Thursday, July 31, 2014

സ്വപ്നങ്ങൾ നിറയും തീവണ്ടി യാത്രകൾ !

'വെളുപ്പാൻ കാലത്ത് വണ്ടി ഏതോ സ്റ്റേഷനിൽ ചെന്നു നിന്നു.ഗാഡനിദ്രയിലായിരുന്ന ഞാൻ 'വെള്ളം വെള്ളം" എന്ന വിളികേട്ടാണു ഉണർന്നത്.വെളിയിലേയ്ക്ക് നോക്കി.പാലക്കാട് സ്റ്റേഷനാണു.ദാഹമില്ലാതിരുന്നിട്ടും വെള്ളം വെള്ളം എന്ന വിളി കേട്ട് ഞാൻ വെള്ളം വാങ്ങി കുടിച്ചു"

വാചകങ്ങൾ ഇതേപോലെ അല്ല.പക്ഷേ ഇത് എസ് കെ പൊറ്റെക്കാടിന്റെ നൈൽ ഡയറിയുടെ ആമുഖത്തിൽ പറഞ്ഞിരിയ്ക്കുന്ന വാചകങ്ങളാണെന്നാണു എന്റെ ഓർമ്മ.ഏതാണ്ട് ഒന്നര വർഷം നീണ്ട യാത്രയ്ക്കു ശേഷം അന്നത്തെ ബോംബെയിൽ നിന്നും നാട്ടിലേക്ക് മടങ്ങി വരുമ്പോൾ പാലക്കാട് സ്റ്റേഷനിൽ എത്തിയപ്പോൾ നാട്ടിലെത്തിയതിന്റെ സന്തോഷാധിരേക്യത്താൽ വെള്ളം വാങ്ങിക്കുടിച്ചതിന്റെ കഥയാണു ഇവിടെ  പറയുന്നത്..

യാത്രകൾ..

പ്രത്യേകിച്ചും തീവണ്ടിയിലെ യാത്രകൾ..

ഓരോ തീവണ്ടിയും സ്വപ്നങ്ങളുടെ ഒരു വലിയ കൂടാരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ആയിരക്കണക്കിനു സ്വപ്നങ്ങളേയും വഹിച്ചുകൊണ്ട് ചൂളം വിളിച്ചുള്ള അനന്തമായ യാത്രകൾ.

ഓരോ സ്റ്റേഷനിലും ചിലർ ഇറങ്ങുന്നു..ചിലർ കയറുന്നു..വണ്ടി ലക്ഷ്യസ്ഥാനം വരെ കുതിച്ചു പായുന്നു..നമ്മുടയൊക്കെ ജീവിതം പോലെ തന്നെ.

എന്നാണു ആദ്യമായി തീവണ്ടിയിൽ യാത്ര ചെയ്തതെന്ന് ഞാൻ ഓർത്തു നോക്കി !

അത് വളരെ ചെറുപ്പത്തിൽ.ഒരു ചെറിയ ദൂരം മാത്രം..അമ്മയോടും വല്യച്ഛനോടുമൊപ്പം ചെങ്ങന്നൂർ മുതൽ കോട്ടയം വരെ.അന്ന്  തീവണ്ടിയിൽ കയറാനുള്ള എന്റെയും അനിയന്റേയും ആഗ്രഹം കൊണ്ട് യാത്ര ചെയ്തതാണു.അന്നത്തെ യാത്രയെപ്പറ്റി ഇന്ന് വ്യക്തമായ ഓർമ്മയില്ലെങ്കിലും കോട്ടയം സ്റ്റേഷനോട് അടുക്കുമ്പോളുള്ള രണ്ട് ചെറിയ ടണലുകൾ വഴി വണ്ടി കടന്നു പോയത് ഇപ്പോളും ഓർക്കുന്നു.ജീവിതത്തിനു മേൽ ഇരുളു വീഴുന്നത് പോലെ !

പിന്നീട് ഒന്നോ രണ്ടൊ തവണ കൂടി ചെറിയ ദൂരങ്ങളിൽ തീവണ്ടി യാത്ര ചെയ്തുവെങ്കിലും തീവണ്ടിയിൽ  പാലക്കാട് കടന്ന് പോകുന്നത് 1991 ലാണു.ഞാനും എന്റെ സുഹൃത്ത് തോമസും കൂടി അന്നത്തെ മദ്രാസ് ഐ ഐ ടിയിൽ ഒരു ടെസ്റ്റ് എഴുതാൻ പോയപ്പോളായിരുന്നു അത്.സ്റ്റേഷനിൽ വന്നു നിന്ന തീവണ്ടിയിൽ എസ് 5 ബോഗി കണ്ടു പിടിച്ച് കയറിയിരുന്നു.എങ്ങനെ ബർത്ത് ശരിയാക്കണമെന്നൊന്നും  അറിയില്ലായിരുന്നു.കൂടെ ഉണ്ടായിരുന്നവർ സഹായിച്ചു.അങ്ങനെ ആടിയാടി ഉറങ്ങുന്നതിന്റെ തുടക്കമായി.ട്രയിൻ സഞ്ചരിയ്ക്കുമ്പോൾ ഉറങ്ങാൻ സാധിക്കുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടു.എന്നാൽ ഒരു തൊട്ടിലിൽ കിടന്ന് ശാന്തമായി ഉറങ്ങുന്നതുപോലെയാണു എനിക്ക് തോന്നിയത്.നേരം പര പരാ വെളുത്തപ്പോൾ ഞങ്ങൾ  നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന മദ്രാസ് നഗരത്തിലെത്തി.

പിറ്റേന്ന് തിരിച്ച് മദ്രാസിൽ നിന്നും കോട്ടയത്തും തീവണ്ടിയിൽ വന്നു.രാത്രി യാത്രകൾ ആയിരുന്നത് കൊണ്ട് ആ യാത്രകൾ ഒക്കെ പെട്ടെന്ന് തീർന്ന് പോയത് പോലെ തോന്നി.

എന്നാൽ 1991 ആഗസ്റ്റ് മാസത്തെ 'ബോംബെ'യാത്ര ഒരിയ്ക്കലും മറക്കാനാവാത്തത് ആണു.ചില യാത്രകൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കും..എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ യാത്രയായിരുന്നു അത്.ബോംബെ യൂണിവേർസിറ്റിയിൽ അഡ്‌മിഷൻ ലഭിച്ച്  അവിടെ ചേരാൻ പോകുമ്പോൾ അച്ഛനോടും അളിയനോടും ഒപ്പം നടത്തിയ ആ രണ്ടു ദിവസത്തെ യാത്ര നീണ്ടു നിന്ന , ഇപ്പോളും തുടരുന്ന എന്റെ തീവണ്ടി യാത്രകളുടെ തുടക്കമായിരുന്നു.പിന്നിട് എത്രയെത്രെ തീവണ്ടിയാത്രകൾ കണക്കില്ല..1991 വരെ മൂന്നോ നാലോ തീവണ്ടി യാത്രകൾ മാത്രം നടത്തിയിരുന്ന ഞാൻ 1991 നും 1994 നും ഇടയിലുള്ള മൂന്നു വർഷത്തിനിടയിൽ കോട്ടയം - ബോംബെ മാത്രമായി തന്നെ 18 യാത്രകൾ നടത്തി എന്ന് പറഞ്ഞാൽ ഇപ്പോൾ എനിക്ക് പോലും അവിശ്വസനീയമായി തോന്നുന്നു.

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണു..എത്രയെത്ര മുഖങ്ങൾ, എത്രയെത്ര മനുഷ്യർ അവർക്കൊക്കെ എത്രെയെത്രെ കഥകൾ..ജീവിതത്തിന്റെ വൈചിത്ര്യങ്ങൾ, ജനങ്ങളുടെ വൈചിത്ര്യങ്ങൾ, ഭൂമിയുടെ ഭിന്ന ഭാവങ്ങൾ, കാലാവസ്ഥയിലെ മാറ്റങ്ങൾ, പ്രകൃതി ഭംഗികൾ, പ്രണയം തുളുമ്പുന്ന മിഴികളുള്ള സുന്ദരിപെൺകുട്ടികൾ, യാത്രകളിൽ മൊട്ടിട്ട് യാത്രാവസാനം അവസാനിക്കുന്ന പ്രണയങ്ങൾ..ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളാണു കഴിഞ്ഞ 23 വർഷത്തെ തീവണ്ടിയാത്രകൾ എനിക്ക് സമ്മാനിച്ചത്..!

കേരളത്തിന്റെ പച്ചപ്പ് മാത്രം കണ്ടു വളർന്ന ഞാൻ ആദ്യമായി വരണ്ടുണങ്ങിയ പ്രദേശങ്ങളും പാറക്കെട്ടുകൾ നിറഞ്ഞ ഭൂമിയും കാണുന്നത് ആദ്യ ബോംബെ യാത്രയിൽ തീവണ്ടി ആന്ധ്രപ്രദേശിലെ റായൽ സീമയിൽ പെട്ട കടപ്പ, ഗുണ്ടക്കൽ പ്രദേശങ്ങളിലൂടെ കടന്നു പോയപ്പോളാണു.നോക്കെത്താ ദൂരത്തോളം ഒരു മനുഷ്യനെപ്പോലും കാണാനാവാതെ സൂര്യതാപമേറ്റ് കിടക്കുന്ന ഭൂമിയുടെ മാറിൽ തലയുയർത്തി നിൽക്കുന്ന പാറക്കെട്ടുകൾ.ഇങ്ങനെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതുകൊണ്ടാണു 'റായൽ' സീമ എന്ന് പറയുന്നതു തന്നെ എന്ന് അന്ന് തീവണ്ടിയിൽ കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു തന്നു.

മുംബൈയിലേക്കുള്ള യാത്രകൾ ഇന്നത്തെപ്പോലെ എളുപ്പമല്ല.രണ്ടു രാത്രിയും ഒരു പകലും ട്രയിനിൽ ഇരിക്കണം.മൂന്നാം ദിവസം രാവിലെയാണു തീവണ്ടി ദാദർ സ്റ്റേഷനിൽ എത്തുന്നത്.അപ്പോളേക്കും കൂടെയുള്ളവരുമായി നല്ല അടുപ്പത്തിലാവും.ചിലർ പോകുമ്പോൾ വിലാസവും ഫോൺ നമ്പരുമൊക്കെ തരും.അങ്ങനെ അക്കാലത്ത് സൗഹൃദം സ്ഥാപിച്ച ചിലർ ഇപ്പോളും സൗഹൃദം തുടരുന്നു.

തുടക്കത്തിൽ ഞാൻ എഴുതിയ എസ് കെ പൊറ്റെക്കാടിന്റെ അനുഭവം പോലൊന്നു തീവ്രമായി അനുഭവിച്ചത് 1991ൽ തന്നെയാണു.മുംബൈയിൽ യൂണിവേർസിറ്റിയിൽ ചേർന്നതിനു ശേഷം ആദ്യമായി നാട്ടിലേക്ക് തിരിച്ചു വന്നത് ആ വർഷം ഒക്റ്റോബറിൽ ആയിരുന്നു.ദീപാവലിയ്ക്ക് ഞങ്ങൾക്ക് 12 ദിവസം അവധി ഉണ്ടായിരുന്നു.അതിനായി കാത്തിരിയ്ക്കുകയായിരുന്നു എന്ന് പറയാം.കാരണം 13 പേർ ഉണ്ടായിരുന്ന ഞങ്ങൾ മലയാളികൾ എല്ലാവരും തന്നെ ആദ്യമായി വീടുവിട്ട് പുറത്തു താമസിക്കുകയായിരുന്നു..പുതിയ ദേശം, പുതിയ ഭാഷ, പുതിയ ആഹാരം, പുതിയ സാഹചര്യങ്ങൾ...ഹോസ്റ്റൽ ജീവിതം..ഇതുമായൊക്കെ ആദ്യം പൊരുത്തപ്പെടാൻ ആർക്കും പറ്റിയിരുന്നില്ല. ദൂരെ ദൂരെ മൂന്നു ദിവസം മാത്രം യാത്ര ചെയ്താൽ എത്തുന്ന കേരളത്തെ ഏതു നിമിഷവും ഞങ്ങൾ സ്വപ്നം കണ്ടു.ഇന്നത്തെപ്പോലെ മൊബൈലോ , ടി വി ചാനലുകളോ, ഇന്റർ നെറ്റോ  ഒന്നും ഇല്ലാതിരിന്ന അക്കാലത്ത് നാട്ടിൽ നിന്ന് വരുന്ന കത്തുകൾ മാത്രമായിരുന്നു ആശ്രയം.ഹോ..ആ കാത്തിരിപ്പുകൾ ഇപ്പൊൾ ഓർക്കാൻ കൂടി വയ്യ! പലപ്പോളും നാട്ടിലേക്ക് പോകുന്ന 'ജയന്തി ജനത എക്സ്‌പ്രസ്' സ്റ്റേഷനിൽ പോയി നോക്കി നിൽക്കുന്നത് പോലും ഒരു രസമായിരുന്നു..ഒരു തീവണ്ടിയിൽ ഞങ്ങൾ ഒരു നാടിനെ കണ്ടു..!

അങ്ങനെ നാടിന്റെ ഗന്ധമറിയാൻ ഓരോ മനസ്സും വെമ്പൽ പൂണ്ടു.ടിക്കറ്റുകൾ ഒക്കെ നേരത്തെ തന്നെ പോയി ബുക്ക് ചെയ്തു.അങ്ങനെ ഒക്ടോബറും വന്നെത്തി.അന്നത്തെപ്പോലൊരു സന്തോഷം പിന്നെ ഏതെങ്കിലും ഒരു യാത്രയിൽ ഞാൻ അനുഭവിച്ചിട്ടുണ്ടോ എന്ന് സംശയമാണു.ഞങ്ങൾ മലയാളികൾ എല്ലാവരും അടുത്തടുത്ത ക്യാബിനുകളിലായിട്ടായിരുന്നു ബുക്ക് ചെയ്തിരുന്നത്.അതുകൊണ്ടു തന്നെ യാത്ര വളരെ രസകരമായിരുന്നു..പാട്ടും തമാശയും ചീട്ടുകളികളും ഒക്കെയായി നേരം പോകുന്നതേ അറിഞ്ഞില്ല..ക്യാബിനിൽ ഉണ്ടായിരുന്ന മറ്റുള്ളവരും ഞങ്ങളുടെ ആഹ്ലാദത്തിൽ പങ്കെടുത്തു.

രണ്ടാം ദിവസം വൈകുന്നേരം ഗുണ്ടക്കൽ സ്റ്റേഷനിൽ എത്തി.നാട് അടുത്തു കൊണ്ടിരിയ്ക്കുന്നു എന്നത് എല്ലാവരിലും സന്തോഷമുണ്ടാക്കി.അങ്ങനെയാണു അന്നത്തെ രാത്രി ഉറങ്ങാൻ പോയത്..

ഗിരീഷ് തട്ടിവിളിക്കുമ്പോളാണു ഞാൻ ഉണരുന്നത്.താഴത്തെ ബർത്തിൽ കിടന്നിരുന്ന അവൻ വിളിക്കുന്നു " സുനിലേ എഴുനേൽക്കു..വെളിയിലേക്ക് നോക്ക്"

ഗിരീഷ് ചില്ലു പൊക്കി വച്ച് പുറം കാഴ്ചകൾ കാണുകയാണു..ഞാൻ താഴെയിറങ്ങി അവന്റെ സീറ്റിൽ ഇരുന്നു.വെളിയിലേക്ക് നോക്കി..

വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ഭാരതപ്പുഴ.....മിന്നി മറയുന്ന വീടുകൾ ചെറിയ വിളക്കുകൾ ..ദൂരെ എവിടെയൊക്കെയോ കത്തുന്നു..നേരം വെളുത്തു വരുന്നതേയുള്ളൂ...മനസ്സ്  കോരിത്തരിച്ചു..വണ്ടി പാലക്കാട് സ്റ്റേഷൻ വിട്ടിരിക്കുന്നു...നാടെത്തി..! ഞാൻ അപ്പോൾ പണ്ട് വായിച്ച എസ് കെ പൊറ്റെക്കാടിന്റെ പുസ്തകത്തിലെ വരികളുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി...!  അതുപോലെ ഒരു അനുഭവം പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല.അതൊരു വലിയ ഗൃഹാതുരത്വത്തിന്റെ അവസാനം ആയിരുന്നു.പിന്നീട് എത്രയോ വട്ടം പാലക്കാട് കടന്ന് പോയിരിക്കുന്നു..അന്നത്തെപ്പോലെയുള്ള ഒരു തീവ്രത ഒരിയ്ക്കലും തോന്നിയിട്ടില്ല.എങ്കിലുമെവിടെയോ ചില നഷ്ടബോധം ! അത് എപ്പോളും ഉണ്ടാകും..

തീവണ്ടി അനുഭവങ്ങൾ ഇനിയും ഒട്ടനവധി..ഓരോന്നായി എഴുതാം..!

7 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തീവണ്ടി അനുഭവങ്ങൾ ഇനിയും ഒട്ടനവധി..ഓരോന്നായി എഴുതാം..!

ajith said...

നാലോ അഞ്ചോ തീവണ്ടിയാത്രകള്‍. അനുഭവമൊന്നുമില്ലാതെ. അത്രയേയുള്ളു നമ്മുടെ അക്കൌണ്ടില്‍. അതുകൊണ്ട് തുടര്‍ച്ചകള്‍ വന്നാല്‍ വായിക്കാനെത്താം.

ശ്രീ said...

കൌതുകത്തോടെ തീവണ്ടി നോക്കി നിന്നിട്ടുള്ള കുട്ടിക്കാലം ഓര്‍മ്മ വരുന്നു.

ഓര്‍മ്മയില്‍ ആദ്യ തീവണ്ടി യാത്ര 1993 ലാണ്. (അതിനു മുന്‍പും പോയിട്ടുണ്ടെന്നറിയാം, പക്ഷേ ഓര്‍മ്മയിലില്ല)

ഓരോന്നായി എഴുതൂ, മാഷേ... ആശംസകള്‍

പാവത്താൻ said...

കുറെക്കാലത്തിനുശേഷമാണിവിടെ.
ആശംസകൾ

Vinodkumar Thallasseri said...

നല്ല എഴുത്ത്‌, സുനില്‍.

ഒരു യാത്രികന്‍ said...

കണ്ണൂരില്‍ നിന്ന് ദല്‍ഹിയിലേക്ക് പോയതാണ് എന്റെ ഓര്‍മ്മയിലെ ദീര്‍ഘമേറിയ തീവണ്ടിയാത്ര. കുഞ്ഞുനാളില്‍ ഏഷ്യന്‍ ഗെയിംസ് കാണാന്‍ അച്ഛന്‍ കൊണ്ടുപോയതായിരുന്നു ആ യാത്ര. അന്നുമുതലേ യാത്ര ഒരു ലഹരിയായി കൂടെയുണ്ട്.പിന്നീട് തീവണ്ടിയാത്രകള്‍ ഏറെ ഉണ്ടായില്ല. എന്നാലും മുംബയിലെ അവസാനനാളുകളില്‍ കൊങ്കണ്‍ വഴി കണ്ണൂരിലേക്കുള്ള യാത്രയും നല്ല ഓര്‍മ്മായാണ്. പഴയതൊക്കെ ഓര്‍മ്മിപ്പിച്ച നല്ലകുറിപ്പ്......സസ്നേഹം

Unknown said...

2021 ൽ ആണ് ഇവിടെ എത്താൻ കഴിഞ്ഞത്..തികച്ചും യാദർച്ഛികം.....