Wednesday, July 15, 2009

സ:വി.എസ് താങ്കൾ‌ക്കെന്തു പറ്റി?

എന്റെ പ്രിയപ്പെട്ട വി.എസിന്,

താങ്കൾക്ക് എന്നെ അറിയില്ല.എന്നാൽ വളരെ വർഷങ്ങളായി സഖാവിനെ സാകൂതം വീക്ഷിയ്ക്കുന്ന ഒരാളാണു ഞാൻ.സഖാവിനെ പറ്റി എനിയ്ക് അത്ര അറിവൊന്നും ഇല്ലായിരുന്നു.ഇന്നത്തെപ്പോലെ താങ്കളുടെ ഉറക്കവും നടത്തവും ചിരിയും വരെ ചിത്രീകരിച്ച് പ്രതിവിധി നിർണ്ണയിയ്ക്കുന്ന ചാനൽ ഡോക്ടർമാർ അന്നു ഇല്ലായിരുന്നുവല്ലോ.പേരു കേട്ടിട്ടുള്ളതല്ലാതെ ,പാർട്ടിയുടെ സെക്രട്ടറി എന്ന് അറിയാവുന്നതല്ലാതെ മറ്റൊന്നും അറിഞ്ഞിരുന്നില്ല.ഞാനീപ്പറയുന്നത് 80 കളുടെ മധ്യകാലഘട്ടത്തിലെ കാര്യമാണ്( 1980 മുതൽ 92 വരെ ആയിരുന്നല്ലോ സഖാവ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നത്)

വളരെ അവിചാരിതമായിട്ടാണു അന്നൊരു നാൾ ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ താങ്കളെക്കുറിച്ച് ഒരു ലേഖനം കാണാനിടയായത്.വളരെ ശ്രദ്ധാപൂർവം അതു വായിച്ച ഞാൻ അത്ഭുതപ്പെട്ടുപോയി! ഞങ്ങളുടെ നാട്ടിലും ഇത്ര വലിയ ഒരു കമ്മ്യൂണിസ്റ്റുകാരൻ വന്നിരുന്നോ??കാരണം മറ്റൊന്നുമല്ല എന്റെ നാട്ടിൽ നിന്നു 10 കി.മീ മാത്രം ദൂരമുള്ള പൂഞ്ഞാറിലായിരുന്നുവത്രേ ,പുന്നപ്ര വയലാർ സമരകാലത്ത് പോലീസ് വേട്ടയാടിയപ്പോൾ താങ്കൾ ഒളിവിൽ ഇരുന്നത്.അതു മാത്രവുമല്ല പൂഞ്ഞാറിലെ വാലാനിയ്ക്കൽ കുടുംബത്തിൽ ഒളിവിൽ കഴിയുന്ന നാളൊരിക്കൽ ആറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ പോലീസിന്റെ ഒറ്റുകാർ മണത്തറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.അതു മാത്രമോ പൂഞ്ഞാറിൽ നിന്നു ഈരാറ്റു പേട്ട വരെ നടത്തി കൊണ്ടു പോവുകയും വഴിനീളെ മർദ്ദനം ഏൽ‌പ്പിയ്ക്കുയും ചെയ്തു.ഈരാറ്റു പേട്ട പോലീസ് സ്റ്റേഷനിലെ മർദ്ദനങ്ങൾക്കു ശേഷം പാലായിൽ എത്തിച്ച് അവിടെയും മർദ്ദനം തുടർന്നു.സഖാവിന്റെ കാലുകൾ രണ്ടും ജനലഴികൾ‌ക്കിടയിലൂടെ അടുത്ത മുറിയിലേയ്ക്കേടുത്തിട്ട് ബയണറ്റ് കൊണ്ട് കാൽ വെള്ളയിൽ സംഹാരം തുടർന്നു.അവസാനം കാൽ വെള്ളയിൽ ബയണറ്റ് കുത്തിക്കയറ്റി.ചോര ചീറ്റുത്തുടങ്ങി കുറെക്കഴിഞ്ഞപ്പോൾ സഖാവു ബോധ രഹിതനായി.എന്നിട്ടും മർദ്ദനം തുടർന്നു.മരിച്ചെന്നു കരുതി ജീപ്പിനു പുറകിൽ എടുത്തിട്ട് ഇന്നത്ത ഗവണ്മെന്റ് ആശുപതിയ്ക്കു സമീപമുള്ള പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു.പിന്നീടു വഴിയേ പോയ ആരോ ഞരക്കം കേട്ട് സഖാവിനെ ആശുപത്രിയിൽ എത്തിയ്ക്കുകയും തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടുകയും ചെയ്തു.ആ ബയണറ്റ് തുളഞ്ഞു കയറിയ പാട് ഇന്നും സഖാവിന്റെ കാൽ‌വെള്ളയിൽ ഉണ്ടെന്നും അന്ന് ആ പത്രത്തിൽ എഴുതിയിരുന്നു.നാല്പതുകളുടെ രണ്ടാം പാതിയിൽ നടന്ന ഈ സംഭവത്തിന്റെ വിവരണമാണു സഖാവിനെ തീവ്രമായി ഇഷ്ടപ്പെട്ടു തുടങ്ങാൻ ഒരു സ്കൂൾ വിദ്യാർത്ഥി മാത്രമായിരുന്ന എന്നെ പ്രേരിപ്പിച്ചത്.

ഇ.എം.എസ്, എ.കെ.ജി, നായനാർ എന്നിവരെപ്പറ്റി അന്നേ ചെറിയ ധാരണകൾ ഉണ്ടായിരുന്നെങ്കിലും വി.എസ് എന്ന മനുഷ്യൻ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത് അന്നു മുതലായിരുന്നു.അന്നു സഖാവ് അനുഭവിച്ച വേദന എന്തായിരിയ്ക്കും എന്ന് പലപ്പോളും മനസ്സിൽ സങ്കൽ‌പ്പിയ്ക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിനുശേഷം ഞങ്ങളുടെ നാട്ടിൽ പലരോടും താങ്കളെക്കുറിച്ച് ചോദിച്ചറിഞ്ഞിട്ടുണ്ട്.ഞാൻ പറഞ്ഞു വന്നത് ഇന്നിപ്പോൾ മാധ്യമ പുംഗവന്മാർ താങ്കളുടെ ജീവ ചരിത്രം എഴുതി താളുകൾ നിറയ്ക്കുന്നതിനും എത്രയോ മുൻപ് താങ്കളെപ്പറ്റി ഞാനൊക്കെ അറിഞ്ഞിരുന്നു.

ഇന്നിപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം സഖാവിനെ പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കി എന്ന വാർത്തയാണ്.സഖാവിനെ പ്പോലെ ഉന്നതനായ ഒരു നേതാവിനെ പുറത്താക്കണമെങ്കിൽ എന്തെങ്കിലും തക്കതായ കാരണം ഉണ്ടാകുമല്ലോ.അതിനെക്കുറിച്ച ഓർത്തപ്പോളാണു എന്റെ മനസ്സിലുണ്ടായ ചെറിയ വികാരങ്ങൾ സഖാവിനോട് പങ്ക് വയ്ക്കണമെന്ന് ആഗ്രഹിച്ചത്.

ചെറുപ്പത്തിൽ എങ്ങനെ താങ്കൾ എന്റെ ആരാധനാപാത്രമായി എന്നു ഞാൻ പറഞ്ഞല്ലോ.എന്നാൽ മുതിർന്നതിനു ശേഷം ഈ പ്രസ്ഥാനവുമായി കൂടുതൽ അടുക്കുകയും സ്നേഹിയ്ക്കുകയും ചെയ്തപ്പോൾ അന്നു എന്റെ മനസ്സിൽ വീരമുദ്ര പതിപ്പിച്ച താങ്കളുടെ മറ്റൊരു മുഖം കൂടി ഉണ്ടെന്ന് മനസ്സിലാക്കേണ്ടി വന്നു.ദു:ഖത്തോടെ ആണെങ്കിലും അത് എനിയ്ക്ക് സ്വീകരിക്കേണ്ടി വന്നു.

1964ൽ പാർട്ടിയുടെ നാഷണൽ കൌൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിട്ടും സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയിൽ എത്തിപ്പെടാൻ നീണ്ട 21 വർഷം താങ്കൾക്ക് കാത്തിരിക്കേണ്ടി വന്നു.1964-67കാലത്ത് “ചൈനീസ് ചാരന്മാർ “ എന്നാക്ഷേപിച്ച് പാർട്ടിനേതാക്കളെ ജയിലിൽ അടച്ചപ്പോൾ ജയിലിലായ സഖാവ്, അന്നു പാർട്ടി രൂപീകരണത്തിനു ശേഷം പ്രതിസന്ധി നേരിടുമ്പോൾ, രാജ്യസ്നേഹം പ്രകടിപ്പിയ്ക്കാനെന്ന പേരിൽ രാജ്യ രക്ഷാ ഫണ്ടിലേയ്ക് ഫണ്ട് , പട്ടാളക്കാർക്ക് രക്തദാനം എന്നീ ആശയങ്ങളുമായി ജയിലിനുള്ളിൽ പ്രവർത്തിച്ചു.ആയിരക്കണക്കിനു പാർട്ടി സഖാക്കളെ അന്യായമായ കുറ്റമാരോപിച്ച് സർക്കാർ ജയിലിൽ ഇട്ടിരിയ്ക്കുന്ന സമയത്തായിരുന്നു അതെന്ന് ഓർക്കണം. പാർട്ടി നിലപാടിനു വിരുദ്ധമായി നിലപാടെടുക്കുന്ന പ്രവണത അന്നേ താങ്കൾക്കുണ്ടായിരുന്നുവെന്നല്ലേ ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്?അന്നു അതിനു പാർട്ടി നടപടി മൂലം താങ്കൾ സെൻ‌ട്രൽ കമ്മിറ്റിയിൽ നിന്നും കൂപ്പുകുത്തി ബ്രാഞ്ച് കമ്മിറ്റിയിൽ എത്തി.

അതിനുശേഷം 1985 ലെ കൽ‌ക്കത്താ കോൺ‌ഗ്രസിൽ പോളിറ്റ് ബ്യൂറോയിൽ അംഗമായി സഖാവ്.അതു ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും പരമ്മോന്നതമായ സ്ഥാനമാണ്.ഏതൊരു കമ്മ്യൂണിസ്റ്റുകാരനും എത്തിപ്പെടാൻ ആഗ്രഹിക്കുന്ന സ്ഥാനം.എന്നാലോ?പിന്നിടിങ്ങോട്ടുള്ള ഓരോ പ്രധാന സംഭവങ്ങളിലും താങ്കൾ എന്തു നിലപാടാണു എടുത്തത്?

1991 ലെ തെരഞ്ഞെടുപ്പിൽ താങ്കൾ ജയിച്ചെങ്കിലും പാർട്ടി തോറ്റു.1992ൽ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ താങ്കൾക്ക് പകരം നായനാർ സെക്രട്ടറി ആയി.പിന്നീട് 1996ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ നായനാർ മത്സരിയ്ക്കാതിരിയ്ക്കുകയും താങ്കൾ മൽസരിക്കുകയും ചെയ്തു.അന്നു സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ മാരാരിക്കുളത്ത് അത്രയൊന്നും അറിയപ്പെടാത്ത ഒരു കോൺഗ്രസുകാരനോട് സഖാവ് പരാജയപ്പെട്ടു.അതിനെ തുടർന്ന് സഖാവ് സുശീലാ ഗോപാലനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാമെന്നു പോളിറ്റ് ബ്യൂ‍റോയും സെൻ‌ട്രൽ കമ്മിറ്റിയും കേരളാ സംസ്ഥാന കമ്മിറ്റിയ്ക് മാർഗ നിർദ്ദേശം നൽകി.ആ പോളിറ്റ് ബ്യൂറോയിൽ പങ്കെടുത്ത് അംഗീകരിച്ച താങ്കൾ കേരളത്തിൽ വന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നായനാരെ നിർദ്ദേശിച്ചു.സ്വാഭാവികമായും മലബാറിൽ നിന്നുള്ള നായനാർ തെരഞ്ഞെടുക്കപ്പെട്ടു.എന്തായിരുന്നു സുശീലാ ഗോപാലനെ എതിർക്കാൻ താങ്കളെ പ്രേരിപ്പിച്ച ചേതോ വികാരം? ഒരേ നാട്ടിൽ നിന്നു മറ്റൊരാൾ ഉയർന്ന് വരുമെന്നുള്ള ഭീതിയോ?അതോ മറ്റെന്തെങ്കിലുമോ?

അതിനുശേഷം താങ്കൾ പാർട്ടിയിൽ നടത്തിയ ഓരോ പരിപാടികളും ഒരു പോളിറ്റ് ബ്യൂറോ അംഗത്തിനു ചേർന്നതായിരുന്നുവോ?മാരാരിക്കുളത്ത് താങ്കൾ തോറ്റത് കാലുവാരൽ മൂലമാണോ? 1996 നു മുൻ‌പും അതിനു ശേഷവും അവിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ സി.പി എം നല്ല ഭൂ‍രിപക്ഷത്തോടെ വിജയിച്ചല്ലോ.അപ്പോൾ കാലുവാരൽ മൂലം മാത്രമല്ല താങ്കൾ തോൽ‌പ്പിക്കപ്പെട്ടത് എന്ന് ഉറപ്പാണ്.

പാലക്കാട് സമ്മേളനം കഴിഞ്ഞ് ദു:ഖിതനായി ഇറങ്ങി വരുന്ന സഖാവ് സി.കണ്ണന്റെ ദൈന്യതയാർന്ന മുഖം ചാനലുകൾ വീണ്ടും വീണ്ടും കാണിച്ചത് ഇന്നും ഓർമ്മ വരുന്നു.കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ദേശീയ നേതാക്കളടക്കം എത്ര പേരയാണു പാലക്കാട് സമ്മേളനത്തിൽ താങ്കൾ “വെട്ടി നിരത്തിയത്”?സി.കണ്ണനെപ്പോലെ, ഒരു യോഗീവര്യനെപ്പോലെ ജീവിതം നയിച്ച ത്യാഗിയായ കമ്മ്യൂണിസ്റ്റ് നേതാവിനെപ്പോലും തഴഞ്ഞ സഖാവിനു കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ ചരിത്രം എന്നെങ്കിലും മാപ്പു തരുമോ?അന്തരിച്ച സ: ഇ ബാലാനന്ദൻ തന്റെ ആത്മകഥയുടെ അവസാന അദ്ധ്യായത്തിൽ പറഞ്ഞ ഒരു വാചകം ഞാൻ ഓർക്കുന്നു.” പാലക്കാട് സമ്മേളനത്തിനു ശേഷം ഇ.എം.എസിനെ ചെന്നു കണ്ട് വി.എസുമായി ഇനി യോജിച്ച് പ്രവർത്തിയ്ക്കാൻ എനിയ്ക്കാവില്ല എന്ന് ഞാൻ അറിയിച്ചു “ എന്നതായിരുന്നു ആ വാചകം.ബാലാനന്ദനെപ്പോലെ മിതഭാഷിയായ ഒരാളെപ്പോലും പൊട്ടിത്തെറിപ്പിച്ച പാലക്കാടു സമ്മേളനം ഇങ്ങനെ അവസാനിക്കാൻ താങ്കളല്ലേ കാരണം?ആ സംഭവത്തെ തുടർന്നല്ലേ പാർട്ടിയിലെ സഖാക്കളോടു “വൈര്യ നിര്യാതന ബുദ്ധി”യോടെ പെരുമാറരുത് എന്ന് പറഞ്ഞ് പാർട്ടി താങ്കളെ ശാസിച്ചത്?

വടക്കേ മലബാറിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സമ്മുന്നതനായ നേതാവായിരുന്ന സ:ഒ ഭരതനെ താങ്കൾ മറന്നുവോ?ഉജ്ജ്വല നേതാവായിരുന്ന അദ്ദേഹത്തിനെ പാർട്ടിയിൽ നിന്നു പുറത്താക്കാനുള്ള ചുക്കാൻ പിടിച്ചത് താങ്കൾ അല്ലായിരുന്നുവോ? പാർട്ടിയിൽ നിന്നു വേദനയോടെ പുറത്തു പോയ ആ സഖാവിന്റെ ഓർമ്മകൾ എന്നെങ്കിലും താങ്കൾക്ക് മാപ്പ് തരുമോ?

മലപ്പുറം സമ്മേളനത്തിൽ താങ്കൾ എന്തിനായിരുന്നു 12 പേരെ മത്സരിപ്പിച്ചത്?

ഇതൊക്കെ ഞാൻ പറയുന്നത് തികഞ്ഞ വേദനയോടെയാണ്.അതി ധീരനായ ഒരു വിപ്ലവകാരിയായി എന്റെ മനസ്സിൽ കടന്നു കൂടിയ താങ്കൾ ഒരു കമ്മ്യൂണിസ്റ്റുകാരനു ചേരാത്ത രീതിയിൽ പ്രവർത്തിയ്ക്കുന്നത് ദു:ഖത്തൊടെ മാത്രമേ കണ്ടു നിൽക്കാനാവുന്നുള്ളൂ.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നേർവഴിയ്ക്ക് നയിച്ച് മാതൃക കാട്ടേണ്ട താങ്കൾ തന്നെ ഇന്നേ വരെയുള്ള വിഭാഗീയ പ്രവർത്തനങ്ങളുടെയെല്ലാം ഒരു ഭാഗത്ത് എന്നുമുണ്ടായിരുന്നു എന്ന സത്യം ഉൾക്കൊള്ളാൻ എന്നെപ്പോലെയുള്ളവർ എത്ര ബുദ്ധിമുട്ടി!

എന്തു പറ്റി സഖാവു വി.എസ് താങ്കൾക്ക്?എന്നു മുതലാണ് ഈ മാധ്യമങ്ങളും വലതു പക്ഷ രാഷ്ട്രീയക്കാരും താങ്കളെ പൊക്കിപ്പിടിക്കാൻ തുടങ്ങിയത്?അവരുടെ സ്നേഹം താങ്കളോടല്ല എന്ന് ഇനിയും മനസ്സിലായിട്ടില്ലേ?താങ്കൾ അവർക്കൊരു കരു മാത്രമാണ്.സന്ദീപ് ഉണ്ണികൃഷ്ണന്റെ പ്രശ്നത്തിൽ വെറും തെരുവു നായയെ തല്ലുന്നതു പോലെ ഇവരെല്ലാം കൂടി താങ്കളെ തെരുവിൽ അലക്കിയപ്പോൾ ആരായിരുന്നു താങ്കളുടെ രക്ഷയ്ക്കുണ്ടായിരുന്നത്?പറയാത്ത കാര്യം പറഞ്ഞു എന്നു വരുത്തി തീർത്തില്ലായിരുന്നോ ഇവരെല്ലാം കൂടി?

അധികാരമോഹവും സ്വാർത്ഥതയും താങ്കളുടെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.അതു മറച്ച് വച്ച ജനസമ്മിതി നേടാനുള്ള അടവുകളല്ലേ ഈ “ജനകീയ പ്രശ്നങ്ങളിലെ ഒറ്റയാൻ “പോരാട്ടങ്ങൾ?1996 നു മുൻ‌പ് എവിടെ ആയിരുന്നു ഈ “ഒറ്റയാൻ” പോരാട്ടങ്ങൾ?അന്നിവർക്ക് താങ്കൾ സ്റ്റാലിനിസ്റ്റും “വെട്ടി നിരത്തൽ” വിരുതനും ആയിരുന്നല്ലോ? അതൊക്കെ മറന്നോ താങ്കൾ?

എ.കെജി യും, ഇ.എം.എസും, നായനാരും ഒക്കെ ജനസ്സമ്മിതി നേടിയത് പാർട്ടിയുടെ അച്ചടക്കത്തിൽ പ്രവർത്തിച്ച് തന്നെയാണ്.താങ്കൾ‌ക്കെന്തു കൊണ്ട് അതു സാധിയ്ക്കുന്നില്ല? സ്വന്തം മന്ത്രി സഭയിലെ മന്ത്രിമാരെ എന്നെങ്കിലും പിന്തുണയ്ക്കാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ടോ?മാധ്യമപ്പടയുടെ പിന്തുണ കിട്ടാൻ എന്തു “ഞഞ്ഞാ പിഞ്ഞാ” വർത്തമാനവും പറയുന്ന അവസ്ഥയിലേയ്ക്ക് താങ്കൾ എങ്ങനെയാണ് അധ:പതിച്ചത് വി.എസ്?ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാൻ കഴിയും.ഒന്നും ദീർഘിപ്പിയ്ക്കുന്നില്ല ഞാൻ....

പാർട്ടിയ്ക്കു മുകളിൽ വളർന്നുവെന്ന് താങ്കൾ വിചാരിക്കുന്നുണ്ടാവും.നാളെ ഏതെങ്കിലും കാരണത്താൽ പാർട്ടിക്കു പുറത്തു പോയാൽ ഇവരിൽ എത്ര പേർ താങ്കളുടെ കൂടെ ഉണ്ടാവും?അന്നവർ താങ്കളെ ഉപയോഗം കഴിഞ്ഞ കരിമ്പിൻ ചണ്ടി പോലെ വലിച്ചെറിയും.

ഈ പാർട്ടിയ്ക്കു താങ്കളെ വേണം.താങ്കൾക്ക് ഈ പാർട്ടിയും വേണം.ഇതു താങ്കൾക്ക് അവസാനത്തെ അവസരമാണ്.ഇനിയൊരിയ്ക്കൽ കൂടി പാളിയാൽ, അച്ചടക്കം ലംഘിച്ച് താൻ പോരിമ കാണിച്ചാൽ ഒരു പക്ഷേ അനിവാര്യമായ ആ ദുരന്തം ഉണ്ടായേക്കാം.അന്നു ആരും കൂടെ ഉണ്ടാവില്ല.ഉണ്ടാകും എന്ന് പറയുന്ന ഈ “പൊതുജനം” പോലും.എന്നെപ്പോലെ അന്നും ഇന്നും താങ്കളെ ഇഷ്ടപ്പെടുന്ന അനേകർക്ക് അത് തീർച്ചയായും ഒരു ശുഭവാർത്ത ആകില്ല.പക്ഷേ അങ്ങനെ വന്നാൽ താങ്കളോടൊപ്പം നിൽ‌ക്കാൻ,പണ്ട് സഖാവിന്റെ വീരചരിതം സാകൂതം വായിച്ചറിഞ്ഞ ആ സ്കൂ‍ൾ വിദ്യാർത്ഥിയുടെ മനസ്സ് ഇന്നും കാത്തു സൂക്ഷിയ്ക്കുന്ന ഞാൻ ഉണ്ടാവില്ല..തീർച്ച.

അഭിവാദനങ്ങളോടെ,
താങ്കളെ സ്നേഹിയ്ക്കുന്ന ഒരു കുഞ്ഞു സഖാവ്.

55 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതു താങ്കൾക്ക് അവസാനത്തെ അവസരമാണ്.ഇനിയൊരിയ്ക്കൽ കൂടി പാളിയാൽ, അച്ചടക്കം ലംഘിച്ച് താൻ പോരിമ കാണിച്ചാൽ ഒരു പക്ഷേ അനിവാര്യമായ ആ ദുരന്തം ഉണ്ടായേക്കാം.അന്നു ആരും കൂടെ ഉണ്ടാവില്ല.ഉണ്ടാകും എന്ന് പറയുന്ന ഈ “പൊതുജനം” പോലും.എന്നെപ്പോലെ അന്നും ഇന്നും താങ്കളെ ഇഷ്ടപ്പെടുന്ന അനേകർക്ക് അത് തീർച്ചയായും ഒരു ശുഭവാർത്ത ആകില്ല.പക്ഷേ അങ്ങനെ വന്നാൽ താങ്കളോടൊപ്പം നിൽ‌ക്കാൻ,പണ്ട് സഖാവിന്റെ വീരചരിതം സാകൂതം വായിച്ചറിഞ്ഞ ആ സ്കൂ‍ൾ വിദ്യാർത്ഥിയുടെ മനസ്സ് ഇന്നും കാത്തു സൂക്ഷിയ്ക്കുന്ന ഞാൻ ഉണ്ടാവില്ല..തീർച്ച.

മുക്കുവന്‍ said...

while you are in rome, be a roman.. alley :)

I dont like that theory though. if party is kidnapped by few crooks, we should have every right to fight against it. he trying a few of it, isn;t that right?

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

സുനിലെ,
കൂടുതല്‍ ഒന്നും പറയാനില്ല.
ഒരു കാര്യം മാത്രം ഓര്‍മിപ്പിക്കുകയാണ്, പാര്‍ട്ടിക്ക് തെറ്റുപറ്റി എന്ന് ബോദ്ധ്യമായാല്‍ തെറ്റു തിരുത്തുന്നു എന്നൊരു പ്രസ്ഥാവന ഇറക്കി മുഖം രക്ഷിക്കാം.അതിനനുസരിച്ച് നമുക്ക് നിലപാടുകള്‍ മാറ്റാനാവില്ല,കാരണം ഞാനും താങ്കളും വ്യക്തികളാണ്, വ്യക്തിത്വമുള്ളവര്‍. ഇത്തരം വിഷയങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം പ്രതികരിക്കുകയാവും നന്നാവുക എന്നതിനാന്‍ കഥ നിശ്ശബ്ദം വീക്ഷിച്ചുകൊണ്ട് നില്‍ക്കുകയാണ് ഞാന്‍.

Calvin H said...

ഒപ്പ്.

Baiju Elikkattoor said...

ഒരു വ്യക്തിക്ക് തെറ്റ് പറ്റിയാല്‍ അച്ചടക്ക നടപടിയിലൂടെ അയാളെ പുറത്തു കളയാം. എന്നാല്‍ ഒരു പ്രസ്ഥാനത്തിന് തെറ്റ് പറ്റിയാല്‍ എന്ത് ചെയ്യണം?

ഒന്നുകില്‍ അച്യുതാനന്ദന്‍ മാത്രം അപരാധി, അല്ലെങ്കില്‍ അച്യുതാനന്ദന്‍ ഒഴികെ മറ്റെല്ലാവരും തെറ്റുകാര്‍ - ഈ കാഴ്ച്ചപ്പാടുകള്‍ മാത്രമാണ് ഇന്ന് എല്ലായിടത്തും.

പോസ്റ്റു വളരെ കൌശല പൂര്‍വ്വം അച്യുതാനന്ദനെ (അച്യുതാനന്ദന്‍ പുന്യവള്ളന്‍ ആണെന്ന് അഭിപ്രായമില്ല) മാത്രം പ്രതികൂട്ടില്‍ നിര്‍ത്തുന്നതിലൂടെ പാര്‍ട്ടിയുടെ ഔദ്യോകിക പക്ഷം എന്ന് പറയുന്നവര്‍ കാട്ടികൂട്ടുന്ന കൊള്ളരുതായ്മകള്‍ പരോക്ഷമായി ന്യായികരിക്കാന്‍ ശ്രമിച്ചത് അല്ലെങ്കില്‍ അത്തരം കാരിയങ്ങള്‍ സ്പര്‍ശിക്കാതെ വിട്ടത് സഹതാപം അര്‍ഹിക്കുന്നൂ! അച്യുതാനന്ദന്‍ മാത്രമാണൊ ഇന്ന് സി പി എമ്നെ ഗ്രസിച്ചിരിക്കുന്ന പ്രശ്നം? തൊഴിലാളി വര്‍ഗ്ഗ താല്പരയാങ്ങള്‍ക്ക് വേണ്ടി നില കൊള്ളേണ്ട പാര്‍ട്ടി അതിന്റെ അടിസ്ഥാന പ്രമനങള്‍ക്ക് വിരുദ്ധമായി ഭൌതീക സമ്പത്ത് വാരിക്കൂട്ടുന്നതിലും ഹോട്ടലും റിസോര്‍ട്ടും തീം പാര്‍ക്കും നിര്‍മ്മിക്കുന്നതില്‍ ആണ് കൂടുതല്‍ താല്‍പരൃം കാട്ടുന്നത്. അതുപോലെ, നേതാക്കള്‍ക്ക് പണച്ചാക്കുകളോട് ഇപ്പോള്‍ തോളുരുമി നടക്കാന്‍ യാതൊരു ഉളുപ്പും ഇല്ലതായിരിക്കുന്നൂ. സ്വന്തം മുഖ്യമന്ത്രിയെ തെറി പറയുന്ന ഒരു പുതു പണക്കാരനെ പരവതാനി വിരിച്ചു സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ ചാനലിനു എന്ത് ഉല്‍സാഹമായിരുന്നൂ!

മൃഗീയമായ ഭൂരിപക്ഷത്തിന്റെ തണലില്‍ ഒരു വിഭാഗം അച്ചടക്കത്തിന്റെ വാല്‍ ഇളക്കുന്നതും, സംഘടിത മതങ്ങള്‍ വിശ്വാസത്തിന്റെ ഓലപാമ്പ് കാട്ടി വിശ്വാസികളെ പേടിപ്പിക്കുന്നതും ഒരുപോലെയാണ്.

A Cunning Linguist said...

tracking

Unknown said...

the news we are hearing about CPM was never heard in the 80s or 90s. Now CPM is the party of Martins and Faris and Co. As VS rightly said, its the question of ideology.. and the normal people of Kerala wants the way VS is working now. They don't see any difference between the Congress and CPM bar VS...

Unknown said...

valachodikkappedunna charithram
palathavana vaayichaalum 'innu'
enna samasya poorippikkaanaavilla.
nammalu koyyum vayalellaam
nammudeyaakum ennu paadiya thozhilali
innu noki ninnu kooli vaangunna
muthalaaliyaayi,manninte makkal
innu bhoomiyil nilkkano aakaasathu
parakkano ennariyaathe samathwasundaralokam swapnathil
kandu sukhasushupthiyilum.
party valarthaanum paartyude aasthi
koottaanumaayirunno nammal votavakaasam viniyogichathu ?
kollaruthaaymakalkku kootu nilkkathayaal anabhimathanaakum
ennathu keezhvazhakkam !!!
nallathu ennathu aapekshikam..
namukku munne poyavar paranjuvacha
oru vaachakamundu,
"thammil bhedam thomman "
-geetha-

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇവിടിപ്പോള്‍ ആര് ശരി ആര് തെറ്റ് എന്ന് ഏതെല്ലാം പത്രങ്ങള്‍ വായിച്ചാലും ഏതെല്ലാം കാഴ്ചകള്‍ കണ്ടാലും തിരിച്ചറിയാന്‍ പറ്റാതായിരിക്കുന്നു. ഇതൊന്ന് കുട്ടിച്ചോറായി കാണാനാഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അതനുസ്സരിച്ച് തിരക്കഥ രചിക്കാന്‍ മാധ്യമങ്ങളും. ആ തിരക്കഥകള്‍ ശരിയാവും വിധം നിന്നു കൊടുക്കുന്ന വി എസ്, പിണറായി തുടങ്ങിയ നേതാക്കള്‍ അറിയുന്നുണ്ടാവുമോ ഇതിന്റെ ഭവിഷ്യത്ത്? സാ‍ധാരണ പാര്‍ട്ടിപ്രവര്‍ത്തകരേയും, അനുഭാവികളേയും മനം മടുപ്പിച്ച് നിഷ്ക്രിയരാക്കിയാല്‍ അതിന്റെ ദോഷം പാര്‍ട്ടിക്ക് മാത്രമല്ല. സമൂഹത്തിനും കൂടിയാണ്.

വി എസ് കൂടുതല്‍ പാര്‍ട്ടിയില്‍ നില്‍ക്കും തോറും ഇതിന്റെ ആക്കം കൂടുകയെ ഉള്ളു. ഒന്നുകില്‍ പാര്‍ട്ടി അച്ചടക്കം പാലിക്കുക. അല്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത് പോയി വി എസിനെ വിശ്വസിച്ച് നില്‍ക്കുന്നവര്‍ക്ക് നേതൃത്വം കൊടുക്കുക. അല്ലെങ്കില്‍ മനം മടുത്ത് ഒന്നിനും ഇല്ലാതെ പോകുന്ന പ്രവര്‍ത്തകരുടെ എണ്ണം കൂട്ടാം എന്നും പാര്‍ട്ടി എന്ന സംവിധാനത്തെ ഇല്ലാതാക്കാം എന്നും മാത്രമെ ഗുണമുള്ളു.
ഈ ചക്കളാത്തി പോരാട്ടങ്ങള്‍ കൊണ്ട് ജനത്തിനും നാടിനും എന്ത് ഗുണമെന്ന് ഒരുകാലത്ത് ജനകീയസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ ആലോചിക്കണം.
ഇന്ന് പാര്‍ട്ടി ജനങ്ങളോടൊപ്പമാണോ എന്നും ആലോചിക്കണം.

എന്റെ നാട്ടില്‍ ഭൂരിഭാഗം പേരും വി എസ് നെ അനുകൂലിച്ച് പുറത്താക്കപ്പെട്ടവരാണ്. അവര്‍ വി എസിനെ പുറത്താക്കിയപ്പോള്‍ പ്രകടനം നടത്തിയിരുന്നു. അതിന്റെ പേരില്‍ പോലീസ് കേസ്! അവരിന്നും പാര്‍ട്ടിയോടൊപ്പം തന്നെയാണ്. രണ്ട് ദിവസം മുമ്പ് ഔദ്യോഗിക വിഭാഗം പ്രകടനം നടത്തി. ഇവരെ കൈ വെട്ടും കാല്‍ വെട്ടും എന്ന് പറഞ്ഞ്. ഒരേപാര്‍ട്ടിയില്‍ ഉണ്ടായിരുന്ന, ഇപ്പോഴും ഉള്ള ആളുകള്‍ തമ്മിലാണിതെന്ന് ഓര്‍ക്കണം. ഇവരെന്താണുണ്ടാവുക? ഒന്നുകില്‍‍ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ചേരണം.(അത് സാധ്യത 99% ഇല്ല എന്നുറപ്പിക്കാം ഇനി തടി രക്ഷിക്കാന്‍ 1% ഓപ്ഷന്‍ തിരഞ്ഞെടുക്കുമോ? അറിയില്ല) അല്ലെങ്കില്‍ പൊതു പ്രവര്‍ത്തനവും രാഷ്ട്രീയവും വേണ്ട എന്ന് വെച്ച് സ്വന്തം കാര്യം നോക്കും. അതുകൊണ്ടെന്താ ദോഷം അല്ലെ?
ദോഷമില്ലേ? അവിടെ പാടം നികത്താന്‍ സകല നേതാക്കന്മാര്‍ക്കും (രാഷ്ട്രീയ ബേധമില്ല) കാശ് കൊടുത്ത് വന്നവരെ തടഞ്ഞ് നിര്‍ത്തിയത് ഇവരായിരുന്നു. ആ നാട്ടിലെന്ത് പ്രശ്നങ്ങള്‍ക്കും മുമ്പില്‍. അതൊക്കെ ഇല്ലാതാവുമ്പോള്‍ ഒരു നാടിന്റെ പ്രതികരണ ശേഷി തന്നെയാണ്, നന്മകള്‍ തന്നെയാണില്ലാതാവുന്നത്. അതു കൊണ്ടാര്‍ക്ക് എന്താ അല്ലെ? പ്രതികരണം റ്റിവി ഷോകളില്‍ മതിയല്ലോ.
ഷണ്ഡീകരിക്കപ്പെട്ട ഒരു സമൂഹം വാര്‍ത്തെടുക്കാന്‍ തന്നെയാണല്ലോ എല്ലാവരും കോപ്പ് കൂട്ടുന്നത്. അതിനു കുഴലൂതാന്‍ മാധ്യമങ്ങളും, അതിനൊത്ത് തുള്ളാന്‍ നേതാക്കളും.

സ: വി എസ്, താങ്കള്‍ താങ്കളെ വിശ്വസിച്ച് നില്‍ക്കുന്നവെരെ കൊലക്ക് കൊടുക്കരുത്.

സ: കാരാട്ട്, പാര്‍ട്ടിയുടെ പേര് മാറ്റൂ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന പേരിപ്പോള്‍ ഈ പാര്‍ട്ടിക്ക് ചേരില്ല.

“കമ്മ്യൂണിസ്റ്റ്കാരന്‍ നാറിയാല്‍ അവനേക്കാള്‍ വലിയ നാറി വേറെ ആരും ഉണ്ടാവില്ല” എന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണെന്ന് ഇപ്പൊള്‍ വരുന്ന നാറ്റം തെളിയിക്കുന്നു.

-എന്ന് പാര്‍ട്ടിക്കു വേണ്ടി കുറെ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചിട്ടുള്ള ഒരാള്‍.

Faizal Kondotty said...

അനില്‍@ബ്ലോഗ് പറയുന്നതില്‍ കാര്യമുണ്ട് ,
ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിലെ ശരി തെറ്റുകള്‍ വിശകലം ചെയ്യാറായിട്ടില്ല ;
ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനെപ്പറ്റി പാര്‍ട്ടിയില്‍ തലപ്പത്ത്‌ തന്നെ വലിയ ആശയ കുഴപ്പം നടക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് ..

ലാവ്‌ലിന്‍ വിചാരണ , വി സിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ , വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പുറത്തു വരാനിരിക്കുന്ന പൊതു ജനാഭിപ്രായം .. തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പുറത്തു വന്നതിനു ശേഷമേ ഈ കാര്യങ്ങളില്‍ , വി എസിന്റെയും പിണറായിയുടെയും രാഷ്ട്രീയ ഭാവി അടക്കം വിശകലം ചെയ്യാനാകൂ ..

വി.എസിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റി എന്ന് ബോധ്യമായാല്‍ തിരുത്താവുന്നതെ ഉള്ളൂ ,
പക്ഷെ ഒരു കാര്യം തള്ളികളയാന്‍ ആവില്ല , കേരളത്തിലെ ഇടതു പക്ഷത്തിന്റെ പ്രതിച്ഛായ ക്കും കെട്ടുറപ്പിനും മങ്ങല്‍ എല്പിച്ചതിന്റെയും തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെയും വലിയ ഒരു ഉത്തരവാദിത്വം പിണറായി വിജയനില്‍ തന്നെയാണ് വന്നു ചേരുന്നത് .പിണറായി വിജയന്‍റെ നേതൃ പരമായ പരാജയം തന്നെയാണിത് .


പോസ്ടുടമേ ,

പിണറായി തെറ്റുകാരന്‍ അല്ല എന്ന് തെളിയിക്കപ്പെടുകില്‍ മാത്രമേ വി എസ് എന്തെങ്കിലും തെറ്റ് ചെയ്തതായി വിലയിരുത്താന്‍ ആവൂ .. മറിച്ചാണെങ്കില്‍ ഒരു വി എസ് എങ്കിലും ഉണ്ടായല്ലോ സത്യത്തിനു വേണ്ടി നില കൊള്ളാന്‍ എന്നേ പൊതു ജനവും പാര്‍ട്ടി പ്രവര്‍ത്തകരും കരുതൂ

മലപ്പുറത്ത്‌ ലീഗിനെ തകര്‍ക്കുക എന്ന ഒരൊറ്റ അജണ്ട മാത്രം വച്ച് മദനിയെപ്പോലെ നെഗറ്റീവ് പാരമ്പര്യവും , നല്ലതല്ലാത്ത ഇമേജും ഉള്ള ഒരാളുടെ കൂടെ വേദി പങ്കിടുക തുടങ്ങിയ വിഷയത്തില്‍ വി. എസിന്റെ നിലപാടുകള്‍ ആണ് ശരി എന്ന് വൈകാതെ തെളിഞ്ഞില്ലേ ? ...ഇത്തരം അപക്വമായ തീരുമാനങ്ങള്‍ , മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പോലെ ബഹുജന അടിത്തറയുള്ള ഒരു പാര്‍ടിയുടെ നേതൃത്വം എടുത്തപ്പോള്‍ അതിനെതിരെ പറയാന്‍ ഒരു വി എസ് എങ്കിലും ഉണ്ടല്ലോ എന്ന് ആശ്വസിച്ചവര്‍ ധാരാളം ഉണ്ട് .

ഇപ്പോ ഇ.പി ജയരാജന്‍ തുടങ്ങിയ മൈക്ക് കിട്ടിയാല്‍ എന്തും വിളിച്ചു പറയുന്ന ആളുകള്‍ സി പി എമ്മിന്റെ spokeman ആയി വരുന്നത് കാണുമ്പോള്‍ ഇത്ര "ക്കഥ" പതിച്ചോ ബഹു ജന പാര്‍ടി എന്ന് തോന്നിപ്പോകുന്നു ( ഉമ്മന്‍ ചാണ്ടിയുടെ മുഖം വൃത്തി കെട്ടതാണെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ ജയരാജന്‍ ) ..

ജനങ്ങള്‍ ഇപ്പോഴും വി എസില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട് എന്നാണു എനിക്ക് തോന്നുന്നത് ..പിണറായിയെയും കൂടെയുള്ള സ്തുതി പാടക സംഘത്തിലും പ്രതീക്ഷ നഷ്ട്ടപ്പെടുമ്പോള്‍ തന്നെ . ചെറിയ വീഴ്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തി വി എസ് മുന്നേറും എന്ന് തന്നെയാണ് ആ പ്രതീക്ഷയുടെ അര്‍ഥം ..

അദ്ദേഹം പറഞ്ഞതായിരുന്നു കാര്യം എന്ന് സമീപ ഭാവിയില്‍ തെളിയും എന്ന് തന്നെ കരുതട്ടെ ..പക്ഷെ അന്ന് തെറ്റ് തിരുത്താന്‍ ഉപജാപക സംഘം കുളം തോണ്ടിയ ഈ പാര്ട്ടിയുണ്ടാകുമോ ?

Unknown said...

എന്‍റെ സുനിലേ,

എന്തൊക്കെ വിവരക്കേടാണ്
താന്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്?
അറിയുന്ന പണി എടുക്കുന്നതല്ലേ നല്ലത്?
അല്ലെങ്കില്‍ ഇതൊക്കെ തന്‍റെ ഡയറിയില്‍
എഴുതി ഒറ്റയ്ക്ക് വായിക്കുക.
മറ്റുള്ളവരെ ബോര്‍ അടിപ്പിക്കാതെ.

monutty said...

very good post ellam sathyamane

Unknown said...

ente krishna, kazhinja divasangalil deshabhimani vayickatha vishamam marikkitti. rakthadanam enna mahathaya karmam rashtreeyavalkarikkan partikku kazhinjathine ninakku engane nyayeekarikkan kazhiyunnu. chenkodiyude nirathodenkilum koorullavaravande nammal

Patchikutty said...

സുനിലേ വി ഏസ് തെറ്റുകാരനല്ല എന്നൊന്നും പറയുന്നില്ല എങ്കിലും ഈ പോസ്ടിനോട് പൂര്‍ണമായും യോജിക്കാന്‍ ആവുന്നില്ലല്ലോ. എന്നാലും ചില പുതിയ അറിവുകള്‍ ഒപ്പം ചിന്ന ഭിന്നമായി പല കാലങ്ങളില്‍ വായിച്ചവ ഒക്കെ കൂട്ടി തുന്നാനും പുതിയ കുപ്പായം ഇടുവിച്ചു നോക്കാനും കാരണമായി കേട്ടോ.

ജിജ സുബ്രഹ്മണ്യൻ said...

വായിച്ചു.വി എസിനെ എന്നും ഇഷ്ടപ്പെടുന്ന ഒരാളാണു ഞാൻ.ഇപ്പോഴും ഇഷ്ടപ്പെടുന്നു.

manoj said...

പ്രിയ സുനില്‍,

അച്യുതാനന്ദനെ ഏറെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ ഇതാണോ സ്നേഹം എന്നു പറയുന്നത്. സ്നേഹം ഒരാളെ അന്ധനാക്കും എന്നു ഞാന്‍ കേട്ടിട്ടുണ്ട്. അവരുടെ നന്മകള്‍ മാത്രമേ സ്നേഹത്തിനു കാണാന്‍ കഴിയൂ. ഹോ.. എനിക്ക് തെറ്റുപറ്റി. സ്നേഹം എന്നത് ശരിതെറ്റുകളെ കാണാതിരിക്കല്‍ ആയിക്കാണരുത് അല്ലേ..? ഞാന്‍ സമ്മതിച്ചു.

ഞാന്‍ ചെറുപ്പം മുതല്‍ വി.എസിനെ സ്നേഹിച്ച ഒരാളല്ല. എന്തിനു ഇ.എം.എസിനെ ഈയലുപോലെ പറപ്പിക്കും എന്ന് മുദ്രാവാക്യം മുഴക്കിയ കെ.എസ്.യുക്കാരനും ആയിരുന്നു. രാജീവ് ഗാന്ധിയുടെ സുന്ദരമായ മുഖമാണു എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.

കോളേജ് ജീവിതത്തിലാണു ഞാന്‍ കമ്മ്യൂണിസത്തെ കൂടുതല്‍ അടുത്തറിഞ്ഞതും വിപ്ലവകാരികളെക്കുറിച്ച് ആവേശത്തോടെ വായിച്ചതും . സത്യം പറയാല്ലോ അപ്പോഴൊന്നും ഒരിക്കലും എന്റെ മനസ്സിലേക്ക് ഈ അച്യുതാനന്ദനോ , നായനാരോ, ഇ എം.എസോ വന്നിരുന്നില്ല. കാരണം നായനാര്‍ വളിച്ച ഫലിതങ്ങള്‍ക്കും വെളുത്ത നായ്ക്കുട്ടികള്‍ക്കും ഫൗണ്ടന്‍ പേനക്കും അപ്പുറം പോകാത്തൊരു കാപട്യക്കാരന്‍ എന്നാണു തോന്നിയത്. ഇ .എം.എസ് പരിപൂര്‍ണ്ണ വിപ്ലവകാരിയെന്നും എനിക്ക് തോന്നിയിരുന്നില്ല. ഒരു വാലുപോലും ഉപേക്ഷിക്കാന്‍ കഴിയാത്തൊരാള്‍ എന്നാണു ഞാന്‍ വിചാരിച്ചിരുന്നത്. എന്നെ ആകര്‍‍ക്ഷിച്ചത്, ഗൗരിയമ്മയും, ഏ.കെ.ജിയും ആയിരുന്നു. (നിര്‍ഭാഗ്യവശാല്‍ അപ്പോള്‍ എ.കെ.ജി ഈ ലോകം വിട്ടുപോയിരുന്നു.)

വ്യക്തിപൂജക്കും അപ്പുറം കമ്മ്യൂണിസത്തിന്റെ മനം മയക്കുന്ന മായിക സ്വപനത്തില്‍ മയങ്ങിക്കിടക്കുകയായിരുന്നു ഞാന്‍. മാനുഷികതയും പ്രകൃതിസ്നേഹവും കമ്മ്യൂണിസത്തിന്റെ തായ്‌വേരെന്നു തിരിച്ചറിഞ്ഞ് അതിനെ ഏകാഗ്രമായ് ധ്യാനിക്കുകയായിരുന്നെന്നും പറയാം. അല്പമെങ്കിലും അതിന്റെ ചൈതന്യം എന്നിലും നിറയണേ എന്ന്.

അന്നൊക്കെ അച്യുതാനന്ദനോട് എനിക്ക് വെറുപ്പായിരുന്നു. മസിലു പിടിച്ചുള്ള നടത്തവും. സ്വഭാവത്തിലെ കാര്‍ക്കശ്യവും.ആരെയും വെറുപ്പിക്കുന്ന പ്രത്യേക ഈണത്തിലുള്ള പ്രസംഗവും. വെട്ടിനിരത്തല്‍ പോലെയുള്ള സംഭവങ്ങളില്‍ മുന്നില്‍ നിന്നുകൊണ്ട് പാര്‍ട്ടി ഉത്തരവുകള്‍ മുന്‍പിന്‍ നോക്കാതെ നടപ്പിലാക്കുന്നൊരു ആരാച്ചാര്‍ ആയിരുന്നു എനിക്ക് വി.എസ്. മൂരാച്ചിത്തരത്തിന്റെ ആള്‍ രൂപം. അഹന്തയുടെയും താന്‍‌പോരിമയുടേയും ഒരു കിരാത ജന്മം..!

എന്നാല്‍ ഞാന്‍ അച്യുതാനന്ദനെ ശ്രദ്ധിച്ചു തുടങ്ങിയത്. അദ്ദേഹം ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും അദ്ദെഹം തോല്‍ക്കുമ്പോള്‍ പാര്‍ട്ടി ജയിക്കുകയും ചെയ്യുന്ന രസകരമായ സംഭവത്തിലൂടെയായിരുന്നു. സൂക്ഷമായ് ഒന്നു ചികഞ്ഞപ്പോള്‍, ഞെട്ടിപ്പോയ്, കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നത്, എത്രമാത്രം നെറികേടുകള്‍ ആ മനുഷ്യനോട് ചെയ്യ്‌തുവെന്നോര്‍ത്ത്. (ഒരു പക്ഷേ, അതൊക്കെ എന്റെ തോന്നലുകള്‍ മാത്രമാകാം..)

അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്താണു എനിക്ക് അദ്ദേഹത്തോട് ആദരവ് തോന്നിയത്. കാടും മലയും കടന്നു ചെന്ന് പ്രകൃതിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍, ( ആ യാത്ര അത്ര സുഖകരമൊന്നുമല്ലായിരുന്നു. കേരളത്തിലെ റോഡിലൂടെ വാഹനത്തില്‍ ജാഥ നടത്തുന്നതുപോലെ.)
കേരളത്തിലെ ജനകീയ പ്രശ്നങ്ങളില്‍ അദ്ദെഹം മുന്നണിപ്പോരാളിയായിരുന്നു. ( എന്തുകൊണ്ട് പാര്‍ട്ടി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പിന്നില്‍ പോയെന്നു ആലോചിച്ച് ഞാന്‍ അല്‍ഭുതപ്പെട്ടിട്ടുണ്ട്.) കേരളത്തിലെ സ്ത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകളോടെ വി.എസ് എത്തിയപ്പോള്‍, സ്ത്രീ ശക്തി ആദ്യമായ് ഒരു നേതാവിനെ കേരളത്തില്‍ ഏ.കെ.ജിക്കു ശേഷം സ്നേഹീക്കുകയായിരുന്നു...

ശരിയാണു പിന്നീട് ശക്തമായ ആരാധനയായിരുന്നു എനിക്ക് സഖാവിനോട്. നിറയെ നന്മകള്‍ പൂത്തു നില്‍ക്കുന്നൊരു മനുഷ്യനോട് , ഹൃദയം കൊണ്ട് നന്ദി രേഖപ്പെടുത്തുകയായിരുന്നു..
(തുടരും )

manoj said...

പാര്‍ട്ടിയായിരുന്നു ഇത്തരം സമരങ്ങളില്‍ മുന്നിലേക്ക് വരേണ്ടിയിരുന്നത്.. കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗത്തിനൊപ്പം നിന്ന് ജനകീയ സമരങ്ങളില്‍ പങ്കാളിയാവേണ്ടിയിരുന്നത്. വി.എസ് കാണിച്ചു തന്ന കമ്മ്യൂണിസ്റ്റ് ആര്‍ജ്ജവം ഓരോ സഖാവും പുലര്‍ത്തണമായിരുന്നു. എങ്കില്‍ നമുക്ക് ആശ്വസിക്കാനും വിശ്വസിക്കാനും ഒരുപാട് സഖാക്കളുള്ളോരു മഹാ പ്രസ്ഥാനമായി ഇതു മാറുമായിരുന്നു.

എന്നാല്‍ പാര്‍ട്ടി, നന്മകളെ വേരോടെ അറുത്തുകളയുന്നതാണു സഖാവായിരിക്കാന്‍ യോഗ്യത എന്നും അഴിമതിയും ഗുണ്ടാപ്പണിയും ചെയ്യുന്നവനേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളെന്നും പറഞ്ഞ് നിരന്തരം ജനങ്ങളെയും ഒരു വിഭാഗം സഖാക്കളെയും പീഡിപ്പിക്കമ്പോള്‍..........

എന്റെ പ്രിയ കൂട്ടുകാരാ ...........

ചാഞ്ഞു പോകും.... മനുഷ്യ മനസ്സെന്ന മരക്കൊമ്പ്....... കാരണം ജലമുള്ളിടത്തേക്ക് മരശിഖരങ്ങല്‍ക്ക് ചാഞ്ഞല്ലേ പറ്റൂ.... ഒരുപാടു കാലം വറ്റിവരണ്ട മനസ്സുമായ് വെന്തുരുകിയ കേരള ജനമനസ്സുകള്‍, കാരുണ്യജലവുമായ് വി.എസിനെ കണ്ടപ്പോള്‍, അങ്ങോട്ടേക്ക് തഴച്ചു വളര്‍ന്നതാണു, ഇന്നു എന്റെ കൂട്ടുകാരന്‍ തെറ്റിദ്ധരിക്കുന്ന ഈ ജനപിന്തുണ.......

അത് പാര്‍ട്ടി വി.എസിനെ പുറത്താക്കിയാലും മാറില്ല. കാരണം എല്ലാ മനസ്സുകളില്‍ നിന്നും സ്നേഹവും ആര്‍ദ്രതയും വറ്റിപ്പോയിട്ടില്ല......

നന്ദി.....

താങ്കള്‍ വി.എസിനെക്കുറിച്ച് ഇങ്ങനെ എഴുതിയതിന്, അതുകൊണ്ടാണല്ലോ ചുട്ടുപഴുത്ത എന്റെ മനസ്സിനു ഇങ്ങനെ ചിലതു കുറിക്കാന്‍ കഴിഞ്ഞത്.....

നമസ്ക്കാരം..!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ പോസ്റ്റ് വായിച്ച എല്ലാവർക്കും നന്ദി.
ഇതിൽ പ്രതികരിച്ച

മുക്കുവൻ
അനിൽ@ബ്ലോഗ്
കാൽ‌വിൻ
ശ്രീ
ബൈജു എലിക്കാട്ടൂർ
ഞാൻ,
ധനുഷ്
ഗീത
രാമചന്ദ്രൻ വെട്ടിക്കാട്
ഫൈസൽ കൊണ്ടോട്ടി
പ്രദീപ്
നരിക്കുന്നൻ
ലാലി
പാച്ചിക്കുട്ടി
കാന്താരിക്കുട്ടി
മനോജ്
തുടങ്ങിയവർക്ക് ഏറെ നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബൈജു,രാമചന്ദ്രൻ, ഫൈസൽ,ലാലി,പാച്ചിക്കുട്ടി, മനോജ്,ഗീത എന്നിവർക്കുള്ള പൊതുവായ മറുപടി:

ഈ പോസ്റ്റിൽ പാർട്ടിയുടെ ശരി തെറ്റുകളെക്കുറിച്ചുള്ള ഒരു ആശയം അല്ല ഞാൻ എഴുതിയിരിയ്ക്കുന്നത്.വി.എസ് എന്നതല മുതിർന്ന നേതാവിന്റെ വിഗ്രഹങ്ങളുടെ കൂട്ടത്തിൽ നിന്നും മാറ്റി ഒരു പച്ച മനുഷ്യനായി കാണാനുള്ള ശ്രമം മാത്രമാണ്.വി.എസ് എന്ന നേതാവ് എന്റെ ചെറുപ്പം മുതൽ എന്നിൽ എന്തു സ്വാധീനമാണു ചെലുത്തിയത് എന്ന് ഞാൻ ആദ്യം തന്നെ ഇതിൽ പറഞ്ഞു കഴിഞ്ഞു.പിന്നെ എവിടെയാണു പാളിയത്? ഇതു ആദ്യമല്ല അദ്ദേഹം പാർട്ടിയുടെ നടപടികൾക്ക് വിധേയനാവുന്നത്.നിങ്ങളിൽ പലരും അധിക്ഷേപിയ്ക്കുന്ന “പിണറായിയും കൂട്ടരും”നേതൃത്വത്തിൽ വരുന്നതിനും എത്രയോ മുൻപ് 1967 ൽ തന്നെ അദ്ദേഹം സെൻ‌ട്രൽ കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്തപ്പെട്ട് ബ്രാഞ്ച് കമ്മിട്ടിയിൽ വരെ വന്നിരിയ്ക്കുന്നു.പി.ബി മെമ്പർ ആകാൻ 21 വർഷത്തെ കാത്തിരിപ്പ്.1990 കളിൽ വീണ്ടും പാർട്ടിയുടെ താക്കീത്, ശാസന, സസ്‌പെൻഷൻ.

അപ്പോൾ അന്നുമുതൽ ഇന്നുവരെ പാർട്ടിയിൽ ഉള്ള ബാക്കി എല്ലാവരും തെറ്റുകാരും, വി.എസ് മാത്രം ശരിയുടെ ഭാഗത്തും എന്നാണൊ? എ.കെജിയും, ഇ.എം.എസും, ബാലാനന്ദനും,സുന്ദരയ്യയും,സി.എച്ച് കണാരനും,സൂർജിത്തും തുടങ്ങി ഇപ്പോൾ എല്ലാവരും പൊക്കി പറയുന്ന മഹാരഥന്മാരും ത്യാഗികളും ജീവിച്ചിരിയ്ക്കുന്ന കാലഘട്ടത്തിലും പല തവണ ( ഒന്നല്ല) പാർട്ടി നടപടികൾക്ക് വി,എസ് വിധേയനാകേണ്ടി വന്നിട്ടുണ്ട് എന്ന് അറിയുമ്പോളാണു ഒരു ആത്മ പരിശോധന അദ്ദേഹം നടത്തണം എന്ന് ഞാൻ പറയുന്നത്.ഒരാൾ മാത്രം എല്ലാക്കാലത്തേയ്ക്കും ശരി എന്നൊരു അവസ്ഥ ഇല്ലല്ലോ.അതു പരിശോധിയ്ക്കപ്പെടേണ്ടത് തന്നെ.അതു,വി,എസിനെ പലരും “കടും‌പിടുത്തക്കാരൻ “ എന്നും “വെട്ടി നിരത്തലുകാരൻ” എന്നും ആക്ഷേപിച്ചപ്പോളും അദ്ദേഹത്തെ സ്നേഹിച്ക്ജിരുന്ന ഒരു മനസ്സിന്റെ സന്ദേഹമായി കണ്ടാൽ മതി.

ഇന്നിപ്പോൾ വി.എസിനെ പുകമറയാക്കി നിർത്തി പാർട്ടിക്കെതിരെ ആക്ഷേപം ചൊരിയാൻ മാത്രം എല്ലാ പാർട്ടി വിരുദ്ധരും ശ്രമിക്കുന്നു.അവരുടെ ആ ശ്രമത്തിൽ ഇല്ലാതായി പോകുന്നത് വി,എസ് എന്നൊരു മഹാനായ കമ്മ്യൂണിസ്റ്റാണു എന്നത് കാലം തെളിയിക്കും.

ഫൈസൽ-- താങ്കൾ പി.ഡി.പിയുടെ കാര്യം പറഞ്ഞു.അതിനെ പറ്റി പാർട്ടി ചർച്ച ചെയ്യട്ടെ.പക്ഷേ ഇതിലെ ഇരട്ടത്താപ്പ് നോക്കൂ..2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പി.ഡി.പി പിന്തുണ ഇടതു മുന്നണിയ്ക്കും സി.പി.എമ്മിനും ആയിരുന്നു.അന്നാകട്ടെ മ്‌അദനി കോയമ്പത്തൂർ ജയിലിലും ആയിരുന്നു.അത്തവണ ആ പിന്തുണ സ്വീകരിച്ച് ജയിച്ച് മുഖ്യമന്ത്രി ആകാൻ വി.എസിനു ഒരു മടിയും ഉണ്ടായിരുന്നില്ല.ഇത്തവണ മ്‌അദനി കുറ്റ വിമുക്തമാവുകയും,ഇനി ഒരിയ്കലും തീവ്ര വാദത്തിലേയ്ക്കു പോവുകയുമില്ലെന്നു പരസ്യമായി പറഞ്ഞിട്ടും പി.ഡി.പി പിന്തുണ വലിയ വിഷയമായി അദ്ദേഹം തന്നെ ഉയർത്തിക്കൊണ്ടു വന്നു പരോക്ഷമായി.ഇത്തരം ഇരട്ട നിലപാടുകളാണു വി,എസിന്റെ ജീവിതത്തിൽ എന്നും.അതാണു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വീഴ്ചയും.

രാമചന്ദ്രൻ വെട്ടിക്കാട്ട്- താങ്കളുടെ ചില ആശങ്കകൾ ഞാനും പങ്കു വയ്ക്കുന്നു.നന്ദി.

ധനുഷ്-- മാർട്ടിന്റേയും ഫാരിസിന്റേയും എന്ന് പറയുമ്പോൾ അവർക്കെന്ത് വഴി വിട്ട സഹായമാണു പാർട്ടി നൽ‌കിയതെന്നും പറയണം.കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ ശിലാ സ്ഥാപനം നിരവഹിച്ചത് ഫാരിസ് ആണ്.ദീപിക പത്രം നടത്തിയത് ഫാരീസ് ആണ്.ഈ ചോദ്യം കേരളത്തിലെ ക്രൈസ്തവ സഭയോടു ചോദിയ്ക്കാൻ ഇന്നാട്ടിൽ എത്ര പേർക്ക് ധൈര്യം ഉണ്ട്?

ബൈജൂ-- റിസോർട്ട് എവിടെ എന്നെനിയ്ക്കറിയില്ല.വാട്ടർ തീം പാർക്ക് പാർട്ടി നടത്തുന്നില്ല.കേരളത്തിലെ നിയമ വ്യവസ്ഥകൾക്ക് വിധേയമായി പ്രവർത്തിയ്ക്കുന്ന രജിസ്റ്റർ ചെയ്ത സഹകരണ സംഘം ആണൂ അതു നടത്തുന്നത്.അത്തരം ഒരു സഹകരണ സംഘം ആണു ദിനേശ് ബീഡി തുടങ്ങിയതും.തലശ്ശേരിയിലെ നായനാർ സ്മാരകാ‍ശുപത്രിയും, എറണാകുളത്തെ എ,പി വർക്കി സ്മാരക സഹകരണ ആശുപതിയുമെല്ലാം ഇത്തരം സ്ഥാപനങ്ങൾ ആണ്.അവയിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടെങ്കിൽ അതു പരിഹരിയ്ക്കാൻ വ്യവസ്ഥാപിത മാർഗ്ഗങ്ങളും ഉണ്ട്.

മനോജ്: തന്റെ നീണ്ട കമന്റ്കണ്ടു.പുതിയതായി അതിൽ ഒന്നും കണ്ടില്ല.കെ.എസ് യുക്കാരുടെ വ്യക്തിപൂജാ പാരമ്പര്യം എസ്.എഫ്.ഐയിൽ വന്നപ്പോളും തുടരാൻ ശ്രമിച്ചു, അതിപ്പോളും തുടരുന്നു എന്നു മാത്രമേ മനസ്സിലായുള്ളൂ..പാർട്ടിയുമായി ബന്ധപ്പെട്ടപ്പോൾ തന്നെ ഓരോ നേതാക്കളേയും വ്യക്തിപരമായി കണ്ടു ആരാധിയ്ക്കുകയോ നിന്ദിയ്ക്കുകയോ ചെയ്ത ഒരാൾ എന്ന് മാത്രമേ ആ നീണ്ട കമന്റിൽ നിന്നു മനസ്സിലാകുന്നുള്ളു...വീക്ഷണം വ്യക്തിപൂജയിൽ ആകുമ്പോൾ അതിനു യാ‍ഥാർത്ഥ്യങ്ങളെ കാണാൻ കഴിയില്ല.

എല്ലാവർക്കും നന്ദി ഒരിയ്ക്കൽ കൂടി!

Kvartha Test said...

പണ്ട് പാര്‍ട്ടി രക്തം കൊടുക്കരുത്‌ എന്നു പറഞ്ഞപ്പോള്‍ വീയെസ്സിനു അത് മനസ്സിലായില്ല, അങ്ങേരു രക്തം കൊടുത്തു, അങ്ങേരെ braanchileykku തരംതാഴ്ത്തി. അന്ന് വീയെസ്സിനെപ്പോലെ ഒരു മുന്‍നിര നേതാവിനുപോലും മനസ്സിലാക്കാന്‍ പറ്റാത്ത രാഷ്ട്രീയപരമായ നേരിടല്‍ ആയിരുന്നു.

അത് തന്നെയല്ലേ ലാവലിന്‍ കാര്യത്തിലും പറ്റിയത്. വീയെസ്സിനും മനസ്സിലാവുന്നില്ല, ഇവിടത്തെ സാധാരണക്കാരായ അണികള്‍ക്കും മനസ്സിലാവുന്നില്ല. പാര്‍ട്ടി ക്ലാസ്സുകള്‍ നടത്തിയിട്ടും അണികള്‍ക്കൊന്നും മനസ്സിലായില്ല. അവരൊന്നും വലിയ ചിന്തകരും അല്ല, ബുദ്ധിജീവികളും അല്ല; അന്നന്ന് ജോലി ചെയ്തു ജീവിക്കുന്ന വെറും സാധാരണക്കാര്‍.

സാധാരണക്കാരായ അണികള്‍ക്കും സാധാരണക്കാരനായ ഒരു തലമുതിര്‍ന്ന നേതാവിനും മനസ്സിലാക്കാത്ത അസാധാരണ തീരുമാനമെടുക്കുന്ന സാധാരണക്കാരന്‍റെ പാര്‍ട്ടി എന്ന് ഇപ്പോള്‍ വിശേഷിപ്പിക്കാം എന്നു തോന്നുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇവിടെ ആരാണ് തെറ്റ് ആരാണ് ശരി എന്നതല്ല, നിങ്ങള്‍ക്ക് വ്യ്ക്തികളാണോ അതോ പ്രസ്ഥാനമാണോ വലുത് എന്നതാണ്. പണ്ടില്ലാത്ത പോലെ വിഗ്രഹവല്‍ക്കരിക്കപ്പെടുന്ന നേതാക്കളും അവരെ അന്ധമായി വിശ്വസിക്കുന്ന അണികളും കൂടി വരുന്നു എന്നതാണ് പ്രശ്നം. ഇന്ന് പാര്‍ട്ടിയില്‍ ആദര്‍ശവും ജനസേവനവും കൈമുതലായ നേതാക്കന്മാരുടെ എണ്ണം കുറവ് തന്നെയണ്. ഇവിടെ വി എസ് , പിണറായി എന്നതല്ല, കാതലായ പ്രശ്നം.
താഴെ തലം തൊട്ട് മുകളില്‍ വരെ സ്വന്തം താല്പര്യം സംരക്ഷിക്കുന്ന നേതാക്കന്മാരും അവര്‍ക്ക് ചുറ്റും അവരുണ്ടാക്കി വെക്കുന്ന അനുയായി വൃന്ദങ്ങളും ആണ്. അതാത് കമ്മറ്റികളില്‍ ഇവരുടെ കൊള്ളരുതായ്മകളെ (അച്ചടക്കതിന്റേയും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെയും പരിധിയില്‍ നിന്ന്) ചോദ്യം ചെയ്യുന്നവരെ വിഭാഗീയതക്കാരെന്നും വി എസ് അനുയായികള്‍ എന്നും മുദ്രകുത്തി ഒതുക്കുകയോ പുറത്താക്കുകയോ ചെയ്യുന്നു. കൊള്ളരുതായ്മകള്‍ ചെയ്യുന്നവരും അവരോട് ചേര്‍ന്ന് നില്‍ക്കുന്നവരും ഔദ്യോഗിക വിഭാഗമായും പിണറായി വിഭാഗമായി അറിയപ്പെടുകയും ചെയ്യുന്നു. പുറത്താക്കപ്പെടുന്നവര്‍/ഒതുക്കപ്പെടുന്നവര്‍ വി എസി നെ ആശ്വാസ കേന്ദ്രമായി കാണുന്നു.
അടിസ്ഥാനപരമായി പാര്‍ട്ടി ജനങ്ങളില്‍ നിന്നും ജനകീയ പ്രശ്നങ്ങളില്‍ നിന്നും അകന്നിരിക്കുന്നു. അധികാരം ദുഷിപ്പിച്ച കമ്മ്യൂണിസ്റ്റുകളുടെ (അവരെ കമ്മ്യൂണിസ്റ്റുകളെന്ന് വിളിക്കാമോ എന്നറിയില്ല) ഒരു കൂട്ടമായി മാറിയിരിക്കുന്ന് പാര്‍ട്ടി. അനിവാര്യമായ തകര്‍ച്ചയിലേക്കാണത് പോകുന്നത്. അതിന് വി എസും പിണറായിയും ലാവ് ലിനും ഒക്കെ നിമിത്തമാകുന്നു. ഈ പ്രസ്ഥാനം നശിക്കുന്നത് കാണുമ്പോള്‍ വേദനിക്കുന്ന കുറേയാളുകള്‍ ഉണ്ട്. അവരോട് ഞാനും ചേര്‍ന്ന് നില്‍ക്കുന്നു. പിണറായി, വി എസ് എന്ന് ചേരി തിരിയാന്‍ ഞാനില്ല. വിഗ്രഹങ്ങള്‍ സൃഷ്ടിക്കുക എന്നതല്ല വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടുകയാണ് വേണ്ടത്...

Unknown said...

ayyo manoj, ithu njan ezhuthanirunnathanu. saramilla. ethayalum ella booloka syndicate bloggermarkum vendi ningalude comment njan dedicate cheyyunnu

Pongummoodan said...

സുനിലേട്ടാ,

വായിച്ചു.

Unknown said...

സുനിലേ,

മുന്‍പത്തെ ദീപിക പത്രവും
ഇപ്പോഴത്തെ മെട്രോ വാര്‍ത്തയും
പിണറായി വിജയന് വേണ്ടി
ഫാരിസ്‌ അബൂബക്കര്‍ ബിനാമി
ആയി നടത്തുന്നതാണ്
എന്ന് ആര്‍ക്കാണ് അറിയാത്തത്‌?
തന്നെ പോലുള്ള കുറെ മണ്ടന്മാര്‍ക്കു
അറിയില്ലായിരിക്കാം. അതുകൊണ്ടാണല്ലോ
അച്യുതാനന്ദന് മറുപടി കൊടുക്കാന്‍
ഫാരിസ്‌ കൈരളി ചാനലില്‍
പ്രത്യക്ഷപെട്ടതും. താന്‍ ഇനിയെങ്കിലും
വീണിടത്ത് കിടന്നു ഇങ്ങനെ ഉരുളാതെ

santhosheditor said...

പ്രിയ സുനില്‍

പോസ്‌റ്റ്‌ വായിച്ചു.
നല്ല രസമുണ്ട്‌...

ഒന്നു മനസിലായി...
സുനില്‍ സി പി എമ്മില്‍ എത്തിയിട്ട്‌ അധികം കാലമൊന്നുമായില്ലെന്ന്‌...
പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിച്ചുതന്നത്‌ കാണാതെ ഉരുവിടുന്നുവെന്ന്‌ മാത്രം.

സ. കണ്ണന്റെ ദയനീയമായ മുഖം ഏതൊക്കെ ചാനലുകളിലാണ്‌
സുനില്‍ കണ്ടതെന്നു കൂടി പറയാമേ?

അന്ന്‌ മലയാളത്തില്‍ എത്ര ചാനലുകള്‍ ഉണ്ടായിരുന്നുവെന്ന്‌ തിരക്കുന്നത്‌ നന്നാവും.

വി എസിനെ പി ബിയില്‍നിന്ന്‌ പുറത്താക്കിയതിന്‌
തക്ക കാരണം എന്താണെന്ന്‌
താങ്കളുടെ നേതാക്കളോട്‌ ചോദിച്ചു
മനസിലാക്കണം.
വി എസിനെ നൃപന്‍ ചക്രവര്‍ത്തിയാക്കി മാറ്റുമെന്ന്‌
വി എസ്‌ വിരുദ്ധര്‍ പരസ്യമായി വെല്ലുവിളിച്ചിട്ട്‌
രണ്ടു വര്‍ഷംപോലും ആകുന്നില്ല.
പറഞ്ഞപോലെ അവര്‍ പ്രവര്‍ത്തിച്ചു. വി എസ്‌ പുറത്തുമായി.
പുറത്താക്കാന്‍ ഓരോ കാരണം അവര്‍ കണ്ടെത്തിയെന്നല്ലാതെ
ഔദ്യോഗിക പക്ഷവും സുനിലും
കണ്ടെത്തുന്ന ന്യായങ്ങളില്‍ എന്തെങ്കിലും
കഴമ്പുണ്ടെന്ന്‌ നെഞ്ചത്തു കൈവച്ചു പറയാനാവുമോ...?

മണിഷാരത്ത്‌ said...

സുനില്‍ പറഞ്ഞതില്‍ ഒത്തിരി യാഥാര്‍ഥ്യങ്ങള്‍ ഉണ്ട്‌.വി.എസ്സ്‌ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുകയും അതിനുവണ്ടി അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്‌ എന്ന് സംശയിക്കണ്ട.പക്ഷേ വലിയൊരു പ്രസ്ഥാനത്തിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഇതൊന്നും ആവില്ലയിരുന്നു എന്ന് വ്യക്തമാണ്‌.കമലാസുരയ്യയും,അല്‍ഫോണ്‍സ്‌ കണ്ണന്താനവും,സുകുമാര്‍ അഴീക്കോടും അഴിമതിക്കെതിരേ പ്രസ്ഥാനങ്ങളുണ്ടാക്കിയല്ലോ.എന്നിട്ടെന്തായി?കമലക്ക്‌ തെരഞ്ഞടുപ്പില്‍ കെട്ടിവച്ച കാശുപോലും കിട്ടിയില്ല.അപ്പോള്‍ വി.എസ്സിന്‌ ഈ നിലയിലെത്താനായത്‌ പ്രസ്ഥാനത്തിന്റെ പിന്തുണകോണ്ട്‌ മാത്രമാണ്‌.വി.എസ്സ്‌ പണ്ടുമുതലേ വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചിരുന്ന ആളാണ്‌.ലാവ്‌ ലിന്‍ കേസ്സ്‌ നല്ലോരു തുറുപ്പായി ഇപ്പോള്‍ കിട്ടിയെന്നുമാത്രം.പാര്‍ട്ടിയെ പുറത്തുനിന്ന് എന്തെല്ലാം പറഞ്ഞാലും തകര്‍ക്കാനാകില്ലന്ന് എല്ലാമാധ്യമങ്ങള്‍ക്കും അറിയാം.പാര്‍ട്ടിക്കകത്തുനിന്നുള്ള ആക്രമണം പാര്‍ട്ടിക്ക്‌ നാശമാകും എന്നുമറിയാം.വി.എസ്സ്‌ ഇടതുമുന്നണി കണ്‍ വീനറായിരുന്നപ്പോഴാണ്‌ ലാവ്ലിന്‍ ഇടപാടിന്‌ കളമോരുങ്ങിയത്‌.അന്ന് വി.എസ്സ്‌. ഉള്‍പ്പെടുന്ന പാര്‍ട്ടി കമ്മറ്റിയാണ്‌ കരാറിന്‌ സമ്മതം നല്‍കിയത്‌.അകത്തൊരു നിറം പുറത്ത്‌ മറ്റൊന്ന് എന്ന നിലപാട്‌ ശരിയല്ല.ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാന്‍ സമ്മതമില്ലങ്കില്‍ പുറത്തുപോകുകയാണ്‌ ഉചിതം.ഒരു പാര്‍ട്ടിയും ഈ നിലപാട്‌ അംഗീകരിക്കില്ല.കോണ്‍ഗ്രസ്സുപോലും..

ഗ്രീഷ്മയുടെ ലോകം said...

സുനില്‍ കൃഷ്ണന്‍,
വെല്‍ ഡണ്‍!
ഇനി ഇപ്പോ പിണറായിക്കു കൂടി ഇത്തരത്തില്‍ ഒരു കത്തു കൂടി എഴുതിയാല്‍ സി പി എമ്മിലെ പ്രശ്നങ്ങളെല്ലാം തീരും.
എന്നിട്ടും ശരിയായില്ല എങ്കില്‍, നമുക്ക് കൊടിയേരിക്കും, ജയരാരാജനുമൊക്കെ എന്നെഴുതി നൊക്കാമെന്നേ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ശ്രീ@ശ്രേയസ്- അഭിപ്രായത്തിനു നന്ദി

രാമചന്ദ്രൻ വെട്ടിക്കാട്ട്-- വളരെ പ്രസക്തമായ ഒരു വീക്ഷണം.എല്ലാം കലങ്ങിത്തെളിയും രാമചന്ദ്രാ..

പോങ്ങും‌മൂടൻ-- സന്ദർശനത്തിനും വായനയ്ക്കും വളരെ നന്ദി

സന്തോഷ് എഡിറ്റർ- പാലക്കാട് സമ്മേളനം എന്നാണു നടന്നതെന്ന് കണ്ടു പിടിയ്ക്കൂ സന്തോഷ്.അന്നു മലയാളത്തിലെ ചാനലുകൾ ഏതൊക്കെ ആയിരുന്നുവെന്നും വളരെ അനായാസമായി കണ്ടു പിടിയ്ക്കാവുന്നതല്ലേ ഉള്ളൂ‍ സന്തോഷ്?

ഞാൻ പാർട്ടി അംഗം ആണെന്ന് താങ്കളോട് ആരു പറഞ്ഞു?പാർട്ടി ക്ലാസിൽ പങ്കെടുത്തു എന്ന് താങ്കളോട് ആരു പറഞ്ഞു?എന്നെ പറ്റി എനിയ്ക്കറിയാത്ത വേറേ എന്തൊക്കെ അറിയാം താങ്കൾക്ക്?

( സുഹൃത്തേ, ചില സത്യങ്ങൾ അന്വേഷിയ്ക്കാനും വിലയിരുത്താനും പാർട്ടി അംഗം ആകേണ്ട.ക്ലാസിനും പോകേണ്ട )

മണി ഷാരത്ത്- വന്നതിനും വായിച്ചതിനും വളരെ പ്രസക്തമായ അഭിപ്രായം എഴുതിയതിനും നന്ദി.ചില കാര്യങ്ങളുടെ മറുപുറം അന്വേഷിയ്ക്കുന്നതു പോലും തടയുന്ന ഒരു പ്രവണത ആണ് ഇന്ന് നാട്ടിൽ.അതിനു ഒരു പ്രത്യേക ലക്ഷ്യവുമുണ്ട്.താങ്കൾ പറഞ്ഞത് എല്ലാവരും മനസ്സിരുത്തി വായിയ്ക്കട്ടെ.

മണി- വന്നതിനും അഭിപ്രായം എഴുതിയതിനും വളരെ നന്ദി.

പോസ്റ്റ് വായിച്ച എല്ലാവർക്കും വീണ്ടും നന്ദി!

mary lilly said...

സുനില്‍,

ഇന്നാണ് താങ്കളുടെ ബ്ലോഗ്‌ കാണുന്നത്.
കണ്ണടച്ചുള്ള ആക്ഷേപം എന്നൊക്കെ
കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത് വായിച്ചു.
പിണറായി വിജയനോടുള്ള
സ്നേഹത്താല്‍ താങ്കളുടെ
ഹൃദയം തുടിക്കുന്നത്
വരികള്‍ക്കിടയിലൂടെ വായിച്ചാല്‍
മനസ്സിലാവും.

വിജയലക്ഷ്മി said...

മോനെ , പോസ്റ്റു മുഴുവനും വായിച്ചു . അന്വേഷണ പ്രതികരണം നന്നായിരിക്കുന്നു .വി .എസ് .എന്ന വെക്തിയെ ബഹുമാനമാണ് .രാഷ്ടീയത്തില്‍ പിടിപാടും താല്‍പ്പര്യവും ഇല്ലാത്തതിനാല്‍ പ്രതികരിക്കുന്നില്ല .

മാണിക്യം said...

സുനില്‍

പോസ്‌റ്റ്‌ വായിച്ചു..
അഭിവദ്യങ്ങള്‍

Anonymous said...

സുനിലെ, കരിമീന്റെ ബ്ലോഗില് ഒരു കമന്റിട്ടിരുന്നു, ആ പോസ്റ്റ് വായിക്കുക, കമന്റുകളുമ്

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മേരിലില്ലീ--വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
വിജയ ലക്ഷ്മീ ചേച്ചീ-- വളരെ വളരെ നന്ദി

മാണിക്യം- നന്ദി
അനോണി ജീവി - നന്ദി, നോക്കാം.

വായിച്ച എല്ലാവർക്കും വീണ്ടും നന്ദി

പ്രേമന്‍ മാഷ്‌ said...

പാര്ട്ടിക്കകത്ത് പോലും ചില നിലപാടുകള് ഉണ്ടാവുകയും അതിനു മുന്നിട്ടിറങ്ങുകയും ചെയ്യുന്നത് തെറ്റല്ല. അത് പാര്ട്ടി പാര്ട്ടിവിരുദ്ധമെന്ന് പറയുന്നത് വരെ. ഒന്ന് പ്രധാനമെന്ന് മറ്റുള്ളവര്ക്ക് കാട്ടിക്കൊടുക്കുന്നത് ചില വ്യക്തികള് തന്നെയാണല്ലോ?
രണ്ടായി ഇങ്ങനെ ചുരുക്കാം.

ഒന്ന്. മതികെട്ടാനിലെയും മൂന്നാറിലെയും കയ്യേറ്റങ്ങള്, ഐസ് ക്രീം, വിതുര പോലുള്ള പെണ് വാണിഭങ്ങള്, എന്ടോസള്ഫാന് ബാധിതരുടെ പ്രശ്നങ്ങള്, വയലുകള് നികത്തി ഫ്ളാറ്റുകള് തീര്ക്കുന്ന പ്രവണത ഇതെല്ലാം മുഖ്യമെന്നുകരുതി അതിനു മുന്നില് നില്ക്കുക. പാര്ട്ടി ഒറ്റക്കെട്ടായി അതിനു പിന്നില് അണിനിരക്കുക.

രണ്ട്. വന് കെട്ടിടങ്ങള്, സ്ഥാപനങ്ങള് എന്നിവ പാര്ട്ടി പിന്തുണയോടെ കെട്ടിപ്പടുക്കുക, സമൂഹം പൊതുവില് സംശയത്തോടെ നോക്കുന്ന വ്യക്തികളെ /പ്രസ്ഥാനങ്ങളെ തലോലിക്കുക, വോട്ടുബാങ്ക് രാഷ്ട്രീയമാണ് പ്രധാനമെന്ന് സ്ഥാപിക്കുക, ആഗോളവത്കരണത്തെ ഒരു ഗതികെടായല്ലാതെ സാധ്യതയായി സ്വീകരിക്കുക എന്നതിന്റെയെല്ലാം മുന്നില് നില്കുക. ഇതാണ് ഇനിയത്തെ വഴി എന്ന് മറ്റുള്ളവരെ കൊണ്ടും സമ്മതിപ്പിക്കുക.

ഈ നയങ്ങളുടെ ഗുണ ദോഷ വിചിന്തനമാണ് അച്യുതാനന്ദന് / പിണറായി വിജയന് എന്ന രണ്ടു ഐക്കണുകളെ മുന് നിര്ത്തി നടന്നുവരുന്നത്. ഏതു പക്ഷം എന്നത് പാര്ട്ടിയും ആയുള്ള ഇപ്പോഴത്തെ ബന്ധത്തെ അടിസ്ഥാനപ്പെടുത്തി.

പക്ഷെ ഈ ഫാസിസമുണ്ടല്ലോ, അത് ഒരു കാരണവശാലും അംഗീകരിക്കാന് കഴിയില്ല. കണ്ണൂരൊക്കെ പാര്ട്ടിക്കെതിരായി ഒരു ചെറു വിരലനക്കാന് ഒരാള്ക്കാവില്ല എന്തിനെയെങ്കിലും ചോദ്യം ചെയ്താല് ഇറങ്ങിയത് പോലാവില്ല വീട്ടില് തിരിച്ചെത്തുക.

ലാവ് ലിന് കേസില് കേരളത്തിന് 300 കോടിയിലധികം നഷ്ടപ്പെട്ടു എന്നത് ഒരു യാഥാര്ഥ്യം. എങ്ങിനെയൊക്കെ?ആരോക്കെചെര്ന്നു? ശരിയായ ഒരന്വേഷണം നടക്കട്ടെ. പാര്ട്ടി സെക്രട്ടറി സംശയ പട്ടികയിലുന്ടെങ്കില് തത്ക്കാലം ആ സ്ഥാനത്ത് നിന്ന് മാറി നില്ക്കട്ടെ. പാര്ട്ടിയില് സെക്രട്ടറി ആവാന് മറ്റാരുമില്ലേ? പാര്ട്ടി പ്രവര്ത്തകര്ക്ക് എത്ര ധീരമായി എതിരാളികളെ ആശയപരമായി നേരിടാം.

Unknown said...

പ്രേമന്‍ മേഷ്ടര്‍ മാധ്യമങ്ങള്‍ ഉണ്റ്റാക്കി വെച്ചിരിക്കുന്ന പ്രതിച്ഛായ തന്നെയാണ് ആവര്‍ത്തിക്കുന്നത്. പാര്‍ട്ടി എന്നൊന്ന് ഇല്ലെന്നും രണ്ടു വിഭാഗങ്ങള്‍ മാത്രമേയുള്ളൂവെന്നും.കണ്ണൂരു പലവിരലും അനക്കിയവര്‍ തന്നെയാണു മേഷ്ടരെ സുധാകരനെ ജയിപ്പിച്ചത്. അവരൊക്കെ അതേ പോലെ കുടീലെത്തീല്ലേ?

ലാവലിനില്‍ നഷ്ടപ്പെട്ടത് 300 കോടിയല്ല. മാധ്യമങ്ങളും മറ്റും നഷ്ടപ്പെടുത്തിയ പേപ്പര്‍, മഷി, അദ്ധ്വാനം, ആരോഗ്യം എല്ലാം പിണറായിയുടെ കണക്കില്‍ തന്നെ കിടക്കണം. 3000 കോടി നഷ്ടമായി എന്ന് ഇനി മുതല്‍ പറഞ്ഞ് തുടങ്ങണം.

സംശയത്തിന്റെ നിഴലിലാക്കിയതില്‍ രാഷ്ട്രീയമായ ഗൂഡാലോചന കാണാതെ രാജി രാജി എന്ന് മേഷ്ടരു പറയുന്നത് കാര്യങ്ങള്‍ മനസ്സിലാകാഞ്ഞിട്ടോ?

kaalidaasan said...

വി എസിനൊന്നും പറ്റിയിട്ടില്ല. പലതും പറ്റുമെന്ന് പലരും സ്വപ്നം കണ്ടിരുന്നു. അവരുടെ നിരാശ മാത്രമാണ് താങ്കളുടെ ഈ വിലാപകാവ്യത്തിലുള്ളത്.

പാര്‍ട്ടിയുടെ ശരിതെറ്റുകള്‍ അന്വേഷിക്കാന്‍ ആവില്ലല്ലോ. ശരിയായ അന്വേഷണം നടത്തിയാല്‍, പാര്‍ട്ടിക്ക് പറ്റിയ പാളിച്ചകള്‍
മനസിലാകും പിണറായിയെ കുറ്റക്കാരനാക്കേണ്ടിവരും. ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്ത്‌ മദനിയുടെ ആളുകള്‍ മാത്രമാണ്, അദ്ദേഹത്തെ പിന്തുണക്കുന്നത്. അപ്പോള്‍ പിന്നെ ഈ കാവ്യം എഴുതാന്‍ ആവില്ലല്ലോ.

കമ്യൂണിസ്റ്റു പാര്‍ട്ടി ശരിതെറ്റുകള്‍ മനസിലാക്കുന്നത്‌ ഒരു പ്രത്യേക രീതിയിലാണല്ലോ. താങ്കള്‍ തന്നെ അതിന്റെ ഒരു ഉദാഹരണമാണ്. അതുകൊണ്ടാണ്
ഇൻഡ്യാ -ചൈന യുദ്ധകാലത്ത് “ചൈനീസ് ചാരന്മാർ “ എന്നാക്ഷേപിച്ച് ഇന്ദിരാഗാന്ധി സി.പി.എം നേതാക്കളെ ജയിലിൽ അടച്ചപ്പോൾ, അന്നു യുദ്ധത്തിലുണ്ടായിരുന്ന പട്ടാളക്കാർക്ക് രക്തദാനം എന്ന ആശയവുമായി താങ്കൾ ജയിലിനുള്ളിൽ പ്രവർത്തിച്ചെന്ന് മനസ്സിലാകുന്നത്.പാർട്ടി നിലപാടിനു വിരുദ്ധമായി നിലപാടെടുക്കുന്ന പ്രവണത അന്നേ താങ്കൾക്കുണ്ടായിരുന്നുവെന്നല്ലേ ഇതിൽ നിന്നു മനസ്സില്ലാക്കേണ്ടത്.അന്നു അതിനു പാർട്ടി നടപടി മൂലം താങ്കൾ സെൻ‌ട്രൽ കമ്മിറ്റിയിൽ നിന്നും കൂപ്പുകുത്തി ബ്രാഞ്ച് കമ്മിറ്റിയിൽ എത്തി.


എന്നൊക്കെ എഴുതി ആഘോഷിക്കുന്നത്. താങ്കളിലെ ലെനിനിസ്റ്റ്‌ ഇത് കേട്ട് ആഘോഷിക്കും. പക്ഷെ സുനില്‍ എന്ന ഇന്ത്യക്കാരനെ ഓര്‍ത്ത് എല്ലാ ഇന്ത്യക്കാരും ലജ്ജിക്കും.

സുനില്‍,

താങ്കളോടുള്ള എല്ലാ ആദരവോടും കുടി ചോദിക്കട്ടെ, ഏതാണ് താങ്കളുടെ മാതൃ രാജ്യം? ഇന്‍ഡ്യയോ ചൈനയോ?

ഇവിടെ താങ്കള്‍ വളരെ അപകടകരമായ ഒരു നിലപാടെക്കുന്നു. ഏതൊരു ഇന്‍ഡ്യക്കാരന്റെയും ദേശാഭിമാനത്തെ കൊഞ്ഞനം കുത്തുന്നതായിപ്പോയി ഈ വാക്കുകള്‍. വി എസ തെറ്റു ചെയ്തു എന്ന് സ്ഥാപിക്കാനുള്ള ആവേശത്തില്‍, പാര്‍ട്ടി ചെയ്ത ഒരു വലിയ തെറ്റു താങ്കള്‍ നിസാര വാത്ക്കരിക്കുന്നു. ആ തെറ്റു പാര്‍ട്ടി ഇന്നും തിരുത്തിയതായി വായിച്ചിട്ടില്ല. ഒരു ഇന്ത്യക്കാരനും വി എസില്‍ തെറ്റു കാണില്ല, പാര്‍ട്ടി നേതാക്കള്‍ ഒഴികെ.

ഇന്ത്യ ചൈന യുദ്ധം നടന്നത് 1962 ല്‍ ആയിരുന്നു. അന്ന് ഇന്ദിര ഗാന്ധി ഒരു മന്ത്രി പോലും ആയിരുന്നില്ല. നെഹ്‌റു മരിച്ച 1964 ല്‍ ശാസ്ത്രിയുടെ മന്ത്രിസഭയിലാണ്‌ അവര്‍ ആദ്യമായി മന്ത്രിയാകുന്നത്. 1966 ല്‍ ശാസ്ത്രിക്ക് ശേഷമാണ് അവര്‍ പ്രധാന മന്ത്രിയാകുന്നത്.

ഈ അച്ചടക്ക നടപടിയേക്കുറിച്ച് കേള്‍ക്കുന്ന ആരും വി എസിന്റെ ഭാഗത്താണ് ശരി എന്ന് വിലയിരുത്തും. പാര്‍ട്ടി സാധാരണ ശരികള്‍ മനസിലാക്കുന്നത് വളരെ വൈകിയാണല്ലോ. താങ്കള്‍ക്കിപ്പോഴും ചൈനിസ് യുദ്ധകാലത്തെ പാര്‍ട്ടി തെറ്റു മനസിലാകാത്തത്തില്‍ എനിക്ക് യാതൊരു അത്ഭുതവും തോന്നുന്നില്ല.

മൂര്‍ത്തി said...

നമ്മള്‍ നമ്മുടേതെന്നും ചൈന ചൈനയുടേതെന്നും എന്ന പോസ്റ്റ് ചില തെറ്റിദ്ധാരണകളെങ്കിലും നീക്കാന്‍ സഹായിക്കുമെങ്കില്‍

kaalidaasan said...

മൂര്‍ത്തി ഇപ്പോള്‍ ഈ ലിങ്ക് ഇട്ടതു നന്നായി.

ചൈന ആണ് ശരി, ഇന്ത്യയുടെ ഭാഗം തെറ്റാണെന്നു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍, മറ്റൊരു പ്രശ്നം വരുന്നു. മാതൃ രാജ്യം ആക്രമിക്കപ്പെടുമ്പോള് രാജ്യസ്നേഹിയായ വ്യക്തിയും പാര്‍ട്ടിയും ആരോടൊപ്പം നില്‍ക്കണം? രാജ്യത്തോടോപ്പമോ അക്രമിയോടോപ്പമോ ?
സി പി എം ആക്രമിക്കപ്പെടുമ്പോള്, വി എസ പാര്ട്ടിയോടൊപ്പം നില്‍ക്കുന്നില്ല, അക്രമികളോടൊപ്പം നില്‍ക്കുന്നു എന്നാണല്ലോ പിണറായിയും കൂട്ടരും ആക്ഷേപിക്കുന്നത്.രാജ്യത്തിനു ഒരു ശരിയും പാര്‍ട്ടിക്ക്‌ മറൊരു ശരിയും എന്ന നിലപാട്, സാമാന്യ ജനങ്ങള്‍ക്ക് മനസിലാവില്ല.

ഇ എം എസിന്റെയും നെഹ്രുവിന്റെയും പ്രസ്താവനകള്‍ മാറ്റി വച്ചിട്ട് ഒരു നിമിഷം ചിന്തിക്കു. എന്തായിരുന്നു ചൈനീസ്‌ യുദ്ധകാലത്ത് പാര്‍ട്ടി ലൈന്‍? ഇന്ത്യക്കും ഇന്ത്യന്‍ പട്ടാളക്കാര്ക്കുമോപ്പമോ അതോ അവര്‍ക്കെതിരോ? സുനില്‍ വിശദീകരിച്ച പ്രകാരം അത്‌ ഇന്ത്യക്കെതിരെ ആയിരുന്നു. ഇനി മൂര്ത്തി പറയൂ ആ ലൈന്‍ ശരിയായിരുന്നോ?

ഇതേ ലൈനാണ് പാര്‍ട്ടി ഇപ്പോള്‍ ലാവലിന്‍ വിഷയത്തിലും സ്വീകരിക്കുന്നത്. ഇതേ ലൈന്‍ തന്നെയാണ് കേരളത്തിലെ മറ്റു പല വിഷയങ്ങളിലും പാര്‍ട്ടി സ്വീകരിച്ചത്, മൂന്നാര്‍ ഉള്‍പ്പടെ. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് ലെനിനിസ്റ്റ്‌ തത്വങ്ങളൊന്നും അറിയില്ല. അറിയേണ്ട ആവശ്യവുമില്ല. പാര്ട്ടിയെക്കുറിച്ച് അറിയില്ല എന്നത് ശരി, പക്ഷെ മറ്റൊന്നിനെക്കുറിച്ചും അറിയില്ല എന്ന നിലപാടിലാണ് തെറ്റു. ജനങ്ങള്‍ക്ക് ഇതേക്കുറിച്ചൊക്കെ നല്ല ധാരണയുണ്ട്. അത് മനസിലാക്കുന്നിടത്താണ് പാര്‍ട്ടിക്ക് തെറ്റിയതു. നേതൃത്വം പറയുന്നത് അണികള്‍ വിശ്വസിക്കും, അനുസരിക്കും. മു‌ന്നു നാലു പതിറ്റാണ്ട് മുമ്പ്‌ കാര്യങ്ങളറിയാന്‍ അത്ര എളുപ്പമാല്ലായിരുന്നു. ഇന്നങ്ങനെയല്ല . ഇപ്പോള്‍ പാര്‍ടി അംഗങ്ങള് പോലും നേതാക്കളെ വിശ്വാസത്തിലെടുക്കില്ല. പാര്‍ട്ടി പരിശോധിച്ചപ്പോള്, ലാവലിന്‍ കേസില്‍ അഴിമതി കണ്ടെത്തിയില്ല എന്ന് കാരാട്ട് നൂറു തവണ ആണ യിട്ടാലും ജനങ്ങള്‍ വിശ്വസിക്കില്ല. കാരണം അഴിമതി ഉണ്ടോ ഏന്ന് പരിശോധിക്കുന്ന സംവിധാനം ഇന്ത്യയില്‍ പാര്‍ട്ടിയല്ല.

ഇന്ന് കാര്യങ്ങളേക്കുറിച്ച് അറിയാന്‍ പല സ്രോതസുകളും ഉണ്ട്. അങ്ങനെയുള്ള ജനതയോടാണ് പാര്‍ട്ടി സംവദിക്കേണ്ടത്. പാര്‍ട്ടി നേതൃത്വം ആ സത്യം മറക്കുന്നു. അതാണ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതില്‍ വേണ്ടത്‌ പ്രശ്നാധിഷ്ടിതവും, താത്വികവും, ശരിയുടെ ഭാഗത്ത് നില്ക്കുന്നതുമായ ഒരു നിലപാടാണ്. കോണ്‍ഗ്രസുകാരന്‍ തെറ്റു ചെയ്‌താല്‍, ഒരു പക്ഷെ ജനങ്ങള്‍ അതില്‍ അസ്വാഭാവികത കാണില്ല. അത് തന്നെ കമ്യൂണിസ്റ്റുകാരുടെ കാര്യത്തിലും ഉണ്ടാകണമെന്ന് വാശി പിടിക്കുന്നിടത്താണ് കുഴപ്പങ്ങളുടെ ആരംഭം. അത് കൊണ്ടാണ് ലാവലിന് വിഷയത്തില്‍ കാര്ത്തികേയനെ എന്തുകൊണ്ട് പ്രതിയാക്കിയില്ല, കോണ്‍ഗ്രസിന്റെ പി ഡി പി ബന്ധം എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ല എന്നൊക്കെ ചോദിക്കുന്നത്. എന്ന് വച്ചാല്‍ ജനങ്ങള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെയും മറ്റു പാര്‍ട്ടികളെയും ഒരേ വിധത്തില്‍ കാണണമെന്നാണ്.

പിന്നെന്താണ് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രസക്തി?

Baiju Elikkattoor said...

"പിന്നെന്താണ് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രസക്തി?"
നന്ദി കാളിദാസന്‍.

ഈ ചോദ്യമാണ് ഇക്കഴിഞ്ഞ ബാലറ്റിലൂടെ ജനങ്ങള്‍ ചോദിച്ചത്. പാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും ഇതുവരെ ഇതിന്നര്‍ത്ഥം മനസ്സിലായിട്ടില്ല. അപ്പോള്‍, ഈ ചോദ്യം അടുത്ത തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും!

പ്രേമന്‍ മാഷ്‌ said...

സഖാവ് മാ...
നേരെ നിന്ന് എതിര്ക്കാന് കഴിയാത്തത് കൊണ്ടാണ്, നാട്ടുകാര് രഹസ്യ ബാലേറ്റില് സുധാകരന് വോട്ട് കുത്തിയത്. അതിനു അല്പം മനസ്സാക്ഷി കുത്തുകൊണ്ടാല് മതി, ശരിക്കുള്ള കുത്ത് കൊള്ളേണ്ട.
മാധ്യമങ്ങളാണ് പിണറായിയെ കുറ്റക്കാരനാക്കിയത് എന്നും മാവിലായിക്കാര്ക്ക് വിശ്വസിക്കാം. ഗവര്ണറെ ഇനി സുപ്രീം കോടതി പിരിച്ചുവിടട്ടെ എന്ന് പ്രാര്ഥിക്കാം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കാളിദാസൻ,

വസ്തുതാപരമായ ഒരു തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി.ഇൻഡ്യാ-ചൈന യുദ്ധ കാലത്ത് ഇന്ദിരാഗാന്ധി അല്ലായിരുന്നു പ്രധാനമന്ത്രി.അത് തിരുത്തി.67ലെ സംഭവം മനസ്സിൽ വച്ച് എഴുതിയതാണ്.അതു തിരുത്തി.

ചൈനീസ് യുദ്ധകാലത്തെ പാർട്ടി നിലപാട് ശരിയായിരുന്നുവെന്ന് കാലം തന്നെ തെളിയിച്ചതാണല്ലോ.മൂർത്തി ഇട്ട ലിങ്കിൽ പറഞ്ഞതെല്ലാം സത്യമല്ലേ? അത് അംഗീകരിക്കുന്നുണ്ടോ?

സമാധാനം ആണു , യുദ്ധം അല്ല ചൈനയുമായുള്ള പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ വേണ്ടത് എന്നല്ലായിരുന്നോ പാർട്ടി നിലപാട്?അവസാനം രാജീവ് ഗാന്ധി പ്രധാന മന്ത്രി ആയ സമയത്ത് അതു അംഗീകരിച്ച് പ്രസ്താവന വന്നില്ലേ( എന്നു വച്ചാൽ ആ ആശയം).അതിന്റെ തുടർച്ചയല്ലേ 1993 ലേയും 96 ലേയും ഉടമ്പടികൾ.അതു പ്രകാരമല്ലേ നിയന്ത്രണ രേഖയിൽ ഇപ്പോളൂം “സ്റ്റാറ്റസ് കോ” നില നിൽക്കുന്നത്?

ഒറ്റ യുദ്ധം കൊണ്ട് നമ്മൾ പഠിച്ചില്ലേ?

അന്നത്തെ സംഭവങ്ങളിലേയ്ക് നയിച്ച കാര്യങ്ങളുടെ ഒരു നല്ല ചിത്രം പി.സുന്ദരയ്യയുടെ ആത്മകഥയായ “വിപ്ലവ പ്പാത”യിൽ ഉണ്ട്.കിട്ടിയാൽ ഒന്നു നോക്കൂ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രേമൻ മാഷിനും, മാതവേത്തനും നന്ദി
മൂർത്തി- ലിങ്കിനു നന്ദി.
കാളിദാസൻ-നന്ദി

kaalidaasan said...

സുനില്‍,

ചൈനീസ് യുദ്ധകാലത്തെ പാർട്ടി നിലപാട് ശരിയായിരുന്നുവെന്ന് കാലം തന്നെ തെളിയിച്ചതാണല്ലോ.മൂർത്തി ഇട്ട ലിങ്കിൽ പറഞ്ഞതെല്ലാം സത്യമല്ലേ? അത് അംഗീകരിക്കുന്നുണ്ടോ?

ഇന്‍ഡ്യ ചൈന പ്രശ്നത്തിലെ ചൈനീസ് നിലപാടല്ല, ഞാന്‍ പരാമര്‍ശിച്ചത്. ഇന്‍ഡ്യന്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കുന്നതിലെ പാര്‍ട്ടി നിലപാടാണ്. അത് ശരിയാണെന്നു ഒരു കാലത്തിനും തെളിയിക്കാനാവില്ല. അത് തെറ്റാണെന്ന് ഏത് സുബോധമുള്ള വ്യക്തിയും പറയും. ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഏറ്റവും മോശപ്പെട്ട നിലപാടായിരിക്കും അത്. ഞാന്‍ പരാമര്‍ശിച്ചത് ഇന്‍ഡ്യ ചൈന വിഷയത്തില്‍ ഉള്ള പാര്‍ട്ടി നിലപാടായി തെറ്റിദ്ധരിക്കരുതേ.

അതിര്‍ത്തി തര്‍ക്കത്തേ സംബന്ധിച്ച് ചൈനീസ് നിലപാട് ശരിയാണെന്ന് ഇതു വരെ തെളിയിക്കപ്പെട്ടിട്ടില്ല. നെഹ്രു പറഞ്ഞത് ബ്രിട്ടീഷുകാര്‍ വരച്ച മക് മഹോന്‍ ലൈന്‍ വ്യക്തയുള്ള ഒരു അതിര്‍ത്തിയല്ലെന്നു മാത്രമാണ്. അത് ചൈനയുടെ അവകാശവാദം അംഗീകരിക്കുന്നതല്ല. ചൈന അവര്‍ക്കവകാശപെട്ടതില്‍ കൂടുതല്‍ ഇന്‍ഡ്യന്‍ സ്ഥലം കൈവശം വക്കുന്നുണ്ട്. കഷ്മീരിനോടു ചേര്‍ന്ന് കുറച്ച് പാകിസ്താനു കൈമാറുകയും ചെയ്തിട്ടുണ്ട്.

അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ തന്നെ പരിഹരിക്കണം. അതില്‍ തര്‍ക്കമില്ല.

ഹിമാലയപര്‍വതമാണ്, പരമ്പരാഗതമായി ഇന്‍ഡ്യയുടെ വടക്കേ അതിര്‍ത്തി. ബ്രിട്ടീഷുകാരനായ മക് മഹോന്‍ വരച്ച അതിര്‍ത്തി, അതിനും തെക്കാണ്. ചൈന പറയുന്നത് അതിലും തെക്കാണെന്നാണ്. അത് ഇന്‍ഡ്യക്കു സ്വീകാര്യമാകുമെന്നു തോന്നുന്നില്ല. ഇപ്പറഞ്ഞരേഖകള്‍ ഒന്നും ചൈനയുമായി ഉണ്ടായിരുനതല്ല. തിബെറ്റ് ചൈനയുടെ ഭാഗമാകുന്നതിനു മുമ്പാണവയെല്ലാം. തിബെറ്റും ബ്രിട്ടീഷ് ഇന്‍ഡ്യയും തമ്മിലുണ്ടാക്കിയ സിംല ഉടമ്പടിയിലാണ്, അതിര്‍ത്തികള്‍ നിശ്ചയിക്കപ്പെട്ടത്. ചൈന ആ ഉടമ്പടിയെ അംഗീകരിക്കുന്നില്ല എന്നതാണ്, ഇത് പരിഹരിക്കുന്നതിനുള്ള ഏറ്റവും വലിയ തടസം.

Kausthubh said...

പ്രിയ സുനില്‍, പാര്‍ട്ടിയില്‍ വിശ്വസിക്കുക എന്നതു ഒരു ആചാരം പോലെ കൊണ്ടുനടന്ന കാലം പതുക്കെ മാറുകയാണ്.തിരിച്ചറിവുള്ള മനുഷ്യരുടെ എണ്ണം കൂടിവരികയാണെന്ന് സുനിലിന് മനസ്സിലാവുന്നില്ലേ, ഇല്ലെന്നു നടിക്കേണ്ടതു സുഖലോലുപരായി കഴിയുന്ന നേതാക്കന്മാര്‍ക്ക് ആവശ്യമാണ്. പക്ഷെ സുനിലിനു അതുണ്ടോ?ഒരു പാര്‍ട്ടിയില്‍(നേതാക്കളുടെ ഒരു സംഘം) ജീവിതകാലം മുഴുവന്‍ വിശ്വസിച്ചുകൊള്ളാമെന്നോ,അതിനെ പ്രതിരോധിക്കാന്‍ അവനവന്റെ തലച്ചോര്‍ പണയം വെക്കാമെന്നോ കരുതുന്നവര്‍ ഇന്നത്തെ തലമുറയില്‍ ചുരുക്കമേ ഉള്ളൂ.പാര്‍ട്ടി ഇന്നു അവന്റെ ദൈനംദിനജീവിതത്തില്‍ ഗുണകരമായി ഇടപെടുന്നില്ല.(അമ്മയും മാക്ടയും പോലെ).നേതാക്കന്മാരുടെ ദൈനം ദിന ജീവിതത്തില്‍ മാത്രമാണു അതിനു ഒരു പ്രധാന റോള്‍ ഉള്ളത്..

സ്നേഹപൂര്‍വം ഒരു ഇന്ത്യന്‍ പൌരന്‍.(കഴിവുള്ള രാഷ്ട്രസേവകരെ എന്നും സ്നേഹിക്കും, എതു പാര്‍ട്ടിയിലായാലും)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രതികരണത്തിനു നന്ദി കൌസ്തുഭ്..ഏതെങ്കിലും ഒരു ആ‍ശയവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാർട്ടിയെ ഇഷ്ടപ്പെടുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് എനിയ്ക്കു തോന്നുന്നില്ല.എല്ലാം മോശം എന്ന് പറഞ്ഞ് അരാഷ്ട്രീയ വാദി ആകാൻ താൽ‌പര്യമില്ല

Kausthubh said...

എല്ലാം ആശയങ്ങളും മോശമെന്ന് ഒരിക്കലും പറയുന്നില്ല സുനില്‍.നേതാക്കന്മാര്‍ എന്നു പറയുന്നവര്‍ മിക്കവരും അര്‍ഹരായവരോ കഴിവുള്ളവരോ അല്ല എന്നാണഭിപ്രായം.അതു അരാഷ്ട്രീയവാദമാവുമോ?രണ്ടു പാര്‍ട്ടിയിലെയും കഴിവുള്ളവരെ ഇഷ്ടപ്പെട്ടാല്‍ അതു അരാഷ്ട്രീ‍യവാദമാവുമോ?എല്ലാ മതവും മനുഷ്യനന്മയ്ക്ക് എന്നു പറഞ്ഞതുപോലെ , എല്ലാ പാര്‍ട്ടിയും സമൂഹനന്മയ്ക്കായിരിക്കില്ലേ സുനില്‍?സുനിലിന്റെ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുന്നു.

Lathika subhash said...

സുനിൽ,
ഞാൻ ഈ വഴി വന്നിരുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കൌസ്തുഭ്,

നയ രൂപീകരണം നടത്തുന്നത് പാർട്ടികൾ ആണ്.അതിലെ വ്യക്തികൾ ഒറ്റയ്ക്കൊറ്റയ്ക്കല്ല.രാഷ്ട്രീയം എന്നത് ചലനാത്മകമാണു.സ്ഥിതിഗതികൾ എപ്പോളും മാറി മറിഞ്ഞ് വരും.അപ്പോൾ ദീർഘകാല ലക്ഷ്യത്തോടെ എടുക്കുന്ന നയങ്ങളാണു പാർട്ടികളുടെ നിലനിൽ‌പ്പിന്റെ കാതൽ.അപ്പോൾ നമുക്കു യോജിയ്ക്കാവുന്ന നയങ്ങളുള്ള പാർട്ടികളെ ആണു ഇഷ്ടപ്പെടേണ്ടത് എന്ന് ഞാൻ കരുതുന്നു.വ്യക്തികളെ ഒറ്റ തിരിഞ്ഞ് ഇഷ്ടപ്പെടുന്നതിൽ യാതൊരു കാര്യവുമില്ല.നന്ദി.

ഓ.ടോ: ഉപദേശിയ്ക്കാൻ ഞാൻ ആളല്ല.

ലതിചേച്ചീ,

എനിക്കു സന്തോഷമായി..വന്നതിനും വായിച്ചതിനും നൂറു നന്ദി

ശാന്ത കാവുമ്പായി said...

ആരെയാണ്‌ സാർ വിശ്വസിക്കേണ്ടത്‌?

Kausthubh said...

ഇത്രയും വലിയ കാര്യങ്ങളൊക്കെ ചിന്തിച്ചു മനസ്സിലാക്കി ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ സാധാരണക്കാരനാവുമോ സുനില്‍? ഇന്നു ഇന്ത്യയില്‍ സാധാരണക്കാരന്റെ ദൈനംദിനജീവിതത്തില്‍ ഗുണകരമായി ഇടപെടുന്ന പാര്‍ട്ടിയേതാണു? ദോഷകരമായി ഇടപെടുന്ന പാര്‍ട്ടിയേതാണ് ? ഇതിനു ലളിതമായ ഒരു ഉത്തരം തരാന്‍ കഴിയുമോ?

Pintu said...

Prasthanamanu Valuth..Vakthikal alla

baijumerikunnu said...

സ്നേഹത്തില്‍ പൊതിഞ്ഞ ഈ ഉത്കണ്ടകളില്‍ ഒളിച്ചിരിക്കുന്നത് എന്താണെന്ന് എല്ലാവര്ക്കും മനസ്സിലാകും,

sharaf.ak said...

v.s is not a communist or humanist.he is not an atheist or honest.a acommunist must be honest.

രജിത് വി കാടകം said...

2009 ഇല്‍ നിന്ന് 2012 ലെ മാറ്റം? ആ സംഭവ വികാസങ്ങള്‍ കൂടി എഴുതി ചേര്‍ത്താല്‍ ഇതിന്റെ താളുകള്‍ ഇനിയും നിരവധി കൂടും.