Wednesday, December 17, 2008

ഇ.എം.എസ് ഇല്ലാത്ത 10 വര്‍ഷങ്ങള്‍...........

1998 മാര്‍ച്ച് 19. തിരുവനന്ത പുരത്തെ അമ്പലത്തറയിലുള്ള ചെറിയ ഫ്ലാറ്റില്‍ രാവിലെ ഇ.എം.എസ് ദേശാഭിമാനിയിലും ”ചിന്ത”യിലുമുള്ള പ്രതിദിന പംക്തികളിലേയ്ക്കുള്ള ലേഖനങ്ങള്‍ പറഞ്ഞുകൊടുത്തു എഴുതിയ്ക്കുന്നു.അതിനുശേഷം ദേഹാസ്വാസ്ഥ്യം തോന്നിയ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുന്നു.ഉച്ചയോടെ സംഭവിച്ച ആ അന്ത്യം കേരളചരിത്രത്തിന്റെ തന്നെ മഹത്തായ ഒരേടിന്റെ അവസാനം ആയിരുന്നു.ഇ.എം.എസ് ഇല്ലാത്ത 10 വര്‍ഷങ്ങളാണു കടന്നു പോയത്.

ചരിത്രം സൃഷ്ടിയ്ക്കുന്നതു സാമാന്യ ജനങ്ങളാണ്.എന്നാല്‍ ആ ചരിത്രത്തോടൊപ്പം ജീവിയ്ക്കുക എന്നതു ഒരു മനുഷ്യായുസ്സില്‍ കിട്ടാവുന്ന ഒരു മഹാഭാഗ്യം തന്നെയാണു.ഏതാണ്ട് 70 വര്‍ഷം നീണ്ട ഇ.എം.എസിന്റെ പൊതുജീവിതം എന്നത് ആധുനികകേരളത്തിന്റെ ചരിത്രം തന്നെയാണ്.അതുകൊണ്ടുതന്നെയാണ് “ചരിത്രത്തിനൊപ്പം നടന്ന ആള്‍“ എന്ന വിശേഷണത്തിനു അദ്ദേഹം മാത്രം അര്‍ഹനായിരിയ്ക്കുന്നത്.

ഇന്നത്തെ മലപ്പുറം ജില്ലയുടെ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം സ്വന്തമായിട്ടുണ്ടായിരുന്നതും പതിനായിരക്കണക്കിനു പറ പാട്ട വരവുണ്ടായിരുന്നതുമായ അതി സമ്പന്ന ജന്മികുടുംബമയിരുന്നാ ഏലകുളം മനയിലെ “ഉണ്ണി നമ്പൂരി”യായി ജനിച്ച അദ്ദേഹം,എല്ലാ സൌഭഗ്യങ്ങളും വിട്ടെറിഞ്ഞു പാവപ്പെട്ടവരുടേയും പണിയെടുക്കുന്നവരുടെയും മദ്ധ്യത്തിലേയ്ക്കു ഇറങ്ങി ചെന്നു.അവരുടെ കുടിലുകളില്‍ അവരിലൊരാളായി മാറി.അവര്‍ കൊടുത്ത ഉണക്കമീനും ചക്കയും ഒക്കെ കഴിച്ചു “തൊഴിലാളി വര്‍ഗത്തിന്റെ ദത്തു പുത്രനാ“യി മാറി.

യോഗ്ഗക്ഷേമസഭയില്‍ തുടങ്ങി കോണ്‍ഗ്രസിലൂടെ വന്ന് കമ്യൂണിസ്റ്റായ അദ്ദേഹത്തിന്റെ വളര്‍ച്ച പടിപടിയായുള്ളതായിരുന്നു.നമ്പൂതിരിയെ മനുഷ്യനാക്കുന്നതില്‍ തുടങ്ങി,ഭൂപരിഷ്കരണവും, ജനകീയാസൂത്രണവും വരെ കേരളത്തില്‍ ഉണ്ടായ എല്ല പുരോഗമനപ്രസ്ഥാനങ്ങളിലും അദ്ദേഹം ഭാഗഭാക്കായി.കേരളീയ ജനതയേയും അവരുടെ ചിന്താശക്തിയേയും ഇ.എം.എസിനെപ്പോലെ സ്വാധീനിച്ച മറ്റൊരു നേതാവില്ല.ഓരോ വിഷയം വരുമ്പോളും അദ്ദേഹം എന്തു പറയുന്നു എന്നു എല്ലാ പ്രഭാതത്തിലും എതിരാളികള്‍ പോലും കാതോര്‍ത്തു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനക്കൂട്ടങ്ങളെ ആകര്‍ഷിച്ച നേതാവാണു അദ്ദേഹം.മറ്റുള്ളവരെപ്പോലെ സംസാരിയ്ക്കാന്‍ പോലും സാധിയ്ക്കില്ലാതിരുന്നിട്ടു കൂടി അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി, അതിലെ കൃത്യതകള്‍ക്കായി ജനസാഗരങ്ങള്‍ കാത്തിരുന്നു.“തളരാത്ത മനീഷിയും, മഷിയുണങ്ങാത്ത് പേന”യും കൊണ്ടു അദ്ദേഹം ആധുനിക കേരളത്തിന്റെ ചരിത്രസൃഷ്ടിയില്‍ പങ്കുചേര്‍ന്നു.

വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും അദ്ദേഹം കമ്യൂണിസ്റ്റ് ആശയത്തെ മുറുകെ പിടിച്ചു.പാര്‍ട്ടി ആയിരുന്നു അദ്ദേഹത്തിനു എല്ലാം.ജീവിതവും സമ്പത്തും മുഴുവന്‍ പാര്‍ട്ടിയ്ക്കും ജനങ്ങള്‍ക്കും സമര്‍പ്പിച്ചു അച്ചടക്കമുള്ള കമ്യൂണിസ്റ്റ് ആയി മാറി.ത്യാഗ നിര്‍ഭരമായ പൊതു ജീവിതം

അതിസമ്പന്നതയില്‍ ജനിച്ച് ,കമ്യൂണിസ്റ്റ് ആയി മാറി കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമൊക്കെ ആയിരുന്ന അദ്ദേഹം,വാടകയ്ക്കേടുത്തിരുന്ന ഒരു ഒറ്റമുറി ഫ്ലാറ്റിലായിരുന്നു അവസാനകാലങ്ങളില്‍ ജീവിച്ചിരുന്നത്.അന്ത്യദിനത്തില്‍ പോലും കര്‍മ്മനിരതമായിരുന്ന ആ ജീവിതം ഓരോ മലയാളിയ്ക്കും മാതൃകയാണ്.

ധന്യമായ ആ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊള്ളട്ടെ......

6 comments:

manoj said...

അതിസമ്പന്നതയില്‍ ജനിച്ച് ,കമ്യൂണിസ്റ്റ് ആയി മാറി കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമൊക്കെ ആയിരുന്ന അദ്ദേഹം,വാടകയ്ക്കേടുത്തിരുന്ന ഒരു ഒറ്റമുറി ഫ്ലാറ്റിലായിരുന്നു അവസാനകാലങ്ങളില്‍ ജീവിച്ചിരുന്നത്.അന്ത്യദിനത്തില്‍ പോലും കര്‍മ്മനിരതമായിരുന്ന ആ ജീവിതം ഓരോ മലയാളിയ്ക്കും മാതൃകയാണ്.
--------------------------------------------------------------------
ഓരോ മലയാളിക്കും മാതൃക എന്നതിനെക്കാള്‍ ഉപരി, ഓരോ പാര്‍ട്ടിക്കാരനും മാതൃകയെന്നൊരു തിരുത്തുകൂടി നല്‍കണം എന്നാണു എന്റെ അഭിപ്രായം..
നേരെ ചൊവ്വേ വല്ലതും കഴിച്ച്, അതി സമ്പന്നതയില്‍ വളര്‍ന്നൊരാള്‍ അതുപേക്ഷിക്കുമ്പോള്‍, അതിനൊരു സന്യാസ രീതിയുണ്ട്. ഉദാഹരണം. ശ്രീ ബുദ്ധന്‍. എല്ലാം ഇട്ടെറിഞ്ഞ് സന്യാസത്തിലേക്കും സത്യത്തിലേക്കും ഇറങ്ങി നടന്നൊരു മനുഷ്യന്‍. ഇ.എം.എസ്, അങ്ങനെ നോക്കുമ്പോള്‍ എല്ലാം പാര്‍ട്ടിക്കായ് സമര്‍പ്പിച്ച്, കമ്മ്യൂണീസമെന്ന മഹത്വരമായൊരു സത്യത്തെ അന്വേഷിച്ചിറങ്ങി.
ദരിദ്രവാസികള്‍, എല്ലാം ഉപേക്ഷിക്കാന്‍ സാധാരണ സാധ്യത കുറവാണു. കൈയില്‍ കിട്ടുന്നത് വാരിയെടുത്ത് കീശയിലാക്കും. അതൊരു മൃഗമനുഷ്യ സ്വഭാവമാണൂ. റൂസോ പറയുന്നത് 'മനുഷ്യ'സ്വഭാവത്തിലേക്കുള്ള പ്രയാണത്തിലാണു മനുഷ്യന്‍ എന്നു വിളിക്കുന്ന ജന്തു .
ഇന്നത്തെ സാഹചര്യത്തില്‍ കമ്മ്യുണീസം എന്നത് ഒരു സ്വപനവും, മനുഷ്യന്‍ ലോകത്തില്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രം നിലവില്‍ വരുന്ന ആ വ്യവസ്ഥിതിക്ക് മുന്നെ ഒരാള്‍ ഈ കേരളത്തില്‍ വന്നൂ.. ഒരു കമ്മ്യുണീസ്റ്റ് ഇങ്ങനെയായിരിക്കും എന്നു കാണിച്ചു തരാന്‍... ബുദ്ധിസം എന്നത് ഇന്നും അതിന്റെ ശൈശവ ദശയിലാണൂ. കാരണം എല്ലാവരും ബുദ്ധന്മാരാകുമ്പോഴേ, അത് സുരഭിലമാകൂ..
അതുപോലെ കമ്മ്യുണിസം എന്നത് എല്ലാവരും ഇ.എം.എസിന്റെ മനസ്സുള്ളവരാകുമ്പോള്‍ മാത്രമേ അതു സുരഭിലമാകൂ.... അദ്ദേഹത്തെ വെറും ഇ. എം ശങ്കരന്‍ സഖാവെന്നു വിളീക്കാനാണു കേരളീയര്‍ ശീലിക്കേണ്ടത്.. നമ്പൂതിരിപ്പാട് എന്നൊരു വാലുകൂടി ചേര്ത്ത് ഇത്തരം വ്യക്തിത്വങ്ങളെ അവഹേളിക്കരുത്...അവര്‍ എല്ലാ സങ്കുചിത ചിന്താഗതികള്‍ക്കു ഉപരിയാണൂ...
കാരണം...
ഈ.എം.എസ് ഒരു മനുഷ്യനായിരുന്നു...... (റൂസോയുടെ ഭാഷയില്‍)
(എടോ, അല്പം കൂടെ വിപുലമായൊരു പഠനം നടത്തൂ...... തീര്‍ച്ചയായും പ്രസ്കതിയുള്ള വിഷയമാണൂ.)

SunilKumar Elamkulam Muthukurussi said...

ആ മാര്‍ച്ച് കഴിഞ്ഞ് ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ നേരില്‍ കാണും എന്ന്, എന്നെക്കാള്‍ മുന്‍പേ നേരില്‍ പോയി കണ്ട അനീത്തിയോടു വീമ്പിളക്കി നിന്നിരുന്നതാ ഞാന്.
കാലം എന്നെ പറ്റിച്ചു.
അതിനുശേഷം വയസ്സായ ബന്ധുക്കാരെ എപ്പോഴും നാട്ടില്‍ പോകുമ്പോള്‍ കാണാന്‍ ശ്രമിക്കാറുണ്ട്.
ഓര്‍മ്മിപ്പിച്ചതിനു നന്ദി.
(ഒരു ഏലംകുളത്ത്കാരന്‍.)
-സു-

SunilKumar Elamkulam Muthukurussi said...

tracking

വള്ളുവനാടന്‍ said...

"ഇന്നത്തെ മലപ്പുറം ജില്ലയുടെ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം സ്വന്തമായിട്ടുണ്ടായിരുന്നതും".... is it factually correct...? Enikku thonnunnu allennu.

Oru kaaryam theerchayaanu....EMS- neppole oraal maathram...."Sakhaavu EMS"....Charithrahodoppam nadannu charithram theertha saakshaal EMS...

SunilKumar Elamkulam Muthukurussi said...

കുറെ അതിശയോക്തികല്‍ അല്ലെ?
പിന്നെ സുനില്‍ ൧൦ വര്ഷം അല്ലല്ലോ ൧൨ ആയില്ലേ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇത് ഞാന്‍ 2 വര്‍ഷം മുന്‍പ് ഇട്ട പോസ്റ്റ് ആണു.ഇതെങ്ങനെ ഇപ്പോള്‍ നിങ്ങള്‍ കണ്ടു എന്നതാണു അതിശയം.

വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.അതിശയോക്തി ഒന്നും ഉപയോഗിച്ചതായി തോന്നുന്നില്ല...വിശദമായി പിന്നിട് എഴുതാം.

സ്നേഹത്തോടെ
സുനില്‍