Showing posts with label പ്രണയകഥകൾ. Show all posts
Showing posts with label പ്രണയകഥകൾ. Show all posts

Saturday, October 10, 2009

ഒരു പ്രണയ കഥ കൂടി.....!

പത്തിരുപത് വര്‍ഷം മുന്‍‌പുള്ള ഒരു ട്രയിന്‍ യാത്ര..കേരളത്തിനു പുറത്തേക്ക് ആദ്യമായി പോകുകയാണ്.നീണ്ട പകലിന്റെ അവസാനം...ജനലിനടുത്തുള്ള സീറ്റിലിരുന്നു അലസമായി വെളിയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു.വള്ളുവനാടൻ ഗ്രാമങ്ങളുടെ സൌന്ദര്യം കാണായിത്തുടങ്ങി.പെട്ടെന്നാണു ഞാനത് ശ്രദ്ധിക്കുന്നത്.അതിസുന്ദരിയായ അവൾ....!ഇതവൾ തന്നെയല്ലേ? അതേ..അതേ..ചിത്രങ്ങളിൽ പണ്ടേ കണ്ടു പരിചയിച്ച് ഇഷ്ടപ്പെട്ട മുഖം.. റയിൽ‌പ്പാതയുടെ വെളിയിലൂടെ അവൾ മന്ദമായി സഞ്ചരിക്കുന്നത് ഞാൻ കാണുന്നത് ഷൊര്‍ണ്ണൂര്‍ വച്ചാണ് .എന്റെ ഹൃദയത്തിൽ ഒരു കുളിർകാറ്റു വീശി.ആ മിഴികളിൽ ആർദ്രത നിറഞ്ഞു നിൽക്കുന്നതു പോലെ തോന്നി.വല്ലാത്ത ഒരു മായിക സൌന്ദര്യം തന്നെ!.സ്റ്റേഷനടുത്തതു കൊണ്ട് വളരെ വേഗം കുറഞ്ഞായിരുന്നു തീവണ്ടി നീങ്ങിയിരുന്നത്.അണച്ചും കിതച്ചും അതു ഷൊർണ്ണൂർ സ്റ്റേഷനിൽ വന്നു നിന്നു.

തീവണ്ടിയിൽ നിന്നുംഞാനിറങ്ങി പ്ലാറ്റ് ഫോമിൽ നിന്നു...കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും തിരക്ക്...ചായ, കാപ്പി, വട....കച്ചവടക്കാരുടെ നീട്ടിയുള്ള വിളി.

ഞാൻ ദൂരേക്ക് നോക്കി..അവൾ അവിടെയെങ്ങാനുമുണ്ടോ?എന്തോ ഒറ്റ നോട്ടത്തിൽ തന്നെ ആ വശ്യതയിൽ ഞാൻ മയങ്ങിപ്പോയിരുന്നു.ഇല്ല അവളെ കാണാനില്ല..നീയെങ്ങു പോയി മറഞ്ഞു?ഒരു നിരാശ എന്നിൽ പടർന്നുവോ?ഒന്നുകൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!

ഞാനൊരു ചായ വാങ്ങി.അപ്പോളെക്കും ട്രയിൻ വിടാനുള്ള ബെൽ മുഴങ്ങി.അത്യുച്ചത്തിൽ ചൂളം വിളിയുയർന്നു.ഞാൻ ചായയുമായി വേഗം കയറി സീറ്റിലിരുന്നു.ഓടിക്കയറിയവർ ഇരിക്കാൻ തത്രപ്പെടുന്നു.വണ്ടി മെല്ലെ മെല്ലെ സ്റ്റേഷൻ വിട്ടു.

പെട്ടെന്നതാ...എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുമോ? അവളിതാ എന്റെ തൊട്ടുമുന്നിൽ...!മുന്നിൽ ആരുമില്ലാതിരുന്ന സീറ്റിലൊന്നിൽ അവളെന്റെ സഹയാത്രികയായിരിക്കുന്നു!

ആരോ എന്നെ ആകാശത്തേക്ക് പിടിച്ചുയർത്തുന്നപോലെ എനിക്കു തോന്നി.ഭാരമില്ലാത്ത ഒരു തൂവലായി അങ്ങനെ ഒഴുകി നടക്കുന്നതുപോലെ അനുഭൂതി എന്നിൽ ഉണർന്നു.അവളിൽ നിന്ന് കണ്ണെടുക്കാനായില്ല.

എന്റെ സഹയാത്രികയായി വന്ന അവളോട് ആദ്യദര്‍ശനത്തില്‍ തന്നെ അനുരാഗം തോന്നി എന്ന് പറയുന്നതാവും ശരി.അവളുടെ ചിത്രങ്ങള്‍ ഞാന്‍ നേരത്തേയും കണ്ടിരുന്നു. കണങ്കാലോളമെത്തുന്ന നീണ്ടമുടി അഴിച്ചിട്ടിരിക്കുന്നു.അവളുടെ ശരീര വടിവു ഒരു ശില്പിയ്ക്കും കൊത്തിയുണ്ടാക്കാനാവാത്ത വണ്ണം മനോഹരമായിരുന്നു. ശാന്തമായ നടത്തം.ഇരിപ്പിലും എടുപ്പിലും ഒരു ഗാംഭീര്യവും എന്നാൽ അതേ സമയം ലാളിത്യവും നിറഞ്ഞു നിന്നു. ആ സാമീപ്യം ഞാന്‍ ഇഷ്ടപ്പെട്ടു.മുത്തുമണികള്‍ നിലത്തു വീണു ചിതറുമ്പോലുള്ള ആ ചിരിയിൽ എന്റെ മനസ്സിലുള്ളിൽ ഒരായിരം നക്ഷത്രങ്ങൾ വീണു പൊട്ടിച്ചിതറി.

“എങ്ങോട്ടാണു യാത്ര?” മൌനം വെടിയാതിരിക്കാൻ എനിക്കായില്ല.
“ഇപ്പോ പാലക്കാട് വരെയേ ഉള്ളൂ..അവിടെ നിന്നു അച്ഛന്റെ വീട്ടിൽ പോകണം”പൂത്തിരി കത്തിച്ച പോലെയുള്ള സംസാരം.

“അപ്പോൾ ഇവിടെ നിന്നു കയറിയത്?”

“അതു ഞാൻ അമ്മയുടെ അടുത്ത് പോയി വന്നതാ..അങ്ങു ദൂരെ പൊന്നാനിയിൽ..”

“അതു ശരി..”..ഞാൻ തലകുലുക്കി.

അങ്ങനെ ഞങ്ങൾ മെല്ലെ പരിചയക്കാരായി.നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവച്ചു.വാ തോരാതെ വർത്തമാനം പറയുന്ന ആ സുന്ദരിക്കുട്ടി എന്റെ ഹൃദയം കവർന്നെടുത്തു.സമയം എത്ര വേഗമാണു പോകുന്നത്.വണ്ടി വീണ്ടും വേഗത കുറച്ചു.കിതച്ചു കിതച്ച് പാലക്കാടു സ്റ്റേഷനിലെത്തി നിന്നു.

“അയ്യോ എനിക്കിറങ്ങണം...ഇനി പിന്നെ ഒരിക്കൽ കാണാം”...അവൾ ചാടിയെഴുനേറ്റു.

അവളെ വിടാൻ എന്റെ മനസ്സ് അനുവദിച്ചില്ല.പെട്ടെന്ന് ഞാനവളുടെ കരം ഗ്രഹിച്ചു.തളിരുപോലെയുള്ള വിരലുകൾ....അവൾക്ക് പോകാനായിരിക്കുന്നു.

“ഞാൻ പോട്ടെ“...മൃദുവായി എന്റെ കരങ്ങൾ ഒഴിവാക്കി അവൾ തീവണ്ടിയുടെ പടികളിറങ്ങി.വണ്ടി നീങ്ങിത്തുടങ്ങി..അവളും തിരിഞ്ഞു നടന്നു..ഇടക്കിടെ എന്നെ നോക്കിക്കൊണ്ട്..ഞാനും വാതിൽക്കൽ നിന്നു പുറകിലേക്ക് നോക്കി..അവൾ കണ്ണിൽ നിന്നു മറയുംവരെ...ഏതോ വിഷാദം എന്റെ ഉള്ളിൽ വിതുമ്പി.എവിടെയോ രണ്ടു തുള്ളി കണ്ണു നീർ വീണു പൊട്ടിച്ചിതറിയപോലെ !

**********************************************************************************
പിന്നെ എത്രയോ യാത്രകളില്‍ അവളെന്നോടൊപ്പം വന്നു.ഒന്നല്ല.ഒത്തിരിവട്ടം.ഷൊർണ്ണൂർ ആയാലും പാലക്കാട് ആയാലും അവളെത്തും.ആ യാത്രകളിൽ എന്തൊക്കെ ഞങ്ങൾ സംസാരിച്ചില്ല! ഹൃദയം ഹൃദയത്തോട് സംവദിച്ചു.അവാച്യമായ ഒരു അനുഭൂതിയാണു അവളെനിക്കേകിയത്. ആ സാമീപ്യം എപ്പോളും ഉണ്ടാകാൻ ഞാന്‍ ആഗ്രഹിച്ചു. എന്നും എപ്പോളും അവളുടെ അടുത്തായിരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.അവൽ എന്നിൽ ഒരു ആവേശമായി പടർന്നു കയറി.ഒരു മധ്യതിരുവിതാംകൂറുകാരനു വള്ളുവനാടിന്റെ മണ്ണിൽ പ്രണയം പൊട്ടിമുളച്ചു.അവളുടെ ഓരോ നോട്ടവും എന്നെ ആ മണ്ണിലേക്ക് ക്ഷണിച്ചു.ജോലി സംബന്ധമായി നാടു വിട്ടു പോരേണ്ടി വരുമ്പോളെല്ലാം മനസ്സിന്റെ കോണിൽ ഒരിക്കലും അണയാത്ത ഒരു നെയ്ത്തിരിനാളമായി അവൾ കത്തി നിന്നു.എന്നെങ്കിലും കേരളത്തിലേയ്ക്കു മടങ്ങിയാല്‍ താമസം തന്നെ അവളുടെ നാട്ടിലേയ്ക്കാക്കിയാലോ എന്ന് ആലോചിച്ചു..നീയെന്നോടൊപ്പം വരില്ലേ എന്ന ചോദ്യത്തിനു മുന്നില്‍ നാണത്തില്‍ പൊതിഞ്ഞ ഒരു കള്ള നോട്ടത്തോടെ , പഞ്ചാരമണലില്‍ കാലടികള്‍ കൊണ്ട് കളം വരച്ചു മൌനമായി അവള്‍ നിന്നു.

വണ്ടിയോടൊപ്പം കാലവും കുതിച്ചു പാഞ്ഞു .
************************************************************************************
ജിവിയ്ക്കാനായി മഹാനഗരങ്ങളിലൂടെയുള്ള വർഷങ്ങളോളമുള്ള അലച്ചില്‍...അക്കാലത്തൊന്നും ഒരിക്കൽ പോലും നാട്ടില്‍ വരാന്‍ കഴിഞ്ഞില്ല.ജീവിതം എങ്ങനെയൊക്കെയോ ഒന്നു കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിൽ കാലം അതിവേഗം മുന്നോട്ട് പാഞ്ഞു പോയതൊന്നും ഞാനറിഞ്ഞതേയില്ല.

ഒന്നു പിടിച്ചു നിൽക്കാമെന്നായപ്പോളാണു വീണ്ടും നാട്ടിലേക്ക് വണ്ടി കയറുന്നത്.ഒരു വർഷം മുൻപ്...ഇക്കാലമത്രയും മനസ്സിൽ അടക്കിപ്പിടിച്ചിരുന്ന ആ പഴയ സൌന്ദര്യം പെട്ടെന്നെന്റെ സിരകളിൽ ആവേശമായി പടർന്നു കയറി.ആ ഓർമ്മകൾ പോലും എന്നെ പുളകമണിയിച്ചു.എന്റെ മനസ്സിൽ ആയിരം തുടികൾ താളമിട്ടു.

നേരം പരപരാ വെളുക്കുന്ന ഒരു പ്രഭാതത്തിൽ “വെള്ളം വെള്ളം” എന്ന വിളികേട്ട് ഞാനുണർന്നു.വണ്ടി പാലക്കാട് എത്തിയിരിക്കുന്നു.എന്റെ നാട് ..എന്റെ മണ്ണ്..എന്നിൽ സന്തോഹം നിറഞ്ഞു തുളുമ്പി..എന്റെ സുന്ദരി എവിടെയാണാവോ?
അവൾക്കായി എന്റെ മനം തുടിച്ചു. വളരെ ദൂരെ നിന്നു പോലും ഞാന്‍ തിരിച്ചറിഞ്ഞിരുന്ന അവള്‍ എവിടെ? നിരാശയില്‍ ഞാന്‍ മുങ്ങി.എന്താണവൾ വരാൻ വൈകുന്നത്? ഈ തിരക്കിലെവിടെ ഒളിച്ചിരിക്കുകയാണവൾ? ഒരു പക്ഷേ പരിഭവമായിരിക്കാം..ഇത്രയും നാൾ ഒന്നു തിരിഞ്ഞു നോക്കാൻ പോലും കഴിയാതിരുന്ന എന്നോട് എനിക്കു തന്നെ അവജ്ഞ തോന്നി.

വണ്ടി മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങി.എനിക്കാണെങ്കിൽ എന്തു ചെയ്യണെമെന്ന് ഒരു എത്തും പിടിയുമില്ല.

സ്റ്റേഷന്‍ വിട്ടു വണ്ടി പുറത്തു കടന്നു കുറെ ദൂരം വന്നു.

ഒരു നിമിഷം !!

“അതവൾ അല്ലേ?”

അതെ..ഞാനവളെ കണ്ടു,.അങ്ങു ദൂരെ..ഞാൻ ഞെട്ടിപ്പോയി..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.എതൊരു മാറ്റമാണവൾക്ക്..ഈ കാലം കൊണ്ട് അവളെങ്ങനെ ഇത്ര വിരൂപയെപ്പോലെ ആയി മാറി? എന്തൊരു കോലം ! ഉണങ്ങി വരണ്ടു പോയപോലെ! അസ്ഥി പഞ്ജരം മാത്രം ശേഷിക്കുന്നതു പോലെ .....എന്റെ സ്വപ്നങ്ങളിലെ രാജകുമാരീ..നിനെക്കെന്തു പറ്റി?
സ്വന്തം നഗ്നത മറയ്കാൻ തക്കവണ്ണം നീളമുണ്ടായിരുന്ന ആ കേശഭാരം എവിടെപ്പോയി?എത്രയോ ആൾക്കാ‍രെ എന്നും മോഹിപ്പിച്ചിരുന്ന നിന്റെ രൂപം എങ്ങനെ ഇത്രമാത്രം മാറിപ്പോയി?

എപ്പോൾ വേണമെങ്കിലും മരിച്ചേക്കാം എന്ന അവസ്ഥപോലെ..ദേഹമാസകലം വരഞ്ഞു കീറലുകൾ! ആരാണിവളെ ഈ കോലത്തിലാക്കിയത്?ആരൊക്കെയോ ഇവളെ ചവിട്ടി മെതിക്കുന്നുവോ? വേച്ചു വേച്ചുള്ള ആ നടത്തം കണ്ട് ഒരു നിമിഷം ഞാൻ മുഖം തിരിച്ചു പോയി.

“എല്ലാവരും കൂടി അവളെ നശിപ്പിച്ചു എന്നാ തോന്നുന്നത്” എന്നോടൊപ്പം വണ്ടിയിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കമന്റ്.

ആ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ചു..നശിപ്പിക്കുകയോ? അതും അവളെ?എനിക്ക് സഹിച്ചില്ല.ഞാനോടി വാതിൽക്കലെത്തി....അവളുടെ അടുത്തെത്താൻ ഞാനാഗ്രഹിച്ചു..

വണ്ടിക്ക് വേഗത കൂടിക്കൊണ്ടേയിരുന്നു.ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ അത് കുതിച്ചു പാഞ്ഞു.അവളതാ അകന്നകന്നു പോകുന്നു..

നിലവിളിക്കണമെന്ന് തോന്നിപ്പോയി....ശബ്ദം പുറത്തു വരാതെ തൊണ്ടയിൽ കുരുങ്ങിയോ?

സർവശക്തിയും സംഭരിച്ച് ഞാനവളെ ഉറക്കെ വിളിച്ചു ..

“ നിളാ....എന്റെ പ്രിയപ്പെട്ട നിളാ........!“

വണ്ടി അത്യുച്ചത്തിൽ ചൂളം വിളിച്ചു കുതിച്ചു പാഞ്ഞു.ആ ശബ്ദ പ്രപഞ്ചത്തിൽ എന്റെ വാക്കുകൾ അലിഞ്ഞില്ലാതെയായി...അവൾ എന്നെ കേട്ടില്ലയോ? എന്നിൽ നിന്നും നീ അകന്നു പോകുന്നുവോ?

‘എങ്കിലും എന്റെ നിളാ എനിക്ക് നിന്നെ ഈ കോലത്തിൽ കാണേണ്ടി വന്നല്ലോ...ഇതു കാണാനുള്ള കരുത്തെനിക്കില്ല..”

എന്റെ കൈകാലുകൾ തളരുന്നുവോ?ഉമിനീരില്ലാതെ വായ ഉണങ്ങിപ്പോയോ?അവളെ സംരക്ഷിക്കാനാവത്തതിന്റെ കുറ്റബോധം എന്നി നിറയുന്നുവോ?

ശരീരത്തിന്റെ ശക്തി നഷ്ടപ്പെടുന്നപോലെ..കണ്ണൂകളിൽ ഇരുട്ട് നിറയുന്നു..ഞാനൊരിക്കൽ കൂടി ഭാരമില്ലാത്ത തൂവലായി മാറുന്നുവോ?

ആരാണെന്നെ താങ്ങുന്നത്?

ആരുടെ കൈകളാണ് എന്നെ വീണ്ടും ഉയർത്തുന്നത്?

ആ മൃദുസ്പർശം ഇന്നും അതു പോലെ തന്നെ..ഞാനത് തിരിച്ചറിഞ്ഞു.അവൾ തന്നെ..എന്റെ പ്രിയപ്പട്ട സുന്ദരിക്കോത..അതേ രൂപത്തിൽ..ആദ്യം കണ്ടപോലെ തന്നെ......ആ കൈകളിലേക്ക് ഞാൻ വീണുവോ?

അവളെന്നെ താങ്ങി !

അങ്ങിങ്ങ് വെള്ളാരം കല്ലുകൾ നിറഞ്ഞ വിശാലമായ പഞ്ചാരമണൽത്തിട്ടയിൽ അവളിരുന്നു..ആ മടിയിൽ തലചായ്ച് ഞാൻ കിടന്നു.ആ വിരലുകൾ എന്റെ നെറ്റിയിലും മുടിയിലും തലോടിക്കൊണ്ടേയിരുന്നു....പ്രഭാ‍തത്തിൽ കിഴക്കു നിന്നും വരുന്ന കുളിർതെന്നലിൽ എന്റെ മനം കുളിർത്തു...

എനിക്കായി ഒരിക്കൽ കൂടി മനോഹരമായി അവൾ പാടി..

“നിളാ നദിയുടെ നിർമ്മല തീരം..
അനുപമ സായൂജ്യ തീരം..”

ഞാൻ ആ ശാന്തതയിൽ ലയിച്ചു.....ഒരിക്കലും മറക്കാത്ത ഓർമ്മകളിൽ മയങ്ങി ! ഉണരാതെ..........!
**********************************************************************************

Friday, January 9, 2009

“കൃഷ്ണാ നദിയിലെ പാലം”

ട്രയിന്‍ നെല്ലൂര്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയപ്പോള്‍ ആണ് അവള്‍ അവനെ ശ്രദ്ധിച്ചത്.ഇതു അവന്‍ തന്നെയല്ലേ?ഒരു നിമിഷം അവള്‍ സംശയിച്ചു പോയി....അതെ ഇതു ജോണ്‍ തന്നെ.

"ജോണ്‍..." തൊട്ടടുത്ത ക്യാബിനില്‍ ഇരുന്ന ചെറുപ്പക്കാരനെ നോക്കി അവൾ വിളിച്ചു.മെലിഞ്ഞ ശരീരം.താടിയുള്ള മുഖം..ഇടയ്ക്കിടെ നര വീണു തുടങ്ങിയിരിയ്ക്കുന്നു.ഉറക്കത്തിലെയ്ക്കു വഴുതി വീഴുന്ന കണ്ണുകള്‍.വിളികേട്ട് അയാള്‍ തല ഉയര്‍ത്തി നോക്കി.കാണാനാഗ്രഹിച്ചയാരെയോ കണ്ട പോലെ ഒരു പ്രകാശം ആ കണ്ണുകളിൽ മിന്നിമറഞ്ഞു.ഒരു നിമിഷം അയാള്‍ക്കു വാക്കുകള്‍ തൊണ്ടയില്‍ ഉടക്കിയതു പോലെ....'ഉമാ......"അയാളുടെ വായില്‍ നിന്നു വന്ന ആ വാക്കുകളെ തീവണ്ടിയുടെ ചൂളം വിളി മുക്കിക്കളഞ്ഞു.

"എന്താണിവിടെ? എവിടെ പോകുന്നു.." അവളാണു ചോദിച്ചത്...

"ഞാന്‍ ..ഞാനിപ്പോള്‍ ആന്ധ്രയിലാണ്...വിജയവാഡയില്‍ ഇറങ്ങും"
"അവിടെ എന്തു ചെയ്യുന്നു?"
"കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഇവിടെയാണ്.വിജയവാഡയ്ക്കടുത്തുള്ള ഒരു സ്കൂളില്‍ ജോലി ചെയ്യുന്നു....ഉമാ‍ നീയിവിടെ?"

"ഞാന്‍ ഡല്‍ഹിയിലാണ് ഇപ്പോള്‍ ..അവിടെ ഒരു സര്‍ക്കാര്‍ ജോലി ഉണ്ട്.നാട്ടില്‍ പോയിട്ടു വരുന്ന വഴിയാണ്.അമ്മയ്ക്കു സുഖമില്ലായിരുന്നു.കാണാന്‍ പോയതാ..അതുകൊണ്ട് ഫാമിലി വന്നില്ല..ഭര്‍ത്താവും മോനും മാത്രമേ ഇപ്പോള്‍ ഡല്‍‌ഹിയില്‍ ഉള്ളൂ"

"ഓ.....അപ്പോള്‍ നിന്റെ വിവാഹം കഴിഞ്ഞു അല്ലേ? ...എന്തു ചെയ്യുന്നു ഭര്‍‌ത്താവ്"

"അദ്ദേഹം ഒരു സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ആണ്.ഞങ്ങള്‍ ഒരു കോണ്‍ഫെറെന്‍‌സില്‍ വച്ച് കണ്ടതാ..അങ്ങനെ പരിചയപ്പെട്ടു..."
"അതു ശരി.......അങ്ങനെയാണോ"...ഒരു നെടുവീര്‍പ്പോടെ അവന്‍ മൊഴിഞ്ഞു.

'ജോണ്‍ എത്ര വര്‍ഷങ്ങളായി കണ്ടിട്ട്..?എന്താണ് ഒരിയ്ക്കല്‍ പോലും കത്തുകള്‍ അയയ്കാതിരുന്നത്...ഞാന്‍ എത്ര കത്തുകള്‍ എഴുതി, നമ്മള്‍ അന്നു കോളേജില്‍ നിന്നു പിരിഞ്ഞ ശേഷം.."ഉമ ചോദിച്ചു.

"ശരിയാണ്...ഞാന്‍ ഒന്നും എഴുതിയില്ല.."അവന്‍ എഴുനേറ്റു..എന്നിട്ടു അവളോടു പറഞ്ഞു..
"വരൂ നമുക്കു വാതില്‍‌ക്കല്‍ നിന്നു സംസാരിയ്ക്കാം." അവന്‍ നടന്നു,..അവള്‍ പുറകേ..അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം വ്യക്തമായിരുന്നു.ആയിരം നക്ഷത്രങ്ങള്‍ പൊട്ടിച്ചിതറുമ്പോലെ ആ മുഖം പ്രകാശിച്ചു.എന്തൊക്കെയോ അവനോടു പറയാൻ വന്ന വാക്കുകൾ അവളിൽ വീർപ്പുമുട്ടി.

വാതില്‍‌ക്കല്‍ അവര്‍ മുഖത്തോടു മുഖം നോക്കി നിന്നു.ആരും ഒന്നും സംസാരിച്ചില്ല.രണ്ടു പേരും ഏതോ സ്വപനലോകത്തു ആയതു പോലെ.ആയിരക്കണക്കിനു ആൾക്കാരുടെ സ്വപ്നങ്ങളും പേറി വണ്ടി ചൂളം വിളിച്ചു പാഞ്ഞു.വെളിയിൽ വയലുകളും, മാന്തോപ്പുകളും അവർക്കു മുന്നിലൂടെ പുറകിലേയ്ക്ക്പാഞ്ഞുപൊയ്ക്കൊണ്ടിരുന്നു...

വര്‍ഷങ്ങള്‍ എത്രയോ പിന്നിലായിരിയ്ക്കുന്നു.
അന്നു കോളേജിലെ വിപ്ലവ സ്വപ്നങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ജോണ്‍.ആ വാഗ്‌ധോരണിയില്‍ ആകര്‍ഷിയ്ക്കപ്പെടാത്തവരായി ആരും ഉണ്ടായിരുന്നില്ല.എന്നാല്‍ അതിലേറെയായി അവര്‍ തമ്മില്‍ അടുത്തത് പുസ്തകങ്ങള്‍ വഴിയാണ്.ലൈബ്രറിയില്‍ സ്ഥിരമായി വരുന്ന ആ പെണ്‍കുട്ടിയെ അവന്‍ ശ്രദ്ധിച്ചിരുന്നു.ആ പരന്നവായന അവരെ തമ്മില്‍ അടുപ്പിച്ചു.അവര്‍ വായിച്ച പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്തു.എം.ടിയും, ഒ.വി.വിജയനും,മാര്‍ക്കേസുമൊക്കെ അവരുടെ ചര്‍ച്ചകളില്‍ ഓടി വന്നു.ആ ബന്ധം ഒരു നല്ല സുഹൃത്ത് ബന്ധമായി പരിണമിയ്ക്കാന്‍ പിന്നെ അധികം താമസമുണ്ടായില്ല.കമിതാക്കളെപ്പോലെ അവര്‍ അലഞ്ഞു തിരിഞ്ഞില്ല.ഐസ്ക്രീം പാര്‍ലറുകളില്‍ അവരെ കണ്ടില്ല.എങ്കിലും ഹൃദയം ഹൃദയത്തെ അറിയുന്ന ഒരു ബന്ധമായി അതു വളര്‍ന്നു.എന്നാല്‍ പരസ്പരം എനിയ്ക്കു നിന്നെ ഇഷ്ടമാണെന്ന് ഒരിയ്ക്കലും അവര്‍ പറഞ്ഞില്ല,ജോണ്‍ എന്നെങ്കിലും അതു പറയുമെന്നു ഉമ വിചാരിച്ചു.അങ്ങോട്ടു ചെന്നു പറയാന്‍ ഒരിയ്ക്കലും അവള്‍ക്ക് സാധിച്ചതുമില്ല.ആ സങ്കോചം, ഇനി അവനു ഇഷ്ടമായില്ലെങ്കിലോ എന്ന വിചാരം അവളെ അതില്‍ നിന്ന് അകറ്റി നിര്‍ത്തി.

ജോണിനാകട്ടെ വീട്ടിലെ കാര്യം ഓര്‍ക്കുമ്പോള്‍ അങ്ങനെ ഒന്നു ചിന്തിയ്ക്കാന്‍ പോലും ആവുമായിരുന്നില്ല.തികഞ്ഞ യാഥാസ്ഥിതികര്‍ ആയിരുന്ന സ്വന്തം വീട്ടുകാര്‍.തനിക്കു താഴെയുള്ള നാല് പെങ്ങന്മാര്‍.അവരുടെ ഇടയില്‍ അന്യമതസ്ഥയായ ഒരു പെണ്‍കുട്ടിയെ കൊണ്ടു വന്നാല്‍..........! അതിന്റെ വരുംവരായ്കകള്വന്‍ എന്നും മനസ്സില്‍ ഓര്‍ത്തു...ഒരിയ്ക്കലും ഒരിയ്ക്കലും അത്തരമൊരു സൂചനപോലും ഉണ്ടാകാതിരിയ്ക്കാന്‍ അവന്‍ ശ്രമിച്ചു.എന്നിട്ടും അവളെക്കുറിച്ചു ഓർക്കുമ്പോളൊക്കെ അവന്റെ മനസ്സ് ആർദ്രമായി മാറി.

അവന്റെ വിഷമങ്ങളില്‍, അവന്റെ സന്തോഷങ്ങളില്‍ അവൾ ഒരു പുഷ്പ വല്ലരി തീര്‍ത്തിരുന്നു.ആ സന്തോഷം, ആ പ്രണയം അവന്‍ ഏകാന്തതകളില്‍ ഉള്ളുനിറയെ ആസ്വദിച്ചു.

"എന്താണു ജോണ്‍ , എന്റെ കത്തുകള്‍ക്കൊന്നും മറുപടി എഴുതാതിരുന്നത്? "ഉമയുടെ ചോദ്യം അവനെ വീണ്ടും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു കൊണ്ടുവന്നു.

"ഒന്നുമെനിയ്ക്കു സാധിച്ചില്ല ഉമാ....എന്നെ ശപിയ്ക്കരുത്.."

"എത്ര കത്തുകള്‍,ഇന്നത്തെപ്പോലെ ഫോണ്‍ ഇല്ലായിരുന്നുവല്ലോ...ഞാന്‍ എല്ലാം നിന്നെ അറിയിച്ചിരുന്നില്ലേ ജോണ്‍..ഞാന്‍ ദൂരെ പഠിയ്ക്കാന്‍ പോയതു മുതല്‍ എന്റെ ജീവിതതിലെ എല്ലാ പ്രധാന സംഭവങ്ങളും ഞാന്‍ നിന്നെ എഴുതി അറിയിച്ചില്ലേ..പഠനം, ഹോസ്റ്റല്‍ ജീവിതം, എന്റെ റിസള്‍ട്ടുകള്‍..എല്ലാം....എന്നിട്ടും..എന്നിട്ടും........"അവളുടെ മനസ്സിന്റെ തേങ്ങലുകൾ വിങ്ങലുകളായി പുറത്തുവന്നു..പുറത്തു നിന്നു ആഞ്ഞു വീശിയ കാറ്റിന്റെ ശീൽ‌ക്കാര ശബ്ദത്തിൽ അത് അലിഞ്ഞു പോയി.

"എല്ലാം എന്റെ തെറ്റ് ഉമാ..ഞാന്‍ നട്ടെല്ലില്ലാത്തവനായിരുന്നു എന്നു മാത്രം പറയരുതു..എന്റെ സാഹചര്യങ്ങള്‍, എന്റെ അച്ഛന്റെ മരണം..പിന്നെ തൊഴിലിനായുള്ള അലച്ചില്‍..എന്റെ സഹോദരിമാര്‍..ഒരു പക്ഷേ മന:പൂര്‍വം ആയിരുന്നേക്കാം..നിന്റെ ഒരു ബര്‍ത്ത് ഡേയ്ക്കു കാര്‍ഡ് അയച്ചതിനു ശേഷം പിന്നെ ഒന്നും എഴുതാതിരുന്നത് ....എനിയ്ക്കറിയാമായിരുന്നു..ഇതൊരിയ്ക്കലും നടക്കില്ല..പിന്നെ ഞാന്‍ ഒരു മറുപടി എഴുതിയാല്‍ അതു പിന്നേയും എല്ലാം ആളിക്കത്തിയ്ക്കും..അതുകൊണ്ടു ..അതുകൊണ്ടു മാത്രം....."

അവന്‍ തളര്‍ന്നവനേപ്പോലെ തോന്നിച്ചു..

"എന്തിനു ജോണ്‍...നീയെന്നുമുതലാണ് അങ്ങനെ ഒക്കെ കാണാന്‍ തുടങ്ങിയത് എന്നെ....?ക്യാമ്പസിന്റെ ഹരമായിരുന്ന ജോണ്‍ തന്നെയാണൊ ഈ പറയുന്നത്..."

ഇടയ്ക്കിടെ കനത്ത മൌനങ്ങളും കുറച്ചു വാക്കുകളും മാത്രം അവർക്കിടയിൽ അടർന്നു വീണു.

ട്രയിൻ സ്റ്റേഷനുകൾ താണ്ടി പാഞ്ഞുകൊണ്ടേയിരുന്നു.

"ജോണ്‍ നീ വിവാഹം....?"

"ഇല്ല ഉമാ..ഇല്ല..അതിനി ഉണ്ടാവില്ല......എന്റെ ജീവിതത്തിൽ ഞാൻ...” ആ വാക്കുകൾ അവൻ മുഴുമിപ്പിച്ചില്ല.

പക്ഷേ ആ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ വീണു ചിതറി...ഒരു നിമിഷം..അവള്‍ക്കു തേങ്ങല്‍ സഹിയ്ക്കാനായില്ല...അവള്‍ അവനിലേയ്ക്കു വീണു.

അവളവനെ കൈകളില്‍ കോരി...ഒരു നിമിഷം എല്ലാം മറന്നു അവര്‍ ആലിംഗന ബദ്ധരായി..ആ നെറുകയില്‍ അവന്‍ ചുംബിച്ചു..അവൾ ഏങ്ങലടിച്ചു കരഞ്ഞു.

വണ്ടി ചൂളം വിളിച്ചുകൊണ്ടു ഒരു പാലത്തില്‍ കയറി.താഴെ കൃഷ്ണാ നദി ശാന്തമായി ഒഴുകുന്നു.എല്ലാറ്റിനും മൂക സാക്ഷിയായി.....നദിയിലെ കുഞ്ഞോളങ്ങളെ തഴുകി വരുന്ന കുളിര്‍ തെന്നലില്‍ അവര്‍ വേര്‍പെടാതെ നിന്നു.

പാലം കടന്നതും വണ്ടി വിജയവാഡയില്‍ എത്തി....പെട്ടെന്നു അവര്‍ രണ്ടായി.."എനിക്കിറങ്ങണം"അവൻ പറഞ്ഞു.

വണ്ടി പ്ലാറ്റ് ഫോമില്‍ വന്നു നിന്നു.കച്ചവടക്കാരുടെ ബഹളം.ഇറങ്ങുന്നവരും കയറുന്നവരും.വണ്ടി വന്നു നിന്നതിനെക്കുറിച്ചുള്ള അനൌൺസ്‌മെന്റ്.ചിലർ ഓടി വന്നു കയറുന്നു.സ്വന്തം സീറ്റിൽ പോയി എന്തൊക്കെയോ കുത്തി നിറച്ചതു പോലെയുള്ള രണ്ടു ബാഗുകളുമെടുത്ത് ജോൺ തിരിച്ചെത്തി.വാതിൽ‌ക്കൽ തന്നെ നിന്ന അവളുടെ കൈകളിൽ തഴുകിക്കൊണ്ട് അവനിറങ്ങി...അവളുടെ നിറഞ്ഞ മിഴികള്‍ സാക്ഷിയായി...

"അപ്പോള്‍ ഇനി....."ഉമ

"ഇനി....." മൌനം അല്പസമയം വീണ്ടും അവിടെ തളം കെട്ടി.

"ഇനി എനിയ്ക്കൊന്നും വേണ്ടാ..ഈ ഓര്‍മ്മകള്‍ മാത്രം മതി.."

'പോട്ടെ "...അവന്‍ തിരിഞ്ഞു നടന്നു....ഒരു യുഗം കഴിഞ്ഞു പോയപോലെ അവള്‍ക്കു തോന്നി....

വണ്ടി പോകുന്നതായുള്ള വിവരം മൈക്കിൽ മുഴങ്ങി.പച്ച ലൈറ്റുകൾ തെളിഞ്ഞു.ചൂളം വിളി മുഴങ്ങി.ഇനിയും കയറാത്തവർ തിക്കും തിരക്കും കൂട്ടി.

വണ്ടി അനങ്ങി തുടങ്ങി.

അവളുടെ വിങ്ങുന്ന ഹൃദയം നീങ്ങി നീങ്ങി പ്പോകുന്നതും നോക്കി അവന്‍ അവിടെ തന്നെ നിന്നു

പിന്നെ തിരികെ നടന്നു ..വെളിയില്‍ വന്നു.സ്റ്റേഷനു വെളിയിൽ ഓട്ടോറിക്ഷക്കാരുടെ ബഹളം.ആരേയും ഗൌനിയ്ക്കാതെ തീവണ്ടിപ്പാതയ്ക്കു സമാന്തരമായ നാലുവരിപ്പാതയിലൂടെ അവൻ ഓരം ചേർന്നു നടന്നു.തീവണ്ടി പോയതിനു നേരേ എതിർ വശത്തേയ്ക്കു.നടന്നു നടന്നു അല്പം മുൻപ്പ് അവർ കടന്നു വന്ന റയിൽ‌വേ പാലത്തിനു തൊട്ടടുത്തുള്ള പ്രകാശം ബാരേജിൽ എത്തി.അതു വഴിയാണു മറ്റു വാഹനങ്ങൾ നഗരത്തിൽ പ്രവേശിയ്ക്കുന്നത്.കൃശഗാത്രിയായ കൃഷ്ണയെ രണ്ടായി മുറിയ്ക്കുന്ന പാലം.അവിടെ നിന്നു നോക്കിയാൽ ദൂരെ കുന്നിനു മുകളിൽ കനക ദുരഗയുടെ ക്ഷേത്രം കാണാം.അവിടെ നിന്നു ഒഴുകി വരുന്ന തെലുഗു ഭജനുകൾ.പാലത്തിനു മുകളില്‍ അവൻ നിന്നു.പാലത്തിനു താഴെ സ്നാൻ ഘട്ട് ആണു.കനകദുർഗയിൽ പോകാനെത്തുന്നവർ ശരീര ശുദ്ധി വരുത്തുന്ന സ്ഥലം.അവൻ താഴോട്ടു നോക്കി.കൃഷ്ണ അപ്പോളും ശാന്തമായി ഒഴുകി..ആ അലകളില്‍ അവന്‍ ഉമയെ കണ്ടു.കൃഷ്ണയുടെ ഓളങ്ങൾക്കു മുകളിൽ അവൾ പൊട്ടിച്ചിരിച്ചു.”വരൂന്നേ” എന്നവൾ മൊഴിഞ്ഞു.അവൻ ആ കൽ‌പ്പടവുകൾ ഇറങ്ങി.ഇറങ്ങി ഇറങ്ങി കൃഷ്ണയിൽ ചെന്നു നിന്നു .പെട്ടെന്ന് അവന്‍ ബാഗ് തുറന്നു.അതിൽ നിന്നും ഒരു ചെറിയ കെട്ട് എടുത്തു തുറന്നു....അവളുടെ കൈപ്പടയിലുള്ള നൂറോളം കത്തുകള്‍............പെട്ടെന്നവന്‍ ആ കത്തുകള്‍ ഓരോന്നായി എടുത്തു നോക്കി.കണ്ണുനീർത്തുള്ളികൾ അവയിൽ വീണു പൊട്ടിച്ചിതറി കൃഷ്ണയിൽ അലഞ്ഞു ചേർന്നു.

“ജോൺ..നോക്കൂ ഞാനിവിടെ..”..അവൻ തിരിഞ്ഞു നോക്കി..ഓളപ്പടർപ്പുകളിൽ ഉമ.

അവൻ കത്തുകൾ നിറഞ്ഞ കെട്ടുമായ് കൃഷ്ണയിലേയ്ക്കിറങ്ങി..ആ കത്തുകൾ കൃഷ്ണയുടെ മാറിലേയ്ക്കു എറിഞ്ഞു...

“ഉമാ...ഇതാ നിന്റെ കത്തുകള്‍........നിനക്കായി മാത്രം“

അതു കേട്ട് ഉമ വീണ്ടും പൊട്ടിച്ചിരിച്ചുവോ?

അവൻ നിന്നില്ല.വെള്ളത്താൽ മൂടിക്കിടക്കുന്ന പടവുകളിലൂടെ താഴേയ്ക്ക് വീണ്ടുമിറങ്ങി.പൊട്ടിച്ചിരിച്ചു കുതറിമാറുന്ന ഉമയെ പിടിയ്ക്കാൻ ഉള്ളിലേയ്ക്കു പൊയ്ക്കൊണ്ടേയിരുന്നു......!

Friday, December 19, 2008

ഗൌരവം

നഗരത്തിലെ പ്രശസ്തമായ് ആ ഹോസ്പിറ്റലില്‍ ഞാനും സാജനും പോയതു അവിടെ ഒരു ഓപ്പറെഷനു വിധേയയായി കിടക്കുന്ന ഞങ്ങളുടെ ജൂനിയര്‍ ആയ അയിഷയെ കാണാന്‍ ആയിരുന്നു..അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിച്ചു ഞങ്ങള്‍ പുറത്തിരങ്ങുമ്പോള്‍ അവിചാരിതമായി റജിയെ അവിടെ കണ്ടതു...

”നീ എന്തേ ഇവിടെ”..ഞങ്ങള്‍ക്കു വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല..റജി ഞങ്ങളുടെ കൂട്ടത്തിലെ വേറിട്ട വ്യക്തിത്വം ..എപ്പോളും സീരിയസ് .പെണ്‍കുട്ടികളുടെ മുഖത്തു നോക്കി സംസാരിക്കില്ല...ദിവസം മുഴുവന്‍ സിഗരറ്റുകള്‍ പുകച്ചു തള്ളൂം..വെള്ളമടിയ്ക്കാന്‍ പോയാല്‍ അവിടെ കിടന്നുറങ്ങും....രാവിലെ ഉണരാന്‍ അലാറം വയ്ക്കുന്നതു പോലും ഷൂവിന്റെ ലൈസില്‍ ടൈമ്പീസ് ഇരുമ്പു കട്ടിലിന്റെ ബാറില്‍ കെട്ടിയിട്ടായിരുന്നു..എന്നാലും ഉണരില്ല...അലാറം അടിച്ചു തീരും...

ഇങ്ങനെ ഒക്കെ ഉള്ള റജി.....??സാജന്‍ സംശയം പ്രകടിപ്പിച്ചു ഞാന്‍ അതു അതു ഉറപ്പിച്ചു..എല്ലായിടത്തും ഫ്ലാഷ് ആക്കി...“അവന്‍ പ്രണയക്കയത്തില്‍ വീണിരിക്കുന്നു....”

പിറ്റേന്നു അവന്റെ വീതം ചീത്തയും താക്കീതും ആവശ്യത്തിനു കിട്ടി......

രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അവന്റെ ഫോണ്‍ വന്നു.....”ഞാനും ആയിഷയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു...വരാ‍ന്‍ മറക്കല്ലേ..........