Showing posts with label തമിഴകം. Show all posts
Showing posts with label തമിഴകം. Show all posts

Thursday, May 5, 2011

‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !

ഹോട്ടല്‍ ചിക്കാഗോ’യിലെ മെയ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നാളെ വരുന്നോ സുനിലേ?” എന്ന് മദിരാശി കേരള സമാജം ജനറല്‍ സെക്രട്ടറിയും കേരളാ പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ സാര്‍ തലേ ദിവസം എന്നോട് ചോദിക്കുമ്പോള്‍ ഞാന്‍ പെട്ടെന്ന് അതിശയിച്ചു.

ഹോട്ടല്‍ ചിക്കാഗോയോ? ഇങ്ങനെ ഒരു പേരു ഞാനാദ്യം കേള്‍ക്കുകയാണല്ലോ എന്ന് അത്ഭുതം കൂറി.

“അങ്ങനെ ഒരു ഹോട്ടല്‍ ഉണ്ട് ഇവിടെ.ഇത് അമേരിക്കയിലെ ചിക്കാഗോ അല്ല..ചെന്നൈയിലെ ‘ചിക്കാഗോ’ ആണ്.ചെന്നൈ അഡയാറിലെ കാമരാജ് അവന്യൂവിലുള്ള “ചിക്കാഗോ ഹോട്ടല്‍.
കണ്ണൂര്‍ പാട്യം സ്വദേശി ടി ടി സുകുമാരന്റെ സ്വന്തം ഹോട്ടല്‍...

മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ബോണസ് നല്‍കുന്ന ഹോട്ടലിനെ പറ്റി സുനില്‍ കേട്ടിട്ടുണ്ടോ എന്നു കൂടി ഉണ്ണികൃഷ്ണന്‍ സാര്‍ ചോദിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാനും വ്യത്യസ്തനായ ഈ ഹോട്ടലുടമയെ കാണാനും ഒരു ആഗ്രഹം തോന്നി.

അങ്ങനെയാണു ഞാനും എന്റെ സുഹൃത്ത് പ്രതീഷും കൂടി ആഘോഷപരിപാടികള്‍ നടക്കുന്ന പള്ളിപ്പേട്ടയില്‍ എത്തിയത്.അങ്ങനെ ഇത്തവണത്തെ മെയ് ദിനം തികച്ചു വ്യത്യസ്തതയുള്ള ഒന്നായി മാറി എന്നെ സംബന്ധിച്ചിടത്തോളം.ആഘോഷപരിപാടികള്‍ നടക്കുന്ന സ്ഥലം കൊടി തോരണങ്ങളാല്‍ അലം‌കൃതമായിരുന്നു.തൊഴിലാളീകളും കുടുംബങ്ങളും സുഹൃത്തുക്കളും ഒക്കെ അവിടെ ഒത്തു കൂടിയിരുന്നു.ഉണ്ണികൃഷ്ണന്‍ സാര്‍ ഞങ്ങള്‍ക്ക് ശ്രീ സുകുമാരനെ പരിചയപ്പെടുത്തി.

വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് തലമുടി മുഴുവന്‍ നരച്ച ഒരു സാധാരണക്കാരന്‍.അദ്ദേഹം ഞങ്ങളെ സ്നേഹപുരസരം ഹാളിലേക്ക് ക്ഷണിച്ചു.അവിടെ ഒരു ചെറിയ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.അതിന്റെ സ്റ്റേജിനോട് ചേര്‍ന്നിരുന്നു ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു.

മെയ് ദിനത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ശ്രീ സുകുമാരന്‍ തന്റെ ആദ്യത്തെ ഹോട്ടല്‍ സംരഭത്തിനു “ചിക്കാഗോ”യുടെ സ്മരണ നിലനിര്‍ത്തുന്ന പേരു നല്‍കിയത്.

തീരുന്നില്ല ഈ കൊച്ചു ഹോട്ടലിലെ വിശേഷങ്ങള്‍!

  • മെയ് 1 തൊഴിലാളികള്‍ക്ക് ശമ്പളത്തോടു കൂടിയ അവധി
  • വളരെ കൃത്യമായി കഴിഞ്ഞ 25 വര്‍ഷങ്ങളായി മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി വിതരണം ചെയ്യുന്നു
  • വര്‍ഷത്തില്‍ 300 ദിവസം ജോലി ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും സ്വര്‍ണ്ണ മോതിരം
  • എല്ലാ തൊഴിലാളികള്‍ക്കും1500 രൂ വസ്ത്രത്തിനായി ഒരു വര്‍ഷം കൊടുക്കുന്നു.
  • എല്ലാ വര്‍ഷവും ദീപാവലിക്കും മെയ് ദിനത്തിനും ശമ്പള വര്‍ദ്ധനവ്.
ഈ ആനുകൂല്യങ്ങളെല്ലാം നല്‍കുന്ന ഈ ഹോട്ടല്‍ ഒരു ത്രീ സ്റ്റാറോ ഫൈവ് സ്റ്റാറോ ഒന്നുമല്ല.ഒരു ചെറിയ സംരഭമാണു “ഹോട്ടല്‍ ചിക്കാഗോ” എന്നറിയുമ്പോളാണ് അതിലെ വ്യത്യസ്തത നമ്മളെ ഏറെ ആകര്‍ഷിക്കുന്നത്.

ഹോട്ടല്‍ ചിക്കാഗോയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി മെയ് ദിനം സമുചിതമായി കൊണ്ടാടപ്പെടുന്നു.കൊടിതോരണങ്ങളാല്‍ അന്നേ ദിവസം ഹോട്ടലും പരിസരവും അലംകൃതമാകും.അന്ന് കടയില്‍ വരുന്നവര്‍ക്കൊക്കെ രാവിലെ ചായയും പ്രഭാത ഭക്ഷണവുമൊക്കെ സൌജന്യമായിരിക്കും..പിന്നിട് ആഘോഷങ്ങളാണ്.ഹോട്ടലിലെ തൊഴിലാളികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്ഷണിച്ചു വരുത്തിയ അതിഥികളും ചേര്‍ന്നുള്ള മെയ് ദിന ആഘോഷങ്ങള്‍. ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ്.
(ശ്രീ സുകുമാരനോടൊപ്പം)

“എങ്ങനെയാണു ഈ ഹോട്ടല്‍ രംഗത്തേക്ക് കടന്നു വന്നത് ?” എന്റെ ചോദ്യം കേട്ടപ്പോള്‍ അദ്ദേഹം പഴയകാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നടന്നു.

1971 ലാണു ചെന്നൈയില്‍ എത്തുന്നത്.ചെന്നൈയില്‍ വരുന്നതിനു മുന്‍പു തന്നെ പാട്യത്ത് പഠനസമയത്ത് തന്നെ ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ( അന്നത്തെ കെ എസ് എഫ്) ബന്ധപ്പെട്ട സജീവ പ്രവര്‍ത്തനം നടത്തിയിരുന്നു.സജീവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടനവധി കേസുകളിലും ഉള്‍പ്പെട്ടു.പഠനം ശരിയായി നടന്നില്ല.എസ് എസ് എല്‍ സി പാസാകാന്‍ പറ്റാതെ വന്നപ്പോള്‍ ചെന്നൈയിലേക്ക് വണ്ടി കയറി.അവിടെ മാമനു ജേഷ്ഠനും ഉണ്ടായിരുന്നു.അങ്ങനെ ചെന്നൈയിലെത്തി.പലവിധത്തിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടു.അതില്‍ തന്നെ ചായക്കടകളില്‍ ആയിരുന്നു കൂടുതലും ജോലി ചെയ്തിരുന്നത്.ഒന്നര രൂപയോ രണ്ടു രൂപയോ ഒക്കെ ആ‍യിരുന്നു അക്കാലത്ത് ശമ്പളം.ചായക്കടകളില്‍ ജോലി ചെയ്തിരുന്നവരുടെ ദയനീയ സ്ഥിതി കണ്ടപ്പോള്‍ തന്നിലെ ഇടതു പക്ഷക്കാരന്‍ ഉണര്‍ന്നു.അങ്ങനെ ഒരു “ചായക്കട തൊഴിലാളി സംഘം” 1979 ല്‍ രൂപീകരിച്ചു.ഏതാണ്ട് 2000 ഓളം അംഗങ്ങള്‍ അതില്‍ ഉണ്ടായിരുന്നു.ഇതേ സമയം തന്നെ ചെന്നൈയിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി.സി പി ഐ എം ല്‍ സജീവമായി.ചായക്കട തൊഴിലാളി യൂണിയനെ സി ഐ ടിയുമായി ബന്ധപ്പെടുത്തി.ഈ യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും കുറെ കേസുകള്‍ നിലവിലിരുന്നു.“

“അങ്ങനെയിരിക്കെ ഒരു കേസില്‍ വന്ന വിധിയിലൂടെ കോടതി വിധിച്ചതനുസരിച്ച് 60,000 രൂ ഒരു ഹോട്ടലുടമ നല്‍കേണ്ടി വന്നു.അയാള്‍ ആ തുക ഒന്നിച്ചു നല്‍കാതെ പല തവണകളായിട്ടാണ് നല്‍കിയത്.അങ്ങനെ കിട്ടിയ ആ തുക കൊണ്ടാണ് 1986 ല്‍ ആദ്യത്തെ ചായക്കട കാമരാജ് അവന്യൂവില്‍ തുടങ്ങിയത്.അത് തുടങ്ങുമ്പോള്‍ പേരിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നതേയില്ല.ചെറുപ്പം മുതല്‍ മനസ്സില്‍ ചുവന്ന സ്വപ്നങ്ങള്‍ കോറിയിട്ട മെയ് ദിനത്തിന്റെ ഓര്‍മ്മയ്ക്കായി “ഹോട്ടല്‍ ചിക്കാഗോ” തുടങ്ങി.ഒറ്റക്കായിരുന്നു ആദ്യം എല്ലാ ജോലിയും ചെയ്തിരുന്നത്.പതിയെ പതിയെ ഹോട്ടല്‍ വിപുലമാക്കി.ഇന്നിപ്പോള്‍ മൂന്ന് ഹോട്ടലുകള്‍ ഉണ്ട്.അതിലൊന്നു ബന്ധുവാണു നടത്തുന്നത്. ഇരുപത്തി രണ്ട് ( 22) തൊഴിലാളികള്‍ ഈ കൊച്ചു ഹോട്ടലില്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്.”

“ഞാന്‍ ഒരു ഹോട്ടല്‍ നടത്തുമ്പോള്‍ ഒരിക്കലും തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ എടുക്കാന്‍ എനിക്ക് സാധ്യമല്ല.അതുകൊണ്ടു തന്നെ തൊഴിലാളികളേയും ഹോട്ടലിന്റെ ഭാഗമായി കണ്ട് അവരുടെ ക്ഷേമത്തിനു കൂടുതല്‍ മുന്‍‌ഗണന നല്‍കുന്നു.അവരുടെ ഇന്‍ഷ്വറന്‍സ് , ക്ഷേമനിധി എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങളെല്ലാം ലഭിക്കാന്‍ ഞാന്‍ തന്നെയാണു മുന്നിട്ടിറങ്ങുന്നത്.” ശ്രീ സുകുമാരന്‍ പറഞ്ഞു നിര്‍ത്തി.


(സമ്മേളനത്തില്‍ നിന്ന്)
ഇത്രയും സംസാരിക്കുമ്പോളേക്ക് ആ ചെറിയ സമ്മേളനം തുടങ്ങാറായി.ക്ഷണിക്കപ്പെട്ട അതിഥികളായിരുന്ന സി പി ഐ എം ജില്ലാ സെക്രട്ടറി ബീമാറാവു, മദിരാശി കേരള സമാജം സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍,വൈസ് പ്രസിഡണ്ട് കെ വി വി മോഹനന്‍, ഡി വൈ എഫ് ഐ ജില്ലാ നേതാക്കള്‍, കൂടാതെ കണ്ണൂരില്‍ നിന്നെത്തിയ സഖാക്കള്‍ എന്നിവര്‍ വേദിയെ അലങ്കരിച്ചു.സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ഇവരെ കൂടാതെ സംസാരിച്ചു.എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്നിവ നേടിയെടുക്കാനായി ചിക്കാഗോ തെരുവീഥികളില്‍ സമരം നടത്തിയവരെ ആ സമ്മേളനം സ്മരിച്ചു.ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തിലെ തൊഴിലാളി വിരുദ്ധസമീപനങ്ങളെക്കുറിച്ചും മുതലാളിത്ത പ്രതിസന്ധികളെക്കുറിച്ചും യോഗത്തില്‍ സംസാരിച്ചവര്‍ എടുത്തു പറഞ്ഞു.

(മെയ് ദിനം ആഘോഷിക്കാന്‍ ഒത്തു കൂടിയവര്‍)

“ഹോട്ടല്‍ ചിക്കാഗോ”ആരംഭിച്ചതിന്റെ 25 ആം വാര്‍ഷികം പ്രമാണിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഈ വര്‍ഷത്തെ സ്പെഷല്‍ സമ്മാനമായി ഓരോ ടൈറ്റാന്‍ വാച്ച് സമ്മാനിക്കപ്പെട്ടു.ഇതു കൂടാതെ തൊഴിലാളികള്‍ക്കുള്ള ബോണസും മോതിരവും ചടങ്ങില്‍ വച്ച് ശ്രീ സുകുമാരന്‍ വിതരണം നടത്തി.


(ബോണസ് വിതരണം)
ഒരു ഉത്സവഛായ അവിടെയെങ്ങും നിറഞ്ഞു നിന്നിരുന്നു.ഓരോ തൊഴിലാളിയുടെ മുഖത്തും സന്തോഷം കളിയാടി.അവരില്‍ ചിലരോടും ഞങ്ങള്‍ സംസാരിച്ചു.

“സ്വന്തം സ്ഥാപനം പോലെ ജോലി ചെയ്യാന്‍ തോന്നുന്നു “ എന്നാണു കഴിഞ്ഞ 11 വര്‍ഷമായി ഈ ഹോട്ടലില്‍ ജോലി ചെയ്യുന്ന പെരിയസ്വാമി പറയുന്നു.യാതൊരു വിധമായ തൊഴില്‍ പ്രശ്നങ്ങളും ഇതു വരെ ഇവിടെ ഉണ്ടായി കണ്ടിട്ടില്ല.എല്ലാ മാസവും തൊഴിലാളികളുമായി മീറ്റിംഗ് ഉണ്ടാവും.ഇത്തരം മീറ്റിംഗുകളില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കും.കൂടാതെ കടയില്‍ വരുന്ന ആള്‍ക്കാരുടെ അഭിപ്രായങ്ങളും ചോദിച്ചറിയാറുണ്ട്, പെരിയസ്വാമി പറഞ്ഞു.

കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഇരുപതുകാരന്‍ ബീഹാര്‍ സ്വദേശി ബബ്‌ലുവിനെ കണ്ടാല്‍ ഒരു കൊച്ചു കുട്ടിയാണെന്ന് തോന്നും.തിളങ്ങുന്ന ചിത്രപ്പണികളുള്ള ഷര്‍ട്ടും പാന്‍‌സുമൊക്കെ ധരിച്ചാണു ബബ്‌ലുവിനെ കണ്ടത്.ഇതും ശ്രീ സുകുമാരന്‍ എടുത്തു തന്നതാണെന്ന് ബബ്‌ലു പറഞ്ഞു.സന്തുഷ്ടനാണു ബബ്‌ലു.നല്ലൊരു തുക എല്ലാ മാസവും കൃത്യമായി നാട്ടിലേക്കയക്കാന്‍ സാധിയ്ക്കുന്നുണ്ടെന്ന് ബബ്‌ലു പറഞ്ഞു.ശ്രീ സുകുമാരന്റെ സമീപനത്തിലും പെരുമാറ്റത്തിലുമെല്ലാം ബബ്‌ലു വളരെ സംതൃപ്തനാണ്.

ഇതുകൂടാതെ സാമൂഹിക സേവന രംഗത്തും ഹോട്ടല്‍ ചിക്കാഗോ മുന്‍‌പന്തിയില്‍ തന്നെ.ശ്രീ സുകുമാ‍രന്റെ നേതൃത്വത്തില്‍ ചിക്കാഗോ ഹോട്ടല്‍ തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം ഒരു രക്തദാന ക്യാമ്പ് തന്നെ നടത്തി.തൊഴിലാളികളടക്കം നാല്പത്തഞ്ചോളം ആള്‍ക്കാരുടെ രക്തഗ്രൂപ്പുകള്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നിര്‍ണ്ണയിച്ച് ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ട്.ഏതു സമയത്തും അത്യാവശ്യക്കാര്‍ക്ക് രക്തദാനം ചെയ്യാന്‍ ഇവര്‍ സ്വയം സന്നദ്ധരായിരിക്കുന്നു.

ചെന്നൈ പോലെയുള്ള മെട്രൊസിറ്റിയില്‍ ഒട്ടനവധി ചെറിയ ചായക്കടകളും ഹോട്ടലുകകളും ഉണ്ട്.വളരെ ദയനീയമായ സാഹചര്യങ്ങളിലാണു മിക്കയിടങ്ങളിലും ആള്‍ക്കാര്‍ ജോലി ചെയ്യുന്നത്.കഠിനമായ ജോലിക്ക് തുച്ഛമായ കൂലിയാണു എല്ലായിടങ്ങളിലും.ശ്രീ സുകുമാരന്‍ വ്യത്യസ്തനാകുന്നത് അവിടെയാണ്.പിന്നിട്ട് വന്ന പാതകളെ അദ്ദേഹം മറക്കുന്നില്ല.തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരുന്നതിന്റെ കാരണമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കിടയില്‍ കഴിഞ്ഞ 25 വര്‍ഷമായി ഹോട്ടല്‍ ചിക്കാഗോയും സുകുമാരനും തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു.വന്‍‌കിട കമ്പനികള്‍ പോലും പരമാവധി ചൂഷണം ചെയ്ത് തൊഴിലും ആനുക്കൂല്യങ്ങളും വെട്ടിക്കുറക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.എന്നാല്‍ എങ്ങനെയാണു ഒരു സ്ഥാപനത്തെ സ്വന്തം സ്ഥാപനമെന്ന് കരുതി തൊഴിലാളികള്‍ സ്നേഹിക്കുന്നതെന്ന് അറിയാന്‍ ഹോട്ടല്‍ ചിക്കാഗോയില്‍ വന്നാല്‍ മതി. (മെയ് ദിനം പ്രമാണിച്ച് അടഞ്ഞു കിടന്നിരുന്ന ചിക്കാഗോ ഹോട്ടല്‍)
ഇവിടെ മുതലാളിയും തൊഴിലാളിയുമില്ല.പകരം എല്ലാവരും തൊഴിലാളികളും എല്ലാവരും നടത്തിപ്പുകാരും ആകുന്നു.അതുകൊണ്ട് തന്നെയാണു ഓരോ തൊഴിലാളിക്കും ഇദ്ദേഹം മുതലാളിയല്ലാതെ “തോഴര്‍” സുകുമാരന്‍ മാത്രമാകുന്നത്.സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന്‍ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം..അത് ഒരു ജനസമൂഹത്തിന്റെ മുഴുവന്‍ വെളിച്ചമാകാന്‍ കാത്തിരിയ്ക്കുകയാണു സി പി ഐ എം ഏരിയാ കമിറ്റി മെമ്പര്‍ കൂടിയായ സ:സുകുമാരന്‍.

ബിരിയാണി സദ്യകഴിഞ്ഞ് പ്രതീഷിനോടൊപ്പം മടങ്ങുമ്പോള്‍ മനസ്സു നിറഞ്ഞു നിന്നത് ഈ നന്മ മാത്രമായിരുന്നു.ഈ മെയ്‌ദിനം ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല !!!

( കടപ്പാട്:: എന്നോടൊപ്പം മുഴുവന്‍ സമയം ഉണ്ടാവുകയും ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്ത പ്രതീഷിനും ഈ പരിപാടിക്ക് ക്ഷണിച്ച ശ്രീ കുമ്പളങ്ങാട് ഉണ്ണികൃഷ്ണനും)

Monday, June 28, 2010

‘ദക്ഷിണ ചിത്ര‘ - ചെന്നൈയിലെ ദക്ഷിണേന്ത്യ

ചെന്നൈയിലെ ദക്ഷിണേന്ത്യ.അതാണു ദക്ഷിണ ചിത്ര.

കേരളം , തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക എന്നീ നാലു സംസ്ഥാനങ്ങളുടെ ജന ജീവിതത്തിന്റെ ഒരു സാംസ്കാരിക പരിച്ഛേദമാണു ‘ദക്ഷിണ ചിത്ര’ എന്നു വേണമെങ്കില്‍ പറയാം.ദക്ഷിണേന്ത്യയിലെ ജനവിഭാഗങ്ങളുടെ പരമ്പരാഗതമായ് ജീവിത ശൈലിയുടെ ഒരു പുനരാഖ്യാനമാണ് ദക്ഷിണ ചിത്ര.

വളരെ നാളായി ‘ദക്ഷിണ ചിത്ര’യെക്കുറിച്ച് കേട്ടറിഞ്ഞിരുന്നുവെങ്കിലും ഈ അടുത്ത കാലത്താണു അവിടെ പോകാന്‍ സാധിച്ചത്.നാട്ടില്‍ നിന്നു അച്ഛനും അമ്മയും അനിയനും വന്നപ്പോള്‍ ഒരു ഞായറാഴ്ച ദക്ഷിണചിത്രയില്‍ ചെലവിടാമെന്നു തീരുമാനിക്കുകയായിരുന്നു.

ചെന്നൈ സിറ്റിയില്‍ നിന്നു 25 കി.മീറ്ററോളം മാറി ചെന്നൈ - പോണ്ടിച്ചേരി ഈസ്റ്റ് കോസ്റ്റ് റോഡി(ECR)ലാണ് ‘ദക്ഷിണചിത്ര’ സ്ഥിതി ചെയ്യുന്നത്.കൃത്യമായി പറഞ്ഞാല്‍ ചെന്നൈ സിറ്റിയുടെ തെക്ക് വശത്തെ അവസാന ഭാ‍ഗമായ തിരുവാണ്‍‌മിയൂര്‍ കഴിഞ്ഞ് മഹാബലിപുരം റോഡിലൂടെ പോയി MGM ബീച്ച് റിസോര്‍ട്ട് കഴിഞ്ഞാലുടന്‍ ഇടതു വശത്ത് കാണുന്ന റോഡിലൂടെ ഒരു 200 മീറ്റര്‍ പോയാല്‍ ദക്ഷിണ ചിത്ര എത്തും. റോഡരികില്‍ തന്നെ ദക്ഷിണചിത്രയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള വലിയ ബോര്‍ഡ് കാണാം.

(ദക്ഷിണ ചിത്രയിലേക്ക് സ്വാഗതം)

ഞങ്ങള്‍ എത്തുമ്പോള്‍ 11 മണി ആയിരുന്നു.ദക്ഷിണ ചിത്രയുടെ പ്രവേശന കവാടത്തിനടുത്തു തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ട്.വണ്ടി അവിടെ പാര്‍ക്ക് ചെയ്ത് കുട്ടികള്‍ക്ക് ലഘു ഭക്ഷണവും കൊടുത്ത് ഞങ്ങള്‍ ടിക്കറ്റ് കൊണ്ടറില്‍ എത്തി.ഞങ്ങള്‍ എത്തുമ്പോള്‍ പൊതുവെ തിരക്കു കുറവായിരുന്നു.ചില വിദേശികളേയും അവിടെ കണ്ടു.

രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണു സന്ദര്‍ശക സമയം.എല്ലാ ചൊവ്വാഴ്ചയും അവധിയാണ്.ക്യാമറയും മറ്റും ഉണ്ടെങ്കില്‍ പ്രത്യേകം പാസ് എടുക്കണം.റിസപ്ഷനോട് ചേര്‍ന്നു തന്നെ ഒരു “ക്രാഫ്റ്റ് സെന്ററും” ഉണ്ട്.



അവിടെ നിന്നു ടിക്കറ്റെടുത്ത് ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു.

(ദക്ഷിണ ചിത്രയുടെ രൂപരേഖ)



ദക്ഷിണചിത്ര

ദക്ഷിണേന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ - കല, നാടോടി കലാരൂപങ്ങള്‍, വാസ്തുവിദ്യാ,ക്രാഫ്റ്റ്- സംരക്ഷിക്കുകയും പുതു തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു ദക്ഷിണ ചിത്രക്ക് രൂപം കൊടുത്തത്. ഗ്രാമീണരായ കലാകാരന്മാരുടെ കഴിവുകളില്‍ ആകൃഷ്ടനായി ഡോ.ഡി ത്യാഗരാജന്‍ 1984 ല്‍ രൂപം കൊടുത്ത എന്‍.ജി ഒ ആണു ‘മദ്രാസ് ക്രാഫ്റ്റ് ഫൌണ്ടേഷന്‍”.കലയേയും സംസ്കാരത്തേയും സംരക്ഷിക്കുന്നതില്‍ തല്‍പ്പരരായിരുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു.സര്‍ക്കാരിന്റേയും മറ്റു സന്നദ്ധ സംഘടനകളുടേയും ഫോര്‍ഡ് ഫൌണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയും കൂടി മദ്രാസ് ക്രാഫ്റ്റ് ഫൌണ്ടേഷന്‍ ആദ്യം നടപ്പിലാക്കിയ പദ്ധതി ആണു ദക്ഷിണ ചിത്ര എന്ന ഈ സാംസ്കാരിക കേന്ദ്രം.വിശ്വ പ്രസിദ്ധ ആര്‍ക്കിടെക്റ്റ് ലാറി ബേക്കറാണു ഈ സാംസ്കാരിക ഗ്രാമം രൂപകല്പന ചെയ്തിരിക്കുന്നത്.

തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നീ നാലു സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍ ഇവിടെ ഉണ്ട്.ഓരോ വിഭാഗത്തിലും അതാതു സംസ്ഥാനങ്ങളിലെ വിവിധ ജനവിഭാഗങ്ങളുടെ സാംസ്കാരിക- കലാ രൂപങ്ങളെയും വാസ്തുവിദ്യാരീതികളേയും തനതായ രീതിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

തമിഴ്‌നാട്

ഞങ്ങള്‍ ആദ്യം പോയത് തമിഴ്‌നാടിന്റെ വിഭാഗത്തിലേക്കാണ്.അവിടെ പ്രവേശിക്കുമ്പോള്‍ തന്നെ നമ്മള്‍ തമിഴ്‌നാട്ടിലെ ഏതോ ഒരു ഗ്രാമത്തില്‍ എത്തിയ പ്രതീതി ആണു ഉണ്ടാവുക.തമിഴ്‌നാടിലെ വിവിധ ജനവിഭാഗങ്ങളുടെ ( ജാതി, തൊഴില്‍ അടിസ്ഥാനത്തില്‍) വീടുകള്‍ അതേപടി അവിടെ പുനസൃഷ്ടിച്ചിരിക്കുന്നത് കാണാം.
  • വ്യാപാരികള്‍
  • കൃഷിക്കാര്‍
  • കുശവന്മാര്‍
  • കുട്ടനെയ്ത്തുകാര്‍
  • അയ്യനാര്‍ അഗ്രഹാരം
  • നെയ്ത്തുകാര്‍
എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളുടെ പരമ്പരാഗതമായ വീടുകള്‍ അതേ പടി പുനര്‍ നിര്‍മ്മിച്ചിരിക്കുന്നു.അത്തരം സ്ഥലങ്ങളില്‍ നിന്നു വീടുകള്‍ കൊണ്ടു വന്ന് ഇവിടെ അതു പോലെ തന്നെ തിരികെ ഉണ്ടാക്കിയെടുക്കുന്ന രീതിയാണു ഉപയോഗിച്ചിരിക്കുന്നത്.ഇവയ്കുള്ളില്‍ ഓരോന്നിലും അതാതു കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങള്‍ അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു.സ്വീകരണമുറി, കിടപ്പുമുറി എന്നിവ ക്രമീകരിച്ചിരിക്കുന്നതും അന്നത്തെ പോലെ തന്നെ.ഞങ്ങള്‍ ഇവയില്‍ ഓരോന്നിലും കയറി വിശദമായി കണ്ടു.

(വ്യാപാരി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ചെട്ടിനാട് വീട്)

(ചെട്ടിനാട് വീടിന്റെ പൂമുഖത്തെ ചിത്രത്തൂണുകള്‍)

(തമിഴ് പഴക്കവും വികാസവും വിളിച്ചറിയിക്കുന്ന ഒരു ബോര്‍ഡ്)

അപ്പോളെക്കും 12 മണിയായി.ദക്ഷിണചിത്രയില്‍ എല്ലാദിവസവും 6 തവണ തോല്‍പ്പാവ കൂത്ത് കാണിക്കുന്നുണ്ട്.തമിഴ്നാട് വിഭാഗത്തിന്റെ “അയ്യനാര്‍” വീട്ടിലെ ഒരു ഹാളിലാണു ഈ പ്രദര്‍ശനം.ഒരു 2 മണിക്കൂറെങ്കിലും ദക്ഷിണ ചിത്രയില്‍ ചെലവഴിക്കുന്ന ഓരോ ആളിനും ഇതു കാണാന്‍ സാധിക്കുന്ന രീതിയിലാണു സമയ ക്രമീകരണം.തോല്‍പ്പാവക്കൂത്ത് കളി കാണാന്‍ ഞങ്ങള്‍ അങ്ങോട്ട് പോയി.

ഹാളില്‍ 25 ഓളം ആള്‍ക്കാര്‍ ഉണ്ട്.നല്ലൊരു പങ്ക് വിദേശികളും ഉണ്ട്.രാമായണം കഥയായിരുന്നു തോല്‍പ്പാവക്കൂത്തില്‍ കാണിച്ചത്.പ്രദര്‍ശനം 15 മിനിട്ട് മാത്രമേ ഉള്ളൂ.അതിനു ശേഷം അവരിലൊരാള്‍ തോല്‍പ്പാവയെ വെളിയില്‍ കൊണ്ടുവന്ന് ആള്‍ക്കാരെ കാണിക്കുകയും അതിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

(തോല്‍പ്പാവകളെക്കുറിച്ച് വിശദീകരിക്കുന്നു)

ഇത്തരം കലാസാസ്കാരിക പരിപാടികള്‍ ‘ദക്ഷിണചിത്ര’യിലെ പ്രത്യേകതയാണ്.കേരളത്തില്‍ നിന്നുള്ള നാടോടി നൃത്ത രൂപങ്ങളും മറ്റും എല്ലാ ആഴ്ചയിലും ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്.
(ഇടികല്ല്, ആട്ടുകല്ല്,ഉരല്‍)

ഇതുകൂടാതെ മണ്‍പാത്ര നിര്‍മ്മാണം കാണിച്ചു തരുന്ന ഒരു വിഭാഗം കുശവന്മാരുടെ വീടിനോട് ചേര്‍ന്നുണ്ട്.ചെറിയ പാത്രങ്ങള്‍ നമ്മളെക്കൊണ്ടു തന്നെ അവര്‍ ചെയ്യിക്കും.ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ അതൊന്നു പരീക്ഷിച്ചു നോക്കുന്നതാണു കണ്ടത്.മണ്‍പാത്ര നിര്‍മ്മാണം കൂടാതെ ഓല മെടയല്‍,കോലം വരക്കല്‍,പാവ നിര്‍മ്മാണം,പമ്പര നിര്‍മ്മാണം,മുത്തുമാല നിര്‍മ്മാണം,കുട്ട നെയ്ത്ത്,മുഖമ്മൂടി നിര്‍മ്മാണം,കലംകാരി ചിത്ര രചന,കുടത്തിലും ഗ്ലാസിലുമുള്ള ചിത്രപ്പണികള്‍ തുടങ്ങിയവയും ദക്ഷിണ ചിത്രയില്‍ കാണാനാവും.സന്ദര്‍ശകര്‍ക്കും ഇവയിലൊക്കെ പങ്കെടുക്കാമെന്നതാണു വലിയ പ്രത്യേകത.

(പാത്രനിര്‍മ്മാണം പഠിക്കുന്നവര്‍)


(നെയ്ത്തു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നയാള്‍)


കേരളാ വിഭാഗം

കേരള വിഭാഗത്തിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് പഴയൊരു പടിപ്പുരയാണ്.അതു കടന്നു ചെന്നാല്‍ ഒരു 50 വര്‍ഷം മുന്‍പുള്ള കേരളത്തിലെ ഒരു ഗ്രാമത്തില്‍ ചെന്ന പ്രതീതിയാണ്.അന്നത്തെ രീതിയിലുള്ള കേരളീയ വാസ്തു വിദ്യയുടെ മാതൃകകളാണു ഇവിടെ പുന:സൃഷ്ടിച്ചിരിക്കുന്നത്.



കേരള വിഭാഗത്തില്‍ പ്രധാനമായും നാലു വിഭാഗങ്ങളിലുള്ള വീടുകളാണു

1:തിരുവനന്തപുരം ഹൌസ് : തിരുവിതാംകൂര്‍ ഭാഗത്തെ പഴയ നായര്‍ ഭവനം


2:കോഴിക്കോട് ഹൌസ്: മലബാര്‍ ഭാഗത്തെ ഹിന്ദു ഭവനം


3:പുതുപ്പള്ളി ഹൌസ് : കോട്ടയത്തെ സിറിയന്‍ ക്രിസ്റ്റ്യന്‍ ഭവനം

4:കൂത്താട്ടുകുളം ഹൌസ്:കൂത്താട്ടുകുളം ഭാഗത്തെ ഒരു പഴയ മുസ്ലീം ഭവനം


തമിഴ് നാട് വിഭാഗത്തില്‍ നിന്നു വിഭിന്നമായി താഴ്ന്ന ജാതിക്കാരുടെ ഭവനങ്ങള്‍, ആദിവാസി ഗൃഹങ്ങള്‍ എന്നിവയൊന്നും കേരളാ വിഭാഗത്തില്‍ സ്ഥാനം പിടിച്ചിട്ടില്ല എന്നത് ഒരു പോരായ്മയാണ്.കേരളീയ വാസ്തുവിദ്യയുടെ മാതൃകകള്‍ എന്നു പറയാമെങ്കിലും ഇവിടെ ഉള്ള നാലു വീടുകളില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു കേരളത്തിലെ ഭൂരിപക്ഷം വരുന്ന മറ്റു ജനവിഭാഗങ്ങളുടെ വീടുകള്‍ എന്നത് നാം കാണേണ്ടതുണ്ട്.ഒരു പക്ഷേ അതേ മാതൃകയിലുള്ള അന്നത്തെ പഴയ വീടുകള്‍ ഇന്നു ലഭിക്കാനുള്ള പ്രയാസമായിരിക്കാം അത്തരം ഭവനങ്ങള്‍ അവിടെ ഇല്ലാതെ പോയതിനു പ്രധാന കാരണമെന്ന് ഞാന്‍ കരുതുന്നു.


എങ്കിലും കേരള വിഭാഗത്തിലെ വീടുകള്‍ വലിയൊരു ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടു പോയി.എന്റെ ചെറുപ്പകാലത്തെങ്കിലും ഇത്തരം ചില വീടുകള്‍ നാട്ടിന്‍ പുറത്തൊക്കെ ഉണ്ടായിരുന്നു.ഇന്നിപ്പോള്‍ എല്ലാം രണ്ടു മൂന്നും നിലയുള്ള കോണ്‍‌ക്രീറ്റ് ഭവനങ്ങള്‍ ആയി മാറിയിരിക്കുന്നു.ഈ വീടുകളുടെ ഉള്ളില്‍ കയറുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉള്ള ഒരു വീട്ടില്‍ ചെന്ന പ്രതീതി ആണു ഉണ്ടാവുന്നത്.ഒരു ഗൃഹനാഥന്റേയോ ഗൃഹനാഥയുടേയോ അഭാവം മാത്രം.ബാക്കി എല്ലാം, പാത്രങ്ങള്‍, പഴയ പത്തായങ്ങള്‍, പുസ്തകങ്ങള്‍, ചിത്രങ്ങള്‍, കട്ടിലുകള്‍ ,അടുക്കള എല്ലാം പഴയതു പോലെ തന്നെ ക്രമീകരിച്ചിരിക്കുന്നു.ഇന്നത്തെ തലമുറക്ക് തികച്ചും അന്യമായ പല വസ്തുക്കളും നമുക്ക് ഇവിടെ കാണാവുന്നതാണ്.അതില്‍ എന്നെ പ്രത്യേകം ആകര്‍ഷിച്ച ഒന്നാണു തിരുവിതാംകൂര്‍ ഭാഗത്തെ വീട്ടില്‍ കണ്ട വലിയ മരം തുറന്നുള്ള സംഭരണ പെട്ടി.



(മരത്തടിയിലെ സംഭരണം)
മറ്റു വീടുകളില്‍ കണ്ടവയില്‍ എന്നെ ആകര്‍ഷിച്ച ചില വസ്തുക്കളുടെ ചിത്രങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു.

(കോഴിക്കോടു ഭാഗത്തെ ചുമര്‍ ചിത്രകല)


(ഖുര്‍-ആന്‍)

(ക്രിസ്റ്റ്യന്‍ ഭവനങ്ങളിലെ സ്വീകരണ മുറി)


(പഴയകാല അടുക്കള)
കേരളത്തിന്റെ ഭാഗം കണ്ടു കഴിഞ്ഞപ്പോളേക്ക് വല്ലാതെ തളര്‍ന്നിരുന്നു.ഏപ്രില്‍ മാസത്തെ സൂര്യന്‍ ചെന്നൈക്ക് മുകളില്‍ കത്തി ജ്വലിക്കുന്നു.പടിപ്പുരയോടു ചേര്‍ന്ന് ഒരു കരിക്കു കച്ചവടക്കാരനെ കണ്ടു.പിന്നെ അമാന്തിച്ചില്ല, എല്ലാവരും ഓരോ കരിക്കു വാങ്ങി കുടിച്ചു.

(ശരീരത്തില്‍ പച്ച കുത്തുന്നവര്‍)

അതിനുശേഷം കര്‍ണ്ണാടകയുടേയും ആന്ധ്രയുടേയും വിഭാഗങ്ങളിലേക്ക് പോയി.ഈ രണ്ട് വിഭാഗത്തിലും അധികമായി ഒന്നുമില്ല.അവ രണ്ടും ഇപ്പോളും പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.

കര്‍ണ്ണാടകയുടെ വിഭാഗത്തില്‍ ബാഗല്‍ക്കോട്ട് ജില്ലയിലെ നെയ്ത്തുകാരുടെ ഒരു ഭവനം മാത്രമേ ഉള്ളൂ.അവരുടെ പരമ്പരാഗതമായ വീടിനുള്ളില്‍ അവര്‍ നെയ്ത വസ്ത്രങ്ങള്‍ ചിത്രപ്പണികളോടെ കാണാന്‍ സാധിക്കും.അവരുടെ വീട്ടുപകരണങ്ങളും കൃത്യമായി സജ്ജീകരിച്ചിരിക്കുന്നു

(കര്‍ണ്ണാടകയിലെ നെയ്ത്തു വിദ്യ)

ആന്ധ്രയുടെ വിഭാഗത്തില്‍ നല്‍‌ഗോണ്ട ജില്ലയിലെ ‘ഇക്കാട്ട് ‘ നെയ്ത്തുകാരുടെ ഭവനം കാണാം.ഇത് നല്‍‌ഗോണ്ട, വാറങ്കല്‍ ജില്ലകളിലെ നെയ്ത്തു, കര്‍ഷക വിഭാഗങ്ങളുടെ വീടുകളുടെ പ്രാതിനിധ്യ സ്വഭാവം ഉള്ള ഒന്നാണ്.വീടിനുള്ളിലെ വിശാലമായ ഹാള്‍ ഇതിലെ പ്രത്യേകതയാണ്.നമ്മുടെ കേരളീയ മാതൃകകളില്‍ നിന്നു തുലോം വിഭിന്നമാണു ആന്ധ്രയിലെ വീടുകള്‍.

(ആന്ധ്രാ ഭവനം)

ഇതു കൂടാതെ ആന്ധ്രാപ്രദേശിന്റെ തീരദേശ ജില്ലയിലെ (Coastal Andhra) ഗ്രാമീണ ഭവനങ്ങളുടെ മാതൃകയും ഇവിടെ കാണാം.പലപ്പോളും കൊടുങ്കാറ്റിനെ അതിജീവിക്കേണ്ടതുകൊണ്ട് വൃത്താകൃതിയിലുള്ള ഭവനങ്ങളാണു ഇവിടങ്ങളില്‍ കൂടുതലും.ഇതിന്റെ ഒരു പ്രത്യേകത എന്നത് അടുക്കള പ്രധാന വീട്ടില്‍ നിന്നു വിട്ടാണ് എന്നതാണ്.അതുപോലെ പ്രത്യേക രീതിയിലുള്ള ധാന്യപ്പുരകളും ഈ വീടുകളുടെ പ്രത്യേകതയാണ്.നമ്മെ നന്നായി ആകര്‍ഷിക്കുന്ന രീതിയിലുള്ളവയാണു ഈ ഗ്രാമീണ ഭവനങ്ങള്‍.



ഇത്രയുമായപ്പോളേക്കും ഉച്ച ഭക്ഷണത്തെക്കുറിച്ച് എല്ലാവരും ഓര്‍ത്തു തുടങ്ങി.ദക്ഷിണ ചിത്രയില്‍ “കനാലി റസ്റ്റോറന്റ്” എന്ന പേരില്‍ നല്ലൊരു സസ്യ ഭക്ഷണ ശാല ഉണ്ട്.അവിടെ ചെന്നപ്പോള്‍ നല്ല തിരക്ക്.എന്നാല്‍ പിന്നെ ഉച്ച ഭക്ഷണം തിരികെ പോകുന്ന വഴിയില്‍ ആക്കാം എന്നു തീരുമാനിച്ച് തൊട്ടടുത്തുള്ള മരത്തണലില്‍ ഞങ്ങള്‍ വിശ്രമിക്കാനിരുന്നു.

അപ്പോളതാ പരിചയമുള്ള ഒരു മുഖം , കൂടെ രണ്ടു സുഹൃത്തുക്കളുമുണ്ട്, കൈയില്‍ ഒരു വാട്ടര്‍ ബോട്ടില്‍.നന്നായി വിയര്‍ത്തിരിക്കുന്നു.അതെ , അതു മറ്റാരുമല്ലായിരുന്നു , പ്രശസ്തനായ സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്.അദ്ദേഹത്തെ പരിചയപ്പെട്ടു.തൊട്ടടുത്ത വീട്ടിലെ പരിചയമുള്ള ഒരു ചേട്ടന്‍ സംസാരിക്കുന്നതു പോലെ സൌമ്യമായി അദ്ദേഹം സംസാരിച്ചു.”കഥ തുടരുന്നു “ എന്ന ചിത്രത്തിന്റെ അവസാന പണികള്‍ക്കായി ചെന്നൈയില്‍ വന്നതായിരുന്നു അദ്ദേഹം.അപ്പോള്‍ ദക്ഷിണ ചിത്ര കാണാന്‍ വന്നതാണ്.

ചെറിയ കുശല പ്രശ്നത്തിനു ശേഷം അദ്ദേഹം യാത്രപറഞ്ഞു.

(സത്യന്‍ അന്തിക്കാടിനൊപ്പം ഞാന്‍)

ഞങ്ങള്‍ അല്പ സമയം കൂടി അവിടെ വിശ്രമിച്ചു.ദക്ഷിണചിത്ര മനോഹരമായ ഒരു പദ്ധതിയാണ്.വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകള്‍ ഒരേ സ്ഥലത്ത് പരിരക്ഷിക്കുക എന്ന ആശയം നടപ്പിലാക്കിയവര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.നമ്മുടെ കേരളത്തിലും ഇതിനു സമാനമായ ചില പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയില്‍ പ്രൊഫ.കെ .കെ എന്‍ കുറുപ്പ് വന്നപ്പോള്‍ അദ്ദേഹം ദക്ഷിണ ചിത്ര സന്ദര്‍ശിച്ചിരുന്നു.അദ്ദേഹം ഇപ്പോള്‍ ‘സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസി”ന്റെ അദ്ധ്യക്ഷന്‍ ആണല്ലോ.ഇത്തരം ചില പദ്ധതികള്‍ ആലോചനയിലുണ്ട് എന്നദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഒന്നര മണിയോടെ ദക്ഷിണ ചിത്രയോട് വിടപറയുമ്പോള്‍ ഒരു ടൈം മെഷീനില്‍ കയറി പഴയ കാലങ്ങളിലൂടെ ഒക്കെ സഞ്ചരിച്ചു വന്ന ഒരു പ്രതീതി ആയിരുന്നു മനസ്സില്‍....

ചെന്നൈയില്‍ വരുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണു ദക്ഷിണചിത്ര.ഒരു പക്ഷേ നമ്മുടെ സ്വന്തം കേരളത്തില്‍ പോലും ഈ പഴയ കാല ഭവനങ്ങള്‍ നമുക്ക് കണ്ടെത്താനായില്ലെന്നു വരും.പ്രകൃതിയില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പ്രകൃതിയോട് എത്രമാത്രം ഇണങ്ങുന്ന രീതിയിലായിരുന്നു അന്നത്തെ വാസ്തു വിദ്യയും ഗൃഹോപകരണങ്ങളും ജീവിതരീതിയുമെന്ന് ഇവ കാണുമ്പോള്‍ നമുക്കു മനസ്സിലാകും.വീടു വയ്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു മുന്‍പ് ദക്ഷിണ ചിത്ര കണ്ടാല്‍ ഭവന നിര്‍മ്മാണ രീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളില്‍ തീര്‍ച്ചയായും ഒരു വ്യതിചലനം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നു.മാത്രവുമല്ല നാലു സംസ്ഥാനങ്ങളിലെ ജനജീവിതത്തിന്റെയും അവരുടെ സംസ്കാരത്തിന്റെയും ഒരു നേര്‍ചിത്രം നമുക്ക് ഇവിടെ നിന്നു ലഭിക്കുന്നതാണ്.

വിജ്ഞാനപ്രദമായ ഒരു ചെറിയ പിക്‍നിക് ...അതാണു ദക്ഷിണ ചിത്ര യാത്ര....ഞങ്ങള്‍ മടങ്ങി.വീണ്ടും വരാനായി........

Sunday, December 20, 2009

സ:ഇ.എം.എസിനെ ചെന്നൈ അനുസ്മരിച്ചപ്പോള്‍...!


ഇന്നു ഡിസംബര്‍ 20 ചെന്നൈയിലെ മലയാളികള്‍ക്ക് ഒരു ആഘോഷത്തിന്റെ ദിനമായിരുന്നു.ചരിത്ര സൃഷ്ടിയില്‍ ഭാഗഭാക്കാകുകയും, ആ ചരിത്രത്തിനൊപ്പം നടക്കുകയും ചെയ്ത കേരളത്തിന്റെ മഹാനായ പുത്രന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ. ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്നു ചെന്നൈ വേദിയൊരുക്കി.എഴുപതു വര്‍ഷം പഴക്കമുള്ള ചെന്നൈയിലെ ആദ്യത്തെ കേരള സമാജത്തിന്റെ നേതൃത്വത്തിലാണു ഇന്നത്തെ പകല്‍ ഇ.എം എസ് സ്മരണകളായും, ഇ.എം.എസിന്റെ രാഷ്ടീയത്തിന്റെ ചര്‍ച്ചകളാലും സമ്പന്നമാക്കിയത്.

മദിരാശി കേരളസമാജത്തിനു ഇ.എം എസിനോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണു.1930 കളില്‍ മദിരാശി നിയമ സഭയില്‍ അംഗമായിരുന്ന ഇ.എം എസിന്റെ കൂടെ നേതൃത്വത്തിലാണു ഈ സമാജം പ്രവര്‍ത്തനം ആരംഭിച്ചത്.അന്നും ഇന്നും മദിരാശിയിലെ സാധാരണക്കാരുടെ ആശ്രയമാണു ഈ സമാജം.ഇന്ന് ഇ.എം എസിന്റെ നൂറാം ജന്മദിന ആഘോഷങ്ങള്‍ നടത്തുക വഴി ഒരു സമാജം അതിന്റെ ഒരു മഹത്തായ കടമ നിറവേറ്റുകയായിരുന്നു.

കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഇ.എം.എസ് ഫോട്ടോ ശേഖരത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ മൂന്നുദിവസമായി മദിരാശി കേരള സമാജം ഹാളില്‍ നടന്നു വരികയായിരുന്നു.അതു കൂ‍ടിയായപ്പോള്‍ ഈ പരിപാടികള്‍ നൂറു ശതമാനം സമ്പുഷ്ടമായി..

മൂന്നു ഭാഗങ്ങളായാണു പരിപാടികള്‍ നടന്നത്.മാധ്യമ സെമിനാര്‍, ചരിത്ര സെമിനാര്‍,പൊതു സമ്മേളനം.

മാധ്യമ സെമിനാര്‍
-----------------
മാധ്യമ സെമിനാറില്‍ കേരളത്തില്‍ നിന്നു സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബി, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍.മാധവന്‍ കുട്ടി,ഏഷ്യാനെറ്റിന്റെ മുന്‍ ചെയര്‍മാനും ഇപ്പോള്‍ ചെന്നൈയില്‍ ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ ഡയറക്ടറുമായ ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാധ്യമ പ്രവര്‍ത്തനം അല്ലെങ്കില്‍ പത്രപ്രവര്‍ത്തനം എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് നന്നായി മനസ്സിലാക്കിയിരുന്ന് നേതാവായിരുന്നു ഇ.എം.എസ് എന്ന് ശ്രീ എം എ ബേബി അനുസ്മരിച്ചു.അദ്ദേഹം മരിച്ച വാര്‍ത്ത വന്ന ദേശാഭിമാനിയില്‍ പോലും അദ്ദേഹം മരിക്കുന്നതിനു തൊട്ടു മുന്‍‌പ് എഴുതിക്കൊടുത്ത ലേഖനം വന്നിരുന്നു എന്നത് അവസാന ശ്വാസം വരെ നിരന്തരമായി എഴുതുകയും വായിക്കുകയും ചെയ്തിരുന്ന ഒരു കമ്യൂണിസ്റ്റുകാരന്റെ ചിത്രമാണു കാട്ടിത്തരുന്നത് എന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്രീയ സോഷ്യലിസത്തെ ഇന്‍‌ഡ്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിനു വേണ്ടി സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവനകള്‍ നല്‍കുന്നതില്‍ ഏറ്റവും മുന്‍‌പതിയില്‍ നിന്നിരുന്നത് ഇ.എം.എസ് ആയിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.

തുടര്‍ന്ന് സംസാരിച്ച ശ്രീ ശശികുമാര്‍ സ്വാതന്ത്ര്യ സമര കാലത്തെ നേതാക്കന്മാരെല്ലാം ഒന്നുകില്‍ പത്രപ്രവര്‍ത്തകരോ അല്ലെങ്കില്‍ വക്കീലന്മാരോ അതുമല്ലെങ്കില്‍ ഇതു രണ്ടും കൂടിച്ചേര്‍ന്നവരോ ആയിരുന്നുവെന്ന് അനുസ്മരിച്ചു.കമ്പോളമാണു ഇന്നത്തെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.വാര്‍ത്താ മാധ്യമ രംഗം വളരുകയും എന്നാല്‍ അതേ സമയം യഥാര്‍ത്ഥ പത്രപ്രവര്‍ത്തനമെന്നത് ചുരുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണു ഇന്നത്തേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു മാധ്യമ പരിഷ്കാര മുന്നേറ്റം തന്നെ നടത്തേണ്ടതാണു ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

പിന്നിട് സംസാരിച്ച ശ്രീ എന്‍.മാധവന്‍‌കുട്ടി കേരളത്തിലെ ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ചിത്രം വിവരിച്ചു.എങ്ങനെയാണ് മാധ്യമങ്ങള്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളെ നന്നാക്കാന്‍ എന്ന വ്യാജേന അവര്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്ന് അദ്ദേഹം വിശദമായി വ്യക്തമാക്കി.റോബര്‍ട്ട് മുഡോ‍ര്‍ക്കിന്റേയും വ്യവസായ പ്രമുഖന്‍ രാജീവ് ചന്ദ്രശേഖറിന്റേയും കീഴിലുള്ള ഏഷ്യാനെറ്റ് മുതല്‍ മുസ്ലിം ലീഗ് നേതാക്കുളുടെയും, മുത്തൂറ്റ് ഗ്രൂപ്പിന്റേയും കൈയിലുള്ള ഇന്‍‌ഡ്യാവിഷന്‍ വരേയും , ബിസിനസ് ഗ്രൂപ്പായ മനോരമ പത്രവും ,വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയും വരേയും എപ്രകാരമാണു വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുന്നത് എന്ന് അദ്ദേഹം വിശദമാക്കി.മാധ്യമ താല്‍‌പര്യങ്ങള്‍ക്ക് വഴങ്ങാത്ത കമ്യൂണിസ്റ്റ് നേതാക്കളെ തിരഞ്ഞു പിടിച്ച് നശിപ്പിക്കാന്‍ നോക്കുകയാണു കേരളത്തിലെ മാധ്യമങ്ങള്‍ എന്നദ്ദേഹം പ്രസ്താവിച്ചു.

സി.പി.ഐ എം തമിഴ്‌നാട് യൂണിറ്റിന്റെ മുഖപത്രമായ ‘തീക്കതിരി’ന്റെ പത്രാധിപര്‍ ഡബ്ല്യൂ.ആര്‍ വരദരാജനും മാതൃഭൂമിയുടെ ചെന്നൈ യൂണിറ്റ് മാനേജര്‍ കെ.എ ജോണിയും സെമിനാറില്‍ പങ്കെടുത്തു.


ഇടത്ത് : ഡബ്ല്യൂ.ആര്‍ വരദരാജന്‍

ചരിത്ര സെമിനാര്‍
------------------
ഉച്ചക്കു ശേഷം നടന്ന ചരിത്ര സെമിനാറില്‍ മുന്‍ കോഴിക്കോട് സര്‍‌വകലാശാല വൈസ് ചാന്‍സലറും പ്രശസ്ത ചരിത്ര പണ്ഡിതനുമായ ഡോ.കെ.കെ.എന്‍.കുറുപ്പ്,മദ്രാസ് സര്‍വ‌കലാശാലയിലെ ആന്ത്രോപ്പോളജി വിഭാഗം പ്രൊഫസര്‍ ഡോ.എം പി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

“കാര്‍ഷിക ദേശീയത’യില്‍ ഊന്നിയ ദേശീയ പ്രസ്ഥാനം എന്ന ആശയം ഇ.എം എസിന്റേതായിരുന്നു എന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.മദിരാശി നിയമസഭയില്‍ അംഗമായിരുന്നു 1930 കളില്‍ തന്നെ അന്നത്തെ കാര്‍ഷിക നിയമ പരിഷ്കാര കമ്മിറ്റില്‍ ഇ.എം എസ് പ്രവര്‍ത്തിച്ചിരുന്നു.അന്നു ഉണ്ടായ കുട്ടിക്കൃഷ്ണന്‍ കമ്മിറ്റിക്ക് ഇ.എം.എസ് എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പ് ഇന്നും പ്രാധാന്യമുള്ള ഒരു ചരിത്രരേഖയാണെന്ന് അദ്ദേഹം പറഞ്ഞു.കേരളീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ ഇ.എം എസ് ഉപയോഗിച്ചിരുന്ന ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന പ്രയോഗം ഏറ്റവും അര്‍ത്ഥവത്തായിരുന്നു എന്നദ്ദേഹം പറഞ്ഞു.ചരിത്രമെന്നത് സംഭവങ്ങളുടെ വ്യാഖ്യാനമാണെന്നും ഏതു പക്ഷത്തിനു വേണ്ടി എഴുതുന്നു എന്നതാണു പ്രാധാന്യമര്‍ഹിക്കുന്നത് എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

പൊതു സമ്മേളനം
----------------
വൈകിട്ട് നടന്ന പൊതു സമ്മേളനം എന്തുകൊണ്ടും അര്‍ത്ഥവത്തായി.ഇ.എം.എസിന്റെ മകളും ഇപ്പോള്‍ ദേശാഭിമനിയില്‍ ജീവനക്കാരിയുമായ ഇ.എം രാധയും ഭര്‍ത്താവും മുന്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷനുമായ ശ്രീ ഗുപ്തന്‍,സി.പി.ഐ.എമ്മിന്റെ തമിഴ്‌നാട് ഘടകം നേതാക്കളും പങ്കെടുത്ത ഈ മീറ്റിംഗ് അവിസ്മരണീയമായത് ഒരു പ്രത്യേക ചടങ്ങുമൂലമാണ്.സമൂഹത്തിലെ അവശത അനുഭവിക്കുന്നവരും എന്നാല്‍ അടിസ്ഥാന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരുമായ സമൂഹത്തിന്റെ പ്രതിനിധികളെ ആദരിക്കുകയും അവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു.

(അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളെ ആദരിച്ചപ്പോള്‍)

ഓടകള്‍ വൃത്തിയാക്കുന്നവര്‍, ശ്മശാനജോലിക്കാര്‍, ബീഡിതെറുപ്പുകാര്‍, ഹോട്ടല്‍ തൊഴിലാളികള്‍,സൈക്കിള്‍ റിക്ഷാവലിച്ചിരുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയ വിവിധ ജോലികള്‍ ചെയ്തിരുന്ന ഒട്ടനവധി പേരെ ഈ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് ശ്രീമതി ഇ.എം രാധയും, ശ്രീ ഗുപ്തനും ഇ.എം സിനോടുത്തുണ്ടായിരുന്ന ജീവിതത്തിലെ മുഹൂര്‍ത്തങ്ങള്‍ അനുസ്മരിച്ചത് സദസ്സിനെയാകെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.“ഭാഷാപോഷിണി“യില്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്കാ‍യി ഇ.എം എസ് പണ്ട് ഒളിവില്‍ ഇരുന്ന വീടുകള്‍ ഒക്കെ സന്ദര്‍ശിച്ച കാര്യം ഇ.എം രാധ ഓര്‍മ്മിച്ചു.ഒന്നിനും വേണ്ടിയല്ലാതെ സ്വന്തം ജീവനെപ്പോലും അവഗണിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ സംരക്ഷിച്ച അവര്‍ ഇപ്പോള്‍ തന്നെ കണ്ടപ്പോള്‍ അന്ന് ഇ.എ.എസിനോട് കാണിച്ച സ്നേഹം അതേപടി തനിക്കും പകര്‍ന്നു തന്ന കാര്യം വിവരിച്ചത് സദസ് ഒന്നടങ്കം അതേ വികാരത്തില്‍ ഉള്‍ക്കൊണ്ടു.


(സ:ഇ.എം രാധയോടൊപ്പം സംസാരിച്ചു നിന്നപ്പോള്‍)

സമ്മേളന പരിപാടികള്‍ക്കു ശേഷം സ: ഇ.എം രാധയുമൊത്ത് കുറേ നേരം സംസാരിക്കാനുള്ള ഒരവസരവും എനിക്ക് ലഭിച്ചു..ഇ.എം.എസിന്റെ വ്യക്തി ജീവിതത്തിലെ ഒട്ടനവധി പ്രത്യേകതകള്‍ അവര്‍ എന്നോട് പറയുകയുണ്ടായി. അങ്ങനെ ഇന്നത്തെ പകല്‍ എന്തുകൊണ്ടും ഓര്‍മ്മിക്കത്തക്കതായി മാറി

ചടങ്ങിലെ മറ്റു ചില ദൃശ്യങ്ങള്‍

----------------------------------






(വേദിയില്‍ ഇ.എം.രാധ,എന്‍.മാധവന്‍‌കുട്ടി ,ശശികുമാര്‍,എം.എ ബേബി,വരദരാജന്‍)

സദസ്സിന്റെ ഒരു ഭാഗം

ചടങ്ങുകഴിഞ്ഞ് ഇറങ്ങിയ എം.എ ബേബിയെ മാ‍ധ്യമപ്പട വളഞ്ഞപ്പോള്‍

എ.കെജിയും ഇ.എം.എസും

ചിത്രപ്രദര്‍‌ശനത്തിലെ ചില ചിത്രങ്ങള്‍



ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന വാര്‍ത്ത വന്ന മാതൃഭൂമി പത്രം

വിമോചനസമര വാര്‍ത്തകള്‍ വന്ന അന്നത്തെ ദേശാഭിമാനി

സ:ഇ.എം എസും സ:പിണറായി വിജയനും


കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി.ജോഷി കേരളത്തില്‍ വന്നപ്പോള്‍.

(നന്ദി:ഇതിലെ രണ്ടു ഫോട്ടോകള്‍ തന്നു സഹായിച്ച സുഹൃത്ത് പ്രതീഷിനു)