Friday, March 15, 2013

ഷട്ടർ-കള്ളികൾക്കുള്ളിലെ ജീവിതം !

"Think out Of the box" എന്നത് ഒരു മാനേജ്‌മെന്റ് ടെക്നിക് ആണ്..കൃത്യമായ രേഖകൾക്കുള്ളിൽ നിന്നുള്ള ചിന്തകൾ പലപ്പോളും പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കില്ല.ഇത് നിത്യജീവിതത്തിലും ബാധകമാണു."Think and live out of the box"എന്നായി മാറുന്നു.പക്ഷേ എന്നാൽ പലപ്പോളും നമ്മളെല്ലാം സ്വയം സൃഷ്ടിച്ചെടുക്കുന്ന കള്ളികൾക്കുള്ളിൽ ജീവിതത്തെ തളച്ചിടുന്നു.ജോയ് മാത്യു "ഷട്ടർ' എന്ന സിനിമയിലും പറയുന്നത് ഇത് തന്നെയാണ്.മധ്യ വർഗ ജീവിതത്തിന്റെ ഇരട്ട മുഖങ്ങളെ കൃത്യമായി ഈ സിനിമ കാണിച്ചു തരുന്നു.

ഗൾഫിൽ ജോലി ചെയ്യുന്ന റഷീദ്( ലാൽ) അവധിക്കാലത്ത് നാട്ടിലെത്തുന്നതിന്റെ ഒരു ഉദ്ദേശ്യം എന്നത് പഠിച്ചു കൊണ്ടിരിക്കുന്ന മകളുടെ വിവാഹം നടത്തുക എന്നതാണ്.പഠിച്ചു കൊണ്ടിരിക്കുന്ന മകൾ ചീത്ത കൂട്ടുകെട്ടുകളിൽ പെടുമെന്നും വഴി പിഴച്ച് പോകുമെന്നുമൊക്കെ അയാൾ സംശയിക്കുന്നു.മൊബൈൽ ഉപയോഗിയ്ക്കുന്നതും ആൺ കുട്ടികളോട് സംസാരിക്കുന്നതും കാണുന്നതുമെല്ലാം സംശയ ദൃഷ്ടിയോടെയാണു അയാൾ കാണുന്നത്.കേരളീയ മധ്യവർഗ മൂല്യബോധത്തിൽ നിന്നു കൊണ്ടുള്ള ചിന്തകളാണു അയാൾക്കുള്ളത്

എന്നാൽ സുഹൃത്തുക്കളോടൊപ്പം ഒത്തുകൂടാനും ഇരുട്ടായാൽ മദ്യ ലഹരിയിൽ ഉല്ലസിക്കാനും ഇയാൾ ഇഷ്ടപ്പെടുന്നു.അവിടെ എല്ലാത്തരം ചർച്ചകളും നടക്കുന്നു.ഡ്രൈവർമാരായ സുഹൃത്തുക്കൾ അവർ യാത്രയിൽ കണ്ടുമുട്ടുന്ന പല സ്ത്രീകളെയും വർണ്ണിക്കുന്നത് അയാൾ കേൾക്കുന്നെങ്കിലും മുഖത്ത് ഒരു നീരസം പ്രകടിപ്പിക്കുന്നുണ്ട്.എന്നാൽ അയാളുടെ അബോധമനസ്സിൽ ഈ വിവരണങ്ങളൊക്കെ സ്വാധീനം ചെലുത്തി എന്നു വേണം കാണാൻ.അങ്ങനെയാണു ഒരു രാത്രിയിൽ വഴിയിൽ കണ്ട സുന്ദരിയായ സ്ത്രീ( സജിത മഠത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രം) യിൽ ആഗ്രഹം തോന്നുന്നത്.എന്നാൽ  സാഹചര്യങ്ങളുടെ ഫലമായി അവരോടൊപ്പം  അയാളുടെ തന്നെ വീടിനു മുന്നിലുള്ള സ്വന്തം കെട്ടിടത്തിലെ ഷട്ടറിനുള്ളിൽ രാത്രി കഴിയേണ്ടി വന്നതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണു സിനിമയ്ക്ക് ആധാരമായിട്ടുള്ളത്.

‘ഷട്ടറി’ൽ സജിത മഠത്തിൽ
മനുഷ്യന്റെ കപടമുഖങ്ങൾ ഓരോന്നായി പിച്ചി ചീന്തുകയാണു ഈ സിനിമയിലൂടെ സംവിധായകൻ ജോയ് മാത്യു ചെയ്യുന്നത്.പുറമേ കപട സദാചാരം പ്രസംഗിക്കുകയും എന്നാൽ ഉള്ളിന്റെ ഉള്ളിൽ സാദാ മനുഷ്യനായി മാറുകയും ചെയ്യുന്ന മലയാളി മനസ്സിനെ നന്നായി തുറന്നു കാണിച്ചിരിയ്ക്കുന്നു ഈ സിനിമയിൽ.സ്വയം സൃഷ്ടിക്കപ്പെടുന്ന തടവറകളിൽ മനസ്സിനെ എങ്ങനെ മനുഷ്യൻ കെട്ടിയിടുന്നു എന്നാണു “ഷട്ടർ ‘ വ്യക്തമാക്കുന്നത്. സ്വന്തം വീടിനു മുന്നിലെ ഷട്ടറിനുള്ളിൽ സ്ത്രീയോടൊപ്പം അകപ്പെടുകയും രക്ഷപെടാൻ മാർഗമില്ലെന്ന അവസ്ഥവരികയും ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിക വിഹ്വലതകളും കുറ്റ ബോധവും മൂലം ആ സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കാനും അയാൾക്ക് കഴിയുന്നില്ല.വെറും ചപലതയുടെ പുറത്ത്, സുഹൃത്തുക്കളുടെ നിരന്തരമായ വിവരണങ്ങൾക്ക് വഴിപ്പെട്ട് എടുത്തു ചാടിയതാണു ആ മനുഷ്യൻ.പിടിക്കപ്പെട്ടാൽ തകർന്നു പോകുന്ന തന്റെ ജീവിതത്തെ അയാൾ മുന്നിൽ കാണുന്നു.ഭീതിയുടെ ലോകം അയാളെ വലയം പ്രാപിയ്ക്കുന്നു.

(സജിത മഠത്തിൽ, ലാൽ)
എന്നാൽ ഷട്ടറിനുള്ളിൽ നിന്ന് എപ്പോളെല്ലം പുറം ലോകം ചെറിയ കിളിവാതിലിലൂടെയോ ചെറു സുഷിരങ്ങളിലൂടെയോ കാണാൻ സാധിക്കുമ്പോൾ അയാൾ തനിക്കു ചുറ്റുമുള്ള ‘യഥാർത്ഥ” ലോകത്തെ കാണുന്നു.തന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന കൂട്ടുകാരുടെ ശരിക്കുള്ള മുഖം അറിയുന്നു.താനില്ലാതെ പോയപ്പോളും വീട്ടിലെ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കുന്ന ഭാര്യയുടെ വേദന നിറഞ്ഞ മുഖവും സ്നേഹവും അയാൾ അറിയുന്നു. തന്നോട് സ്നേഹം പ്രകടിപ്പിച്ച പലർക്കും അല്ല യഥാർത്ഥ സ്നേഹം ഉള്ളതെന്ന് അയാൾ മനസ്സിലാക്കുന്നു.”നിങ്ങൾക്കൊരു നല്ല സുഹൃത്തു പോലുമില്ലേ ഇവിടെ നിന്ന് രക്ഷിക്കാൻ എന്ന്  തങ്കം ( സജിത മഠത്തിൽ) ചോദിക്കുന്നുണ്ട്.?ഞാൻ വേണമെങ്കിൽ എന്റെ സുഹൃത്തുക്കളെ വിളിക്കാം” എന്ന് അവർ പറയുമ്പോൾ  നന്മയും സുഹൃത് ബന്ധങ്ങളും സമൂഹത്തിലെ ഉപരിതലങ്ങളിൽ മാത്രമല്ല എന്നും യഥാർത്ഥത്തിൽ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരിലാണു അതിന്റെ  ശരിയായ ആത്മാർത്ഥതയിൽ കാണാനാവുക  എന്നും 'ഷട്ടർ ‘ നമ്മെ കാണിച്ചു തരുന്നു.


പ്രമേയാവതരണത്തിലെ വ്യത്യസ്തതയാണു ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.വളരെ ലളിതമായി അവതരിപ്പിച്ചിരുക്കുന്ന 'ഷട്ടർ' നിശ്ചയമായും കണ്ടിരിക്കേണ്ട സിനിമയാണു.സാങ്കേതിക നിലവാരം അത്ര ഉന്നതിയിൽ അല്ലെങ്കിലും കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ ബുദ്ധി പൂർവം തെരഞ്ഞെടുത്തതിലൂടെ ഇത് മനോഹരമായ ഒരു കൊച്ചു സിനിമ ആയി മാറുന്നു..മികച്ച രണ്ടാമത്തെ  നടിക്കുള്ള സംസ്ഥാന  അവാർഡ് കരസ്ഥമാക്കിയ സജിത മഠത്തിൽ നായികയായി മനോഹരമായി അഭിനയം കാഴ്ചവച്ചിരിയ്ക്കുന്നു.ഒരു ലൈംഗികത്തൊഴിലാളിയുടെ ഭാവ ചേഷ്ടകൾ തികച്ചും  തന്മയത്വപൂർണ്ണമായിട്ടാണ് അവർ അവതരിപ്പിച്ചിരിയ്ക്കുന്നത്.സജിതയെക്കൂടാതെ  നായകനായ ലാൽ, വിനയ് ഫോർട്ട്, ശ്രീനിവാസൻ തുടങ്ങി ഏറ്റവും ചെറിയ വേഷങ്ങൾ ചെയ്തവർ വരെ ഒന്നിനൊന്ന് മെച്ചപ്പെട്ടു നിൽക്കുന്നു എന്നതാണു ഈ സിനിമയുടെ വിജയം.കഥാപാത്രങ്ങൾക്ക് തികച്ചും അനുയോജ്യരെ താരപദവി കണക്കിലെടുക്കാതെ നടത്തിയ തിരഞ്ഞെടുപ്പാണു ഈ സിനിമയെ വേറിട്ടു നിർത്തുന്ന മറ്റൊരു ഘടകം.അവരിലോരോരുത്തരും കാട്ടിയ അഭിനയ മികവ് എടുത്ത് പറയേണ്ടതു തന്നെയാണ്.

ഡിസംബറിൽ ചെന്നെയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം വന്നിരുന്നുവെങ്കിലും കാണാൻ സാധിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ തീയേറ്ററിൽ വരുന്നത് കാത്തിരിയ്ക്കുകയായിരുന്നു.അത് വെറുതെ ആയില്ല.“കോഴിക്കോടൻ നന്മ“യുടെ അമിതവത്കരണം ഒഴിച്ചു നിർത്തിയാൽ കണ്ടിരിയ്കേണ്ട മനോഹരമായ ഒരു ികച്  ചിത്രം തന്നെയാണു “ഷട്ടർ”.
Don't miss it !

(കടപ്പാട്: ആദ്യ ചിത്രത്തിനു ഗൂഗിളിനോടും മറ്റു രണ്ടു ചിത്രങ്ങൾ തന്നു സഹായിച്ച സുഹൃത്തിനും )

10 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഡിസംബറിൽ ചെന്നെയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം വന്നിരുന്നുവെങ്കിലും കാണാൻ സാധിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ തീയേറ്ററിൽ വരുന്നത് കാത്തിരിയ്ക്കുകയായിരുന്നു.അത് വെറുതെ ആയില്ല.“കോഴിക്കോടൻ നന്മ“യുടെ അമിതവത്കരണം ഒഴിച്ചു നിർത്തിയാൽ കണ്ടിരിയ്കേണ്ട മനോഹരമായ ഒരു മികച്ച ചിത്രം തന്നെയാണു “ഷട്ടർ”.
Don't miss it !

aboothi:അബൂതി said...

വളരെ മനോഹരമായി വളരെ നന്നായി പറഞ്ഞിരിക്കുന്നു
സിനിമയെ കുറിച്ച് എല്ലാവര്ക്കും നല്ലതേ പറയാനുള്ളൂ
ഞാൻ കണ്ടില്ല കാണണം
ആശംസകൾ

thahseen said...

നന്നായിരിക്കുന്നു സുനിൽ .. ഈ സിനിമ കൂടുതൽ ജനങ്ങളിലേക്ക് എത്തിപ്പെടട്ടെ എന്ന് ആശിക്കുന്നു !

Retheesh said...

സുനില്‍ സിനിമയെ ശരിയായി വിലയിരുത്തിയിരിക്കുന്നു.
ഇത്തവണ അവധിക്ക് പോയപ്പോള്‍ കണ്ട ഏക സിനിമ, എനിക്കും വളരെ ഇഷ്ട്ടപ്പെട്ടു, റിലീസ് ദിവസമായിരുന്നതിനാല്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

ഷട്ടറിനെ കുറിച്ച്
നല്ല വിശകലനം നടത്തിയിരിക്കുന്നൂ...

indrasena indu said...

എന്നാൽ ഷട്ടറിനുള്ളിൽ നിന്ന് എപ്പോളെല്ലം പുറം ലോകം ചെറിയ കിളിവാതിലിലൂടെയോ ചെറു സുഷിരങ്ങളിലൂടെയോ കാണാൻ സാധിക്കുമ്പോൾ അയാൾ തനിക്കു ചുറ്റുമുള്ള ‘യഥാർത്ഥ” ലോകത്തെ കാണുന്നു.തന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന കൂട്ടുകാരുടെ ശരിക്കുള്ള മുഖം അറിയുന്നു.താനില്ലാതെ പോയപ്പോളും വീട്ടിലെ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കുന്ന ഭാര്യയുടെ വേദന നിറഞ്ഞ മുഖവും സ്നേഹവും അയാൾ അറിയുന്നു. തന്നോട് സ്നേഹം പ്രകടിപ്പിച്ച പലർക്കും അല്ല യഥാർത്ഥ സ്നേഹം ഉള്ളതെന്ന് അയാൾ മനസ്സിലാക്കുന്നു.”നിങ്ങൾക്കൊരു നല്ല സുഹൃത്തു പോലുമില്ലേ ഇവിടെ നിന്ന് രക്ഷിക്കാൻ എന്ന് തങ്കം ( സജിത മഠത്തിൽ) ചോദിക്കുന്നുണ്ട്.?ഞാൻ വേണമെങ്കിൽ എന്റെ സുഹൃത്തുക്കളെ വിളിക്കാം” എന്ന് അവർ പറയുമ്പോൾ നന്മയും സുഹൃത് ബന്ധങ്ങളും സമൂഹത്തിലെ ഉപരിതലങ്ങളിൽ മാത്രമല്ല എന്നും യഥാർത്ഥത്തിൽ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരിലാണു അതിന്റെ ശരിയായ ആത്മാർത്ഥതയിൽ കാണാനാവുക എന്നും 'ഷട്ടർ ‘ നമ്മെ കാണിച്ചു തരുന്നു.

Unknown said...

good one sk

kichu / കിച്ചു said...

Good Review..
കാണണം...

മാണിക്യം said...

"ഷട്ടര്‍" നല്ല വിലയിരുത്തല്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമയുടെ കൂട്ടത്തിലേയ്ക്ക് "ഷട്ടര്‍" കൂടി ...

ഗൗരിനാഥന്‍ said...

ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലാണ് ആ സിനിമ, മനസ്സിന്റെ ഉള്ളില്‍ വഴിതെറ്റാനും, തെറ്റിയാല്‍ രക്ഷപ്പെടനും ഉള്ള തത്രപാട്.. അതി മനോഹരമായ് ജോയ് സിനിമാ കാണുന്നവനേയും കൂടി ഷട്ടറിനുള്ളിലിട്ടു..അതാണ് ആ സിനിമയുടെ വിജയം