Saturday, December 27, 2008

“പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തി”

അന്നക്കുട്ടിയ്ക്കു ചിരിയും കളിയും മുറുകുമ്പോൾ ടീലറച്ചനായിരുന്നു ഏകരക്ഷ.അദ്ദേഹം വന്നു തലയ്ക്കു പിടിച്ചു ഒന്നു പ്രാർത്ഥിയ്ക്കും.പെണ്ണിനു സുഖമാകും.എന്നാൽ വിവരം കെട്ട മനുഷ്യർ പലതും പറയുന്നു.അതുകൊണ്ട് ആരും കാണാതെ ചിലപ്പോൾ ഇരുട്ടത്താണു അച്ചൻ അവിടെ ചെന്നു കയറുക.ആ പെണ്ണിനാണെങ്കിൽ മരുന്നുകൾ എന്തെല്ലാം കൊടുത്തു നോക്കി!അന്നും പകൽ സമയത്തു അവൾക്ക് എന്തൊക്കെയോ അസുഖങ്ങൾ ഉണ്ടായിരുന്നു.അതുകൊണ്ട് അച്ചൻ വന്നു.ഏതാണ്ട് ഒമ്പതു മണിയോടെ അച്ചൻ വന്നു മുറിയിൽ കയറിയത് സ്വന്തം കണ്ണുകൊണ്ടു തന്നെ ആ അമ്മ കണ്ടതാണ്.കൂരാലിയെ കറന്നു കുറച്ചു പാലുള്ളതു കാച്ചി അച്ചനു കൊടുക്കാൻ അവർ കൊണ്ടു ചെന്നു.അച്ചനും അന്നക്കുട്ടിയും ഇരിയ്ക്കുന്ന മുറിയുടെ വാതിൽ അടച്ചിട്ടുണ്ടായിരുന്നു.അതുകൊണ്ടു പുരത്തു നിന്ന് ആ അമ്മ വിളിച്ചു.അന്നക്കുട്ടി വാതിൽ തുറന്ന് പാൽ വാങ്ങി.അച്ചനു അത്രയുമെങ്കിലും കൊടുക്കാൻ സാധിച്ചതിലുള്ള ചാരിതാർത്ഥ്യത്തോടെ ആ വൃദ്ധ തന്റെ കിടക്കയിലേയ്ക്കു പോയി.തലയുറക്കം തീർന്നില്ല.അപ്പോളാണു പതിവില്ലാത്ത ബഹളം.അവർ വന്നു നോക്കുമ്പോൾ മറ്റൊരു വികാരിയച്ചൻ കൂടി നിൽ‌ക്കുന്നു!അവർക്കു അത്ഭുതമായി.
”ആഹാ രണ്ട് വികാരിയച്ചന്മാരോ?”.അവർ അറിയാതെ ചോദിച്ചു പോയി.ളോഹക്കാർ രണ്ടു പേർ അവിടെ നിൽ‌ക്കുന്നു.കുനിഞ്ഞതലയും വാരിച്ചുറ്റിയ പുടവയും അഴിഞ്ഞ തലമുടിക്കെട്ടുമായി അന്നക്കുട്ടി നിൽക്കുകയാണ്.ആ ളോഹക്കാർ പരസ്പരം നോക്കി സ്തംഭിച്ച് അങ്ങനെ നിൽ‌ക്കുന്നു.ടീലറച്ചന്റെ മുഖത്തു നിന്നു തകര വിളക്കു പൊക്കി മറ്റേ വികാരിയച്ചന്റെ മുഖത്തേയ്ക്കു അവർ നോക്കി.അപ്പോളാണു അവർക്കു സംശയം തീർന്നത്.
”ങ്‌ഹാ! അന്തോനീ നീയുമച്ചനായോടാ?”ആ ഭക്തയ്ക്കു കണ്ണും തലയും ചുറ്റുന്ന അദ്ഭുതമുണ്ടായി.കുശിനിക്കാരൻ അന്തോനീം ളോഹയിട്ട് അച്ചനായി നിൽക്കയാണ്.
----(പൊൻ‌കുന്നം വർക്കിയുടെ “അന്തോനീ നീയുമച്ചനായോടാ‍?” എന്ന കഥയിൽ നിന്നും)

നീണ്ട 16 വർഷം ഒരു പാവപ്പെട്ട കുടുംബത്തിനെ കണ്ണീരു കുടിപ്പിച്ച ഇവിടുത്തെ മത നേതൃത്വം അഭയാകേസിൽ അറസ്റ്റ് നടന്നപ്പോൾ പ്രതികളെ രക്ഷിയ്ക്കാൻ കാണിയ്ക്കുന്ന വ്യഗ്രത ഒന്നു കാണേണ്ടതും കേൾക്കേണ്ടതുമാണ്.രണ്ടായിരം വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവ മത നേതൃത്വം ലജ്ജിച്ചു തല താഴ്തട്ടെ.”നിയമം അതിന്റെ വഴിയ്ക്കു നീങ്ങട്ടെ “ എന്നോ “കുറ്റവാളികളാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ “ എന്നോ പോലും ഒരു വാക്കുരിയാടാൻ “ഈ ദൈവത്തിന്റെ അംബാസഡർമാർക്ക്” ( കടപ്പാട്: പൊൻ‌കുന്നം വർക്കി) കഴിയുന്നില്ല.പകരം ഈ ആട്ടിൻ തോലണഞ്ഞ ചെന്നായ്ക്കൾ നിരപരാധികളാണെന്നു സ്ഥാപിച്ചെടുക്കാൻ വിഫല ശ്രമങ്ങൾ നടത്തി.ആരുടെ കണ്ണിൽ പൊടിയിടാനും ആരെ രക്ഷിയ്ക്കാനും ആണിത്?മുട്ടിനു മുട്ടിനു ഇടയലേഖനങ്ങലെഴുതുന്ന ഇവർ തങ്ങളിലൊരാൾ കൊല്ലപ്പെട്ടപ്പോൾ അതിനെതിരെ ഒരു നോട്ടിസ് പോലും അടിച്ചില്ല.തങ്ങളുടെ മണിയറകളിലെ തിരുവിളയാട്ടങ്ങൾ അബദ്ധ വശാൽ കണ്ടു പോയി എന്ന ഒറ്റ കുറ്റത്തിനു തിരു സഭയിലെ പാവം “കർത്താവിന്റെ മണവാട്ടി”യെ തലക്കടിച്ചു കൊല്ലാൻ കാട്ടിയ അതേ നിസംഗത പ്രതികളുടെ മുഖത്തും നിഴലിച്ചു കണ്ടു.ഈ ളോഹകളിലെ പാപക്കറകൾ കഴുകിക്കളയാൻ ഏതു പാതിരിയുടെ മുന്നിൽ ഇവർ “കുമ്പസാരി”യ്ക്കും? തെറ്റു ചെയ്യാത്തവനല്ലേ കല്ലെറിയാൻ പറ്റൂ...

അവസാനം ഇടയലേഖനവും വന്നു.കഴിഞ്ഞ 16 വർഷം കല്ലിനു കാറ്റു പിടിച്ച പോലെ ഇരുന്ന തിരുസഭ സ്വന്തം വാലിൽ ചുറ്റിയ തുണിയിലാണു തീ പിടിച്ചിരിയ്ക്കുന്നത് എന്നറിഞ്ഞപ്പൊൾ ലങ്കാദഹനത്തിനു ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്നു.
”നമ്മളി‌പ്പോളും നിരപരാധികളെന്ന് വിശ്വസിയ്ക്കുന്ന പ്രതികൾക്കുവേണ്ടി പ്രാർഥിയ്ക്കുക” എന്ന ആഹ്വാനത്തോടെ..നിരപരാധികളാണെങ്കിൽ പിന്നെ എന്തിനു പ്രത്യേക പ്രാർഥന?കോടതിയിൽ സത്യം തെളിയുമല്ലോ.”അഭയയുടെ മരണം നമുക്കു മനോവേദന ഉണ്ടാക്കിയെങ്കിൽ ഇവരെ പ്രതികളാക്കിയതു വഴി അതു ഇരട്ടിച്ചിരിക്കുന്നു..” ഹാ ! എത്ര ലളിതം മനോഹരം ..കാര്യങ്ങൾ...!ഒരു പാവം കന്യാസ്ത്രീ കൊല്ലപ്പെട്ടത് വെറും മനോവേദനയിൽ ഒതുക്കാൻ മാത്രം തിരുസഭ മാനസിക പക്വത നേടിയിരിക്കുന്നു.അന്നൊരു ഇടയലേഖനവും എഴുതാതിരുന്നത് ഈ പക്വത മൂലമാണ്.“അഭയയുടെ മരണം ആത്മഹത്യയാണെന്ന് ക്രൈംബ്രാഞ്ച് വിധിയെഴുതിയതിനാൽ സഭ പിന്നീട് പുനരന്വേഷണം ആവശ്യപ്പെട്ടില്ല” എന്ന പരോക്ഷമായ ഒരു കുറ്റ സമ്മതവും ഇതിലുണ്ട്.കൊലപാതകമാനെന്നു ഇപ്പോളെങ്കിലും സമ്മതിച്ചല്ലോ.ഇനിയിപ്പോൾ പ്രതികൾ ഇവരല്ല എന്നതു മാത്രമാണു സഭയ്ക്കു “ഉറപ്പു”ള്ളത്.

ചെയ്ത കുറ്റങ്ങൾ ഏറ്റു പറഞ്ഞു പാപം കഴുകിക്കളയുക എന്ന് കുഞ്ഞാടുകളെ പഠിപ്പിയ്ക്കുന്ന ഒരു മഹാ സഭയാണു ഈ കഴിഞ്ഞ 16 വർഷവും, എന്തിനു ഇപ്പോൾ പോലും ഈ തെറ്റിനെ പുതപ്പിട്ടു മൂടി സംരക്ഷിയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നത് എന്നതാണ് ഏറ്റവും ദയനീയം.ഒറീസയിൽ പ്രശനം ഉണ്ടാകുമ്പോൾപ്പോലും ഇവിടെ പ്രതികരിയ്ക്കുന്ന ഈ ദൈവ ദാസന്മാർ അഭയ എന്ന പാവം കുട്ടി മൃഗീയമായി കൊല്ലപ്പെട്ടതിനെതിരെ ഒരു പ്രതിഷേധ ജാഥയെങ്കിലും സംഘടിപ്പിച്ചോ? എന്തിന്, ഇപ്പോളും ആരോടാണു അവർ കൂറു പുലർത്തുന്നത്.?

മറിയക്കുട്ടി കൊലക്കേസു പോലെ ഇതും ഒരു പക്ഷേ തേഞ്ഞു മാഞ്ഞു പോയേക്കാം.റോമിൽ നിന്നു എത്ര കോടികൾ ഇനിയും ഇറങ്ങാനിരിയ്ക്കുന്നു.എന്നാലും ഈ കണ്ടെത്തലുകളും അറസ്റ്റുകളും സമൂഹ മന:സാക്ഷിയെ ഒരു വലിയ പാഠം പഠിപ്പിയ്ക്കുന്നു.അതാണു ഈ കേസിലെ ഏറ്റവും വലിയ വിജയവും.നിന്നെപ്പോലെ നിന്റെ അയൽ‌ക്കാരനേയും സ്നേഹിയ്ക്കുക എന്ന് പഠിപ്പിച്ച മഹാനുഭാവന്റെ പിൻ‌മുറക്കാർ എത്തി നിൽ‌ക്കുന്ന ചെളിക്കുണ്ടിന്റെ ആഴം കാട്ടിത്തരാൻ ഈ സംഭവം ഇടയാക്കി.പാതിരികൾ പ്രതികളായ് വേറെയും കേസുകൾ കേരളത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്.അതൊലൊന്നുമില്ലാത്ത ഒരു പ്രത്യേകത ഇതിലുള്ളത് കൊല്ലപ്പെട്ടതു സഭയിലെ തന്നെ ഒരു ദൈവ ദാസിയാണെന്നതാണ്.

രണ്ടാമത്തെ പ്രത്യേകത ഈ കേസ് തേച്ചു മായ്ചു കളയാനും പ്രതികളെന്നു ആരോപിയ്ക്കുന്നവരെ സംരക്ഷിയ്ക്കാനും സഭ തന്നെ ഏറ്റവും മുൻ‌പന്തിയിൽ നിൽക്കുകയും ചെയ്തു എന്നതാണു.അതു വഴി തങ്ങളുറ്റെ ചായ്‌വ് എങ്ങോട്ടേയ്ക്കു എന്ന് അവർ വ്യക്തമാക്കി.ഇതിന്റെ മറ്റൊരു മുഖം തന്നെയാണു സംഘപരിവാറും.മാലേഗാവ് സ്ഫോടനകേസിലെ പ്രതിയെ സംരക്ഷിയ്ക്കാനും, അവർക്കായി വാദിയ്ക്കാനും വന്നിരിയ്ക്കുന്നത് ആരാണു?ബി.ജെ.പി നേതൃത്വം തന്നെ.ഇത്തരം ജാതി മത സംഘടനകളുടെയും കൃസ്തീയ സഭ പോലെ ജനാധിപത്യംതൊട്ടു തീണ്ടിയിട്ടില്ലാത്ത സംഘടിത മത നേതൃത്വങ്ങളുടെയും സ്വഭാവവും താൽ‌പര്യങ്ങളും എല്ലാം ഒന്നു തന്നെ.ഈ സത്യം ആണു അഭയ കേസ് നമ്മെ കാട്ടിത്തരുന്നതു.ഇവരുടെ ഒക്കെ വാക്കു കേട്ടു നടക്കുന്ന ഒരു “കുഞ്ഞാടെ”ങ്കിലും രക്ഷപെട്ടാൽ അത്രയുമായി.ഇനിയെങ്കിലും ഇത്തരക്കാരുടെ വാക്കു കേട്ട് എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്ന പാവപ്പെട്ട അനുയായികൾ ഒരു നിമിഷം ചിന്തിയ്ക്കുമല്ലേ എന്നതു തന്നെ ആശ്വാസകരം യാതൊരു ജാതി മത സംഘടനകളേയും പിന്തുണയ്ക്കാത്ത ഞങ്ങളെപ്പോലെയുള്ളവർ ഇതു ജനങ്ങളുടെ വിജയമായാണ് കാണുന്നത്.

അതു കൊണ്ടു തന്നെ“പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തിയാണ് “ അഭയ.അവൾക്കായി ആരും പ്രാർഥനാ ശുശ്രൂഷകൾ നടത്തുന്നില്ല.ആ പേരിൽ പള്ളികളും കോളെജുകളും പണിയുന്നില്ല.എന്നാലുംഅടിച്ചമർത്താൻ നോക്കുന്തോറും അവൾ ഉയിർത്തെഴുനേൽ‌ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.ഓരോ ഉയിർത്തെഴുനേൽ‌പ്പിലും ഈ മർദ്ദകരുടെ പത്തികൾ അടിച്ചുടയ്ക്കപ്പെടുന്നു.അതു അവസാനം അവരുടെ അനിവാര്യമായ നാശത്തിലേയ്ക്കും സത്യത്തിന്റെ ആത്യന്തികമായ വിജയത്തിലേയ്ക്കും എത്തിച്ചേരുകയും ചെയ്യുന്നു.


അത് ഒരു ഞായറാഴ്ച ദിവസമാണ്.ക്രിസ്തുവിന്റെ ബലിപീഠത്തിൽ പൂജയ്ക്കു സമയമായി.കപ്യാർ മണിനാദം ഉയർത്തി.അനുഗ്യോസ്ഥനായി പള്ളിമേടയിൽ താമസിച്ചിരുന്ന വികാരിയച്ചൻ ആവേശം കൊണ്ടു.അദ്ദേഹം സന്നദ്ധനായി വെളിയിലേയ്ക്കിറങ്ങി.ഒരു വലിയ വിപ്ലവത്തിന്റെ നിഗൂഡാഹ്വാനം അദ്ദേഹത്തിന്റെ ഹൃദയത്തിൽ മുരശടിച്ചു.ആദ്യമായി അദ്ദേഹം തന്റെ ളോഹ ഊരി.കുറഞ്ഞ പക്ഷം നാലുപേർക്കു ശരിയായി ധരിയ്ക്കുന്നതിനുള്ള ഒരു വസ്ത്ര ദുർവ്യയമായിരുന്നു അത്.“അന്യന്റെ ആഹാരവും വസ്ത്രവും പ്രയത്നഫലവും ചൂഷണം ചെയ്യുന്ന നിഷ്കൃഷ്ട ജീവിതത്തിൽനിന്നുള്ള എന്റെ വിമുക്തി”-അദ്ദേഹം ആ വാചകം ഉച്ചരിച്ചുകൊണ്ടു സാമാന്യനായ ഒരു ഗൃഹസ്ഥാശ്രമിയുടെ വസ്ത്രധാരണ രീതി അനുകരിച്ചു.നേരെ മുറ്റത്തേയ്ക്കിറങ്ങി.തിരിഞ്ഞു നോക്കാതെ അദ്ദേഹം മുന്നോട്ടുനടന്നു.പള്ളിക്കുറ്റത്തിൽ ഉൾ‌പ്പെടുത്തിയിരുന്ന ആ പഴയ കർഷക വൃദ്ധന്റെ പരിശുദ്ധങ്ങളായ മണൽ‌ത്തരികൾ നിറഞ്ഞ മുറ്റത്ത് അദ്ദേഹം കാലുകുത്തി.

വൃദ്ധനായ ആ കർഷകൻ അമ്പരന്നുപോയി.”സഖാവേ അവിടുന്നല്ല പാപിഷ്ഠൻ!അങ്ങയുടെ പാപം ഞാനല്ല, എന്റെ അനന്തങ്ങളായ ദ്രോഹങ്ങളുടെ ദാരുണഭാരം അങ്ങാണ് ക്ഷമിയ്ക്കേണ്ടത്.എനിയ്ക്കു മാപ്പു തരൂ.മാപ്പു തരൂ..സഖാവേ എനിയ്ക്കു മാപ്പു തരൂ.” വയലിലെ മണ്ണു വിയർപ്പുമായി ചേർന്ന് ഒട്ടിപ്പിടിച്ചിരുന്നതും തഴമ്പേറുന്നതുമായ ആ കർഷകന്റെ പാദങ്ങളിൽ അദ്ദേഹം നമസ്കരിച്ചു.പള്ളിയിൽ നിന്നുയർ‌ന്ന മൂന്നാം മണിയുടെ നാദം വികലമായി ആ മുറ്റത്തേയ്ക്കു പ്രവേശിച്ചു.ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു ക്ഷമായാചനം നടത്തുന്ന ആ വൈദികന്റെ ശിരസ്സിനു മുകളിൽക്കൂടി ഒരു ചെമ്പരുന്ത് വട്ടമിട്ടു പറന്നു.വൃദ്ധന്റെ മകൾ താഴ്ത്തിയ തലയോടുകൂടി കണ്ണുനീർ തൂകി.അവളുടെ ഉദരത്തിലെ ശിശു ആനന്ദം കൊണ്ടു കുതിച്ചു”...
( പൊൻ‌കുന്നം വർക്കിയുടെ “കുറ്റ സമ്മതം “ എന്ന കഥയിൽ നിന്നും.)

പ്രവചന സ്വഭാവത്തോടെ ശ്രീ.പൊൻ‌കുന്നം വർക്കിഎത്രയോ വർഷങ്ങൾക്കു മുൻപ് എഴുതിയ ഈ കഥയിലെപ്പോലെ ഒരു “കുറ്റ സമ്മതം” നമുക്കു പ്രതീക്ഷിയ്ക്കാമോ?

സത്യമേവ ജയതേ...!!!

10 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അതു കൊണ്ടു തന്നെ“പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തിയാണ് “ അഭയ.അവൾക്കായി ആരും പ്രാർഥനാ ശുശ്രൂഷകൾ നടത്തുന്നില്ല.ആ പേരിൽ പള്ളികളും കോളെജുകളും പണിയുന്നില്ല.എന്നാലുംഅടിച്ചമർത്താൻ നോക്കുന്തോറും അവൾ ഉയിർത്തെഴുനേൽ‌ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.

ഗീത said...

സത്യം എന്നായാലും പുറത്തുവരും എന്നതിന് ഉദാഹരണം തന്നെ ഇത്.
എന്നാലും...
പൂക്കളില്‍ ചിലതിന് പുഴുക്കുത്തേല്‍ക്കും. അവയെ കൂട്ടത്തില്‍ നിന്ന്‌ പറിച്ചുമാറ്റണം.
ചിലതിന് പുഴുക്കുത്തേറ്റു എന്നു പറഞ്ഞ് പൂച്ചെടികളെയാകെ വേരോടെ പറിച്ചെറിയുകയും വേണ്ട...

നവവത്സരാശംസകള്‍ സുനില്‍.

മാണിക്യം said...

തൂലിക പടവാള്‍ ആക്കിയ എഴുത്തുകാരനായിരുന്നു പൊന്‍‌കുന്നം വര്‍ക്കി.
അദ്ദേഹം ഈ കാലത്തായിരുന്നു ജീവിച്ചിരുന്നതെങ്കില്‍ എന്ന് ചിന്തിച്ചു പോകുന്നു,അദ്ദേഹത്തെ അന്ന് അധികാര വര്‍ഗവും സഭയും കൂടി മാനസീകമായി പീഠിപ്പിക്കുകയും ജയിലില്‍ അടക്കുകയും വരെ ചെയ്തില്ലായീരുനു എങ്കില്‍ ശക്തമായ ഭഷയുടെ കുത്തൊഴുക്ക് മലയാ‍ളത്തില്‍ കുറെ കൂ‍ടി പിറന്നു വീണേനെ.അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കാന്‍ ഞങ്ങളുടെ തലമുറക്ക് വിലക്ക് ഉണ്ടായിരുന്നു.
“ചൂഷണത്തിന്റേയും സ്വാര്‍ഥതയുടേയും കേന്ദ്രമായ പള്ളിമതത്തിന്‌ യേശുകൃസ്തുവുമായി ബന്ധമൊന്നുമില്ലെന്ന്” പൊന്‍‌കുന്നം വര്‍‌ക്കി പറഞ്ഞിരുന്നു അതെത്ര ശരി എന്ന് ചിന്തിച്ചാല്‍ മനസ്സിലാകും.

“കൃസ്തുവില്‍ നിന്ന് നമുക്ക് കൃസ്തുമതം മനസ്സിലാക്കാം.പക്ഷെ പുരോഹിതന്‍‌മാര്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത് പണത്തിന്റെ
മതമാണ്‌. പണമില്ലാത്തവന്‌ അവിടെ സ്ഥാനമില്ല”
എന്ന് അനുഭവിച്ചറിഞ്ഞ ആളാണ് വര്‍ക്കി, അച്ചന്മാരുടെ സ്കൂളില്‍ പഠിപ്പിച്ചിരുന്ന ‘വര്‍ക്കിസാറ്’അച്ചന്മാരുടെ വരുതിക്ക് ഒതുങ്ങി പോകുകില്ല എന്ന തിരിച്ചറിവില്‍ അദ്ദെഹത്തെ പുറത്താക്കി. മലയാളത്തിലേ ‘നിഷേധി’ എന്ന് വര്‍ക്കിയെ കുറെ ആളുകള്‍ എങ്കിലും വിളിച്ചു.

"ശബ്ദിക്കുന്ന കലപ്പ"യുടെ സൃഷ്ടാവ്‌,
പൊന്‍കുന്നം വര്‍ക്കി(1910-2004) മലയളത്തിലെ മഹാരഥന്മാരില്‍ ഒരാള്‍ തൊണ്ണൂറ്റിനാലം വയസ്സില്‍ 2004 ല്‍ അന്തരിച്ചു .

വിനുവേട്ടന്‍ said...

പിടിപാടുകളുടെയും സാങ്കേതികതകളുടെയും പേരില്‍ ഒരു പക്ഷേ കുറ്റവാളികള്‍ രക്ഷപെട്ടേക്കാം ... എങ്കിലും കുറ്റവാളികളെ കണ്ടെത്തിയതില്‍ നമുക്കാശ്വസിക്കാം....

http://thrissurviseshangal.blogspot.com/

KUTTAN GOPURATHINKAL said...

മനുഷ്യമനസ്സുകളില്‍ കുറ്റവാളികള്‍ എന്നേ അറസ്റ്റുചെയ്യപ്പെട്ടു കഴിഞ്ഞു. കതോലിയ്ക്കാ സഭയ്ക്ക് ഭാവിയില്‍ മാപ്പുചോദിയ്ക്കാനൊരു നാണംകെട്ട സംഭവം കൂടി....
(അന്നേ കുറ്റം സമ്മതിച്ചിരുന്നുവെങ്കില്‍ ഇന്ന് ശിക്ഷയുംകഴിഞ്ഞ്, മന:സ്സമാധാനത്തോടെ കഴിയാമായിരുന്നു..ഈ പതിനാറുകൊല്ലത്തെ ആത്മപീഠനത്തിനുശേഷം ഇനി, പ്രകൃതിയുടെ, കോസ്മിക് ലോയുടെ, ശിക്ഷകൂടി അനുഭവിക്കണമല്ലോ, കര്‍ത്താവേ...)

അശോക് കർത്താ said...

16 വര്‍ഷമായിട്ടും തേഞ്ഞുമാഞ്ഞ് പോകാന്‍ കൂട്ടാക്കതെ ഈ കേസ് നിലനില്‍ക്കുന്നത് അഭയയുടെ ആത്മാവിന്റെ ബലം കൊണ്ടാണെന്ന് ഒരു ദൈവവിശ്വാസി എന്ന നിലയില്‍ ഞാന്‍ കരുതുന്നു. അതുകൊണ്ട് അഭയയെ വി.അഭയയായി പ്രഖ്യാപിക്കണമെന്നും ഇത്തരം തെളിയാത്ത കേസുകള്‍ തെളിയിക്കാനായി മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി അവരുടെ നാമധേയവും ജീവചരിത്രവും ഉപയോഗിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

""അതു കൊണ്ടു തന്നെ“പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തിയാണ് “ അഭയ.അവൾക്കായി ആരും പ്രാർഥനാ ശുശ്രൂഷകൾ നടത്തുന്നില്ല.ആ പേരിൽ പള്ളികളും കോളെജുകളും പണിയുന്നില്ല.എന്നാലുംഅടിച്ചമർത്താൻ നോക്കുന്തോറും അവൾ ഉയിർത്തെഴുനേൽ‌ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു."""


എന്റെ ഈ പോസ്റ്റ് വായിച്ചു അഭിപ്രായം അറിയിച്ച ഗീത്,മാണിക്യം,കുട്ടേട്ടൻ,വിനുവേട്ടൻ, അശോക് കർത്താ എന്നിവർക്കു എന്റെ നന്ദി.
പോസ്റ്റ് വായിച്ചിട്ടു അഭിപ്രായം എഴുതാതെ പോയവർക്കും നന്ദി.

Dr.Biji Anie Thomas said...

ഈ സുനിലെന്തേ ഒരു ബ്ലോഗ് തുടങ്ങാത്തത് എന്നു നോക്കിയിരിക്കയായിരുന്നു ഞാന്‍..എങ്ങനെയൊ കണ്ടെത്തി..അഭിനന്ദനങ്ങള്‍..

Dr.Biji Anie Thomas said...

ഒരു തെറ്റിദ്ധാരണയുണ്ട് സുനില്‍..മറിയക്കുട്ടി കൊലക്കേസ് തേഞ്ഞു മാഞ്ഞു പോയിന്നൊക്കെ വെറുതെ പറയുന്നത്..നിരപരാധിയായ അഛനെ ശിക്ഷിച്ചു എങ്കിലും അയല്‍ വക്കക്കാരനായിരുന്ന യഥാര്‍ത്ഥകൊലയാളിയുടെ ബന്ധുക്കള്‍ കൃത്യം ചെയ്തയാള്‍ മരിച്ചു കഴിഞ്ഞതിനു ശേഷം തങ്ങളുടെ കുടുമ്പത്തില്‍ അടിക്കടിയായി വന്ന ദുര്‍മരണങ്ങള്‍, ശാപങ്ങള്‍ കാരണം , ഈ നിരപരാധിയായിരുന്ന അച്ചന്റെ അടുത്ത് വന്ന് എല്ലാം ഏറ്റു പറഞ്ഞു എന്നത് ഒരു പത്രങ്ങളും വേണ്ടവിധത്തില്‍ ലോകത്തെ അറിയിക്കാന്‍ മെനക്കെട്ടില്ല..ആ അറിവ് തന്നെ താങ്കള്‍ക്കും ഉള്ളൂ..കാരണം എല്ലാര്‍ക്കും വേണ്ടത് കൊലയ്ക്ക് കൊടുക്കാന്‍,ആഘോഷങ്ങളാക്കാന്‍ ഇരകളെയാണല്ലോ..അതിനപ്പുറത്തേക്ക് ആരും ചിന്തിക്കുന്നുമില്ല..

നീലാഭം said...

“Punyavalthiyude “ lekhanam kalakki..keep it up Sunil…

Panakkaranu Oppese chollunna Idayanmaar iniyum varum….
Avante arakkettintey ooshmavinmel neeru thalikkan… … udu thuni oorieriyan ratriyude andhya yamangali iniyum vannekkum..
Karthavintey Manavatti mare sookshikkuka….

Pinned ennengilum, Romile adhikara kaserakk chuttum , oru punyavala pattam kittanulla ottathil.. .. ”visudhiyude “AANAA vellam avaril thalikkan Joradan nadiyile vellam parathey varum……

Chinayil socialism thakarnnappol, oru saamrajya mohi paranja thamaasa….

“ streekale,.. ninagle oruthan balaalkkaram cheyyukayanengil ,rekshappedan nivrithi illengil.kidannu koduth resikkukka…”