Wednesday, April 8, 2009

“ആമേൻ” -സിസ്റ്റർ ജെസ്മി പറയാനാഗ്രഹിയ്ക്കുന്നതെന്ത്?


മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സന്ന്യാസ ജിവിതത്തിനു ശേഷം ,സിസ്റ്റർ ജെസ്മി ,സിം.എം സി ( കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമൽ)യിൽ നിന്നും വിടുതൽ ലഭിയ്ക്കുന്നതിനുള്ള അപേക്ഷ നൽകി മഠം വിട്ടുപോന്നു.2008 ആഗസ്റ്റ് 31 നു ആയിരുന്നു അത്.ദീർഘകാലം അദ്ധ്യാപിക കൂടിയായിരുന്ന അവർ അതിൽ തന്നെ 3 വർഷം തൃശ്ശൂർ വിമലാ കോളേജിൽ പ്രിൻസിപ്പലായും 3 വർഷം സെന്റ് മേരീസ് കോളേജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.അധികാരികളിൽ നിന്നുള്ള പീഠനം സഹിയ്ക്കവയ്യാതെ ആയപ്പോൾ അവർ എടുത്ത ഈ തീരുമാനം ഉയർത്തിയ അലകൾ ഇപ്പോളും ഇല്ലാതായിട്ടില്ല. ഈ കടുത്ത തീരുമാനത്തിലേയ്ക് തന്നെ നയിച്ച സംഭവ പരമ്പരകൾ വ്യക്തമാക്കിക്കൊണ്ട് സിസ്റ്റർ ജെസ്മി എഴുതിയ ആത്മകഥ “ആമേൻ”ഫെബ്രുവരിയിൽ പുറത്തുവന്നു..അഡ്വ:കെ.ആർ ആശയുടെ സഹായത്തോടെ ( പ്രധാനമായും പരിഭാഷയിൽ) രചിച്ചിട്ടുള്ള ഈ 183 പേജുകളുള്ള ഈ ആത്മകഥ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് ഡി.സി.ബുക്സ് ആണ്.വില 100 രൂപ.2009 ഫെബ്രുവരിയിൽ ആദ്യ പതിപ്പ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ അഞ്ചു പതിപ്പുകളാണു ഒരു മാസത്തിനുള്ളിൽ വിറ്റഴിഞ്ഞത്.



ഈ ആത്മകഥയുടെ അവലോകനത്തിലേയ്ക്ക് കടക്കും മുൻപ് കഴിഞ്ഞ കാലങ്ങളിൽ, കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടതും കേരളീയ സമൂഹത്തെ പിടിച്ചുലച്ചതുമായ ചില സംഭവവികാസങ്ങൾ എന്തൊക്കെയായിരുന്നുവെന്നു നോക്കാം



1:സിസ്റ്റർ അഭയയുടെ കൊലപാതകം.പതിനേഴ് വർഷം കഴിഞ്ഞിട്ടും ഇനിയും തെളിയിയ്ക്കപ്പെടാതെ കിടക്കുന്ന കേസാണ്.എങ്കിലും ഏതൊക്കെ ദുരൂഹ സാഹചര്യങ്ങളാണു ഈ കൊലയിലേയ്ക്ക് നയിയ്ക്കപ്പെട്ടത് എന്നത് കേരളീയ സമൂഹത്തിന്റെ മുന്നിൽ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.



2:അഞ്ചുമാസങ്ങൾക്കു മുൻപാണു ആലപ്പുഴയിലുള്ള 37 കാരിയായ ഒരു സിസ്റ്റർ ഉൾപ്പെട്ട ലൈംഗിക വേഴ്ചയുടെ കാഴ്ചകൾ എം.എം.എസ് വഴി ലോകമെങ്ങും പ്രചരിപ്പിച്ചത്.ഒരു ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്ന ഈ സിസ്റ്റർ ഒരു ഡ്രൈവറുമായി പ്രണയത്തിലാവുകയും പിന്നിടു അയാളുടെ വഞ്ചനയ്ക്കിരയായി ഈ ഫിലിം ചിത്രീകരണത്തിന്റെ ഇരയായി തീരുകയുമായിരുന്നു.സഭയിൽ നിന്നും പറഞ്ഞുവിട്ട ഈ കന്യാസ്ത്രീ ഇന്നെവിടെയാണെന്നോ എങ്ങനെ ജീവിയ്ക്കുന്നുവെന്നോ ആർക്കും അറിയില്ല.



3:കഴിഞ്ഞ വർഷം ആഗസ്റ്റിലാണു, കൊല്ലം ജില്ലയിലെ സിസ്റ്റർ അനുപമാ മേരി കോൺ‌വെന്റിലെ സ്വന്തം റൂമിൽ തൂങ്ങിമരിച്ചത്.അവരുടെ മുറിയിൽ നിന്ന് കിട്ടിയ നോട്ടിൽ തന്റെ മരണത്തിനു ഉത്തരവാദി കോൺ‌വെന്റിലെ മദർ സുപ്പിരിയർ ആയ സിസ്റ്റർ അൽബീന ആണെന്ന് പറഞ്ഞിരുന്നു.സിസ്റ്റർ അനുപമയുടെ പിതാവു നൽ‌കിയ പരാതിയിൽ മദർ സുപ്പീരിയർ തന്റെ മകളെ ലൈംഗികമായി പീഠിപ്പിച്ചിരുന്നതാ‍യി പറയുന്നു.എന്നു മാത്രമല്ല ഈ വിവരം സിസ്റ്റർ അമ്മയോടും സഹോദരിയോടും പറയുകയും ചെയ്തിരുന്നുവത്രേ.പോലീസ് കേസെടുത്തെങ്കിലും അന്വേഷണം ഒച്ചിഴയുന്ന പോലെയാണ്.



4:കോട്ടയത്തെ ഒരു കോൺ‌വെന്റ് റൂമിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കാണപ്പെട്ട സിസ്റ്റർ ലിസ യുടെ മരണക്കുറിപ്പിൽ മരണകാരണമായി എഴുതപ്പെട്ടിരുന്നത് “ ജീവിതത്തിൽ ഉണ്ടായ നിരാശ “ എന്നതായിരുന്നു.



മേൽ‌പ്പറഞ്ഞ വിവിധങ്ങളായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വേണം സിം.എം സി സഭയിൽ നിന്നുള്ള സിസ്റ്റർ ജെസ്മിയുടെ വിട്ടു പോരലിനേയും കാണേണ്ടത്.സഭയിൽ നിന്നു വിട്ടുപോരാൻ തീരുമാനമെടുത്തശേഷം ഡൽ‌ഹിയിൽ നിന്നു എറണാകുളത്തേയ്ക്കുള്ള തീവണ്ടി യാത്രയിൽ കഴിഞ്ഞ കാല സംഭവങ്ങൾ ഓർക്കുന്ന രീതിയിലാണു ഈ കൃതി രചിച്ചിട്ടുള്ളത്.ആരേയും വേദനിപ്പിയ്ക്കാൻ ആഗ്രഹമില്ലാത്തതുമൂലം ഈ ആത്മകഥയിൽ വ്യക്തികളുടെ യഥാർത്ഥ പേരുകൾ ഉപയോഗിച്ചിട്ടില്ല.ഇതിനെക്കുറിച്ച് സിസ്റ്റർ ജെസ്മി ഇങ്ങനെ എഴുതുന്നു:“ഇതിൽ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് നെഞ്ചിൽ കൈ വച്ചു കൊണ്ട് ഈശോയുടെ തിരുമുഖത്തു നോക്കി സധൈര്യം,സവിനയം പറയാൻ കഴിയും.അപ്രിയ സത്യങ്ങളും പരാമർ‌ശിയ്ക്കേണ്ടി വന്നിട്ടുണ്ട്.എന്നാൽ ചില സത്യങ്ങൾ പരിമിതി മൂലം വെളിപ്പെടുത്തിയിട്ടില്ല”.

എന്തുകൊണ്ട് ഇത്തരം ഒരു ആത്മകഥ രചിക്കേണ്ടി വന്നു എന്നതിനെക്കുറിച്ച് സിസ്റ്റർ ജെസ്മി ഇങ്ങനെ എഴുതുന്നു.:“തങ്ങളുടെ നേർ‌നടുവിൽ സ്ഥിതി ചെയ്യുന്ന കാരാഗൃഹതുല്യമായ അടച്ചുകെട്ടിനുള്ളിൽ എന്താണു സംഭവിയ്ക്കുന്നതെന്നറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്.......അവർ( സന്യസ്തർ)തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിന്റെ നാനാ വശങ്ങളിലേയ്ക്കും കടന്നു ചെന്നു പഠിപ്പിക്കുകയും വഴികാട്ടുകയും പ്രകോപിപ്പിയ്ക്കുകയും സാന്ത്വനിപ്പിയ്ക്കുകയും ചെയ്യുന്നു.എന്നിട്ടും അതേ ആളുകൾക്ക് അവർ നിഗൂഢരായി അവശേഷിയ്ക്കുന്നു”



ജെസ്മി തുടരുന്നു.”സാധാരണ കാര്യങ്ങളിൽ പോലും നാമിത്രമാത്രം രഹസ്യം സൃഷ്ടിയ്ക്കുന്നതെന്തിനാണ്’ എന്നതാണ് എന്റെ ആവർത്തിച്ചുള്ള ചോദ്യം......യേശുവിന്റെ ‘മാർഗ’ത്തിലാണു നാം നീങ്ങുന്നതെങ്കിൽ മറയ്ക്കാൻ യാതൊന്നുമില്ല....................സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്.നമ്മുടെ പ്രവർത്തനങ്ങളിൽ അനീതിയും നെറികേടും അന്യായവും ആയ ഇടപാടുകളുള്ളപ്പോൾ മാത്രമാണു രഹസ്യമാക്കി വയ്ക്കാനുള്ള പ്രവണത ഉദിയ്ക്കുന്നത്.


താൻ കൂടി അംഗമായിരുന്ന സഭയിൽ നടന്നിരുന്ന ഇത്തരം നെറികേടുകളും അന്യായവും അസന്മാർഗിക പ്രവർത്തികളും എല്ലാം ഉദാഹരണ സഹിതം സിസ്റ്റർ ജെസ്മി ഈ പുസ്തകത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്.അവയെ ഒക്കെ ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ അത്തരം ഹീന പ്രവർത്തികൾക്ക് കൂട്ടു നിൽ‌ക്കുകയോ ചെയ്യാതിരിയ്ക്കുകയോ ഉണ്ടായതുകൊണ്ടാണു സഭ സിസ്റ്റർ ജെസ്മിയ്ക്കു നേരെ തിരിഞ്ഞത്.മഠത്തിലും ജോലി സ്ഥലത്തും അവരെ നിശബ്ദയാക്കുകയോ അല്ലെങ്കിൽ അവരുടെ തലയ്ക്കു മീതെ കാര്യങ്ങൾ നീക്കുകയോ ചെയ്തു.അവസാനം അവരെ നിർബന്ധിതമായി മാനസിക രോഗ ചികിത്സയ്ക്കു വിധേയയാക്കാൻ പല വട്ടം സഭ ശ്രമിച്ചതായി കാണാം.സ്വന്തം കീഴ്‌ജീവനക്കാരുടേയും കുട്ടികളുടേയും മുന്നിൽ അവർ അപഹാസ്യയാക്കപ്പെട്ടു.




തൃശ്ശൂരിലെ സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ ജനിച്ച സിസ്റ്റർ ജെസ്മി ( Jesus and Me എന്നതിന്റെ ചുരുക്കെഴുത്തിലൂടെയാണു ജെസ്മി ഉണ്ടാകുന്നത്) സ്വയം ഉണ്ടായ ദൈവ വിളിയിലൂടെയാണു കന്യാസ്ത്രീ ആകാൻ തീരുമാനിച്ചത്.ഏതൊരു സാധാരണ പെൺ‌കുട്ടിയേയും പോലെ ജീവിതം നയിച്ചിരുന്ന സിസ്റ്റർ ജെസ്മി ഈശോയോടൂണ്ടായ അടക്കാനാവാത്ത അഭിനിവേശം മൂലമാണു ഈ തീരുമാനമെടുത്തത്.സ്വാഭാവികമായും അവരുടെതു പോലുള്ള കുടുംബത്തിൽ നിന്നു അത്തരമൊരു തീരുമാനത്തിനെതിരെ എതിർപ്പുണ്ടാവുകയാണു ചെയ്തത്.എന്നാൽ അവസാനം പല പല പ്രതി സന്ധികൾ തരണം ചെയ്ത് 1981 ൽ നിത്യവ്രതം സ്വീകരിയ്ക്കുകയാണുണ്ടായത്.അന്നും അതിനു തൊട്ടു മുൻ‌പുള്ള വർഷങ്ങളിലും സഭയിലും കന്യാസ്ത്രീ മഠങ്ങളിലും അവർ കാണേണ്ടിയും കേൾക്കേണ്ടിയും വന്നത് അവരുടെ സങ്കല്പത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു.ഈ പുസ്തകത്തിൽ അവർ പറയുന്ന അത്തരം ചില കാര്യങ്ങളിലൂടെ ഒന്നു കണ്ണോടിയ്ക്കാം.



സമൂഹത്തിന്റെ വെള്ളപ്പരപ്പിലാണെങ്കിലും അതിൽ നിന്നും അല്പം ഉയർ‌ന്നു നിൽ‌ക്കുന്ന വെള്ളത്താമര പോലെയാണു കന്യാസ്ത്രീ ജീവിതം എന്ന് പുസ്തകത്തിൽ പറയുന്നു.എന്നാൽ നാം കാണും പോലെ സുന്ദരവും സുരഭിലവുമാണോ ആ ജീവിതം?നമുക്ക് സിസ്റ്ററിന്റെ വാക്കുകളിൽ കൂടി തന്നെ കാണാം.മഠത്തിലെ അന്തരീക്ഷത്തെക്കുറിച്ച് അവർ എഴുതിയ ചില വാക്കുകൾ കാണുക.



എന്നെ പഠിപ്പിച്ചിരുന്ന ടീച്ചറായിരുന്ന ഒരു സീനിയർ സിസ്റ്റർ മാസധ്യാനത്തിലെ പ്രാർത്ഥനകളിൽനിന്നും മന:പൂർവ്വം ഒഴിഞ്ഞു നിൽ‌ക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടു.



അവിടെയുള്ള ഒട്ടു മിക്ക കന്യാസ്ത്രീകളും ജോഡികളായിരുന്നു.അവർ ഒരുമിച്ചു നടക്കുന്നു,ഉണ്ണുന്നു,പണിയെടുക്കുന്നു,വിനോദിയ്ക്കുന്നു,കുളിമുറി വാതിൽ വരെ അവർ ഒന്നിച്ചു തന്നെ.



ഇരു ചേരികളും ധാരാളം അനുയായികളുമായി പരസ്പരം യുദ്ധം നടത്തുന്ന രണ്ടു വ്യത്യസ്ത ഗ്രൂപ്പുകൾ അവിടെ പ്രവർത്തിച്ചിരുന്നു.ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ചേർന്നില്ലെങ്കിൽ ഒരാൾക്കും അവിടെ സമാധാനപൂർണ്ണമായി ജീവിയ്ക്കാൻ കഴിയുമായിരുന്നില്ല.



അതു പോലെ തന്നെ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിയ്ക്കാനുള്ള ഓർഡർ അനുസരിച്ച് ഒക്ടോബർ 21 ചേർന്നതിനുശേഷം, ദിവസങ്ങൾക്കുശേഷം ഒക്ടോബർ 14 നു ചേരാനുള്ള മറ്റൊരു ഓർഡർ കൊണ്ടുവന്നു കാട്ടി ,14 മുതലുള്ള എല്ലാ കള്ളികളിലും ഒപ്പിടാൻ സൂപ്രണ്ട് നിരബന്ധിച്ചതനുസരിച്ച് ( അനുസരണ വ്രതത്തിന്റെ സമയത്ത്) ചെയ്തതിനെക്കുറിച്ച് ജെസ്മി ഇങ്ങനെ എഴുതുന്നു .”അദ്ധ്യാപനമെന്ന കുലീനമായ ജോലി ഞാനാരംഭിച്ചത് കളവായ ഒപ്പുകളോടെയാണല്ലോ എന്നതാണു എന്റെ ഏറ്റവും വലിയ ദു:ഖം”



അതുപോലെ തന്നെ കോൺ‌വെന്റിലെ ധ്യാനം നയിച്ച ധ്യാനഗുരുവായ അച്ചൻ കുമ്പസാരത്തിനു ഒറ്റയ്ക്കൊറ്റയ്ക്കു ചെന്ന ഓരോ കന്യാസ്ത്രീയേയും ചുംബിച്ചു തിരിച്ചയച്ചതും അതിനെ ജെസ്മി അദ്ദേഹത്തിനോടു തന്നെ എതിർത്തതും അവസാനം അദ്ദേഹം ജെസ്മിയുടെ വാദങ്ങൾ അംഗീകരിച്ചതും ഇതിൽ വിവരിയ്ക്കുന്നു.



സിസ്റ്റർ ജെസ്മി എഴുതുന്നു:“ഏതെങ്കിലും രണ്ടു കന്യാസ്തീമാർ തമ്മിൽ അടുത്താൽ ഉടനെ ആ ബന്ധം ‘പ്രത്യേക സ്നേഹം’ ആയി വ്യാഖ്യാനിയ്ക്കപ്പെടും.....ഇതിനെ ഉടനെ നിരീക്ഷിയ്ക്കാനും അതിലെ ‘പ്രത്യേക സ്നേഹം ‘ കണ്ടു പിടിയ്ക്കുന്നതിനും സ്വയം നിയോഗിച്ചവർ ഉണ്ട്.



എന്നാൽ ഇത്തരം ബന്ധങ്ങൾ കോൺ‌വെന്റിനുള്ളിൽ അത്ര അസാധാരണമല്ല എന്നു കൂടി സിസ്റ്റർ ജെസ്മി എഴുതുന്നുണ്ട്.സിസ്റ്റർ ജെസ്മിയുടെ ഈ വെളിപ്പെടുത്തലുകൾ നമ്മുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമാണു ഉയർത്തുന്നത്.സമൂഹത്തിലെ സാമാന്യജനങ്ങളിൽ നിന്നും ഒരു പടി ഉയർന്നു നിൽക്കുന്ന മത പുരോഹിത വിഭാഗങ്ങളുടേതായ ലോകം സാധാരണ മനുഷ്യരിൽ നിന്നും എത്ര വിഭിന്നരാണ്?നിത്യ ബ്രഹ്മചര്യവും നിത്യ കന്യകാത്വവും നിർബന്ധിതമാക്കിയിരിയ്ക്കുന്ന കത്തോലിക്ക സഭയുടെ അകത്തളങ്ങളിൽ എല്ലാം ഭദ്രമാണോ?കുട്ടികളെ പഠിപ്പിയ്ക്കുകയും സമൂഹത്തിലെ മനുഷ്യനു വേദോപദേശം നൽ‌കുകയും ചെയ്യുന്ന പുരോഹിത വർഗത്തിന്റെ ഇടയിലെ മൂല്യബോധം എത്ര ഉയർന്നതാണ്?സാധാരണ ജനതയെ കാർന്നു തിന്നുന്ന അഴിമതിയും,സ്വജന പക്ഷ പാതവും ലൈംഗിക അരാചകത്വവും എത്രത്തോളം ഈ സന്യാസസമൂഹങ്ങളിൽ വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവു കുടിയാണു ഈ അത്മകഥ.സാധാരണ ജനങ്ങളിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്തരല്ല അവർ എന്നാണു ഈ പുസ്തകം നമുക്കു കാട്ടിത്തരുന്നത്.മാനുഷികമായ എല്ലാ വികാരങ്ങൾക്കും അവർ അടിപ്പെട്ടിരിയ്ക്കുന്നു, എന്നു മാത്രമല്ല, നമ്മുടെ സമൂഹത്തിനെ കാർന്നു തിന്നുന്ന അഴിമതി ഇവരുടെ നേതൃത്വത്തിൽ പടർന്നു പിടിച്ചിരിയ്ക്കുന്ന ഒരു മാരക രോഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.അതിനെതിരെ ആരെങ്കിലും ശബ്ദിച്ചു പോയാൽ ഇനിയൊരിയ്ക്കലും ഉയരാത്ത വിധം അത്തരം നാവുകളെ അറുത്തു കളയാൻ ഏതറ്റം വരേയും പോകും എന്നതിന്റെ ജീവിയ്ക്കുന്ന തെളിവാണു സിസ്റ്റർ ജെസ്മി.




2008 ഡിസംബർ 21 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീമതി ജി.ഉഷാകുമാരിയും,ബാബുരാജ് ബി.എസും സിസ്റ്റർ ജെസ്മിയുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളും നമുക്ക് ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.അതിൽ അവർ ഇങ്ങനെ പരയുന്നു.”എന്റെ സ്വാതന്ത്ര്യബോധം മാനസിക രോഗമായിട്ടാണു മഠം അധികാരികൾക്ക് തോന്നിയത്.മാനസികരോഗത്തിനു മരുന്നു നൽ‌കാൻ നിർബന്ധപൂർവം ശ്രമിച്ചപ്പോളാണ് ഞാൻ പെട്ടെന്ന് മഠം ഉപേക്ഷിച്ചത്.”




അനുസരണ വ്രതം, ബ്രഹ്മചര്യ വ്രതം,ദാരിദ്ര്യവ്രതം എന്നീ മൂന്നു വ്രതങ്ങളാണു പ്രധാനമായും ഒരു കന്യാസ്ത്രീ അനുഷ്ഠിയ്ക്കേണ്ടത്.എന്നാൽ ഈ മൂന്നു വ്രതങ്ങളുടേയും നഗ്നമായ ലംഘനം എങ്ങനെ സഭയ്ക്കുള്ളിൽ നടക്കുന്നു എന്ന് “ആമേനി’ലൂടെ സിസ്റ്റർ ജെസ്മി വെളിവാക്കുന്നു.നിയമന ഉത്തരവിലെ തീയതി മാറ്റി ഇല്ലാ‍ത്ത ദിവസങ്ങളിലെ ഒപ്പിടാൻ പ്രേരിപ്പിച്ചതും, സഭയുടെ മറ്റെല്ലാ അഴിമതികൾക്കും കൂട്ടു നിൽ‌ക്കാൻ നിരബന്ധിയ്ക്കുന്നതും എല്ലാം അനുസരണവ്രതത്തിന്റെ മറവിലാണ്.പട്ടിക ജാതി -വർഗ വിഭാഗങ്ങൾക്കുള്ള സംവരണം കോളേജ് അഡ്മിഷൻ സമയത്ത് സഭ എങ്ങനെ തട്ടിയെടുക്കുന്നു എന്ന് ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു.അതുപോലെ കാപിറ്റേഷൻ ഫീ വാങ്ങുന്നതിനെ ചെറുത്തതിനു സഭയുടെ നേതൃത്വത്തിൽ നിന്നുണ്ടായ പീഡാനുഭവങ്ങളും ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു.അവർ പ്രിൻസിപ്പൽ ആയിരുന്ന സെന്റ് മേരീസ് കോളെജിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ക്യാപിറ്റേഷൻ ഫീസ് ഈടാക്കാനുള്ള സഭാ നേതൃത്വത്തിന്റെ നിലപാടിനെ എതിർത്തു നിന്നതാണു അഴിമതിയിൽ മുങ്ങിക്കുളിച്ച സഭയുടെ തലപ്പത്തുള്ളവരെ പെട്ടെന്നു ചൊടിപ്പിച്ചത്.’പാപത്തെ വെറുത്ത് പാപിയെ സ്നേഹിയ്ക്കാൻ’പഠിപ്പിയ്ക്കുന്ന ബൈബിളിൽ വിശ്വസിയ്ക്കുന്ന സിസ്റ്റർ ജെസ്മി, നളിനി ജമീലയുടെ ആത്മകഥാ പ്രകാശനം നടത്താമെന്നേറ്റതും സഭയെ ചൊടിപ്പിച്ചു.അനുസരണവ്രതത്തിന്റെ പേരിൽ ആ ചടങ്ങിൽ നിന്ന് അവരെ വിട്ടുനിർത്താൻ സഭയ്ക്കു കഴിഞ്ഞു.അതുപോലെ തന്നെ കുട്ടികളൂടെ വിവിധങ്ങളായ സാംസ്കാരിക പരിപാടികളുടെ നേതൃത്വം ഏറ്റെടുത്തതും സിസ്റ്ററിനെ സഭയുടെ കണ്ണിലെ കരടാക്കി മാറ്റി.അവർക്കു മാനസിക രോഗമാണെന്ന് പ്രചരിപ്പിയ്ക്കാ‍ൻ സഭ തയ്യാറായി എന്നറിയുമ്പോളാണു കത്തോലിക്കാ സഭാ ചെന്നുപെട്ടിട്ടുള്ള ചെളിക്കുണ്ടിന്റെ ആഴം നാമറിയുകയുള്ളൂ.




ബ്രഹ്മചര്യവ്രതമാണു ഏറ്റവും കൂടുതൽ ലംഘിയ്ക്കപ്പെടുന്നത്.ഈ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടതും ഈ വിഷയത്തിന്റെ പേരിലാണ്.എപ്രകാരമാണു സ്വവർഗാനുരാഗവും, പ്രണയ ബന്ധങ്ങളും സന്യാസിനി സമൂഹത്തിൽ പടരുന്നത് എന്ന് ഇതിൽ പച്ചയായി വ്യക്തമാക്കപ്പെട്ടിരിയ്ക്കുന്നു.സ്വവർഗാനുരാഗിയായ ഒരു സീനിയർ സിസ്റ്ററുടെ നിരന്തരമായ ശല്യപ്പെടുത്തലുകൾ സഹിയ്ക്കവയ്യാതെ അവസാനം മറ്റു സിസ്റ്റേർ‌സിന്റെ കൂടി ഉപദേശമനുസരിച്ച് കുറച്ചു നാളത്തേയ്ക്കു അവർക്കു വഴങ്ങി കൊടുക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് ഇങ്ങനെ വിവരിയ്ക്കുന്നു.”രാത്രികളിൽ എല്ലാവരും ഉറങ്ങുന്ന സമയത്ത് അവർ എന്റെ കട്ടിലിലേയ്ക് നുഴഞ്ഞു കയറും.എന്നിട്ട് എന്നോടു ചെയ്യുന്ന അശ്ലിലമായ കാര്യങ്ങൾ എനിയ്ക്കു തടയാൻ കഴിയുമായിരുന്നില്ല...........ഗർഭിണിയാകാതിരിയ്ക്കുന്നതിനാണ് അവർ സ്വവർഗ ലൈംഗികത ആഗ്രഹിയ്ക്കുന്നത് എന്നാണ് അവർ പറഞ്ഞത്.നേരത്തെ ഉണ്ടാ‍യിരുന്ന കൂട്ടുകാരിയായ സിസ്റ്ററെക്കുറിച്ച് അവർ പറഞ്ഞത് ഇപ്രകാരമാണ്.അത്തരം ആവശ്യങ്ങൾക്കായി ആ സിസ്റ്റർ പുരോഹിതരുടെ അടുക്കൽ പോകാറുണ്ടെന്നും അവൾ ഗർഭിണി ആകാത്തതിൽ സിസ്റ്റർ വിമി( ഈ സീനിയർ സിസ്റ്റർ) അത്ഭുതപ്പെടുന്നുണ്ടെന്നും..”

ഈ വിഷയത്തിൽ പുരുഷന്മാരായ അച്ചന്മാരിൽ നിന്നുണ്ടായ അനുഭവങ്ങളും സിസ്റ്റർ തുറന്നെഴുതിയിട്ടുണ്ട്.ധാർവാഡിലേയ്ക്കുള്ള യാത്രാമദ്ധ്യേ ബാംഗ്ലൂരിൽ താമസമേർപ്പെടുത്തിയിരുന്നിടത്തെ അച്ചൻ സിസ്റ്ററിനെ വശീകരിയ്ക്കാൻ ചെയ്ത പ്രവർത്തികളും ,അവസാനം സ്വയം വിവസ്ത്രനായി അവരുടെ മുന്നിൽ സ്വയംഭോഗം ചെയ്തു കാണിച്ചതുമൊക്കെ തുറന്നെഴുതുമ്പോൾ , ആ അടിയുടെ ശക്തിയിൽ അഴിഞ്ഞു വിഴുന്നത് നൂറ്റാണ്ടുകളായി പാവപ്പെട്ട മനുഷ്യനെ ഉപദേശങ്ങളാൽ പറഞ്ഞു പറ്റിയ്ക്കുന്ന പുരോഹിത വർഗത്തിന്റെ മുഖം മൂടി തന്നെയാണ്.ഇത്തരം ബന്ധങ്ങളുടെ രക്തസാക്ഷിയാണ് ഞാൻ തുടക്കത്തിൽ പരാമർശിച്ച ആലപ്പുഴയിലെ സിസ്റ്റർ.




അതുപോലെ ദാരിദ്രവ്രതം.മാസ അലവൻസായി കിട്ടുന്ന 75 രൂപകൊണ്ട് അത്യാവശ്യത്തിനുള്ള വ്യക്തിപരമായ കാര്യങ്ങൾ നടത്താൻ പോലും പലരും വിഷമിയ്ക്കുമ്പോൾ മറ്റൊരു വിഭാഗം സഭയുടെ വസ്തുക്കൾ സ്വന്തം ഭവനങ്ങളിലേയ്ക്കു കടത്തുന്നതിൽ വ്യാപൃതരാണ്.ഒരു കൂട്ടർ എല്ലാ സുഖ സൌഭാഗ്യങ്ങളിലും ജീവിയ്ക്കുമ്പോൾ മറ്റുള്ളവർ ദാരിദ്യത്താൽ ഉഴറുന്നു.സ്വന്തമായി ഒരു ചെരിപ്പ് വാങ്ങാൻ വിഷമിച്ചിരുന്ന കഥ സിസ്റ്റർ ജെസ്മി ഹൃദയാവർജ്ജകമായി ഇതിലെഴുതുന്നു.



ഇതുകൂടാതെ സഭയിലെ ലിംഗ-വർണ്ണ-വർഗ്ഗ വിവേചനം എപ്രകാരം നിലനിൽക്കുന്നു എന്നും അറിയുക.കന്യാസ്ത്രീകൾ ദാരിദ്ര്യവ്രതത്തിൽ കഷ്ടപ്പെടുമ്പോൾ പുരുഷന്മാരായ അച്ചന്മാരുടെ സുഖജീവിതം അധികമാരും അറിയുന്നില്ല.ഈശോയുടെ ജീവിതകാലം മുഴുവൻ എല്ലാ വേദനകളിലും കൂടെ നിന്നിരുന്നത് സ്ത്രീകളായിരുന്നുവെങ്കിൽ, ഇന്നത്തെ സഭയിൽ സ്ത്രീകൾ രണ്ടാം കിട പൌരന്മാർ തന്നെ.വൈദികർക്കു സ്വകാര്യ സ്വത്തു അനുവദനീയമാണ്.മാത്രവുമല്ല അവർ അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം കന്യാ‍സ്ത്രീകൾ അനുഭവിയ്ക്കുന്നുമില്ല.അടച്ചു മൂടപ്പെട്ട ഒരു ജീവിതമാണവർ നയിക്കുന്നത്.പുരുഷ മേധാവിത്വം അവിടെ കൊടികുത്തി വാഴുന്നു.ഒരു സ്ത്രീ ദൈവദാസിയാകാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ അവളുടെ പരമ്പരാഗതമായ സ്വത്തുക്കളും സഭയുടേതാകുന്നു.എന്നാൽ ഏതെങ്കിലും കാരണത്താൽ അവൾക്ക് മഠത്തിൽ നിന്നു വിട്ടുപോരേണ്ടി വരുമ്പോൾ ഈ സ്വത്തുക്കളൊന്നും തിരികെ ലഭിയ്ക്കുന്നുമില്ല.അതുകൊണ്ട് തന്നെ അങ്ങനെ മടങ്ങി വരുന്നവരുടെ ജീവിതം നരക തുല്യമായി മാറുന്നു.ഇത്തരം എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നു.




അതുപോലെ തന്നെ മഠങ്ങളിൽ വർഗ പരമായ വ്യത്യാസങ്ങളും നിലനിൽക്കുന്നു.ഉന്നതകുലജാതരായ കന്യാസ്ത്രീകൾക്കും, പാവപ്പെട്ട വീടുകളിൽ നിന്നു വരുന്ന കന്യാസ്ത്രീകൾക്കും രണ്ടു തരം ജീവിതമാണു മഠം നൽകുന്നത്.പാവപ്പെട്ടവരും വിദ്യാഭ്യാസം കുറഞ്ഞവരുമായ കന്യാസ്ത്രീകൾ കടുത്ത വിവേചനമാണു അനുഭവിയ്ക്കുന്നത്.അവർക്കു നല്ല കസേരകളിൽ ഇരിയ്ക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല.



“ആമേൻ” നമുക്കു മുന്നിൽ തുറന്നിടുന്നത് പുരോഗമനത്തിന്റെ കുളിർകാറ്റിനെ അകത്തു കടക്കാനാവാത്ത വിധം വാതായനങ്ങൾ കൊട്ടിയടച്ച ഒരു സഭാ‍നേതൃത്വത്തെയാണ്.അതൊരു വല്ലാത്ത ലോകം തന്നെ.മനുഷ്യരിൽ നിന്നും ഒട്ടും ഉന്നതിയിലല്ലാതെ ജീവിയ്ക്കുകയും, എന്നാൽ പുറത്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച സ്വന്തം നേട്ടങ്ങൾ മാത്രം ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന സഭയാണു നമ്മുടെ മുന്നിലുള്ളത്.ഞാൻ ആദ്യം സൂചിപ്പിച്ച കന്യാസ്ത്രീകൾ ,അവരിൽ പലരുടേയും ദുരൂഹ മരണങ്ങളും , പ്രണയ ചാപല്യങ്ങളും എന്തിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്?ഈ സന്യാസി സമൂഹങ്ങളിൽ എന്തെല്ലാമോ ചീഞ്ഞു നാറുന്നു എന്ന് തന്നെയല്ലേ?സ്വന്തം സമൂഹത്തിലെ തെറ്റുകൾ തിരുത്താത്ത ഇവരെങ്ങനെ വെളിയിലുള്ള സമൂഹത്തെ നന്നാക്കും? തിരുമാനമെടുക്കാനാവാത്ത പ്രായത്തിൽ കുടുംബക്കാരുടെ നിർബന്ധങ്ങൾക്കു വഴങ്ങി മഠങ്ങളിലെത്തിച്ചേരുന്ന പെൺകുട്ടികളാണു പിൽ‌ക്കാലത്ത് വഴി തെറ്റി പോകുന്നത്.




കേരളത്തിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കന്യാസ്ത്രീകളെ മഠത്തിൽ പ്രവേശിപ്പിയ്ക്കുന്ന പ്രായം കുറഞ്ഞത് 18 ആക്കണമെന്നും, വിട്ടു പോരുന്നവർക്കു സ്വത്തുക്കൾ തിരിച്ചു നൽകാൻ വ്യവസ്ഥ ഉണ്ടാകണമെന്നും വനിതാ കമ്മീഷൻ അഭിപ്രായം പ്രകടിപ്പിച്ചത്.എന്തായിരുന്നു അപ്പോളുണ്ടായ പുകിൽ കേരളത്തിൽ?ന്യൂനപക്ഷ വിരുദ്ധർ എന്നും മാർക്സിസ്റ്റ് പ്രേതങ്ങൾ എന്നും വിളിച്ച് വനിതാ കമ്മീഷനെ ആക്ഷേപിയ്ക്കുകയല്ലേ സഭ ചെയ്തത്?പരിശുദ്ധ കാനോൻ നിയമങ്ങൾക്കു മീതെ കൈ വയ്ക്കുകയാണു സർക്കാർ എന്നു വരെ പ്രചരിപ്പിച്ചു.എന്നാൽ സിസ്റ്റർ അഭയയുടെ ദുരൂഹമരണത്തിനും, ആലപ്പുഴക്കാരി സിസ്റ്ററുടെ പ്രണയ കഥകൾക്കും, സിസ്റ്റർ അനുപമയുടെ ആത്മഹത്യയ്ക്കും ഉത്തരങ്ങൾ കണ്ടെത്താൻ മാത്രം അവർക്കു കഴിഞ്ഞില്ല.മുട്ടിനു മുട്ടിനു ഇടയ ലേഖനങ്ങൾ എഴുതി കമ്മ്യൂണിസ്റ്റുകാർക്കെതിരെ സംഘടിയ്ക്കാൻ ആഹ്വാനം ചെയ്ത് അവർ ആത്മ സംതൃപ്തി നേടി.എന്നാലും രക്ഷയുണ്ടോ? അടിച്ചമർത്താൻ ശ്രമിക്കുന്തോറും ഉയിർത്തെഴുനേൽക്കുന്ന “പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തി”സിസ്റ്റർ അഭയ അവരുടെ ഉറക്കം കെടുത്തി.ഇപ്പോളിതാ ഈ നെറികേടുകളുടെ ജീവിയ്ക്കുന്ന ഉദാഹരണമായി സിസ്റ്റർ ജെസ്മിയും.എത്രയോ വർഷങ്ങൾക്കു മുൻ‌പ് ഈ പൌരോഹിത്യ ധാർഷ്യത്തിനും അഴിമതികൾക്കും എതിരായി ഒറ്റയ്ക്ക് പൊരുതിയ പൊൻ‌കുന്നം വർക്കിയേപ്പോലുള്ളവർ എത്ര ക്രാന്ത ദർശികളും ധീരന്മാരും ആയിരുന്നു എന്ന് ഈ തലമുറ അറിയേണ്ടതാണ്.

കത്തോലിക്കാ സഭ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ സിസ്റ്റർ ജെസ്മിയുടെ പുസ്തകത്തിൽ കാണാം.കേവലം ലൈംഗിക അരാജകത്വത്തെക്കുറിച്ചു മാത്രമല്ല ഈ പുസ്തകം ആവശ്യപ്പെടുന്ന ചർച്ച.മറിച്ച് കന്യാസ്ത്രീ മഠങ്ങളിലെ നരകതുല്യമായ ജീവിതം,സ്വാതന്ത്ര്യത്തിനു നേരെയുള്ള സഭയുടെ വാതിൽ കൊട്ടിയടയ്ക്കൽ, അഴിമതി, സ്വജന പക്ഷപാതം എന്നിവയൊക്കെ സിസ്റ്റർ എടുത്തെഴുതുന്നു.


അടിമുടി മാറിയെങ്കിൽ മാത്രമേ രണ്ടായിരം വർഷം പഴക്കമുണ്ടെന്ന് പറയുന്ന കേരളീയ സഭയ്ക്കു ഇനി പിടിച്ചു നിൽക്കാനാവുകയുള്ളൂ.അതിനവർ വാതായനങ്ങൾ തുറന്നിടണം.മാറിയ ലോകത്തിന്റെ ശുദ്ധവായു ഉള്ളിൽ കടക്കാൻ അനുവദിയ്ക്കണം.പ്രസംഗിയ്ക്കുന്നതേ പ്രവർത്തിയ്ക്കൂ എന്ന അവസ്ഥ ഉണ്ടാകാണം.സിസ്റ്റർ ജെസ്മിയെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ സാർത്ഥകമാകുന്നത് അപ്പോൾ മാത്രമാവും.അല്ലെങ്കിൽ എത്രയോ അഭയമാർ, എത്രയോ അനുപമമാർ, എത്രയോ ലിസമാർ ഈ സമൂഹത്തിനു നേരേ വീണ്ടും ചോദ്യചിഹ്നങ്ങൾ ഉയർത്തും.

സിസ്റ്റർ ജെസ്മിയ്ക്കു പറയാനുള്ളതും അതു തന്നെയാണ്.ഈ വീഡിയോ അതു കൂടുതൽ വ്യക്തമാക്കി തരികയും ചെയ്യുന്നു.

41 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അടിമുടി മാറിയെങ്കിൽ മാത്രമേ രണ്ടായിരം വർഷം പഴക്കമുണ്ടെന്ന് പറയുന്ന കേരളീയ സഭയ്ക്കു ഇനി പിടിച്ചു നിൽക്കാനാവുകയുള്ളൂ.അതിനവർ വാതായനങ്ങൾ തുറന്നിടണം.മാറിയ ലോകത്തിന്റെ ശുദ്ധവായു ഉള്ളിൽ കടക്കാൻ അനുവദിയ്ക്കണം.പ്രസംഗിയ്ക്കുന്നതേ പ്രവർത്തിയ്ക്കൂ എന്ന അവസ്ഥ ഉണ്ടാകാണം.സിസ്റ്റർ ജെസ്മിയെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ സാർത്ഥകമാകുന്നത് അപ്പോൾ മാത്രമാവും.അല്ലെങ്കിൽ എത്രയോ അഭയമാർ, എത്രയോ അനുപമമാർ, എത്രയോ ലിസമാർ ഈ സമൂഹത്തിനു നേരേ വീണ്ടും ചോദ്യചിഹ്നങ്ങൾ ഉയർത്തും.

സിസ്റ്റർ ജെസ്മിയുടെ ആത്മകഥ “ആമേൻ” ഉയർത്തുന്ന പ്രശ്നങ്ങൾ എന്തൊക്കെ എന്നൊരു അന്വേഷണം.

desertfox said...

മികച്ച ലേഖനം...
പ്രിയ സുഹൃത്തേ അഭിനന്ദനങ്ങള്‍...

പാര്‍ത്ഥന്‍ said...

എഴുപതുകളിൽ ഇറങ്ങിയ ans nest എന്ന ഫ്രഞ്ച് സിനിമയിൽ കന്യാസ്ത്രി മഠത്തിലെ ഇത്തരം ലൈംഗിക അരാചകത്ത്വത്തെക്കുറിച്ച് വിശദാമായി ചിത്രീകരിച്ചിരുന്നു. വത്തിക്കാൻ ആ സിനിമക്കെതിരെ പടവാളെടുത്തിട്ടുണ്ടായിരുന്നു. അത് ഇന്നും പൂർവ്വാധികം ഭംഗിയോടെ നടന്നു വരുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി സുഹൃത്തേ... അഭിനന്ദനങ്ങള്‍...

പുസ്തകം വാങ്ങി വെച്ചു...
ഇതുവരെ വായിക്കുവാന്‍ കഴിഞ്ഞില്ല...
ഇനി വായിക്കട്ടെ...

abhilash attelil said...

ലേഖനം നന്നായിട്ടുണ്ട്.ആമേന്‍ ഇതുവരെ വായിക്കാന്‍ കഴിഞ്ഞില്ല.അടുത്തമാസം നാട്ടില്‍ വരുന്നുണ്ട്.അന്നേരം നോക്കണം.

പൊട്ട സ്ലേറ്റ്‌ said...

നല്ല ലേഖനം. കേരള സമൂഹത്തില്‍ ഈ പ്രശ്നം കൂടുതല്‍ ചര്‍ച്ച ചെയ്യപെടുന്നു എന്നത് തന്നെ ഒരു ആരോഗ്യപരമായ പ്രവണത ആണ്.

Anonymous said...

ബ്ലോഗില്‍‍‍ മുഴുവന്‍‍‍ സ്ഥലത്തും ഇപ്പോള്‍‍‍ ആമീനെ കുറിച്ചേ പറയാനുള്ളൂ.

ആമീന്‍‍ ഇതു വരെ വാങ്ങിച്ചില്ല,
ഇനി വാങ്ങി വായിച്ചിട്ട് തന്നെ കാര്യം.

ഓര്‍‍മ്മപ്പെടുത്തിയതിന് നന്ദി.

കാപ്പിലാന്‍ said...

നന്നായി സുനില്‍ , വേറിട്ട ജസ്മിമാര്‍ ഇങ്ങനെ ഉയരട്ടെ . ക്രിസ്തു തന്നെ ആദ്യം ചോദ്യം ചെയ്തത് സഭയുടെ പൗരോഹിത്യനയങ്ങളെയാണ് . തീര്‍ച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം .


ട്രാക്ക് .............

ചാർ‌വാകൻ‌ said...

എവിടെയൊരനീതി നടക്കുന്നുവോ അവിടെഒരുകലാപം നടക്കേണ്ടതുണ്ട്
സഭയില്‍ മാത്രമതു നടക്കില്ല.പൊതുസമൂഹത്തിനു മുമ്പില്‍
വാതിലുകളടച്ചതു കൊണ്ടു മാത്രമല്ല.,അത്രകണ്ടുശ്ക്തിയാണു സഭക്ക്.
ഈ കോട്ടചാടികടക്കാന്‍ അസാദ്ധ്യ ചങ്കുറപ്പ് വേണം .
കാലം പോകെ കൂടുതല്‍ ജസ്മിമാര്‍ സഭക്കുള്ളിലുണ്ടാവട്ടെ എന്ന്
കര്‍ത്താവിനോട് പ്രാര്‍ത്തിക്കാം .

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവലോകനം നന്നായി

വായിക്കണം

Thaikaden said...

Thettine ethirkkuvaanulla chankoottam ellavarilum valarnnuvarenda oru gunamaanu. Nannaayirikkunnu.

ദീപക് രാജ്|Deepak Raj said...

എന്തായാലും ഇങ്ങനെ കുറെ ജസ്മിമാര്‍ വന്നിട്ടെങ്കിലും കുറെ ചരിത്രം ലോകമറിയട്ടെ. സഭയ്ക്കുള്ളില്‍ നിന്ന് ഇങ്ങനെ എഴുതിയിരുന്നെങ്കില്‍ മറ്റൊരു അഭയകൂടി ചരിത്രത്തില്‍ മറഞ്ഞേനെ.
നന്നായി.

Appu Adyakshari said...

സുനില്‍, പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി. കത്തോലിക്കാസഭ പുരോഹിതരെ നിത്യബ്രഹ്മചാരികളാക്കി ഇരുത്തുന്ന നിയമം മാറ്റാനുള്ള കാലം അതിക്രമിച്ചു. മറ്റു ക്രിസ്തീയവിഭാഗങ്ങളിലുള്ളതുപോലെ വിവാഹജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവരെ പുരോഹിതവേലയിലാക്കുന്നതിനു മുമ്പുതന്നെ അതിന് അനുവദിക്കുകയും, സ്വമേധയാ സ്വമനസോടെ വിവാഹജീവിതം വേണ്ട എന്നുവച്ച് പുരോഹിതവേലയ്ക്കിറങ്ങുന്നവരെ അതിനനുവദിക്കുകയുമാണ് ചെയ്യേണ്ടത്. കേരളത്തിലും കത്തോലിക്കാ സഭ ഒഴികെയുള്ള മറ്റ് ക്രിസ്തീയവിഭാഗങ്ങളിലെല്ലാം ഈ രീതിയാണുള്ളത്. കന്യാസ്ത്രീ എന്ന കണ്‍സെപ്റ്റ് സഭയിലേക്ക് എങ്ങനെയാണ് കടന്നുവന്നതെന്ന് അറിയുവാന്‍ താല്പര്യമുണ്ട് - അന്വേഷിക്കട്ടെ.

ബിന്ദു കെ പി said...

ലേഖനം നന്നായി. ഇനി നാട്ടിൽ പോകുമ്പോൾ ‘ആമേൻ’ സംഘടിപ്പിച്ച് വായിക്കണം...

വായന said...

ലൈംഗികത മനുഷ്യണ്റ്റെ സ്വാഭാവിക ശാരീരിക ആവശ്യമാണു... അതു ശരിയായ രീതിയില്‍ നിറവേറ്റപ്പെടാനുള്ള വഴികളായിരിക്കണം മതം മനുഷ്യനെ പഠിപ്പിക്കേണ്ടതു... യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുകയല്ല.... യേശു ബ്രഹ്മചര്യം പറഞ്ഞിട്ടില്ല... ബൈബിളും... ക്രിസ്ത്യാനികളില്‍ വലിയൊരു വിഭാഗം സഭകള്‍ ബ്രഹ്മചര്യയുടെ മതപരമായ അസ്തിത്വം തള്ളിക്കളഞ്ഞിട്ടുണ്ട്‌... പരിഷ്കരണം നടപ്പിലാക്കാന്‍ കത്തോലിക്കാ മത വിശ്വാസികളും, സഭയും മുന്നോട്ടു വരണം... ചരിത്രം നിങ്ങളെ കുറ്റവിചാരണ നടത്തും മുന്‍പേ...

Sureshkumar Punjhayil said...

Valare Manoharam. Ashamsakal...!!!

Pongummoodan said...

സുനിലേട്ടാ,

നന്നായി പറഞ്ഞ നല്ല ലേഖനം. ഡി.സി. ബുക്സിന്റെ ‘പച്ചക്കുതിര‘യിൽ ‘ആമേനി’ലെ ഒരു ഭാഗം വായിച്ചു. ( വെള്ളത്താമര ) ഇതുവരെ ഈ ബുക്ക് വാങ്ങാൻ കഴിഞ്ഞില്ല. എന്നാൽ ഇന്ന് കിട്ടിയാൽ അത് വാങ്ങും. ഇത് വാങ്ങാനായി പ്രേരിപ്പിക്കുന്നത് എന്നിലെ വായനക്കാരനാണോ അതോ ‘ഞരമ്പ് രോഗി‘യാണോ എന്നെനിക്കറിയില്ല. എന്തായാലും വാങ്ങട്ടെ. വായിക്കട്ടെ.

Unknown said...

nys post........

അനില്‍@ബ്ലോഗ് // anil said...

എല്ലാത്തരം മഠങ്ങളിലും ആശ്രമങ്ങളിലും ജെസ്മി പറയുന്നപോലെയുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. എണ്ണത്തില്‍ കൂടുതലാവുന്ന കൃസ്തീയ മഠങ്ങളില്‍ സാമാന്യമായും എണ്ണം കൂടുക തന്നെ ചെയ്യും. മനുഷ്യന്‍ എന്ന് ജീവിയുടെ ജൈവികവും മാനസികവുമായ അടിസ്ഥാന പ്രശങ്ങള്‍ പരിഗണിക്കപ്പെടാതെ നടത്തപ്പെടുന്ന മഠങ്ങളുടെ നിയമാവലികള്‍ പൊളിച്ചെഴുതപ്പെടേണ്ടതു തന്നെയാണ്.

ഏതു കുപ്പായത്തില്‍ ഒളിച്ചുരുന്നാലും ഒളിപ്പിച്ചു വച്ചാലും മനുഷ്യന്‍ മനുഷ്യനല്ലാതാവുന്നില്ല.

നിരക്ഷരൻ said...

സുനില്‍

എനിക്ക് 2 പറ്റി.(അബദ്ധം തന്നെ)...:)

കഴിഞ്ഞ പ്രാവശ്യം ഡി.സി.യില്‍ കയറിയപ്പോള്‍ കൈയ്യില്‍ എടുത്തതായിരുന്നു ‘ആമേന്‍‘.പിന്നെ തിരികെവെച്ചു. അത് പറ്റ് 1.

സുനിലിന്റെ ഈ പോസ്റ്റ് തുറന്ന് ആദ്യം തന്നെ BPS(ബ്ലോഗ് പോസ്റ്റ് സ്കെയില്‍) കയ്യിലെടുത്ത് നീളം അളന്നു നോക്കി. 1.75 BL(ബ്ലോഗ് ലെങ്ങ്‌ത്ത്)എന്ന് കണ്ടപ്പോള്‍ പിന്നീട് വായിക്കാനായി മാറ്റി വെച്ചു. അത് പറ്റ് 2.

“സാധാരണ ജനങ്ങളിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്തരല്ല അവർ(സന്യാസിമാര്‍) എന്നാണു ഈ പുസ്തകം നമുക്കു കാട്ടിത്തരുന്നത്.“

അല്ലാതെ പിന്നെ. എല്ലാവരും പച്ചമനുഷ്യരാ. വികാരവിചാരങ്ങളും മറ്റെല്ലാ ദൌര്‍ബല്യങ്ങളുമൊക്കെയുള്ള നിസ്സാരരായ മനുഷ്യര്‍. അതൊന്നും അടക്കിവെക്കാന്‍ അത്ര എളുപ്പം പറ്റില്ല. കുറച്ചുപേര്‍ ഉണ്ടാകും ശരിക്കും നല്ല സന്യാസ ജീവിതം നയിക്കുന്നവര്‍. നല്ല സന്യാസജീവിതം ആഗ്രഹമുണ്ടെങ്കിലും സാഹചര്യവും സഹപ്രവര്‍ത്തകരും(സഹസന്യാസിമാര്‍)അനുവദിക്കാത്തതുകാരണം തെറ്റായ മാര്‍ഗ്ഗത്തിലായ വേറേയും കുറച്ചുപേര്‍ കാണും. അവരൊക്കെച്ചേര്‍ന്ന് വല്ല 20 % ആയാലായി. ബാക്കിയൊക്കെ നേരത്തേ പറഞ്ഞ വികാരവിചാരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുന്നവരും,പ്രവര്‍ത്തിക്കുന്നവരും തന്നെ.

ജെസ്മി സിസ്റ്ററിന്റെ പുസ്തകം പുറത്ത് വന്നതോടെ അച്ചനാകാനും, കന്യാസ്ത്രീയാകാനും ഇറങ്ങിത്തിരിക്കുന്ന ദുഷ്‌ച്ചിന്തയുള്ളവരുടെ എണ്ണം കൂടാതിരുന്നാല്‍ മതിയായിരുന്നു. പുറം ലോകത്തേക്കാള്‍ ‘കാര്യങ്ങള്‍‘‍ക്കൊക്കെ സൌകര്യം ഈ സന്യാസ-മതില്‍ക്കെട്ടുകള്‍ക്കകമാണെന്ന് ഇതിനകം അവര്‍ മനസ്സിലാക്കിക്കാണുമല്ലോ ?

ഈ പരിചയപ്പെടുത്തലിന് നന്ദി. ഇനി നാട്ടില്‍ പോകുമ്പോള്‍ ‘ആമേന്‍‘ വാങ്ങും, വായിക്കും.

പാര്‍ത്ഥന്‍ said...

നിരൂ,
ശതമാനക്കണക്ക് പറയല്ലെ. ഞാൻ ശതമാനക്കണക്കിൽ ഒരിക്കൽ ഒരബദ്ധം കാണിച്ചു. മരത്തലയനും കൂട്ടരും എന്നെ വിടാതെ കൂടി. പിന്നെ ശ്രീഹരിയെ ആണ് ഒഴിവ് കണ്ടത്. അങ്ങനെ തൽക്കാലം രക്ഷപ്പെട്ടു എന്നു പറയാം.

നിരക്ഷരൻ said...

ആദ്യത്തെ കമന്റില്‍ നിന്ന് % മായ്ച്ച് കളഞ്ഞിരിക്കുന്നു. വേണമെങ്കില്‍ 20 എണ്ണം എന്ന് തിരുത്തി വായിച്ചോളൂ.... :)

നേരത്തേ പറയണ്ടേ പാര്‍ത്ഥാ % ഇത്രേം പ്രശ്നക്കാരനാണെന്ന്. ? :)

പാര്‍ത്ഥന്‍ - ഞാന്‍ ആദ്യം എഴുതിയതില്‍ വേറേം ശതമാനക്കണക്ക് ഉണ്ടായിരുന്നു. അതൊക്കെ വെട്ടിമാറ്റിയപ്പോള്‍ ഇത് ശ്രദ്ധിക്കാതെ പോയതാ കുഴപ്പമായത്.എന്തായാലും പഴയ പ്രശ്നം പറഞ്ഞതിന് നന്ദി. ഇനി ഒരിടത്തും % ഇടാതെ നോക്കാമല്ലോ ?

കീബോര്‍ഡീന്ന് % കീ ഇളക്കി മാറ്റിയിരിക്കുന്നു. ആരും പ്രശ്നമുണ്ടാക്കരുത് പ്സീസ്... :) :)

Malayali Peringode said...

‘അഭേദ്യമായ പെരുങ്കോട്ടയില്‍ നിന്ന്‌ ' 'യേശു'വിനെയും കൊണ്ട്‌ ഓടിരക്ഷപ്പെട്ട സിസ്റ്റര്‍ ജെസ്‌മി കേരളത്തിലും പുറത്തും ക്രിസ്‌തീയ സഭയ്‌ക്കെതിരെ ഒരുപാട്‌ ചോദ്യങ്ങളാണ്‌ പൊതുസമൂഹത്തില്‍ ഉയര്‍ത്തിവിട്ടത്‌. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ സഭാവസ്‌ത്രം ഉപേക്ഷിച്ച്‌ പൊതുസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്കിറങ്ങിയ സിസ്റ്റര്‍ ജെസ്‌മിയുടെ ആമേന്‍ എന്ന ആത്മകഥാപരമായ പുസ്‌തകം പ്രസിദ്ധീകരിക്കപ്പെട്ടത്‌.

സീറോ മലബാര്‍ സഭയുടെ തൃശൂര്‍ രൂപതയ്‌ക്കു കീഴിലുള്ള വിമലാ കോളെജ്‌ പ്രിന്‍സിപ്പലായിരുന്നു നരെറ്റോളജിയില്‍ (ആഖ്യാനശാസ്‌ത്രം) ഡോക്‌ടറേറ്റ്‌ നേടിയ സിസ്റ്റര്‍ ജെസ്‌മി. എം ഫില്‍ വരെ എല്ലാ പരീക്ഷകളും റാങ്കോടെയാണ്‌ വിജയിച്ചത്‌. യേശുവിന്റെ ഇച്ഛയുടെ സുരക്ഷിതകേന്ദ്രത്തിലേക്ക്‌ രക്ഷപ്പെടുകയായിരുന്നുവെന്ന്‌ ഒരു കന്യാസ്‌ത്രീയുടെ ആത്മകഥ- ആമേനില്‍ ജെസ്‌മി വ്യക്തമാക്കുന്നുണ്ട്‌. അടഞ്ഞ ഒന്നില്‍ നിന്നും തുറന്ന ജീവിതത്തിലേക്ക്‌. കന്യാസ്‌ത്രീ മഠത്തിന്റെ അകത്തളങ്ങളിലെ ആത്മീയതയില്‍ നിന്ന്‌ വന്‍മതിലുകള്‍ക്കു പുറത്തെ ആത്മീയ ജീവിതത്തിലേക്ക്‌. പ്രശാന്തിയിലേക്കുള്ള പ്രയാണം എന്നാണ്‌ മഠമുപേക്ഷിച്ചതിനെക്കുറിച്ച്‌ സിസ്റ്റര്‍ ജെസ്‌മി വിശേഷിപ്പിക്കുന്നത്‌. ആത്മീയതയെ സ്ഥാപനവത്‌കരിച്ചതാണ്‌ സഭയ്‌ക്കു പറ്റിയ വലിയ തെറ്റെന്ന്‌ ജെസ്‌മി വിശ്വസിക്കുന്നു.

സഭയുടെ വെളിച്ചം കടക്കാത്ത ചട്ടക്കൂടില്‍ നിന്ന്‌ പുറത്തു കടന്ന്‌ സഭാവസ്‌ത്രം അഴിച്ചുവെച്ച്‌ സഭയ്‌ക്കുള്ളിലെ ലൈംഗിക അരാജകത്വത്തെയും ദുഷ്‌ചെയ്‌തികളെയും അഴിമതികളെയും തുറന്നെതിര്‍ക്കുന്ന ആത്മകഥാംശമുള്ള ഇത്തരമൊരു പുസ്‌തകം ആദ്യമാണ്‌. സന്യാസി സമൂഹത്തിന്റെ വഴിവിട്ട ജീവിതക്രമങ്ങളെക്കുറിച്ചും ക്രൈസ്‌തവ സഭയുടെ ദുഷിച്ച അധികാരശ്രേണികളെക്കുറിച്ചും തുറന്നെഴുതുന്ന ഒരുപക്ഷെ ആദ്യത്തെ കൃതിയാണ്‌ ആമേന്‍ എന്ന ആത്മകഥ. ലോകത്ത്‌ മറ്റെവിടെയെങ്കിലും ഇത്തരമൊരു കൃതി പുറത്തിറങ്ങിയിട്ടുണ്ടോ എന്നറിയില്ലെന്ന്‌ ജെസ്‌മി തന്നെ വ്യക്തമാക്കുന്നുണ്ട്‌.

മുമ്പ്‌ ചേരികളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇംഗ്ലണ്ടുകാരായ രണ്ട്‌ സിസ്റ്റര്‍മാര്‍ സഭയ്‌ക്കെതിരെ പുസ്‌തകം എഴുതിയിരുന്നു. അതുപക്ഷെ ചേരികളില്‍ സാധാരണമായ അബോര്‍ഷനെ (ഗര്‍ഭഛിദ്രം) കുറിച്ചുള്ള സഭയുടെ നിലപാടുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു. ബലാല്‍സംഗത്തിന്‌ ഇരയാവുന്ന ഇരകളുടെ ഗര്‍ഭഛിദ്ര പ്രശ്‌നത്തില്‍ സഭാ തീരുമാനത്തെ എതിര്‍ത്തുകൊണ്ടെഴുതിയ പുസ്‌തകം പക്ഷെ സഭയുടെ പ്രവര്‍ത്തനരീതികളെയോ ചിട്ടവട്ടങ്ങളെയോ പരിചയപ്പെടുത്തിയില്ല.

അഭയകേസില്‍ സുപ്രധാനമായ അറസ്റ്റുകളും മറ്റു നടപടികളുമുണ്ടായപ്പോള്‍ സഭയ്‌ക്കു പുറത്തായി എന്നത്‌ സുകൃതമായി കരുതുന്നു സിസ്റ്റര്‍ ജെസ്‌മി. മഠത്തില്‍ നിന്നു പുറത്തുവന്നാലും താന്‍ സിസ്റ്റര്‍ തന്നെയായിരിക്കും. ഗസറ്റില്‍ സിസ്റ്റര്‍ ജെസ്‌മി എന്ന പേരു സ്വീകരിച്ചതിനാല്‍ അതിനു നിയമത്തിന്റെ പിന്‍ബലവുമുണ്ടെന്ന്‌ ജെസ്‌മി വിശ്വസിക്കുന്നു.

ദുഷിപ്പ്‌ ഏറ്റവും കൂടിനില്‌ക്കുന്ന സമയത്ത്‌ സഭാവസ്‌ത്രം ഊരിയെറിഞ്ഞ്‌ പുറത്തുചാടാനായതില്‍ സിസ്റ്റര്‍ സന്തുഷ്‌ടയാണ്‌. പല സുഹൃത്തുക്കളും ഇക്കാര്യം ഫോണിലും അല്ലാതെയും അറിയിച്ചിട്ടുണ്ട്‌. അഭയ കേസ്‌ തെളിയുമ്പോള്‍ പിന്നിലേക്കിടുന്ന മുഖംമൂടി മുന്നോട്ടു കെട്ടേണ്ടിവരുമെന്ന്‌ ഞങ്ങള്‍ സിസ്റ്റര്‍മാര്‍ പരസ്‌പരം പറയുമായിരുന്നു.

സിസ്റ്റര്‍ ജെസ്മിയുമായി ഒരഭിമുഖം :
സിസ്റ്റര്‍ ജസ്‌മി: ഒരു കന്യാസ്‌ത്രീയുടെ ദുരനുഭവങ്ങള്‍

manoj said...

സിസ്റ്റര്‍ ജസ്മിയുടെ പുസ്തകം വായിക്കാതെ ഒരു അഭിപ്രായം എഴുതുക എന്നത് ആത്മഹത്യാപരമാണു. എങ്കിലും താന്‍ അതിനെക്കുറിച്ച് വിശദമായൊരു ലേഖനം എഴുതിയപ്പോള്‍ അതിനെക്കുറിച്ച് പറയാതിരിക്കുന്നതു മര്യാദകേടായതിനാല്‍ ചില കാര്യങ്ങള്‍ ഉന്നയിക്കട്ടെ ( പുസ്തകം വായിക്കാത്തതിനാല്‍ പിഴവുകള്‍ കണ്ടേക്കാം ദയവായി തിരുത്തുക)

സിസ്റ്റര്‍ ജസ്മിയുടെ പുസ്തകം അഞ്ചു പതിപ്പുകള്‍ വിറ്റഴിഞ്ഞുവെന്നു കണ്ടു. ഇത് സഭക്കെതിരെയുള്ള നല്ലൊരു അക്രമണം തന്നെയെന്നു സമ്മതിച്ചുകൊണ്ട് മറ്റൊരു ചോദ്യം ഉന്നയിച്ചോട്ടെ. കേരളത്തിലെ ലൈംഗിക അരാജകത്തം തുറന്നുകാണിക്കല്‍ കൂടിയല്ലേ ഇത്.
കാരണം..
ഈ പുസ്തകത്തില്‍ പച്ചയായ് വിവരിച്ചിരിക്കുന്ന ലൈംഗിക ആഭാസങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എത്ര ആള്‍ക്കാര്‍ ഇതു വാങ്ങി വായിക്കുമായിരുന്നു ?
(സിസ്റ്റര്‍ ലൈംഗികത കൈകാര്യം ചെയ്യാന്‍ ഉപയോഗിച്ച ഭാഷ ഒരു കച്ചവട തന്ത്രമാണെന്നു എനിക്ക് തോന്നി).

നമ്മുടെ പ്രിയപ്പെട്ട പ്രൊഫസര്‍ ഒരു പുസ്തകം സഭയെ എതിര്‍ത്തുകൊണ്ടും വിപ്ലവകരമായും എഴുതുകയുണ്ടായി, എത്ര ആള്‍ക്കാര്‍ അതു വായിച്ചു,,,:) സിസ്റ്റ്ര്‍ ജെസ്മി ഉന്നയിക്കുന്നതിനെക്കാള്‍ എത്രക്കു ഉജ്ജ്വലമായ ആശയങ്ങളായിരുന്നു അതില്‍ പങ്കുവെച്ചിരുന്നത്. അതിന്റെ പേരില്‍ സാറും ആ കുടുംബവും അനുഭവിച്ച കാര്യങ്ങള്‍ തനിക്കും അറിവുള്ളതാണല്ലോ.. ആ പുസ്തകത്തെക്കുറിച്ചു കൂടി താനൊന്നു സൂചിപ്പിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ വിനീതമായ് ആഗ്രഹിച്ചിരുന്നു.

സിസ്റ്റ്ര്‍ അഭയയും ജെസ്മിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണു. ഒരാള്‍ നിര്‍ബ്ബന്ധിത കന്യാസ്ത്രീ സേവനത്തിനു പോയ ആള്‍ (പട്ടിണിയില്‍ നിന്നുള്ള രക്ഷപ്പെടല്‍ ‌) മറ്റൊരാള്‍ ജീവിതത്തിന്റെ ആഘോഷങ്ങളില്‍ മടുപ്പനുഭവിച്ചപ്പോള്‍ ആത്മീയതയോടു തോന്നിയ അഭിനിവേശം -സിസ്റ്റര്‍ ജസ്മിക്ക് ക്രിസ്തു ഒരു പരീക്ഷണ വസ്തുവായിരുന്നു - ഇത്തരം ആള്‍ക്കാര്‍ക്ക് യോജിച്ച സ്ഥലമല്ല മത സ്ഥാപനങ്ങള്‍, അവര്‍ തെരഞ്ഞെടുക്കേണ്ടിയിരുന്നത് നക്സല്‍ പ്രസ്ഥാനങ്ങളായിരുന്നു.

ആത്മീയത, രതി, ലഹരി ഇവ മൂന്നും ഒരുപോലെ മനുഷ്യനെ സ്വധീനിക്കുന്ന കാര്യങ്ങളാണു.ഈ മൂന്നുകാര്യങ്ങളിലും മനുഷ്യന്‍ അനുഭവിക്കുന്ന ആനന്ദം ഒരു തരം സ്വയം മറക്കലാണു. ഇവ മൂന്നും ഒരു മനുഷ്യനു ആവശ്യമില്ല. ഏതെങ്കിലും ഒന്നിലൂടെ ആത്മീയ സാക്ഷാല്‍ക്കാരം നേടാം എന്ന് ആദ്യമായി പറഞ്ഞത് ഓഷോയാണു (ഫ്രം സെക്സ് റ്റു സൂപ്പര്‍ കോണ്‍ഷ്യസ്നെസ്) കന്യാസ്ത്രീ മഠങ്ങള്‍ ഭക്തിയിലൂടെ അതീന്ദ്രിയ ജ്ജ്വാനത്തിലേക്കു പോകേണ്ടവരാണു. അവിടെ രതികൂടിപരീക്ഷിക്കപ്പെടുമ്പോള്‍ പ്രശ്നങ്ങള്‍ സ്വാഭാവികം... സിസ്റ്റര്‍ ജെസ്മിക്ക് പറ്റിയ അബദ്ധവും അതു തന്നെ.. അഭയയൂം അത്തരമൊരു പരീക്ഷണ ഇരയായിരുന്നു.

സംഘടിതമായ എന്തും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്നില്ലാ എങ്കില്‍ അതില്‍ നില നിന്നു ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ എതിര്‍ക്കപ്പെടും മനോരോഗികള്‍ എന്നു വിളിക്കപ്പെടും... രാഷ്ട്രീയം മതം എന്തിനു കുടുംബങ്ങളില്‍ പോലും മനോരോഗികള്‍ സൃഷ്ടിക്കപ്പെടും...

കന്യാസ്ത്രീ മഠങ്ങളില്‍ മനുഷ്യസ്നേഹത്തിന്റെ ഉജ്ജ്വലതയില്‍ ജീവിക്കുന്ന പലരെയും എനിക്കറിയാം. അവരെക്കൂടെ ചെളിവാരിയെറിയുന്ന ഈ പ്രവണതക്ക് ചൂട്ടുപിടിക്കുന്ന നയങ്ങള്‍ തെറ്റാണു.

സഭയെക്കുറിച്ച്, അതിന്റെ നിലപാടുകളിലെ ക്രൂരതകള്‍ എല്ലാം തുറന്നു കാണിക്കപ്പെടണം. ഇത് ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞവര്‍ ക്രിസ്ത്യാനികള്‍ തന്നെയാണു. സഭവിട്ട് പുറ്ത്തു പോയി ക്രിസ്തുവിനെ അന്വേഷിക്കുന്ന വലിയ കൂട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്ന് അമേരിക്കയില്‍ പള്ളിയില്‍ പോകുന്നവര്‍ തുലോം തുച്ഛ്മാണു. നമ്മുടെ നാട്ടിലും ഇതൊക്കെ തിരിച്ചറിയപ്പെടും.......

ആയതിലേക്ക് സിസ്റ്റര്‍ ജെസ്മിയെപ്പോലെയുള്ളവരുടെ ആമേന്‍ എന്ന പുസ്തകം എന്തു ഈടുവെയ്യ്പ്പാണു നല്‍കുക എന്ന് കാലം തെളിയിക്കട്ടെ.

ഒരു ചോദ്യം കൂടെ ചോദിച്ചോട്ടേ............... എടോ, ഈ പുസ്തകം ധൈര്യമായ് നമുക്ക് നമ്മുടെ വീട്ടിലെ ഷെല്‍ഫില്‍ പ്രദര്‍ശിപ്പിക്കാനാവുമോ...?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ അവലോകനം വായിച്ച അഭിപ്രായം അറിയിച്ച,

Desert fox,
പാർത്ഥൻ
പകൽ കിനാവൻ
അഭിലാഷ്,
പൊട്ടസ്ലേറ്റ്
പന്നി
കാപ്പിലാൻ
ചാർവാകൻ
പ്രിയ ഉണ്ണികൃഷ്ണൻ
തൈക്കാടൻ
ദീപക് രാജ്
അപ്പു
ബിന്ദു.കെ.പി
സാപ്പി
സുരേഷ കുമാർ
പോങ്ങുമ്മൂടൻ
മുരളിക
അനിൽ@ബ്ലോഗ്
നിരക്ഷരൻ
മലയാളി
മനോജ്

എല്ലാവർക്കും നന്ദി..

നിരക്ഷരാ-- ആ സ്കെയിലിന്റെ സൂത്രം എന്നെക്കൂടി ഒന്നു പഠിപ്പിയ്ക്കണേ...

നിരക്ഷരൻ said...

സുനില്‍ - മനോജിന്റെ കമന്റിന്റെ അവസാനം ചോദിച്ചിരിക്കുന്നതിന് ഞാന്‍ മറുപടി പറഞ്ഞോട്ടേ ? ക്ഷമിക്കണം.

മനോജ് - ‘ആമേന്‍’ ഞാനും വായിച്ചിട്ടില്ല. പക്ഷെ കേട്ടിടത്തോ‍ളം നളിനീ ജമീലയുടെ ആത്മകഥയില്‍ ഉള്ളത്ര ലൈഗിക കാര്യങ്ങള്‍ ഇതില്‍ പറയുന്നില്ലെന്ന് തോന്നുന്നു. ആ പുസ്തകം വിറ്റുപോകാന്‍ അത് ഒരു ലൈഗികത്തൊഴിലാളിയുടെ കഥയാണെന്നുള്ള ഘടകമാണ് കൂടുതല്‍ സഹായിച്ചിട്ടുള്ളത്. ആ അര്‍ത്ഥത്തില്‍ അത് വാങ്ങിയവരില്‍ ചിലര്‍ ‘ഹേയ് ഇതിലൊന്നുമില്ലടേയ് ’എന്ന് നിരാശപ്പെടുകയാണുണ്ടായത്.

നമ്മള്‍ ഒരു പുസ്തകത്തിനെ എങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ചിരിക്കും, നമ്മുടെ വീട്ടിലെ ഷെല്‍ഫില്‍ അത് പ്രദര്‍ശിപ്പിക്കുന്നതിന്റെ കാര്യം. എന്റെ ഷെല്‍ഫില്‍ നളിനി ജമീലയുടെ ‘ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ’ ഒളിവും മറവുമൊന്നുമില്ലാതെ തന്നെയാണ് വെച്ചിരിക്കുന്നത്. സുനിലിന്റെ ശേഖരത്തിലും അങ്ങനെ കണ്ടതായി ഓര്‍ക്കുന്നു.(സുനിലിന്റെ അല്ലെങ്കില്‍ ഈയിടെ പ്രദര്‍ശിപ്പിക്കപ്പെട്ട മറ്റാരുടെയോ ശേഖരത്തില്‍)

അങ്ങനെ നോക്കിയാല്‍ ‘ആമേന്‍’ കുറെക്കൂടെ നന്നായി കാണുന്നിടത്ത് തന്നെ ഷെല്‍ഫില്‍ വെക്കേണ്ട ഒരു പുസ്തകമാണെന്നാണ് എന്റെ അഭിപ്രായം.

മനോജ് പറഞ്ഞതുപോലെ പച്ചയായ ലൈംഗികകാര്യങ്ങള്‍ എഴുതിയതുകൊണ്ട് ഈ പുസ്തകം വാങ്ങിയ ഒരുപാട് പേരുണ്ടാകും. അവര്‍ക്ക് ഇത് അവരുടെ ഷെല്‍ഫില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയെന്ന് വരില്ല. കാരണം അവരുടെ ശേഖരത്തില്‍ ഭൂരിഭാഗവും അത്തരം പുസ്തകങ്ങള്‍ ആയിരിക്കാനാണല്ലോ സാദ്ധ്യത!

manoj said...

മനോജ്, ഒരു പുസ്തകം എങ്ങനെ കാണുന്നുവെന്നതു ഒരു പ്രശ്നം തന്നെയാണു. എത്ര നല്ലൊരു കാര്യത്തെയും മ്ലേച്ഛ്മായൊരു ഭാഷയില്‍ കൈകാര്യം ചെയ്യാനാവും. വിലയിരുത്തലുകള്‍ ഓരോരുത്തരുടെ വായനാസംസ്ക്കാരത്തിന്റെ കസേരയിലിരുന്നു വിലയിരുത്തേണ്ട കാര്യവുമാണു.

നളീനി ജമീലയുടെ അനുഭവ സാക്ഷ്യപ്പെടുത്തലുകള്‍ വലിയ ലക്ഷ്യങ്ങളൊന്നും മുന്നില്‍ കണ്ടായിരുന്നില്ല. പോലീസുകാരില്‍ നിന്നും സുരക്ഷയും, അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുറന്നു കാണിക്കാനുമുള്ള ശ്രമമായിരുന്നു അത്. വളരെ മാന്യമായും ഹൃദയാവര്ജ്ജകമായും അവര്‍ക്കത് അവതരിപ്പിക്കാനും സാധിച്ചു. വായനയുടെ നിലവാരത്തില്‍ ഏതുപടിയില്‍ നില്‍ക്കുന്നൊരാള്‍ക്കും അതിനെ അറിയാന്‍ പ്രയാസവും ഇല്ലായിരുന്നു.. നളിനീ ജമീലയുടെ സുന്ദരമായ മുഖചിത്രമുള്ള ആ പുസ്തകം ആര്‍ക്കും ധൈര്യമായ് വീട്ടില്‍ സൂക്ഷിക്കാവുന്ന ഒന്നാണു.

കാമ സൂത്രം പോലെയുള്ള ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ നമ്മള്‍ നമ്മുടെ ഹോം ലൈബ്രറിയില്‍ സൂക്ഷിക്കണം എന്ന അഭിപ്രായക്കാരനാണു ഞാന്‍. എന്നാല്‍ പ്രീഡിഗ്രി ക്ലാസുകളില്‍ ആകാംക്ഷയോടെ വായിച്ചിരുന്ന മഞ്ഞപ്പുസ്തകങ്ങള്‍ക്ക് സ്ഥാനം ചവറ്റുകൊട്ടയില്‍ അല്ലേ...?
അത്തരമൊരു ചോദ്യമാണു ഞാന്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്...

'ആമേന്‍' എന്ന പുസ്തകം ഒരു വിശുദ്ധവാക്കിന്റെ മുഖാവരണത്തോടെ എന്താണു കാണിച്ചു തരാന്‍ ശ്രമിച്ചിട്ടുള്ളത്.... ബ്ലോഗില്‍ പലരും ആ പുസ്തകത്തില്‍ നിന്നുള്ള വരികള്‍ എടുത്തെഴുതി കണ്ടപ്പോള്‍...' അങ്ങനെ തന്നെയാവട്ടെ' എന്ന ആ ഹീബ്രു വാക്ക് വ്യഭിചരിക്കപ്പെട്ടുവോ? എന്നു എനിക്കൊരു സംശയം തോന്നി... അത്രമാത്രം..... കപടബുദ്ധിജീവിയുടെ ജിഹ്വയാണൊ എന്നൊരു ചിന്ത.

താങ്കള്‍ എനിക്ക് സുനിലിന്റെ ബ്ലോഗിലൂടെ നല്‍കിയ മറുപടിക്ക് നന്ദി...

താങ്കളുടെയും എന്റെയും മറുപടികള്‍ ഇവിടേ പോസ്റ്റുചെയ്യാന്‍ സുനില്‍ കാണിച്ച സൗഹൃദ സൗമനസ്യത്തിനും നന്ദി.

നിരക്ഷരൻ said...

നന്ദി മനോജ് , വളരെ ആരോഗ്യപരമായി കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ചതിന്.

സുനിലിനും നന്ദി, ഇതുപോലെ നല്ല വിഷയങ്ങള്‍ ചര്‍ച്ചാവിഷയമാക്കാന്‍ പോന്ന പോസ്റ്റുകള്‍ ഇടുന്നതിന്, വേദി ഒരുക്കുന്നതിന്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മനോജിനു,

ആദ്യമായി ഈ പത്രവാർത്തയും അതിനു ശേഷം ഈ ബ്ലോഗും വായിയ്ക്കുക.ബ്ലോഗ് എഴുതിയിരീയ്ക്കുന്ന ശ്രീമതി ഉഷാകുമാരി , സിസ്റ്റർ ജെസ്മിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തെക്കുറിച്ച് ഞാൻ എന്റെ പോസ്റ്റിൽ പരാമർശിച്ചിട്ടുമുണ്ട്.

ഇതു കേവലം ലൈംഗികകാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു പുസ്തകമായി കാണുന്നത് വീക്ഷണത്തിലെ പ്രശ്നമാണു.സത്യത്തിൽ സ്വാശ്രയ കോഴ്സുകൾക്ക് ക്യാപ്പിറ്റേഷൻ ഫീ വാങ്ങുന്നതിന്റെ സിസ്റ്റർ എതിർക്കുകയും അതിനെത്തുടർന്നു അവർ സഭയുടെ കണ്ണിലെ കരടായി തീരുകയും ചെയ്തു.സി.എം.സിയിൽ നിന്നുള്ള പെട്ടെന്നുള്ള വിടുതലിന്റെ പ്രധാനകാരണം അതായിരുന്നു.ആ പ്രശ്നത്തിൽ സിസ്റ്റർ ജെസ്മി സ്വീകരിച്ച നിലപാടാണു സഭയെ പ്രകോപിപ്പിച്ചതും അവർക്കു മാനസിക രോഗമാണെന്ന പ്രചാരണം നടത്താൻ പ്രേരിപ്പിച്ചതും.എന്നു മാത്രമല്ല ബലമായി അവരെ മാനസിക രോഗാശുപത്രിയിൽ കൊണ്ടു പോകാനും ശ്രമിച്ചു.ഇത്തരം കാര്യങ്ങളൊക്കെ ഞാൻ പോസ്റ്റിൽ കൊടുത്തിരിയ്ക്കുന്ന വീഡിയോ ലിങ്കിലും , യു.ട്യൂബിൽ ലഭ്യമായ മറ്റനേകം വീഡിയോകളിലും കണ്ടും കേട്ടും മനസ്സിലാക്കാവുന്നതാണ്.എന്നാൽ കണ്ടാലും കേട്ടാലും മനസ്സിലാകില്ല എന്നു വച്ചാൽ പിന്നെ ഒന്നും ചെയ്യാനില്ല.

മനോജ് പറഞ്ഞ പോലെ ഇതൊരു ലൈംഗിക ഗ്രന്ഥം പോലെ മലയാളികളിൽ പലരും കാണുന്നെങ്കിൽ അതിനു പ്രധാന കാരണം നമ്മളിൽ അന്തർലീനമായിരിയ്ക്കുന്ന “കപട സദാചാരം” ആണു.പകൽ സദാചാര പ്രസംഗങ്ങളും രാത്രി നീലച്ചിത്രങ്ങളുമാണല്ലോ നമ്മുടെ ഇഷ്ടവിനോദങ്ങൾ.അത്തരക്കാർ ഇതിലെ രതിക്കഥകൾ മാത്രം കാണാൻ ആഗ്രഹിയ്ക്കുന്നവരാണ്.എന്നാൽ ലൈംഗിക ചാപല്യങ്ങളുടെ വിവരണം ഒന്നോ രണ്ടോ ഭാഗത്തുമാത്രമേ വരുന്നുള്ളൂ എന്നതാണു സത്യം.അതു ആ പുസ്തകം വായിച്ച ആർക്കും മനസ്സിലാവും.അതിനോടൊപ്പമോ അതിലേറെയോ ആയി സഭയിൽ നടക്കുന്ന വിവിധങ്ങളായ തിരിച്ചു വ്യത്യാസങ്ങളെക്കുറിച്ചും, അസ്വാതന്ത്ര്യത്തെക്കുറിച്ചും, അടിച്ചമർത്തലുകളെക്കുറിച്ചും,അഴിമതികളെപ്പറ്റിയും ഒക്കെയാണു ഈ പുസ്തകം നമുക്ക് പറഞ്ഞു തരുന്നത്.എന്റെ പോസ്റ്റിലും അതൊക്കെ വ്യക്തമായി ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണു തോന്നുന്നത്.

സ്വയം എടുത്തണിഞ്ഞിരിയ്ക്കുന്ന ബ്രഹ്മചര്യമാണു സഭയിലെ പുരോഹിതന്മാരുടേത്.അതിന്റെ കൂടി ബലത്തിലാണു സാമാന്യ ജനങ്ങൾക്കിടയിൽ അവർ പ്രവർത്തിയ്ക്കുകയും ഉപദേശിയ്ക്കുകയും ചെയ്യുന്നത്.അപ്പോൾ അവർ തന്നെ പ്രസംഗ വിരുദ്ധമായ പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ സഭയുടെ സദാചാര പ്രസംഗങ്ങൾക്ക് ‘വേശ്യയുടെ ചാരിത്രപ്രസംഗത്തിന്റെ” വിലയല്ലേ വരികയുള്ളൂ.ഇത്തരം ലൈംഗിക വൈകൃതങ്ങളുടെ ഇരകളായിരുന്നു സിസ്റ്റർ അഭയയും, അനുപമയും,ആലപ്പുഴക്കാരി സിസ്റ്ററുമൊക്കെ.അറിയപ്പെടാത്ത എത്രയോ പേർ കിടക്കുന്നു.അത്തരം ഇരകളെ സംരക്ഷിയ്ക്കാനും അവരെപ്പോലുള്ള ഇരകൾ ഉണ്ടാകാതിരിയ്ക്കാനുമാണു ഈ പുസ്തകം നൽകുന്ന ആഹ്വാനം.വേട്ടനായ്കളെ അല്ല ഞാൻ രക്ഷിയ്ക്കാൻ നോക്കുന്നത്.അതുകൊണ്ടു തന്നെ അതിന്റെ അടിയ്ക്കാൻ കിട്ടുന്നു ഏതൊരു അവസരവും പാഴാക്കുകയുമില്ല.ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള എതെങ്കിലും കാര്യും സഭയോ അതിലെ അംഗങ്ങളോ നിഷേധിയ്ക്കുമെന്ന് തോന്നുന്നില്ല.ഇതൊരു ലൈംഗിക പുസ്തകം എന്ന രീതിയിൽ തള്ളിക്കളയണം എന്നത് ഒരു പക്ഷേ സഭ തന്നെ ആയിരിയ്ക്കു ഏറ്റവും കൂടുതൽ ആഗ്രഹിയ്ക്കുന്നത്.മനോജ് അനുകൂലിയ്ക്കുന്നതും അതിനെ തന്നെ.

കത്തോലിക്ക സഭാ ഒട്ടനവധി നല്ല കാര്യങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ചെയ്തിട്ടുണ്ട്.ഇപ്പോളും പല ഗ്രൂപ്പുകളും ചെയ്യുന്നുമുണ്ട്.എന്റെ തന്നെ പല സുഹൃത്തുക്കളും അച്ചന്മാർ ആയിട്ടുണ്ട്.പക്ഷേ അതൊന്നും പുഴുക്കുത്തു വീണ ഇന്നത്തെ സഭാ നേതൃത്വത്തെ തുറന്നു കാണിയ്ക്കുന്നതിൽ തടസ്സമാകരുത്.ശ്രീ ജോസഫ് പുലിക്കുന്നേൽ സാർ ഒക്കെ പറയുന്നത് എന്തുകൊണ്ടാണു നാം ശ്രദ്ധിയ്‌ക്കാതെ പോകുന്നത്?

കഴിഞ്ഞ കുറെ വർഷങ്ങളായി ,പുരോഗമനപരമായ എല്ലാ മുന്നേറ്റങ്ങളെയും ചെറുത്തു തോൽ‌പ്പിയ്ക്കുന്ന ഒരു നിലപാട് സഭാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ട് എന്നത് സത്യമാണ്.വിമോചന സമരത്തോടെ തുടങ്ങിയ ഈ നിലപാട് കേരളീയ സമൂഹത്തെ ഒട്ടേറെ വർഷങ്ങൾ പിന്നോട്ട് കൊണ്ടു പോകുന്നു.സഭയുടെ ഇത്തരം നീക്കങ്ങളെ മാത്രമേ എന്നെപ്പോലെയുള്ളവർ എതിർക്കുന്നുള്ളൂ.

നമ്മുടെ പ്രൊഫസർ ജോസഫ് വർഗീസ് സാർ എഴുതിയ “നസ്രാണിയും നാറാണത്തുഭ്രാന്തനും” എന്ന പുസ്തകവും കത്തോലിക്കാ സഭയിലെ വൃത്തികെട്ട രീതികളേയും അഴിമതിയേയും ആണു എതിർക്കുന്നത്.അതും ഇതും തമ്മിൽ ഉള്ള ഒരു വ്യത്യാസം അദ്ദേഹം സഭയിലെ ഒരു കുഞ്ഞാടു മാത്രമായിരുന്നു എന്നതാണ്.സിസ്റ്റർ ജെസ്മിയാകട്ടെ,ആരെയാണോ പ്രൊഫസർ എതിർക്കുന്നത് , അതേ പുരോഹിത വർഗ്ഗത്തിന്റെ ഭാഗമായിരുന്ന ആളും.അതുകൊണ്ടു തന്നെ സഭയ്ക്കുള്ളിൽ നിന്നു തന്നെ അത്തരം ചില വെളിപ്പെടുത്തലുകൾ വരുമ്പോൾ അതിനു കൂടുതൽ ജനങ്ങളെ സ്വാധീനിയ്ക്കാൻ കഴിയുന്നു.നമ്മുടെ പ്രൊഫസർ ഒരു ഒറ്റയാൻ പോരാട്ടമായിരുന്നു നടത്തിയത്.കേരളത്തിലെ ചില മാധ്യമങ്ങളെങ്കിലും അതിനു നല്ല പിന്തുണ നൽ‌കിയിരുന്നു.അക്കാലത്തെ ചിലപത്ര വാർത്തകൾ ഇവിടേയും,ചില പ്രതികരണങ്ങൾ ഈ ബ്ലോഗിലും വായിക്കാം.അതിനെപ്പറ്റി എന്റെ പോസ്റ്റിൽ പരാമർശിയ്ക്കാതെ പോയത് ഞാൻ ചെയ്ത പുസ്തകാവലോകനത്തിൽ നിന്ന് കുറേ മാറി സഞ്ചരിയ്ക്കേണ്ട എന്നു കരുതിയാണ്.അതു തന്നെ വളരെ ദൈർഘ്യം ഉള്ളതായിപ്പോയി.

സിസ്റ്റർ ജെസ്മി ചെയ്തത് ഒരു നല്ല ചുവടു വയ്പാണ്.കത്തോലിക്കാ സഭയിലെ പുഴുക്കുത്തുകളും, കളകളും ഇല്ലാതാവണം എന്നു കരുതുന്നവർ അതിനെ പിന്താങ്ങുകയാണു വേണ്ടത്.മറിച്ച് അതിനേയും എതിർത്തു തോൽ‌പ്പിക്കുന്നത് വീണ്ടു ഒട്ടേറെ അഭയമാരേയും അനുപമമാരേയും സൃഷ്ടിയ്ക്കലാവും.ദീപക് രാജ് കമന്റിൽ പറഞ്ഞ പോലെ, സഭയ്ക്കുള്ളിൽ വച്ചാണു സിസ്റ്റർ ഇതെല്ലാം വെളിപ്പെടുത്തിയിരുന്നെങ്കിൽ അതു മറ്റൊരു അഭയയെ കൂടി സൃഷ്ടിയ്ക്കുമായിരുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മനോജ്, നിരക്ഷരൻ,

നിങ്ങൾ പങ്കു വച്ച അഭിപ്രായങ്ങൾക്ക് നന്ദി.ഇത്തരം അഭിപ്രായ പ്രകടനങ്ങളാണു ബ്ലോഗിലൂടെ ഞാൻ പ്രതീക്ഷിയ്ക്കുന്നത്.അതിൽ സൌഹൃദം ഒരു തടസ്സമാകരുത്.

ശക്തമായി വിമർശിച്ച മനോജ് മുപ്പതിലേറെ വർഷങ്ങളായി എന്റെ സുഹൃത്താണ്.എന്നാൽ അഭിപ്രായ പ്രകടനങ്ങൾക്ക് അതു തടസ്സമായില്ല.നിരക്ഷരനും അതുപോലെ തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് മാനസികമായി വളരെ അടുപ്പം ഉണ്ടായ സുഹൃത്താണ്.

ഇതൊക്കെ കാണിയ്ക്കുന്നത് ബ്ലോഗ് എന്ന മാധ്യമത്തിന്റെ ശക്തിയാണ്.അതു അങ്ങനെ തന്നെ ആവുകയും വേണം.

( മനോജിനുള്ള മറുപടി രാവിലെ ഒന്നു ടൈപ് ചെയ്തു വച്ചു.പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ എന്തോ പ്രശ്നം വന്നു അതു പോയി.ഇപ്പോൾ വീണ്ടും ഒന്നു കൂടി ടൈപ് ചെയ്തു ഇട്ടു)

Sapna Anu B.George said...

സുനില്‍ നല്ല ഒരു വായന...പക്ഷെ ഇവിടെ പറയുന്ന ഒരു കാര്യങ്ങളും,
ഈ ജന്മത്തു നടന്നും കാണാം എന്നോ
, അല്ലെങ്കില്‍ ഇവിടെത്തെ ജനങ്ങളുടെ മനസ്സുമാറി,അവെരെല്ലാം പുണ്ണ്യവാളന്മാരകുമെന്നോ ആരും വിചാരിക്കേണ്ട????സിസ്റ്റര്‍ ജസ്മി,
പള്ളിക്കുപ്പായത്തില്‍ നീന്നിറങ്ങി തിരുസഭയില്‍ മുഴുവനും,
തെറ്റുകുറ്റങ്ങളാണ് എന്നു പറഞ്ഞാല്‍ മാത്രം അറിയാനിരിക്കയായിരുന്നോ, നമ്മുടെ ജനം!!!!,അല്ലല്ലോ??? ഇതു കാലാകാലങ്ങളായി നടന്നു വരുന്ന ഒരു സംഭവമാണ്.അച്ചന്‍ പട്ടത്തിനു പഠിക്കാന്‍ പോകുന്നവര്‍ക്ക് അവിടെത്തെ ജീവിതവും അനുഭവങ്ങളും മെച്ചപ്പെട്ടതാണെന്നു കരുതുന്നുണ്ടോ???അവിടെ പഠിച്ചു തിരിച്ചു വന്നവര്‍ തന്നെയാണ്, ഒരു കൂസലും ഇല്ലാതെ അഭയ സിസ്റ്ററെ കൊന്ന് കിണറ്റില്‍ എറിഞ്ഞത്. എത്ര റ്റി വി ക്കാരും പത്രക്കാരുടെ മുന്നില്‍ ഒരു ചമ്മലും ഇല്ലാതെ നില്‍ക്കുന്നു.
ഇത്ര നാളും അവരെവിടെയായിരുന്നു,
സഭയുടെ സംരക്ഷണയില്‍, വിദേശത്ത്!
പള്ളി ഇന്നൊരു കച്ചവട സംരംഭം ആണ്.വെളുത്തു തിരുവസ്ത്രത്തില്‍ പൊതിഞ്ഞ കറുത്ത മനസ്സുകളുടെ തേര്‍വാഴ്ച. ഇതെഴുതാന്‍ എടുത്ത സമയംകൊണ് ഒരു പാവപ്പെട്ടവന് ഒരു കോപ്പ കഞ്ഞി പകര്‍ന്നു കൊടുക്കാമായിരുന്നില്ലെ!!!!
പുണ്യം കിട്ടും

asdfasdf asfdasdf said...

കന്യാസ്ത്രീകളേയും അച്ഛന്മാരേയും വിമര്‍ശിക്കുന്നത് കാണുമ്പോള്‍ അവരുടെ ഞെരമ്പുകളില്‍ ഒഴുകുന്ന ചോരയുടെ നിറം വേറെന്തൊക്കെയാണോയെന്ന് തോന്നിപ്പോകുന്നു. അവരും ഈ സമൂഹത്തിന്റെ ഭാഗമല്ലേ..ഏഴു മെമ്പര്‍മാര്‍ മാത്രമുള്ള ഒരു പഞ്ചായത്തില്‍ എത്രമാത്രം അഴിമതിക്കഥകളാണ് മെമ്പര്‍മാരെക്കുറിച്ച് കേള്‍ക്കുന്നത്. കേരളത്തിലെ മുപ്പതിനായിരത്തില്‍പ്പരം കന്യാസ്ത്രീകളില്‍ ഒരു സിസ്റ്റര്‍ ജെസ്മി സഭ വിട്ടിറങ്ങിയത് ഇത്രയധികം വാര്‍ത്താപ്രാധാന്യമുള്ള വിഷയമാണോ ? .
ഈ സിസ്റ്ററിന്റെ പൂ‍ര്‍വ്വകാല ചരിത്രം വ്യക്തമായറിയുന്നതുകൊണ്ട് സിസ്റ്ററിന്റെ ചോദ്യങ്ങള്‍ക്ക് ക്രിസ്തീയ സഭാ മേധാവികള്‍ മറുപടി കൊടുക്കുമെന്ന് തോന്നുന്നില്ല.

മറ്റൊരു തെറ്റിദ്ധാരണ പരത്തുന്ന വസ്തുത , സഭ എന്നത് അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും ഒരു സെറ്റപ്പാണെന്നാണ്. തെറ്റ്. സഭയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിശ്വാസികളുടെ ഒരു കൂട്ടത്തെയാണ്.

വാചാലം said...

സുനില്‍ കൃഷ്ണന്‍-

നന്നായിരിക്കുന്നു എന്നു മാത്രം പറഞ്ഞുപോകുന്നതെങ്ങിനെ. ഈ ലേഖനവും ഇതിനു വന്ന കമന്റുകളും വായിച്ചു.

എന്തുകൊണ്ട് ആത്മകഥരചിക്കേണ്ടീവന്നു എന്ന്തിന് സിസ്റ്റര്‍ ജെസ്മി പറയുന്ന കാരണം... “അവർ( സന്യസ്തർ)തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിന്റെ നാനാ വശങ്ങളിലേയ്ക്കും കടന്നു ചെന്നു പഠിപ്പിക്കുകയും വഴികാട്ടുകയും പ്രകോപിപ്പിയ്ക്കുകയും സാന്ത്വനിപ്പിയ്ക്കുകയും ചെയ്യുന്നു.എന്നിട്ടും അതേ ആളുകൾക്ക് അവർ നിഗൂഢരായി അവശേഷിയ്ക്കുന്നു”. എന്നു മുതലാണ് സന്യാസജീവിതത്തില്‍ നിഗൂഡതകള്‍ നിറഞ്ഞത്? നമ്മുടെയൊക്കെ മനസില്‍, പ്രാര്‍ത്ഥനയിലും ആത്മീയതയിലും മനുഷ്യസേവനത്തിലും അടിയുറച്ച്, ലളിതജീവിതം നയിക്കുന്നവരായിരുന്നില്ലേ ഇവര്‍? ഇങ്ങനെയുള്ള സാക്ഷിമൊഴികള്‍ വരുന്നതോടേയാണ് അവിടുത്ത ജീവിതം അത്ര “ലളിത”മല്ലെന്നും നിഗൂഡതയും സേവനത്തിന്റെ മറവില്‍ വ്യാപാരവും നിറഞ്ഞതാണെന്ന് അറിയുന്നത്! ക്രിസ്ത്യാനികളിലേറെയും ഇതൊക്കെ തിരിച്ചറിഞ്ഞ്, സമ്മതിക്കുന്നു എന്നതുതന്നെ ശുഭലക്ഷണമാണ്. ഇങ്ങനെയുള്ള തുറന്നെഴുത്തിന്റെ പുസ്തകങ്ങള്‍ ചെയ്യുന്ന സേവനവും ഇതൊക്കെ തന്നെ. പിന്നെ, മലയാളി കപടസദാചാരലോകത്തിന്റെ പ്രതിനിധികള്‍ ഈ പുസ്തകത്തിന്റെ വിപണനത്തെ സഹായിച്ചു എന്നത് മറ്റൊരു സത്യം .

നളിനി ജമീലയുടെ പുസ്തകത്തിന്റെ ലക്ഷ്യം പോലീസുകാരില്‍ നിന്നുള്ള രക്ഷയും സ്വന്തം ബുദ്ധിമുട്ടുകള്‍ തുറന്നെഴുതുകയുമായിരുന്നു എന്നൊരു കമന്റ് കണ്ടു. കുറെയൊക്കെ അതു തന്നെയല്ലേ സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥയുടെ ലക്ഷ്യവും എന്ന് എനിക്ക് തോന്നുന്നു. തന്നെപ്പോലെയുള്ള സഹോദരികള്‍ അടങ്ങുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയായി നിന്ന്, കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ ശരിയാണെന്നതിന്റെ സാക്ഷിമൊഴികള്‍ നല്‍കുക.

സുനിലിന്റെ അനുവാദത്തോടെ, ഇതിലുള്ള ചില കമന്റുകള്‍ക്ക് മറുപടി ഞാന്‍ പറഞ്ഞോട്ടേ? അല്ലെങ്കില്‍ പ്രതികരിച്ചോട്ടേ? ( ശരിയല്ലായെന്നോ , വ്യക്തിപരമായ വിമര്‍ശനമാണെന്നോ തോന്നുന്ന പക്ഷം ഡീലീറ്റ് ചെയ്യാനുള്ള അനുവാദം മുന്‍‌കൂറായിട്ടു തന്നിരിക്കുന്നു. ഇതിന്റെ ഉദ്ദേശം കമന്റുകളോട് പ്രതികരിക്കല്‍ മാത്രമണ്)

മനോജ് ചോദിച്ചില്ലേ “ആമേന്‍..” എന്ന വിശുദ്ധവാക്ക് വ്യഭിചരിക്കപ്പെട്ടോ എന്നൊരു സംശയമുണ്ടെന്ന്, പക്ഷേ , അതിനെ ആക്ഷേപഹാസ്യത്തിന്റെ കണ്ണിലൂടെയൊന്ന് കാണാന്‍ ശ്രമിക്കൂ. സഭയുടെയും മേലധികാരികളുടെയും ഉത്തരവുകളെ (ക്രിസ്തുദേവന്റെയല്ലാ) അതേപോലെ അനുസരിക്കുന്ന (ആമേന്‍ - അങ്ങനെ തന്നെയാവട്ടേ എന്നു പറയുന്ന) ഒരു സമൂഹമാണിന്ന് സന്യാസസമൂഹം എന്ന വിമര്‍ശനവും ആക്ഷേപവുമാണ് എനിക്ക് ആ തലക്കെട്ടില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്. ഇതും കപടബുദ്ധിജീവിയുടെ ജിഹ്വയാണോന്ന് അറിയില്ലാ :)


‘കുട്ടന്‍ മേനോന്‍‘ തന്റെ കമന്റില്‍ പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം മനസിലാവുന്നില്ല. അവര്‍ ചോരയും നീരുമുള്ളവരാണെന്നുള്ള വസ്തുത ഇവിടെ എല്ലാവരും അംഗീകരിച്ചതു തന്നെയാണ്. അമാനുഷികമായതോ അപ്രാപ്യമായതോ അല്ലല്ലോ അവരില്‍ പ്രതീക്ഷിക്കുന്നത്. അവര്‍, ക്രിസ്തുദേവനു സമമായിത്തീരുമെന്നും ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ അന്യായങ്ങളെ എതിര്‍ക്കുമ്പോള്‍, മാനസികാരോഗ്യത്തിനു ചികിത്സിപ്പിക്കാന്‍ നോക്കുന്നതും, ക്രിസ്തുദേവന്റെ മണവാട്ടികളെ വെറും ബലഹീനയായ പെണ്ണായിക്കണ്ട് പീഠിപ്പിക്കുന്നതും, ലൈംഗിക അരാജകത്വം അഴിഞ്ഞാടുന്നതുമൊക്കെ അറിഞ്ഞിട്ടും, അനുഭവിച്ചിട്ടും, മിണ്ടാതിരിക്കണമെന്നും സമൂഹത്തിനോട് പ്രതിബന്ധതയില്ലാത്തവരായി ജീവിക്കണമെന്നുമാണോ നമ്മള്‍ പ്രതീക്ഷിക്കുന്നത്? ഏഴു മെമ്പറുള്ള പഞ്ചായത്തിലും അഴിമതി, മുപ്പതിനായിരത്തില്‍ പരം വരുന്ന സന്യാസമൂഹത്തിലും അഴിമതി. ഇങ്ങനെ പലരും ഇതൊക്കെ വന്നു പറയും , ഇതിനൊക്കെ ഇത്രമാത്രം പറയാനെന്തിരിക്കുന്നു ! ഒരു കാര്യം മാത്രം മനസിലായില്ല, അതോ ഞാന്‍ എവിടെയെങ്കിലും വായിക്കാന്‍ വിട്ടുപോയോ?( എങ്കില്‍ ക്ഷമിക്കുക ) സിസ്റ്ററിന്റെ പൂര്‍വ്വകാലചരിത്രം അറിയാവുന്ന സഭ ഇതിനു മറുപടി കൊടൂക്കില്ല എന്ന്. എന്താണ് സിസ്റ്ററിന്റെ പൂര്‍വ്വകാലചരിത്രം? പിന്നെ സഭ ഇതിനൊക്കെയും മറുപടീ പറയുമെന്നോര്‍ത്താണ് സിസ്റ്റര്‍ ആത്മകഥയെഴുതിയതെന്ന് എനിക്കു തോന്നുന്നില്ല.


സപ്നാ അനുവിനോടും ഞാനൊന്ന് ചോദിച്ചോട്ടേ? ഇവരൊന്നും നന്നാവില്ല, ആരെയും പുണ്യവാളന്മാരായി മാറ്റാമെന്ന പ്രതീക്ഷയും ഈ സമൂഹത്തിനില്ല. എങ്കിലും തനിക്കാവുന്ന സംഭാവനകള്‍ - അത് അറിവായും തിരിച്ചറിവായും അനുഭവമായും സാക്ഷിയായും രക്തസാക്ഷിയായും - സമൂഹത്തിനു നല്‍കുകയെന്നത് സാമൂഹികപ്രതിബന്ധതയുള്ള ഏതൊരു പൌരനും ചെയ്യേണ്ടതല്ലേ? വലിയ മാറ്റങ്ങള്‍ക്കൊക്കെയും തുടക്കം കുറിച്ചത് ചെറിയ ചെറിയ മാറ്റങ്ങളായിരുന്നില്ലേ? സിസ്റ്റര്‍ ജെസ്മി അതല്ലേ ചെയ്തത്? അതല്ലേ
ഈ പോസ്റ്റിലൂടെ ഒരു അവലോകനമെഴുതി , ഈ പുസ്തകം വായിക്കാത്തവര്‍ക്ക് അതിലെ കാര്യങ്ങള്‍ വസ്തുനിഷ്ഠ്മായി- വ്യക്തിനിഷ്ടമായല്ലാ- എഴുതിയതിലൂടെ സുനിലും ചെയ്തിരിക്കുന്നത്? പാവപ്പെട്ടവന് കഞ്ഞി കൊടുക്കുന്നത് പുണ്യം തന്നെയാണ്. അത് ചെയ്യേണ്ടാ എന്നല്ലാ, എങ്കിലും ഇതും ഒരു സാമൂഹികജീവിയുടെ ഉത്തരവാദിത്വത്തിലൊന്നല്ലേ? ചുറ്റുപാടും നടക്കുന്നതിനോട് പ്രതികരിക്കുന്നതും നമ്മുടെ ഉത്തരവാദിത്വത്തില്‍ പെടുന്നില്ലേ?


അപ്പുവിന്റെ സംശയം - എങ്ങിനെ കന്യാസ്ത്രീ എന്ന സങ്കല്‍‌പ്പം വന്നു എന്നത്? വിശുദ്ധമേരി കന്യകയായിത്തന്നെ യേശുദേവനെ ഗര്‍ഭം ധരിച്ചു എന്നതില്‍ നിന്നാണോ അത് വന്നത്? എന്റെ വെറും വെറുമൊരു ഊഹം മാത്രമാ കേട്ടോ.. ( ഈ പേരില്‍ എന്നെ തല്ലാന്‍ വരല്ലേ... മുന്‍‌കൂര്‍ ജാമ്യം :) )

കാലം പോകെ “സഭക്കുള്ളീല്‍ നിന്നു പൊരുതാന്‍ ശേഷിയുള്ള , ജീവനവശേഷിക്കുന്ന ( അഭയയ്യുടെ വിധി വരാത്ത ) കൂടുതല്‍ ജസ്മിമാര്‍“ ഉണ്ടാവട്ടേയെന്ന് പ്രാര്‍ത്ഥിക്കാം.

- ജ്വാല

manoj said...

മറ്റൊരാളുടെ ബ്ലോഗില്‍ കമന്റുകള്‍ ധാരാളം ഇടുന്നതു ശരിയല്ല എന്ന അഭിപ്രായക്കാരനാണു ഞാന്‍.. എന്നാലും സുനിലിനോടുള്ള എന്റെ അടുപ്പം ഞാന്‍ ചൂക്ഷണം ചെയ്യുന്നു.
എന്തായിരുന്നു ഞാന്‍ പറയാന്‍ ശ്രമിച്ചത്?

സിസ്റ്റര്‍ ജെസ്മിയുടെ ഒരു പുസ്തകത്തെ വിലയിരുത്തുകയായിരുന്നു. അതില്‍ അവര്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഒരു 'നെഗറ്റീവ് ഇഫറ്റ്' വായനക്കാരില്‍ സൃഷ്ടിക്കും എന്ന് എനിക്കു തോന്നിയിരുന്നു. നളിനീ ജമീലയുടെ ബുക്കിന്റെ പേരു തന്നെ ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ എന്നപേരിലായിരുന്നു. എന്നാല്‍ അവര്‍ അതു എഴുതിയ രീതി അത്രക്ക് സംസ്ക്കാരചിത്തത്തോടെയും ഉദ്ദേശ്യശുദ്ധിയോടെയും ആയിരുന്നു. അതില്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്നങ്ങള്‍ നീതിക്കുവേണ്ടിയുമായിരുന്നു... (സിസ്റ്റര്‍ ജസ്മിയുടെ ലൈംഗിക ഭാഷാസ്വാതന്ത്ര്യം ആ സ്ത്രീ ഉപയോഗിച്ചിരുന്നെങ്കില്‍, അതിന്ന് അന്‍പതു പതിപ്പ് വിറ്റുപോകുമായിരുന്നു. കേരളത്തിലെ ലൈംഗീക അരാചകത്വം അത്രക്ക് തീക്ഷവും തീവ്രവും വൃത്തികെട്ടതുമാണു.)

ഞാന്‍ സിസ്റ്റര്‍ ജെസ്മി സഭയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ സഭ തീര്‍ച്ചയായും ചിന്തിക്കുകയും സഭാവിശ്വാസികള്‍ ആ തിരുത്തലുകള്‍ക്ക് ഉല്പ്രേരകമാകണമെന്നും അതിയായ് ആഗ്രഹിക്കുന്ന ഒരാളാണു. (ഈ കാര്യങ്ങള്‍ സിസ്റ്റര്‍ പറയാതെ തന്നെ 'കോമണ്‍സെന്‍സു'ള്ളവര്‍ക്കെല്ലാം മനസ്സിലാവുന്ന ഒന്നാണെന്നതാണു ഏറ്റവും രസകരം.. ഒരു സിസ്റ്റര്‍ ജെസ്മി ഈ പുസ്തകം എഴുതുന്നതു വരെ ഇതൊന്നും മനസ്സിലാക്കാതിരുന്ന ബുദ്ധിജീവികളുടെ ബുദ്ധിയെക്കുറിച്ച് അതിശയം തോന്നുന്നു...:)

സിസ്റ്റര്‍ ഒരു കന്യാസ്ത്രീ ആകേണ്ട ആളല്ലാ എന്ന് അതു വായിക്കുന്ന ആര്‍ക്കും തോന്നും. ലൈംഗീകതയുടെ മാത്രം കാര്യമല്ല. സഹനം, സഹവര്‍ത്തിത്വം, മൗനം ഇവയൊന്നും സിസ്റ്റര്‍ക്ക് പാലിക്കാനാവുന്ന കാര്യങ്ങളല്ല.
പിന്നെ അല്പം സ്വാര്‍ത്ഥതയും ഉണ്ടോ എന്നൊരു സംശയം. ക്രിസ്തുവിനെ പോലും പലവട്ടം പരീക്ഷിച്ച് തൃപ്തിയടഞ്ഞിട്ടാണു സ്വീകരിക്കാന്‍ തയ്യാറായതു തന്നെ.

സഭയില്‍ കള്ളനാണയങ്ങള്‍ ധാരളമുണ്ടാകും... അവരെ തെരഞ്ഞുപിടിക്കേണ്ടത്..യഥാര്‍ത്ഥ കന്യാസ്ത്രീകളും പിതാക്കന്മാരുമാണു.. അവരതിനു തയ്യാറാകാത്ത പക്ഷം ഇത്തരം നിരവധി ജസ്മി മാര്‍ ഇനിയും സൃഷ്ടിക്കപ്പെടും.. അഭയമാര്‍ കൊലചെയ്യപ്പെടും... നീതിപൂര്‍‌വ്വമായ് പോപ്പിനെപ്പോലും ചോദ്യം ചെയ്യുന്നൊരു സം‌വിധാനം ഉണ്ടാകണമെന്നാവും ക്രിസ്തുപോലും ഇപ്പോള്‍ വിചാരിക്കുന്നത്... നീതി, അതു പ്രധാനമാണു.

എടോ സുനില്‍, ഈ വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് ഞാന്‍ വരില്ലാ.. കാരണം സിസ്റ്റര്‍ ജെസ്മിയുടെ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല... ഇത്രയും കേട്ടതില്‍ നിന്നും അതു വായിച്ചു സമയം മെനക്കെടുത്താന്‍ ഉദ്ദേശവും ഇല്ല.. ആ കാശിനു കള്ളുകുടിച്ച് അമറാന്തിക്കാന്‍ പോകുന്നു...

SUDHA PR said...

Mashe,
Nannayitundu,
AMEN vayikkan preripikunna lekanam.

പതാലി said...
This comment has been removed by the author.
പതാലി said...

കമന്‍റ് അല്‍പ്പം നീണ്ടു പോകുന്നതില്‍ ക്ഷമിക്കുക. ഈ വിഷയത്തില്‍ വേറൊരു പോസ്റ്റിടുന്നതിലും നല്ലത് നിലവില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ഇവിടെതന്നെ ചിലതു കുറിക്കുന്നതാണെന്നു തോന്നി.

എറണാകുളത്ത് ഡി.സി പുസ്തകോത്സവത്തോടനുബന്ധിച്ച്
ആമ്മേന്‍ ഇറങ്ങിയതിന്‍റെ പിറ്റേന്നുതന്നെ വായിച്ചിരുന്നു.ബ്ലോഗിലും പുറത്തും പുസ്തകം ചര്‍ച്ചാവിഷയമാകാന്‍ കാരണം കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പരന്പരയാണെന്ന് ഞാന്‍ കരുതുന്നു.

അമേരിക്കയിലെയും മറ്റും കത്തോലിക്കാ സമൂഹത്തിലും കേരളത്തിലെ മറ്റ് മത വിഭാങ്ങള്‍ക്കിടയിലും മതസ്ഥാപനങ്ങളിലുമൊക്കെ നടക്കുന്ന പ്രശ്നങ്ങളുമായി താരതമ്യം ചെയ്യുന്പോള്‍ കത്തോലിക്കാ സഭയില്‍ വിവാദങ്ങള്‍ തുലോം കുറവാണ്. പക്ഷെ, വൈദികരുടെയും കന്യാസ്ത്രീകളുടെയും സേവനങ്ങള്‍ കണക്കിലെടുത്ത് അവരെ ഏറെ ആദരിക്കുന്ന പൊതു സമൂഹത്തിന് അവരുടെ ചെറിയ വീഴ്ച്ചകള്‍പോലും അസഹനീയമാകുന്നത് സ്വാഭാവികം.

പല വിഷയങ്ങളിലും സഭാധികാരികളില്‍ ചിലരുടെ നിഷേധാത്മക നിലപാടുകള്‍ കേരളത്തില്‍ സഭാവിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിന് ഇടയാക്കി. കേരളത്തില്‍ ന്യൂനപക്ഷം മാത്രമായ കത്തോലിക്കര്‍ എന്തോ പ്രത്യേക പ്രിവിലേജുള്ള വിഭാഗമാണെന്ന അവകാശവാദമാണ് വൈദിക ശ്രേഷ്ഠര്‍ നടത്തുന്നതെന്ന തോന്നല്‍ സമൂഹത്തിനുണ്ടായി. അതുകൊണ്ടുതന്നെ സഭയിലുണ്ടാകുന്ന നിസ്സാര പ്രശ്നങ്ങള്‍ പോലും മാധ്യമങ്ങളും സമൂഹവും ആഘോഷിച്ചു. ഡീക്കന്‍ റൂബിന്‍ തോട്ടുംപുറത്തെപ്പോലുള്ളവര്‍ ബൂലോകത്തും എരിതീയില്‍ എണ്ണയൊഴിച്ചു. ഈ പുസ്തകത്തിന്‍റെ കാര്യത്തിലുള്ള പ്രതികരണങ്ങളും ഇതിന്‍റെ തുടര്‍ച്ചയായേ കാണാനാകൂ.

ആമ്മേനെയും പ്രഫ. ജെസ്മിയുടെ(സഭാ വസ്ത്രം ഉപേക്ഷിച്ച സാഹചര്യത്തില്‍ സിസ്റ്റര്‍ എന്ന വിശേഷണം ചേര്‍ക്കുന്നില്ല) ധൈര്യത്തെയും പുകഴ്ത്തുന്നവരെല്ലാം പുസ്തകത്തില്‍നിന്ന് സഭാവിരുദ്ധമായ ചില ഭാഗങ്ങള്‍ എടുത്താണ് അതിന്‍മേലുള്ള അഭിപ്രായപ്രകടനംമാത്രമാണ് നടത്തുന്നതെന്ന് എനിക്കുതോന്നുന്നു.ഈ പോസ്റ്റില്‍ കമന്‍റ് ചെയ്തവരില്‍ വലിയൊരു വിഭാഗം ആളുകള്‍ പുസ്തകം വായിച്ചിട്ടുമില്ല.ഞാന്‍ നേരത്തെ സൂചിപ്പിച്ച കത്തോലിക്കാ വിരുദ്ധ വികാരം(അതിന് അവരെ കുറ്റപ്പെടുത്തുന്നില്ല) ആണ് ഈ പ്രതികരണത്തിന് അവരെ പ്രേരിപ്പിക്കുന്നത്.

പുസ്തകം വായിച്ചിട്ടുള്ളവര്‍ ഒന്നുകൂടി താളുകള്‍ മറിച്ചാല്‍, വായിക്കാത്തവര്‍ സ്വതന്ത്രമായ മനസ്സോടെ വായിച്ചാല്‍ നിലവില്‍ കേരളത്തില്‍ സഭയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള ചില ആരോപണങ്ങള്‍ക്കെങ്കിലും വ്യക്തമായ മറുപടി അതില്‍തന്നെയുണ്ടെന്നു കാണാം.

തൃശൂര്‍ ചിറേക്കാരന്‍ സി.വി. റാഫേലിന്‍റെയും കൊച്ചന്നത്തിന്‍റെയും മകള്‍ മേമി യേശുവിനോടുള്ള ഉല്‍ക്കടമായ സ്നേഹംകൊണ്ടാണ് നന്നേ ചെറുപ്പത്തിലേ കന്യാസ്ത്രീയാകാന്‍ തീരുമാനിച്ചത്. തിരിച്ചറിവായശേഷം നന്നായി ആലോചിച്ച് മഠത്തില്‍ ചേര്‍ന്നാല്‍ മതിയെന്ന് മേമിയെ ഉപദേശിച്ചത് സഭാധികാരികളും സന്യാസിനികളുംതന്നെയാണ്.
ആദ്യ അധ്യായങ്ങളില്‍ ഒട്ടേറെത്തവണ ഇക്കാര്യം തുറന്നു വ്യക്തമാക്കുന്നുണ്ട്. ഡിഗ്രിക്കു പഠിക്കുന്പോള്‍ മഠത്തില്‍ ചേര്‍ന്ന മേമിയെ സഭാധികൃതര്‍തന്നെ മുന്‍കൈ എടുത്താണ് എം.എ വരെ പഠിപ്പിച്ചതും കോളേജ് പ്രിന്‍സിപ്പല്‍ പദവിയില്‍വരെ നിയമിച്ചതും. അതായായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തിരിച്ചറിവാകുന്നതിനു മുന്പ് മഠത്തില്‍ ചേര്‍ക്കുന്നു എന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ഉയര്‍ത്തിയ ആരോപണം കുറഞ്ഞപക്ഷം ഈ കന്യാസ്ത്രീയുടെ കാര്യത്തിലെങ്കിലും വാസ്തവവിരുദ്ധമാണെന്നു സാരം.

അനുസരണം ഉള്‍പ്പെടെയുള്ള വ്രതങ്ങള്‍ സ്വീകരിച്ച് സന്യാസം തെരഞ്ഞെടുക്കുന്നവര്‍ താന്‍ പ്രവര്‍ത്തിക്കുന്ന മഠത്തിലെ,സഭയിലെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.കുറഞ്ഞ പക്ഷം മാതാപിതാക്കളെ അനുസരിക്കാന്‍ മക്കള്‍ക്കുള്ള ബാധ്യതയെങ്കിലും ഇക്കാര്യത്തില്‍ സന്യസ്തര്‍ക്കുണ്ട്.പ്രഫ. ജെസ്മിയുടെ തീരുമാനം വിപ്ലവകരമെന്നു വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മക്കള്‍ തങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുന്പോള്‍ ഇതേ നിലപാട് സ്വീകരിക്കുമോ?

ഈശോയുടെ ഇംഗിതത്തിനു വിധേയമാണെന്ന് പ്രാര്‍ത്ഥനയില്‍ തിരിച്ചറിഞ്ഞാണ് ജീവിതത്തിലെ എല്ലാ തീരുമാനങ്ങളുമെടുത്തിട്ടുള്ളതെന്നു പറയുന്ന പ്രഫ. ജെസ്മി വ്യക്തിപരമായ പ്രശ്നങ്ങള്‍ സാമാന്യവത്കരിക്കുന്നതിനും സഭാധികൃതര്‍ അറിയാതെ ഒളിച്ചു താമസിച്ചതിനുമൊക്കെ നിരത്തുന്ന കാരണങ്ങള്‍ അതിനാല്‍തന്നെ നീതികരിക്കാവുന്നതല്ല.

ഏറ്റവും ചെറിയ ഭൂപ്രദേശത്തിനുള്ളില്‍നിന്ന് ഏറ്റവുമധികം വൈദികരെയും കന്യാസ്ത്രീകളെയും പ്രേഷിതരെയും സഭയക്ക് സംഭാവന ചെയ്തിട്ടുള്ള മേഖലകളിലൊന്നാണ് കേരളം. ഇവിടെനിന്നുള്ള പ്രേഷിതര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. നാട്ടിലെ പല വൈദികരും കന്യാസ്ത്രീകളും അനുഭവിക്കുന്ന സൗകര്യങ്ങള്‍ ഇവരില്‍ ഭൂരിപക്ഷത്തിന്‍റെയും സ്വപ്നത്തില്‍ പോലുമില്ല. പക്ഷെ അഭയകേസില്‍ ഉള്‍പ്പെട്ട വൈദികരെയും കന്യാസ്ത്രീകളെയും പോലെ(അവര്‍ പ്രതികളെങ്കില്‍)ബ്ലൂഫിലിം ക്ലിപ്പിലെ നായികയായ ആലുവയിലെ(ഈ പോസ്റ്റില്‍ ആലപ്പുഴ എന്ന് ചേര്‍ത്തിരിക്കുന്നത് തെറ്റാണ്) കന്യാസ്ത്രീയെപ്പോലെ പ്രഫ. ജെസ്മിയും മഹാഭൂരിപക്ഷം വരുന്ന സന്യസ്തരോടുള്ള സമൂഹത്തിന്‍റെ പുച്ഛം വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

പ്രഫ. ജെസ്മിയെപ്പോലെ വൈദികരുടെ ലൈംഗീക ഇംഗിതത്തിന് വഴങ്ങുന്നവരായി ഇവരെയും കരുതിയാല്‍ സമൂഹത്തെ കുറ്റംപറയാനാകുമോ?

വിവാദങ്ങള്‍ സൃഷ്ടിക്കുന്പോള്‍ പുകഴ്ത്താനും പിന്തുണയ്ക്കാനും ആളുണ്ടാകും. വിവാദങ്ങളുടെ ചൂടാറഫന്പോള്‍ നായികനായാലും നായികയായാലും പെരുവഴിയാകും. സഹായം അഭ്യര്‍ത്ഥിച്ചവരില്‍ ചിലരുടെ ദുരുദ്ദേശ്യത്തെക്കുറിച്ച് പ്രഫ. ജെസ്മിതന്നെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ധീരയായ കന്യാസ്ത്രീയായി പ്രഫ. ജെസ്മിയെ വാഴ്ത്തുന്നവര്‍ നാളെ 'വേലി ചാടിയ കന്യാസ്ത്രീ'യെന്ന് ആക്ഷേപിച്ചാല്‍ അത്ഭുതപ്പെടാനില്ല.

പ്രഫ. ജെസ്മിക്ക് നല്ലതു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

മയൂര said...

അമേനിതുവരെ വായിക്കാന്‍ സാധിച്ചില്ല. ഒരു പുസ്തകം സങ്കടിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ഥമായ ആങ്കിളില്‍ നിന്നും സുനില്‍ എഴുതിയ ലേഖനം അമേന്‍ തീര്‍ച്ചയായും വായിക്കണമെന്ന് പ്രേരിപ്പിക്കുന്നു. നന്ദി :)

മരമാക്രി said...

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

Myna said...

ആമേന്‍ വായിച്ചിട്ടാണ്‌ കമന്റെഴുതുന്നത്‌. സുനിലിന്റെ ശ്രമത്തിന്‌ ആശംസകള്‍. പക്ഷേ, എന്റെ വായനയില്‍ ഇന്നത്തെ കന്യാസ്‌ത്രീകളുടെ ജീവിതമാണ്‌ ഈ പുസ്‌തകത്തിലുള്ളത്‌. കര്‍ത്താവുമൊത്തുള്ള ഒരു കന്യാസ്‌ത്രീയുടെ സത്യാന്വേഷണ പരീക്ഷകള്‍. ഈ വാക്കിന്‌ കെ മധുവിനോട്‌ കടപ്പാട്‌. മധു നാട്ടുപച്ചയിലെഴുതിയ ചില വരികള്‍:

"ജസ്മിയുടെ കൃതി അനുഭവപ്പെടുത്തുന്നത് അനന്തമായ ആകാശങ്ങളിലേക്ക് പാറുന്ന അപ്പൂപ്പന്‍ താടിയുടെ ഘനരഹിതവും സുതാര്യവും വിലോഭനീയവുമായ സൌന്ദര്യമാണ്.
പക്ഷേ അറിയുക, ഈ കൃതിയോട് മലയാളി ഇനിയും നന്ദി കാണിച്ചിട്ടില്ല. ഇറങ്ങി മാസങ്ങള്‍ക്കകം പതിപ്പുകള്‍ പലത് ഇറങ്ങിയത് മറന്നല്ല ഈ കുറ്റപ്പെടുത്തല്‍. ആമേന്‍ എന്ന പുസ്തകത്തെ നളിനി ജമീലയുടെ ജീവിതാനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്ന കൊടും പാതകത്തിലൂടെ മലയാളി സ്വന്തം ധൈഷണിക ശരാശരിത്തരം വ്യക്തമാക്കുന്നു. ഒരു കാര്യം ഉറപ്പ്. വരും നാളുകളില്‍ വഴിയോര വില്‍പനക്കാരന്റെ പക്കല്‍ നിന്ന് ഒരു പക്ഷേ ഏറ്റവും വില കുറച്ചു കിട്ടുന്ന പുസ്തകം ഇതായേക്കാം. എന്തെന്നാല്‍ വാങ്ങുന്നവര്‍ പലരും നിരാശരാണ്. അന്വേഷിക്കുന്ന രതിപാഠസുഖം ഈ ഏടുകള്‍ സമ്മാനിക്കുന്നില്ല. ഇളം നീല തരളിതകള്‍ക്ക് ഇടം കുറവ്. തിരു സഭയ്ക്ക് ഇപ്പോഴും ആശിച്ചു കൊണ്ടേയിരിക്കാം. ഇത്തരം വായനക്കാരില്‍ ചിലരെങ്കിലും ആമേന് പകരം സോളമന്റെ ഗീതങ്ങളിലെ മാന്‍പേടകളിലേക്ക് മടങ്ങി വന്നേക്കാം"
(http://nattupacha.com/content.php?id=266)
സത്യമായും ഈ വാക്കുകളോട്‌ ആദരവു തോന്നുന്നു. ആ അര്‍ത്ഥത്തില്‍ തന്നെ ആമേന്‍

Myna said...

അപ്പുവിന്റെ ചോദ്യത്തിനുള്ള മറുപടിയാണിത്‌. അല്‌പം ദീര്‍ഘമായിപ്പോയതില്‍ ക്ഷമിക്കുക.

കന്യാസ്‌തീ സമൂഹം നിലനില്‌ക്കേണ്ടതിന്റെ ആവശ്യം
സഭയില്‍ ചേരുമ്പോള്‍ തന്നെ ഓരോരുത്തരും ഓരോ മേഖല തെരഞ്ഞെടുക്കും. ജീവകാരുണ്യം, സാമൂഹ്യസേവനം, വിദ്യാഭ്യാസം മുതലായവ. ആ മേഖലയില്‍ തൊഴിലെടുത്തുകൊണ്ടായിരിക്കും അവര്‍ മുന്നോട്ടുപോകുന്നത്‌. (തൊഴില്‍ എന്നോ സേവനം എന്നോ)
സേവനത്തിന്‌ പ്രതിഫലമില്ല. മാനേജ്‌മെന്റ്‌ സ്‌കൂളുകളിലും മറ്റും അധ്യാപികമാരായവര്‍ക്കു ലഭിക്കുന്ന ശമ്പളത്തിനും അവര്‍ അവകാശികളല്ല. വൗച്ചറെഴുതി ഒപ്പിട്ടുകൊടുക്കാനേ പറ്റൂ. ശമ്പളം സഭയ്‌ക്ക്‌. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ജോഡി ഉടുപ്പ്‌, ഭക്ഷണം, ചികിത്സ എന്നിവയ്‌ക്ക്‌ ഒരു മുട്ടുമില്ല. പക്ഷേ അത്യാവശ്യ കാര്യങ്ങള്‍ക്കാണ്‌ പ്രയാസം. മാസം മിക്ക മഠങ്ങളും ഇവര്‍ക്ക്‌ 100-75 രൂപ നല്‌കും. സോപ്പ്‌, എണ്ണ്‌, കത്തയക്കാനുള്ള ഇല്ലന്റ്‌, കവര്‍, തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ തീര്‍ക്കണം. ഇപ്പോള്‍ എല്ലാ കന്യാസ്‌ത്രീരീകള്‍ക്കും മൊബൈല്‍ ഫോണുണ്ട്‌്‌. ഇത്‌ മഠം കൊടുക്കുന്നതൊന്നുമല്ല. ഉന്നത സഥാപനങ്ങള്‍ അലങ്കരിക്കുന്നവര്‍ക്ക്‌ കൊടുക്കും. സാധാരണക്കാര്‍ക്ക്‌ അവരുടെ അപ്പനുമമ്മയും ആങ്ങളമാരും കനിഞ്ഞനുഗ്രിച്ചു വാങ്ങികൊടുക്കുന്നതാണ്‌. വര്‍ഷത്തിലൊന്ന്‌ വീട്ടില്‍ പോകുമ്പോഴും സോപ്പ്‌, ചീപ്പ്‌, കണ്ണാടി, ഇന്‍ലന്‍ഡ്‌,പാറ്റാ ഗുളിക വരെ അപ്പനുമമ്മയും വാങ്ങികൊടുക്കണം. സ്വന്തം വീട്ടുകാര്‍ നല്‌കിയ പേരുപോലും ഉപേക്ഷിച്ചാണ്‌ കന്യാസ്‌ത്രീകള്‍ തങ്ങളുടെ ജീവിതം തുടങ്ങുന്നത്‌്‌ എന്നുമോര്‍ക്കണം.

എങ്ങനെയൊക്കെ ആയാലും കന്യാസ്‌ത്രീ സമൂഹമില്ലെങ്കില്‍ ഒരു സഭയ്‌ക്കും അധികനാള്‍ പിടിച്ചു നില്‍ക്കാനാവില്ല. കുഞ്ഞുകുട്ടി പാരാധീനങ്ങളൊന്നുമില്ലാത്തതുകൊണ്ട്‌ ഏല്‍പ്പിക്കുന്ന ജോലി കൃത്യനിഷ്‌ഠയോടെയും അര്‍പ്പണമനോഭാവത്തോടെയും ചെയ്‌തു തീര്‍ക്കും. തൊഴിലില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥ കാണിക്കും. വലിയ കെട്ടിട സമുച്ചയത്തിന്റെ മേല്‍ നോട്ടം മുതല്‍ സ്‌ക്‌ൂള്‍, കോളേജ്‌, ആശുപത്രി തുടങ്ങിയവയുടെ മേല്‍ത്തട്ടുമുതല്‍ താഴെ തട്ടുവരെയുള്ള തൊഴില്‍ കൃത്യമായി നിര്‍വഹിക്കും. 253 സന്യാസിനി സമൂഹങ്ങളിലായി 13000ല്‍പരം മഠങ്ങള്‍ കേരളത്തിലുണ്ട്‌. തൊഴിലില്ലാത്ത കന്യാസ്‌ത്രീകള്‍ പ്രായമായി കിടപ്പിലാവര്‍ മാത്രമാണ്‌. ഓരോ സഭയ്‌ക്കും ഭുമിയും സ്വത്തും സ്ഥാപനങ്ങളുമുണ്ട്‌. മിക്ക സ്ഥാപനങ്ങളുടേയും നിയന്ത്രണം കന്യാസ്‌ത്രീകളിലാണ്‌. ഇവരുടെ വസ്‌ത്രം, ഭക്ഷണം, ചികിത്സ എന്നിവ നോക്കിയാല്‍ മതി. ഒരുലക്ഷത്തിലധികം വരുന്ന ഇവരുടെ മനുഷ്യാദ്ധ്വാനത്തിന്‌ പുറത്തുള്ളവര്‍ക്ക്‌ കൊടുക്കേണ്ടി വരുന്ന കൂലി എത്രവരും? ഇവിടെ ഒരു പൈസപോലും കൊടുക്കാതെയാണ്‌ ഇവരുടെ സേവനം ലഭിക്കുന്നതെന്നോര്‍ക്കണം.


സ്‌ത്രീ എന്നാല്‍ പ്രസവിക്കുന്നവള്‍ എന്നര്‍ത്ഥം. ഒരു പെണ്‍കുട്ടിക്ക്‌ ആര്‍ത്തവം ഉണ്ടാവുന്നത്‌ അവള്‍ക്ക്‌ അമ്മയാവാന്‍ കഴിയും എന്നതിന്റെ ആദ്യത്തെ തെളിവാണ്‌. പ്രകൃതി അവളെ നിര്‍മിച്ചിരിക്കുന്നതും അങ്ങനെയാണ്‌. എല്ലാജീവജാലങ്ങളിലും ആണും പെണ്ണുമുണ്ട്‌്‌. അവയൊക്കെ ഇണകളായി ജീവിക്കുന്നതും പ്രകൃതി നിയമമാണ്‌. ആണ്‍വര്‍ഗ്ഗവും പെണ്‍വര്‍ഗ്ഗവും വെവ്വേറെയായി ജീവിക്കുന്നത്‌ മനുഷ്യര്‍ക്കിടയിലെ സന്യാസി സമൂഹങ്ങളില്‍ മാത്രമാണ്‌. സ്‌ത്രീ എന്ന നിലയില്‍ അവളുടെ എല്ലാ ആഗ്രഹങ്ങളേയും മാറ്റിനിര്‍ത്തിയാണ്‌ കന്യാസ്‌ത്രീകള്‍ വ്രതമെടുക്കുന്നത്‌. കന്യാസ്‌ത്രീകള്‍ എപ്പോഴും പ്രാര്‍ത്ഥനയുമായിരിക്കുകയല്ല, അവര്‍ അദ്ധ്വാനിച്ചു കൊണ്ടിരിക്കുന്നു. അവര്‍ അടിസ്ഥാനപരമായി സ്‌ത്രീയാണെന്നോര്‍ക്കണം. യഥാര്‍ത്ഥത്തില്‍ സഭയിലെ പുരുഷമേധാവിത്വം അവരോട്‌ ക്രൂരതയല്ലേ കാണിക്കുന്നത്‌?
സഭയിലെ സ്ഥാപനങ്ങളിലെ കൂലിയില്ലാ തൊഴിലാളികള്‍ മാത്രമാണവര്‍. സേവനം എന്നത്‌ സഭക്കകത്തുമാത്രമാണ്‌. മത്സ്യമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി നിരാഹാരം കിടക്കുകയും ചെയ്‌ത്‌ സിസ്റ്റര്‍ ആലീസിനെപ്പോലുളളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അത്തരക്കാര്‍ക്ക്‌ സഭയുടെ വിലക്കും ശിക്ഷാനടപടികളുണ്ടാവുകയും ചെയ്യും.