Friday, March 29, 2013

ചിരസ്മരണ -തേജസ്വിനിയുടെ കഥ,കയ്യൂരിന്റേയും ...

ഇനി രണ്ടു മിനിട്ട്.
തുറുങ്കിനകത്തുനിന്ന് ജനകീയ പ്രവർത്തകരുടെ പാട്ട് കൂടുതൽ വ്യക്തമായി കേട്ടു തുടങ്ങി.

കലക്ടർ മുഖത്ത് ശുണ്ഠി വരുത്തി.സൂപ്രണ്ട് വാച്ചിലേക്ക് നോക്കി നിന്നു.
താഴെ ഇരുൾ നിറഞ്ഞ കുഴി.അതിനു കൃത്യമായി നാല് പലകകൾ..മേലെ തൂങ്ങിക്കൊണ്ടിരിക്കുന്ന കുരുക്കുകൾ

“മുഖത്തിനു മറയിടൂ !“
“വേണ്ടാ ഞങ്ങൾക്ക് മറ ആവശ്യമില്ല”
കുരുക്കുകൾ കണ്ഠാഭരണങ്ങളായി.
“ഇങ്ക്വിലാബ്-“
ചിരുകണ്ടൻ അത്യുച്ചത്തിൽ വിളിച്ചു.
“സിന്ദാബാദ് !“അപ്പു,കുഞ്ഞമ്പു,അബുബക്കർ മൂന്നുപേരും ഒപ്പം വിളിച്ചു.
‘സാമ്രാജ്യത്വം-‘
‘നശിക്കട്ടെ!‘
‘വിപ്ലവം’
‘ജയിക്കട്ടെ!‘
സൂപ്രണ്ട് അടയാളം കാണിച്ചു.കുരുക്കുകൾ കഴുത്തു ഞെരിച്ചു.പുറപ്പെടാനൊരുങ്ങിയ സ്വരം തടയപ്പെട്ടു.പലകകൾ അരക്ഷണം കൊണ്ട് നീങ്ങി.നാലു ശരീരങ്ങളും കുഴിയിൽ തൂങ്ങി.കുരുക്കു കൂടുതൽ കൂടുതൽ മുറുകി.



1943 മാർച്ച് 29..ഇന്നേക്ക് 70 വർഷം മുൻപ് കണ്ണൂർ സെൻ‌ട്രൽ ജയിൽ വച്ച്  കയ്യൂർ സഖാക്കളെ തൂക്കിലേറ്റുന്ന രംഗം പ്രശസ്ത കന്നഡ സാഹിത്യകാരൻ ‘നിരഞ്ജന’യുടെ ‘ചിരസ്മരണ’യിൽ വിവരിക്കുന്നത് ഇപ്രകാരമാണ്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയപരമായ കാരണങ്ങളാല്‍ നാല് കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ തൂക്കിലേറ്റപ്പെട്ടു.അവരോടൊപ്പം തൂക്കിക്കൊലക്ക് വിധിക്കപ്പെട്ടവനെങ്കിലും മൈനറായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ രക്ഷപെട്ട് കൊലക്കയര്‍ മാറി ജീവപര്യന്തം ശിക്ഷയേറ്റു വാങ്ങി അതേ ജയിലില്‍ കിടന്നിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ ഇങ്ങനെയാണു പറഞ്ഞിരിയ്ക്കുന്നത്.

“1943 മാര്‍ച്ച 29 നു പുലര്‍ച്ചെ അഞ്ചിന് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലെ മൂന്നാം ബ്ലോക്കിലിരുന്ന് എന്റെ സഖാക്കളുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന വിപ്ലവകരമായ അവസാനത്തെ മുദ്രാവാക്യം ഞാന്‍ കേട്ടു.അടക്കാനാവാത്ത വികാരാവേശത്തോടെ അവ എന്റെ മനസ്സില്‍ മുഴങ്ങുകയാണ്”

കണ്ണൂരില്‍ നിന്നു വളരെ ദൂരെ ചെറുവത്തൂരിനും നീലേശ്വരത്തിനും അടുത്തുള്ള കയ്യൂര്‍ എന്ന ഉള്‍നാടന്‍ കാര്‍ഷിക ഗ്രാമത്തിലെ ദരിദ്രരായ നാലു കര്‍ഷകയുവാക്കളാണു അന്ന് തൂക്കിലേറ്റപ്പെട്ടത്...

മഠത്തില്‍ അപ്പു
കോയിത്താറ്റില്‍ ചിരുകണ്ടന്‍
പൊടോര കുഞ്ഞമ്പു നായര്‍
പള്ളിക്കാല്‍ അബൂബക്കര്‍

എന്നിവരായിരുന്നു സാമ്രാജ്യത്വഭീകരതയുടെ ഇരകളായിത്തീര്‍ന്നത്.ഇവര്‍ ജനിച്ചു വളര്‍ന്ന കയ്യൂരിന്റെ കഥ ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമാണ്.ദരിദ്രരും നിരക്ഷരരുമായ ഒരു ഗ്രാമീണ ജനത ഒന്നടങ്കം ജന്മിത്വ-നാടുവാഴി വ്യവസ്ഥക്കും അതുവഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും പൊരുതിനിന്നതിന്റെ ചരിത്രമാണത്.ഇന്നത്തെ കേരള സമൂഹത്തിന്റെ സൃഷ്ടിയില്‍ കയ്യൂര്‍ ചെലുത്തിയ സ്വാധീനത്തിനു തുല്യമായി മറ്റൊന്നില്ല.ജന്മിത്വത്തിന്റെ കൊടിയ ചൂഷണത്തിനെതിരെ, അവരുടെ മര്‍ദ്ദനങ്ങളേയും പീഡനങ്ങളെയും ഏറ്റുവാങ്ങി പോരാട്ടം നയിച്ച ഒരു ജനത വസിച്ച കയ്യൂര്‍ ഗ്രാമത്തിലെ ഒരോ മണല്‍ തരികളിലും വിപ്ലവം തുടിച്ചു നില്‍ക്കുന്നു.

കയ്യൂരിന്റെ ചരിത്രം പറയുന്ന കൃതികളും ലേഖനങ്ങളും ചരിത്രഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും കയ്യൂരിന്റെ ചരിത്രത്തെ ആസ്പദമാക്കി ഒരു നോവൽ മാത്രമാണു ഉണ്ടായിട്ടുള്ളത്.അതാകട്ടെ മലയാളി അല്ലാത്ത, എന്നാൽ കയ്യൂർ സമരകാലത്ത് തൊട്ടടുത്ത നീലേശ്വരത്ത് വിദ്യാർത്ഥി ആയിരുന്ന കർണ്ണാടകയിലെ കുളുകുന്തയിൽ ജനിച്ച ‘ശിവറാവു’ആണു രചിച്ചിരിയ്ക്കുന്നത്.അദ്ദേഹത്തിന്റെ തൂലികാനാമമാണ് ‘നിരഞ്ജന’. ‘ചിരസ്മരണ ‘ എന്ന ഈ കൃതി കയ്യൂർ സമരത്തിന്റെ ഒരു സ്വതന്ത്രാഖ്യാനമാണെന്ന് പറയാം.ചരിത്ര വസ്തുതകളാണു ഈ കൃതിയ്ക്ക് അടിസ്ഥാനം.എന്നാൽ അതിൽ നിന്ന് വേറിട്ടും കഥകാരൻ സഞ്ചരിയ്ക്കുന്നുണ്ട്.കയ്യൂർ രക്തസാക്ഷികളായ നാലുപേരും അതേ പേരിൽ തന്നെ ഈ കഥയിൽ വരുമ്പോൾ ഇതിൽ അവതരിപ്പിക്കപ്പെടുന്ന മറ്റു കഥാപാത്രങ്ങളായ മാഷ്, പ്രഭു എന്നിവർ യഥാക്രമം കെ മാധവനും ഗണപതി കമ്മത്തുമാണു്.

കെ മാധവന്റെ ഒരു അനുസ്മരണക്കുറിപ്പ് ഇതോടൊപ്പം ചേർത്തിട്ടുണ്ട്.അതിൽ എങ്ങനെയാണു കയ്യൂരും പരിസരപ്രദേശങ്ങളിലും കർഷകപ്രസ്ഥാനം ഉടലെടുത്തതെന്ന് പറയുന്നു.

സ:കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം നീലേശ്വരത്ത് കർഷക സംഘം കെട്ടിപ്പെടുക്കാനാണു സ: മാധവൻ വരുന്നത്.അതിനൊരു മാർഗമെന്ന നിലയിൽ സ്കൂളിൽ ഹിന്ദി ക്ലാസ് സംഘടിപ്പിക്കുന്നു.അങ്ങനെ ക്ലാസിൽ വരുന്ന കുട്ടികളുമായും അങ്ങനെ കർഷകരുമായും രാഷ്ട്രീയ ചർച്ചകൾ സംഘടിപ്പിച്ച് പതിയെ പതിയെ അവരിൽ സംഘബോധം വളർത്തുന്നു.അക്കാലത്ത് നീലേശ്വരം രാജാസ് സ്കൂളിൽ വിദ്യാർത്ഥിയായി പഠിച്ചിരുന്ന 'ശിവറാവു' ഈ ഹിന്ദിക്ലാസിൽ ചേർന്നു.അങ്ങനെ പതിയെ പതിറയെ അദ്ദേഹം ഒരു  കമയൂണിസ്റ്റായി മാറുകയാണുണ്ടായത്.അങ്ങനെ കയ്യൂർ സമരത്തെ തൊട്ടടുത്ത് നിന്ന് കണ്ട അദ്ദേഹം പിന്നീട് രണ്ട് തവണ കയ്യൂർ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.കേസിലകപ്പെട്ട മംഗലാപുരം ജയിലിൽ കിടന്നിരുന്ന കയ്യൂർ സഖാക്കളെ നിരവധി തവണ അദ്ദേഹം സന്ദർശിക്കുകയും കേസ് നടക്കുമ്പോൾ കോടതിയിൽ സന്നിഹിതനാവുകയും ചെയ്തിട്ടുണ്ട്.കയ്യൂർ സഖാക്കളെ തൂക്കിലേറ്റി പത്ത് വർഷങ്ങൾക്ക് ശേഷമാണു ഈ നോവൽ രചിക്കപ്പെട്ടത്.
(കാലത്തിനും ചരിത്രത്തിനും സാക്ഷിയായി കയ്യൂരിലെ 'തേജസ്വിനി'എന്ന കാര്യങ്കോട് പുഴ)


കൌമാരം വിട്ടുമാറാത്ത അപ്പു, ചിരുകണ്ടൻ എന്നിമവർ 'മാഷി'നെ കാണാൻ നടത്തുന്ന യാത്രയിലൂടെയാണു കഥ ആരംഭിയ്ക്കുന്നത്.അപ്പുവിന്റേയും ചിരുകണ്ടന്റേയും കുടുംബങ്ങളിലൂടെയും അവരുടെ ജീവിതാവസ്ഥകളിലൂടെയും കഥ മുന്നേറുന്നു.ജന്മിയുടെ കുതന്ത്രങ്ങൾക്ക് മുന്നിൽ കൃഷിസ്ഥലം നഷ്ടപ്പെടുന്ന അച്ഛന്റെ ദയനീയാവസ്ഥയാണു ചിരുകണ്ടനെ കൂടുതൽ കൂടുതൽ പ്രസ്ഥാനവുമായി അടുപ്പിക്കുന്നത്.അങ്ങനെ സ്കൂളിൽ വൈകുന്നേരങ്ങളിൽ നടത്തുന്ന 'പത്രപാരായണ കൂട്ടായ്മ'യിലൂടെയാണു കർഷക സംഘത്തിന്റെ സന്ദേശം കയ്യൂരിലാകെ എത്തുന്നത്.അത് പിന്നീട് വളർന്ന് വലുതാകുന്നതും കർഷക സംഘത്തിന്റെ വിളംബരജാഥയുടെ മുന്നിൽ വന്നുപെട്ട സുബ്ബരായൻ എന്ന പോലീസുകാരൻ 'തേജസ്വിനി'യിൽ ചാടി മരിയ്ക്കാനിടയായ സംഭവത്തിനോളം നീളുന്നു.ഇതിനിടയിൽ കഥയിൽ കുഞ്ഞമ്പുവും അബൂബക്കറും കടന്നു വരുന്നുമുണ്ട്..പിന്നീട് നടന്ന കൊടിയ നരനായാട്ടിനുമുന്നിൽ പിടിച്ചു നിൽക്കാനാവാതെ പലരും പിടി കൊടുക്കുന്നു.


കയ്യൂരിന്റെ വീര ചരിത്രം ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്.അവസാന നിമിഷം വരെ അവരിൽ ചോർന്നു പോകാതെ നിന്ന ആത്മ വിശ്വ്വാസം ഓരോ വായനക്കാരനും പ്രചോദനമാകും.കയ്യൂരിന്റെ ജീവനാഡിയായി എല്ലാറ്റിനും സാക്ഷിയായി ഒഴുകിക്കൊണ്ടിരിക്കുന്ന കാര്യങ്കോട് പുഴയ്ക്ക് "തേജസ്വിനി' എന്ന മനോഹരമായ നാമകരണമാണു നോവലിൽ നിരഞ്ജന നടത്തിയിരിയ്ക്കുന്നത്.

വിശദാംശങ്ങളിൽ ചരിത്രവുമായി പല വ്യത്യാസങ്ങളും നോവലിൽ ഉണ്ട്.അത് കഥാകൃത്ത് തന്നെ ആമുഖത്തിൽ പറയുന്നുമുണ്ട്.എന്നാൽ കയ്യൂർ സമരത്തിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങളേയും അതിനെതിരെ നടന്ന  ചെറുത്തു നിൽപ്പുകളേയും അതിന്റെ അന്ത:സത്ത ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കുന്നതിൽ നിരഞ്ജന വിജയിച്ചിരിയ്ക്കുന്നു.

ഈ നോവൽ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിരിയ്ക്കുന്നത് സി രാഘവൻ ആണ്.കണ്ണൂരിലെ 'പുസ്തകഭവൻ'ആണു പ്രസാധകർ.അച്ചടിയും ലേ ഓഊട്ടും മനോഹരമാക്കിയിരിക്കുന്നു.അതുകൊണ്ട് തന്നെ വായനാസുഖം നൽകുന്നതാണ് ഈ പുസ്തകം.

എഴുപതിലേറെ വർഷങ്ങൾ കടന്നു പോയിരിയ്ക്കുന്നു കയ്യൂർ സമരം നടന്നിട്ട്...കൊടിയ യാതനകളും
പീഡനങ്ങളും ഏറ്റു വാങ്ങിയ ഒരു ജനതയുടെ ഉയിർത്തെഴുനേൽപ്പിന്റെ ചരിത്രമാണു കയ്യൂർ പറയുന്നത്.അന്ന് ആ സഖാക്കൾ സ്വപ്നം കണ്ടതിൽ പലതും ഇന്ന് യാഥാർത്ഥ്യമായി.ജന്മിത്വം അവസാനിച്ചു,ബ്രിട്ടീഷ് ഭരണം അവസാനിച്ചു.ഭൂപരിഷ്കരണം നടപ്പിൽ വന്നു.എങ്കിലും ഇനിയും നേടാൻ ഒട്ടനവധി ബാക്കി നിൽക്കുന്നു.സാമ്രാജ്യത്വവും ചൂഷണവും പൂർവാധികം ശക്തിയായി നിലനിൽക്കുന്ന ലോകസാഹചര്യങ്ങളിൽ കയ്യൂരിലെ സഖാക്കൾ ഉയർത്തിയ മുദ്രാവാക്യം ഏറ്റു വിളിക്കുകയും അതിനായി പ്രവർത്തിയ്ക്കുയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണു..ആ ചരിത്രം കഥാരൂപേണ പകർന്നു നൽകി നിരഞ്ജനയും തന്റേതായ പങ്കു വഹിച്ചിരിയ്ക്കുന്നു എന്ന് നിസംശയം പറയാം.ഓരോ മലയാളിയും ഈ കൃതി വായിച്ചിരിയ്ക്കേണ്ടതാണ്.തങ്ങൾക്ക് വേണ്ടിയല്ലാതെ ജീവിതം ബലികഴിച്ച ഇത്തരം അനേകം ധീരന്മാർ ദാനം നല്കിയതാണ് ഇന്നത്തെ നമ്മുടെ ജീവിതമെന്നത് മറക്കാതിരിയ്ക്കാം !

കൂടുതൽ വായനയ്ക്ക് :കയ്യൂരിന്റെ മാനത്തെ രക്തനക്ഷത്രങ്ങൾ! ( കയ്യൂർ സന്ദർശനത്തിന്റേയും കയ്യൂർ സമരത്തിന്റെയും വിവരണം)

6 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എഴുപതിലേറെ വർഷങ്ങൾ കടന്നു പോയിരിയ്ക്കുന്നു കയ്യൂർ സമരം നടന്നിട്ട്...കൊടിയ യാതനകളും
പീഡനങ്ങളും ഏറ്റു വാങ്ങിയ ഒരു ജനതയുടെ ഉയിർത്തെഴുനേൽപ്പിന്റെ ചരിത്രമാണു കയ്യൂർ പറയുന്നത്.അന്ന് ആ സഖാക്കൾ സ്വപ്നം കണ്ടതിൽ പലതും ഇന്ന് യാഥാർത്ഥ്യമായി.ജന്മിത്വം അവസാനിച്ചു,ബ്രിട്ടീഷ് ഭരണം അവസാനിച്ചു.ഭൂപരിഷ്കരണം നടപ്പിൽ വന്നു.എങ്കിലും ഇനിയും നേടാൻ ഒട്ടനവധി ബാക്കി നിൽക്കുന്നു.സാമ്രാജ്യത്വവും ചൂഷണവും പൂർവാധികം ശക്തിയായി നിലനിൽക്കുന്ന ലോകസാഹചര്യങ്ങളിൽ കയ്യൂരിലെ സഖാക്കൾ ഉയർത്തിയ മുദ്രാവാക്യം ഏറ്റു വിളിക്കുകയും അതിനായി പ്രവർത്തിയ്ക്കുയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണു..ആ ചരിത്രം കഥാരൂപേണ പകർന്നു നൽകി നിരഞ്ജനയും തന്റേതായ പങ്കു വഹിച്ചിരിയ്ക്കുന്നു എന്ന് നിസംശയം പറയാം.ഓരോ മലയാളിയും ഈ കൃതി വായിച്ചിരിയ്ക്കേണ്ടതാണ്.തങ്ങൾക്ക് വേണ്ടിയല്ലാതെ ജീവിതം ബലികഴിച്ച ഇത്തരം അനേകം ധീരന്മാർ ദാനം നല്കിയതാണ് ഇന്നത്തെ നമ്മുടെ ജീവിതമെന്നത് മറക്കാതിരിയ്ക്കാം

Muralee Mukundan , ബിലാത്തിപട്ടണം said...

കയ്യൂർ സമര ചരിത്രം
കഥാരൂപേണ പകർന്നു നൽകിയ
നിരഞ്ജനക്കും ,ആയതിനെയിവിടെ പരിചയപ്പെടുത്തിയ
സുനിൽ ഭായിക്കും ലാൽ സലാം...

M. Ashraf said...

ആവശകരമായ ചരിത്രം അനുസ്മരിക്കാന്‍ അവസരേമേകിയതിനു നന്ദി. അഭിനന്ദനങ്ങള്‍.

Unknown said...

അത്യന്തം ആവേശത്തോടെ നമ്മൾ ഊറ്റം കൊള്ളുന്ന കയ്യൂർ സമരചരിത്രത്തെക്കുറിച്ച് ആധികാരികമായ ഒരു ചരിത്രാഖ്യായിക   മലയാളത്തിൽ എഴുതപ്പെട്ടിട്ടില്ലെ എന്നറിഞ്ഞപ്പോൾ ഞെട്ടലാണ് തോന്നിയത്!
നല്ല മനോഹരമായ വിവരണം വഴി പുസ്തകം പരിചയപെടുത്തിയ ലേഖകൻ മറ്റുള്ളവരെ ഇത് വായിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ലാൽ സലാം...ലാൽ സലാം...ലാൽ സലാം...

അഭിനന്ദനങ്ങള്‍........

ഗൗരിനാഥന്‍ said...

ezhuththu , blogezhuththu nirthiyo??