Wednesday, December 17, 2008

ദേവരാഗങ്ങളുടെ രാജശില്പി

കാലത്തിനു ഉണക്കാന്‍ പറ്റാത്ത മുറിവുകൾ ഇല്ലെന്നാണു പറയുക.എന്നാല്‍ കാലമെത്ര കഴിഞ്ഞാലും ഓരോ മലയാളിയുടെ മനസ്സിലും അവശേഷിയ്ക്കുന്ന ഒരു വേദനയായിരിയ്ക്കും പ്രശസ്ത സംഗീത സംവിധായകനായിരുന്ന ദേവരാജന്‍ മാഷുടെ വേര്‍‌പാട്..അദ്ദേഹം മരിച്ചിട്ടു ഇന്നു 2 വര്‍ഷം തികയുകയാണ്.(2008 മാർച്ച് 14 നു എഴുതിയത്)

“പൊന്നരിവാള് അമ്പിളിയിലേ കണ്ണെറിയുന്നോളേ…” എന്ന് പ്രശസ്തമായ ഗാനം കെ.പി.എ.സിയുടെ നാടകഗാനം ആകുന്നതിനും എത്രയോ മുന്‍പ് മാഷ് സംഗീത നല്കുമ്പോള്‍ ‍അദ്ദേഹം 20 വയസു തികയാത്ത ഒരു കോളെജ് വിദ്യാര്‍ത്ഥിയായിരുന്നു.അന്നു കൊല്ലം എസ്.എന്‍കോളേജിലെ യൂണിയന്‍ വാര്‍ഷികത്തില്‍ അവതരിപ്പിച്ച ആ ഗാനം മലയാള ഗാന ശാഖയുടെ ഗതിയെ തന്നെ മാറ്റി മറിച്ചു.

അതിനുശേഷം നാടകങ്ങളിലും സിനിമകളിലും ലളിത ഗാനങ്ങളുമായി എത്രയോ മധുര ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി.അന്നു വരെ ഹിന്ദി സിനിമാ ഗാനങ്ങളുടെ സംഗീതം കടെമെടുത്തു പ്രയോഗിച്ചിരുന്ന മലയാള സിനിമാ ഗാനരംഗത്തിനു ലളിത സുന്ദരങ്ങളായ ഈണങ്ങളിലൂടെ പുതുജീവന്‍ നല്കിയതു ദേവരാജന്‍ മാഷ് ആയിരുന്നു.കര്‍ണ്ണാടക സംഗീതതിലെ അപൂര്‍വവും കഠിനങ്ങളുമായ രാഗങ്ങളെപ്പോലും സാമാന്യജനതയ്ക്കു ഇഷ്ടപ്പെടുന്ന രീതിയില് അദ്ദേഹം ചിട്ടപ്പെടുത്തി.അദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും ഒരിയ്ക്കലെങ്കിലും മൂളാത്ത ഒരു മലയാളിയും ഉണ്ടായിരിയ്ക്കില്ല.

അടിപൊളിഗാനങ്ങളുടെയും ട്യൂണിട്ട ശേഷം വരികളൊപ്പിയ്ക്കുന്ന നവ സമ്പ്രദായത്തിന്റേയും ഇക്കാലത്തു ദേവരാജന്‍ മാഷ് വേറിട്ടു നില്‍‌ക്കുന്നു.ഒരു ഗാനത്തിനു പറ്റിയ ഈണത്തിനായി ദിവസങ്ങളോളം അദ്ദേഹം കാത്തു.ആ മനോഹരഗാനങ്ങള്‍ഓരോന്നും എടുത്തെഴുതാന്‍ ഇപ്പോള്‍ ശ്രമിയ്ക്കുന്നില്ല.പ്രണയഗാനങ്ങളും, ദു:ഖഗാനങ്ങളും എല്ലാം അദ്ദേഹത്തിനു ഒരുപോലെ വഴങ്ങി.

തികഞ്ഞ നിരീശ്വരനായിരുന്ന അദ്ദേഹമാണു മലയാളത്തിലെ ഏറ്റവും മികച്ച ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്കിയതു.ജീവിതത്തില്‍ സംഗീതത്തെ അദ്ദേഹം മുറുകെ പിടിച്ചു.ഒരു വിട്ടു വീഴ്ചയും ചെയ്തില്ല.ഒരു അമ്പലത്തിലും, പള്ളിയിലും പോയില്ല.ഒരു കമ്യൂണിസ്റ്റുകാരനായി,ഒരു ഉപജാപക സംഘത്തിലും പെടാതെ , ആരുടെ മുന്നിലും മുട്ടുകുത്താതെ തലയുയര്‍ത്തിപ്പിടിച്ചു അദ്ദേഹം ജീവിച്ചു, മരിച്ചു….ദീപ്തമായ ആ ഓര്‍മ്മകള്‍ക്കു മുന്നില്‍ അദ്ദേഹത്തിന്റെ ഈ ഗാനം മാത്രം..

“അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.
.ഒരു മാത്ര വെറുതേ നിനച്ചു പോയി..”

1 comment:

മാണിക്യം said...

ആയിരം പാദസരങ്ങള് കിലുങ്ങീ ..
ഹിന്ദി സിനിമാഗാനങ്ങളുടെ ഈണം കടം കൊണ്ടും തമിഴ് പാട്ട് മൂളിയും നടന്ന മലയാളിക്ക്
തനി മലയാളഗാനങ്ങള്‍ സമ്മാനിച്ച സുവര്‍ണ്ണകാലഘട്ടത്തിന്റെ ഉടമകളില്‍ ഒരാളാണ്‍
ശ്രീ ദേവരാജന്‍ മാസ്റ്റര്‍‌ . മലയാള സിനിമാലോകത്തില്‍ 50 വര്‍ഷം തികച്ച ദേവരാജന്‍ മാസ്റ്റര്‍ എന്ന ഈ പ്രതിഭ കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ എല്ലാമലയാളിയുടെയും മനസ്സില്‍ സൂക്ഷിക്കന്‍ ഒരു പിടി ഈണങ്ങള്‍ സമ്മാനിച്ചിട്ടാണ്‍ മറഞ്ഞത് ..മെറിലാന്റ് സ്റ്റുഡിയൊയില്‍ 1955ല്‍ ‘കാലം മാറുന്നു’ എന്ന സിനിമക്ക് വെണ്ടി ആദ്യഗാനം ശരിക്കും മലയാള ഗാനത്തിന്റെ കാലമാറ്റം തന്നെ ആയി..

2006 മാര്‍ച്ച് 14 നു79മത്തെ വയസ്സില്‍ ദേവരാജന്‍ മാസ്റ്റര്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു ദൈവത്തിന്റെ നാട്ടിലേ സംഗീത സേവയ്ക്കായി യാത്രയായി...


ആയിരം പാദസരങ്ങള് കിലുങ്ങീ ..
ആലുവാപ്പുഴ പിന്നെയുമോഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകീ ................

മലയാള സംഗീതം നിലനില്ക്കുന്നിടത്തോളം കാലം
സംഗീത പ്രേമികളായ എല്ലാ മലയാളികളുടെ മനസ്സിലും ദേവരാജന് മാസ്റ്റര് ജീവിക്കും