Tuesday, October 25, 2011

മുംബൈ കഥകള്‍ -2 :ബസ് നമ്പര്‍ 65, അണിക് ഡിപ്പോ

മുംബൈ ( അന്നത്തെ ബോംബെ)യില്‍ പഠിക്കാന്‍ പോയ സമയത്തു തന്നെ വിചാരിച്ചിരുന്നതാണു സു(കു)പ്രസിദ്ധമായ “കാമാത്തിപ്പുര” എങ്ങനെയെന്ന് ഒന്നു കാണണമെന്ന്.അതിനു മുന്‍പ് മീരാനായരുടെ ‘സലാം ബോംബെ’ കണ്ടിരുന്നതിന്റെ ഓര്‍മ്മയും ഉണ്ട്. കൂടാതെ ‘കാമാത്തിപ്പുര’യെപറ്റി നാട്ടിൽ വച്ച് കേട്ടിട്ടുള്ള നിറം പിടിപ്പിച്ച കഥകളും.

മുംബൈയിലെ ‘മാട്ടുംഗ‘യിൽ യൂണിവേർസിറ്റി ക്യാമ്പസിനുള്ളിലായിരുന്നു കോളേജും ഹോസ്റ്റലും.യൂണിവേര്‍സിറ്റി ഹോസ്റ്റൽ കോളേജിനു തൊട്ടു പുറകിൽ തന്നെ.ആ ജീവിതം ഞങ്ങൾ നന്നായി ആസ്വദിച്ചു.യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും അവിടെ ഇല്ലായിരുന്നു.എപ്പോൾ വേണമെങ്കിലും വെളിയിൽ പോകാം, വരാം.അവിടുത്തെ പതിവനുസരിച്ച് രാത്രിഭക്ഷണം വൈകിട്ട് 7 മുതൽ 8.30 വരെ ആയിരുന്നു.ഭക്ഷണം കഴിഞ്ഞ് മെസ് ഹാളിനു മുന്നിലും അതിന്റെ പരിസരങ്ങളിലുമായി ചെറിയ ചെറിയ കൂട്ടങ്ങളായി കൊച്ചു വർത്തമാനം പറയുന്നവരുടെ ഇടയിളേക്ക് ആരെങ്കിലും വന്ന് ചോദിക്കുകയായി

“ ഫിലിം ദേഖ്‌നേ കേ ലിയേ കോയി ആ രഹാ ഹേ ക്യാ?”

“അരേ ഭായി കോൻസാ ഫിലിം ഹേ? വി.ടി ജായേംഗേ ക്യാ?” ആരോ തിരിച്ചു ചോദിക്കുന്നു.

പിന്നെ ഒറ്റപ്പോക്കാണ്.ഒരു ചെറു സംഘം.ഞങ്ങള്‍ മലയാളികള്‍ എപ്പോളും മുന്നില്‍ നിന്നിരുന്നു.

ഹോസ്റ്റലിന്റെ പുറകിലൂടെ കിടക്കുന്ന റോഡിൽ കൂടി ഒരു 6-7 മിനിട്ട് നടന്നാൽ വഡാല റോഡ് സ്റ്റേഷനായി.വഡാല സ്റ്റേഷനില്‍ നിന്നു 2 രൂ കൊടുത്താൽ അന്നത്തെ വി.ടി യില്‍ ( ഇന്ന് സി എസ് ടി) വരെ ലോക്കൽ ട്രയിനിൽ സഞ്ചരിയ്ക്കാം.വി.ടി സ്റ്റേഷനിൽ നിന്ന് അല്പം മാറി കുറെ തീയേറ്ററുകൾ ഉണ്ട്.അവിടെ എവിടെ നിന്നെങ്കിലും സിനിമ കാണും.

ഫിലിം കഴിയുമ്പോള്‍ തിരികെ വരുന്നത് ബസിലാണ്.അവിടെ നിന്നു തന്നെ ബസ് നമ്പര്‍ 65 കിട്ടും.കൊളാബയില്‍ നിന്നു കുര്‍ളക്കടുത്തുള്ള അണിക് ഡിപ്പോ വരെ പോകുന്ന ഡബിള്‍ ഡക്കര്‍.അതിന്റെ റൂട്ട് ആണു പ്രധാനം.’കാമാത്തിപ്പുര’ തെരുവിനുള്ളിൽ കൂടി പോകുന്ന ബസുകളിലൊന്നാണു അത്.അതിന്റെ മുകളിലത്തെ തട്ടില്‍ എല്ലാവരും ഇരുപ്പുറപ്പിക്കും.ഗ്രാൻ‌ഡ് റോഡ് എത്തിയാല്‍ വണ്ടി പെട്ടെന്ന് ഒന്നു തിരിഞ്ഞു വീതികുറഞ്ഞ ഗള്ളിയില്‍ പ്രവേശിക്കുകയായി...അതാണു കാമാത്തിപ്പുര.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ‘റെഡ് ലൈറ്റ്’ ഏരിയ.പാതിരാത്രിക്കും ഉണര്‍ന്നിരിക്കുന്ന നഗരഭാഗം.ചുണ്ടില്‍ ചെഞ്ചായം പൂശി കസ്റ്റമേര്‍‌സിനെ ആകര്‍ഷിക്കാന്‍ നില്‍ക്കുന്ന യുവതികള്‍...മറാത്തികള്‍, മലയാളികള്‍, നേപ്പാളികള്‍, തമിഴര്‍.....അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു കൂട്ടിക്കൊടുപ്പുകാര്‍...പല വർണ്ണങ്ങളിലുള്ള വെളിച്ചത്തിന്റെ പ്രളയം.എങ്ങു നിന്നൊക്കെയോ ഉയർന്നു കേൾക്കുന്ന ഹിന്ദിപ്പാട്ടുകൾ.തലങ്ങനെയും വിലങ്ങനെയും ഓടുന്ന ടാക്സിക്കാറുകള്‍.മിക്കവാറും കെട്ടിടങ്ങളെല്ലാം രണ്ടോ മൂന്നോ നിലകൾ മാത്രമുള്ള പഴയ രീതിയിലുള്ളവയാണു.ഇടുങ്ങിയ മുടികൾ.രണ്ടാം നിലയുടെ മട്ടുപ്പാവിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിമാർ. മുറികൾക്കുള്ളിൽ അന്നത്തെ വയറിനുള്ള പായ വിരിക്കുന്നവര്‍!!.എന്തൊരു ബഹളമാണു ! ഇത്രമാത്രം സ്ത്രീകളുടെ കൂട്ടത്തെ ഇങ്ങനെ ഒരു സമയത്ത് മറ്റൊരിടത്തും കാണാന്‍ പറ്റില്ലെന്നു തോന്നുന്നു.പല പ്രായക്കാര്‍,ദേശക്കാർ..തിരക്കുകാരണം ആ പാതിരാത്രിക്കും ബസ് പതിയേ മാത്രമേ നീങ്ങുന്നുള്ളൂ...അവരില്‍ ചിലര്‍ മട്ടുപ്പാവുകളില്‍ നിന്നു ഞങ്ങളുടെ നേരെയും കണ്ണെറിഞ്ഞു !ആകാംക്ഷയോടെയും കൌതുകത്തോടെയും ബസിലിരുന്നു ഞങ്ങള്‍ എല്ലാം കണ്ടു.ചിലപ്പോള്‍ ഈ ദൈന്യതയോര്‍ത്ത് ഒരു നിമിഷം മനസ്സ് വിഷമിച്ചു.....കാമാത്തിപ്പുരയിലെ ഓരോ തെരുവും ചുറ്റിക്കറങ്ങി സമയമെടുത്ത് ബസ് നമ്പര്‍ 63 വെളിയില്‍ വരുമ്പോൾ ഏതോ ഭ്രമാത്മക ലോകത്തു നിന്നും പുറത്തിറങ്ങിയതു പോലെ തോന്നും.

കാമാത്തിപ്പുരയിൽ എന്ത് നടക്കുന്നു എന്നറിയാനുള്ള കൌതുകത്തോടെ ബസിന്റെ മുകൾ തട്ടിൽ ഇരിപ്പുറപ്പിച്ച ഞങ്ങളിലെല്ലാം മനുഷ്യജീവിതത്തിന്റെ മറ്റൊരു മുഖമാണു യഥാർത്ഥത്തിൽ കാമാത്തിപ്പുര കാണിച്ചു തന്നിരുന്നത്.ഇത്രമാത്രം ഇടുങ്ങിയ തെരുവുകൾക്കുള്ളിൽ ഇത്രമാത്രം മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്നതായിരുന്നു ഓരോരുത്തരുടേയും മനസ്സിൽ..

ആന്ധ്രയിൽ നിന്ന് വന്ന തൊഴിലാളികളുടെ സെറ്റിൽ‌മെന്റാണു പിന്നീട് ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ
സൈന്യത്തിന്റെ ‘സുഖസംതൃപ്തി’കൾക്ക് വേണ്ടി ഔദ്യോഗികമായി നിർമ്മിച്ച കാമാത്തിപ്പുര ആയത്..പിന്നീട് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം അതിനു ഇന്നത്തെ മുഖം കൈവന്നു.ഒട്ടനവധി സാമൂഹിക പ്രവർത്തകരുടെ പരിശ്രമഫലമായാണു വെള്ളം, വെളിച്ചം പോലുള്ള പല സൌകര്യങ്ങളും ഈ ഇടുങ്ങിയ തെരുവിനുള്ളിൽ ശരീരം വിറ്റ് ജീവിതം തള്ളി നീക്കുന്നവർക്ക് ലഭിച്ച് തുടങ്ങിയത്. ഇങ്ങനെയും ജീവിതങ്ങൾ!!

ഇങ്ങനെ ഇന്‍ഡ്യയുടെ യഥാര്‍ത്ഥമുഖങ്ങള്‍ പലതും കണ്ടത് മുംബൈയില്‍ വച്ചാണ് അത്തരം കഥകൾ പിന്നാലെ...

അനുബന്ധം: മുംബൈ കഥകളുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ഞെക്കുക :“ഹിജഡയുടെ തലോടൽ

(കടപ്പാട്: ആദ്യ ചിത്രത്തിനു ഗൂഗിളിനോടും രണ്ടാമത്തെ ചിത്രത്തിന് www.netphotograph.com സൈറ്റിനോടും)

Sunday, October 23, 2011

ഞാൻ കാണാത്ത മുല്ലനേഴി

“ശ്രീ മുല്ലനേഴി രചിച്ച “ സമതലം” എന്ന ഏകാങ്ക നാടകമാണു ഞങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.മനുഷ്യന്റെ ഇച്ഛാശക്തിയുടെ വിജയത്തിന്റെ കഥയാണു ഈ നാടകം നിങ്ങളോട് പറയുന്നത്”

കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് 29 വർഷം മുൻപ് ഒരു ഏഴാം ക്ലാസുകാരൻ സ്കൂളിലെ മൈക്കിൽകൂടി വിളിച്ചു പറഞ്ഞ വാചകങ്ങളാണ് ഇത്.ആ നാടകത്തിലെ പ്രധാന കഥാപാത്രമായിരുന്ന ‘വൃദ്ധന്റെ’ ഭാഗം അഭിനയിച്ച ഞാൻ ആയിരുന്നു ആ കുട്ടി.മനുഷ്യന്റെ നിശ്ചയ ദാർഡ്യത്തിനു മുന്നിൽ ഏതു മലയും നിരപ്പാക്കി സമതലമാക്കി പുരോഗതി കൊണ്ടുവരാം എന്ന് ഉദ്‌ഘോഷിക്കുന്ന നാടകമായിരുന്നു അത്. വൃദ്ധനെങ്കിലും മനസ്സുകൊണ്ട് യുവത്വവും, യുവാക്കളെങ്കിലും മനസ്സിൽ വൃദ്ധരുമായ ഒരു പിടി കഥാപാത്രങ്ങൾ ആ നാ‍ടകത്തിൽ ഉണ്ടായിരുന്നു. “അ”, “ഇ”, “ഉ” എന്നൊക്കെയായിരുന്നു അവരുടെ പേരുകൾ.അവസാനം എല്ലാവരും ഉപേക്ഷിക്കുമ്പോളും ഒരു കൊച്ചുകുട്ടി വൃദ്ധനെ സഹായിക്കാനെത്തുകയും അങ്ങനെ അവർ മലനിരപ്പാക്കി സമതലം ഉണ്ടാക്കുകയും ചെയ്യുന്നു.

മുല്ലനേഴി എന്ന സാമൂഹിക പ്രതിബദ്ധത ഉള്ള സാഹിത്യകാരനെ അടുത്തറിഞ്ഞ നാളുകളായിരുന്നു അത്.എന്നാൽ ഞാൻ ഒരിക്കലും അദ്ദേഹത്തെ നേരിൽ കണ്ടിട്ടുമില്ല.

“മുല്ലനേഴി” എന്ന് ആദ്യം കേൾക്കുന്നത് വർഷങ്ങൾക്ക് മുൻപ് അതായത് 80 കളുടെ തുടക്കത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂറിക്കാ ബാലവേദിയിൽ പ്രവർത്തിക്കുമ്പോളാണ്.അദ്ദേഹം എഴുതിയ പല ഗാനങ്ങളും നാടകങ്ങളും അന്ന് പരിഷത്തിന്റെ ശാസ്ത്ര കലാജാഥയിലും മറ്റും അവതരിപ്പിച്ചിരുന്നു.ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുഷ്കല കാലമായിരുന്നു അത്.അക്കാലത്ത് ഞങ്ങളുടെ നാട്ടിലെ യൂറിക്കാ ബാലവേദിയുടെ സെക്രട്ടറി കൂടി ആയിരുന്നു ഞാൻ. കുട്ടികളുടെ ഒരു നാടക സംഘം അന്ന് ഞങ്ങൾക്കുണ്ടായിരുന്നു.സ്കൂൾ യുവജനോത്സവങ്ങളിൽ പരിഷത്ത് നാടകങ്ങൾ അവതരിപ്പിക്കുകയായിരുന്നു ഞങ്ങളുടെ പ്രധാന പരിപാടി.
ഈ നാടകങ്ങൾ ഒന്നും മത്സരത്തിനു വേണ്ടി ആയിരുന്നില്ല അവതരിപ്പിച്ചിരുന്നത്.മറിച്ച് രംഗാവതരണത്തിനു അത്ര പ്രാധാന്യമില്ലാത്ത ഈ നാടകങ്ങൾ ഒരു സന്ദേശരൂപേണയാണു ഞങ്ങൾ കളിച്ചിരുന്നത്.

അക്കാലത്ത് പരിഷത്തിന്റെ ജനകീയ പരിപാടി ആയിരുന്ന “ശാസ്ത്ര കലാജാഥ”യിൽ അവതരിപ്പിക്കപ്പെട്ടിരുന്ന ഒട്ടു മിക്ക നാടകങ്ങളും ഞങ്ങൾ സ്കൂൾ യുവജനോത്സവങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്.അതിലൊന്നായിരുന്നു മുല്ലനേഴി മാഷിന്റെ “സമതലം” എന്ന നാടകവും. പരിഷത്തിന്റെ കലാജാഥയിൽ അദ്ദേഹവും അംഗമായിരുന്നു.എന്നാൽ അദ്ദേഹം വടക്കൻ ജാഥയിലെ അംഗമായിരുന്നതിനാൽ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ അന്നു തന്നെ മുല്ലനേഴി മാഷ് മനസ്സിൽ കയറിക്കൂടിയിരുന്നു.അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളും അക്കാലത്ത് കുട്ടികളായിരുന്ന ഞങ്ങളിൽ ഒട്ടൊന്നുമല്ല സ്വാധീനം ചെലുത്തിയിരുന്നത്.വിരൽത്തുമ്പിൽ വിജ്ഞാനം വിതറുന്ന വിവരസാങ്കേതിക വിദ്യാ വിപ്ലവം അരങ്ങേറുന്നതിനും മുൻപ് കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ “ശാസ്ത്രം ജനന്മക്ക്, ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്“എന്നീ മുദ്രാവാക്യങ്ങളുയർത്തി ശാസ്ത്രം പ്രചരിപ്പിച്ച ഒരു സംഘം നിസ്വാർത്ഥരായ സാമൂഹികപ്രവർത്തകരുടെ കണ്ണിയിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം.

പിന്നീട് ഏതാണ്ട് അതേ കാലത്തിറങ്ങിയ “മേള” എന്ന ചിത്രം കോട്ടയത്തെ അനുപമ തീയേറ്ററിൽ നിന്ന് കണ്ടിറങ്ങിയപ്പോൾ മനസ്സിൽ തങ്ങി നിന്ന ഒരു ഗാനം ഉണ്ടായിരുന്നു.ചിത്രത്തിലെ പുതുമുഖമായിരുന്ന മമ്മൂട്ടിയുടെ കഥാപാത്രം പാടിയ “ മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു..മനുഷ്യൻ കാണാത്ത പാതകളിൽ...” പിന്നിട് എപ്പോളോ റേഡിയോ വഴി, ആ ഗാനം രചിച്ചത് “മുല്ലനേഴി” ആണെന്ന് തിരിച്ചറിഞ്ഞു.മുല്ലനേഴി മാഷ് സിനിമാഗാനങ്ങളും എഴുതും എന്ന് അങ്ങനെയാണു മനസ്സിലായത്.

ഏറ്റവും അവസാനം കഴിഞ്ഞ ദിവസം ചെന്നൈയിൽ “ഇൻഡ്യൻ റുപ്പി “ കണ്ടപ്പോളും മുല്ലനേഴിയുടെ ആ ലളിതസുന്ദരമായ വരികൾ ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞു !

പലപ്പോളും സിനിമ ഗാനങ്ങളെഴുതി പ്രശസ്തരാവുന്നവരുടെ മറ്റു സാമൂഹിക പ്രവർത്തനങ്ങൾ നമ്മൾ അറിയാതെ പോകുന്നു.അടിയുറച്ച കമ്യൂണിസ്റ്റായിരുന്ന അദ്ദേഹം എന്നും പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം നിലകൊണ്ടു .മിച്ച ഭൂമി സമരത്തിലും അദ്ധ്യാപക സമരത്തിലും ഒരു പോലെ പങ്കെടുത്തു.അടിച്ചമർത്തപ്പെട്ടവർക്കായി എന്നും പൊരുതി.നാടക പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽ നിന്ന അദ്ദേഹം വി ടി യുടെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് “ എന്ന പ്രശസ്തമായ നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. സാക്ഷരതാ പ്രസ്ഥാനത്തിന്റെ സമയത്ത് അതിന്റെ പ്രചാരണത്തിനായി എഴുതപ്പെട്ട മിക്ക ഗാനങ്ങളും മുല്ലനേഴി മാഷിന്റേതായിരുന്നു.കേരള സാഹിത്യ അക്കാദമിയുടെ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.തന്റെ കണ്ണുകൾ ദാനം ചെയ്ത് മരണത്തിൽ പോലും അദ്ദേഹം
സാമൂഹിക പ്രതിബദ്ധത തെളിയിച്ചു.

അകാലത്തിലുണ്ടായ ആ വിയോഗത്തിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കുമുന്നിൽ ഒരു നിമിഷം ഞാൻ മൌനിയാകുന്നു..ശരീരത്തിന്റെ പ്രായമല്ല , മനസ്സിന്റെ യുവത്വമാണു പ്രധാനം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച അദ്ദേഹത്തിന് ആദരാഞ്ജലികൾ !ഒരു സംസഥാന ബഹുമതിയും കിട്ടിയില്ലെങ്കിലും ഞങ്ങളെപ്പോലെയുള്ള ഒരു പിടി ആൾക്കാരുടെ മനസ്സിൽ എന്നെന്നും അദ്ദേഹം ഉണ്ടായിരിക്കും !

എനിക്കിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ചില സിനിമാഗാനങ്ങൾ.( ലിങ്കുകളിൽ ഞെക്കി കേൾക്കാം)
1:സൌരയൂഥ പഥത്തിലെങ്ങോ സംഗമപ്പൂവിരിഞ്ഞൂ ( വെള്ളം)
2:മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു ( മേള)
3: കറുകറുത്തൊരു പെണ്ണാണ് ( ഞാവൽ പഴം)
4: ആകാശനീലിമ മിഴികളിലെഴുതും ( കൈയും തലയും പുറത്തിടരുത്)

(കടപ്പാട്:: മുല്ലനേഴിയുടെ ചിത്രത്തിനു www.mullanezhi.com എന്ന സൈറ്റിനും ഗാനങ്ങൾക്ക് യു ട്യൂബിൽ ഗാനങ്ങൾ ഇട്ടവർക്കും)

Thursday, May 5, 2011

‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !

ഹോട്ടല്‍ ചിക്കാഗോ’യിലെ മെയ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നാളെ വരുന്നോ സുനിലേ?” എന്ന് മദിരാശി കേരള സമാജം ജനറല്‍ സെക്രട്ടറിയും കേരളാ പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ സാര്‍ തലേ ദിവസം എന്നോട് ചോദിക്കുമ്പോള്‍ ഞാന്‍ പെട്ടെന്ന് അതിശയിച്ചു.

ഹോട്ടല്‍ ചിക്കാഗോയോ? ഇങ്ങനെ ഒരു പേരു ഞാനാദ്യം കേള്‍ക്കുകയാണല്ലോ എന്ന് അത്ഭുതം കൂറി.

“അങ്ങനെ ഒരു ഹോട്ടല്‍ ഉണ്ട് ഇവിടെ.ഇത് അമേരിക്കയിലെ ചിക്കാഗോ അല്ല..ചെന്നൈയിലെ ‘ചിക്കാഗോ’ ആണ്.ചെന്നൈ അഡയാറിലെ കാമരാജ് അവന്യൂവിലുള്ള “ചിക്കാഗോ ഹോട്ടല്‍.
കണ്ണൂര്‍ പാട്യം സ്വദേശി ടി ടി സുകുമാരന്റെ സ്വന്തം ഹോട്ടല്‍...

മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ബോണസ് നല്‍കുന്ന ഹോട്ടലിനെ പറ്റി സുനില്‍ കേട്ടിട്ടുണ്ടോ എന്നു കൂടി ഉണ്ണികൃഷ്ണന്‍ സാര്‍ ചോദിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാനും വ്യത്യസ്തനായ ഈ ഹോട്ടലുടമയെ കാണാനും ഒരു ആഗ്രഹം തോന്നി.

അങ്ങനെയാണു ഞാനും എന്റെ സുഹൃത്ത് പ്രതീഷും കൂടി ആഘോഷപരിപാടികള്‍ നടക്കുന്ന പള്ളിപ്പേട്ടയില്‍ എത്തിയത്.അങ്ങനെ ഇത്തവണത്തെ മെയ് ദിനം തികച്ചു വ്യത്യസ്തതയുള്ള ഒന്നായി മാറി എന്നെ സംബന്ധിച്ചിടത്തോളം.ആഘോഷപരിപാടികള്‍ നടക്കുന്ന സ്ഥലം കൊടി തോരണങ്ങളാല്‍ അലം‌കൃതമായിരുന്നു.തൊഴിലാളീകളും കുടുംബങ്ങളും സുഹൃത്തുക്കളും ഒക്കെ അവിടെ ഒത്തു കൂടിയിരുന്നു.ഉണ്ണികൃഷ്ണന്‍ സാര്‍ ഞങ്ങള്‍ക്ക് ശ്രീ സുകുമാരനെ പരിചയപ്പെടുത്തി.

വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് തലമുടി മുഴുവന്‍ നരച്ച ഒരു സാധാരണക്കാരന്‍.അദ്ദേഹം ഞങ്ങളെ സ്നേഹപുരസരം ഹാളിലേക്ക് ക്ഷണിച്ചു.അവിടെ ഒരു ചെറിയ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.അതിന്റെ സ്റ്റേജിനോട് ചേര്‍ന്നിരുന്നു ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു.

മെയ് ദിനത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ശ്രീ സുകുമാരന്‍ തന്റെ ആദ്യത്തെ ഹോട്ടല്‍ സംരഭത്തിനു “ചിക്കാഗോ”യുടെ സ്മരണ നിലനിര്‍ത്തുന്ന പേരു നല്‍കിയത്.

തീരുന്നില്ല ഈ കൊച്ചു ഹോട്ടലിലെ വിശേഷങ്ങള്‍!

  • മെയ് 1 തൊഴിലാളികള്‍ക്ക് ശമ്പളത്തോടു കൂടിയ അവധി
  • വളരെ കൃത്യമായി കഴിഞ്ഞ 25 വര്‍ഷങ്ങളായി മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി വിതരണം ചെയ്യുന്നു
  • വര്‍ഷത്തില്‍ 300 ദിവസം ജോലി ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും സ്വര്‍ണ്ണ മോതിരം
  • എല്ലാ തൊഴിലാളികള്‍ക്കും1500 രൂ വസ്ത്രത്തിനായി ഒരു വര്‍ഷം കൊടുക്കുന്നു.
  • എല്ലാ വര്‍ഷവും ദീപാവലിക്കും മെയ് ദിനത്തിനും ശമ്പള വര്‍ദ്ധനവ്.
ഈ ആനുകൂല്യങ്ങളെല്ലാം നല്‍കുന്ന ഈ ഹോട്ടല്‍ ഒരു ത്രീ സ്റ്റാറോ ഫൈവ് സ്റ്റാറോ ഒന്നുമല്ല.ഒരു ചെറിയ സംരഭമാണു “ഹോട്ടല്‍ ചിക്കാഗോ” എന്നറിയുമ്പോളാണ് അതിലെ വ്യത്യസ്തത നമ്മളെ ഏറെ ആകര്‍ഷിക്കുന്നത്.

ഹോട്ടല്‍ ചിക്കാഗോയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി മെയ് ദിനം സമുചിതമായി കൊണ്ടാടപ്പെടുന്നു.കൊടിതോരണങ്ങളാല്‍ അന്നേ ദിവസം ഹോട്ടലും പരിസരവും അലംകൃതമാകും.അന്ന് കടയില്‍ വരുന്നവര്‍ക്കൊക്കെ രാവിലെ ചായയും പ്രഭാത ഭക്ഷണവുമൊക്കെ സൌജന്യമായിരിക്കും..പിന്നിട് ആഘോഷങ്ങളാണ്.ഹോട്ടലിലെ തൊഴിലാളികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്ഷണിച്ചു വരുത്തിയ അതിഥികളും ചേര്‍ന്നുള്ള മെയ് ദിന ആഘോഷങ്ങള്‍. ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ്.
(ശ്രീ സുകുമാരനോടൊപ്പം)

“എങ്ങനെയാണു ഈ ഹോട്ടല്‍ രംഗത്തേക്ക് കടന്നു വന്നത് ?” എന്റെ ചോദ്യം കേട്ടപ്പോള്‍ അദ്ദേഹം പഴയകാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നടന്നു.

1971 ലാണു ചെന്നൈയില്‍ എത്തുന്നത്.ചെന്നൈയില്‍ വരുന്നതിനു മുന്‍പു തന്നെ പാട്യത്ത് പഠനസമയത്ത് തന്നെ ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ( അന്നത്തെ കെ എസ് എഫ്) ബന്ധപ്പെട്ട സജീവ പ്രവര്‍ത്തനം നടത്തിയിരുന്നു.സജീവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടനവധി കേസുകളിലും ഉള്‍പ്പെട്ടു.പഠനം ശരിയായി നടന്നില്ല.എസ് എസ് എല്‍ സി പാസാകാന്‍ പറ്റാതെ വന്നപ്പോള്‍ ചെന്നൈയിലേക്ക് വണ്ടി കയറി.അവിടെ മാമനു ജേഷ്ഠനും ഉണ്ടായിരുന്നു.അങ്ങനെ ചെന്നൈയിലെത്തി.പലവിധത്തിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടു.അതില്‍ തന്നെ ചായക്കടകളില്‍ ആയിരുന്നു കൂടുതലും ജോലി ചെയ്തിരുന്നത്.ഒന്നര രൂപയോ രണ്ടു രൂപയോ ഒക്കെ ആ‍യിരുന്നു അക്കാലത്ത് ശമ്പളം.ചായക്കടകളില്‍ ജോലി ചെയ്തിരുന്നവരുടെ ദയനീയ സ്ഥിതി കണ്ടപ്പോള്‍ തന്നിലെ ഇടതു പക്ഷക്കാരന്‍ ഉണര്‍ന്നു.അങ്ങനെ ഒരു “ചായക്കട തൊഴിലാളി സംഘം” 1979 ല്‍ രൂപീകരിച്ചു.ഏതാണ്ട് 2000 ഓളം അംഗങ്ങള്‍ അതില്‍ ഉണ്ടായിരുന്നു.ഇതേ സമയം തന്നെ ചെന്നൈയിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി.സി പി ഐ എം ല്‍ സജീവമായി.ചായക്കട തൊഴിലാളി യൂണിയനെ സി ഐ ടിയുമായി ബന്ധപ്പെടുത്തി.ഈ യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും കുറെ കേസുകള്‍ നിലവിലിരുന്നു.“

“അങ്ങനെയിരിക്കെ ഒരു കേസില്‍ വന്ന വിധിയിലൂടെ കോടതി വിധിച്ചതനുസരിച്ച് 60,000 രൂ ഒരു ഹോട്ടലുടമ നല്‍കേണ്ടി വന്നു.അയാള്‍ ആ തുക ഒന്നിച്ചു നല്‍കാതെ പല തവണകളായിട്ടാണ് നല്‍കിയത്.അങ്ങനെ കിട്ടിയ ആ തുക കൊണ്ടാണ് 1986 ല്‍ ആദ്യത്തെ ചായക്കട കാമരാജ് അവന്യൂവില്‍ തുടങ്ങിയത്.അത് തുടങ്ങുമ്പോള്‍ പേരിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നതേയില്ല.ചെറുപ്പം മുതല്‍ മനസ്സില്‍ ചുവന്ന സ്വപ്നങ്ങള്‍ കോറിയിട്ട മെയ് ദിനത്തിന്റെ ഓര്‍മ്മയ്ക്കായി “ഹോട്ടല്‍ ചിക്കാഗോ” തുടങ്ങി.ഒറ്റക്കായിരുന്നു ആദ്യം എല്ലാ ജോലിയും ചെയ്തിരുന്നത്.പതിയെ പതിയെ ഹോട്ടല്‍ വിപുലമാക്കി.ഇന്നിപ്പോള്‍ മൂന്ന് ഹോട്ടലുകള്‍ ഉണ്ട്.അതിലൊന്നു ബന്ധുവാണു നടത്തുന്നത്. ഇരുപത്തി രണ്ട് ( 22) തൊഴിലാളികള്‍ ഈ കൊച്ചു ഹോട്ടലില്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്.”

“ഞാന്‍ ഒരു ഹോട്ടല്‍ നടത്തുമ്പോള്‍ ഒരിക്കലും തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ എടുക്കാന്‍ എനിക്ക് സാധ്യമല്ല.അതുകൊണ്ടു തന്നെ തൊഴിലാളികളേയും ഹോട്ടലിന്റെ ഭാഗമായി കണ്ട് അവരുടെ ക്ഷേമത്തിനു കൂടുതല്‍ മുന്‍‌ഗണന നല്‍കുന്നു.അവരുടെ ഇന്‍ഷ്വറന്‍സ് , ക്ഷേമനിധി എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങളെല്ലാം ലഭിക്കാന്‍ ഞാന്‍ തന്നെയാണു മുന്നിട്ടിറങ്ങുന്നത്.” ശ്രീ സുകുമാരന്‍ പറഞ്ഞു നിര്‍ത്തി.


(സമ്മേളനത്തില്‍ നിന്ന്)
ഇത്രയും സംസാരിക്കുമ്പോളേക്ക് ആ ചെറിയ സമ്മേളനം തുടങ്ങാറായി.ക്ഷണിക്കപ്പെട്ട അതിഥികളായിരുന്ന സി പി ഐ എം ജില്ലാ സെക്രട്ടറി ബീമാറാവു, മദിരാശി കേരള സമാജം സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍,വൈസ് പ്രസിഡണ്ട് കെ വി വി മോഹനന്‍, ഡി വൈ എഫ് ഐ ജില്ലാ നേതാക്കള്‍, കൂടാതെ കണ്ണൂരില്‍ നിന്നെത്തിയ സഖാക്കള്‍ എന്നിവര്‍ വേദിയെ അലങ്കരിച്ചു.സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ഇവരെ കൂടാതെ സംസാരിച്ചു.എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്നിവ നേടിയെടുക്കാനായി ചിക്കാഗോ തെരുവീഥികളില്‍ സമരം നടത്തിയവരെ ആ സമ്മേളനം സ്മരിച്ചു.ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തിലെ തൊഴിലാളി വിരുദ്ധസമീപനങ്ങളെക്കുറിച്ചും മുതലാളിത്ത പ്രതിസന്ധികളെക്കുറിച്ചും യോഗത്തില്‍ സംസാരിച്ചവര്‍ എടുത്തു പറഞ്ഞു.

(മെയ് ദിനം ആഘോഷിക്കാന്‍ ഒത്തു കൂടിയവര്‍)

“ഹോട്ടല്‍ ചിക്കാഗോ”ആരംഭിച്ചതിന്റെ 25 ആം വാര്‍ഷികം പ്രമാണിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഈ വര്‍ഷത്തെ സ്പെഷല്‍ സമ്മാനമായി ഓരോ ടൈറ്റാന്‍ വാച്ച് സമ്മാനിക്കപ്പെട്ടു.ഇതു കൂടാതെ തൊഴിലാളികള്‍ക്കുള്ള ബോണസും മോതിരവും ചടങ്ങില്‍ വച്ച് ശ്രീ സുകുമാരന്‍ വിതരണം നടത്തി.


(ബോണസ് വിതരണം)
ഒരു ഉത്സവഛായ അവിടെയെങ്ങും നിറഞ്ഞു നിന്നിരുന്നു.ഓരോ തൊഴിലാളിയുടെ മുഖത്തും സന്തോഷം കളിയാടി.അവരില്‍ ചിലരോടും ഞങ്ങള്‍ സംസാരിച്ചു.

“സ്വന്തം സ്ഥാപനം പോലെ ജോലി ചെയ്യാന്‍ തോന്നുന്നു “ എന്നാണു കഴിഞ്ഞ 11 വര്‍ഷമായി ഈ ഹോട്ടലില്‍ ജോലി ചെയ്യുന്ന പെരിയസ്വാമി പറയുന്നു.യാതൊരു വിധമായ തൊഴില്‍ പ്രശ്നങ്ങളും ഇതു വരെ ഇവിടെ ഉണ്ടായി കണ്ടിട്ടില്ല.എല്ലാ മാസവും തൊഴിലാളികളുമായി മീറ്റിംഗ് ഉണ്ടാവും.ഇത്തരം മീറ്റിംഗുകളില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കും.കൂടാതെ കടയില്‍ വരുന്ന ആള്‍ക്കാരുടെ അഭിപ്രായങ്ങളും ചോദിച്ചറിയാറുണ്ട്, പെരിയസ്വാമി പറഞ്ഞു.

കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഇരുപതുകാരന്‍ ബീഹാര്‍ സ്വദേശി ബബ്‌ലുവിനെ കണ്ടാല്‍ ഒരു കൊച്ചു കുട്ടിയാണെന്ന് തോന്നും.തിളങ്ങുന്ന ചിത്രപ്പണികളുള്ള ഷര്‍ട്ടും പാന്‍‌സുമൊക്കെ ധരിച്ചാണു ബബ്‌ലുവിനെ കണ്ടത്.ഇതും ശ്രീ സുകുമാരന്‍ എടുത്തു തന്നതാണെന്ന് ബബ്‌ലു പറഞ്ഞു.സന്തുഷ്ടനാണു ബബ്‌ലു.നല്ലൊരു തുക എല്ലാ മാസവും കൃത്യമായി നാട്ടിലേക്കയക്കാന്‍ സാധിയ്ക്കുന്നുണ്ടെന്ന് ബബ്‌ലു പറഞ്ഞു.ശ്രീ സുകുമാരന്റെ സമീപനത്തിലും പെരുമാറ്റത്തിലുമെല്ലാം ബബ്‌ലു വളരെ സംതൃപ്തനാണ്.

ഇതുകൂടാതെ സാമൂഹിക സേവന രംഗത്തും ഹോട്ടല്‍ ചിക്കാഗോ മുന്‍‌പന്തിയില്‍ തന്നെ.ശ്രീ സുകുമാ‍രന്റെ നേതൃത്വത്തില്‍ ചിക്കാഗോ ഹോട്ടല്‍ തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം ഒരു രക്തദാന ക്യാമ്പ് തന്നെ നടത്തി.തൊഴിലാളികളടക്കം നാല്പത്തഞ്ചോളം ആള്‍ക്കാരുടെ രക്തഗ്രൂപ്പുകള്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നിര്‍ണ്ണയിച്ച് ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ട്.ഏതു സമയത്തും അത്യാവശ്യക്കാര്‍ക്ക് രക്തദാനം ചെയ്യാന്‍ ഇവര്‍ സ്വയം സന്നദ്ധരായിരിക്കുന്നു.

ചെന്നൈ പോലെയുള്ള മെട്രൊസിറ്റിയില്‍ ഒട്ടനവധി ചെറിയ ചായക്കടകളും ഹോട്ടലുകകളും ഉണ്ട്.വളരെ ദയനീയമായ സാഹചര്യങ്ങളിലാണു മിക്കയിടങ്ങളിലും ആള്‍ക്കാര്‍ ജോലി ചെയ്യുന്നത്.കഠിനമായ ജോലിക്ക് തുച്ഛമായ കൂലിയാണു എല്ലായിടങ്ങളിലും.ശ്രീ സുകുമാരന്‍ വ്യത്യസ്തനാകുന്നത് അവിടെയാണ്.പിന്നിട്ട് വന്ന പാതകളെ അദ്ദേഹം മറക്കുന്നില്ല.തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരുന്നതിന്റെ കാരണമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കിടയില്‍ കഴിഞ്ഞ 25 വര്‍ഷമായി ഹോട്ടല്‍ ചിക്കാഗോയും സുകുമാരനും തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു.വന്‍‌കിട കമ്പനികള്‍ പോലും പരമാവധി ചൂഷണം ചെയ്ത് തൊഴിലും ആനുക്കൂല്യങ്ങളും വെട്ടിക്കുറക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.എന്നാല്‍ എങ്ങനെയാണു ഒരു സ്ഥാപനത്തെ സ്വന്തം സ്ഥാപനമെന്ന് കരുതി തൊഴിലാളികള്‍ സ്നേഹിക്കുന്നതെന്ന് അറിയാന്‍ ഹോട്ടല്‍ ചിക്കാഗോയില്‍ വന്നാല്‍ മതി. (മെയ് ദിനം പ്രമാണിച്ച് അടഞ്ഞു കിടന്നിരുന്ന ചിക്കാഗോ ഹോട്ടല്‍)
ഇവിടെ മുതലാളിയും തൊഴിലാളിയുമില്ല.പകരം എല്ലാവരും തൊഴിലാളികളും എല്ലാവരും നടത്തിപ്പുകാരും ആകുന്നു.അതുകൊണ്ട് തന്നെയാണു ഓരോ തൊഴിലാളിക്കും ഇദ്ദേഹം മുതലാളിയല്ലാതെ “തോഴര്‍” സുകുമാരന്‍ മാത്രമാകുന്നത്.സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന്‍ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം..അത് ഒരു ജനസമൂഹത്തിന്റെ മുഴുവന്‍ വെളിച്ചമാകാന്‍ കാത്തിരിയ്ക്കുകയാണു സി പി ഐ എം ഏരിയാ കമിറ്റി മെമ്പര്‍ കൂടിയായ സ:സുകുമാരന്‍.

ബിരിയാണി സദ്യകഴിഞ്ഞ് പ്രതീഷിനോടൊപ്പം മടങ്ങുമ്പോള്‍ മനസ്സു നിറഞ്ഞു നിന്നത് ഈ നന്മ മാത്രമായിരുന്നു.ഈ മെയ്‌ദിനം ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല !!!

( കടപ്പാട്:: എന്നോടൊപ്പം മുഴുവന്‍ സമയം ഉണ്ടാവുകയും ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്ത പ്രതീഷിനും ഈ പരിപാടിക്ക് ക്ഷണിച്ച ശ്രീ കുമ്പളങ്ങാട് ഉണ്ണികൃഷ്ണനും)

Sunday, May 1, 2011

തുഞ്ചന്‍ പറമ്പ് --“ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍“

2009 മെയ് 24 നു തൊടുപുഴയില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റിലാണു ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത്.വായനയില്‍ക്കൂടി മാത്രം പരിചയപ്പെട്ട ഒട്ടനവധിപ്പേരെ അന്ന് ആദ്യമായി നേരില്‍ കണ്ടു, പരിചയപ്പെട്ടു,സുഹൃത്തുക്കളായി.എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആ മീറ്റില്‍ 30 ബ്ലോഗര്‍‌മാരായിരുന്നു പങ്കെടുത്തിരുന്നത്.ഉച്ചവരെയുള്ള പരിചയപ്പെടലുകള്‍ക്കും സൌഹൃദസംഭാഷണങ്ങള്‍ക്കും ഉച്ചയൂണിനും ശേഷം “തൊമ്മന്‍ കുത്ത്” വെള്ളച്ചാട്ടങ്ങളും കൂടി സന്ദര്‍ശിച്ച ശേഷമായിരുന്നു ആ മീറ്റ് അവസാനിച്ചത്.

പിന്നീട് അതേ വര്‍ഷം തന്നെ ജൂലൈയില്‍ ചെറായില്‍ വച്ചു നടന്ന വളരെ വിപുലമായ ബ്ലോഗ് മീറ്റിലും പങ്കെടുക്കാന്‍ എനിക്ക് സാധിച്ചു.അതിനു ശേഷം“ ചെറായിമീറ്റ് -വ്യത്യസ്തനാമൊരു ബ്ലോഗറാം....’ എന്ന പേരില്‍ ഒരു പോസ്റ്റ് ഞാന്‍ “ആല്‍ത്തറ’ ബ്ലോഗില്‍ ഇട്ടിരുന്നു.തൊടുപുഴയില്‍ നിന്ന് ചെറായിയില്‍ എത്തുമ്പോള്‍ പങ്കെടുത്തവരുടെ എണ്ണം 30 ല്‍ നിന്ന് 80 ആയിരുന്നു.

പിന്നീട് നടന്ന എറണാകുളം മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

പിന്നെ ഒരു ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കാന്‍ പറ്റിയത് ഇപ്പോളാണ്.ചെന്നൈയില്‍ നിന്ന് ടിക്കറ്റ് കിട്ടാനുള്ള വിഷമം കാരണം വന്നെത്താന്‍ സാധിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം ടിക്കറ്റ് ലഭിച്ചു.മാത്രവുമല്ല മംഗലാപുരത്ത് ഓഫീസ് ആവശ്യത്തിനായി പോകേണ്ടതുമുണ്ടായിരുന്നതുകൊണ്ട് യാത്ര “പകുതി” ഒഫീഷ്യല്‍ ആയി മാറുകയും ചെയ്തു.

അങ്ങനെയാണു 17നു രാവിലെ തിരൂര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നത്.സാബു കോട്ടോട്ടിയെ വിളിച്ച വരാനുള്ള വഴി ചോദിച്ച് ഓട്ടോ പിടിച്ച് തുഞ്ചന്‍ പറമ്പിലെത്തി.ആദ്യമായിട്ടാണു അവിടെ പോകുന്നത്.അവിടെ അപ്പോള്‍ തന്നെ പലരും എത്തിച്ചേര്‍ന്നിരുന്നു.എല്ലാവരേയും പരിചയപ്പെട്ടു. പത്തരയോടെ കൂടുതല്‍ ആളുകള്‍ വന്നെത്തി.പലരേയും നേരത്തെ പരിചയമുണ്ടായിരുന്നു.ചിലരെ ആദ്യമായി കണ്ടു പരിചയപ്പെട്ടു.കാണാന്‍ ആഗ്രഹിച്ച പലരേയും കണ്ടു..ചില സുഹൃത്തുക്കളുമായി ഓര്‍മ്മ പുതുക്കി.എല്ലാവരേയും നേരിട്ട് പരിചയപ്പെടാന്‍ സാധിച്ചില്ല.പങ്കാളിത്തം കൊണ്ട് ഏറ്റവും വലിയ മീറ്റായിരുന്നു തിരൂരിലേത്.

വിശദമായ വിവരണം പലരും എഴുതിയതുകൊണ്ട് വീണ്ടും എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ക്യാമറ കൊണ്ടു പോകാതിരുന്നതുകൊണ്ട് ചിത്രങ്ങളുമെടുക്കാനും സാധിച്ചില്ല.പല നല്ല സുഹൃത്തുക്കളില്‍ നിന്നും ലഭിച്ചതും “മോഷ്ടിച്ചതും”ആയ ചില ചിത്രങ്ങള്‍ ഇടുക മാത്രമേ ഈ പോസ്റ്റില്‍ ഞാന്‍ ചെയ്യുന്നുള്ളൂ.മനോരാജ്, മുള്ളൂക്കാ‍രന്‍, ശങ്കര്‍,ജയന്‍ ഏവൂര്‍,സജ്ജീവേട്ടന്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി.


(അപരിചിതരായി നമ്മള്‍ വരുന്നു...പരിചിതരായി മടങ്ങുന്നു..ഒരു പിടി സ്നേഹവുമായി)



( സജ്ജീവേട്ടന്റെ ഓരോരോ വികൃതികള്‍-ഒരു കൊടിയും കൂടി ഏല്‍പ്പിച്ചു)



( അതുല്യ, ഞാന്‍, ശങ്കര്‍ , മത്താപ്പ് എന്ന ദിലീപ് നായര്‍)



(ജബ്ബാര്‍ മാഷിനോടൊപ്പം)


(ചിരിച്ച മുഖത്തോടെ അല്ലാതെ കാണാന്‍ പറ്റാത്ത ബ്ലോഗര്‍ കിച്ചു എന്ന വാഹിദ)



( ബ്ലോഗര്‍ അച്ചായന്‍ എന്ന സജി മാര്‍ക്കോസിന്റെ ഒരു പൊക്കം)



( നന്ദകുമാര്‍,കിച്ചു,മനോരാജ്,പ്രവീണ്‍ എന്നിവരോടൊപ്പം)


(നിരക്ഷരന്‍, അതുല്യ)


(ശൈലന്റെ കവിതകളിലെ പ്രണയഭാവങ്ങളില്‍ മുഴുകി ഇരുന്നപ്പോള്‍)




(ബ്ലോഗര്‍ ലതി എന്ന ലതികാ സുഭാഷ് വന്നപ്പോള്‍....വലതുവശത്ത് അതുല്യ)



(തുഞ്ചന്‍ സ്മാരകത്തിനു മുന്നില്‍)

മീറ്റിലെ ഈറ്റിനു ആദ്യ പന്തിയില്‍ തന്നെ ഇടിച്ചു കയറി.എനിക്ക് 2.45 നുള്ള പരശുരാമനെ പിടിക്കണമായിരുന്നു.ടിക്കറ്റ് നേരത്തെ തന്നെ റിസര്‍വ് ചെയ്തിട്ടുള്ളതാണ്.സജി അച്ചായനും കൂട്ടര്‍ക്കും എറണാകുളത്തിനും പോകണം.അവരെന്നെ സ്റ്റേഷനില്‍ ഇറക്കി വിടാമെന്ന് സമ്മതിച്ചു.’ഈറ്റ്” കഴിഞ്ഞപ്പോള്‍ തന്നെ 2.15. എറണാകുളത്തിനു പോകേണ്ട സജ്ജീവേട്ടന്‍ അപ്പോളും കാരിക്കേച്ചര്‍ സൃഷ്ടികളില്‍ മുഴുകി ഇരിക്കുന്നു.പിന്നെ സജി അച്ചായനും നന്ദനും കൂടി ഒരു വിധത്തില്‍ സജ്ജിവേട്ടനെ പൊക്കിയെടുത്ത് വണ്ടിയിലിട്ടു...സജിഅച്ചായന്‍, സജ്ജിവേട്ടന്‍,അതുല്യ, കിച്ചു, ഞാന്‍ പിന്നെ പുറകില്‍ പെട്ടികള്‍ക്കിടയില്‍ മത്താപ്പ് എന്ന ദിലിപ് നായരും.തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ ആ വണ്ടിയില്‍ ഇരുന്നപ്പോള്‍ സത്യത്തില്‍ മംഗലാപുരം യാത്ര വിട്ട് ഇവരോടൊപ്പം എറണാകുളത്തേക്ക് പോയാലോ എന്ന് തോന്നിപ്പോയി.പക്ഷേ എന്തു ചെയ്യാം..? സജി അച്ചായന്‍ വണ്ടി പായിച്ചു..എന്നിട്ടെന്ത് ? രണ്ടു തവണ വഴി തെറ്റിപ്പോയി..അപ്പോള്‍ സമയം 2.40..ട്രയിന്‍ വരാന്‍ അഞ്ചുമിനിട്ട് മാത്രം.ഒരു വിധത്തില്‍ ഓടിപ്പിടിച്ച് സ്റ്റേഷനില്‍ ചാടിയിറങ്ങി പ്ലാറ്റ് ഫോമില്‍ ചെന്നു..അപ്പോള്‍ അതാ അനൌണ്‍സ്‌മെന്റ്

“ തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ പോകുന്ന പരശുറാം എക്സ്‌പ്രസ് 15 മിനിട്ട് വൈകി ഓടിക്കൊണ്ടിരിയ്കുന്നു....” ..

ഹോ...ആശ്വാ‍സം..ഒരു കുപ്പി വെള്ളം വാങ്ങിക്കുടിച്ചു ! വെയിറ്റിംഗ് റൂമില്‍ ഇരുന്ന് മറ്റൊരു മീറ്റിന്റെ കൂടി ഓര്‍മ്മകളില്‍ മുഴുകി !

Sunday, April 24, 2011

മാന്ത്രികന്‍ പോകുമ്പോള്‍

“സത്യസായി ബാ‍ബ” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിശ്വ പ്രശസ്ത മാന്ത്രികന്‍ ഇന്ന് അന്തരിച്ചു.കയ്യടക്കം ആയിരുന്നു അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആയി അറിയപ്പെട്ടിരുന്നത്..കയ്യടക്ക വിദ്യയുടെ പാരമ്യത്തിലൂടെ ശൂന്യതയില്‍ നിന്ന് ഭസ്മം മുതല്‍ സ്വര്‍ണ്ണമാല വരെ “സൃഷ്ടിച്ച്” കാണിച്ച് ഇദ്ദേഹം കാണികളെ അത്ഭുത പര തന്ത്രരാക്കിയിരുന്നു...ഈ മാജിക്കിനു പിന്നിലെ രഹസ്യം അറിയാത്തവര്‍ ഇദ്ദേഹത്തെ “ദൈവ“മാക്കി..അങ്ങനെ മെയ്യനങ്ങാതെ ജീവിച്ചിരുന്ന ദൈവം ഇന്ന് മരിച്ചു..ഇതോടെ ലോകത്ത് ദൈവമില്ലാതെ ആയെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു...നന്നായി !!! ദൈവമില്ലാത്ത ലോകം അങ്ങനെയെങ്കിലും കൈവന്നല്ലോ !!!

കൈയടക്കം എന്നതില്‍ മാത്രമല്ല, നമ്മുടെ മജീഷ്യന്‍ മുതുകാടൊക്കെ നടത്തുന്നതുപോലെ “പ്രവചന വിദ്യ”യിലും ഇദ്ദേഹം മിടുക്കനായിരുന്നു..എന്നാല്‍ വിധി വൈപരീത്യം എന്ന് പറയട്ടെ തന്നെ പറ്റി തന്നെ നടത്തിയ പ്രവചനം ശരിയാകാതെ വന്നതോടെ മജീഷ്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവുകളെപ്പോലും ആള്‍ക്കാര്‍ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു..96 വയസ്സുവരെ താന്‍ ജീവിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം..എന്നാല്‍ വെറും 85 ആമത്തെ വയസ്സില്‍ മരിച്ചതോടെ ഇദ്ദേഹവും അമാനുഷിക സിദ്ധികളില്ലാത്ത മറ്റേതൊരു മജീഷ്യനെയും പോലെ തന്നെ വെറും സാധാരണക്കാരനായ മനുഷ്യന്‍ മാത്രമാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിരിയ്ക്കുന്നു...പലര്‍ക്കും രോഗശാന്തി വരുത്തി എന്ന് അവകാശപ്പെട്ടിരുന്ന ഈ മാന്ത്രികന്‍ സ്വന്തം ശ്വാസകോശം തകരാറിലായപ്പോള്‍ നിസഹായനായി വൈദ്യശാസ്ത്രത്തിന്റെ കരുണയ്ക്ക് മുന്നില്‍ കണ്ണടച്ചു കിടന്നു !

പക്ഷേ ഒന്നുണ്ട്,ലോകത്തിലെ ഏറ്റവും സമ്പന്നനായ മാന്ത്രികന്‍ ഇദ്ദേഹമായിരുന്നു.ലക്ഷക്കണക്കിനു കോടികള്‍ ആസ്തിയുള്ള സ്വന്തം സാമ്രാജ്യത്തില്‍ ഒരു ആര്‍ഭാടങ്ങള്‍ക്കും കുറവില്ലാതെ അദ്ദേഹം ജീവിച്ചു.മറ്റേതൊരു കോടീശ്വരനേയും പോലെ അതിന്റെ തുലോം തുച്ഛമായ ഭാഗം ആശുപത്രികള്‍ക്കായും പാവങ്ങള്‍ക്കായും ഇദ്ദേഹവും വിനിയോഗിച്ചു.

ഈ മജീഷ്യന്, മറ്റേതൊരു മനുഷ്യന്‍ മരിക്കുമ്പോളും കൊടുക്കുന്ന ആദരാഞ്ജലികള്‍ മാത്രം ഇവിടെ നല്‍കുന്നു !

പിന്‍‌കുറിപ്പുകള്‍

1:ഇദ്ദേഹത്തിന്റെ ചില ‘മാന്ത്രിക വിദ്യകളു‘ടെ രഹസ്യം ദാ ഈ ലിങ്കില്‍ ഞെക്കിയാല്‍ കാണാം.

2:ഈ മഹാന്‍ 96 വയസ്സുവരെ ജീവിച്ചിരുന്നു എന്ന ചില വാദ മുഖങ്ങളുമായി , രാജാവിനേക്കാള്‍ വലിയ രാജ ഭക്തി കാണിക്കുന്ന ചില ശിഷ്യര്‍ ഇറങ്ങിയിട്ടുണ്ട്.സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന കലണ്ടര്‍ അല്ലത്രേ ഈ മഹാന്‍ ഉപയോഗിക്കുന്നത്.എന്നാല്‍ ആ കണക്കെങ്കിലും ശരിയാവേണ്ടേ..ഇതിലെ കള്ളക്കളികള്‍ പൊളിച്ചു കാട്ടുന്ന ഒരു പോസ്റ്റ് ഇതാ..താഴെ കാണുന്ന ലിങ്കില്‍ ഞെക്കി വായിക്കൂ, മനസ്സിലാക്കൂ

സായിബാബയുടെ പ്രവചനവും നക്ഷത്രമെണ്ണുന്ന ഫിലിപ്പ് എം പ്രസാദും

Sunday, April 3, 2011

ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍

1983

എട്ടാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു അന്നത്തെ ലോകകപ്പ്.82 -83 കാലഘട്ടത്തിലാണു ക്രിക്കറ്റ് കളി ഞങ്ങളുടെ നാട്ടില്‍ അല്പാല്പം പ്രചരിക്കുന്നതും കളി പഠിക്കുന്നതും.എന്നിട്ടും നിയമങ്ങള്‍ ശരിക്ക് അറിയില്ലായിരുന്നു.രണ്ടു പേര്‍ ഒരേ സമയം ബാറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് പോലും സംശയിച്ചിരുന്നു.ടി വി ഇല്ല.വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിച്ചും ക്രിക്കറ്റ് കമന്ററി കേട്ടും മാത്രമുള്ള പരിചയം.

അങ്ങനെയിരിക്കെ അക്കാലത്ത് ഇറങ്ങിയിരുന്ന “പൂന്തേന്‍” എന്നൊരു കുട്ടികളുടെ വാരികയില്‍ ക്രിക്കറ്റ് കളിയെ പരിചയപ്പെടുത്തി ലേഖനങ്ങള്‍ വന്നു.അങ്ങനെ ചില കാര്യങ്ങള്‍ മനസ്സിലായി.പിന്നീട് സനില്‍ പി തോമസ് എഴുതിയ “ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍” എന്ന പുസ്തകം വായിച്ചപ്പോളാണ് എല്ലാ നിയമങ്ങളും മനസ്സിലാവുന്നത്...”തീന്‍ സ്ലിപ്പ്, ഏക് ഗള്ളി., പോയിന്റ് , കവര്‍, എക്സ്ട്രാ കവര്‍” എന്നൊക്കെ ഹിന്ദി കമന്ററിയില്‍ കേള്‍ക്കുമ്പോള്‍ ഒന്നും മനസ്സിലായിരുന്നില്ല.ആ പുസ്തകത്തില്‍ ഓരോ സ്ഥാനങ്ങളും അടയാളപ്പെടുത്തിയ ഒരു ചിത്രം ഉണ്ടായിരുന്നത് ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു....

അങ്ങനെ കളി പഠിച്ചു കൊണ്ടിരുന്ന കാലത്തായിരുന്നു ലോക കപ്പ്. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ പാതി രാത്രി വരെ നീളുന്ന കമന്ററി കേള്‍ക്കാന്‍ കഴിയാതെ ഉറങ്ങിപ്പോയി. പിറ്റേന്ന് അതിരാവിലെ എഴുനേറ്റ് പത്രം നോക്കാനാണു ഓടിയത്...” ജയിച്ചൂ..ഇന്‍ഡ്യ ലോക ചാമ്പ്യന്മാര്‍” എന്നായിരുന്നു അന്ന് കണ്ട പത്രത്തിലെ തലക്കെട്ട്....അങ്ങനെ ക്രിക്കറ്റ് താരങ്ങള്‍ മനസ്സിലെ ഹീറോകളായി മാറി..കപില്‍ ദേവ്, മൊഹിന്ദര്‍ അമര്‍നാഥ്, സുനില്‍ ഗാവസ്കര്‍,കിര്‍മാണി....

അതോടെ നാട്ടിലെങ്ങും ക്രിക്കറ്റിനു പ്രചാരമേറി. ചെറിയ ടീമുകളും അവര്‍ തമ്മില്‍ ത്തമ്മിലുള്ള മാത്സരങ്ങളും തുടങ്ങി.അക്കാലത്ത് ഞങ്ങളുടെ കൊച്ചു ടീമുമായി എത്രയോ സ്ഥലങ്ങളില്‍ കളിക്കാന്‍ പോയിരിയ്കുന്നു.എന്നിട്ടും ഒരു കളി ടി വി യില്‍ കാണാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു..ഇന്‍‌ഡ്യയും ശ്രീലങ്കയും തമ്മില്‍ കാന്‍‌ഡിയില്‍ നടന്ന ക്രിക്കറ്റ് ടെസ്റ്റ് ആണു ആദ്യം കാണുന്നത്. വര്‍ഷം കൃത്യമായി ഓര്‍മ്മയില്ല. 85 -86 ആണെന്നാണു ഓര്‍മ്മ.

പിന്നീട് 1992 ല്‍ മുംബൈയില്‍ ആയിരുന്നപ്പോള്‍ ആദ്യമായി വാങ്കഡേ സ്റ്റേഡിയത്തില്‍ പോയി ഇന്‍ഡ്യാ - ഇംഗ്ലണ്ട് ടെസ്റ്റ് കണ്ടു..ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു..സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കപില്‍ ദേവ് ഓടി വന്ന് എറിയുന്നതാണു ആദ്യം കാണുന്നത്..ഗ്രഹാം ഗൂച്ചിന്റെ നേതൃത്വത്തില്‍ വന്ന ആ ടീമിനെ ആ ടെസ്റ്റില്‍ ഇന്‍ഡ്യ തോല്‍പ്പിച്ചു.അന്ന് ബൌണ്ടറി ലൈനിന് അടുത്ത് ഫീല്‍ഡ് ചെയ്തിരുന്ന മൈക്ക് ഗാറ്റിംഗ് ഇടക്കുള്ള സമയങ്ങളില്‍ ഗാലറിയിലിരുന്നവരിലെ ആവശ്യക്കാര്‍ക്കെല്ലാം ഓട്ടോഗ്രാഫ് എഴുതിക്കൊടുത്തിരുന്നതും ഓര്‍ക്കുന്നു.സചിന്‍ അന്നും ഉണ്ടായിരുന്നു..ഒരു കൊച്ചു പയ്യന്‍

പിന്നീട് ഒരിക്കല്‍ കൂടി പോയി.ഇന്‍‌ഡ്യയും - വെസ്റ്റ് ഇന്‍‌ഡീസും തമ്മില്‍ ഏറ്റു മുട്ടിയപ്പോള്‍.ലാറയുടെ ബാറ്റിംഗ് കാണാനാണു പോയത്.പക്ഷേ ലാറ അന്ന് “ഡക്കടിച്ചു”

പതിയെ പതിയെ ക്രിക്കറ്റ് വാണിജ്യവല്‍ക്കരിക്കപ്പെട്ടതോടെ ഈ ആവേശം എന്റെ ഉള്ളില്‍ ഇല്ലാതായി...വാര്‍ത്തകള്‍ ശ്രദ്ധിക്കുമെന്നുള്ളതല്ലാതെ ഓരോ പന്തും പിന്തുടരുന്ന ആ പഴയ താല്പര്യം പിന്നീട് ഉണ്ടായില്ല.എങ്കിലും ഓരോ ലോകകപ്പ് വരുമ്പോളും 1983 തന്ന സന്തോഷം ആവര്‍ത്തിക്കപ്പെടുമെന്ന് വെറുതെ മോഹിച്ചു.

2011

നീണ്ട 28 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.ഈ ലോകകപ്പ് നന്നായി “ഫോളോ” ചെയ്തു..ഇന്ന് ധോണി അടിച്ച പന്ത് ഗ്യാലറിയിലേക്ക് പോകുമ്പോള്‍ മനസ്സില്‍ ഒരിക്കല്‍ കൂടി ഓരായിരം പൂത്തിരികള്‍ കത്തുന്നത് പോലെ...കഴിഞ്ഞ 28-29 വര്‍ഷങ്ങളിലെ കാര്യങ്ങളെല്ലാം മനസ്സില്‍ ഓടി വരുന്നതു പോലെ....ഞങ്ങളുടെ ഗ്രാമത്തിലെ ക്ഷേത്ര മൈതാനത്തുണ്ടായിരുന്ന ചെറിയ സൌകര്യങ്ങളില്‍ കളിക്കുന്ന കൂട്ടുകാര്‍ തമ്മില്‍ പിരിവെടുത്ത് വാങ്ങിയിരുന്ന ബാറ്റും ബോളും ഉപയോഗിച്ച് കളിച്ചിരുന്ന ആ പഴയകാലം തിരികെ വന്നതുപോലെ. ഇന്ന് സമ്മാനദാന ചടങ്ങില്‍ രവിശാസ്ത്രിയെ കണ്ടപ്പോള്‍ 1983 ലെ ലോക കപ്പിനു ശേഷം നടന്ന ബെന്‍‌സണ്‍& ഹെഡ്‌ജസ് മിനി ലോകകപ്പിലെ മികച്ച താരമായി ശാസ്ത്രിയെ തെരഞ്ഞെടുത്തതും അദ്ദേഹത്തിന് അന്ന് “ഓഡി” കാര്‍ ലഭിച്ചതുമൊക്കെ റേഡിയോ കമന്ററിയില്‍ കേട്ട് പുളകം കൊണ്ടത് ഓര്‍മ്മവന്നു.ഒരു കാലത്ത് ലോക ക്രിക്കറ്റില്‍ എതിരാളികളുടെ എല്ലാം പേടി സ്വപ്നമായിരുന്ന വെസ്റ്റ് ഇന്‍‌ഡീസ് ടീമിന്റെ നായകനായിരുന്ന ക്ലൈവ് ലോയിഡിന്റെ സാന്നിധ്യം തികച്ചും അര്‍ത്ഥപൂര്‍ണ്ണമായിരുന്നു.

ഈ രാത്രി എനിക്കേറെ സന്തോഷമുള്ളതാകുന്നു..ഓരോ നിമിഷവും ഞാന്‍ ആനന്ദിക്കുന്നു...ക്രിക്കറ്റിന്റെ പേരില്‍ നടക്കുന്ന എല്ലാ ചീത്ത പ്രവണതകളേയും ഒരു നിമിഷത്തേക്ക് ഞാന്‍ മറക്കുന്നു.ഭാരതത്തെ വിജയിപ്പിച്ച ഓരോ കളിക്കാരനും എന്റെ അഭിവാദനങ്ങള്‍ ഞാന്‍ അര്‍പ്പിക്കുന്നു.....!!!!

(ചിത്രങ്ങള്‍ക്ക് ഗൂഗിളിനും എന്റെ സുഹൃത്ത് ദേവദാസിനും നന്ദി)