തില്‍ കൈകള്‍ കൊട്ടി..എല്ലാവരും നടന്നു നീങ്ങി....ഞാനും ഒരു നിമിഷം പേടിച്ചു പോയി.അന്നാണു ഹിജഡകളെ കാണുന്നത്..എന്നു വച്ചാല്‍ ഒരു ചെറിയ കൂട്ടം..ഓടി രമേശിന്റെ അടുത്തെത്തി...അവനിപ്പോളും വിളറി നില്‍ക്കുന്നു..ഇതെങ്ങനെ പറ്റി? ഞാന്‍ ചോദിച്ചു...

“ഒന്നും പറയേണ്ടടാ ..പൈസ ചോദിച്ചു..ഇല്ലെന്നു പറഞ്ഞപ്പോള്‍ അവന്മാര്‍ ചാടി മറ്റേടത്ത് പിടിച്ചെടാ..”

പൊട്ടിച്ചിരിക്കാനാണു തോന്നിയത്..പിന്നെ എങ്ങനെയോ അടക്കി.ഷോപ്പിംഗ് വേണ്ടെന്നു വച്ച് ജീവനും കൊണ്ട് തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോളാണു മനസ്സിലാകുന്നത്..ഇവര്‍ കൂട്ടമായിട്ട് പണം തെണ്ടി ഇറങ്ങും.ഓരോ ഏരിയായിലും ഓരോ ദിവസം..ശനിയാഴ്ചയാണു മാട്ടുംഗയില്‍.നമ്മള്‍ ഒറ്റക്കേ ഉള്ളെങ്കില്‍ പണം കൊടുത്തില്ലെങ്കില്‍ ചാടി ജനനേന്ദ്രിയത്തിലൊക്കെ പിടിച്ചുകളയും....

പിന്നീട് എപ്പോള്‍ ശനിയാഴ്ച വെളിയിലിറങ്ങിയാലും ഇവരുടെ തലവെട്ടം ഉണ്ടോ എന്ന് നോക്കിയിട്ടേ നടക്കൂ..ശരിക്കും പാവങ്ങളാണിവര്‍.ആരും ഇവര്‍ക്ക് ജോലി കൊടുക്കുന്നില്ല.ഈ തെണ്ടല്‍ തന്നെ പണി..പക്ഷേ ഇന്നും ഓര്‍മ്മയില്‍ ഈ സംഭവം മങ്ങാതെ നില്‍ക്കുന്നു..

രമേശ് ഇപ്പോള്‍ ബാംഗ്ലൂരില്‍ ഇന്‍‌ഡ്യയിലെ തന്നെ ഒരു വലിയ കമ്പനിയില്‍ ജനറല്‍ മാനേജര്‍ ആണ്..ഇപ്പോള്‍ കാണുമ്പോളും പഴയ കഥകള്‍ ഓര്‍മ്മിക്കും..ഞാ‍ന്‍ ചോദിക്കും...

”ഹിജഡ പിടിച്ചിടത്തെ വേദന പോയോടാ?”

(ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്)