Thursday, January 28, 2010

സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!

പ്രിയപ്പെട്ട സക്കറിയ

താങ്കള്‍ പയ്യന്നൂരില്‍ ചെയ്ത പ്രസംഗവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണല്ലോ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം.കേരളത്തിലെ ലൈംഗിക സദാചാരബോധത്തെക്കുറിച്ച് താങ്കള്‍ക്കുള്ള വിമര്‍ശനം നേരത്തെ തന്നെ പലയിടത്തും താങ്കള്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്.പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ലൈംഗിക സ്വാതന്ത്ര്യം നല്‍കണം എന്ന താങ്കളുടെ “ലിബറേഷന്‍ സെക്സ് തിയറി” താങ്കള്‍ അതിലെല്ലാം ഊന്നി പറഞ്ഞിട്ടുമുണ്ട്.അപ്പോളൊന്നും ഉണ്ടാകാത്ത പ്രശ്നം ഇപ്പോളെങ്ങനെ ഉണ്ടായി?

പയ്യന്നൂരിലെ പ്രസംഗത്തിനു ശേഷം താങ്കള്‍ക്ക് നേരെ “കയ്യേറ്റ ശ്രമം” ( കയ്യേറ്റമല്ല)നടന്നതായിട്ടാണു ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ എഴുതിക്കണ്ടത്.എന്നാല്‍ എന്താണു താങ്കള്‍ പയ്യന്നൂരില്‍ പ്രസംഗിച്ചതെന്നും അതിനെ തുടര്‍ന്ന് എന്തുണ്ടായി എന്നും വിശദമായി ഒരു മാധ്യമവും എഴുതിക്കണ്ടില്ല.

താങ്കള്‍ പയ്യന്നൂരില്‍ ചെയ്ത പ്രസംഗത്തില്‍ ആള്‍ക്കാരെ പ്രകോപിപ്പിച്ചതായ ഭാഗം യു ട്യൂബിലെ വീഡിയോയില്‍ നിന്നാണു അറിയാന്‍ കഴിഞ്ഞത് ( ഈ ലിങ്ക് കാണുക).അതില്‍ താങ്കള്‍ പറഞ്ഞതു താഴെ കൊടുക്കുന്നു.

"ഒരു സഖാവ് ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗീകത. പരസ്യ ലൈംഗീകത ഒരു മുഖം മൂടി മാത്രമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖം മൂടിയാണ് നിങ്ങള്‍ കാണുന്നത്. അതിലെ രഹസ്യ ലൈംഗീകതയെന്നത് മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്..."

"വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്..."
"ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ് (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതു പക്ഷപ്രസ്ഥാനം ആ രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ന് ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക് മറിഞ്ഞത്..."


"അപ്പോ എനിക്ക് തോന്നുന്നത് ക്രൈസ്തവ പാരമ്പര്യം നമ്മില്‍ അടിച്ചേല്പ്പിച്ച ഒരു യാഥാസ്ഥിതികത്വം ഒരുവശത്തുണ്ട്. മറുവശത്ത്, എനിക്ക് തോന്നുന്നത്, ഇടതു പക്ഷപ്രസ്ഥാനത്തെയും കൂടി ഈ തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ കണ്ടേതീരൂ..."

(ഇതില്‍ വ്യത്യസ്തമായ നിറത്തില്‍ തടിച്ച അക്ഷരങ്ങളില്‍ കൊടുത്ത ഭാഗം ശ്രദ്ധിക്കുക)

ഈ വാചകങ്ങള്‍ താങ്കള്‍ പറഞ്ഞതായി ഒരു മാധ്യമവും പറഞ്ഞില്ല.വെറുതെ പ്രസംഗിച്ചിട്ടു പോയ താങ്കളെ ആരൊക്കെയോ ചേര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നാണു അതിനു ശേഷം താങ്കളും പറഞ്ഞത്.

താങ്കളെ പ്രസംഗത്തിന്റെ പേരില്‍ ആരെങ്കിലും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാനല്ല ഞാന്‍ എഴുതുന്നത്.മറിച്ച് താങ്കളുടെ പ്രസംഗത്തിന്റെ നേരര്‍ത്ഥങ്ങള്‍ ഒരാള്‍ക്ക് നല്‍കുന്ന സന്ദേശം ശരിയാണോ എന്ന് അന്വേഷിക്കുക മാത്രമാണു ഇവിടെ ചെയ്യുന്നത്.

കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്ന പ്രസ്ഥാനമാണു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം” എന്നാണു താങ്കള്‍ ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം മാധ്യമങ്ങള്‍ക്കു നല്‍‌കിയ അഭിമുഖത്തില്‍ പറഞ്ഞത്.അതിലൊന്നും യഥാര്‍ത്ഥത്തില്‍ എന്താണു പയ്യന്നൂരില്‍ താങ്കള്‍ പ്രസംഗിച്ചതെന്നു താങ്കള്‍ പറഞ്ഞില്ല.ബുദ്ധിപൂര്‍വം അതു താങ്കള്‍ മറച്ചു വച്ചു.

ഞാന്‍ മുകളില്‍ എഴുതിയ താങ്കളുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നോക്കുക.അതില്‍ പറയുന്നു “"വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്.

എന്ത് അടിസ്ഥാനത്തിലാണു ഇതു താങ്കള്‍ പറയുന്നത്? ഏതു വസ്തുതകളുടെ അടിസ്ഥാനത്തില്‍?താങ്കള്‍ക്ക് “ലിബറേഷന്‍ സെക്സ് തിയറി” പ്രചരിപ്പിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.അതു പക്ഷേ മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു കൊണ്ടായിരിക്കരുത് എന്ന് മാത്രമേ ബുദ്ധിജീവി അല്ലാത്ത എനിക്ക് പറയാനുള്ളൂ.ഒരു ഭാഗത്ത് നവോത്ഥാനം കൊണ്ടുവന്നു എന്ന് പറയുകയും മറുഭാഗത്ത് “ഒളിവിലെ സുഖത്തിലും മറവിലും” ലൈംഗിക സുഖങ്ങളില്‍ ആറാടുകയുമായിരുന്നു എന്നും താങ്കള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും?

എന്താണു താങ്കള്‍ പറയുന്ന ഒളിവിലെ സുഖങ്ങള്‍?അത്ര സുഖകരമായിരുന്നോ ഒളിവിലെ ജീവിതം?

താങ്കളുടെ ഭാഷയില്‍ കേരളത്തിലെ ഇടതു പക്ഷക്കാരെല്ലാം ഒളിവുകാലത്ത് ലൈംഗികതയില്‍ ആറാടിയവര്‍.വാക്കുകളില്‍ എത്ര മധുരം പുരട്ടി അതു പറഞ്ഞാലും പറഞ്ഞതിന്റെ അര്‍ത്ഥം അതുതന്നെ..എന്നു മാത്രമല്ല്ല, ഒരു സഖാവു ജീവിത സഖിയെ സ്വീകരിക്കുന്ന ഭാഗം താങ്കള്‍ പറഞ്ഞതും ദ്വയാര്‍ത്ഥം വച്ചു തന്നെ.ഇതൊക്കെ കേള്‍ക്കാന്‍ മാത്രംകേരളത്തിലെ ഇടതു പ്രസഥാനം എന്തു തെറ്റാണു ചരിത്രത്തില്‍ ചെയ്തിട്ടുള്ളത്?സ്വന്തം ജീവനെപ്പോലും പണയം വച്ചാണു കേരളത്തിലെ പല കുടുംബങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെ ഒളിവില്‍സംരക്ഷിച്ചിട്ടുള്ളത്.പോലീസിന്റേയും ജന്മിമാരുടെ ഗുണ്ടകളുടേയും വേട്ടയാടലില്‍ ജിവിതത്തിനും മരണത്തിനും ഇടയിലൂടെ രാഷ്ട്രിയ പ്രവര്‍ത്തനം നടത്തിയവരാണു കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍.അതീവ സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന നേതാക്കന്മാര്‍ വരെ ഈ വീട്ടുകാ‍ര്‍ നല്‍കുന്ന വെള്ളമോ, അച്ചാറോ ഉണക്കു കപ്പയോ ഒക്കെമാത്രം കഴിച്ച് ഇരുളടഞ്ഞ തട്ടിന്‍ പുറങ്ങളില്‍ ദിവസങ്ങളോളം വെളിയില്‍വരാതെ കഴിഞ്ഞിട്ടുണ്ട്.അതിനെയാണു “സുഖജീവിതം” എന്നു താങ്കള്‍ കാണുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ‍ഇവിടുത്തെ തൊഴിലാളി സ്ത്രീകള്‍ നിസ്തുലമായ പങ്കാണു വഹിച്ചിട്ടുള്ളത്.ഒരോപ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ വീട്ടിലെ ആണുങ്ങളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഒളിവില്‍ പോകുമ്പോള്‍ പോലീസിന്റേയും പട്ടാളത്തിന്റേയുംക്രൂര മര്‍ദ്ദനങ്ങള്‍ക്ക് അവര്‍ ഇരയായിട്ടുണ്ട്.അപ്പോളൊന്നും ഒരു വാക്കുകൊണ്ടു പോലും അവരാരും ഒരു നേതാവിനെയും ഒറ്റു കൊടുത്തിട്ടില്ല.ഒളിവില്‍ഇരുന്ന വീടുകളിലെ സ്ത്രീകളും അങ്ങനെ തന്നെയായിരുന്നു പെരുമാറിയിരുന്നത്.സ്വയം പട്ടിണി കിടന്നു കമ്മ്യൂണിസ്റ്റുകാരെ തീറ്റിപ്പോറ്റിയ സ്ത്രീകള്‍ ചരിത്രത്തിലുണ്ട്.എഴുതപ്പെട്ട ചരിത്രങ്ങളിലൊന്നും അവരില്ലായിരിക്കാം.എന്നാലും ഈ പ്രസ്ഥാനത്തിനു അവരെ മറക്കാനാവില്ല.അവരില്ലായിരുന്നുവെങ്കില്‍ പില്‍‌ക്കാലത്ത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ പല നേതാക്കളും ജീവനോടെ ഉണ്ടാവുമായിരുന്നില്ല.പയ്യന്നൂരിലെ പ്രസംഗത്തിലൂടെ താങ്കള്‍ ചെയ്തത് അത്തരം ധീരകളായ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുകയാണു.അതിനു കേരളത്തിലെ സ്ത്രീസമൂഹത്തോടു തന്നെ താങ്കള്‍ മാപ്പു പറയേണ്ടതുണ്ട്.സ്ത്രീത്വത്തിന്റെ ശക്തി നിറഞ്ഞു നില്‍ക്കുന്ന അത്തരം ചില സംഭവ കഥകള്‍ കേട്ടോളൂ...

സ്ത്രീത്വം:1

യാത്ര തുടങ്ങി.നാലാം ദിവസം ഞാന്‍ കര്‍ഷക സമരത്തിലെ സജീവ പ്രവര്‍ത്തകനായ ഒരു കര്‍ഷകന്റെ കുടിലിലെത്തി.അല്പ ദിവസം ആ കുന്നിന്‍ ചെരിവിലെ ആ വീട്ടില്‍ കഴിഞ്ഞു കൂടാനാണു എനിക്കു കിട്ടിയ നിര്‍ദ്ദേശം.ആഹാരം കഴിക്കാതെയുള്ള ആ നീണ്ടയാത്ര എന്നെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു.

ആ കുടിലിനു രണ്ടു മുറിയേയുള്ളൂ.ഒന്നടുക്കള.രണ്ടാമത്തെ മുറിയില്‍ എന്റെ ആതിഥേയനും ഭാര്യയും കുട്ടിയും കിടന്നു.രാത്രിയായപ്പോള്‍ അവര്‍ ആ മുറിയുടെ ഒരു അരികില്‍ എനിക്കൊരു പായ വിരിച്ചു തന്നു.അടുക്കളയോട് ചേര്‍ന്ന സ്ഥലത്ത് അവര്‍ക്കുള്ള പായ വിരിച്ചു.

വല്ലാതെ തളര്‍ന്ന ഞാന്‍ കിടന്ന ഉടന്‍ ഉറങ്ങിപ്പോയി.ആരോ കുലുക്കി വിളിച്ചപ്പോളാണു ഞാന്‍ ഉണര്‍ന്നത്.കണ്ണു തുറന്ന ഉടന്‍ ഞാന്‍ ചോദിച്ചു:“എന്താ?”

“ആരോ ചിലര്‍ ഇങ്ങോട്ടു കയറി വരുന്നുണ്ട്”നല്ല നിലാവുള്ള രാത്രി.വീട്ടില്‍ നിന്നു നോക്കിയാല്‍ താഴ്വാരത്തുനിന്നും ആളുകള്‍ കയറിവരുന്നതു കാണാം...അയാള്‍ തുടര്‍ന്നു പറഞ്ഞു:“ഞങ്ങളുടെ തീരുമാനം പറയാം..സഖാവ് അനങ്ങാതെ കിടന്നാല്‍ മതി.ആരു വിളിച്ചാലും മിണ്ടരുത്.സന്ദര്‍ഭം വന്നാല്‍ ഇവള്‍ പറഞ്ഞോളും”

എനിക്കു ഒന്നും മനസ്സിലായില്ല.

പോലിസു വരുന്നുണ്ടെന്നും ,നിലാവില്‍ പുറത്തിറങ്ങുന്നത് അപകടമാണെന്നും മനസ്സിലായി.രക്ഷപെടാന്‍ ആ രീതിയിലാവില്ല.പിന്നെ? ഇവര്‍ പറയുന്നത് അനുസരിക്കുകതന്നെ.എന്നെ അയാള്‍ ഉടുമുണ്ട് അഴിച്ചു പുതപ്പിച്ചു.കൌപീന ധാരിയായ അയാള്‍ എന്റെ അടുത്തു കുട്ടിയെ എടുത്തു കിടത്തി.അതിനടുത്ത് അയാളുടെ ഭാര്യ വന്നു കിടന്നു.

തികച്ചും അപരിചിതയായ ഒരു സ്ത്രീയോടൊപ്പം ഒരു പായില്‍ കിടക്കാന്‍ എനിക്കു വിഷമം അനുഭവപ്പെട്ടു.പക്ഷേ വേറെ വഴിയില്ല.കര്‍ഷകന്‍ അടുക്കളയുടെ ഓലകൊണ്ട് നിര്‍മ്മിച്ച പുറംവാതിലില്‍‌ക്കൂടി ഇറങ്ങിപ്പോവുന്ന ശബ്ദം കേട്ടു.ഞാന്‍ വീര്‍പ്പടക്കി അനങ്ങാതെ കിടന്നു.

ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ മുറ്റത്തു ആരോ നടക്കുന്ന സ്വരം കേട്ടു.ഒരു ടോര്‍ച്ചിന്റെ ശക്തിയേറിയ പ്രകാശം ഓലമറകള്‍ കടന്നു മുറി മുഴുവന്‍ പ്രകാശമാനമാക്കി.

ആവരില്‍ ആരോ പറഞ്ഞു:“നോക്ക് ,അയാളും ഭാര്യയും കുട്ടിയും മാത്രമേ ഇതിനകത്തുള്ളൂ.ഇവിടെ വേറെ ആരുമില്ല.വെറുതെ കഷ്ടപ്പെട്ടു കുന്നുകയറി നമ്മളെ കബളിപ്പിക്കാന്‍ ഓരോരുത്തരും ഓരോന്നു പറയും”.

‘ഇവിടെയുണ്ടെന്നാരാണു പറഞ്ഞത്?”

അതിനു മറുപടി കേട്ടില്ല.ആരോ വാതില്‍മറയില്‍ മുട്ടുന്ന ശബ്ദം കേട്ടു.ആ സ്ത്രീ എഴുനേറ്റു കതകിനെടുത്തേക്കു ചെന്നു.ആ കതക് അഴിച്ചു.അതു അല്പം പിന്നോട്ടു വലിച്ചു മാറ്റിക്കൊണ്ടു ചോദിച്ചു.

“ആരാ?ഈ പാതിരാത്രിക്ക് എന്തിനാ വന്നത്?”

‘ഈ മുറിയില്‍ ആരാണ്?’ആരോ കോപത്തോടെ ചോദിച്ചു.

“അയ്യോ എന്തൊരു ചോദ്യമാണിത്?എന്റെ കെട്ടിയോന്‍ രണ്ടു ദിവസമായി പനിച്ചു തുള്ളിക്കിടക്കുന്നു.ഇന്നു ഒന്നും കഴിക്കാതെ തളര്‍ന്നു കിടന്നുറങ്ങുന്നത് കാണുന്നില്ലേ?കൊച്ചിനും കൂടി എന്റെ ദൈവങ്ങള്‍ ഇനി പനി വരുത്തരുതേ!”

പെട്ടെന്നവള്‍ കതക് വലിച്ചു തുറന്നിട്ട് പുറത്തേക്ക് ഇറങ്ങിനിന്നു.അവര്‍ ടോര്‍ച്ച് തെളിച്ച് പുറത്തു നിന്നും മുറി മുഴുവന്‍ നോക്കി.ആരെങ്കിലും ഉണ്ടോ?

“അടിയന്‍ നാളെ പണിക്കില്ല.നാളെ മാത്രമല്ല,ഈ ആഴ്ച മുഴുവന്‍ പണിക്കില്ല.മുളകു തിളപ്പിച്ച വെള്ളം മാത്രമല്ലേ അതിയാന്‍ കുടിച്ചിട്ടുള്ളൂ.അതുകൊണ്ട് ബോധം കെട്ടുറങ്ങുന്നു.ഒച്ച കേട്ടിട്ടും എഴുനേറ്റില്ല.എന്താ കുഴപ്പം വല്ലതുമുണ്ടോ? ഞാന്‍ കുലുക്കി വിളിക്കാം.അപ്പോള്‍ എണീക്കും.അത്യാവശ്യ കാര്യം വല്ലതുമുണ്ടോ?”

“വേണ്ട.ഇന്ന് ഈ വഴി ആരെങ്കിലും പോവുന്നതു കണ്ടോ?

“ഇന്നു സന്ധ്യ മയങ്ങിയപ്പം താഴത്തെ വഴിയെ ഒരാള്‍ വടക്കോട്ടു പോകുന്നതു കണ്ടു.”

“അവന്‍ മറ്റെവിടെയോ പോയതാണ്.നമുക്കു പോകാം”അവര്‍ പറഞ്ഞു.

ഇതിനിടെ കുട്ടി ഉണര്‍ന്നു എഴുനേറ്റിരുന്നു കരയാന്‍ തുടങ്ങി.

“മോനെ,കരയേണ്ട.ഞാന്‍ വരുന്നു.വയ്യാതെ കിടക്കുന്ന നിന്റെ അച്ഛനെ നീ ഉണര്‍ത്തും.”

“പോ...നീ പോയി കൊച്ചിനെ സമാധാനിപ്പിക്ക്”ആരോ പറഞ്ഞു....”ശല്യം” അവള്‍ മുറിക്കകത്തു കടന്നു ഓലക്കതക് വലിച്ചടച്ചു....ആരുടെയോ പദചലനം അകന്നു പോകുന്നതു കേട്ടു.

കുറച്ചു കഴിഞ്ഞപ്പോള്‍ കര്‍ഷകത്തൊഴിലാളി കയറിവന്നു.അവന്‍ എന്നെ രാത്രി തന്നെ മറ്റൊരിടത്തേക്ക് കൊണ്ടു പോയി.രാത്രി വീണ്ടും പോലീസുകാര്‍ വന്നെന്നിരിക്കും..

(എന്റെ നാട്, എന്റെ മണ്ണ് ( ആത്മകഥ) ഇ.കെ നായനാര്‍- പേജ് 54,55)

സ്ത്രീത്വം :2

കാസര്‍ഗോഡ്ഒളിച്ചു താമസിക്കാന്‍ കിട്ടിയ സ്ഥലം പണിക്കരുടെ വീടാണ്.മലയപ്പണിക്കന്മാര്‍ പട്ടിക വര്‍ഗത്തില്‍ പെടുന്നവരാണ്.തെയ്യത്തിനു പാളകളില്‍ വേണ്ട അലങ്കാരങ്ങള്‍ ചെയ്യുന്നവരിവരാണ്.മന്ത്രവാദവും അല്പം വൈദ്യവും ഇവര്‍ക്കുണ്ടാവും.

കാസര്‍ഗോട്ടെ കൃഷിക്കാരെ സംഘടിപ്പിക്കാന്‍ ഞാന്‍ ഒളിവില്‍ കഴിയുമ്പോള്‍ എത്തിയതാണ്.പകല്‍ ഒളിച്ചിരിക്കാന്‍ പണിക്കരുടെ വീടാണു കിട്ടിയത്.ഒരു മുറിയുള്ള ചെറിയ കുടില്‍.പണിക്കരും ഭാര്യയും കുട്ടിയുമുണ്ട്.........പകല്‍ ഞാന്‍ മുറിയില്‍ അടച്ചിരുന്നു വായനയില്‍ മുഴുകും.ആ സ്ത്രീ പാളകൊണ്ട് ഓരോ പണികള്‍ ചെയ്തു വീടിനിറയത്തും മുറ്റത്തും കുട്ടിയോടൊത്തു കഴിയും.അവരുടെ വീടിനകത്തു ഒരാള്‍ ഉണ്ടെന്ന ഭാവമേ അവര്‍ക്കില്ലായിരുന്നു.

രണ്ടു മൂന്നു പ്രാവശ്യം പോലീസ് വന്നിട്ടുണ്ട്.”ഇവിടെ എങ്ങാനും ആരെങ്കിലും പുതിയതായി വന്നോ? പോകുന്നതു കണ്ടോ എന്നൊക്കെ തിരക്കും

കുടിലിന്റെ ഇറയത്തിരിക്കുന്ന ആ സ്ത്രീ പോലീസുവരുമ്പോള്‍ ഓലമറച്ച വാതില്‍ തുറന്നു അകത്തു കയറിയിട്ടു പോലീസ് മുറ്റത്ത് എത്തുന്നതിനു മുന്‍‌പ് അവരുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലും.പോലീസു കാര്‍ക്ക് പുറത്തു നിന്നാല്‍ കുടിലിന്റെ അകഭാഗം കാണാം.

“ഇവിടെ ആരുമില്ല.എന്റെ ആളു പണിക്കു പോയതാ.ഞാനും കുട്ടിയുമേയുള്ളൂ.ഈ തെയ്യത്തിന്റെ പാള മുറിച്ചു കഴിഞ്ഞാല്‍ എന്താകാനാ”അവള്‍ ആത്മഗതം പറയും.....

അവളുടെ പ്രസംഗം കേട്ടു നില്‍ക്കാതെ പോലീസ് മടങ്ങും.ഒരു ദിവസം അവള്‍ ഉച്ചത്തില്‍ പറഞ്ഞു.

“എന്റെ കുടിലില്‍ പട്ടി പോലും കയറില്ല,അപ്പോളാ ആളുകള്..കേറി നോക്കിയാട്ടെ.കതകു തുറന്നാ കിടക്കുന്നത്.”

അവള്‍ കുറെക്കൂടി അകലേക്ക് മാറി.വഴിയിലേക്കു നടന്നു.പോലീസുകാര്‍ തിരിച്ചു പോയി.ഞാന്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു.തുറക്കുന്ന കതകിന്റെ പിന്നിലാണ് ഇരിക്കുന്നത്.കതകു തുറന്നു കിടന്നാലും അകം കാണാം എന്നല്ലാതെ അകത്തിക്കുന്ന ആളെ കാണുകയില്ല.

ഈ സ്ത്രീകളുടെ തന്റേടവും സന്ദര്‍ഭോചിതമായ പെരുമാറ്റവും അത്ഭുതകരമാണ്.കയ്യൂരിലെ പിടികിട്ടേണ്ട പ്രതിയാണു അകത്തിരിക്കുന്നത് എന്ന് ആ അമ്മമാര്‍ക്ക് അറിയില്ലായിരിക്കാം.പക്ഷേ ഒളിവില്‍ കഴിയുന്ന ആളാണെന്നറിയാം.അയാളെ പിടിച്ചാല്‍ കുഴപ്പമാകും”.

(എന്റെ നാട്, എന്റെ മണ്ണ്( ആത്മകഥ)-ഇ.കെ നായനാര്‍)

സ്ത്രീത്വം :3

എന്താണു ഒളിവിലെ സുഖം?ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ടി.എസ് തിരുമുമ്പിന്റെ ഭാര്യ കാര്‍ത്ത്യായനിക്കുട്ടി അമ്മ എഴുതിയ “തിരുമുമ്പിനോടൊപ്പം” എന്ന ഓര്‍മ്മക്കുറിപ്പില്‍ നിന്ന്:

“ഒളിവു ജീവിതവുമായി ഒത്തു ചേരാന്‍ ആദ്യമൊക്കെ തിരുമുമ്പ് വല്ലാതെ കഷ്ടപ്പെടുകയുണ്ടായി.കാറ്റ് വീശാത്ത വെളിച്ചം കടക്കാത്ത ചെറ്റക്കുടിലുകളില്‍ ശ്വാസമടക്കിപ്പിടിച്ചു കൊണ്ട്,സൌകര്യത്തിലൊന്നു കുളിക്കാനോ, കക്കൂസില്‍ പോകാനോ പോലും പറ്റാതെ.....ആഹാരം വലിയ പ്രശ്നമായിരുന്നില്ല തിരുമ്പിന്.പക്ഷേ...കര്‍ഷകന്റെ തിരുമുമ്പിനോടുള്ള പ്രത്യേക സ്നേഹവും ബഹുമാനവും....ഏത് കഷ്ടപ്പാടുകളേയും നിസ്സാരമാക്കുന്നതായിരുന്നു മടിക്കൈയിലും ചുറ്റിലുമുള്ള കര്‍ഷകരുടെ സ്നേഹം.കൃഷിക്കാരന്‍ അവന്റെ കീറപ്പായയും മരക്കഷ്ണത്തലയിണയും,ചിലപ്പോള്‍ പഴയ കീറത്തുണികള്‍ നിറച്ച ചാക്കു സഞ്ചിയും വളരെ വളരെ സ്നേഹത്തോടെ തിരുമുമ്പിനു സമ്മാനിച്ച് കുടിലിനു മുന്നില്‍ ജാഗരൂകരായി കാത്തിരുന്നു.അവന്റെ കഞ്ഞിവെള്ളം പിഞ്ഞാണത്തിലും മറ്റും സംതൃപ്തിയോടെ കുടിച്ച് കുടിലുകളില്‍ നിന്നും കുടിലുകളിലേക്ക് ഒളിഞ്ഞു താമസ്സിച്ച അവിടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ പാകി.

.........ഈ അവസരത്തിലാണു തിരുമുമ്പിനും കെ.മാധവനും കോഴിക്കോട്ട് സ്റ്റേറ്റ് കമിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.അക്കാലത്തെ ഒളിവില്‍ പാര്‍ക്കുന്നവര്‍ക്കുള്ള സുരക്ഷിതവഴി മൈസൂരിലെ മര്‍ക്കാറ വഴിയായിരുന്നു.എന്നാല്‍ തിരുമുമ്പ് ഈ വളഞ്ഞ വഴി പ്രയാസമാണെന്ന് പറഞ്ഞ് രാത്രിയിലെ പാസഞ്ചറിനു പോകാന്‍ തീരുമാനിച്ചു.ചെറുവത്തൂര്‍ നിന്നും വണ്ടി വിടുമ്പോള്‍ തിരുമുമ്പ് ഓടിക്കയറി.സ്റ്റേഷനില്‍ സ്ഥിരമായി കാവലുണ്ടായിരുന്ന പോലീസുകാരന്‍ തിരുമുമ്പിനെ വ്യക്തമായും കണ്ടു.ഇളകിത്തുടങ്ങിയ വണ്ടി പോലീസുകാര്‍ നിര്‍ത്തിച്ചു...............ഇതേ വണ്ടിയില്‍ യാത്ര ചെയ്തിരുന്ന,പോലീസിനു പിടികിട്ടേണ്ടിയിരുന്ന ‘കുഞ്ഞിരാമപ്പൊതുവാള്‍’ തന്നെയാണു പോലീസ് അന്വേഷിക്കുന്നത് എന്ന ധാരണയില്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയോടി.

“മുഖണ്ഡറിഗെ സിക്കിത്തു”എന്ന് കന്നഡത്തില്‍ ആര്‍ത്തു വിളിച്ചുകൊണ്ട് പോലീസ് പൊതുവാളെ പിടികൂടി കഠിനമായി മര്‍ദ്ദിച്ചു.”നേതാവിനെ പിടികിട്ടി” എന്നാണു ആ വാചകത്തിന്റെ അര്‍ത്ഥം.ബോധം കെട്ടു വീണ ആ പാവത്തിനെ വാനില്‍ കയറ്റുമ്പോളാണു തങ്ങള്‍ക്ക് പറ്റിയ അമളി പോലീസിനു മനസ്സിലാവുന്നത്.അപ്പോളെക്കും വണ്ടി വിട്ടിരുന്നു.............ആ പൊതുവാള്‍ പിന്നിട് രോഗശയ്യയില്‍ നിന്നു എഴുനേറ്റില്ല.മരിച്ചു !പോലീസ് മര്‍ദ്ദനത്തിന്റെ മറ്റൊരു രക്ത സാക്ഷി!

ഇത്തരം “സുഖ”ങ്ങളാണവര്‍ ഒളിവില്‍ ആസ്വദിച്ചിരുന്നത്.ഇത്തരം സ്ത്രീകളാണു അവരെ സംരക്ഷിച്ചിരുന്നത്.കേരളത്തിലെ പ്രത്യേകിച്ച് വടക്കേ മലബാറിലെ കര്‍ഷക പ്രസ്ഥാനങ്ങളില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് ചില്ലറയല്ല.എഴുതപ്പെട്ട ചരിത്രങ്ങളില്‍ ഇടം കണ്ടെത്താനാവാതെ പോയവരാണു അതില്‍ ഭൂരിപക്ഷവും.കണ്ണിലെ കൃഷ്ണമണിപോലെയാണവര്‍ ഈ പ്രസ്ഥാനത്തെ കാത്തു രക്ഷിച്ചത്.

കയ്യൂരിലെ ‘മാണിക്യേട്ടിയേയും’ ‘ചെമ്മരത്തിയേട്ടി’യേയും താങ്കള്‍ക്ക് അറിയില്ലായിരിക്കാം.അവര്‍ ജിവിക്കുന്നത് പയ്യന്നൂരില്‍ നിന്നു അധികം ദൂരത്തല്ല.‘മാതൃഭൂമി ആഴ്ചപ്പതിപ്പി‘ന്റെ 2008 ജൂണ്‍ 22 ആം ലക്കത്തില്‍ ‘പാര്‍ട്ടി ആരുടെ അമ്മയാണ്?’ എന്ന ലേഖനത്തില്‍ ‘ഗീത’ അവരെ പരിചയപ്പെടുത്തുന്നുണ്ട്.കയ്യൂര്‍ രക്ത സാക്ഷികളിലൊരാളായ മഠത്തില്‍ അപ്പുവിന്റെ ജേഷ്ഠഭാര്യയാണു മാണിക്യേട്ടി.സ്വയം പട്ടിണി കിടന്നിട്ടാണു അവര്‍ ഒളിവിലുള്ള സഖാക്കള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുത്തിരുന്നത്. അവര്‍ അന്നു സഹിച്ച വിഷമതകളെ പറ്റി കൊടകര വളപ്പില്‍ ചെമ്മരത്തിയേട്ടി പറയുന്നു:“ സുബ്ബരായര്‍ വെള്ളത്തില്‍ തുള്ളി ചത്തതു കൊണ്ട് പോലീസ് രാത്രി വന്ന്, വെക്കുന്ന കലം തല്ലിപ്പൊട്ടിച്ചിന്,അമ്മിക്കുട്ടിയെല്ലാം കിണറ്റിലിട്ട്.എന്ന്‌റ്റ് വിളിച്ചു ചോദിക്കും “കുഞ്ഞിപ്പൊക്കനുണ്ടോ ഈടെ വന്ന്‌റ്റ്ന്.എന്തു ദ്രോഹം ചെയ്തു? വീടൊക്കെ തച്ചു പൊളിച്ചു.അഞ്ചു കുറ്റി എണ്ണയുണ്ടായിരുന്നു.ഏട്ടി പ്രസവിക്കാന്‍
വന്നതാ.പെണ്ണ്‌ങ്ങലൊക്കെ പുറത്ത് കീഞ്ഞ് നിന്നിനി.ആണുങ്ങള്‍ ഒളിച്ചു പോയിന്”

മാണിക്യേട്ടിയും ചെമ്മരത്തിയേട്ടിയും ചില ഉദാഹരണങ്ങള്‍ മാത്രം.അവരെപ്പോലെ നൂറു കണക്കിനു സ്ത്രീകള്‍.1941 മാര്‍ച്ച് 12 നു കയ്യൂരില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ -യുദ്ധവിരുദ്ധ പ്രകടനത്തിന് മൂന്നിനു ഒന്നു എന്ന കണക്കിലായിരുന്നു സ്ത്രീ പങ്കാളിത്തം.നേതാക്കന്മാരെ ഒളിവില്‍ പാര്‍പ്പിച്ച് സംരക്ഷിക്കുന്നതില്‍ മാത്രമല്ല സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നത്.ടി.എസ് തിരുമുമ്പ് ഒക്കെ എഴുതിയ കവിതകളെ ജനകീയമാക്കി മാറ്റിയത് ഈ സ്ത്രീകളാണ്.“തിരുമുമ്പിനൊപ്പം” എന്ന ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ കാര്‍ത്ത്യായനിക്കുട്ടി എഴുതുന്നു:
“സ്ത്രീകളും കര്‍ഷകരും അരിവാളും കയറും പിടിച്ച് ചീമേനി എസ്റ്റേറ്റിലേക്ക് നീങ്ങി.ചെറുവത്തുര്‍ ഫര്‍ക്കയില്‍ നിന്നും ആരംഭിച്ച തോല്‍-വിറകു സമരത്തില്‍ സ്ത്രീകളുടെ മുന്‍‌നിരയില്‍ ഞാനും സ്ഥലം പിടിച്ചിരുന്നു.....അരിവാളും വലതു കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് കോയ്യന്‍ കണ്ണന്റെ ഭാര്യ കുഞ്ഞു മാധവിയായിരുന്നു ഏറ്റവും മുന്നില്‍........”

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെ പറ്റിയാണു.അതിനെയാണു താങ്കള്‍ തികച്ചും വളച്ചൊടിച്ച് “ഒളിവിലെ സുഖങ്ങളിലും , ഒളിവിലെ മറവിലും “ ഒതുക്കി നിര്‍ത്തിയത്.കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ണിത്താന്റെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കി എന്നു പറയുന്ന താങ്കളും ഈ ചെയ്തത് അതേ പണിയല്ലേ? നന്മകളെ മുഴുവന്‍ മൂടി വക്കാനൊരു ശ്രമം?

മറ്റൊരു സംഭവ കഥകൂടി താങ്കളോട് പറയാന്‍ ഞാനഗ്രഹിക്കുന്നു.

വസൂരി ബാധിതനായി കിടക്കുന്ന നേതാവ്.ഭാര്യ പൂര്‍ണ്ണ ഗര്‍ഭിണി.രാഷ്ട്രീയ കാരണങ്ങളാല്‍ ആ സമയത്ത് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു.ആ ഭാര്യ പ്രസവിച്ച് ഒരു മകന്‍ ജനിക്കുന്നു.ജനനാല്‍ തന്നെ വസൂരി പിടിപെടുന്നു.ഭര്‍ത്താവ് മരിച്ചോ ജീവിച്ചോ എന്നറിയാതെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോകുന്നു.ആ മകനെ ആ അമ്മ ഒറ്റക്ക് വളര്‍ത്തുന്നു.ഒരു കുഞ്ഞിനെ വളര്‍ത്തിയെടുക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും ഒറ്റക്ക് സഹിച്ച്.അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് നേതാവ് വെളിയില്‍ വരുമ്പോള്‍ കൊടുത്ത സ്വീകരണ യോഗത്തില്‍ ദൂരെ മാറി നിന്ന് ആ അഞ്ചു വയസ്സുകാരന്‍ കുട്ടി ആദ്യമായി പിതാവിനെ കാണുന്നു...

ഇത് ഐതിഹ്യ കഥയല്ല..ആ നേതാവ് ഇ.എം എസും ആ മകന്‍ മരിച്ചു പോയ ഇ.എം .ശ്രീധരനുമാണ്.ഇതു ഈ പ്രസ്ഥാനത്തിനു വേണ്ടി , ഒരു കമ്മ്യൂണിസ്റ്റ് പാരമ്പര്യവുമില്ലാത്ത കുടുംബത്തില്‍ ജനിച്ച ആര്യ അന്തര്‍ജ്ജനം എന്ന സ്ത്രീ സഹിച്ച ത്യാഗം ആണ്.ഇത്തരം ആള്‍ക്കാരിലൂടെയാണു ഈ പ്രസ്ഥാനം വളര്‍ന്നു വന്നത്.അതിനെ താങ്കളെപ്പോലെയുള്ളവരുടെ “നവീന സങ്കല്‍‌പ്പങ്ങള്‍” ഊട്ടിയുറപ്പിക്കാന്‍ വേണ്ടി ഏതു അസംബന്ധവും പറഞ്ഞു കളയാമെന്നു കരുതുന്നത് വിഡ്ഢിത്തരമല്ലേ?

പാലായും പയ്യന്നൂരും

പാലാ പോലെ അല്ല പയ്യന്നൂര്‍ എന്ന് ഞാന്‍ പറയുന്നു.ഒരാള്‍ എന്നോട് ചോദിച്ചു പാലാക്കാര്‍ക്ക് പുരോഗമനം ഇല്ലേ എന്ന്? അതിനുത്തരം പറയുന്നതിനു മുന്‍‌പ് താങ്കള്‍ ഈ അടുത്ത കാലത്ത് പത്രത്തില്‍ വന്ന ഒരു വാര്‍ത്ത അറിഞ്ഞുകാണും.”മാതൃഭൂമി’ പോലെയുള്ള പ്രസിദ്ധികരണങ്ങള്‍ അതിനു വന്‍ പ്രാധാന്യമാണു നല്‍കിയത്.2009 ഡിസംബര്‍ 6 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ അവര്‍ ചോദിച്ചത് “ ശ്രീമതി ടീച്ചര്‍ക്കറിയുമോ കമ്മ്യൂണിസ്റ്റുകാരുടെ ചോര വീണ ഈ പോലീസ് സ്റ്റേഷന്‍“ എന്നാണ്.എന്താണു കാരണം 99 വര്‍ഷത്തെ പഴക്കമുള്ള പയ്യന്നൂരിലെ പോലീസ്റ്റ് സ്റ്റേഷന്‍ ഇടിച്ചു നിരത്തി അവിടെ മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ പോകുന്നുവത്രേ.അതിനെതിരെ ‘മാതൃഭൂമി’യുടെ ചോദ്യമാണിത്.ഒരു കെട്ടിടം സംരക്ഷിക്കാന്‍ ഈ ചോദ്യം ഉയര്‍ത്തിയ മാതൃഭൂമിയും മറ്റു കുത്തക പത്രങ്ങളും , ഈ ചോദ്യം ഉണ്ടാകാന്‍ തന്നെ കാരണക്കാരായ കമ്മ്യൂണിസ്റ്റുകാരെപറ്റി താങ്കള്‍ മോശമായി പറഞ്ഞ വാചകം വെളിയില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു എന്നും കാണണം.അതാണു ഇരട്ടത്താപ്പ്.


ആ ലക്കം മാതൃഭൂമിയില്‍ ഡോ.ഇ ഉണ്ണികൃഷ്ണന്‍ പയ്യന്നൂരിന്റെ ചരിത്രം വിവരിക്കുന്നു.കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണു പയ്യന്നൂരിനുള്ളത്.സിവില്‍ നിയമ ലംഘന പ്രസ്ഥാനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശക്തമായിരുന്ന സ്ഥലം.ഇതേ പോലീസ് സ്റ്റേഷനു മുകളില്‍ കെട്ടിയിരുന്ന യൂണിയന്‍ ജാക്ക് അഴിച്ചു മാറ്റി ചെങ്കൊടിയും ( 1940 ല്‍ സുബ്രഹ്മണ്യ ഷേണായി) പിന്നീട് ത്രിവര്‍ണ്ണ പതാകയും ( 1942 ടി.സി.വി കുഞ്ഞിക്കണ്ണ പൊതുവാള്‍) പാറിച്ചിട്ടുണ്ട് അവിടുത്തെ ധീരന്മാര്‍.കേരളത്തില്‍ ഉപ്പു സത്യാഗ്രഹം നടന്നത് പയ്യന്നൂര്‍ കടല്‍‌ത്തീരത്താണ്.കേളപ്പനും എ.കെ.ജിയും കൃഷ്ണപിള്ളയും ഒക്കെ പങ്കെടുത്ത സമരങ്ങള്‍.പിന്നീട് കര്‍ഷക പ്രസഥാനത്തിന്റെയും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റേയും എണ്ണമറ്റ സമരങ്ങള്‍ നടന്ന കയ്യൂര്‍, കരിവെള്ളൂര്‍, മുനയന്‍ കുന്ന്, മൊറാഴ , ചീമേനി ഒക്കെ പയ്യന്നൂരിനു ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളാണു.ഇതാണു പയ്യന്നൂരും പാലയും തമ്മിലുള്ള വ്യത്യാസം.ഐതിഹാസികമായ ഒട്ടനവധി സമരങ്ങളുടെ ഭൂമിയാണു പയ്യന്നൂര്‍.അവിടുത്തെ ജനങ്ങള്‍ക്ക് സമരങ്ങളും, ഒളിവു ജീവിതവും ഒന്നും ഏതൊ പുരാണ കഥയോ മിത്തോ അല്ല.അവരുടെ തന്നെ ജീവിതമാണ്.ഇന്നത്തെ തലമുറയുടെ അച്ഛനോ അമ്മയോ അമ്മാവന്മാരോ ഒക്കെ ഈ സമരങ്ങളില്‍ പങ്കാളികള്‍ ആയിരുന്നു.ഓരോ കുടുംബത്തിനും ഇത്തരം കഥകള്‍ പറയാനുണ്ടാവു.അതവരുടെ ജീവിതം തന്നെയാണു.അങ്ങനെയുള്ള ഒരു സ്ഥലത്തുപോയി പ്രസംഗിക്കുമ്പോള്‍ താങ്കളെപ്പോലുള്ള സാംസ്കാരിക നായകന്മാര്‍ക്ക് ഒരു ഉത്തര വാദിത്വവും ഇല്ലേ? എന്തും വിളിച്ചു പറയാനുള്ളതാണോ വേദികള്‍? സ്വന്തം കുടുംബത്തെക്കുറിച്ചു പറഞ്ഞതായിട്ടാവും അവിടെ ഉള്ളവര്‍ക്ക് തോന്നിയത്.അതിന്റെ സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമല്ലേ അവിടെ ഉണ്ടായിട്ടുള്ളൂ...?അതു തന്നെയല്ലേ വേദി അറിഞ്ഞു പ്രസംഗിക്കണം എന്നു പറയുന്നതിന്റെ സാരാംശവും?

പ്രസിദ്ധ സാഹിത്യകാരന്‍ കാക്കനാടന്‍ താങ്കളുടെ ഈ പ്രസ്ത്‍ാവനയെക്കുറിച്ച് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞത് താങ്കള്‍ വായിച്ചു കാണുമല്ലോ അല്ലേ? ഇല്ലെങ്കില്‍ ഇതാ ഈ ലിങ്ക് നോക്കിയാല്‍ മതി.

താങ്കള്‍ക്കെതിരെ ഉണ്ടായ പ്രതികരണങ്ങളെ ന്യായീകരിക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം.മറിച്ച് താങ്കള്‍ നിരുപദ്രവകരമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന ആ പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്ന പ്രതിലോമകരമായ അംശങ്ങളെ മനസ്സിലാക്കിത്തരികയാണു എന്റെ ഉദ്ദേശ്യം.

പയ്യന്നൂരിലെ ചെറുപ്പക്കാര്‍ തെറ്റു പ്രവര്‍ത്തിച്ചിരിക്കാം.പക്ഷേ ഒന്നുണ്ട്, മുപ്പതുകളിലും നാല്പതുകളിലും വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന എതെങ്കിലും സ്ത്രീകള്‍ ആ സദസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇതിലും കൂടിയ ഒരു പ്രതികരണം ഉണ്ടാകുമായിരുന്നു.അവര്‍ ധീരകളായിരുന്നു..പോലീസിനേയും പട്ടാളത്തേയും ധീരമായി നേരിട്ടവര്‍..അവരെ അപമാനിച്ചതിനു ചരിത്രം താങ്കള്‍ക്ക് മാപ്പ് തരില്ല.തീര്‍ച്ച.

അവലംബം

1:എന്റെ നാടു എന്റെ മണ്ണു - ഇ.കെ നായനാര്‍

2:തിരുമുമ്പിനൊപ്പം - കാര്‍ത്ത്യായനിക്കുട്ടിയമ്മ

3:മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിവിധ ലക്കങ്ങള്‍

4:സ: ഇ.എം രാധയോട് നടത്തിയ സംഭാഷണം

5:മറ്റു പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങള്‍, കുറിപ്പുകള്‍

87 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പയ്യന്നൂരിലെ ചെറുപ്പക്കാര്‍ തെറ്റു പ്രവര്‍ത്തിച്ചിരിക്കാം.പക്ഷേ ഒന്നുണ്ട്, മുപ്പതുകളിലും നാല്പതുകളിലും വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന എതെങ്കിലും സ്ത്രീകള്‍ ആ സദസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇതിലും കൂടിയ ഒരു പ്രതികരണം ഉണ്ടാകുമായിരുന്നു.അവര്‍ ധീരകളായിരുന്നു..പോലീസിനേയും പട്ടാളത്തേയും ധീരമായി നേരിട്ടവര്‍..അവരെ അപമാനിച്ചതിനു ചരിത്രം താങ്കള്‍ക്ക് മാപ്പ് തരില്ല.തീര്‍ച്ച.

abhilash attelil said...

സുനിലേട്ടാ,
നന്നായി പറഞ്ഞിരിക്കുന്നു .മാധ്യമങ്ങളില്‍ പടം വരണമെങ്കില്‍ സി പി എമിനെ തെറി പറയണം എന്ന് സക്കറിയയും മനസിലാക്കി കാണും.ഓര്‍കൂട്ടിലെ ഒരു രാഷ്ട്രീയ കംയൂനിട്ടിയില്‍ ഞാന്‍ ഇത് പോസ്റ്റ് ചെയ്യുകയാണ്.കുഴപ്പം ഇല്ലാലോ അല്ലെ

അനിൽ കൃഷ്ണൻ (Anil Krishnan) said...

നന്നായിട്ടൂണ്ട്..

വിജി പിണറായി said...

സുനിലേട്ടാ...

ഈ വിഷയത്തില്‍ ഇതിനു മുന്‍പും പലരും ബ്ലോഗുകളില്‍ കാര്യമായ ‘അലക്ക്’ നടത്തിയിട്ടുണ്ട്, സക്കറിയയ്ക്ക് എതിരെയും (കുറച്ചു പേരെങ്കിലും) അനുകൂലമായും. പക്ഷേ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി, ചരിത്ര പശ്ചാത്തലം കൂടി അവതരിപ്പിക്കുന്നു ഈ ലേഖനം. നന്നായിട്ടുണ്ട്.

സുനിലേട്ടന്‍ ബുദ്ധിജീവിയല്ലായിരിക്കാം. പക്ഷേ സക്കറിയ തികച്ചും ബുദ്ധി(യുള്ള)ജീവി തന്നെ. പ്രസംഗമധ്യേ സംഭവിച്ച ‘താല്‍ക്കാലിക ഭ്രംശം’ ഒഴിച്ചു നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് അതാണ്. താന്‍ പറഞ്ഞത് നാടന്‍ ഭാഷയില്‍ ‘അടി ഇരന്നു വാങ്ങുന്ന’ വാക്കുകളാണെന്ന തിരിച്ചറിവില്‍ നിന്നുളവായ അതിബുദ്ധിയാണ് (കൈയേറ്റ(ശ്രമ?)ത്തെപ്പറ്റി) ‘പരാതി കൊടുത്തില്ല,കൊടുത്താല്‍ വാദി പ്രതിയാകുന്ന സാഹചര്യമാണ്’ എന്നത്. പോലീസ് വകുപ്പ് സി പി എമ്മിന്റെ കൈയിലായതുകൊണ്ട് പാര്‍ട്ടിക്കാരുടെ അക്രമത്തിനെതിരെ തനിക്ക് നീതി കിട്ടില്ല എന്നാണ് പ്രത്യക്ഷ ധ്വനി. പക്ഷേ ഒന്ന് ‘ബുദ്ധിപൂര്‍വം’ ആലോചിച്ചാലോ? പരാതി കൊടുത്താല്‍ കേസാകും, അന്വേഷണം നടക്കും. സക്കറിയയെ തള്ളിയത് ആര് എന്നു മാത്രമാവില്ലല്ലോ അന്വേഷിക്കുക? സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ നേതാക്കളെയും അവര്‍ക്ക് അഭയം നല്‍കിയ കുടുംബങ്ങളെയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്ക്കു നേരെ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ കൈയേറ്റക്കേസിലെ വാദി അപകിര്‍ത്തിക്കേസില്‍ പ്രതിയാകും. ‘വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത്’ തോളില്‍ വെക്കുന്ന അബദ്ധം ആവര്‍ത്തിക്കുന്നത് ബുദ്ധിയാവില്ലെന്ന് തിരിച്ചറിയാന്‍ ബുദ്ധിജീവിയാകേണ്ടല്ലോ? താന്‍ പറഞ്ഞത് എന്തെന്നോ പ്രസംഗശേഷം അതിനെ ചോദ്യം ചെയ്തയാളോട് തന്റെ പ്രതികരണം എന്തായിരുന്നു എന്നോ സംഭവം വിവാദമായപ്പോള്‍ പോലും വെളിപ്പെടുത്താതിരുന്ന സക്കറിയ വെറും ‘സാദാ’ ബുദ്ധിജീവിയല്ല്, ‘അതിബുദ്ധിജീവി’ തന്നെയല്ലേ?

കെ said...

നല്ല ലേഖനം സുനില്‍...

siva // ശിവ said...

കാക്കനാടന്റെ മറുപടി മാത്രം മതി സക്കറിയയുടെ നാവടക്കാന്‍(മാനാഭിമാനങ്ങള്‍ ഉണ്ടെങ്കില്‍)

ഗീതാരവിശങ്കർ said...

സക്കറിയക്കുള്ള തുറന്ന കത്ത് വളരെ നന്നായി , മറന്നു എന്ന് നടിക്കുന്ന
ചരിത്രസത്യങ്ങള് തെളിമയോടെ കാട്ടിക്കൊടുത്തിരിക്കുന്നു ,ഉറക്കം നടിക്കുന്ന
മനുഷ്യരെ ഉണര്ത്തുക ദുഷ്ക്കരമാണെന്നും അറിയുക ....
"എനിക്ക് അമ്മയോടുള്ള സ്നേഹം കൂടി , അമ്മയെക്കുറിച്ചുള്ള അഭിമാനം
എന്നില് മാനം മുട്ടെ വളര്ന്നു ." ശ്രീ . കാക്കനാടന്റെ അമ്മയെപ്പോലെ എത്ര
അമ്മമാര് മക്കള്ക്ക് , അടിസ്ഥാന വര്ഗ്ഗത്തിന്റെ ഒരേയൊരു വിമോചന മാര്ഗമായി മാര്ക്സിന്റെ ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തത്തെ കാണാനും പഠിക്കാനും പ്രവര്ത്തിക്കാനും പ്രേരണയായി ..
മാപ്പ് ചോദിക്കേണ്ടത് ആദ്യം അവരോടു തന്നെ .
ആശംസകളും അഭിനന്ദനങ്ങളും .

desertfox said...

സക്കറിയ വിഷയത്തില്‍ ഏറ്റവും മികച്ച പ്രതികരണം.
അഭിനന്ദനങ്ങള്‍.

രഞ്ജിത് വിശ്വം I ranji said...

ഗംഭീരം സുനില്‍ .. സക്കറിയയ്ക്കുള്ള മറുപടി ഇങ്ങനെ തന്നെയാണ് വേണ്ടത്.

anushka said...

നന്ദി..നല്ല ലേഖനം.

Unknown said...

പക്ഷേ സുനില്‍, സക്കറിയ ആണ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്. മാതൃഭൂമി അഭിമുഖം കണ്ടില്ലേ? ജ്ഞാനപീഠ പുരസ്കാര ജേതാവിന് കിട്ടേണ്ടതിനെക്കാള്‍ വലിയ ശ്രദ്ധയോടെയാണ് ആ അഭിമുഖം തയ്യാറാക്കിയിരിക്കുന്നത്. തീര്‍ച്ചയായും ഇപ്പോഴുള്ള കോലഹലങ്ങളെത്തുടര്‍ന്നുള്ള ഒരു അഭിമുഖം മാത്രമാണല്ലോ അത്. അതിനെ ഇത്രയൊക്കെ മഹാ സംഭവമാക്കേണ്ടതുണ്ടോ എന്ന് മാധ്യമവിശാരദന്മാര്‍ ആലോചിക്കേണ്ടതുണ്ട്. സക്കറിയതന്നെയും സന്ദര്‍ഭവശാല്‍ അങ്ങിനെയൊന്ന് പറഞ്ഞുവെക്കുന്നുമുണ്ട്.

മൂര്‍ത്തി said...

നന്നായി സുനില്‍. ഇത് ചിലര്‍ക്കൊക്കെ പി.ഡി.എഫ് ആക്കി അയച്ചു. കൂടുതല്‍ പേര്‍ കാണേണ്ടതുണ്ട്.

Rajeeve Chelanat said...

സുനില്‍,

‘മൂന്നാമിട‘ത്തില്‍ (http://www.moonnamidam.com/) പ്രസിദ്ധീകരിച്ചിരിക്കുന്ന ആനന്ദ്-സക്കറിയ സംവാദവും (കൂട്ടത്തില്‍, അതില്‍ തന്നെയുള്ള സീസെക്കിന്റെ ന്യൂ സ്റ്റേറ്റ്‌സ്‌മാന്‍ അഭിമുഖവും) വായിച്ചാല്‍ മനസ്സിലാകും ‘ബുദ്ധിജീവി‘ രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രം.

പയ്യന്നൂരിലെ ഒരു പുസ്തകപ്രസാധനത്തിനു പോയി, അവിടെ ഒരുതരത്തിലും പ്രസക്തമല്ലാത്ത ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുകയും, അതില്‍ എരിവും പുളിയും ചേര്‍ത്ത്, മറ്റുള്ളവരുടെ ഉന്തിന്റെ കൂടെ തന്റെ ഒരു തള്ളും ഇരിക്കട്ടെ എന്ന മട്ടില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ അടച്ചാക്ഷേപിക്കുകയും ചെയ്ത സക്കറിയ, മൂന്നാമിടത്തില്‍ എത്തുമ്പോള്‍, പറയുന്നത് ശ്രദ്ധിക്കുക..”സി..പി.എം. ഒരു അഖിലേന്ത്യാ മതമൊന്നുമല്ല. അതിന്‌ അങ്ങനെ ഒരു അപകടവവുമില്ല“.

ഇതൊക്കെയാണ് നമ്മുടെ ഓര്‍ഗാനിക്ക് ബുദ്ധിജീവികള്‍.

ഞാന്‍ ഇരിങ്ങല്‍ said...

കിട്ടേണ്ടതു തന്നെയാണ് സക്കറിയയ്ക്ക് കിട്ടിയത് എന്നതില്‍ തര്‍ക്കമില്ല. തന്തയ്ക്ക് പറഞ്ഞാല്‍ പിന്നെ ബുദ്ധിപൂര്‍വ്വം ആലോചിച്ചൊന്നും ആരും പ്രവര്‍ത്തിക്കില്ല. കൊടുക്കേണ്ടാത് കൊടുക്കേണ്ടപ്പോള്‍ തന്നെ കൊടുക്കണം.
സുനില്‍ പറഞ്ഞത് തീര്‍ത്തും മനോഹരമായി സുവ്യക്തവും.
ഒരു വരി എടുത്തെഴുതാം.
“മുപ്പതുകളിലും നാല്പതുകളിലും വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന എതെങ്കിലും സ്ത്രീകള്‍ ആ സദസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇതിലും കൂടിയ ഒരു പ്രതികരണം ഉണ്ടാകുമായിരുന്നു“
അങ്ങിനെ അവിടെ ആരും ഇല്ലാതിരുന്നത് സക്കറിയയുടെ ഭാഗ്യം എന്ന് അദ്ദേഹം കരുതട്ടെ.

നോട്ട്: അന്നത്തെ സി പി എം അല്ല ഇന്നത്തെ സി പി എം എന്നതും ചരിത്രം

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

Unknown said...

മാധ്യമങ്ങളില്‍ പടം വരണമെങ്കില്‍ സി പി എമിനെ തെറി പറയണം എന്ന് സക്കറിയയും മനസിലാക്കി കാണും
pls this blog send to him(sakkariya)

manoj said...

. മലയാളികളെ ആനന്ദിപ്പിച്ച മഹത്തായ രണ്ട് അടികള്‍...........

സുനില്‍, വളരെ കൃത്യമായും താങ്കള്‍ പഠിച്ച് എഴുതിയ ഈ ലേഖനം നന്നായ്. ഒരു ലേഖനം എഴുതുമ്പോള്‍ അതില്‍ നിഷ്പക്ഷത ഒരു പ്രശ്നമാകേണ്ട കാര്യവും ഇല്ല.
'എത്ര വലിയ ബുദ്ധിജീവി ആണെങ്കിലും ജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ തല്ലു കിട്ടും' എന്നത് സക്കറിയാ ആദ്യം പഠിക്കേണ്ട പാഠം.

ഇതിനു മുന്നെ സക്കറിയാ മറ്റു ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതിലൊന്ന് പിണറായി വിജയനാണു ഭരണകാര്യങ്ങളില്‍ സമര്‍ദ്ധന്‍ എന്നും വി.എസ് അതിനൊന്നും പോരാ എന്നും... സ്വാഭാവികമായ് ലാവ്‌ലിന്‍ കേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ കെട്ടിച്ചമച്ചതെന്നും പറഞ്ഞു........ വി.എസിനെ എന്തിനപഹസിച്ചു എന്ന് ആരും ചോദിച്ചില്ല... അഥവാ വല്ലവരും അതിനെക്കുറിച്ച് ചോദിച്ചിരുന്നെങ്കില്‍ അവന്റെ കരണം പുകയുമായിരുന്നു.

കഴിഞ്ഞ ഇലക്ഷനില്‍, പാര്‍ട്ടി മദ്നിയുടെ പി.ഡി.പിയുമായ് ബന്ധം സ്ഥാപിച്ചപ്പോള്‍ സക്കറിയാ അതിനു സിന്ദാബാദ് വിളിച്ചു.. വര്‍ഗ്ഗീയ ഫാസിസ്സുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നതിനെ തടയണം എന്നു പറഞ്ഞവരെ വിമര്‍ശിച്ചു... അപ്പോഴും അയാളൊട് ആരും ചോദിച്ചില്ല.. ചോദിച്ചിരുന്നെങ്കില്‍, അവന്റെ കുറ്റിക്കടിക്കാന്‍ ആള്‍ക്കാരും ഉണ്ടായിരുന്നു.

അന്നൊക്കെ ഒരു പാര്‍ട്ടിയുടെ നയത്തെ വിമര്‍ശിക്കാതിരുന്ന സക്കറിയാ.... ( അതും അഴിമതിയും സ്വജപക്ഷപാതവും വര്‍ഗ്ഗീയതയും) ഇപ്പോള്‍ ഉണ്ണിത്താന്‍ എന്നൊരു വങ്കന്‍ കാണിച്ചു കൂട്ടിയ കോപ്രായത്തിനും അതു കൊതുകുകടി കൊണ്ട് കുത്തിയിരുന്നു പിടിച്ച് നാട്ടുകാരെ കാണിച്ച് വിപ്ലവം വരുത്തിയ പുരോഗമന പ്രസ്ഥാനക്കാരെയും എന്തിനാണു എതിര്‍ത്തതെന്നു ഒട്ടും ആലോചിച്ചിട്ടും മനസ്സിലായില്ല..

സക്കറിയാ, എപ്പോഴും ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാണു. സ്വന്തം പുസ്തകം വിറ്റുപോകാന്‍ അയാള്‍ ഏതറ്റം വരെയും പോകും.. കാലുപിടുത്തം തെറിവിളി എല്ലാം നടത്തും...
കഴിഞ്ഞ കുറെക്കാലമായ് സക്കറിയാ അയാളുടെ നിലപാടുകളിലൂടെ ജനങ്ങളില്‍ നിന്നും അകന്നു പോവുകയായിരുന്നു.. മുകുന്ദന്‍, കെ.ഇ.എന്‍, അഴീക്കോട്, ഇവരെപ്പോലെ തന്റ്യും അവസ്ഥ മാറുന്നത് സക്കറിയാ മനസ്സിലാക്കുകയും....ആള്‍ സ്വന്തം കാര്യത്തില്‍ 'വലിയ ബുദ്ധിമാന്‍' ആയതിനാല്‍ അതിനെതിരെ ബൗദ്ധികമായ ഒരു പരാമര്‍ശം നടത്തുകയുമായിരുന്നു...... എന്തായാലും കമ്മ്യൂണിസത്തിലെ കടുത്ത പദാവലികള്‍ ശീലിച്ചവര്‍ക്ക് അതൊക്കെ മനസ്സിലാക്കാന്‍ പറ്റുമായിരുന്നു... അവര്‍ക്ക് അഴിമതിയും സ്വജനപക്ഷപാതവും പിന്നെ വര്‍ഗ്ഗീയതയും ഒന്നും മനസ്സിലാവില്ല.. പക്ഷേ സെക്സ്... അയ്യോ അപ്പോള്‍ അടികൊടുക്കണമല്ലോ... വെച്ചു കീച്ചി... അത് കലക്കീ... ഒന്നുകൊണ്ടുമല്ല, അത് അയാള്‍ക്ക് പണ്ടേ കിട്ടേണ്ടിയിരുന്നതാണു...

ഹോ..! മറ്റൊരു അടി......... അത് ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീ ശാന്ത് ആ സര്‍ദ്ദാര്‍ജിയോട് ചോദിച്ചു വാങ്ങിയത്.......

അടിയോളം ഉതകില്ല അണ്ണന്‍ തമ്പി എന്നു കേട്ടിട്ടുണ്ട്..

ശ്രീ ശാന്ത് ഇപ്പോള്‍ മര്യാദക്ക് ക്രിക്കറ്റ് കളിക്കുന്നു..

സക്കറിയായ്ക്ക് ബുദ്ധി ഉണ്ടെങ്കില്‍ ഇനി മര്യാദക്ക് കളിച്ചോളും..:)

( സഖാവ്, എന്നാല്‍ പുരുഷന്മാര്‍ മാത്രമായിരുന്നോ ? സ്ത്രീകളൊന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇല്ലായിരുന്നോ ? സുനിലിന്റെ എഴുത്തില്‍ ഒരു പുരുഷാധിപത്യം കാണുന്നു..:)

kichu / കിച്ചു said...

സുനില്‍..
കൊള്ളാം. പഠിച്ചെഴുതിയിരിക്കുന്നു. ആശംസകള്‍.

ഹരീഷ് തൊടുപുഴ said...

മുപ്പതുകളിലും നാല്പതുകളിലും വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന എതെങ്കിലും സ്ത്രീകള്‍ ആ സദസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇതിലും കൂടിയ ഒരു പ്രതികരണം ഉണ്ടാകുമായിരുന്നു.അവര്‍ ധീരകളായിരുന്നു..പോലീസിനേയും പട്ടാളത്തേയും ധീരമായി നേരിട്ടവര്‍..അവരെ അപമാനിച്ചതിനു ചരിത്രം താങ്കള്‍ക്ക് മാപ്പ് തരില്ല.തീര്‍ച്ച.

ലാൽ സലാം..സഖാവേ

പകല്‍കിനാവന്‍ | daYdreaMer said...

അഭിനന്ദനങ്ങള്‍ സുനില്‍.

ലേഖാവിജയ് said...

അവസരോചിതമായ ലേഖനം.
സക്കറിയ വായിക്കട്ടെ എന്നാശിക്കുന്നു.അടികിട്ടിയെങ്കില്‍ കണക്കായിപ്പോയി എന്നും ..:)

santhoshhrishikesh said...

മികച്ച ലേഖനം സുനില്‍, സക്കറിയ എന്നും തിരപ്പുറത്ത് നടന്നവനാണ്‌. സൂക്ഷ്മാര്‍ത്ഥത്തില്‍ ഒരു സാമൂഹ്യപ്രവര്‍ത്തകനോ സാമൂഹ്യവിമര്‍ശകനോ അല്ല. ജാനുവിന്റെഭൂസമരത്തില്‍ ഒരിക്കല്‍ സെക്രട്ടറൊയേറ്റുപടിക്കല്‍ നടത്തിയ സമൂഹസദ്യയില്‍ പോയി ഊണു കഴിച്ചതാണ്‌ പങ്കെടുത്ത ഒരേ ഒരു സമരം. വിപണിമൂല്യം അനുസരിച്ച് പെരുമാറുന്ന ആള്‍ എന്നേ തോന്നിയിട്ടുള്ളൂ. വലിയ വ്യക്തി വാദിയാണയാള്‍. മുതലാളിത്ത മൂല്യബോധം മാത്ര വെച്ചുപുലര്‍ത്തുന്ന അയാള്‍ എങ്ങനെയാണ്‌ പുരോഗമനവാദികളുടെ സഹകാരിയാകുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല.എന്തെങ്കിലും ലാഭം കിട്ടാതെ വരുമോ എന്ന ഒളിഞ്ഞു നോട്ടം രൂപപ്പെടുന്നത് അതില്‍ നിന്നാണ്‌.സെക്യുലറിസത്തിന്റെ ചെലവില്‍ ഓ. വി വിജയനെ കുറേ ചീത്ത വിളിച്ച് നടന്നു. കൊക്കോകോളാ കമ്പനിയിലെ ജലമൂറ്റലില്‍ കേരളത്തിന്റെ വിമോചനസ്വപ്നംകണ്ടു. അങ്ങനെയങ്ങനെ. അയാള്‍ക്ക് ആദ്യകാല കമ്യുണിസ്റ്റ് പ്രവര്‍ത്തകരുടെയോ സമുദായപ്രവര്‍ത്തകരുടെയോ മൂല്യ വ്യവസ്ഥ മനസ്സിലാകില്ല. ഒളിവിന്റെ മറവില്‍ സ്ത്രീക്കും പുരുഷനും ചെയ്യാവുന്ന ഒരേ ഒരാവിഷ്കാരം ലൈംഗികതയാണ്‌ എന്ന് സക്കറിയ വിചാരിക്കുന്നുണ്ടാകണം. അല്ലെങ്കില്‍ മരിച്ചുപോയ നേതാക്കളുടെ പൊതുജീവിതത്തിലേക്ക് വൃത്തിഹീനമായ ഒളിഞ്ഞു നോട്ടം നടത്തുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഉള്ള കടന്നു കയറ്റമാണ്‌ എന്നെങ്കിലും അയാള്‍ മനസ്സിലാക്കണ്ടേ. ഉണ്ണിത്താണെ വളഞ്ഞവരേക്കാള്‍ മോശമല്ലേ ഈ ഒളിഞ്ഞു നോട്ടം.മികച്ച ചില എഴുത്തുകളുടെ ചെലവില്‍ എന്തും ചെലവാക്കാമെന്ന് കരുതുന്നത് ശരിയാണോ? മാധ്യമത്തില്‍ അശോകന്‍ ചെരുവിലിന്റെ ഹൃദ്യ്മായ മറുപടി കണ്ടു. അതിന്‌ നല്ലൊരു അനുബന്ധമാണ്‌ സുനിലിന്റെ കുറിപ്പ്. നിരീക്ഷണങ്ങള്‍ക്ക് നന്ദി. നമ്മുടെ വിവേകങ്ങള്‍ മാധ്യമകൊണ്ടാട്ടങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നു എന്നറിഞ്ഞതിലും.

sayeedoliyath said...

man handly is also a way of expression when an intellectual responding in an idiotic way of comments .

വികടശിരോമണി said...

അഭിനന്ദനങ്ങൾ,സുനിൽ.
ബുദ്ധിജീവികൾക്കിടയിലെത്തുമ്പോൾ ഞാൻ ആക്റ്റിവിസ്റ്റാണെന്നു നടിക്കുകയും,ആക്റ്റിവിസ്റ്റുകൾക്കടുത്തെത്തുമ്പൊൾ ബുദ്ധിജീവിയാണെന്നു നടിക്കുകയും ചെയ്യുന്ന ഒരു വവ്വാലാണു സക്കറിയ.അതിലൊരു പുതുമയുമില്ല.അവിഭക്ത ക‌മ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി പോയിട്ട് എഴുപതുകളിലെ ഇടിമുഴക്കങ്ങളെപ്പോലും മനസ്സിലാവാത്ത ഹിപ്പോക്രാറ്റ്.ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നതേയുള്ളു.

അനില്‍@ബ്ലോഗ് // anil said...

വളരെ ഉചിതമായ ലേഖനം.
സന്തോഷ് മാഷ് പറഞ്ഞ പോലെ ഒളിവിന്റെ മറവില്‍ സ്ത്രീക്കും പുരുഷനും ചെയ്യാനുള്ളത് ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് സക്കറിയ ധരിച്ചു വച്ചിട്ടുണ്ടാവും.
ഇനിയും നൂറു നൂറ് സഖാക്കളുടെ അനുഭവങ്ങള്‍ ഉണ്ട്.
പക്ഷെ ഇതൊന്നും അറിയാത്തതല്ല ഇവിടെ പ്രശ്നം, വ്യക്തമായ ദുഷ്ട ലാക്കോടെ ഇടതു പക്ഷ പ്രസ്ഥാനങ്ങളെ ഒന്നടങ്കം ചെളിവാരിയെറിയുകയും അതില്‍ സന്തോഷം കണ്ടെത്തുകയും സ്വയം ബുദ്ധിജീവി ചമയുകയും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുകയുമാണ് ഇവിടെ നടക്കുന്നത്.

ഉറങ്ങുന്നവനെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ പറ്റില്ല.

abhilash attelil said...

ഇത് ഓര്‍കൂട്ടില്‍ ഇട്ടിട്ടുണ്ട് ഇതാണ് ലിങ്ക്

http://www.orkut.com/Main#CommMsgs?cmm=46142570&tid=5431670072141497806&na=4

കൊല്ലേരി തറവാടി said...

നന്നായി സുനില്‍... എന്റെ അഭിപ്രായം താങ്കള്‍ വായിച്ചല്ലോ... മറ്റുള്ളവര്‍ക്കായി അത്‌ ഇവിടെ കൊടുക്കുന്നു.

ജിവി/JiVi said...

ഗംഭീരമായ മറുപടി. അഭിനന്ദനങ്ങള്‍ സുനില്‍.

വായന said...

സുനിലേട്ടാ താങ്കളെന്ത്‌ പറഞ്ഞാലും പയ്യന്നൂരില്‍ സക്കറിയയെ തല്ലിയവര്‍ ( തല്ലാനോങ്ങിയവര്‍) ആദ്യമായിട്ടല്ലാ സ്റ്റേജ്‌ കയ്യേറുന്നത്‌..... അദ്യമായിട്ടല്ല തങ്ങള്‍ക്കെതിരെ പറഞ്ഞവരെ തല്ലുന്നത്‌.... കണ്ണൂരിലെ കുട്ടിക്കുരങ്ങന്‍മാര്‍ (വാനര സേന എന്നു പറയും) തങ്ങളുടേ തിണ്ണമിടുക്കില്‍ സിപി എമ്മിനെതിരെ പറയുന്നവരെ തല്ലുക,, പോസ്റ്ററുകള്‍ കീറുക... , കൊടിമരങ്ങള്‍ തകര്‍ക്കുക.... ഭീഷണിപ്പെടുത്തുക തുടങ്ങിയ കലാ പരിപാടികള്‍ കണ്ണൂര്‍ ജില്ലയില്‍ സാധാരണമാണു... അതിനാല്‍ താങ്കള്‍ പറഞ്ഞ്‌ "പാവം ഏതാനും ചില യുവാക്കള്‍" അത്ര പാവങ്ങളോ അത്ര യാദൃശ്ചികമോ അല്ല.... അവരുടെ തോന്ന്യാസത്തിനു അവസാനത്തെ ഇര (അതും മാധ്യമ ശ്രദ്ധയാക്രശിക്കുന്ന ഒരു പ്രമുഖന്‍)യാണു സക്കറിയ... സക്കറിയ പറഞ്ഞത്‌ അദ്ദേഹത്തിണ്റ്റെ ബൌദ്ധിക വാദപരമായ വിവരക്കേടാണെന്നത്‌ വേറെ കാര്യമാണു... ഓര്‍ക്കണം... സക്കറിയയെ പോലെ ബൌദ്ധിക വാദികളാണു ഡിഫിയും....

വിജി പിണറായി said...

എന്റെ കോണ്‍ഗ്രസ്സുകാരനായ ഒരു സുഹൃത്ത് - സക്കറിയ സംഭവത്തെക്കുറിച്ച് പത്രവാര്‍ത്ത കണ്ട ഉടനെ അതിന്റെ ലിങ്കും പൊക്കിപ്പിടിച്ച് 'മാര്‍ക്സിസ്റ്റ്‌ അക്രമം' എന്നും പറഞ്ഞ് എന്നോട് പ്രതികരണം ചോദിച്ച ഒരാള്‍ - സക്കറിയയുടെ പ്രസംഗത്തിന്റെ ലിങ്ക് (സുനിലേട്ടന്‍ അയച്ചു തന്നത്) അയച്ചു കൊടുത്തത് കണ്ട ശേഷം പറഞ്ഞത്: 'ഇങ്ങനെയൊക്കെ പറഞ്ഞിട്ട് - അതും പയ്യന്നൂരില്‍ ചെന്ന് പറഞ്ഞിട്ട് - തടി കേടാകാതെ മടങ്ങിയ സക്കറിയ പരാതിയല്ല, നാട്ടുകാരോട് നന്ദിയാണ് പറയേണ്ടത്.'

chithrakaran:ചിത്രകാരന്‍ said...

വളരെ അടുക്കും ചിട്ടയോടും ആത്മാര്‍ത്ഥതയോടും
എഴുതിയ നല്ലൊരു ലേഖനം.ഡിഫിയുടെ ഔദ്ദ്യോഗിക നിലപാടുപോലെ... ഡിഫിക്കാര്‍
സക്കറിയയുടെ കൊരലിനു പിടിച്ചതിനെ അനുകൂലിക്കുന്നുമില്ല. പക്ഷേ, സക്കറിയ അങ്ങനെ പറഞ്ഞതുകൊണ്ട് പ്രതികരണം അര്‍ഹിക്കുന്നെന്നും,
വേദിയറിഞ്ഞു സംസാരിക്കാന്‍ ജനങ്ങള്‍ ബാധ്യതപ്പെട്ടിരിക്കുന്നെന്നും പൊസ്റ്റ് പറയുന്നു.
അതിനോട് യോജിക്കാനുമാകില്ല.

ഒളിജീവിതം നയിച്ച കമ്മ്യൂണിസ്റ്റ് സഖാക്കള്‍
ഏതെങ്കിലും വീട്ടുടമകളെ ആക്രമിച്ചെന്നോ,
വീട്ടമ്മമാരേയോ മക്കളേയോ ബലാത്സംഘം ചെയ്തെന്നോ,പീഢിപ്പിച്ചെന്നോ,തട്ടിക്കൊണ്ടു പോയെന്നോ ഒന്നും സക്കറിയ പറഞ്ഞതായി കണ്ടില്ല.
അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ
ത്യാഗനിര്‍ഭരമായ ചരിത്രത്തെ സക്കറിയ
അപമാനിച്ചെന്നു കരുതാനാകില്ല.
സക്കറിയ പറഞ്ഞതുപോലെ ഒളിജീവിതത്തിനിടക്ക്
ലൈഗീകബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന്
ആരു സ്ഥാപിക്കാന്‍ ശ്രമിച്ചാലും അതില്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അപമാനകരമായി കണക്കാക്കേണ്ട ഒന്നുംതന്നെയില്ലല്ലോ ! പരസ്പ്പര ബഹുമാനത്തോടെ സഖാക്കള്‍ മാത്രമല്ല, പ്രായപൂര്‍ത്തിയായ ആരുതന്നെ ലൈംഗീകമായി അടുത്തിടപഴകിയാലും അത് മഹനീയവും രണ്ടു വ്യക്തികളുടെ മാത്രം സ്വകാര്യതയുമായ മാനിക്കപ്പെടേണ്ട സ്നേഹമാണ്. അന്നത്തെ കമ്മ്യൂണിസ്റ്റ് സ്ത്രീ-പുരുഷ സഖാക്കള്‍ക്കും,ഒളിവു ജീവിതം നയിച്ച സഖാക്കള്‍ക്കും ആ മാനവിക ബോധമുണ്ടായിരുന്നു എന്നും സക്കറിയ പറഞ്ഞെങ്കില്‍
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ബഹുമാനമായാണ് അത് മനസ്സിലാക്കപ്പെടേണ്ടത്.

എന്നാല്‍ അത്തരമൊരു ത്യാഗനിര്‍ഭരമായ പാരംബര്യത്തെയും,മാനവികമായ സദാചാര ബോധത്തേയും തള്ളിക്കളഞ്ഞ് സവര്‍ണ്ണതയേയും, മതജീര്‍ണ്ണതകളേയും,മുതലാളിത്വത്തേയും വാരിപ്പുണരുന്ന ലക്ഷ്യബോധവും വളര്‍ച്ചയും നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ മതാന്ധതക്കും മുതലാളിമാര്‍ക്കും സംബന്ധത്തിനുള്ള യാത്രയില്‍
ചൂട്ടുപിടിച്ചു കൊടുക്കുന്ന ദാസ്യപ്പണി ചെയ്യുന്നത്
വിമര്‍ശിക്കപ്പെടുകതന്നെ വേണം.
അതിനെ പ്രതിരോധിക്കാന്‍ പഴയ ത്യാഗ ചരിത്രങ്ങള്‍ മറുപടിയാകില്ല. വര്‍ത്തമാനത്തിന്റെ
പാര്‍ട്ടിയുടേയും അണികളുടേയും ഫാസിസ്റ്റ് പ്രവര്‍ത്തികള്‍ തന്നെയാണ് മറുപടിയായി പരിഗണിക്കപ്പെടേണ്ടത്.

ചിത്രകാരന് സക്കറിയ ആരാണെന്നുപോലുമറിയില്ല.
അറിയാനും താല്‍പ്പര്യമില്ല. പക്ഷേ,ഒരു പൌരന്റെ
അഭിപ്രായ സ്വാതന്ത്ര്യത്തേയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തേയും അതിനെ ചങ്കില്‍ പിടിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന(സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!) ഫാസിസത്തേയും
തിരിച്ചറിയാനാകും. ഫാസിസത്തെ ന്യായീകരിക്കാന്‍,
വെള്ളപൂശാന്‍ നടത്തുന്ന ശ്രമങ്ങള്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കൂടുതല്‍ ജീര്‍ണ്ണമാക്കുന്ന
പിന്നോട്ടു നടത്തമാണ്. പുരോഗമനമല്ല :)

മുക്കുവന്‍ said...

ആ‍ഹാ.. ചേട്ടന്‍ ആറാം തിരുമുറിവ് കണ്ടിരുന്നോ? അത് കളിക്കാന്‍ അനുവദിക്കണം എന്ന് പറഞ്ഞ് ഞാന്‍ കുറെ സഖാക്കളുടെ കൂടെ നടന്നിട്ടുണ്ട് പണ്ട്... അപ്പോള്‍ എന്തോന്നാ പറഞ്ഞ് കേട്ടത്? ആവിഷ്കാര സ്വാതന്ത്ര്യം എന്നോ മറ്റോ? ഇവിടെ സഖറിയ എന്തോ ഒരു വാക്ക് പറഞ്ഞതിനാണോ കൊക്കക്ക് പിടിച്ചത്?

ഇനി ഞാന്‍ എങ്ങനെ എന്റെ അഛന്റെ മുഖത്ത് നോക്കും?

chithrakaran:ചിത്രകാരന്‍ said...
This comment has been removed by the author.
Retheesh said...

സുനില്‍ വസ്തുതാപരമായി എഴുതി..എനിക്കു സക്കറിയയുടെ സാഹിത്യത്തിനോടുമാത്രമേ ഇഷ്ടമുള്ളു, പക്ഷെ അവിടുത്തെ പ്രസംഗത്തിന്‍റെ ആഴങ്ങളില്‍ ഒളിച്ചിരിക്കുന്ന ദ്വയാര്‍ഥത്തെപ്പറ്റിമാത്രം ചിന്തിക്കാതെ, ഈ ജനാധിപത്യത്തില്‍ ഒരു പൌരനു അനുവദിച്ച സംസാര സ്വാതന്ത്ര്യം, 'ഇന്ന' ചട്ടക്കൂടില്‍ നിന്നുവേണമെന്നു ശഠിക്കുന്ന സഖാവ് പിണറായിയുടെ പ്രസംഗം കൂടി വിമര്‍ശനവിധേയമാക്കേണ്ടതായിരുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അഭിപ്രായങ്ങള്‍ എഴുതിയ

abhilash attelil ,അനില്‍ കൃഷ്ണൻ,വിജി പിണറായി , മാരീചന്‍‍, siva // ശിവ,kathayillaaththaval ,desertfox,രഞ്ജിത് വിശ്വം I ranji,vrajesh, meera, മൂര്‍ത്തി, Rajeeve Chelanat, ഞാന്‍ ഇരിങ്ങല്‍, shahid,manoj, kichu / കിച്ചു ,ഹരീഷ് തൊടുപുഴ, പകല്‍കിനാവന്‍ | daYdreaMer,ലേഖാവിജയ്,santhoshhk, sayeedoliyath,വികടശിരോമണി, അനിൽ@ബ്ലൊഗ് ,കൊല്ലേരി തറവാടി, ജിവി/JiVi , സാപ്പി,chithrakaran:ചിത്രകാരന്‍ ,മുക്കുവന്‍, Retheesh.....

എല്ലാവര്‍ക്കും നന്ദി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@വിജി,

വളരെ കൃത്യമായി താങ്കള്‍ വിലയിരുത്തിയിരിക്കുന്നു.
@മനോജ്,

മനോജിന്റെ അഭിപ്രായത്തിലെ ഭൂരിഭാഗം കാര്യങ്ങളൂം ഈ പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ സക്കറിയ നടത്തിയ മറ്റു പ്രസ്താവനകളെക്കുറിച്ച് അഭിപ്രായമില്ല.

ഈ പോസ്റ്റു മുഴുവന്‍ പറഞ്ഞിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സ്ത്രീകള്‍ വഹിച്ച പങ്കിനെക്കുറിച്ചാണ്.എഴുതപ്പെട്ട ചരിത്രങ്ങളില്‍ ഇടമില്ലാതെ പോയെങ്കിലും അവര്‍ നല്‍കിയ സംഭാവനകള്‍ അമൂല്യമായിരുന്നു...ഇതു മുഴുവന്‍ വായിച്ചിട്ടും ഈ പോസ്റ്റ് “പുരുഷാധിപത്യ”മാണെന്ന് മനോജിനു തോന്നിയെങ്കില്‍ ഒരു പക്ഷെ അതെന്റെ സംവേദന ക്ഷമതയുടെ പരാജയമായിരിക്കും.

നന്ദി.

@ കഥയില്ലാത്തവള്‍:ശരിയാണ് ..അങ്ങനെ എത്രയോ അമ്മമാര്‍...മാണിക്യേട്ടിയേയും, ചെമ്മരത്തിയേട്ടിയേയും പോലെ..

@സാപ്പി,

ഞാന്‍ എന്തു പറഞ്ഞാലും എത്ര തെളിവു തന്നാലും വിശ്വസിക്കില്ല എന്നൊരു മുന്‍‌വിധി ഉള്ളതുകൊണ്ട് പറഞ്ഞിട്ടു കാര്യമില്ല..അതേ സമയം ഇതേ ആള്‍ക്കാര്‍ സ്ഥിരം ചെയ്യുന്ന പരിപാടിയാണെന്നു താങ്കള്‍ക്ക് നല്ല ഉറപ്പുമുണ്ട്..”താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ”

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@ ചിത്രകാരന്‍

ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ

1:സക്കറിയക്ക് അടി കിട്ടിയിട്ടില്ല...ആരും കൊങ്ങക്കും കൊരവള്ളിക്കും പിടിച്ചിട്ടുമില്ല..അതൊക്കെ പിന്നീട് വന്ന ഭാഷ്യങ്ങളാണു

2:സക്കറിയയുടെ പ്രസംഗം ആരും തടസ്സപ്പെടുത്തിയിട്ടുമില്ല.പ്രസംഗം കഴിഞ്ഞു വന്ന സക്കറിയയോട് താങ്കള്‍ പറഞ്ഞത് മോശമായിപ്പോയി എന്ന് പറഞ്ഞ ആള്‍ക്കാരോട് സക്കറിയയും തട്ടിക്കയറി എന്നതല്ലെ സത്യം?അതല്ലെ പിന്നീട് കൂടുതല്‍ പ്രകോപനങ്ങള്‍ക്ക് ഇടവരുത്തിയത്?

3: പഴയ കാര്യങ്ങളെ പറ്റി ആണു സക്കറിയ പറഞ്ഞത്...അപ്പോള്‍ പിന്നെ പഴയ കാര്യങ്ങള്‍ തന്നെയല്ലേ ഞാനും പറയേണ്ടത്?

4:ഒളിഞ്ഞു നോട്ടം പാടില്ല എന്നു പറയുന്ന സക്കറിയ ചെയ്തതും, ഒളിജീവിതത്തിലേക്ക് ഒരു “ഒളിഞ്ഞു നോട്ടം “ അല്ലേ?എന്തിനു?

5:“ഒളിവിന്റെ സുഖത്തിലും, മറവിലും” എന്നു സക്കറിയ പറഞ്ഞതിന്റെ ഒരു തുടരന്വേഷണമാണു ഈ പോസ്റ്റ്..എത്രമാത്രം സുഖവും, മറവും ഉണ്ടായിരുന്നു എന്നൊന്നു തിരിഞ്ഞു നോട്ടം.അതിനെ വസ്തുതാപരമായി ഖണ്ഡിക്കാന്‍ എന്തെങ്കിലും കൈയില്‍ ഉണ്ടോ?

6:മതാന്ധത, ജീര്‍ണ്ണത, ഫാസിസം, സവര്‍ണ്ണം,പാരമ്പര്യം...ഇതൊക്കെ താങ്കളുടെ ഏതു കമന്റിലും ഉറപ്പായും ഉണ്ടായിരിക്കുന്ന ചില വാക്കുകള്‍ ആണു..അതിപ്പോള്‍ ഒരു ക്ലീഷേ ആയിരിക്കുന്നു.അതിനു പ്രത്യേകം മറുപടിയുടെ ആവശ്യമില്ല.

@ മുക്കുവന്‍,

മുകളില്‍ പറഞ്ഞതു തന്നെ താങ്കളോടും പറയാനുള്ളൂ..ഒന്നു കൂടി..സക്കറിയ എന്തു ആവിഷ്കരിക്കുന്നതിനേയും ആരും ഒന്നും പറഞ്ഞിട്ടില്ല..പ്രസംഗവും ആരും തടസ്സപ്പെടുത്തിയില്ല.ഇതിനു മുന്‍പ് എത്രയോ ലേഖനങ്ങള്‍ “ ലൈംഗിക സ്വാതന്ത്ര്യത്തെക്കുറി”ച്ച് അദ്ദേഹം എഴുതിയിരിക്കുന്നു..അതും ആരും തടസ്സപ്പെടുത്തിയില്ല.ഇവിടെ ഞാന്‍ അന്വേഷിച്ച വിഷയവും അതല്ല.

@ രതീഷ്,


ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും കൊതുകിനു ചോര തന്നെ കൌതുകം! അല്ലേ നന്ദി

വെഞ്ഞാറന്‍ said...

തീര്‍ച്ചയായും സ്കൂള്‍കുട്ടികളെപ്പോലെ സക്കറിയ സ്വയം ന്യായീകരിക്കുന്നുണ്ട്. പ്രസംഗത്തിനു മറുപടി, അടിയല്ല താനും. എങ്കിലും പ്രസംഗിച്ച ‘ഒളിവു’കാര്യങ്ങള്‍ക്ക് സക്കറിയ വിശദീകരണം തരേണ്ടതുണ്ട്. എത്ര ഒളിവു ജീവിതങ്ങളെക്കുറിച്ചു നമുക്കറിയാം എന്നത് ?

പാവപ്പെട്ടവൻ said...

സക്കറിയ പറഞ്ഞതിന്‍റെ പൊള്ളത്തരങ്ങള്‍ പൊക്കി പിടിച്ചു കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെ ആക്രമിക്കുവാന്‍ ഇറങ്ങി തിരിച്ചവര്‍ മനസിലാക്കണ്ട ഒരു പ്രതികരണമാണ് ഈ പോസ്റ്റു .ഇതില്‍ മുകളില്‍ അഭിപ്രായം പറഞ്ഞ രണ്ടുപേര്‍ അന്തമായ കമ്മ്യൂണിസ്റ്റു വിരോധം പുലര്‍ത്തുന്നവരാണ് അവര്‍ മറ്റു പോസ്റ്റുകളില്‍ (കമ്മ്യൂണിസ്റ്റുവിരുദ്ധ പോസ്റ്റുകളില്‍)
സ്തിര സ്തുതി പാടകരാണ് .വളരെ നല്ല നിലവാരംമുള്ള ഒരു പോസ്റ്റു അഭിനന്ദനങ്ങള്‍

Sachin R K said...

A quote from Voltaire : "I may not agree with what you say, but I will defend to the death your right to say it"...Grow up comrades !!! If communism could withstand the cruelty of the "janmikal and policukaar" of the 40s and 50s , surely it can withstand the ramblings of a mad man.

Cibu C J (സിബു) said...

അവസരത്തിനൊത്ത് ബുദ്ധിജീവിയാവുന്നതും അല്ലാതാവുന്നതും തന്നെയാണ്‌ സി.പി.എം-ന്റെ കറപ്‌ഷൻ.

Madhavikutty said...

ലേഖനം അവസരോചിതമായി.വ്യക്തവും.
പ്രതികരണശേഷി പണയം വയ്കേണ്ട ഇന്നത്തെ അവസ്ഥയില്‍ നിന്ന് സമുഹം ഉയരണം. നന്നായി.ആശംസകള്‍ സുനില്‍.

സജി said...

സുനില്‍ ,
ഈ വിഷയത്തില്‍ വായിച്ച ഏറ്റവും നല്ല ലേഖനം!!

സ്മിത മീനാക്ഷി said...

ഗംഭീരം, സുനില്. ഈ വിഷയത്തില്‍ കാടടച്ചു വെടി വെച്ചൂം പടപ്പില്‍ തല്ലിയും കളിക്കുന്ന എല്ലാ ബുദ്ധിജീവികളും ഈ ലെഖനം ഒന്നു വായിക്കാന്‍ അപേക്ഷ.

Calvin H said...

Wonderful write up. Thanks!

saju john said...

ഒരു വിഷയത്തില്‍ മറുപടി എങ്ങിനെയെഴുതണം, അല്ലെങ്കില്‍ വിഷയത്തില്‍ ഊന്നി എങ്ങിനെ മറുപടി പറയണം എന്നതിന്റെ ഒരു മകുടോദാഹരമാണ് ശ്രീ. സുനിലിന്റെ ഈ ലേഖനം. ഈ ലേഖനം എഴുതാന്‍ എടുത്ത മുന്നോരുക്കത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഞാന്‍ അടിക്കാ‍ന്‍ വടിയും പത്തലുമായി വന്നതായിരുന്നു. എല്ലാം ഇവിടെയിട്ട്, കെട്ടിപ്പിടിച്ച് സുനിലിന് ഒരു മുത്തം നല്‍കി പോവുന്നു.

Pongummoodan said...

സുനിലേട്ടാ,

ശക്തവും വ്യക്തവുമായ ഭാഷയില്‍ വളരെ ആധികാരികമായി തന്നെ കുറിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

ലാല്‍ സലാം സഖാവേ...

ശാശ്വത്‌ :: Saswath S Suryansh said...

സുനിലേട്ടാ,

"ചേന നടേണ്ടതെങ്ങനെ?" സക്കറിയ വിവാദത്തില്‍ വെള്ളെഴുത്തിന്റെ വക ഒരു ജല്പനം. വായിച്ചു തീരും വരെ മനസ്സിലാകില്ല, അത് സക്കറിയ ആണെന്ന്. (ചിത്രകാരന്‍ ഒരു പോസ്റ്റ്‌ ഇറക്കീട്ട്ണ്ട് ഈപോസ്റ്റ്‌ വിഷയത്തില്‍.) ഇപ്പോള്‍ അവിടെ നിന്നും വരുന്നു. ഇന്നലെ വന്നിരുന്നു ഇവിടെ. പിന്നെ അവിടെ കാല്‍വിന്‍ എനിക്കു വേണ്ടി ലിങ്ക് പോസ്റ്റ്‌ ചെയ്തപ്പോള്‍ ഇവിടെ ആ പോസ്റ്റിന്റെ ലിങ്കും പോസ്റ്റാമെന്നു തോന്നി.

ലേഖനം നന്നായിരുന്നു. ആഴത്തില്‍ പഠനം നടത്തി അല്ലേ? ശരിക്കും നിങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ ജനിക്കേണ്ടതായിരുന്നു. അവിടെ ചോദിച്ച ഒരു സംശയം ഇവിടേം ചോദിച്ചോട്ടെ, കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ ഈ ഒളിവുജീവിതം നയിച്ച കാലഘട്ടങ്ങള്‍ ഏതൊക്കെ ആണെന്ന് ഒന്ന് പറഞ്ഞു തരാമോ?

വ്യതിചലനം: നാളെ മുതല്‍ കുറച്ചു ദിവസം ഞാന്‍ നഗരത്തില്‍ കാണില്ല. അപ്പോള്‍ പതുക്കെ മതി.

ശാശ്വത്‌ :: Saswath S Suryansh said...

എന്റെ ലിങ്ക് വന്നില്ല. ഇനി ലിങ്കിയതിന്റെ കുഴപ്പം ആണോ? ഒന്നൂടി ലിങ്കുന്നു.


http://vellezhuthth.blogspot.com/2010/01/blog-post_28.html

Ajith Pantheeradi said...

A well prepared reply to Sacharia.

Great presentation!

Thanks

Areekkodan | അരീക്കോടന്‍ said...

മികച്ച പ്രതികരണം.

Unknown said...

സുനില്‍, താങ്കളുടെ ലേഖനം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. കമ്യുണിസ്റ്റ് പാര്‍ടി വളര്‍ത്താന്‍ കേരളത്തില്‍ അങ്ങോലമിങ്ങോലമുള്ള ഗ്രാമങ്ങളിലെ പാവപെട്ട സ്ത്രീകളും പുരുഷന്‍ മാറും വളരെയധികം ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട് അതൊരിക്കലും നമ്മള്‍ മറക്കാന്‍ പാടില്ല തന്നെ. എന്റെ ഗ്രാമവും അതിന്റേതായ ചെറുതല്ലാത്ത ഒരു പങ്കു വഹിചിട്ടുണ്ടാന്നാണ് പഴയ കാല കമ്മ്യുണിസ്റ്റ്കാര്‍ പറഞ്ഞു കേടിട്ടുള്ളത് .
പല പഴയകാല നേതാക്കന്മാര്‍ എന്റെ ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്നു എന്റെ കുട്ടികാലത്ത്
പറഞ്ഞു കേട്ട് ഞാന്‍ ആവേശം കൊണ്ടിട്ടുണ്ട്. എന്റെ ഗ്രാമത്തില്‍ തന്നെയുള്ള ഒരു നേതാവ് ആ ഗ്രാമത്തില്‍ തന്നെ ഒളിവില്‍ പാര്‍ത്തു ഒരു കുട്ടിയേയും സമ്മാനമായി കൊടുത്തിട്ടും ഉണ്ട്. ആ സഖാവ് ആ കുട്ടിയോട് നീതി പുലര്‍ത്തിയില്ലെങ്കിലും മാര്‍ക്സിസ്റ്റ്‌ പാര്‍ടി ആ കുട്ടിയോട് നീതി പുലര്‍ത്തുക തന്നെ ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് കാലയളവില്‍ ആ സ്ത്രീ യായിരുന്നു നാല് വര്ഷം പഞ്ചായത്ത് പ്രസിഡന്റ്‌ , പക്ഷെ ആ സ്ത്രീക്ക് പാര്‍ടിയോട് നീതിപുലര്‍ത്താന്‍ പറ്റിയില്ല , ഇപ്പോഴത്തെ ഏകദേശം അച്ചുതാനന്ദന്റെ നിലപാട്.
അപ്പോള്‍ പഞ്ഞുവന്നത് എന്താണെന്ന് വെച്ചാല്‍ ഇങ്ങിനെ ഒറ്റപെട്ട സംഭവങ്ങള്‍ ചില സ്ഥലങ്ങളില്‍ നടന്നിട്ടുന്നു എന്ന് കാണിക്കാനാണ്. പക്ഷെ അതൊന്നും ആ കാലഘട്ടങ്ങളില്‍ പ്രസ്നാമായിരുന്നില്ല അവര്‍ അതൊക്കെ തുറന്ന മനസ്സോടെ ആ സ്വാതന്ത്ര്യത്തോടെ ഒളിവിലെ സ്നേഹവും
ലൈഗികതയും എല്ലാം ഉള്കൊണ്ടിരുന്നു എന്നാണു കാണിക്കുന്നത്. അതിനര്‍ഥം എല്ലാ നേതാക്കന്മാരും ഈ മറവില്‍ ആഘോഷിക്കയായിരുന്നു എന്നും ഞാന്‍ കരുതുന്നില്ല. ഈ ബ്ലോഗു ലോകത്തില്‍ തന്നെ ഇതിനെ പറ്റി എത്ര പോസ്റ്റുകള്‍ പാര്‍ടി അനുകൂലികള്‍ ഇട്ടു അതില്‍ തന്നെ എത്ര ചര്‍ച്ചകള്‍ നടന്നു എന്തിനാണ് ഇത്രയധികം വിശദീകരണങ്ങള്‍ വേണ്ടിവരുന്നത്, ന്യായീകരണങ്ങള്‍ കണ്ടതേണ്ടിവരുന്നത്, ഡി വൈ എഫ് ഐ ആ കയെറ്റത്തെ
തള്ളിപരഞ്ഞിട്ടു പോലും. കാരണം ഡി വൈ എഫ് ഐ തുടര്‍ന്ന് പോരുന്ന ഒരു നയത്തിനും പുരോഗമന ചിന്താഗതിക്കും നേരെ എതിരെ യായിരുന്നു ആ പ്രവര്‍ത്തി എന്നുള്ള സത്യം, ഒരു കുറ്റബോധം എല്ലാ സഖാക്കള്‍ക്കും ഉണ്ട്. സുനില്‍ പറഞ്ഞ എല്ലാ ത്യാഗങ്ങളും കഷടപാടുകളും അനുഭവിച്ച കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെയും അവരെ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന എല്ലാ നല്ല മനുഷ്യരുടെയും ആ ഓര്മ മനസ്സില്‍ വെച്ചുതന്നെ യാണ് ഞാന്‍ ഒരെതിരഭിപ്രയാം പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള സന്മനസ്സുണ്ട്‌ എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനുള്ള ഒരു സ്വാതന്ത്ര്യം എനിക്ക് ഈ ബൂലോകം എന്ന് നിങ്ങള്‍ വിളിക്കുന്ന ഈ വായനയുടെ ലോകത്ത് ഉണ്ടല്ലോ?.
ഷാജി ഖത്തര്‍.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സക്കറിയ വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് വ്യക്തം.

Minesh Ramanunni said...

നല്ലൊരു ലേഖനം വായിച്ച സന്തോഷം .അതിനുമപ്പുറം ചരിത്രത്തെ വിലകുറചു കാണിക്കാനും അതിനെ പുകമറക്കുള്ളില്‍ അടക്കാനും ഉള്ള ശ്രമങ്ങള്‍ക്കുള്ള നല്ലൊരു പ്രതിരോധം. നായനാര്‍ ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ പറഞ്ഞേനെ" ഓനു(സക്കറിയ) പ്രാന്‍താ. തലയില്‍ തളം വെക്കണം" ഉണ്ടുറങ്ങി ക്ലിഫ്‌ ഹസിലും നംബര്‍ 10 ജന്‍പഥിലും അധികാരത്തിന്റെ അടുക്കളകളിലെ കുശിനിക്കാരനായ ഉണ്ണിത്താന്‍ എവിടെക്കിടക്കുന്നു ഒരു ആശയത്തിനു വേണ്ടി സ്വന്‍തം ജീവിതവും കുടുംബവും ഉപേക്ഷിചു പോരാടിയ കമ്മ്യുണിസ്റ്റുകാര്‍ എവിടെക്കിടക്കുന്നു?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പോസ്റ്റ് നന്നായി.

സക്കറിയ പറഞ്ഞത് ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റു തന്നെ.

അതോടൊപ്പം എതിര്‍ക്കുന്നവനെയെല്ലാം ഇല്ലാതാക്കും എന്ന ധിക്കാരപരമായ രീതി ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് ഒരിക്കലും ഭൂഷണമാകുന്നില്ല. ഇത് അപക്വമായ ഗുണ്ടാ രാഷ്ട്രീയമാണ്. മഹാരാഷ്ട്രയിലെ ശിവസേനയെപ്പോലെ,ഗുജറാത്തിലെ മോഡിയെപ്പോലെ ഇവരുടെയെല്ലാം വിമര്‍ശകരായ കമ്മ്യൂണിസ്റ്റുകാരും മാറുന്നു എന്നത് വളരെ ഭീതിദമായൊരു ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അനുയായികളുടെ ഗുണ്ടാവിളയാട്ടത്തിനു പ്രൊത്സാഹനമാകുന്ന രീതിയില്‍ പ്രതികരിച്ച പാര്‍ട്ടി നേതാവും കൂട്ടരും ചെയ്യേണ്ടിയിരുന്നത്, സക്കറിയയെ ആശയപരമായി നേരിടുക എന്നതായിരുന്നു. അങ്ങിനെ ചെയ്യാതിരുന്നതിന്റെ ക്ഷീണം പാര്‍ട്ടിക്കു തന്നെ എന്നതാണ് ഈ സംഭവത്തിന്റെ പരിണത ഫലം.

Calicocentric കാലിക്കോസെന്‍ട്രിക് said...

ലൈംഗികതയെക്കുറിച്ച് എന്നും കള്ളം പറയാന്‍ വിധിക്കപ്പെട്ട പ്രസ്ഥാനത്തെപ്പറ്റി അതിന്റെ സ്തുതിപാഠകന്‍ പറയുന്നതെന്താവുമെന്നു പ്രതീക്ഷിക്കാവുന്നതുതന്നെ. ഹെലെന്‍ ഡിമൂത് 1851-ല്‍ പ്രസവിച്ചതും പിതൃത്വം ഏംഗല്‍സ് ഏറ്റെടുത്തതുമൊക്കെ ബൂര്‍ഷ്വാ പ്രചാരവേല എന്നിപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കൊഴണാശ്ശേരി സഖാക്കള്‍ പറയുമോ ഒളിവിലെ പെര്‍ഫോമന്‍സിനെപ്പറ്റി?
ഒളിവില്‍ത്താമസിച്ച നേതാക്കളെല്ലാം ബ്രഹ്മചര്യം പാലിക്കേണ്ടവരാണെന്നും അവരതു പാലിച്ചെന്നും വിചാരിക്കുന്ന മന്ദബുദ്ധികളെ കേരളത്തിലിഷ്ടംപോലെ കിട്ടും.
എന്റെ നാട്ടില്‍ ഭര്‍ത്താവില്ലാതെ പെറ്റ ഒരുത്തി കോങ്ക്രസ്സുകാരാണ് എന്നെ പറ്റിച്ചത്, കമ്മൂസ്റ്റാരല്ല എന്നു പറഞ്ഞതിനു മറുപടിയായി കമ്മൂസ്റ്റാരേതെല്ലാം ആടു തിന്നുപോയോ എന്നു ചോദിച്ച നാട്ടുമ്പുറത്തുകാരിയുടെ വിവേകം പോലുമില്ലാത്തവര്‍.
ലേശം ലൈംഗികതയെങ്കിലും പഠിക്കാനുണ്ട് സ്റ്റാലിനിസ്റ്റ് സോവിയറ്റ് സാഹിത്യത്തില്‍. ഇവരുടെയൊക്കെ ഒളിവു ജീവിത കഥകളില്‍ അതുപോലുമില്ല.
വ്യത്യസ്തമായ നിറത്തില്‍ തടിച്ച അക്ഷരങ്ങളില്‍ കൊടുത്ത സക്കറിയയുടെ പ്രസംഗ ഭാഗത്ത് (ആ ഒളിവിന്റെ സുഖത്തില്‍... അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്) സ്ത്രീകളെ ഒഴിവാക്കി അവരൊക്കെ സ്വയംഭോഗം ചെയ്താണ് ലൈംഗികത നിറവേറ്റിയതെന്ന് അര്‍‌ത്ഥം മനസ്സിലാക്കി ആശ്വസിപ്പിന്‍ കൂട്ടരേ. അങ്ങനെയൊക്കെ മനസ്സിലാക്കാനല്ലേ നമ്പൂതിരിപ്പാടിന്റെ വൈരുദ്ധ്യവാദം പഠിപ്പിച്ചിരിക്കുന്നത്?
നമ്പൂരിക്കുണ്ടന്മാരുടെ പിന്നാലെ പാഞ്ഞ് പൂണൂലുപൊട്ടിച്ച് പിന്നെയും കുറെ വര്‍ഷം കഴിഞ്ഞു പൂണൂലണിഞ്ഞ് തീക്കുണ്ഡത്തിനുചുറ്റും നടന്നു വേളികഴിച്ചതിനെ ന്യായീകരിച്ച നമ്പൂതിരിപ്പാടിന്റെ ധര്‍മ്മനിഷ്ഠയെക്കാള്‍ ഭേദമാവും വാണമടിച്ചോ പെണ്ണുപിടിച്ചോ ഒളിവുജീവിതം നയിച്ച മറ്റാരുടെയും ധാര്‍മ്മികത.

കുണാപ്പന്‍ said...

ചിത്രകാരന്‍ പറഞ്ഞപോലെ"...ഒളിജീവിതത്തിനിടക്ക്
ലൈഗീകബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന്
ആരു സ്ഥാപിക്കാന്‍ ശ്രമിച്ചാലും അതില്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അപമാനകരമായി കണക്കാക്കേണ്ട ഒന്നുംതന്നെയില്ലല്ലോ ! പരസ്പ്പര ബഹുമാനത്തോടെ സഖാക്കള്‍ മാത്രമല്ല, പ്രായപൂര്‍ത്തിയായ ആരുതന്നെ ലൈംഗീകമായി അടുത്തിടപഴകിയാലും അത് മഹനീയവും രണ്ടു വ്യക്തികളുടെ മാത്രം സ്വകാര്യതയുമായ മാനിക്കപ്പെടേണ്ട സ്നേഹമാണ്."എന്നു തിരിച്ചറിയാനെങ്കിലും കഴിയുന്നില്ലേ ഈ 'പുരോഗമന വാദി'കള്‍ക്ക്?
സക്കറിയ ഉന്നയിച്ച യഥാര്‍ഥ പ്രശ്നം എന്തായിരുന്നു?

റെജി ആമ്പല്ലൂർ said...

കാലിക്കൊ എന്ന പേരിൽ കമന്റ് ഇട്ടവനും സ്ഥിരം വിരുദ്ധൻ ചിത്രകാരനും

എന്ത് വിദ്യാഭ്യാസം ഉണ്ടായിട്ടും എന്ത് കാര്യം?

മത്തേഭൻ പാംസുസ്നാനം കൊണ്ടല്ലൊ സന്തോഷിപ്പു
ശുദ്ധമാം സജ്ജ ജലം തന്നതിൽ കുളിച്ചാലും
ക്ഷീരമാംസാദി ഭുജിച്ചീടിലുമമേദ്ധ്യത്തെ
പാരാതെ ഭുജിക്കണം സാരമേയങ്ങൾക്കെന്നും

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയും മുണ്ട് പൊക്കിക്കാണിക്കുകയും ചെയ്തിട്ട് ഒരു കാര്യവുമില്ല.

. said...

very good, sunil..
abhivadyangal..

പട്ടൌടി said...

സര്‍‌വപുച്ഛവുമായി വന്ന് പച്ചത്തെറി എഴുതിയിട്ടു പോയ കാലിക്കട്ടറെ കണ്ട് കൈ തരിക്കുന്നുണ്ടോ? സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ തോന്നുന്നുണ്ടോ? കോളറിനു പിടിക്കാന്‍ തോന്നുന്നുണ്ടോ?

സക്കറിയയുടെ കാര്യത്തിലും അത്രേ സംഭവിച്ചുള്ളൂ.

...: അപ്പുക്കിളി :... said...

സുനിലേട്ടാ... നന്നായിരിക്കുന്നു... കയ്യൂരിലും ചീമേനിയിലും സഖാക്കളുടെ ജാരസന്തതികള്‍ പിറന്നൊരു കാലമുണ്ടായിരുന്നു എന്ന് പറയാന്‍ സക്കറിയക്കു തോന്നാതിരുന്നത് നന്നായി. സംഭവം പയ്യന്നൂരില്‍ നടന്നത് നന്നായി... കരിവേള്ളൂരിലോ ചീമേനിയിലോ ആയിരുന്നെങ്കില്‍...

Unknown said...

അപ്പുക്കിളിയുടെ സ്വദേശം ഏതാ? കാലിക്കോയുടേത് കൊഴണാശ്ശേരി തന്നെ.

Unknown said...

t hanks lots for replay to sakaria .abhinanthanangal

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സിബു--വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.സി.പി എമ്മിനെക്കുറിച്ചുള്ള ഈ പുതിയ “കണ്ടു പിടുത്ത”ത്തിനു എത്ര നാള്‍ ചെലവഴിച്ചു?

കാലിക്കോസെന്‍‌ട്രിക്-- കമ്യൂണിസ്റ്റുകാരെ ‘നന്നാക്കാന്‍” നടക്കുന്ന താങ്കളുടെ യഥാര്‍ത്ഥ സംസ്കാരം കമന്റില്‍ നിന്നു തന്നെ വ്യക്തമായി.അതവിടെ കിടക്കട്ടെ.കമന്റു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി.’കാലിക്കോ സെന്‍‌ട്രിക്ക്” എന്നല്ല, “കാലിക്കോ സൈക്കിക്ക്” എന്നാവണമായിരുന്നു താങ്കളുടെ പേര്.കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും ഉള്ള വല്ല മനോരോഗ വിദഗ്ദ്ധരേയും കാണുന്നത് നന്നായിരിക്കും.

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

ഈ പോസ്റ്റ് വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത വെഞ്ഞാറന്‍,പാവപ്പെട്ടവന്‍,Sachin RK,K.madhavikutty,Smithameenakshy,Calvin,സജി,നട്ടപ്പിരാന്തന്‍, പോങ്ങുമ്മൂടന്‍,ശാശ്വത്,മാരാര്‍,അരീക്കോടന്‍,Shaji,പള്ളിക്കരയില്‍,Minesh K Menon,MOHAN PUTHENCHIRA,Sibu V Chacko,സ്വതന്ത്രചിന്തകന്‍,റജി ആമ്പല്ലൂര്‍,പട്ടൌടി,അപ്പുക്കിളി,Manomohana....എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

Princi said...

:), ഇതുമാത്രം

പട്ടേപ്പാടം റാംജി said...

ഈ വിഷയത്തില്‍ ഞാന്‍ വായിച്ചതില്‍ വെച്ച് ഏറ്റവും കാര്യമാത്രപ്രസക്തമായ, കാമ്പുള്ള, ചോദ്യങ്ങളും ഉത്തരങ്ങളും ഉദാഹരണസഹിതം വിശ്ദ്ദികരിച്ച നല്ലൊരു ലേഖനമായി.
ഇത്രയും ക്രൂരമായ ദുഷിപ്പുകള്‍ വര്‍ഷിച്ചുകൊണ്ട് സക്കറിയ ചൊറിഞ്ഞപ്പോള്‍ അവിടെ കൂടിയ സാധാരണക്കാര്‍ക്ക് അല്പം വികാരം വന്നു എന്നത് അത്ര വലിയ അപരാധമാണെന്ന് എനിക്ക് തൊന്നുന്നില്ല.

അയാള്‍ എന്ത് ഉദ്യേശത്തോടെ പറഞ്ഞാലും നമ്മുടെ നിക്ഷ്പക്ഷ ചാനലുകള്‍ കാണിച്ച (ഇന്ത്യവിഷം,മാണ്ടോക്ക്,തലയോല രമ) നിക്ഷപക്ഷത.....!!!

Calicocentric കാലിക്കോസെന്‍ട്രിക് said...

അതേ സുഹൃത്തേ സൈക്കിക്കാണ്. അതുകൊണ്ടാലണല്ലോ കേരളത്തില്‍ ആദ്യമായി ഇ എം എസിനെ വായിക്കാനാവുന്നത്. നിങ്ങളും നിങ്ങളുടെ സൈദ്ധാന്തികരും ഏതു നമ്പൂതിരിപ്പാടിനെയാണ് വായിച്ചിരുന്നത്?
മാക്സിം ഗോര്‍ക്കിയില്‍നിന്നു മാര്‍ക്സിസം പഠിച്ച ഇ എം എസിനെ? ചിയാങ് കൈഷേക്കിനെയും മദാം കൈഷേക്കിനെയും വാഴ്ത്തിപ്പാടിയ മണ്ടൂതിരിപ്പാടിനെ? കേരളത്തില്‍ ഫ്യൂഡലിസമുണ്ടായിരുന്നെന്നും ഇല്ലായിരുന്നെന്നും ഒറ്റ ശ്വാസത്തില്‍ പലവട്ടം പറഞ്ഞ പണ്ഡിതശിരോമണിയെ? എഴുത്തച്ഛനു മുമ്പു മലയാളസാഹിത്യമില്ലെന്നു പറഞ്ഞ അല്പജ്ഞനെ? കേരളപാണിനിക്കു മുമ്പു മലയാളത്തിന് വ്യാകരണമുണ്ടായിരുന്നില്ലെന്നു പറഞ്ഞ നിരക്ഷരകുക്ഷിയെ? കുമാരനാശാന്‍ ദുരവസ്ഥയില്‍ ദ്വിതീയാക്ഷരപ്രാസം അനുഷ്ഠിച്ചില്ലെന്ന് ദുരവസ്ഥയില്‍നിന്ന് ദീര്‍ഘമായി ഉദ്ധരിച്ചു പറഞ്ഞ മരമണ്ടനെ? മലയാളത്തിന്റെ വളര്‍ച്ചയ്ക്കു സഹായിച്ചത് മക്‌മില്ലന്‍ കമ്പനിയാണെന്ന് എഴുതിവെച്ച നവകേരളശില്പിയെ? നമ്പൂതിരിയുവാക്കളുടെ പുറകേയോടി പൂണൂലുപൊട്ടിച്ച് വിപ്ലവംകാട്ടിയിട്ട് പിന്നെയൊരാറേഴുകൊല്ലം കഴിഞ്ഞ് പൂണൂലിട്ട് വന്‍തുക സ്ത്രീധനംവാങ്ങി വേളികഴിച്ച വിപ്ലവകാരി നമ്പൂതിരിയെ? വണ്ടികേറി കോഴിക്കോട്ടിറങ്ങി ഡിക്റ്റേറ്ററായി ജാഥ നയിച്ചപ്പോള്‍ കൂടെയുള്ള സമരസഖാക്കളെ പൊലീസ് തല്ലിച്ചതച്ചെങ്കിലും ഒരു പോറലുപോലുമേല്‍ക്കാതെ ജെയിലുകേറി ഏ ക്ലാസ് തടവുകാരനായി ജയില്‍വാസമെന്ന സാംസ്കാരിക മൂലധനം സമ്പാദിച്ച് നാട്ടില്‍ മടങ്ങിയെത്തിയ കൊച്ചമ്പ്രാനെ?
മറ്റുള്ളവരെക്കൊണ്ടെഴുതിച്ചത് സ്വന്തമാക്കിയതായി അനിഷേധ്യമായ തെളിവോടെ (നാറുന്ന മണ്ടത്തരം 1994-ല്‍ പോയി പ്രസംഗിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട്) ഞാനെഴുതിവെച്ചിട്ടുണ്ട്. 1994-ല്‍ താന്‍ പറഞ്ഞ ഓരോ പോയിന്റും 15 കൊല്ലം മുന്പ് മുന്‍കൂറായി ഖണ്ഡിച്ച ഒരു മഹാപ്രതിഭാസത്തിന്റെ വിഴുപ്പുതാങ്ങുന്നവര്‍ ആരെങ്കിലും പറയട്ടെ അതു രണ്ടും ഇ എം എസ് എഴുതിയതാണെന്നും രണ്ടും ശരിയാണെന്നും.
എന്തുചെയ്യാം ഇഷ്ടന്മാരേ, കേരളത്തിലെ ഇടതുപക്ഷ മന്ദബുദ്ധികള്‍ക്കിടയില്‍ സൈക്കിക്കാവുന്നതിനു ചില സുഖമൊക്കെയുണ്ട്.
ആ സൈക്കിക് പ്രയോഗത്തിനു കടപ്പെട്ടിരിക്കുന്നു.

Calicocentric കാലിക്കോസെന്‍ട്രിക് said...

A psychic is a person who professes an ability to perceive information hidden from the normal senses through extrasensory perception, or is said by others to have such abilities.
ഓ, അതൊരു സ്തുതി ആയിരുന്നല്ലേ. അറിഞ്ഞില്ല. പറഞ്ഞ നമ്മളും അറിഞ്ഞില്ലല്ലോ?

വീകെ said...

സക്കറിയാക്കുള്ള ശക്തമായ മറുപടിയാണിത്...
‘ലാൽ സലാം സഖാവേ..’

Unknown said...

സുനി മാഷേ,,,,നല്ല പോസ്റ്റ്....കൂടുതൽ എഴുതാൻ തോന്നുന്നില്ല ആ കാലിക്കോ സെന്റ്രിക് തൂറി വ്രിത്തികേടാക്കി കിടക്കുന്ന ഈ കമന്റ് ബോക്സിൽ എന്തെങ്കിലും എഴുതിയാൽ നമ്മളൂം നാറും...അതാ..ഏതോ..ജനറൽ നോളജിന്റെ പുസ്തകവും വായിച്ചു നാലഞ്ചു പേരുകൾ കാണാപാഠം പഠിച്ച് അലക്കാൻ വന്നിരിക്കുന്നു ഇവനൊകെ...തളം വെയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

ശിവരാമകൃഷ് said...

ബ്ലോഗിന് ഒരു പരിമിതി ഉണ്ട്.അത് ജനകീയമല്ല എന്നതാണ്.സത്യമായും പറയട്ടെ,കാലി സെന്ട്രനെ പോലുള്ള ടീംസ് ബ്ലോഗില്‍ മാത്രം ഒതുങ്ങുന്നതില്‍
വളരെ സങ്കടം തോന്നുന്നു.ചുരുങ്ങിയത് മനോരമ,മാതൃഭൂമി,ഇന്ത്യന്‍ എക്സ്പ്രസ്സ്‌,മലയാളം വാരിക,ജനശക്തി വാരിക,തുടങ്ങി മര്‍ഡോക്ക് നെറ്റ,മുനീര്‍വിഷന്‍ എന്നീ 'മുഖ്യ'ധാരാ മാധ്യമങ്ങളില്‍ കൂടി ഈ ടൈപ് അവതാരങ്ങള്‍ക്ക് വ്യാപകമായി കവറേജ് കിട്ടിയാല്‍ സീ പി എം എന്ന പാര്‍ട്ടി രകഷപ്പെടും(ആ പാര്‍ടി 'പ്രശ്നത്തില്‍' ആണ് എന്നാണല്ലോ മുക്കിയ ധാരക്കാര്‍ പറയുന്നത്). കാരണമെന്തെന്നല്ലേ..

മനോരമ,എത്രകാലമായി വലത്ത് നിന്ന് ഇടതിനെ എതിര്‍ക്കുന്നു.resist ചെയ്തു പോകുന്നു എന്നല്ലാതെ,വലിയ മെച്ചമോ, 'തകര്ക്കാലോ' നടത്താന്‍ ഇത്ര കാലമായും സാധിച്ചില്ല.അപ്പോഴാണ്‌ മറ്റു മുക്കിയധാരക്കാര്‍ അടവ് ഒന്ന് മാറ്റി പിടിച്ചത്. മുന്തിയ 'ഇടതന്‍' അല്ലെങ്കില്‍ ,വീര്യം കൂടിയ വിപ്ളവ നാട്യത്തോടെ ഇടതിട്നെ എതിര്‍ക്കുക. അങ്ങനെ ആണ് അടുത്ത കാലത്ത്--ഈ.എമ്മെസിനെ, വിടുക-- അഴീക്കോടന്‍ സ്പെഷ്യല്‍ പതിപ്പ് വരെ വലതു മുക്കിയധാരാ മാധ്യമങ്ങള്‍ ഇറക്കിയത്. അപ്പൊ എന്ത് പറയണം..ഇതാ ഇങ്ങനെ-
ജനസ്നേഹി എന്നൊക്കെ പറഞ്ഞാല്‍ ആരാ,ഈ.എമ്മെസ് അല്ലെ മോനെ,മഹാ മനീഷി,വിപ്ളവകാരി ? എ.കെ.ജിന്നു വച്ചാല്‍ ആരാ ?ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി.ഈ.എമ്മെസിന്റെ ബുദ്ധി ഇല്ലാത്ത പാര്‍ടി എന്ത് പാര്‍ടി ആണ് പുങ്ങാ?ജയരാജന്മാര്‍ ജനവിരുധര്‍ .ഈ.എമ്മെസും, എം.കെ കേളുവും ഒക്കെ അല്ലെ മുത്തുകള്‍, മാണിക്യങ്ങള്.അവരുടെ 'അന്നത്തെ' പാര്‍ടി അല്ലെ ചെല്ലാ പാര്‍ടി.ഇപ്പൊ ജനവിരുദ്ധ,'വലതു'വല്‍ക്കരണം നടപ്പാവുന്നതില്‍ ജയ്ഹിണ്ട് ചാനലിനു പോലും ഹൃദയം തകര്‍ന്നു പോവുന്നു. 'യതാര്‍ത്ത'വിപ്ളവ പാര്ട്ടിക്കുവേണ്ടിയുള്ള, ഈ.എം.എസിന്റെ,എ.കെ.ജിയുടെ ഒക്കെ പാര്‍ട്ടിയെ "വീണ്ടെടുക്കാന്‍' നടക്കുന്ന ആ മഹനീയ കര്‍സേവ,മാതൃഭൂമിയിലും മര്‍ഡോക് നെറ്റിലും ഒക്കെ നടക്കുമ്പോ എന്റെ പൊന്നു പടച്ച തമ്പുരാനേ,കാലിക്ക് സെന്‍ട്രല്‍ പോലുള്ള മഹാന്മാര്‍ അവിടെയും അവതരിക്കണേ.
എന്റെ വ്യക്തിപരമായ അഭിപ്രായം ഈ കാലിയെ മാക്സിമം മേയാന്‍ വിടണം എന്നാണു.മറുപടി ഉണ്ടെങ്കിലും കൊടുക്കേണ്ട.
കച്ചോടത്തില്‍ ആദായം ഉറപ്പ്.

(OT.പിന്നെ ഈ മാതിരി കാലികള്‍ പര്‍വതങ്ങള്‍ക്കു മോളില്‍ മൂത്രമൊഴിച്ചാല്‍ ആര്‍ക്കു ചേതം.കുറച്ചു മൂത്രം പോയി എന്നല്ലാതെ.)

അനില്‍@ബ്ലോഗ് // anil said...

സുനിലെ,
ഓഫ്ഫ് ടൊപ്പിക്കാണ്.
ഒരു നന്ദി കൂടി പറയട്ടെ. സൈക്കിക്കാണോ എന്ന് സംശയം തോന്നിയ ചില കക്ഷികളുടെ തനി സ്വരൂപം കമന്റുകളിലൂടെ കാണാനും ഈ പോസ്റ്റ് ഉപകരിച്ചു.അവനവന്റെ വാക്കുകളും പ്രയോഗങ്ങളും തങ്ങളുടെ മാനസികാവസ്ഥകളുടെ പ്രതിഫലനം കൂടിയാണെന്ന് പലപ്പോഴും പലരും മറക്കുന്നതാണ് മറ്റ് വായനക്കാര്‍ക്ക് ഉപകാരമായി വരുന്നത്.

Calicocentric കാലിക്കോസെന്‍ട്രിക് said...

"എന്റെ വ്യക്തിപരമായ അഭിപ്രായം ഈ കാലിയെ മാക്സിമം മേയാന്‍ വിടണം എന്നാണു.മറുപടി ഉണ്ടെങ്കിലും കൊടുക്കേണ്ട.
കച്ചോടത്തില്‍ ആദായം ഉറപ്പ്."


മറുപടിയൊക്കെയുണ്ട്. പക്ഷേങ്ക്‌ല്, പറയൂല്ല.
ഇടപെട്ടളയാന്‍ സമ്മേളനത്തില്‍ തീരുമാനിച്ചതൊക്കെ അവിടെ നിക്കട്ടെ. പറയൂല്ല.
പര്‍വ്വതത്തില്‍ മൂത്രമൊഴിച്ചും കിളച്ചും മാറ്റിയ കഥ സഗാവ് കേട്ടിട്ടില്ലയല്ലേ. പിന്നെ പര്‍വ്വതം വെറുമൊരു പാര്‍വ്വത്യക്കാരനോളമേയുള്ളൂ എന്നാണ് ഇഷ്ടാ പറയുന്നത്. നൂറു സഞ്ചികയില്‍ കിടപ്പില്ലേ. അതിനെ അടിസ്ഥാനമാക്കിയാണ് പറയുന്നത്. ഇതു സഞ്ചയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗോവിന്ദപിള്ള ബോധോദയം നേടി ഇ എം എസ്സിന്റെ വിവരദോഷം പുറത്തുപറഞ്ഞത്. പകരം വെച്ചവര്‍ സഞ്ചിക നൂറാക്കി. പക്ഷേ ഞാനൊരു പോസ്റ്റില്‍ പറഞ്ഞതുപോലെ കഴിവതും വേഗം പണിതീര്‍ത്ത്, ഏറ്റവും കുറഞ്ഞ പ്രചാരം മാത്രം കൊടുത്ത് പരിപാടി കെട്ടിപ്പൂട്ടുക. കാരണം അത്രയ്ക്കു നാണക്കേടാണ്. പെരിസ്ത്രോയ്ക്കയും ഗ്ലാസ്നോസ്തുമായി കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആണിക്കല്ലൂരുമ്പോള്‍ മഹാനായ ഗോര്‍ബിയെ സ്തുതിച്ച് ഇ എം എസ് എഴുതിയ വങ്കത്തരങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതി ഈ പര്‍വ്വതത്തിന്റെ മേലും കീഴുമറിയാന്‍. ഇതേപോലെ വിസ്തരിച്ചു തുടങ്ങി നാണക്കേടായി ഒരക്ഷരം പരസ്യമായി പറയാതെ എങ്ങനെയെങ്കിലും മുഴുമിച്ചു തടിതപ്പിയ വേറൊരു പ്രസിദ്ധീകരണം ഉണ്ടായിരുന്നു. മലയാളം ബ്രിട്ടാനിക്ക എന്നായിരുന്നു അതിന്റെ ഓമനപ്പേര്. നടപ്പാത വിമാനമിറങ്ങുന്ന സ്ഥലമാണെന്നു പറയുന്ന വിജ്ഞാനകോശം. അത്രയും എഴുതാന്‍ തക്ക മണ്ടന്മാര്‍ കേരളത്തില്‍ ആയിരക്കണക്കിനുണ്ട്. പിന്നെ ഇ എം എസ്സിനാണോ ആരാധകരുണ്ടായിക്കൂടാത്തത്. പക്ഷേ നിങ്ങളൊക്കെ ഇ എം എസ്സിനെ വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു വന്നേക്കരുത്. ഒരു മണ്ടന്‍ ജനറല്‍ നോളിജ് പുസ്തകത്തെപ്പറ്റി മേലെ പറഞ്ഞല്ലോ. വേറൊരുത്തന്‍ പറയുകയേ ഇല്ല. ഊ ഹും, പറയൂല്ല. പിന്നെയും വേറൊരുത്തന്‍ ഇടപെടാനൊന്നും മുതിരാതെ സൈക്കിക്ക് പ്രയോഗം നടത്തി കുഴിയില്‍ വീണ വിരുതനെ പിടിച്ചുകയറ്റാന്‍ ഓടിവന്നിരിക്കുന്നു.
മറുപടി ഉണ്ടെങ്കിലും കൊടുക്കേണ്ട എന്നൊന്നും പറഞ്ഞ് തടിതപ്പിയിട്ട് മാലോകരെ ബോദ്ധ്യപ്പെടുത്താന്‍ പറ്റുന്ന അവസ്ഥയാണോ ഇത്രയും കാലത്തെ ഇടപെട്ടളയലുകൊണ്ട് ഉണ്ടാക്കിയെടുത്തത് സി പി എം ബ്ലോഗര്‍മാരേ.
മന്ദബുദ്ധിക്കു കോഴിക്കോട്ടെ സൈക്കിക്ക് ചികിത്സകരുടെയടുത്ത് ചികിത്സയൊന്നുമില്ല. പിന്നെ സംപ്രത്യയപരമായ ദമിതാവസ്ഥ [;)]അറിയാതെ പോയ സി പി എം ബ്ലോഗെര്‍മാര്‍ അറിയട്ടെ എന്ന എന്റെ ഉദ്ദേശ്യം ഇങ്ങനെയൊക്കെ നടക്കും. ഇടപെട്ടളയാനാണല്ലോ ഡി വൈ എഫ് ഐയും പറയുന്നത്.

ജിവി/JiVi said...

ഈ പോസ്റ്റിലെ കലിക്കോടരുടെ ഇടപെട്ടളയലും മറ്റുള്ളവര്‍ കൊടുത്ത മറുപടിയും വെച്ച് ഒരു പോസ്റ്റാക്കിയിരിക്കുന്നു അങ്ങേര്. വായിച്ചുകാണുമല്ലോ. അതില്‍ മാര്‍ക്സിന്റെതേയ ഒരു വാചകം തുടക്കത്തില്‍ കൊടുത്തിരിക്കുന്നു:

Philosophy and the study of the actual world have the same relation to one another as masturbation and sexual love. (Karl Marx in German Ideology)

ഇത് വെച്ച് കലിക്കോടരുടെ അലക്ക്:

“പക്ഷേ സഖാവ് മാര്‍ക്സു പറഞ്ഞതുപ്രകാരം (തുടക്കത്തില്‍ കൊടുത്ത ഉദ്ധരണി നോക്കുക) സ്വയംഭോഗം സംഭോഗത്തെക്കാള്‍ താണൊരു ഏര്‍പ്പാടാണ്“

ഈ പുത്തിയും വെവരവും വെച്ച് ഇ എം എസ് മരമണ്ടനാണെന്ന് കലിക്കോടരു പറയുമ്പോള്‍ അതിന് എങ്ങനെ മറുപടികൊടുക്കണമെന്ന് കലിക്കോടരുതന്നെ പഠിപ്പിച്ചുതരണം എന്ന് നമുക്കെല്ലാം കൂടി അങ്ങേരോട് അഭ്യര്‍ത്ഥിക്കാം. എന്താ സുഹൃത്തുക്കളെ, അങ്ങേര് റെഡിയാണെങ്കില്‍ ഞാന്‍ റെഡി. ബാക്കി റെഡിയുള്ളവരൊക്കെ കൈപൊക്ക്വ.

Inji Pennu said...

“അവരെ അപമാനിച്ചതിനു ചരിത്രം താങ്കള്‍ക്ക് മാപ്പ് തരില്ല” ശ്ശൊ!

ആരെ അപമാനിച്ചു? സ്ത്രീകളെ മാത്രമേ ‘അപമാനിച്ചുള്ളൂ?’. അതെന്താ പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു ലൈംഗിക ബന്ധത്തിന്റെ ആരോപണത്തിൽ സ്ത്രീകൾക്ക് മാത്രം ഇത്രയക്ക് അപമാനം? മനസ്സിലായില്ല.

പട്ടൌടി said...

Calico, IMHO you are sick. You need urgent medical help. ( Please do not take it as an offence; I'm trying to help)

Calvin H said...

@ഇഞ്ചി,

സ്ത്രീകള്‍ക്ക് മാത്രമായി അപമാനം ഉണ്ടെന്ന് പറയാന്‍ കഴിയില്ല. അതേ സമയം പൊളിറ്റീഷ്യന്‍സിനെയും സിവിലിയന്‍സിനെയും അപമാനിക്കുന്നതില്‍ വ്യത്യാസമുണ്ട്. പൊളിറ്റീഷ്യന്‍സ് ഇതൊക്കെ കണ്ടും കേട്ടും ശീലമായിരിക്കും. ഇതിനെയൊക്കെ 'നീ പോടാ ചെക്കാ' ന്നും പറഞ്ഞ് അങ്ങ് വിട്ട് കളയാന്‍ അവര്‍ക്ക് സാധിച്ചേക്കും. പാവപ്പെട്ട സിവിലിയന്‍സിന്റെ കാര്യം അങ്ങനെയാവേണമെന്നില്ല. അവര്‍ക്കവരുടേതായ സദാചാരബോധങ്ങള്‍ കണ്ടേക്കും. ആണായാലും പെണ്ണായാലും.

അനില്‍@ബ്ലോഗ് // anil said...

അനാവശ്യവും പോസ്റ്റ് വഴിതെറ്റിക്കുന്നതുമായ കമന്റുകള്‍ എടുത്ത് ചവറ്റ് കൊട്ടയില്‍ ഇടണമെന്ന് ബ്ലോഗ് അഡ്മിനോട് ഒരു റിക്വസ്റ്റ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുഹൃത്തുക്കളേ,


അനില്‍@ബ്ലോഗ് പറഞ്ഞത് ഇന്നലെ ഇവിടെ എഴുതണം എന്ന് ഞാന്‍ കരുതിയതാണു.പിന്നേം വേണ്ടെന്നു വച്ചു.കാരണം അഭിപ്രായ സ്വാതന്ത്ര്യം തന്നില്ലെന്ന് ആരും പറയരുതല്ലോ.പക്ഷേ ഇപ്പോള്‍ ഒരു കാര്യം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.സ്വന്തം പേരും ഐ.ഡിയും വച്ച് ബ്ലോഗ് ചെയ്യുന്ന ആളാണ് ഞാന്‍.ഇവിടെ വന്ന വിഷയവുമായി ബന്ധപ്പെട്ട എന്ത് വിമര്‍ശനവും മാന്യമായി പറയാന്‍ എല്ലാവര്‍ക്കും അവകാശവും സൌകര്യവുമുണ്ട്.എന്നാല്‍ വിഷയവുമായി ബന്ധമില്ലാത്തതും വഴിതെറ്റിക്കുന്നതുമായ കമന്റുകള്‍ ഇട്ടിട്ടു പോയാല്‍ പിന്നീട് അത് എടുത്ത് ചവറ്റുകുട്ടയില്‍ ഇടുന്നതായിരിക്കും.വൃത്തികേടുകളും വിഡ്ഡിത്തരങ്ങളും എഴുതണമെന്നുള്ളവര്‍ക്ക് അതു സ്വന്തം ബ്ലോഗില്‍ ആകാം.മനോരോഗികള്‍ക്ക് കയറി നിരങ്ങാനുള്ളതല്ല എന്റെ ബ്ലോ‍ഗ് എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.അത്തരം ‘മനോരോഗി”കള്‍ക്ക് ഇനിയാരും മറുപടിയും കൊടുക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇഞ്ചീ,

വന്നതിലും അഭിപ്രായം എഴുതിയതിലും നന്ദി.സക്കറിയ പയ്യന്നൂരില്‍ പറഞ്ഞത് പഴയ കാല കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് മാത്രമല്ല, അക്കാലത്ത് പ്രസ്ഥാനത്തെ നേരിട്ടോ അല്ലാതെയോ സഹായിച്ച സ്ത്രീകള്‍ക്കും കൂടി അപമാനമാണു എന്നാണു ഞാന്‍ പോസ്റ്റില്‍കൂടിപറയാന്‍ ശ്രമിച്ചത്.എന്നാല്‍ സക്കറിയയുടെ വാക്കുകളല്ല മറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞതാണു യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് അപമാനമായത് എന്ന് ഇഞ്ചിയുടെ കമന്റില്‍ നിന്നു മനസ്സിലായി.ഞാന്‍ നിര്‍വ്യാജം ഖേദിച്ചുകൊള്ളട്ടെ :) :) :)

Princi, Patterpadamramji,bijue kottila,വി.കെ,ശിവരാമകൃഷ്....വന്നതിനും വിലയേറിയ്യ അഭിപ്രായം എഴുതിയതിനും നന്ദി.

Inji Pennu said...

സുനിലേ, തമാശ നമുക്ക് പിന്നെ പറയാം.

“പയ്യന്നൂരിലെ പ്രസംഗത്തിലൂടെ താങ്കള്‍ ചെയ്തത് അത്തരം ധീരകളായ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുകയാണു.അതിനു കേരളത്തിലെ സ്ത്രീസമൂഹത്തോടു തന്നെ താങ്കള്‍ മാപ്പു പറയേണ്ടതുണ്ട്.സ്ത്രീത്വത്തിന്റെ ശക്തി നിറഞ്ഞു നില്‍ക്കുന്ന അത്തരം ചില സംഭവ കഥകള്‍ കേട്ടോളൂ...”


ഇതു സുനിലിന്റെ പോസ്റ്റിന്റെ കാതൽ എന്ന് ഞാൻ മനസ്സിലാക്കി. എന്നിട്ട് സുനിൽ സ്കാൻഡ് തെളിവു നിരത്തുന്നു (അതിലൊന്നും ഒളിവുജീവിതകാലത്തെ ലൈംഗികതയെക്കുറിച്ചും പല്ലുതേച്ചതിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒന്നുമില്ല താനും).

അതായത് സക്കറിയ ഒളിവ് ജീവിതകാലത്തെ ലൈംഗികതയെക്കുറിച്ച് പറഞ്ഞത് സ്ത്രീകളെ മാത്രം ഉദ്ദേശിച്ചാണെന്ന് ഒരു ഉഡായിപ്പ്. അതു വഴി ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി സംരക്ഷിച്ചതാവണം അല്ലേ കാൽ‌വിൻ പറയുന്ന ഈ ‘പാവപ്പെട്ട സിവിലിയൻസ്’?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇഞ്ചീ,

സക്കറിയ പറഞ്ഞ രണ്ടു കാര്യങ്ങളാണു ഇവിടെ അന്വേഷിച്ചത്...”ഒളിവിന്റെ സുഖം” എന്തായിരുന്നു എന്നും...ഒളിവിന്റെ മറവ് എന്തായിരുന്നു എന്നും..അതു രണ്ടും ഞാന്‍ പറഞ്ഞിട്ടുണ്ട്.

ഒളിവിലെ ലൈംഗികതയെന്ന് സക്കറിയ പറയുമ്പോള്‍ സ്വാഭാവികമായും അതില്‍ സ്ത്രീകള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.അപ്പോള്‍ എങ്ങനെയായിരുന്നു അന്നത്തെ സ്ത്രീകള്‍ കഴിഞ്ഞിരുന്നത്? എങ്ങനെയായിരുന്നു അവര്‍ ഈ പ്രസ്ഥാനവുമായി സഹകരിച്ചിരുന്നത്? എഴുതപ്പെട്ട ചരിത്രങ്ങളില്‍ ഇല്ലാതെ പോയ അവരുടെ ചരിത്രം വെറും ലൈംഗികതയുടേതാണോ? എന്നൊക്കെയുള്ള ഒരു എളിയ അന്വേഷണം മാത്രമാണു ഞാന്‍ നടത്തിയത്.അതീവ ദാരിദ്യവും ക്ഷാമവും കൊടി കുത്തി വാണിരുന്ന മുപ്പതുകളിലും നാല്‍പ്പതുകളിലും സ്വയം പട്ടിണി കിടന്നും ഈ പ്രസ്ഥാനത്തിലെ നേതാക്കളെ സരക്ഷിച്ചിരുന്നു സ്ത്രീകള്‍.അക്കാലത്ത് ആളുകള്‍ ജോലിക്ക് പോകുന്നത് തന്നെ പണത്തിനല്ലായിരുന്നു, ഒരു നേരത്തെ ഭക്ഷണം ജന്മിയുടെ വീട്ടില്‍ നിന്നു കിട്ടുമെന്ന് പ്രതീക്ഷിച്ചായിരുന്നു എന്നും കൂടി അറിയുക.ഞാനീ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങളില്‍ തന്നെ ഇതൊക്കെ പറഞ്ഞിട്ടുണ്ട്.കാക്കനാടന്‍ പറഞ്ഞതും കൂടി നോക്കുക.

തിരിഞ്ഞു നോക്കുമ്പോള്‍ ‍ചരിത്രം സക്കറിയയുടെ കൂടെയല്ല എന്ന് മനസ്സിലാവുന്നു.മഞ്ചേരിയില്‍ സ്ത്രീയെ അപമാനിച്ചു എന്ന് നിരന്തരം പറയുന്ന സക്കറിയ സ്വന്തം പ്രസ്താവനയിലൂടെ അക്കാലത്തെ ധീരകളായ സ്ത്രീകളേയും കൂടി അപമാനിക്കുകയായിരുന്നു എന്ന് ഞാന്‍ കരുതുന്നു.അങ്ങനെയല്ലായിരുന്നു എന്നു വിശ്വസിക്കാനുള്ള ഇഞ്ചിയുടെ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു.

( സ്കാന്‍ഡ് കോപ്പി കൊടുത്തത് അക്കാലത്തെ രണ്ടു പ്രധാന സ്ത്രീകളെ പരിചയെപ്പെടുത്തുക എന്ന് ഉദ്ദേശിച്ചാണു.ആ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഞാന്‍ എഴുതിയിട്ടുമുണ്ട്.അതില്‍ ഒളിവു ജീവിതം മാത്രമല്ല ഉള്ളത്.സ്ത്രീകള്‍ എങ്ങനെയായിരുന്നു ഈ പ്രസ്ഥാനത്തെ കണ്ടിരുന്നത് എന്നതിന്റെ കൂടി ഉദാഹരണമാണു.ഇതിലുമേറെ ഉദാഹരണങ്ങള്‍ എന്റെ കൈയില്‍ ഉണ്ട്.പക്ഷേ പുസ്തകങ്ങള്‍ എല്ലാം നാട്ടിലായിപ്പോയി.)

tnjoyi said...

this is the the reply kariachan deserves- ithe only one perhaps!but sunil ,iwantu raise some querries..1- do you ever find any reverse- incidents,, tragic to say- the sexual code of discipline produced/? 2 the morality which enthuse you youngsters..can it be practiced in a non u;g situatio which is not of great turbelent one.? ;now i wan tu state my own position: !1 comrade vijayans statement is exudes a wrong message- you i believe is not an innocent simpleton - not to know what happens when the mash errs on a single letter;;/ u are the only one frm the left who kept a different lingo..sunil but a ug discipline raised to morality may cause havok in our normal times..of b.p colestrol.. and diabetes// not of 40s or 70s/ with revolutionary hopes sorry typing in malayalam is french to me / to be con tinued... tn joy frm musiris sweating still under suffron

Anila Balakrishnan said...

സഖറിയയുടെ നിലപാടുകളോട് ഈ രീതിയില്‍ പ്രതിഷേധിക്കുന്നതില്‍ ഒരു യുക്തിയും എനിക്ക് തോന്നുന്നില്ല. ലൈംഗികത എന്നത് മോശമായ അര്‍ത്ഥത്തിലോ അപവാദപ്രചാരണതിനായോ ആണ് അദ്ദേഹം പറഞ്ഞതെന്ന് തോന്നിയുമില്ല. ലൈംഗികത എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വാളെടുത്തു ചാടിപ്പുറപ്പെടുന്ന സദാചാരവാദികളെ ഓര്‍ത്ത് ഞാന്‍ ആത്മാര്‍ഥമായും ലജ്ജിക്കുന്നു

★ Shine said...

ഞാൻ ഇന്നാണീ ലേഖനം വായിച്ചത്‌. വളരെ നന്നായി തോന്നി. ഞാനും അന്നു സക്കറിയക്കിട്ടു പണികൊടുത്ത ചേട്ടന്മാരുമൊക്കെ "ബുജികളല്ല", "BPLജീവികൾ" ആയതു കൊണ്ടാവും സാധരണമനുഷ്യർക്കു ചൊറിഞ്ഞുവരുന്ന വർത്തമാനം ആയി മാത്രം ആ വാക്കുകൾ കാണാൻ കഴിയുന്നത്‌.

എന്നാലും തമ്മിൽ ഭേദം തൊമ്മൻ എന്നു പറയുന്നതു പോലെ കേരളത്തിൽ ഇപ്പോൾ ഉള്ളതിൽ അൽപം sense ഉള്ള മനുഷ്യനാണു സക്കറിയ എന്നു തന്നെയാണു ഇപ്പോഴും എന്റെ വിശ്വാസം. അന്നു പറ്റിയത്‌ ഒരു slip of tongue ആയിരുക്കുമെന്നെ!

(ഇതൊരു മുങ്കൂർ ജാമ്യം- ഇനി ഞാനെങ്ങാനും കേരളത്തിലെ "ബുജി" യാവുകയും "സക്കറിയ" യുടെയും, കലാകൗമുദിയുട്യൂം ഒക്കെ support വേണ്ടിവരുകയും ചെയ്താലോ? :-)

ഒരു യാത്രികന്‍ said...

സുനില്‍....താങ്കളുടെ നിലപടുകള്‍ വ്യക്തം..പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഏവര്‍ക്കും അവകാശപ്പെട്ടതുതന്നെ. പക്ഷെ പ്രതികരണം എത്രത്തോളമാവം എന്നതാണു മറ്റൊരു പ്രശ്നം...എന്തായാലും കാലിക്കോയുടെതുപോലെ ആവരുത്‌ എന്നു തന്നെയാണു എണ്റ്റെ അഭിപ്രായം. ഭാഷ അല്‍പം സംഭ്യമായാല്‍ തെറ്റൊന്നുമില്ല.. സസ്നേഹം

Nik said...

ചങ്ങാതി, സക്കറിയ മറുപടി അര്‍ഹിക്കുന്നില്ല. പറഞ്ഞാല്‍ മനസ്സിലാകാത്തവരോട് ക്ഷമിക്കാം. എന്നാല്‍ സക്കറിയ അതു കൊണ്ടല്ല ഇങ്ങനെ പുലമ്പുന്നത്. പണവും സ്വാധീനവും നേടാന്‍ എന്തും പറയുന്ന ആളുകളുണ്ട്. അവരെ അവഗണിക്കുക. അവഗണനയാണ്‍ അവര്‍ക്ക് നല്കാവുന്ന ഏറ്റവും നല്ല ശിക്ഷ. ഒന്നുമല്ലാത്ത കീടങ്ങളായി അവസാനിക്കേണ്ടി വരുന്ന അവസ്ഥ അവര്‍ക്ക് അനുഭവത്തില്‍ കിട്ടും, നേരിട്ടല്ലെങ്കിലും, പ്രസ്ഥാനത്തിന്റെ പ്രവര്‍ ത്തനങ്ങള്‍ കൊണ്ട് തന്നെ. താങ്കള്‍ നല്കിയിരിക്കുന്നത് വിലപ്പെട്ട ഒരു ചരിത്ര വിവരണമാണ്. ഇത്രയും നല്ല ഒരു വിവരണം വെറുമൊരു കീടത്തിന് മറുപടിയായി നല്കി കളയാനുള്ളതല്ല.

Nik said...

ചങ്ങാതി, സക്കറിയ മറുപടി അര്‍ഹിക്കുന്നില്ല. പറഞ്ഞാല്‍ മനസ്സിലാകാത്തവരോട് ക്ഷമിക്കാം. എന്നാല്‍ സക്കറിയ അതു കൊണ്ടല്ല ഇങ്ങനെ പുലമ്പുന്നത്. പണവും സ്വാധീനവും നേടാന്‍ എന്തും പറയുന്ന ആളുകളുണ്ട്. അവരെ അവഗണിക്കുക. അവഗണനയാണ്‍ അവര്‍ ക്ക് ഇപ്പോള്‍ നല്കാവുന്ന ഏറ്റവും നല്ല ശിക്ഷ. ഒന്നുമല്ലാത്ത കീടങ്ങളായി അവസാനിക്കേണ്ടി വരുന്ന അവസ്ഥ അവര്‍ക്ക് അനുഭവത്തില്‍ കിട്ടും, നേരിട്ടല്ലെങ്കിലും, പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെ. താങ്കള്‍ നല്കിയിരിക്കുന്നത് വിലപ്പെട്ട ഒരു ചരിത്ര വിവരണമാണ്. ഇത്രയും നല്ല ഒരു വിവരണം വെറുമൊരു കീടത്തിന് മറുപടിയായി നല്കി കളയാനുള്ളതല്ല.